സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടിഎന്‍ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഎസ് ലക്ഷ്മി (41)യാണ് മരിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് യുവതി മരണപ്പെട്ടത്. സംഭവത്തില്‍ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലരയോടെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവം ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആദ്യം ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി. രക്തം ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്ക്കാലം നല്‍കാമെന്നും അധികൃതര്‍ പറഞ്ഞതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.
അതിന് ശേഷം ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായും ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ പറയുന്നു. പിന്നീട് ലക്ഷ്മി മരിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എസ്എംവി ഗ്ലോബല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്.
കോഴിക്കോട് സ്‌ഫോടനത്തില്‍ അച്ഛനും മകനും പരിക്കേറ്റു. പയ്യോളിയിലാണ് സംഭവം. പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനെടയാണ് സ്‌ഫോടനം ഉണ്ടായത്. കിഴൂര്‍ സ്വദേശിയായ നാരായണന്‍, മകന്‍ ബിജു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. നാരായണനും മകന്‍ ബിജുവും വീടും പരിസരവും വൃത്തിയാക്കിയ ശേഷം പാഴ് വസ്തുക്കള്‍ ടാര്‍ വീപ്പയില്‍ നിറയ്ക്കുകയും ഇതിന് തീ കൊടുക്കുകയും ചെയ്തു.
അല്‍പ്പസമയത്തിനു ശേഷം ടാര്‍ വീപ്പ പൊട്ടിത്തെറിക്കുകയും സമീപത്തുണ്ടായിരുന്ന ഇരുവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തിന് പുറകെ പയ്യോളി പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടനകാരണം കണ്ടെത്താനായില്ല. കത്തിച്ച സാധനങ്ങളില്‍ കരിമരുന്നും ഉള്‍പ്പെട്ടിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ നടത്തിപ്പിനെ സംബന്ധിച്ച് കൂടുതല്‍ സാധ്യതകള്‍ മുന്നോട്ട് വെച്ച് ഐസിസി യോഗം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ മൂന്ന് സാധ്യതകളാണ് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് യോഗം മുന്നോട്ട് വെച്ചത്. ഒന്ന് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ നിശ്ചയിച്ച തീയതികളില്‍ തന്നെ ലോകകപ്പ് നടത്തുക, ഏതെങ്കിലും സാഹചര്യത്തില്‍ ലോകകപ്പ് നീട്ടിവെക്കേണ്ടിവന്നാല്‍ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്തുക, മൂന്നാമത്തെതായി ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കുക എന്നതാണ്.
ഐസിസിയിലെ 12 പൂര്‍ണ അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോകകപ്പ് നടത്തുന്നതിനെ അനുകൂലിച്ചു. ലോകകപ്പ് നീട്ടിവെച്ചാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് വഴിയൊരുങ്ങും. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് റദ്ദാക്കുകയായിരുന്നു. ലോകകപ്പിന് മുമ്പ് ഐപിഎല്‍ നടത്തുന്നത് കളിക്കാര്‍ക്ക് മത്സര പരിചയം ഉറപ്പുവരുത്തുമെന്നാണ് ബിസിസിഐ നിലപാട്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പ്രധാന്യം കൊടുക്കണമെന്നും കൊവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ പോയന്റുകള്‍ പങ്കിടരുതെന്നും ബിസിസിഐ യോഗത്തില്‍ ആവശ്യപ്പെട്ടു.
രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും മഹാരാരാഷ്ട്രയിലെ പാൽഘറിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി സംഭവത്തിലെ രണ്ട് പ്രതികൾ ബിജെപി പ്രാദേശിക ഭാരവാഹികളാണെന്ന് കോൺഗ്രസ്. ബിജെപി അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കേസിലെ 61, 65ാം പ്രതികളായ ഈശ്വർ നികുലെ, ബാഹു സത്വേ എന്നിവരാണ് ബിജെപി ഭാരവാഹികളെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. ദഹാനു മണ്ഡൽ ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ ഈശ്വർ നികുലെയെ ബിജെപി ഭാരവാഹിയായി വിശേഷിപ്പിച്ചത് കാണാം.
