സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപിനെയാണ് കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. 42 വയസ്സായിരുന്നു. സൗദിയിലെ റിയാദിലാണ് സംഭവം.
വ്യാഴാഴ്ചയാണ് പ്രദീപിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം കാറ് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്വദേശികള്‍ കാറ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ പ്രദീപിനെ കണ്ടത്.
കുറേ തവണ വിളിച്ചിട്ടും പ്രദീപ് ഉണര്‍ന്നില്ല. തുടര്‍ന്ന് സ്വദേശികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.
മരിച്ച ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസാണ് വിവരം സ്‌പോണ്‍സറെ അറിയിച്ചത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഉത്ര വധം പ്രതി സൂരജിന്റെ മൊഴികൾ ഞെട്ടിപ്പിക്കുന്നത്. ഉത്രയേ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തുലുകളുമായു പ്രതി സൂരജിന്റെ മൊഴി. മൂർഖൻ പാമ്പിനേ താൻ കൈകൊണ്ട് എടുത്ത് ഉത്ര ഉറങ്ങി കിടന്നപ്പോൾ അവളുടെ കട്ടിലിലേക്ക് എറിയുകയായിരുന്നു.
തുറർന്ന് കട്ടിൽ നിന്നും ഉത്രയേ കടിക്കാതെ ഇഴഞ്ഞ് നീങ്ങി പാമ്പ് പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ വീണ്ടും ഉത്രയുടെ ശരീരത്തിലേക്ക് പിടിച്ചിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റുമായി പ്രകോപിപ്പിച്ചു. ഉത്രയുടെ ശരീരത്തിനു സമീപം വയ്ച്ച് പാമ്പിനെ പ്രകോപ്പിപ്പിച്ച് 2 വട്ടം ആഞ്ഞ് കൊത്തിക്കുകയായിരുന്നു.
ഈ സമയത്ത് ഒന്നും ഉത്ര എണീക്കുകയോ ഉറക്കം വിട്ട് ഉണരുകയോ ചെയ്തിരുന്നില്ല. കാരണം മയക്ക് മരുന്ന് കൊടുത്ത് ഉത്രയേ ബോധം കെടുത്തിയ ശേഷം ആയിരുന്നു സൂരജ് നടത്തിയ കൊലപാതകം
പാമ്പ് ശരീരത്തിലൂടെ ഇഴഞ്ഞിട്ടും, ആഞ്ഞ് കൊത്തിയിട്ടും എന്തുകൊണ്ട് ഇതൊന്നും അറിയാതെ ഉത്ര ശാന്തമായി മരിച്ചു.
ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഉത്രക്ക് 2 ഗ്‌ളാസിൽ മധുരം നല്കി. ഒന്ന് പായസവും മറ്റൊന്ന് സൂരജ് തന്നെ ഉണ്ടാക്കിയ പഴത്തിന്റെ ജ്യൂസും ആയിരുന്നു. ഇതിൽ രണ്ടിലും കൂടിയ ഡോസിൽ മയക്ക് മരുന്ന് പൊടിച്ചിട്ടിരുന്നു. സൂരജ് ഉണ്ടാക്കിയ ജ്യൂസ് ഉത്രയുടെ വീട്ടിലേ എല്ലാവർക്കും കൊടുത്തിരുന്നു. സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴിയിലാണ് കാര്യങ്ങൾ പറയുന്നത്.
മയക്ക് മരുന്ന് ഗുളികകൾ വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി. ഇതോടെ സൂരജിന്റെ മൊഴി ശരിയെന്നും തെളിയുകയായിരുന്നു. അണലിയെ ഉത്രക്കൊപ്പം കിടക്കയിലേക്ക്, ഉത്രയേ കടിക്കാതെ അണലി ചുരുണ്ട് കൂടിയിരുന്നപ്പോൾ പാമ്പിനെ വേദനിപ്പിച്ച് ഉത്രയേ കൊത്തിച്ചു.
മാർച്ച് 2നായിരുന്നു ഉത്രക്ക് അണലിയുടെ കടി ഏറ്റത്. അന്നും സൂരജ് സമാനമായ ഓപ്പറേഷൻ തന്നെയാണ് നടത്തിയത്. ഉത്രയേ ഉറക്ക ഗുളിക കൊടുത്ത് മയക്കി. തുടർന്ന് അണലി പാമ്പിനെ ഉത്രയുടെ ബഡിലേക്ക് വിട്ടു. തുടർന്ന് അണലി പാമ്പ് ഇഴഞ്ഞ് നടക്കുന്നത് നോക്കി സൂരജ് ഏറെ നേരം ഇരുന്നു. എന്നാൽ ബഡിന്റെ ഒരു ഭാഗത്ത് അണലി പാമ്പ് ഉത്രയേ കടിക്കാതെ ചുരുണ്ട് കൂടി ഇരിക്കുകയായിരുന്നു.
