സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടിഎന്‍ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഎസ് ലക്ഷ്മി (41)യാണ് മരിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് യുവതി മരണപ്പെട്ടത്. സംഭവത്തില്‍ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലരയോടെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവം ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആദ്യം ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി. രക്തം ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്ക്കാലം നല്‍കാമെന്നും അധികൃതര്‍ പറഞ്ഞതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.

അതിന് ശേഷം ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായും ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ പറയുന്നു. പിന്നീട് ലക്ഷ്മി മരിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എസ്എംവി ഗ്ലോബല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്.