ബാഹു സത്വേ ബൂത്ത് തലത്തിലുള്ള ഭാരവാഹിയാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
നിരവധി ചിത്രങ്ങളിലൊന്നിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ബിജെ.പി സംഘടിപ്പിച്ച യോഗത്തിൽ നികുലെ പങ്കെടുത്തത് കാണാമെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
പ്രദേശത്തെ സർപഞ്ചിനെയും ഈ യോഗത്തിൽ കാണാമെന്നും ബിജെപിയാണ് കഴിഞ്ഞ പത്ത് വർഷമായി ഈ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതെന്നും സച്ചിൻ സാവന്ത് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡി സർക്കാർ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന് മുമ്പിൽ കൊണ്ടു വരും.തന്നെ അത്ഭുതപ്പെടുത്തുന്നത് ബിജെപി ഈ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാത്തതാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ യുവാവ് വീട്ടിൽ മടങ്ങിയെത്തി ജീവനൊടുക്കി. വിവരം അറിഞ്ഞ് ഇയാളുമായി അടുപ്പമുണ്ടായിരുന്ന യുവതി പമ്പാനദിയിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ആൽത്തറ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇരുപത്തൊൻപതുകാരനാണ് തൂങ്ങിമരിച്ചത്.
ഭർത്താവിന് മറ്റൊരു യുവതിയുമായുള്ള അടുപ്പം സംബന്ധിച്ച് ഭാര്യയുടെ പരാതിയിൽ മൂവരെയും ഇന്നലെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽനിന്നു ഭാര്യയെ കൂട്ടാതെ ബൈക്കിൽ മടങ്ങിയ യുവാവ് വീട്ടിലെത്തി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ യുവതി മിത്രപ്പുഴക്കടവ് പാലത്തിൽ നിന്നു പമ്പയാറ്റിലേക്കു ചാടി. എന്നാൽ നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി. യുവതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവശ്യസാധനങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് ഡെലിവറി ചെയ്യാനെത്തിയ യുവാവിനോട് വിദ്വേഷപരമായി പെരുമാറിയ ഉപഭോക്താവിനെ അറസ്റ്റ് ചെയ്തു. ഡെലിവറി ബോയി മുസ്ലിം സമുദായത്തിൽപ്പെട്ടതിനാൽ ഡെലിവറി സ്വീകരിക്കാൻ വിസമ്മതിച്ച ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
ഡെലിവറി ബോയിയുടെ പരാതിയെ തുടർന്ന് ഗജനൻ ചതുർവേദി എന്ന ആളെ കാശിമിറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 295(എ) പ്രകാരമാണ് ഗജനൻ ചതുർവേദിക്കെതിരെ കേസെടുത്തതെന്ന് കാശിമിറ പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഇൻസ്‌പെക്ടർ സഞ്ജയ് ഹസാരെ പറഞ്ഞു.
പ്രതിയെ താനെ സെഷൻസ് കോടതിയിൽ ഹാജരാക്കി 15,000 രൂപ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സാധനങ്ങൾ ഡെലിവറി ചെയ്യാനായി ഡെലിവറി ബോയി എത്തിയത്. സാധനങ്ങൾ വാങ്ങിക്കാൻ ഗേറ്റിനടുത്തെത്തിയ ചതുർവേദി ഡെലിവറി ബോയിയോട് പേര് ചോദിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ട ആളാണെന്നറിഞ്ഞതോടെ സാധനങ്ങൾ വാങ്ങിക്കാൻ ചതുർവേദി തയ്യാറായില്ല. താൻ മുസ്‌ലിങ്ങളുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങാറില്ലെന്നായിരുന്നു ചതുർവേദി പറഞ്ഞത്.
അതേസമയം, ലോക്ക്ഡൗൺ കാലത്ത് കൊവിഡ് പടരാനുള്ള സാധ്യതപോലും തള്ളി കളഞ്ഞ് താൻ ജീവൻ പണയം വെച്ചാണ് അവർക്ക് സാധനം എത്തിച്ചത്. പക്ഷേ ഈ ആപത്ഘട്ടത്തിൽ അവർക്ക് തന്റെ മതമാണ് വിഷയം. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും എന്നെ ഞെട്ടിച്ചെന്ന് ഡെലിവറി ബോയി പ്രതികരിച്ചു.