തുടർന്ന് അണലി പാമ്പിനെ വീണ്ടും സൂരജ് എടുത്ത് ഉത്രയുടെ ശരീരത്തിലേക്ക് വിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റും പ്രകോപനം ഉണ്ടാക്കി ഉത്രയുടെ ശരീരത്തിൽ കൊത്തിക്കുകയായിരുന്നു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. തുടർന്ന് വീണ്ടും പാമ്പിനേ കൊണ്ട് കൊത്തിക്കാൻ സാധിച്ചില്ല. ആവശ്യത്തിനു വിഷം അന്ന് ഉത്റ്റ്രയുടെ ഉള്ളിൽ ചെന്നിരുന്നു എങ്കിൽ മരണം സംഭവിച്ചേനേ. എന്നാൽ രാത്രി ബഡ് റൂമിൽ നടന്നത് കൃത്യമായി മാതാപിതാക്കളോട് വിവരിക്കാനോ സംഭവത്തിന്റെ ഗൗരവം മനസിലാക്കാനോ ഉത്രക്ക് സാധിക്കാതെ പോയി.
ആദ്യ ഉദ്യമത്തിൽ ഉത്രക്ക് കൊടുത്ത മയക്ക് മരുന്ന് ഡോസ് കുറഞ്ഞത് മനസിലാക്കിയാണ് പിന്നീട് മൂഖനെ അവളുടെ ശരീരത്തിൽ എറിയും മുമ്പ് ഡോസ് കൂട്ടി മയക്ക് മരുന്ന് കുടിക്കാൻ നല്കിയത്. ഇതുമൂലമാണ് പാമ്പ് കൊത്തിയിട്ടും ഉത്ര അതൊന്നും അറിയാതെ ലഹരി മരുന്നിന്റെ ആലസ്യതയിൽ ഉറങ്ങി മരണത്തിലേക്ക് പോയതും.
5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റിയപ്പോൾ ഉത്രയേ ഒഴിവാക്കി മറ്റിരു പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉത്രയുടെ പണവും സ്വർണ്ണവും എല്ലാം കൈക്കലാക്കി സുഖമായി ജിവിക്കുകയും ചെയ്യാം എന്നും കരുതി.
മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പറക്കോട് ശ്രീസൂര്യയിൽ സൂരജിനെയും (27) പാമ്പുകളെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവരുകാട് സുരേഷ് കുമാറിനെയും (47) സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഏനാത്തും എത്തിച്ചു തെളിവെടുപ്പു നടത്തി.സുരേഷ് പാമ്പ് പിടുത്തക്കാരനാണ്.പാമ്പിനെ പിടിച്ച് വില്ക്കലും വിഷം എടുക്കലും ഒക്കെ ഇയാൾ നടത്തുന്നതായും സംശയം ഉണ്ട്.
പാലക്കാട് വാളയാര്‍ കഞ്ചിക്കോട്ടില്‍ വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി കൊല്ലപ്പെട്ടു. മോഷ്ടാവിന്റെ ആക്രമണത്തിലാണ് സെക്യൂരിറ്റി കൊല്ലപ്പെട്ടത്. കഞ്ചിക്കോട് വനിത ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ വാച്ചര്‍ കോഴിക്കോട് സ്വദേശി പി എം ജോണ്‍ ആണ് കൊല്ലപ്പെട്ടത്. 71 വയസ്സുണ്ടായിരുന്നു.
ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് കൊല നടന്നത്. കോമ്പൗണ്ടില്‍ കയറിയ കള്ളന്റെ മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ലോക്ഡൗണ്‍ ആയതുമൂലം ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നാണ് വിവരം.
അഞ്ചല്‍ ഉത്ര കൊലക്കേസില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. ഒടുവിൽ ഉത്രയെ പാന്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഭർത്താവ് സൂരജ് അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറഞ്ഞു.
ഉത്രയെ കൊലപ്പെടുത്താനുള്ള സാഹചര്യങ്ങൾ വിശദീകരിക്കെയാണ് പുറംലോകം അറിയാത്ത കാര്യങ്ങളിലേക്ക് കടന്നത്. ഉത്രയെ പാന്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചപ്പോഴൊക്കെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊടുത്തതായി സൂരജ് മൊഴി നൽകി.
മാർച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാന്പു കടിയേറ്റത്. പാന്പിനെ മുറിക്കുള്ളിൽ വിടുന്നതിന് മുന്‍പ് ഉത്രയ്ക്ക് പായസത്തിൽ ഉറക്കഗുളിക പൊടിച്ച് നൽകി. അന്ന് അണലിയെക്കൊണ്ടാണ് കടിപ്പിച്ചത്. പക്ഷെ കടിയേറ്റ ഉടനെ ഉത്ര നിലവിളിച്ചതിനാൽ പദ്ധതി പാളുകയായിരുന്നു.
