Crime

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വലയിൽ ആയിരുന്നതായി വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഡൊംലൂർ എൻഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയതെന്നും സൂചനയുണ്ട്.

ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും ഇവർ എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നത്.

ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാൽ മകൾ ഉപയോഗിച്ച ഫോൺ ഇവർക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭർത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തി. ഇവർ താമസിക്കാൻ എത്തിയ കോറമംഗലയിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് എൻഐഎയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവിടെയെത്തിയ സംഘം ഫ്ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിലാണ് ഇവർ തങ്ങിയതെന്നാണ് വിവരം.

മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി. ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന കേസു കൂടിയായതിനാൽ ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന പൊലീസിനുള്ളതു പോലെ കടമ്പകൾ വേണ്ട എന്നതും സ്വപ്നയ്ക്കായുള്ള കുരുക്കു മുറുക്കി.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. മലപ്പുറത്തു നിന്ന് ഒരു പ്രമുഖനെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ഒരു വ്യവസായ പ്രമുഖനെയാണ് എൻഐഎ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സൂചന. നിലവിൽ കേസുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിലായി. മലപ്പുറത്തു നിന്ന് ആരെയാണ് പിടികൂടിയതെന്ന് കസ്റ്റംസോ എൻഐഎയോ വെളിപ്പെടുത്തിയിട്ടില്ല. കേസിലെ ഒന്നാം പ്രതി സരിത് ഇപ്പോൾ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലുണ്ട്. സരിത്തിനെ ചോദ്യം ചെയ്യാനാണ് ഇന്നലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്. മലപ്പുറത്തു നിന്ന് പിടികൂടിയ ആളെ സരിത്തിനൊപ്പം ചാേദ്യം ചെയ്യുമെന്നാണ് സൂചന.

അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. സ്വപ്‌നയെയും സന്ദീപിനെയും ഇന്നു കൊച്ചിയിലെത്തിക്കും. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം കൊച്ചിയിലെത്തിക്കണോ കൊച്ചിയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.

ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്‌ന. ഭർത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്നാണ് സ്വപ്‌നയെ എൻഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുൻപാണ് സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലിൽ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

തമിഴ് നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പൊലീസില്‍ നിന്ന് ഭീഷണി വന്നതായി അറിയപ്പെടുന്ന റേഡിയോ ജോക്കി (ആര്‍ ജെ) ആയ സുചിത്ര. തമിഴ്‌നാട് പൊലീസിന്റെ ക്രൈം ബ്രാഞ്ച് സിഐഡിയില്‍ നിന്നാണ് വിളി വന്നത്. അരാജകത്വം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആര്‍ജെ സുചിത്ര പറയുന്നു. തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തില്‍ ഗ്രാഫിക്‌സ് വിവരങ്ങളടക്കം പൊലീസ് പീഡനം വിശദീകരിച്ചുള്ള വീഡിയോ ആര്‍ ജെ സുചിത്ര പോസ്‌റ്റ് ചെയ്യുകയും ഇത് രാജ്യത്താകെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അടക്കമുള്ളവർ ആർ ജെ സുചിത്രയുടെ വീഡിയോ കണ്ടാണ് കസ്റ്റഡി കൊലയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നിരുന്നു എന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ജയരാജ് എന്നയാളേയും (59) അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ മകന്‍ ബെന്നിക്‌സിനേയും (31) പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 10 പൊലീസുകാരാണ് കേസിൽ അറസ്റ്റിലായത്. തൂത്തുക്കുടി സാത്തൻകുളം പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളിന്റെ പൊലീസുകാർക്കെതിരായ മൊഴി നിർണായകയമായി. അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് നിങ്ങള്‍ പറയുന്നത് പോലെയൊന്നുമല്ല എന്ന് പറഞ്ഞാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത് – ആർജെയും ഗായികയും നടിയുമായ സുചിത്ര പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയിലെ അടിസ്ഥാനത്തിലുള്ള എഫ്‌ഐആറിലെ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്ന് സുചിത്ര എന്‍ഡിടിവിയോട് പറഞ്ഞു. യാതൊരു തെളിവുമില്ലാതെ ഭാവനയില്‍ നിന്നുള്ള കാര്യങ്ങള്‍ വച്ച് സുചിത്ര വ്യാജപ്രചാരണം നടത്തിയെന്നാണ് സിബി സിഐഡി സോഷ്യല്‍മീഡിയ പോസ്റ്റില്‍ ആരോപിച്ചത്. പൊലീസിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് വീഡിയോ എന്ന് ആരോപിക്കുന്നു. സുചിത്ര പറയുന്നതൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല എന്നാണ് തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവി ജയകുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞത്.

സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും നാലാം പ്രതി സന്ദീപ് നായരുടേയും അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഇരുവരേയും എൻഐഎ സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിച്ചേക്കും. സ്വപ്നയുടേയും സന്ദീപിന്റേയും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ നിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. റോഡ് മാർഗം എത്തിക്കാനാണ് എൻഐഎ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം ബംഗളൂരു കോറമംഗല 7 ബ്ലോക്ക് അപ്പാർട്ട്മെന്റിലുണ്ടായിരുന്ന സ്വപ്ന സുരേഷിനെ ഇന്നലെ രാത്രി എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തലവൻ ഡി വൈ എസ് പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് ബംഗളൂരുവിലെത്തിയിരുന്നു. രാത്രി ഇരുവരേയും ചോദ്യം ചെയ്തിരുന്നു.

ബംഗളൂരുവില്‍ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും ഇന്നലെ രാത്രിയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണോ വിമാനമാര്‍ഗമാണോ ഇവരെ കൊണ്ടുവരുന്നത് എന്ന് വ്യക്തമല്ല. കൊച്ചിയിലെത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും.

സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കിയതായി എൻഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും എങ്ങനെ സംസ്ഥാനം വിടാൻ കഴിഞ്ഞു എന്നത് ദുരൂഹമായി തുടരുകയാണ്. ഇവർക്ക് പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

സ്വപ്‌ന ബംഗളൂരുവില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നുവെന്നും മകളുടെ ഫോണ്‍ ഓണായിരുന്നത് സ്വപ്നയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍ഐഎ സംഘം ഇത് നിഷേധിച്ചതായും കുടുംബം ഒപ്പമുണ്ടായിരുന്നില്ലെന്നുമുള്ള വിവരവും വരുന്നുണ്ട്. സന്ദീപ് നായരുടെ സഹോദരന്റെ ഫോണിലേയ്ക്ക് വന്ന രണ്ട് കോളുകള്‍ അറസ്റ്റില്‍ നിര്‍ണായകമായി. ആരാണ് വിളിച്ചത് എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് അഭിഭാഷകനാണ് എന്നായിരുന്നു സഹോദരന്റെ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഈ നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സന്ദീപിലേക്കെത്താന്‍ സഹായിച്ചത്.

മുൻ ഗ്ലി താരം നയാ റിവേരയെ കാണാനില്ലെന്നും തെക്കൻ കാലിഫോർണിയയിലെ തടാകത്തിൽ തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ . ലോസ് ഏഞ്ചൽസിലെ ഡൗണ്‍ടൗണിന് ഏകദേശം 56 മൈൽ (90 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിരു തടാക ലസംഭരണിയിൽ ബുധനാഴ്ച റിവേര ഒരു പോണ്ടൂൺ ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും ഇളയ മകനെ ലൈഫ് വെസ്റ്റ് ധരിച്ച ബോട്ടിൽ കണ്ടെത്തിയതായും കെ‌എൻ‌ബി‌സി റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു ബോട്ടും ഹെലിക്കോപ്റ്ററും ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രിയോടെ വെളിച്ചക്കുറവ് മൂലം നിര്‍ത്തി വച്ചിരുന്നു. തിരച്ചിൽ വ്യാഴാഴ്ചയും തുടരും.