പോലീസിനെയും അധികൃതരെയും വെല്ലുവിളിച്ച് കോഴിയെ ചുട്ട് കഴിച്ച് യുവാക്കള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കൂട്ടിലങ്ങാടിയിലാണ് കൂട്ടംചേര്‍ന്ന് യുവാക്കള്‍ കോഴിയിറച്ചി പാകം ചെയ്ത് കഴിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ കൂട്ടംചേര്‍ന്ന് ഭക്ഷണം പാകംചെയ്ത് കഴിച്ച ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഇവര്‍ സംഘം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിന് പുറമേ, പോലീസിനെയും അധികൃതരെയും ഇവര്‍ വെല്ലുവിളിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി കൈകൊണ്ടത്.
മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ സന്യാസിമാരടങ്ങുന്ന മൂന്ന് പേരെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ മുസ്‌ലിങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.
101 പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്.
സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദേശ്മുഖ് ബി.ജെ.പിവര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയായണെന്നും ആരോപിച്ചു.
കേസ് മഹാരാഷ്ട്ര സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്)ന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൊവിഡ് സംബന്ധമായ വിശകലനങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘101 പേരെ അറസ്റ്റു ചെയ്തതില്‍ ആരും തന്നെ മുസ്‌ലിങ്ങളില്ല. അതുകൊണ്ടു തന്നെ ഈ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്,’ മന്ത്രി പറഞ്ഞു.
ചിലരൊക്കെ ദിവാസ്വപ്‌നം കണ്ടു നടക്കുകയാണ്. ഇത് രാഷ്്ട്രീയം കളിക്കാനുള്ള സമയമല്ല, കൊവിഡിനെ പ്രതിരോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുമാറിയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
അതേസമയം സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്തതില്‍ അഞ്ചു പേര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രാദേശിക സി.പി.ഐ.എമ്മിന് പങ്കുണ്ടെന്നും ബി.ജെ.പി ആരോപണം ഉന്നയിക്കുന്നുണ്ട്.
അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
‘കോവിഡ് രോഗികളെ ചികിൽസിച്ച തെറ്റിനാണോ അദ്ദേഹത്തോട് ആൾക്കൂട്ടം അനാദരവ് കാട്ടിയത് ?’- കണ്ണീരോടെ ആനന്ദി സൈമൺ ഇത് ചോദിക്കുമ്പോൾ എവിടെ നിന്നും ഉത്തരം ലഭിക്കുന്നില്ല.
ചെന്നൈയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച ഡോക്ടർ സൈമൺ ഹെർക്കുലീസിന്റെ ഭാര്യയാണ് ആനന്ദി. രണ്ടിടത്ത് ഡോക്ടർ സൈമണിന്റെ മൃതദേഹം സംസ്കരിക്കാനെത്തിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് വിവാദമായിരുന്നു.
ഡോക്ടറുടെ മൃതദേഹത്തോട് ആൾക്കൂട്ടം കാണിച്ചത് അനാദരവാണെന്ന് ആനന്ദി അഭിപ്രായപ്പെട്ടു. അവസാനമായി അദ്ദേഹത്തെ ഒന്നുകൂടി കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
”അദ്ദേഹം ഏതോ ശ്മശാനത്തിൽ ഇപ്പോൾ തനിച്ചാണ്. അദ്ദേഹത്തെ ഞങ്ങളുടെ സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അധികൃതർ നിഷ്കർഷിക്കുന്ന നിബന്ധനകൾ അനുസരിച്ചുകൊണ്ടുള്ള സംസ്കാരം നടത്താൻ ഞങ്ങൾ തയ്യാറാണ്.
അദ്ദേഹത്തിനൊപ്പം 30 വർഷം ഞാൻ ജീവിച്ചു. ആശുപത്രിയിൽ കഴിഞ്ഞ 15 ദിവസം അദ്ദേഹത്തിന്റെ മുഖം പോലും കണ്ടിട്ടില്ല. ഞങ്ങളുടെ പളളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാൻ അപേക്ഷിക്കുന്നു”- അവർ ‘ പറഞ്ഞു.
കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ സൈമൺ ഞായറാഴ്ചയാണ് മരിച്ചത്. തുടർന്ന് സംസ്കരിക്കാനായി ശ്മശാനത്തിലെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.
ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാനായി ആദ്യമെത്തിച്ചത് കീഴ്പ്പാക്കത്തെ സെമിത്തേരിയിലായിരുന്നു. എന്നാൽ ആൾക്കൂട്ടത്തിന്റെ പ്രതിഷേധത്തെ തുടർന്ന് അവിടെ സംസ്കരിക്കാൻ സാധിച്ചില്ല. തുടർന്ന് അണ്ണാനഗറിലെ ഒരു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. എന്നാൽ അവിടെയും ഒരു സംഘം ആളുകൾ പ്രതിഷേധവുമായി എത്തി. ആംബുലൻസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ശുചീകരണ തൊഴിലാളികൾക്കും പരിക്കേറ്റിരുന്നു.