പിന്നീട് മേയ് ആറിന് രാത്രിയിൽ ജ്യൂസിൽ കൂടുതൽ ഉറക്കഗുളിക പൊടിച്ചു കലർത്തിയാണ് നൽകിയത്. അത് കഴിച്ചതോടെ ഉത്ര മയങ്ങിപോകുകയായിരുന്നു. പിന്നീട് അഞ്ചു വയസുള്ള മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. . ഉത്രയുടെ മരണം ഉറപ്പാകുന്നതുവരെ കാത്തിരുന്നതായാണ് വിവരം.
സൂരജ് ജോലിചെയ്യുന്ന സ്ഥലത്തിന് സമീപമുള്ള മെഡിക്കൽസ്റ്റോറിൽനിന്നാണ് ഉറക്കഗുളിക വാങ്ങിയത്. ഇന്നലെ അന്വേഷണസംഘം മെഡിക്കൽസ്റ്റോറിൽ പോയിരുന്നെങ്കിലും കടഅടഞ്ഞുകിടന്നിരുന്നു. പിന്നീട് കടയുടമയുടെ മൊഴിരേഖപ്പെടുത്തിയതായാണ് വിവരം.
വിവാഹമോചനത്തിന് ഉത്രയുടെ വീട്ടുകാർ തയാറെടുപ്പ് നടത്തുന്നതായുള്ള വിവരം ലഭിച്ചതിനെതുടർന്നാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഏതാണ്ട് അരക്കോടിയോളം രൂപ നൽകേണ്ടിവരുമെന്ന സാഹചര്യം ഇയാളെ തളർത്തി. ജനുവരിമുതൽ ഇയാൾ ഉത്രയെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായാണ് വിവരം.
ഉത്രയെ ഒഴിവാക്കിയാൽ സ്വത്തെല്ലാം മകൻ ധ്രുവിന് ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സൂരജ്. കുടുംബത്തിൽവച്ചു ഉത്രയെ വീട്ടുകാർ പീഡിപ്പിച്ചുവന്നിരുന്ന വിവരം മുഴുവനും മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും വീട്ടുകാർ വിവാഹമോചനത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. പാന്പിനെ സൂരജിന് കൈമാറിയ എഴുകോണിലെത്തിച്ചും ഇന്നലെ തെളിവെടുപ്പ് നടത്തി.
മാത്രമല്ല സൂരജിന് നൽകിയ പാന്പുകളെ സുരേഷ് പിടിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി. ഇന്ന് സൂരജിന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇന്ന് ഉച്ചയോടെ സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും നാളത്തേക്ക് മാറ്റാനാണ് സാധ്യതയെന്നും സൂചനയുണ്ട്. 30ന് പ്രതികളെ കോടതിയിൽ ഹാജരാക്കും.
അഞ്ചല്‍ സ്വദേശി ഉത്രയുടെ മരണം പാമ്പ് കടിയേല്‍പ്പിച്ചുളള കൊലപാതകമാണെന്നു തെളിഞ്ഞതോടെ കേരള പൊലീസിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നൊരു കേസ് ആയത് മാറിയിരിക്കുകയാണ്. പ്രതിയുടെ കുറ്റസമ്മതം ഉണ്ടെങ്കിലും കേസ് കോടതിയില്‍ തെളിയിക്കാന്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയെ തെളിവുകളും ഏറെ നിര്‍ണായകമാണ്. വരുന്ന ചെറിയൊരു പിഴവ് പോലും കേസ് ദുര്‍ബലപ്പെടുത്തുമെന്നുള്ളതിനാല്‍ എല്ലാ വഴികളിലൂടെയുമുള്ള തെളിവ് ശേഖരണം അന്വേഷണ സംഘം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിരുന്നു ഉത്രയെ കടിച്ച പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള തീരുമാനം. യുവതിയുടെ മരണത്തിനു പിന്നാലെ പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്നു കുഴിച്ചിട്ടിരുന്നു.
എന്നാല്‍ ഈ പാമ്പ് കേസില്‍ വളരെ പ്രധാനപ്പെട്ടൊരു കണ്ണിയാണെന്നു തിരിച്ചറിയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. അപ്പോഴും ചില കോണുകളില്‍ നിന്നുയരുന്ന സംശയങ്ങളും പരിഹാസങ്ങളും കുഴിയില്‍ കിടന്ന് ചീഞ്ഞുപോയ പാമ്പിനെ തോണ്ടി പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമോയെന്നാണ്!