2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർ‌ലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. സഹതാരം കോ-സ്റ്റാർ മാർക്ക് സാലിംഗുമായി റിവേര ഡേറ്റിംഗിലായിരുന്നു. 2018 ല്‍ കുട്ടികളുടെ അശ്ലീല ചിത്ര ആരോപണങ്ങളെത്തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്‌ളാറ്റില്‍ വെച്ചെന്ന് സൂചന. ഹെദര്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്‌നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനം.

എഫ്-6 ഫ്‌ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വില ചര്‍ച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റ ഭാഗമായി ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതായാണ് സൂചന.

ഈ ഫ്‌ളാറ്റില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഇടക്കാലത്ത് മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റില്‍ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു.

ഫ്‌ളാറ്റിലെ നാലാം നിലയിലാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫര്‍ണിഷിംഗിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു.

അതേസമയം കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിരാജിന് സ്വര്‍ണ കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകല്‍ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരിരാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചു വെയ്ക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. സ്വര്‍ണ കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഇതുവരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സ്വപ്ന സുരേഷിന് ഗുണ്ടാസംഘമുണ്ടെന്ന് വിവാഹ ചടങ്ങിനിടെ സ്വപ്നയുടെ മർദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തൽ. ബോഡിഗാർഡുമാരെന്ന പേരിൽ സ്വപ്നയ്ക്കൊപ്പമുളളത് ഗുണ്ടകളാണ്. സഹോദരന്റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സ്വപ്ന മർദിച്ചത്. സരിത്തും സ്വപ്നയുടെ ഭർത്താവും പത്തിലേറെ ബോഡിഗാർഡും സ്വപ്നക്കൊപ്പം ഉണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു.

ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജൻ വിവാഹം കഴിച്ചത്. ഈ ബന്ധം വേണ്ടെന്നും നല്ലതല്ലെന്നും ദുബായിലുള്ള സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാൻ ബന്ധുക്കളെ അറിയിച്ചു. ഇതറിഞ്ഞ സ്വപ്ന വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് റിസപ്ഷനിടെ മർദിച്ചത്. ആദ്യം ഒരു മുറിയിൽ കയറ്റി മർദിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചു. ഈ സമയത്ത് ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. ശിവശങ്കർ റിസപ്ഷന്റെ തുടക്കം മുതൽ അവസാനം വരെ സജീവമായുണ്ടായിരുന്നെന്നും യുവാവ് പറഞ്ഞു.

മർദിക്കുന്നതിനൊപ്പം സ്വപ്ന അസഭ്യ വിളിക്കുകയും ചെയ്തു. അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മയുടെ കഴുത്തിൽ കയറിപ്പിടിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. കേസുമായി മുന്നോട്ടുപോയാൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്ന് സ്വപ്ന പിന്നീട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി.

സ്വപ്ന സുരേഷിന്റെ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്നയും കൂട്ടാളികളും ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി പുറത്തുവന്നിരുന്നു. 2019 ഡിസംബര്‍ ഏഴിനായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്‌ന രണ്ടാം പ്രതിയാണ്. പി.എസ്.സരിത്താണ് ഒന്നാം പ്രതി. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇക്കാര്യം എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.സംഭവം.

സ്വന്തം നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച് യുവാവിന്റേയും കൂട്ടാളികളുടേയും തട്ടിപ്പ്. പണം സ്വീകരിക്കുന്നതിന് മുമ്പുതന്നെ തട്ടിപ്പ് ആസൂത്രകനും രണ്ട് കൂട്ടാളികളും പോലീസ് പിടിയിലായതോടെ വലിയ തട്ടിപ്പാണ് പൊളിഞ്ഞത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം.