‘ പുരോഹിതന്റെ അനുമതി വാങ്ങിയിട്ടാണ് ഞങ്ങൾ കീഴ്പാക്കത്തെ സെമിത്തേരിയിൽ പോയത്. പക്ഷേ നാട്ടുകാർ അദ്ദേഹത്തെ അവിടെയും അണ്ണാനഗറിലും അടക്കം ചെയ്യാൻ അനുവദിച്ചില്ല. ഒടുവിൽ, കോർപറേഷൻകാർ അദ്ദേഹത്തെ വെല്ലപ്പഞ്ചവടി എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. കോർപറേഷൻ ചെയ്തത് അവരുടെ ജോലിയാണ്. അവരതിൽ തെറ്റുകാരല്ല.എങ്ങനെയോ ഞങ്ങൾ അദ്ദേഹത്തെ അടക്കം ചെയ്തു. പക്ഷേ, അവസാനമായൊന്ന് കാണാൻ പറ്റിയില്ല” ആനന്ദി കണ്ണീരോടെ പറഞ്ഞു.
കോവിഡ് നേരിടുന്ന മലയാളികളെ ഞെട്ടിച്ച വാർത്ത ആയിരുന്ന സഹപാഠിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവം. കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി, അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അതേ പ്രായത്തിലുള്ള രണ്ടുസുഹൃത്തുക്കളെ നാട്ടുകാര്‍ സംഭവസ്ഥലത്തുനിന്നു പിടികൂടി. ഇവരും മറ്റൊരു സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്നവരാണ്.
സുഹൃത്തുക്കള്‍ വൈരാഗ്യത്തില്‍ പത്താംക്ലാസുകാരനെ വീട്ടില്‍ വിളിച്ചിറക്കി ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച ശേഷം വാക്കു തര്‍ക്കത്തിനൊടുവില്‍ ഓടിപ്പോവാന്‍ ശ്രമിച്ച പതിനാറുകാരനെ കല്ലെറിഞ്ഞു വീഴ്ത്തി, അടുത്തുള്ള വീടിന്റെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ടുവന്ന് കഴുത്തിനു വെട്ടി കൊന്നശേഷം കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും കഞ്ചാവും മദ്യവും ഉപയോഗിക്കാറുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ.
കഞ്ചാവ് കേസില്‍ പ്രതികളായതിന്റെ പേരില്‍ പല തവണ രണ്ടു സ്‌കൂളുകളില്‍ നിന്നും താക്കീത് വാങ്ങുകയും വീണാജോര്‍ജ്ജ് എംഎല്‍എ യുടെ വീട്ടില്‍ നടന്ന മോഷണക്കേസില്‍ പ്രതികളുമായിരുന്നതായി റിപ്പോര്‍ട്ടുകൾ. കേസിലെ പ്രതികള്‍ രണ്ടു വര്‍ഷം മുൻപ് എംഎല്‍എ വീണാജോര്‍ജ്ജിന്റെ വീട്ടില്‍ നടത്തിയ മോഷണക്കേസിലെ പ്രതികള്‍ കൂടിയാണ്. സിസിടിവിയായിരുന്നു ഇവര്‍ വീണാജോര്‍ജ്ജിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചത്. മോഷണം ക്യാമറയില്‍ പതിഞ്ഞതിനാല്‍ ഇവര്‍ പിടിയിലാകുകയും ചെയ്തിരുന്നു.
കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്‌കൂളില്‍ അഖിലിനൊപ്പം ഒൻപതാം ക്‌ളാസ്സ് വരെ പഠിച്ചവരായ ഇരുവരെയും കഞ്ചാവ് കേസില്‍ പ്രതിയായതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ സ്‌കൂളില്‍ നിന്നും പോയ പ്രതികള്‍ പിന്നീട് പഠിച്ചത് അങ്ങാടിക്കല്‍ സ്‌കൂളിലാണ്. അവിടെയും കഞ്ചാവ് കേസില്‍ പിടിക്കപ്പെടുകയും പലതവണ സ്‌കൂള്‍ അധികൃതര്‍ താക്കീത് ചെയ്യുകയുമുണ്ടായി. ഒൻപതാം ക്‌ളാസ്സ് വരെ ഒരുമിച്ച് പഴയ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്നതിനാല്‍ അഖിലുമായി ഇവര്‍ സൗഹൃദം തുടര്‍ന്നിരുന്നു. അടുത്തിടെ അഖില്‍ പ്രതികളില്‍ ഒരാളുടെ വിലകൂടിയ ഷൂസ് കടം വാങ്ങിയിരുന്നു പകരം മൊബൈല്‍ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഇതിന്റെ പേരില്‍ ഇവര്‍ പല തവണ അഖിലുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ രണ്ടു സൈക്കിളുകളിലായി എത്തിയ ഇവര്‍ അഖിലിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി. റബര്‍തോട്ടത്തില്‍ എത്തിയപ്പോള്‍ അധിക്ഷേപത്തെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും അഖിലിനെ കല്ലിന് എറിയുകയുമായിരുന്നു. പിന്നീട് മരണം ഉറപ്പാക്കിയപ്പോള്‍ കഴുത്തില്‍ മുന്നിലും പിന്നിലും കോടാലി കൊണ്ടു വെട്ടി. മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് മൃതദേഹം വേഗം ജീര്‍ണിച്ചു പോകുമെന്ന് കരുതിയാണെന്നാണ് ഇരുവരും നല്‍കിയ മൊഴി. പിന്നീടു ചെറിയകുഴി എടുത്ത് സമീപത്തുനിന്നു മണ്ണിട്ടു മൃതദേഹം മറവ് ചെയുമ്പോൾ പരുങ്ങി നില്‍ക്കുകയായിരുന്ന കുട്ടികളെ ആദ്യം കണ്ടത് ഇവര്‍ പഠിച്ചിരുന്ന അങ്ങാടിക്കല്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ രഘുവാണ്.
തോട്ടത്തിനരികില്‍ െസെക്കികളുകള്‍ ഇരിക്കുന്നതുകണ്ട് അവിടേയ്ക്ക് വന്ന രഘു കുട്ടികളെ ചോദ്യം ചെയ്തതോടെ ആയിരുന്നു എല്ലാ വിവരങ്ങളും പുറത്തു വന്നത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കുട്ടികളെ തടഞ്ഞുവെച്ച ശേഷം പോലീസിനെ അറിയിച്ചു. കുട്ടികളുടെ കൈകള്‍ കൂട്ടിക്കെട്ടിയാണ് നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്. കല്ലേറ് കൊണ്ടു താഴെവീണ അഖിലിന്റെ ശ്വാസം പോയെന്നു കണ്ട പ്രതികള്‍ വീട്ടിലേക്കു പോയി. കുളിയും ഭക്ഷണവും കഴിഞ്ഞ് കുറച്ചുകഴിഞ്ഞു തിരികെയെത്തി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കി. സമീപത്തുനിന്നു കിട്ടിയ കോടാലി കൊണ്ട് കഴുത്തിന്റെ മുന്നിലും പിന്നിലും വെട്ടി.
മൃതദേഹം വലിച്ചിഴച്ച് പെട്ടെന്നു ശ്രദ്ധിക്കാത്ത സ്ഥലത്തേക്ക് മാറ്റിയിട്ടു. വീണ്ടും വീട്ടില്‍പ്പോയി രണ്ടു കുടമെടുത്ത് മടങ്ങിവന്നു. സമീപത്തെ തിട്ട ഇടിച്ച് ഇവിടെനിന്നു മണ്ണ് കുടത്തിലാക്കി കൊണ്ടുവന്ന് മൃതദേഹത്തിന് മുകളിലിടുമ്പോൾ ആണ് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽ പെട്ട് ഇവര്‍ പിടിയിലായത്. മൃതദേഹം പ്രതികളെ കൊണ്ടു തന്നെ പോലീസ് മാന്തിച്ച് എടുത്തിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു അഖിലിന്റെ മൃതദേഹം. റബ്ബര്‍തോട്ടത്തിന് സമീപത്തെ വീട്ടില്‍ നിന്നുമാണ് കോടാലി കിട്ടിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. പ്രതികളില്‍ ഒരാളുടെ മാതാപിതാക്കള്‍ റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മറ്റൊരാളുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരും. അഖിലിന്റെ പിതാവ് ഹോട്ടല്‍ തൊഴിലാളിയാണ്.