​ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച്ച കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിലിന്റെ (44)മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്.
ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നുഇന്നലെ വൈകുനേരത്തോടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. ​വിദ്യാർഥികളായ ​റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

അതേസമയം, ബുധനാഴ്ച മുതൽ കാണാതായ കാസർകോട് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് സുഹൃത്തുക്കൾ അറീച്ചു.
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ച​യോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു. ഇതിന് പുറമേ രണ്ട് ഇന്ത്യക്കാർ കൂടി മരണപെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.ജർഖഡിൽ നിന്നുള്ള ആരിഫ് അസിസ് മുഹമ്മദ്‌ ഹുസൈൻ, ആന്ധ്രായിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവർ മരണപെട്ടതായി അറിയുന്നു.