തൃക്കാക്കരയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന നടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശി ഷമീർ പോലീസ് എത്തിയതോടെ ഓടി രക്ഷപെട്ടു. അഞ്ജു കൃഷ്ണയിൽ നിന്ന് മാരക മയക്കുമരുന്നായ എംഎഡിഎംഎ പോലീസ് പിടിച്ചെടുത്തു.
മൂന്ന് വർഷം മുൻപാണ് അഞ്ജു കൃഷ്ണ ഷമീറിനെ പരിചയപ്പെടുന്നത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന തൃക്കാക്കരയിൽ വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വഡ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് അഞ്ജു അറസ്റ്റിലായത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട ഷമീറിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.
ബെംഗളൂരുവിൽ നിന്നാണ് മയക്ക് മരുന്ന് എത്തിച്ചിരുന്നതെന്ന് അഞ്ജു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാടക വീട്ടിലെത്തിക്കുന്ന ലഹരി മരുന്ന് ആവശ്യക്കാർക്ക് അഞ്ജുവാണ് എത്തിച്ചിരുന്നത്. നടിയായതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. ഒരു മാസം മുൻപാണ് തൃക്കാക്കരയിലെ ഉണ്ണിച്ചിറയിൽ ഇവർ വീട് വാടകയ്‌ക്കെടുത്ത്.
ബന്തടുക്കയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്തടുക്ക സ്വദശികളായ ബാബു-സുജാത ദമ്പതികളുടെ മകൾ ശരണ്യ (17) നെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പെൺകുട്ടിയുമായി സയഹൃദത്തിലായിരുന്ന ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ കിടപ്പ് മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറെ കുറിച്ച് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോയി തിരികെയെത്തിയ സുജാത മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുമരിനോട് ചേർന്നുള്ള കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്നാൽ കട്ടിലിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ പോലീസ് വീട് പൂട്ടി സീൽ ചെയ്തിരുന്നു.
ശരണ്യയുടെ മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ചിരിക്കുന്നതായാണ് വിവരം. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചു. ശരണ്യയുടെ മരണത്തിൽ ദുരൂഹത ഉയർന്നിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ തൂങ്ങി മരണമാണെന്ന് വ്യക്തമായി.
കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞു കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച കാണാതായ, പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ(27) മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവ് വിജേഷിനെ കാണാനില്ല. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അധ്യാപികയായ അനുമോൾ 17ന് സ്കൂളിൽ എത്തിയിരുന്നു. സ്കൂളിന്റെ വാർഷികാഘോഷ ഒരുക്കം പൂർത്തിയാക്കി വൈകിട്ടാണു മടങ്ങിയത്.
എന്നാൽ 18ന് അനുമോൾ സ്കൂളിൽ എത്തിയില്ല. അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കടയിലുള്ള ജോൺ-ഫിലോമിന ദമ്പതികളെ വിജേഷ് ഫോണിൽ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് ഇവർ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും കിടപ്പുമുറിയിലേക്കു കയറ്റാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. മാതാപിതാക്കൾ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെത്തി മകളെ കാണാതായതു സംബന്ധിച്ചു പരാതി നൽകി.
അനുമോളുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. മകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം അനുമോളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും കോൾ കട്ടായി. അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും ഇന്നലെ വൈകിട്ട് ആറോടെ കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിലെത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു.
തള്ളിത്തുറന്ന് അകത്തു കടന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന കമ്പിളിപ്പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്കു വന്നതോടെ ഇവർ നിലവിളിച്ചു പുറത്തേക്ക് ഓടി. നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇന്നു ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കു ശേഷമേ മൃതദേഹം വീട്ടിൽ നിന്നു മാറ്റൂ.
കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശി ബിജേഷിൻറെ ഭാര്യ പിജെ വത്സമ്മ എന്ന അനുമോൾ (27) ന്റെ മരണം കൊലപാതകമെന്ന് സൂചന. ഭർത്താവ് ബിജേഷ് ഒളിവിലാണ്.
കഴിഞ്ഞ ശനിയാഴ്ച അനുമോളെ കാണാനില്ലെന്ന് പറഞ്ഞ് ബിജേഷും അനുമോളുടെ വീട്ടുകാരും കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. അനുമോളെ കാണാനില്ലെന്ന് ബിജേഷ് വീട്ടുകാരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് അനുമോളുടെ വീട്ടുകാർ ബിജേഷിന്റെ വീട്ടിലെത്തി. സ്റ്റേഷനിൽ പോകുന്നതിന് മുൻപായി അനുമോളുടെ കിടപ്പ് മുറിയിൽ ഇവർ കയറിയെങ്കിലും ബിജേഷ് ഇവരെ സംശയം തോന്നാത്ത വിധത്തിൽ മുറിയിൽ നിന്നും പുറത്തിറക്കുകയായിരുന്നു.
പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ബിജീഷിനെ കാണാതാവുകയായിരുന്നു. ബിജീഷിനെ കുറിച്ച് വിവരമില്ലാതായതോടെ അനുമോളുടെ വീട്ടുകാർ ചൊവ്വാഴ്ച വൈകുന്നേരം ബിജീഷിന്റെ വീട്ടിലെത്തുകയും വീട് തുറന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ ബിജേഷിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
തൊടുപുഴ കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. പേഴുംകണ്ടം സ്വദേശി വിജേഷിന്റെ ഭാര്യ അനുമോൾ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അനുമോളെ കാണാതായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അതേസമയം അനുമോളുടെ ഭർത്താവ് വിജേഷിനെ കാണാനായില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച അനുമോൾ. വെള്ളിയാഴ്ച അനുമോൾ സാധാരണ സ്‌കൂളിലെത്തുകയും വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ശനിയാഴ്ച മുതൽ അനുമോൾ കാണാതാവുകയായിരുന്നു. അനുമോളെ കുറിച്ച് വിവരമില്ലാത്തതിനാൽ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് അടച്ചിട്ട വീട്ടിൽ നിന്നും പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച രാവിലെ ഓപ്പറേഷൻ കഴിഞ്ഞതിന് പിന്നാലെ യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
യുവതിയെ ഐസിയുവിൽ എത്തിച്ച ശേഷം മടങ്ങിയ അറ്റൻഡർ കുറച്ച് കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ അറ്റൻഡർ മയങ്ങി കിടക്കുകയായിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം വിട്ടുമാറാത്ത യുവതി ബോധം വീണ്ടെടുത്തപ്പോഴാണ് പീഡന വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരും പോലീസും അന്വേഷണം നടത്തുകയാണ്.
