ഭാര്യയെ വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിനെയും കൊണ്ട് അപ്രതീക്ഷിതമായാണ് ക്രൈംബ്രാഞ്ച് സംഘം മരിച്ച ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയത്. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാവിലെ അഞ്ചരയോടെയാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ചത്.
അപ്രതീക്ഷിതമായി പൊലീസ് സംഘത്തിനൊപ്പം സൂരജിനെ കണ്ടതോടെ ഉത്രയുടെ മാതാപിതാക്കൾ കരഞ്ഞും പൊട്ടിത്തെറിച്ചും ബഹളം വെച്ചു. മകളെ കൊന്ന അവനെ വീട്ടിൽ കയറ്റരുതെന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ കരഞ്ഞു. ഉത്രയുടെ അച്ഛനും പ്രതി സൂരജിനെ കണ്ടതോടെ ക്ഷുഭിതനായി.
ഇതോടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സൂരജ് പൊട്ടിക്കരഞ്ഞു. എനിക്കൊന്നും കേൾക്കേണ്ടെന്നായിരുന്നു ഉത്രയുടെ അച്ഛന്റെ മറുപടി. വീട്ടിലെത്തിയ പൊലീസ് സംഘം സൂരജും ഉത്രയും കിടന്ന മുറി പരിശോധിച്ചു. ഉത്ര കിടന്ന സ്ഥലം സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു.
തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉത്രയെ കൊലപ്പെടുത്താൻ മൂർഖൻപാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ കണ്ടെടുത്തു. സൂരജ് തന്നെയാണ് പ്ലാസ്റ്റിക് ജാർ പൊലീസിന് കാട്ടിക്കൊടുത്തത്. അരമണിക്കൂറിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.
പ്രതി സൂരജിനെയും പാമ്പു നൽകിയ സഹായി സുരേഷിനെയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഇവരുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയിരുന്നു.
അഞ്ചലിൽ രണ്ട് തവണ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. രണ്ടുതവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സൂരജ് പോലീസിന് മൊഴി നൽകി. സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.
മരിച്ച ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നൽകി കല്ലുവാതുക്കൽ സ്വദേശി സുരേഷിൽ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നെന്നും പാമ്പിനെ കടിപ്പിക്കാനുള്ള വൈദഗ്ധ്യം പഠിച്ചെടുത്തിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26-ന് പാമ്പ് പിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്.
വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ ഉത്രയുടെ മേൽ കുടഞ്ഞിട്ട് ഇയാൾ അവരെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിങ് റൂമിന്റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.
ഉത്രയും സൂരജും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുകയായിരുന്നു. സൂരജിന്റെ സ്വഭാവത്തിലും അസ്വഭാവികത ഉണ്ടായിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാർ വിവാഹസമയത്ത് നൽകിയ 110 പവനിൽ നിന്ന് 92 പവൻ ലോക്കറിൽ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടേതു കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്റെ സുഹൃത്ത് , ബന്ധു എന്നിവരും കസ്റ്റഡിയിൽ. മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി.
ഭർത്താവ് സൂരജുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാൽ അതൊന്നും ഗൗരവമുള്ളതല്ലെന്നും സൂരജിന്റെ കുടുംബം കൂട്ടിച്ചേർത്തു.മകന് തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവ് സുരേന്ദ്രന് പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വച്ചാണെന്നും ഇവർ പറയുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും മാതാവ് രേണുകയും പറയുന്നു.
സൂരജിനു പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതാണ് മരണത്തിൽ ഉത്രയുടെ മാതാപിതാക്കൾ ദുരൂഹത ആരോപിക്കാൻ കാരണം.
മാത്രമല്ല മാർച്ച് മാസത്തിൽ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വെച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു. സൂരജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍.
ഉറക്കത്തില്‍ ഉത്രയെ(25) പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍ നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു.
മാര്‍ച്ച് രണ്ടാണ് സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റത്. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു.
സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും ഭര്‍ത്താവ് സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.
അതേസമയം, സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം.
ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.
ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.
അതേസമയം, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പോലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍.
എറണാകുളം പെരുമ്പാവൂര്‍ പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് ഇന്നലെയാണ് . ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചാരം വാരാനെത്തിയ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പൊലീസ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി.
ആറുമാസം കൂടുമ്പോഴാണ് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴല്‍ വൃത്തിയാക്കാറുള്ളത്. അതുകൊണ്ട് തന്നെ എപ്പോഴാണ് മൃതദേഹം പുകക്കുഴലിന് അകത്ത് ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പഴക്കം നിര്‍ണയിക്കാനാകൂ.
