കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്തുനിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പഞ്ചായത്ത് അംഗം ഉഷ രംഗത്ത് . പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ നിന്നും ആറ്റിലേക്ക് ഇരുന്നൂറോളം മീറ്റര്‍ ദൂരമുള്ളതിനാല്‍ കുട്ടി ഇവിടെ തനിച്ച് വരില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് . സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.
20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ആറ്റില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം .
അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ഉഷ പറഞ്ഞു. ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കുട്ടിയെ കണ്ടെത്താന്‍ ഇന്നലെ മുതല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു.
കുട്ടി മരണവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക. എല്ലാക്കാര്യവും പൊലീസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു. കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യത കുറവാണ്. കുട്ടി പുഴയില്‍ വീണതാകാനാണ് സാധ്യതയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പൊലീസ് നായ പുഴയുടെ സമീപത്താണ് നിന്നത്. എങ്കിലും കുട്ടി ജീവനോടെ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയ്ക്കായുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. സംസ്ഥാനത്തൊട്ടാകെ വാഹനപരിശോധന നടന്നിരുന്നു. പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ രാവിലെ നാട്ടിലെത്തും. ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കമ്മിഷനംഗം സി.ജെ. ആന്‍റണി ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഇന്ന് മാത്രം എട്ടു പേരാണ് മരിച്ചത്. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 27 മാത്രമായിരുന്നു. പലരും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ മരണനിരക്ക് ഉയരുമെന്ന് ആശങ്കയുണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുത രമാണ്. പരിക്കേറ്റ് ജിബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയിൽ ഡ്രില്ലിംഗ് മെഷീൻ തുളച്ചു കയറിയ നിലയിലായി രുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞു. വിവേക് പൂർണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
ദ് ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ച വലിയ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിയ്ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിങ് ഖാന്‍ സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചിരുന്നു. ഷാരൂഖ് സമ്മാനം നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
സ്‌കോളര്‍ഷിപ്പിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഗോപികയെ ഗവേഷകരുടെ കോട്ട് ധരിപ്പിച്ചു. അതിനിടെ കോട്ടിനുള്ളില്‍ ഗോപികയുടെ തലമുടി കുടുങ്ങി. അതോടെ ഈ പെണ്‍കുട്ടി ആകെ പ്രശ്‌നത്തിലായി. ഇതുകണ്ട ഷാരൂഖ് വെറുതെ നിന്നില്ല. ഗോപികയുടെ മുടി ഒതുക്കി വയ്ക്കുകയും കോട്ട് ധരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് വൈറലായി മാറിയത്.
രാജ്യത്തെ 800 പേരില്‍ നിന്നുമാണ് ഗോപികയെ 95 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്. നാല് വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ്. കാര്‍ഷിക മേഖലയിലെ ഉപരിപഠനത്തിനായാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിതിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
നേരത്തെ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്റെ പ്രേരണയുള്ളതായി സംശയമുണ്ടെന്ന് ഭര്‍ത്താവ് പ്രണവ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് നിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേന്ന് നിതിനും ശരണ്യയും കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ശരണ്യ കാമുകനെതിരെ മൊഴി നല്‍കിയിരുന്നു.
കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പൊലീസിന് നല്‍കിയ മൊഴി. കാമുകനെതിരെ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എങ്കിലും ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ശരണ്യയുടെ കാമുകനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.
ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യപ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.
പൊലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു.
കൊല്ലം, നെടുമണ്‍കാവ് ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി . വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് സംഭവം. ദേവനന്ദയെ കാണാതായ സമയത്ത് കുട്ടിയുടെ അമ്മയും ഇളയ സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കാണാതാകുന്നതിന് തൊട്ട് മുന്‍പുവരെ അമ്മയുമായി കുട്ടി സംസാരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തി. വീടിനു നൂറുമീറ്റര്‍ അകലെ പുഴയില്‍ വീണിരിക്കാമെന്ന സംശയത്തില്‍ അഗ്നിശമന സേനയെത്തി തെരച്ചില്‍ നടത്തി.കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയവും നിലനില്ക്കുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി കാമറള് പോലീസ് പരിശോധിച്ചുവരികയാണ്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.