സമാനരീതിയില്‍ കേരള പൊലീസ് ഇതിനു മുമ്പും പരിഹസിക്കപ്പെട്ടിരുന്നു. ഇന്നത് പാമ്പാണെങ്കില്‍ അന്നൊരു ചത്ത പൂച്ചയുടെ പേരലായിരുന്നു. പരിഹാസങ്ങളൊന്നും വകവയ്ക്കാതെ ചത്ത പൂച്ചയുമായി മുന്നോട്ടു പോയ അന്വേഷണ സംഘം തെളിയിച്ചത് ഒരു സ്ത്രീയുടെ ക്രൂരമായ കൊലപാതകമായിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതിയ പ്രതിയെ കുടുക്കിയത് ഒരു പൂച്ചയുടെ ജഡമായിരുന്നുവെന്നു. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ആ കൊലപാതക കേസിനെ വിശേഷിപ്പിക്കുന്നത്; ചത്തപൂച്ച തെളിയിച്ച കേസ് എന്നാണ്.
2008 ല്‍ നടന്ന, പൂച്ച നിര്‍ണായക കഥാപാത്രമായി മാറിയ ആ കൊലപാതക കഥ തുടങ്ങുന്നത് ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു യുവതിയുടെ മൃതദേഹം പൊങ്ങുന്നതില്‍ നിന്നാണ്. കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിപ്പോയിരുന്നു. രണ്ട് പാദങ്ങള്‍ കുളത്തിന് മുകളില്‍ പൊങ്ങിനില്‍ക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പ്രദേശവാസികള്‍ക്ക് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയായിരുന്നു അത്. മൃതദേഹത്തിന്റെ വയറ് കുത്തിക്കീറി കുടല്‍മാലയെല്ലാം പുറത്തുചാടിയ അവസ്ഥയിലായിരുന്നു. മൃതദേഹം കുളത്തില്‍ താഴ്ന്ന് പോകുന്നതിനായി ഒരു വേലിക്കല്ല് ശരീരത്തില്‍ ചേര്‍ത്ത് വച്ച് കെട്ടിയിരുന്നു. സ്ത്രീ ഉടുത്തിരുന്ന സാരി കൊണ്ട് തന്നെ രണ്ട് പാദങ്ങളും കെട്ടിയ നിലയിലായിരുന്നു. ഈ പാദങ്ങളാണ് കുളത്തിന് മുകളിലേക്ക് പൊങ്ങിവന്നത്.
പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തെളിഞ്ഞെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെല്ലാം അപരിചിതയാണെന്നതും സമീപപ്രദേശങ്ങളിലൊന്നും ഈ പ്രായത്തിലുള്ള സ്ത്രീയെ കാണാതെ പോയതായി പരാതി ലഭിച്ചിട്ടില്ലെന്നതും പോലീസിന്റെ അന്വേഷണത്തില്‍ തുടക്കത്തില്‍ തന്നെ തടസ്സമായി. മൃതദേഹം കിടന്ന കുളത്തിന് ചുറ്റിലും നിരവധി വീടുകളും എപ്പോഴും ആള്‍പ്പെരുമാറ്റമുള്ള പ്രദേശവുമായിരുന്നു. ആരാണ് മരിച്ചതെന്ന് പോലും വ്യക്തതയില്ലാത്ത കേസ്. അന്ന് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹരികൃഷ്ണന് ആയിരുന്നു അന്വേഷണ ചുമതല. മൃതദേഹ പരിശോധനയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായി. കുളത്തിന് സമീപത്ത് സംശയകരമായ രീതിയില്‍ യാതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. കുളത്തിനടുത്തേക്ക് വരുന്ന സ്ഥലത്ത് ഒരു സര്‍പ്പക്കാവുണ്ട്. കാവിന് സമീപത്ത് എന്തോ ചത്തുചീഞ്ഞ മണം അനുഭവപ്പെട്ടതിനാല്‍ പോലീസ് അവിടെയും പരിശോധിച്ചു.ഒരു പൂച്ച ചത്തുകിടന്നതായിരുന്നു അത്.
പ്രാഥമികമായി സ്ത്രീയുടെ മരണവുമായി ബന്ധിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. എന്നാല്‍ സ്ത്രീയുടെ മൃതദേഹത്തിന്റെ അതേ പഴക്കം തന്നെ പൂച്ചയുടെ മൃതദേഹത്തിനുമുണ്ടായിരുന്നതാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണണനില്‍ ചില സംശയങ്ങളുണര്‍ത്തിയത്. സ്ത്രീയുടെയും പൂച്ചയുടെയും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഹരികൃഷ്ണന്റെ തീരുമാനം. ഇത് ആളുകളില്‍ ഒരു കൗതുകമുണ്ടാക്കുകയും ചെയ്തു. ഒരു ചത്ത പൂച്ചയ്ക്ക് കേരളാ പോലീസ് ആദ്യമായായിരിക്കും മഹസര്‍ എഴുതിയത് തന്നെ.
പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഫോറന്‍സിക് സര്‍ജന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഒരു വെറ്റിനറി സര്‍ജന്‍ ആണ് ഈ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പൂച്ചയുടെയും സ്ത്രീയുടെയും ആമാശയത്തില്‍ ഫ്യൂരിഡാന്‍ എന്ന വിഷം കലര്‍ന്ന ഒരേ ഭക്ഷണമായിരുന്നു ഉണ്ടായിരുന്നു. ഇരു മരണങ്ങളുടെയും ഏകദേശ സമയവും ഒന്നുതന്നെയായിരുന്നു. അതോടെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ കുളത്തില്‍ കെട്ടിത്താഴ്ത്തിയതാണെന്ന് വ്യക്തമായി. സ്ത്രീ ആരാണെന്നും ആരാണ് അവരെ കൊലപ്പെടുത്തിയതെന്നും അവര്‍ കഴിച്ച അതേ ഭക്ഷണം പൂച്ചയുടെ വയറ്റിലും എങ്ങനെയെത്തി എന്നത് സംബന്ധിച്ചുമുള്ള ചോദ്യങ്ങളാണ് പിന്നീട് പോലീസിന് മുന്നില്‍ ഉയര്‍ന്നത്. സ്ത്രീയാരാണെന്ന അന്വേഷണം ഫലം കാണാതായതോടെ അന്വേഷണ സംഘം പൂച്ചയുടെ പിന്നാലെ പോകാന്‍ തീരുമാനിച്ചു. പരിചയമുള്ള ആളുകള്‍ക്കൊപ്പം മാത്രമേ പൂച്ച സഞ്ചരിക്കുകയുള്ളൂ എന്ന് കുട്ടിക്കാലത്തേ മനസിലാക്കിയ തിയറിയാണ് ഹരികൃഷ്ണന്‍ ഉപയോഗിച്ചത്.
പൂച്ചയുടെ ഉടമയാകും കൊലയാളിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ചത്ത പൂച്ചയുടെ ചിത്രങ്ങള്‍ എടുത്തിരുന്നു. ചത്ത പൂച്ചയുടെ ഫോട്ടോയുടെ ഫോട്ടോയും കൊണ്ട് നടക്കലായി പിന്നീട് പോലീസുകാരുടെ ജോലി. ഇതും നാട്ടുകാരില്‍ ചിരിയുണര്‍ത്തി. ചത്ത് ചീഞ്ഞ പൂച്ചയുടെ ഫോട്ടോ നോക്കിയാല്‍ ഏതാണ്ട് എല്ലാ പൂച്ചയും ഒരുപോലിരിക്കുമല്ലോ? ‘ജീവനുള്ള പൂച്ചകളെ പോലും പരസ്പരം തിരിച്ചറിയാനാകില്ല.. അപ്പോഴാണ് ചത്ത പൂച്ചയെ.. വെറുതെയല്ല ഇവന്മാരെ കിറുക്കന്മാരെന്ന് വിളിക്കുന്നത്’ ഒളിഞ്ഞും തെളിഞ്ഞുമുള്ള കളിയാക്കലുകള്‍ പൊലീസ് കേട്ടു. പക്ഷേ കാര്യമാക്കിയില്ല. ആ പരിഹാസങ്ങളെല്ലാം പെട്ടെന്നാണ് അവസാനിച്ചത്.
ഒരു വീട്ടില്‍ ചെന്നപ്പോള്‍ തങ്ങളുടെ വീട്ടിലെ പൂച്ചയെ കാണാനില്ലെന്നും നിറവും പാടും എല്ലാം കണ്ടാല്‍ ഏതാണ്ട് ഇതുപോലിരിക്കുമെന്നും ഉത്തരം ലഭിച്ചു. പൂച്ച ചത്തുപോയ കാര്യമൊന്നും വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. എന്നാല്‍ ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നുവെന്ന് സംശയിക്കുന്നതിന്റെ ഏതാണ്ട് അടുത്ത ദിവസങ്ങളില്‍ തന്നെയാണ് പൂച്ചയെ കാണാതായതെന്ന് വീട്ടുകാര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചു. അതോടെ പൂച്ച ഈ വീട്ടിലേത് തന്നെയാണെന്ന് പോലീസിന് ഉറപ്പായി. പൂച്ച താമസിച്ചിരുന്ന വീടിന് പരിസരങ്ങളിലുമെല്ലാം പോലീസ് പ്രത്യേക നിരീക്ഷണം നടത്തിയെങ്കിലും സംശയിക്കേണ്ടതായി യാതൊന്നും കണ്ടെത്താനായില്ല. വീട്ടുകാര്‍ക്കാര്‍ക്കും ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പോലീസിന് വ്യക്തമായി.