പ്ലൈവുഡ് കന്പനിയിലെ ജീവനക്കാരെ ആരെയും സമീപകാലത്ത് കാണാതായിട്ടില്ല. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മൃതദേഹം പുകക്കുഴലില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പട്ടിമറ്റത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം പുരുഷന്റേതാണെന്നും നാല് ആഴ്ച മുതല്‍ എട്ട് ആഴ്ച്ച വരെ പഴക്കമുണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കൊലപാതക കാരണത്തെക്കുറിച്ചു വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തെക്കുറിച്ച് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം അന്വേഷിക്കും. മരിച്ചത് ഇതര സംസ്ഥാനകാരനാണെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്താകാം കൊലപാതകം നടത്തിയിരിക്കുന്നത്.
ആളൊഴിഞ്ഞ സ്ഥലത്തു ഒളിപ്പിച്ച മൃതദേഹം ലോക്ക്ഡൗണ്‍ വിലക്കുകള്‍ പിന്‍വലിക്കുന്ന സമയത്താണ് കാണുന്നതും. ആളെ കാണാനില്ലെന്ന രീതിയില്‍ പ്രദേശവാസികളുടെ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാനക്കാരിലേക്കു അന്വേഷണം നീളുന്നത്.
കളമശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. ഇതിനിടെ കൊല്ലപ്പെട്ടത് സ്ത്രീ ആണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് പട്ടിമറ്റത്തു മൃതദേഹം കണ്ടെത്തിയത്. വാള് മാക്സ് പെയിന്റ് കമ്പനിക്ക് സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലുള്ള ചാരക്കുഴിയിലാണ് മൃതദേഹം കണ്ടത്
കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.
റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെ തന്നെ നല്‍കും. ഉത്രയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കിയിരുന്നു.
അതേസമയം മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയം. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു.
സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.
ചിലപ്പോള്‍ അങ്ങനെയാണ് ദൈവത്തിന്റെ രക്ഷപ്പെടുത്തല്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. അത്തരത്തിലൊരു സംഭവമാണ് പാകിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. 107 പേര് സഞ്ചരിച്ച വിമാനം പാക്കിസ്ഥാനില്‍ തകര്‍ന്നുവീണ യാത്രാ വിമാനാപകടത്തില്‍ ഒരാള്‍ മാത്രമാണു രക്ഷപ്പെട്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ബാങ്ക് ഓഫ് പഞ്ചാബ് മേധാവി സഫര്‍ മഹ്മൂദാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സഫറിന്റെ ആരോഗ്യം സംബന്ധിച്ച് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും വിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ടുണ്ട്.
91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണത്. ഒരാള്‍ പോലും അപകടത്തെ അതിജീവിക്കാന്‍ സാധ്യതയില്ലെന്നു കറാച്ചി മേയര്‍ വസീം അക്തര്‍ പറഞ്ഞതിനു പിന്നാലെയാണ് സഫറിന്റെ വാര്‍ത്ത പുറത്തുവന്നത്. 37 യാത്രക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം രാത്രിയെത്തി. 16 വര്‍ഷം പഴക്കമുള്ളതാണു വിമാനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കറാച്ചിയിലെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണ പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ബാങ്ക് മേധാവി. വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പാകിസ്താനിലെ ജിയോ ന്യൂസാണ് റിപ്പോര്‍ട്ടുചെയ്തത്.
ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് പിഐഎ വിമാനം തകര്‍ന്നുവീണത്. സഫര്‍ മസൂദടക്കം 98 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
അത്ഭുതകരമായ രക്ഷപ്പെട്ട സഫര്‍ മസൂദിനെ ദാറുല്‍ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോളെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ സഫര്‍ തന്റെ അമ്മയോട് ഫോണില്‍ സംസാരിച്ചുവെന്നും തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിമാന ദുരന്തത്തില്‍ അദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയോ മറ്റുപരിക്കുകള്‍ ഏല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
പിഐഎ യുടെ ലാഹോര്‍ കറാച്ചി വിമാനമാണ് വിമാനത്താവളത്തിന് അടുത്തുള്ള മോഡല്‍ കോളനിയില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ വാലറ്റമാണ് ആദ്യം നിലത്തിടിച്ചതെന്നും മുന്‍വശത്തെ സീറ്റിലിരുന്ന ആരെങ്കിലുമാകാം രക്ഷപ്പെട്ടതെന്നും പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസ മേഖലയിലെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.