കൊല്ലം നെടുമണ്‍കാവ് ഇളവൂരില്‍ ആറുവയസുകാരിയെ കാണാതായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ ആണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതാകുന്നത്. ഫോട്ടോയും സ്‌കൂള്‍ ഐഡി കാര്‍ഡും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
മാക്‌സിമം ഷെയര്‍ ചെയ്ത് കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് അഭ്യര്‍ത്ഥന. വക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. പ്രദീപ് സിയുടെ മകളാണ്. കുടവറ്റൂര്‍ ദീപ സദനത്തിലെ മകളാണ്. വിവരം ലഭിക്കുകയാണെങ്കില്‍ 9946088413 എന്ന നമ്പറിലേക്ക് അറിയിക്കേണ്ടതാണ്.
സംശയാസ്പദമായി കാണുന്ന എല്ലാ വാഹനങ്ങളും ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുന്നതായി പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന് സമീപം ഒരു പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരാരി ലാലിന്റെ ബാഗും മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്നാണ് മുരാരി ലാല്‍ മരിച്ചതെന്ന് പറഞ്ഞ പൊലീസ് എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമായിട്ടില്ലെന്നും പറയുന്നു. ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് മുരാരി ലാല്‍ ലഖ്‌നൗവിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പുഷ്പക് എക്‌സ്പ്രസ് ട്രെയിനില്‍ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു.മുരാരി ലാല്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ വിസ്‌കോന്‍സിനിനെ മിൽവാക്കി നഗരത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. മോൾസൺ കോഴ്‌സ് സമുച്ചയത്തിലായിരുന്നു വെടിവെപ്പ്. മോൾസൺ കോഴ്‌സ് സമുച്ചയത്തിലെ അഞ്ച് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
മിൽവാക്കി സ്വദേശിയായ 51 കാരനാണ് അക്രമി. ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ‘അഞ്ചുപേരും നമ്മളെപോലെ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം എത്രയും നേരത്തെ അവരവരുടെ കുടുംബങ്ങളില്‍ മടങ്ങിയെത്തണം എന്നായിരിക്കും അവരുടേയും ആഗ്രഹിച്ചിട്ടുണ്ടാവുക. ഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല’. മിൽവാക്കി മേയർ ടോം ബാരറ്റ് പറഞ്ഞു.
അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിവെയ്പില്‍ അനുശോചനം അറിയിച്ചു.
കോർപ്പറേറ്റ് ഓഫീസുകളും മദ്യനിർമ്മാണ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്. ഈ സമുച്ചയത്തിൽ 600 പേരെങ്കിലും ജോലിചെയ്യുന്നുണ്ട്. മോൾസൺ കോഴ്‌സിന്റെ ഭാഗമായ മില്ലർ ബ്രൂവിംഗ് കമ്പനിയുടെ പേരിനോട് ചേര്‍ന്നാണ് പ്രദേശത്തെ മിൽവാക്കിയെന്നു വിളിക്കുന്നത്. അക്രമി ഒരു മദ്യനിര്‍മ്മാണ തൊഴിലാളിയാണ്. ‘നിർഭാഗ്യവശാൽ, ഈ ദാരുണമായ സംഭവത്തിൽ ഞങ്ങളുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന്’ മോൾസൺ കോഴ്‌സ് സിഇഒ ഗാവിൻ ഹാറ്റേഴ്‌സ്ലി പറഞ്ഞു. എല്ലാവര്‍ക്കും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതിനായി ഞങ്ങള്‍ മദ്യശാല താല്‍ക്കാലികമായി ഒരാഴ്ചത്തേക്ക് അടച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴുത്തിൽ കുരുക്കിട്ട്, സുഹൃത്തായ യുവതിയെ വിഡിയോ കോളിലൂടെ കാട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിന് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.
ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രിയിൽ ജോലിക്കു ശേഷം 12ന് മുറിയിൽ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ വിഡിയോ കോളിൽ എത്തി താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് കഴുത്തിൽ കുരുക്കിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിച്ചപ്പോഴാണു സംഭവം അറിഞ്ഞത്. തുടർന്ന് ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് ഉള്ളിൽ കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്. ബാദുഷ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായത്. ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ബാദുഷയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ കബറടക്കി. മാതാവ്: മുംതാസ്.