കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്. സംഭവത്തിലെ പ്രതിയെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷാണ് (26) പിടിയിലായത്.

പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 9 നാണ് പെൺകുട്ടി മരിച്ചത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ചങ്ങനാശേരി ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബർ അഞ്ചിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

പെൺകുട്ടിയുടെയും അമ്മയുടെയും ഫോൺ കോളുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണിൽനിന്നു പെൺകുട്ടിയുടെ ഫോണിലേക്ക് 29 പ്രാവശ്യം വിളികൾ വന്നിരുന്നതാണ് വിഷ്ണുവിലേക്ക് അന്വേഷണമെത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു.

2022 ഓഗസ്റ്റ്‌ 16 ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ക്ഷേത്രത്തിൽവച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് ഫോണിലൂടെ സൗഹൃദം തുടർന്നിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.