അതേസമയം കറാച്ചിയില്‍ പാകിസ്താന് ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്.
പാകിസ്താനിലെ വിമാന അപകടത്തില്‍ ജീവന് നഷ്ടമായതില്‍ അഗാധമായ ദു:ഖമുണ്ട്’. മോദി ട്വീറ്റ് ചെയ്തു. മരണപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.
അഞ്ചൽ -അഞ്ചലില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചല്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു.മരണത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ അച്ഛനും അമ്മയും രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേക്ഷണം ആരംഭിച്ചത്.
അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്‍,മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര(25) യെന്ന യുവതിയാണ് സ്വന്തം വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുവതിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയത്.
മാർച്ച് മാസം രണ്ടിന് അടൂർ പറക്കോട് ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റ് ഗുരുതര തരാവസ്ഥയിൽ ആവുകയും അതിന്റെ ചികിത്സ തുടരവെ മെയ് ഏഴിന് സ്വന്തം വീടിനുള്ളില്‍ ഭർത്താവിന്റെയൊപ്പം ഒരേമുറിയിൽകഴിയവെ ഉത്ര പാമ്പ് കടിമരിക്കുകയായിരുന്നു. രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നത് കണ്ടാണ് ഉടനെ അഞ്ചൽ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയത്.അപ്പോഴേക്കും ഉത്ര മരിച്ചുകഴിഞ്ഞിരുന്നു.ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന്
ആദ്യം ബന്ധുക്കൾക്ക് വിശ്വസിക്കാനായില്ല .
ഉടനെ ബന്ധുക്കൾവന്ന് ഏറത്തെ വീട്ടിൽ ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ അടിച്ചു കൊല്ലുകയും ചെയ്തു.രണ്ട് തവണ പാമ്പ് കടിച്ചിട്ടും കടിയേറ്റ യുവതി അറിഞ്ഞില്ലാ എന്ന വാദമാണ് ആശ്ചര്യപ്പെടുത്തുന്നത്. ആദ്യ തവണ ഭർത്താവിന്റെ വീട്ടിൽ വച്ച് ഉത്ര ബോധം കെട്ട് വീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ട് പോയത് .അന്ന് വിദഗ്ധ ചികിത്സ നടത്തിയാണ്
ജീവൻ തിരിച്ചു കിട്ടിയത്. അണലി പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കാലിൽ പാമ്പ് കടിയേറ്റമുറിവിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തേണ്ടി വന്നു .ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങും മുമ്പേയാണ് രണ്ടാമത് മൂർഖൻ പാമ്പ് കടിയേറ്റ് മരിച്ചത് . അടച്ചിട്ട എ സി റൂമിൽ വച്ചാണ് പാമ്പ് കടിച്ചത്.ഈ മുറിയില്‍ പാമ്പെങ്ങനെ കടന്നു വന്നൂവെന്നത് അത്ഭുതപ്പെടുത്തുന്നു.
രണ്ട് വർഷം മുൻപാണ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്.
ധ്രൂവ് എന്ന ഒരു വയസുള്ള മകനുണ്ട്., വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പണം വാങ്ങി കൊടുക്കുന്നതിനായി ശല്യം ചെയ്തിരുന്നു .ഭർത്താവിന്റെയും ബന്ധുക്കളുടെയും ശല്യം സഹിക്കാതെ മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് മകൾക്ക്
ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതായി അറിഞ്ഞത്.
മുൻപ് ഭർത്തൃവീടിന്റെ മുകള്‍ നിലയില്‍ ഒരു പാമ്പ് കിടക്കുന്നത് കണ്ട് ഉത്ര ബഹളം വച്ചപ്പോൾ ഭർത്താവ് സൂരജ് ചെന്ന് ആ പാമ്പിനെ വടി കൊണ്ട് ചാക്കിലാക്കിയതായി മകൾ തങ്ങളോട് പറഞ്ഞിട്ടുള്ളതായി ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്യം ഉള്ളയാളാണ് സൂരജെന്ന സംശയം രക്ഷിതാക്കള്‍ക്ക് ബലപ്പെടാന്‍ കാരണമിതാണ്.