പന്റുത്തി സ്വദേശിയായ കമൽ ബാബു മൂന്നുമാസം മുമ്പാണ് നാട്ടിൽ എസ്ബിഐയുടെ ശാഖ എന്ന പേരിൽ കടമുറിയിൽ വ്യാജ പണമിടപാട് സ്ഥാപനം ആരംഭിച്ചത്. ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഇതിനിടെ, ഒരു ഉപഭോക്താവ് സംശയം തോന്നി എസ്ബിഐയുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പോലീസ് പിടിച്ചെടുത്തു.

കമൽബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്ക് ഉദ്യോഗസ്ഥരാണ്. പന്റുത്തിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയിൽ കമൽബാബു ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്.

അതേസമയം, പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഒരാൾ അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുന്നതായി സംശയം. തിരുവനന്തപുരം പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ ഇവര്‍ എത്തിയെന്നാണ് വിവരം. കുന്നിനുമുകളിലെ ബ്രിട്ടീഷ് നിര്‍മ്മിത ബംഗ്ലാവും സ്വപ്‌നയുടെ ഒളിവ് സങ്കേതമാണ്.

പോലീസിനാണ് ചില സൂചനകള്‍ ലഭിച്ചത്. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടാതെ സ്വപ്‌നയ്‌ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് അറിയിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്വപ്നയുടെ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളേയും സ്വപ്ന കൂടെ കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.

പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറില്‍ കുന്നിന്റെ നെറുകയില്‍ ബ്രിട്ടീഷ് നിര്‍മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്. തിങ്കളാഴ്ചയാണ് പാലോടിനു സമീപം സ്വപ്നയെ കണ്ടത്.

രണ്ട് സ്ത്രീകള്‍ കാര്‍ നിര്‍ത്തി മങ്കയം ഇക്കോ ടൂറിസത്തിലേക്കുള്ള വഴി ചോദിച്ചുവെന്നാണ് കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശന്‍ വെളിപ്പെടുത്തിയത്. പിറ്റേന്ന് പത്രത്തില്‍ സ്വപ്നയുടെ ചിത്രം കണ്ടപ്പോഴാണ് വണ്ടി ഓടിച്ചിരുന്നത് ഇവരാണെന്നുള്ള സംശയമുണ്ടായത്.

എന്നാല്‍ മങ്കയത്തെ ചെക്‌പോസ്റ്റ് കടന്ന് ഇന്നോവ പോയതായി പൊലീസ്, വനം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതുവഴി വെള്ള ഇന്നോവ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നിലവില്‍ ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മങ്കയത്തിന് സമീപമുള്ള അടിപറമ്പ് വനമേഖല പല പിടികിട്ടാപ്പുള്ളികളുടേയും ഒളിത്താവളമാണ്. പൊലീസ് ഒട്ടേറെ പ്രതികളെ ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ആരോൺ മക്ൻസീ, തന്റെ കാമുകിയായിരുന്ന കെല്ലി ഫൗറെല്ലെയുടെ കിടപ്പു മുറിയിൽ അതിക്രമിച്ച് കയറി 21 പ്രാവശ്യം കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യവും അസൂയയും ആണ് കൊലപ്പെടുത്താൻ ഉണ്ടായ കാരണം എന്ന് പ്രതി സമ്മതിച്ചു. 26കാരിയായ കെല്ലി റോയൽ മെയിൽ ജോലിക്കാരി ആയിരുന്നു. ‘ ടോക്സിക്’ ആയ തങ്ങളുടെ ബന്ധം കെല്ലി അവസാനിപ്പിച്ചതിനെ തുടർന്നുണ്ടായ മനോ വിഷമവും അപകർഷതാബോധവും ആണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി പറഞ്ഞു. തുടരെത്തുടരെ കുത്തേറ്റ് അതി ഗുരുതരാവസ്ഥയിലായ കെല്ലിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, അവരുടെ മകൻ റിലെയെ സങ്കീർണ്ണമായ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും നാലു മാസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.