ദുബായിൽ നിന്ന് വന്ന 21 മാസം മാത്രം പ്രായമായ കുഞ്ഞിൻ്റെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിൽ സ്വന്തം ഒളിച്ചു കടത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. മംഗളൂരു വിമാനത്താവളത്തിലാണ് മലയാളിയായ പിതാവ് അറസ്റ്റിലായത്. പിതാവിനൊപ്പം വന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. കസ്റ്റംസ് പരിശോധനയിൽ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. തുടർ പരിശോധനയിൽ പിതാവിൻ്റെ ദേഹത്തുനിന്നും സ്വർണ്ണം കണ്ടെടുത്തു.
രണ്ടു വയസ്സുപോലും തികയാത്ത സ്വന്തം കുഞ്ഞിനെയാണ് മലയാളിയായ പിതാവ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. ദുബായിൽ നിന്നു വന്ന വിമാന യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തതും. കാസർകോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.
കുഞ്ഞിൻ്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് വ്യത്യസ്തമായ രീതിയിലാണ് പിതാവ് കടത്താൻ ശ്രമിച്ചത്. പിതാവിനൊപ്പം ദുബായിയിൽനിന്നുവന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലായിരുന്നു കൂടുതൽ സ്വർണവും. എന്നാൽ വിമാനത്താവളത്തിലെ സ്കാനിങ്ങിനിടയിൽ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ ഡയപ്പറിനുള്ളിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.
തുടർന്ന് കസ്റ്റംസ് അധികൃതർ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. അയാളിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ശരീരം പരിശോധിച്ചപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയും ചെയ്തു. പിടിച്ച 1.350 കിലോ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരുമെന്നാണ് കസ്റ്റംസ് അധികൃതർ അറിയിച്ചത്. അതേസമയം കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ മറ്റു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്താൻ തയ്യാറായില്ല.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ടു കേസുകളിൽനിന്നായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒൻപതുലക്ഷം രൂപ വിലവരുന്ന 1606 ഗ്രാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
കൊല്ലത്തെ അഞ്ചലുംമൂടിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരിനാട് സ്വദേശി പ്രഗിൽ (21) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോലീസ് തുടക്കത്തിൽ സഹപാഠിയായ ആൺകുട്ടിയെ സംശയിച്ചിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഗിലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെ കിടപ്പ് മുറിയിൽ പ്രസവിച്ചത്. തുടർന്ന് വീട്ടുകാർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. അതേസമയം പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.
അയൽവാസിയുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം മൂന്നുവയസുകാരി മകളുടെ ജീവൻ നഷ്ടമായപ്പോൾ തളർന്നിരിക്കാതെ ഇനി മറ്റാർക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മാത്രമെ ഈ രക്ഷിതാക്കൾ ചിന്തിച്ചുള്ളൂ.
മൂന്നാം വയസ്സിൽ സമീപത്തെ പുരയിടത്തിൽ കാടുപോലെ വളർന്നുനിന്ന പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പാണ് മൂന്നുവയുസകാരി ആവ്‌റിന്റെ ജീവനെടുത്തത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ നിയമപോരാട്ടത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു അച്ഛൻ കെഐ ബിനോയിയും അമ്മ ലയ ജോസും.
ഇറ്റലിയിൽ ജോലി ചെയ്യുമ്പോഴും ഈ മാതാപിതാക്കൾ മകളുടെ മരണത്തിന് നീതി തേടി നിയമ പോരാട്ടംതുടരുകയായിരുന്നു. ഒടുവിൽ ഇപ്പോൾ ഫലത്തിലെത്തിയിരിക്കുകയാണ് ഇവരുടെ പ്രയത്‌നം.
പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്നു വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്.
സമീപത്തെ പൊന്തക്കാട് അപകടകരമാംവിധം ഇഴജന്തുക്കൾക്ക് തണലായതോടെയാണ് കാടു വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് ഈ കുടുംബം പരാതി നൽകിയത്. എന്നാൽ പരാതിക്ക് ഫലമുണ്ടായില്ല. പിന്നാലെയാണ് ഇവർക്ക് മകളുടെ ജീവൻ പോലും വിലയായി നൽകേണ്ടി വന്നത്.
പാമ്പുകടിയേറ്റ ഉടൻ തന്നെ ആവ്റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.
മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതിനൽകി. ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു വിദേശത്തു നിന്നും കേസ് നടത്തിയത്.
വനംവകുപ്പിനു നൽകിയ പരാതിയിൽ നടപടിയുണ്ടായതാകട്ടെ ഏറെ വൈകിയാണ്. സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷവും. ഇതിനിടെ ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.
കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സേലം ജില്ലയിലെ ഇടപ്പാടിയില്‍നിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദര്‍ശനത്തിനായി പോയ ഒന്‍പതംഗ സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
കാര്‍ നാമക്കല്‍ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ആറുപേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.