ആദ്യം പാമ്പ് കടിച്ചു എന്നുപറയുന്ന ദിവസം ഭർത്താവിനോട് ഉത്ര കാലിൽ വേദന തോന്നു എന്നു പറഞ്ഞപ്പോൾ പെയിൻ കില്ലർ കൊടുത്ത് കിടന്നുറങ്ങാൻ പറഞ്ഞതായും പിന്നീട് ഏറെ താമസിച്ച് ബോധം നശിച്ചപ്പോൾ മാത്രമാണ് ആശുപത്രിയിലും കൊണ്ട് പോയതെന്നും ആശുപത്രിയിലും
മാതാപിതാക്കൾ പരിചരിക്കാൻ നില്‍ക്കുന്നത് ഭർത്താവ് സൂരജ് വിലക്കിയിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.
മാതാപിതാക്കളുടെ ഒപ്പം കഴിഞ്ഞ ദിവസങ്ങിൽ ഇവിടെ വരുമ്പോൾ ചികിത്സയിലായതിനാൽ ഭർത്താവ് രണ്ടാം നിലയിലെ റൂമിലാണ് കിടന്നിരുന്നതെന്നും മകൾ മരിച്ച ദിവസം രാത്രി എത്തിയ സൂരജ് മകൾ കിടന്ന മുറിയിൽ തന്നെ ബോധ പൂർവ്വം കിടന്നതും സംശയം ബലപ്പെടുന്നതായും അവര്‍ പറഞ്ഞു. മകളെ ആ റൂമിൽ വച്ച് പാമ്പ് കടിച്ചാണ് മരിച്ചതെങ്കിൽ ഭർത്താവ് എന്തു കൊണ്ട് അറിഞ്ഞില്ല , എന്നിങ്ങനെ യുളള സംശങ്ങൾ അടങ്ങിയ പരാതി മാതാവ് മണിമേഖല പിതാവ് വിജയസേനൻ എന്നിവർ അഞ്ചൽ സി ഐ സി എൽ സുധീർ കൊല്ലം റൂറൽ എസ് പി ഹരിശങ്കർ എന്നിവർക്ക് നല്കിയ പരാതിയിൽ പറയുന്നു.
തന്റെ മകളെ ഭർത്തവ് സൂരജ് ആസൂത്രിതമായി കൊലപെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ അഞ്ചലിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.അഞ്ചല്‍ എസ്.ഐ പുഷ്പകുമാറിനാണ് അന്വേക്ഷണ ചുമതല.മരിച്ച യുവതിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് കടിയേറ്റാണ് മരണം എന്നാണ് പറയുന്നതെങ്കിലും ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.
ഇരുപതുകാരൻ കൊല്ലപ്പെട്ട് 24 വർഷങ്ങൾ പിന്നിട്ടപ്പോൾ അയൽവാസി അറസ്റ്റിൽ. കാണക്കാരി കുറുമുള്ളൂർ അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നി ജോസഫി(20) നെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസി കുറ്റിപ്പറന്പിൽ വർക്കി(56)യെ പോലീസ് അറസ്റ്റ് ചെയ്തത്.
1996 ഓഗസ്റ്റ് 23നായിരുന്നു കേസിനാസ്പദമായ സംഭവം. ബെന്നിയെ കൊലപ്പെടുത്തി കൃഷിയിടത്തിലെ കുളത്തിൽ കല്ലുകെട്ടിതാഴ്ത്തിയശേഷം വർക്കി ഒളിവിൽപ്പോകുകയായിരുന്നു. കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
ബെന്നിയെ കൊലപ്പെടുത്തിയശേഷം പോലീസിനെ വെട്ടിച്ചു തമിഴ്നാട്ടിലേക്കും പിന്നീട് കർണാടകയിലേക്കും മുങ്ങുകയായിരുന്നു വർക്കി. ഷിമോഗയിൽ ടാപ്പിംഗ് ജോലി ചെയ്ത് ഒളിച്ചുതാമസിച്ചിരുന്ന വർക്കി കഴിഞ്ഞ ഏഴുമാസമായി കണ്ണൂരിൽ താമസിച്ചുവരികയായിരുന്നു.
ലോക്ഡൗണിനെത്തുടർന്നു കുറുമുള്ളൂരിൽ തിരികെയെത്തി സഹോദരനൊപ്പം താമസിക്കുന്ന വിവരം പോലീസ് മനസിലാക്കുകയായിരുന്നു. സഹോദരന്റെ വീട്ടിൽനിന്നു പിടികൂടിയ വർക്കിയെ കുറവിലങ്ങാട് സിഐ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
കൊലപാതകം നടന്ന 1996ൽ കൊല്ലപ്പെട്ട ബെന്നിയും അയൽവാസി വർക്കിയും ടൈൽസ് ജോലിക്കാരായിരുന്നു. സുഹൃത്തുക്കളായിരുന്ന ഇവർ സംഭവ ദിവസം ജോലിക്കുശേഷം മടങ്ങിയെത്തുന്പോൾ അയൽവാസിയായ ഒരു സ്ത്രീയുടെ പേരിൽ വഴക്കിട്ടതായാണു പറയുന്നത്.