അതോടെ ചുറ്റിലുമുള്ള എല്ലാ വീടുകളിലേക്കും പോലീസ് നിരീക്ഷണം നീണ്ടു. ആ വീടുകളിലെയെല്ലാം അംഗങ്ങളുടെ പെരുമാറ്റങ്ങളെല്ലാം സാധാരണമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ജലാലുദ്ദീന്‍ എന്നയാള്‍ പലനാടുകളില്‍ സഞ്ചരിച്ച് പാത്രങ്ങള്‍ കച്ചവടം നടത്തുയാള്‍ ആയിരുന്നു. പോലീസിന് ഇയാളെ നേരിട്ട് കാണാന്‍ സാധിച്ചില്ല. കച്ചവടവുമായി ബന്ധപ്പെട്ട് അയാള്‍ യാത്രയിലായിരുന്നു. ഇയാളുടെ ഫോണ്‍ നമ്പരിലേക്ക് ഹരികൃഷ്ണന്‍ ഓരോ തവണ വിളിക്കുമ്പോഴും ഓരോ സ്ഥലങ്ങളില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ഹാജരാകാന്‍ കൂട്ടാക്കാതിരുന്നു. അതോടെ ഹരികൃഷ്ണന് കൂടുതല്‍ സംശയങ്ങളുണ്ടായി.
ജലാലുദ്ദീനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ നില്‍ക്കുന്ന യഥാര്‍ത്ഥ സ്ഥലം മാറ്റിയാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് തനിക്ക് മനസിലായതായി ഹരികൃഷ്ണന്‍ പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തന്നെ പോലീസ് തീരുമാനിച്ചു. അപ്പോഴേക്കും നാട്ടുകാരുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുയര്‍ന്നു. കാരണം കൊല്ലപ്പെട്ടതാരാണെന്ന് പോലും പോലീസിന് അതുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് തന്നെയുള്ള പരിശോധനയില്‍ അയാള്‍ വീട്ടിലെത്തിയത് തിരിച്ചറിഞ്ഞ പോലീസ് അവിടെ നിന്ന് തന്നെ അയാളെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
പാത്രക്കച്ചവടത്തിനായി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഇയാള്‍ കൊലചെയ്ത സ്ത്രീയെ പരിചയപ്പെട്ടത്. കരീലക്കുളങ്ങരയില്‍ നിന്നും ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെയാണ് കരുവാറ്റ. അവരുമായി ആദ്യം സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായ ഇയാള്‍ അവരുടെ ആഭരണങ്ങളും മറ്റും ഇയാള്‍ വാങ്ങി പണയം വയ്ക്കുകയും ആ പണം തന്റെ ധൂര്‍ത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്ത്രീ ഈ ആഭരണങ്ങള്‍ തിരികെ ചോദിച്ചു. അതോടെ സ്ത്രീയെ കൊലപ്പെടുത്താന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു. ആഭരണങ്ങള്‍ നല്‍കാമെന്ന വാക്ക് ആവര്‍ത്തിച്ച് തിരുവനന്തപുരത്ത് കറങ്ങി നടന്ന ശേഷം രാത്രിയോടെ കായംകുളത്ത് വന്ന ഇവര്‍ കൃത്യം നടന്ന പാടത്തെത്തി. ഭക്ഷണമെടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് സ്ത്രീയെ അവിടെയിരുത്തിയ ഇയാള്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് വന്ന ഭക്ഷണത്തില്‍ ഫ്യൂരിഡാന്‍ കലര്‍ത്തുകയും ചെയ്തു.
പാടത്തിരുന്ന് തന്നെ അത് കഴിച്ച സ്ത്രീ അത് തീരും മുമ്പ് തന്നെ ശര്‍ദ്ദിച്ച് മരിച്ച് വീഴുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ മൃതദേഹത്തിന്റെ വയറ് ഒരു കത്തി ഉപയോഗിച്ച് കീറുകയും പാദങ്ങള്‍ രണ്ടും കൂട്ടിക്കെട്ടുകയും ചെയ്ത ശേഷം ദേഹത്ത് വേലിക്കല്ല് കെട്ടി കുളത്തിലെറിയുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നും ഭക്ഷണ പൊതിയുമായി പോകുന്ന ജലാലുദ്ദീന് പിന്നാലെ പൂച്ചയും കൂടിയത് ഇയാള്‍ അറിഞ്ഞില്ല. സ്ത്രീ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും അവരുടെ ശര്‍ദ്ദിലും കഴിച്ച പൂച്ചയുടെ ശരീരത്തിലും ഫ്യൂരിഡാന്‍ കലര്‍ന്നു.
കുറ്റം പ്രതി സ്വയം ഏറ്റുപറഞ്ഞതോടെ അന്വേഷണ സംഘം പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചു. നാല് വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജലാലുദ്ദീന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. പൂച്ചയുടെ വഴിയിലൂടെ സഞ്ചരിച്ച് പോലീസ് തന്നിലേക്കെത്തുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് ജലാലുദ്ദീന്‍ തന്നെ പോലീസിനോട് സമ്മതിച്ചു.