അന്വേഷണത്തിന് ആദ്യഘട്ടത്തിൽ പോലീസിനോട് സഹകരിക്കാതിരുന്ന ആരോൺ, കെല്ലി പണം കടം വാങ്ങിയിരുന്ന മൈക്ക് എന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സൗത്ത് ലണ്ടനിലെ പെക്ഹാമിൽ നിന്നുള്ള ക്രെയിൻ ഡ്രൈവറായ ആരോൺ 33 ആഴ്ച ഗർഭിണിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനും, സ്വന്തം കുഞ്ഞിനെ കത്തിക്ക് ഇരയാക്കിയതിനും, കഠാര കയ്യിൽ വച്ച കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോട്ടോർ ബൈക്കുകളോടുള്ള ഇരുവരുടെയും പൊതുവായ താൽപര്യമാണ് ഇവരെ അടുപ്പിച്ചത്, എന്നാൽ കഴിഞ്ഞ വർഷം തുടക്കത്തോടെ തമ്മിൽ അകന്നിരുന്നു, ഫെബ്രുവരിയിൽ, ‘തന്നെ ആർക്കും വേണ്ടെന്നും, തന്നിൽ ആർക്കും താൽപര്യമില്ലെന്നും, ജീവിതത്തിന് പ്രാധാന്യം തോന്നുന്നില്ലെന്നും, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും’ കെല്ലിക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ആരോണിന് ആവശ്യം പ്രൊഫഷണൽ സഹായം ആണെന്നും, തങ്ങൾ തമ്മിൽ കൂടി ചേർന്ന് പോകുക അസാധ്യമാണെന്നും കുഞ്ഞിന്റെ കാര്യത്തിനു വേണ്ടിയല്ലാതെ തന്നെ ഇനി ബന്ധപ്പെടാൻ പാടില്ലെന്നും കെല്ലി മറുപടി പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരോണിന്റെ അമ്മയോടും തങ്ങളുടെ മോശം ബന്ധത്തെക്കുറിച്ച് കെല്ലി സംസാരിച്ചിരുന്നു, അതേസമയം തന്റെ കുഞ്ഞിനെ കാണാനും മറ്റും താൻ എതിരല്ല എന്നും അവൾ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 29 ന് വെളുപ്പിന് 3.15ഓടെ സൗത്ത് ലണ്ടനിലുള്ള ത്രോൺടൻ ഹീത്തിലെ കുടുംബ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആണ് കെല്ലിയെ കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതകത്തിനുശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയും, താനൊരു ഇരയാണെന്ന മട്ടിലും ആണ് ഇയാൾ പ്രതികരിച്ചത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ് വരെ പങ്കാളിക്ക് വന്നിരുന്ന ഇമെയിലുകൾ വായിക്കുകയായിരുന്നു താനെന്ന കാര്യവും പോലീസിൽ നിന്നും മറച്ചു വച്ചു. അറസ്റ്റ് നേരിടുന്നതു വരെ കുടുംബത്തെയും സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും കബളിപ്പിച്ച് നടക്കുകയായിരുന്നു ആരോൺ. കൊലപാതകം നടത്തി മണിക്കൂറുകൾക്കുശേഷം ഡ്രൈവിംഗ് ക്ലാസിനും പോയിരുന്നു.

തന്റെ ഡിപ്രഷനും മറ്റു മാനസിക പ്രശ്നങ്ങളും കൊലപാതകത്തിന് ഹേതുവാണെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആണ് ആരോൺ ഇപ്പോൾ. ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ക്ലെയർ മെയ്‌സ് പറയുന്നത് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എന്തുവിലകൊടുത്തും പ്രതിയെ ശിക്ഷിക്കുമെന്നുമാണ് മരണപ്പെട്ട യുവതിക്കും കുട്ടിക്കും ഇനിയെങ്കിലും നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Copyright © . All rights reserved