ബെന്നിയുടെ വീട്ടിലെത്തി മാതാപിതാക്കളോടു ബെന്നിയെ ഇല്ലാതാക്കുമെന്നു വർക്കി ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി ഒന്‍പതരയോടെ പുതുശേരിൽ അപ്പച്ചന്റെ വീട്ടിൽനിന്നും ടിവി കണ്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന ബെന്നിയെ വർക്കി കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് സമീപത്തുള്ള പുരയിടത്തിലെ കുളത്തിൽ മൃതദേഹം കല്ലുകെട്ടിതാഴ്ത്തിയ നിലയിൽ കണ്ടെത്തി.
ബെന്നിയുടെ നിലവിളികേട്ടു മാതാപിതാക്കളും അയൽവാസികളും നടത്തിയ അന്വേഷണത്തിൽ പുരയിടത്തിൽ ചോരപ്പാടുകൾ കണ്ടിരുന്നു. വർക്കിയുടെ വീട്ടിലെ മുറിയിൽ ഭക്ഷണം വിളന്പിവച്ചനിലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും വർക്കിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ കോടതിയിൽ കുറ്റപത്രംനൽകിയിരുന്നു. കോടതി വർക്കിക്കെതിരെ ലോംഗ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ വർക്കി കുറ്റം സമ്മതിച്ചതായി സിഐ കെ.ജെ. തോമസ് പറഞ്ഞു. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തെലങ്കാനയിലെ വാറങ്കലിൽ ഒരു കുടുംബത്തിലെ ആറ് പേരുൾപ്പെടെ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ. ഗൊരേകുന്ദ ഗ്രാമത്തിലെ കോൾഡ് സ്റ്റേറേജ് യൂണിറ്റിന് സമീപത്തെ കിണറിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് അഞ്ച് മൃതശരീരങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലാണ് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.
ബംഗാളിൽ നിന്നും തെലങ്കാനയിലെത്തിയ മഖ്സൂദ് ആലന്റെ കുടുംബമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നിഷ, മകൾ, പേരക്കുട്ടികള്‍ എന്നിവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങൾ. ഇവർക്ക് പുറമെ ത്രിപുര സ്വദേശിയായ ഷക്കീൽ അഹമ്മദ്, ബീഹാർ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയ മറ്റുള്ളവർ. മരിച്ചവരുടെ ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നും തന്നെയില്ലെന്നതിനാൽ ആത്മഹത്യ ആണെന്ന നിലപാടിലാണ് പോലീസ്. ഇവർ സാമ്പത്തിക പ്രയാസത്തിലായിരുന്നു എന്ന സൂചനയും പോലീസ് നൽകുന്നുണ്ട്.
എസിപി ശ്യാം സുന്ദറും ഇത്തരത്തിലാണ് പ്രതികരിച്ചത്. ഇതൊരു കൂട്ട ആത്മഹത്യ ആവാനാണ് സാധ്യത. കുടുംബം ഒന്നിച്ച് ജീവനൊടുക്കിയതായി കരുതുന്നു. എന്നാൽ മറ്റ് മൂന്ന് മൃതശരീരങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നത് ദുരൂഹമാണ്. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസിപി പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 29 വർഷമായി തെലങ്കാനയിൽ താമസിച്ച് വരുന്ന ബംഗാൾ സ്വദേശികൾ ജൂട്ട് ബാഗുകള്‍ തയ്യാറാക്കുന്ന ജോലി നോക്കി വരികയായിരുന്നു. കരിമാബാദിലെ വാടക വീട്ടിൽ താമസിച്ച് വന്നിരുന്ന ഇവർ ലോക്ക്ഡൗണിന് പിന്നാലെയാണ് ഗോഡൗണിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയില്‍ താമസിച്ച് വന്നിരുന്നവരാണ് മരിച്ച ബീഹാർ സ്വദേശികളായ മറ്റ് രണ്ട് പേർ. ഇവർ ജോലി ചെയ്തിരുന്ന ചാക്ക് നിർമാണ മില്ലിന്റെ ഉടമ അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് മരണവിവരം പുറത്തറിയുന്നത്.