അച്ഛന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നഷ്ടം മനസ്സിലാക്കാന്‍ കുഞ്ഞ് ധ്രുവിനായിട്ടില്ല. താങ്ങാകേണ്ട കൈകള്‍ തന്നെ തന്റെ ജീവിതത്തിന്റെ നിറം കെടുത്തിയതൊന്നും അവനറിയില്ല. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങുകയാണ് ഇനി.
മനസ്സാക്ഷി മരവിക്കാത്തവരുടെ ഉള്ളിലെ നോവാണ് അഞ്ചലിലെ ഉത്രയുടെ ഒരുവയസ്സുകാരന്‍ കുഞ്ഞ് ധ്രുവ്. പിച്ചവയ്ക്കുംമുമ്പേ പെറ്റമ്മയെ ഇല്ലാതാക്കിയത് സ്വന്തം അച്ഛനാണ്. ഉത്രയുടെ മരണദിവസമാണ് അവന്‍ അവസാനമായി അമ്മയുടെ ചൂടേറ്റ് ഉറങ്ങിയത്.
കോവിഡ് കാലത്തിന് മുന്‍പൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല.
വീട്ടില്‍ വരുമ്പോഴും മറ്റെവിടെ പോകുമ്പോഴും മകന്‍ ധ്രുവും ഉത്രയുടെ ഒപ്പമുണ്ടാകും.
പാമ്പുകടിയേല്‍ക്കുന്നതിന് മുന്‍പ് മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഉത്ര കുഞ്ഞുമായി സ്വന്തം വീട്ടില്‍ നിന്നിരുന്നു. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ നിന്ന ശേഷമാണ് അടൂരിലെ സൂരജിന്റെ വീട്ടിലേക്കു മടങ്ങുന്നത്. പാമ്പ് കടിയേറ്റ ദിവസം ധ്രുവുമൊന്നിച്ചാണ് ഉത്ര കിടന്ന് ഉറങ്ങിയതും.
മാര്‍ച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടര്‍ന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാല്‍ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല.
52ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറില്‍ നിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയില്‍ രണ്ടുതവണ മുറിവില്‍ മരുന്നു വയ്ക്കാന്‍ പോകുമ്പോഴും ധ്രുവിനെ കണ്ടു.
ഇതിനിടയില്‍ ഏപ്രില്‍ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാള്‍. ആ സമയത്തു സൂരജ് വീട്ടിലേക്കു കൊണ്ടുപോയി മകന്റെ പിറന്നാള്‍ കേക്ക് മുറിക്കുകയായിരുന്നു.
മെയ് 7ന് പുലര്‍ച്ചെയാണ് ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് സ്വന്തം വീട്ടില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് രണ്ടാമതും പാമ്പ് കടിയേല്‍ക്കുന്നത്.
അടച്ചിട്ട മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ സംഭവത്തില്‍ സംശയം തോന്നി ഉത്രയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയയോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.
ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പുപിടുത്തക്കാരന്‍ സുരേഷില്‍ നിന്ന് ഫെബ്രുവരി 26 ന് അണലിയെ വാങ്ങി.
മാര്‍ച്ച് 2ന് ആദ്യമായി ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു, എന്നാല്‍ ഭാഗ്യം കൊണ്ട് അന്ന് ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി.
എന്നാല്‍, ഏപ്രില്‍ 24ന് സൂരജ് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയില്‍ കിടന്നുറങ്ങവെ പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയില്‍ ഉറങ്ങാതെ നോക്കിയിരുന്നെന്നും സൂരജ് തന്നെ അന്വേഷണഉദ്യാഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു
തൊടുപുഴില്‍ വനിത എസ്‌ഐയ്ക്ക് നേരെ അപമാനിക്കാന്‍ ശ്രമം. പോലീസ് ജീപ്പിനുള്ളില്‍ വെച്ചാണ് പോലീസ് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് ഡ്രൈവറായ സിയാദിനെ സസ്‌പെന്റ് ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്‌ഐയ്ക്കാണ് ദുരനുഭവമുണ്ടായത്.
ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് അപമാനിക്കാന്‍ ശ്രമം നടത്തിയത്. പിറ്റേ ദിവസം എസ്‌ഐ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി എആര്‍ ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പോലീസ് ഡ്രൈവറായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്.
വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല. വാറങ്കലില്‍ ഒന്‍പതു പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
കൂട്ടക്കൊല നടത്തിയ ബിഹാര്‍ സ്വദേശിയായ 24കാരന്‍ സഞ്ജയ് കുമാര്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍, ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് തെലങ്കാനയിലെ വാറങ്കലിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മഖ്സൂദ്, ഭാര്യ നിഷ, 22കാരിയായ മകള്‍ ബുഷറ, ബുഷറയുടെ മൂന്നു വയസുള്ള മകന്‍, നിഷയുടെ സഹോദരിയുടെ മകള്‍ റഫീഖ, റഫീഖയുടെ 20 ഉം 18ഉം വയസുള്ള മക്കള്‍ ഷാബാസ്, സൊഹാലി എന്നിവരാണ് കൊല ചെയ്യപ്പെട്ട കുടുംബാംഗങ്ങള്‍. മഖ്സൂദിന്റെ സുഹൃത്തുക്കളായ ബിഹാര്‍ സ്വദേശികളായ ശ്രീറാംകുമാര്‍ ഷാ, ശ്യാംകുമാര്‍ ഷാ, ത്രിപുര സ്വദേശി ഷക്കീല്‍ എന്നിവരുള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ;
മഖ്‌സൂദിന്റെ കുടുംബത്തോടൊപ്പമാണ് നിഷയുടെ സഹോദരിയുടെ മകളും 37 കാരിയുമായ റഫീഖയും മക്കളും താമസിച്ചു പോന്നിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഇവരുമായി സഞ്ജയ് അടുപ്പത്തിലായി. തുടര്‍ന്ന് 4 വര്‍ഷം മുന്‍പ് റഫീഖയും മക്കളും ഇയാളോടൊപ്പം വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
പിന്നീട് റഫീഖയുടെ മകളുമായി അടുപ്പത്തിലാകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ റഫീഖ വിവരം പൊലീസിലറിയിക്കുമെന്ന് ഇയാളെ ഭീഷണിപ്പെടുത്തി. പിന്നീട് റഫീഖയെ അനുനയിപ്പിച്ച സഞ്ജീവ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബംഗാളിലെ ബന്ധുക്കള്‍ക്കടുത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ട്രെയിനില്‍ വച്ച് ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം ഇയാള്‍ റഫീഖയെ കഴുത്തുഞെരിച്ചു കൊന്നു. തുടര്‍ന്ന് സഞ്ജീവ് മൃതദേഹം വഴിയില്‍ തള്ളി.
തിരിച്ചെത്തിയ സഞ്ജീവ് റഫിഖ ബംഗാളിലെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ മഖ്സൂദിന്റെ ഭാര്യ നിഷ നാട്ടില്‍ അന്വേഷണം നടത്തി. റാഫിക ബംഗാളില്‍ ഇല്ലെന്ന് മനസിലാക്കിയതോടെ റഫീഖയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെടുമെന്ന് സഞ്ജീവിനെ ഭീഷണിപ്പെടുത്തി. ഭയന്നുപോയ സഞ്ജയ് ഇതിനെത്തുടര്‍ന്ന് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ സഞ്ജീവ് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ അവസരം കാത്തിരുന്നു.
മഖ്സൂദിന്റെ മകന്റെ പിറന്നാല്‍ ആഘോഷത്തിനായി എല്ലാവരും ഒത്തുകൂടിയ ദിവസം ഇതിനായി ഇയാള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. മെയ് 18 ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 60 ഓളം ഉറക്കഗുളികകള്‍ വാങ്ങി. പിന്നീട് മെയ് 20 ന് മഖ്‌സൂദിന്റെ വീട്ടിലെത്തി ഉറക്കഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി.എല്ലാവരും മയക്കത്തിലായതോടെ ഓരോരുത്തരെയായി കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയാണ് ചെയ്തത്.
മഖ്സൂദിന്റെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെങ്കിലും ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മഖ്സുദിന്റെ വീട്ടില്‍ എത്തിയ ദിവസം അവിടെയുണ്ടായിരുന്ന മറ്റ്ു മൂന്നു പേരെക്കൂടി വകവരുത്തുകയായിരുന്നു. 3 മണിക്കൂര്‍ എടുത്താണ് ഒന്‍പതു പേരെ സഞ്ജീവ് കിണറ്റില്‍ എറിഞ്ഞു കൊന്നത്.
അതിനു ശേഷം സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് 72 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു.
സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാർച്ച് 2 ന് ബാങ്കിലെത്തി ലോക്കർ സൂരജ് തുറന്നിരുന്നു. പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് സൂരജ് ബാങ്കില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് അടുത്ത ദിവസം ശേഖരിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.
29 വരെയാണ് സൂരജിനെ പൊലീസ് കസ്റ്റഡിൽ വിട്ടു കൊടുത്തിരിക്കുന്നത് . അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്റെ ഫോണ്‍ കോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാൾ ആരെയോക്കെയായി ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോൾ വിവരങ്ങൾ ശേഖരിച്ചത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറിൽ അന്വേഷണസംഘം വരും ദിവസം പരിശോധന നടത്തും.
പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്തയെ (25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹിന്ദിയിലെ പ്രശസ്ത ടിവി പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്‍ഡോറിലെ സ്വന്തം വീട്ടില്‍വച്ചാണ് പ്രേക്ഷ ജീവനൊടുക്കിയത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ മരിച്ചു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം’ എന്നാണ് പോസ്റ്റില്‍ താരം കുറിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ നടിയുടെ പിതാവാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.