Crime

ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ അന്വേഷണത്തില്‍ വഴിത്തിരിവ്. ദേവനന്ദ ആറ്റില്‍ വീണത് വീടിനടുത്തെ കുളക്കടവില്‍ നിന്നെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി സൂചന.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വല്‍സല എന്നിവരടങ്ങുന്ന ഫൊറന്‍സിക് സംഘം പ്രദേശത്ത് തെളിവെടുപ്പും പരിസോധനയും നടത്തിയത്.

വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും. തടയിണയില്‍ നിന്നല്ല ആറ്റില്‍ വീണതെന്നാണ് കണ്ടെത്തല്‍. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു, തടയിണയില്‍ വെച്ചാണ് കുട്ടി ആറ്റില്‍ വീണതെങ്കില്‍ വയറ്റില്‍ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.ആറ്റില്‍ അടിയൊഴുക്ക് ശക്തമായിരുന്നു. അതിനാല്‍ മൃതദേഹം ഒഴുകിപ്പോയതാണെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്ററോളം ഒഴുകിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയതെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ നിഗമനം.

ശിശുമനോരോഗ വിദഗ്ധരെക്കൊണ്ട് പ്രദേശത്ത് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു. ഇതിനായി ഉടന്‍ കത്തുനല്‍കുമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. അതേസമയം ദേവനന്ദ മുന്‍പും കുടവട്ടൂരിലെ വീട്ടില്‍ നിന്നും ആരോടും പറയാതെ പോയിട്ടുണ്ടെന്ന് പിതാവ് പ്രദീപ് മൊഴി നല്‍കി.

കുടുംബസുഹൃത്താണ് അന്നു വീട്ടില്‍ തിരികെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ ദിവസം രാവിലെ ഒമ്ബതുമണിക്ക് ദേവനന്ദ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള കടയില്‍ വന്നുവെന്ന് കടയുടമയും മൊഴി നല്‍കി. സോപ്പ് വാങ്ങാനാണ് കുട്ടി വന്നതെന്നും കടയുടമ വെളിപ്പെടുത്തി.

കുട്ടി എവിടെയും ഒറ്റയ്ക്ക് പോകാറില്ലെന്ന രക്ഷാകര്‍ത്താക്കളുടെ ആദ്യമൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികള്‍. മുതിര്‍ന്നവരുടെ അനുവാദമില്ലാതെ കുട്ടി വീടിന് പുറത്തുപോകാറില്ലെന്നും, അയല്‍വീട്ടില്‍ പോലും പോകുന്ന ശീലമില്ലെന്നും മുത്തച്ഛനും അമ്മയുമടക്കം നേരത്തെ പറഞ്ഞിരുന്നു.

ഒട്ടേറെ ദുരുഹതകള്‍ ബാക്കിയായ കേസില്‍ ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫൊറന്‍സിക് സംഘം കഴിഞ്ഞദിവസം ഇളവൂരിലെ ദേവനന്ദയുടെ വീട്ടിലെത്തിയിരുന്നു.

കുട്ടിയെ കാണാതായ സമയത്ത് അമ്മ ധന്യ തുണി കഴുകിക്കൊണ്ടിരുന്ന സ്ഥലവും, വീടിന് അടുത്തുള്ള റോഡരികിലെ പള്ളിമണ്‍ ആറിന്റെ ഇളവൂര്‍ ഭാഗത്തെ കുളിക്കടവിലെ കല്‍പ്പടവുകളും, ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും, ഷാള്‍ കണ്ടെത്തിയ നടപ്പാലവും സംഘം പരിശോധിച്ചു.

നടപ്പാലത്തിന് സമീപത്തെ ആറിന്റെ ആഴം അളന്ന് തിട്ടപ്പെടുത്തി. ആദ്യ അന്വേഷണ സംഘത്തില്‍ നിന്നും നിലവിലെ അന്വേഷണസംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ദേവനന്ദയുടെ പിതാവിന്റെ കുടവട്ടൂരിലെ വീടും ഫൊറന്‍സിക് സംഘം സന്ദര്‍ശിച്ചു.

ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കത്തക്ക രീതിയിലുള്ള വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് എസിപി ജോര്‍ജ് കോശി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയെന്ന സംശയത്തില്‍ ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

ദേവനന്ദയുടെ മരണത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങുന്നില്ല. ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിമണ്‍ ആറ്റിന്റെ ഇളവൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പോലീസ് ചളി ശേഖരിച്ചു. ഫോറന്‍സിക് സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണിത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സമയത്ത് കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയ ചളി ആറ്റിന്റെ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെത്തുന്നതിനാണ് ചളിയുടെ സാമ്പിള്‍ എടുത്തത്. ഇത് അന്വേഷണസംഘം ഫോറന്‍സിക് ലാബിലേക്കയച്ചിട്ടുണ്ട്. കൊല്ലത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമാണ് ചളി ശേഖരിച്ചത്.

ആറ്റില്‍ തള്ളിയിട്ടതാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ആറ്റിന്റെ മധ്യഭാഗത്ത് കരിങ്കല്‍ കൂട്ടമുണ്ടെങ്കിലും അതില്‍ കുട്ടിയുടെ ശരീരം തട്ടിയിട്ടില്ല. ഈ പാറയില്‍ തട്ടാതെ ഒഴുകിപ്പോകുക പ്രയാസമാണെന്ന് പറയുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നെങ്കില്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകള്ളൂവെന്ന് പോലീസ് പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. കാണാതായി ഒരു മണിക്കൂറിനുശേഷമാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ടാണ് സംശയത്തിനിടയാക്കിയത്.

നടി ഊര്‍മിള ഉണ്ണി കാണികള്‍ക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു. ഊര്‍മിളയും മകള്‍ ഉത്തരയും പരിപാടി അവതരിപ്പിക്കാനെത്തിയ കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങള്‍ നടന്നത്. ഊര്‍മ്മിളയുടെ ഈ പ്രവര്‍ത്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദൈവസന്നിധിയിലെത്തി ഊര്‍മ്മിള കാട്ടിയ അഹങ്കാരം കണ്ടുനിന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഊര്‍മിളയുടെ പ്രകോപനപരമായ പ്രവൃത്തിയില്‍ ജനക്കൂട്ടം ഇളകിയതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.മഹാദേവ ക്ഷേത്രത്തിലെ 7-ാംമത് ഉത്സവദിനം ഉത്തരയുടെ പരിപാടിയാണ് നടക്കാനിരുന്നത്.

പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും ചെയ്തു. ജനം ഇളകിയതോടെ സംഘർഷഭരിതമായി.

പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്. ഇത്രയും അഹങ്കാരം കാട്ടിയ ഊര്‍മ്മിളയെ വെറുതേവിടില്ലെന്നാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പറയുന്നത്. ഇതിന്റെ ചില വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊര്‍മ്മിള ചോദിക്കുന്നതും വീഡിയോയില്‍ ഉണ്ട്

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരും തെറ്റുകാർ ആണെന്ന് കോടതി കണ്ടെത്തി. പെൺകുട്ടിയെ തങ്ങളുടെ ലൈംഗിക സുഖത്തിനായി നാലു പേരും ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും, മാനുഷിക പരിഗണന പോലും പെൺകുട്ടിക്കു ലഭിച്ചില്ലെന്നും കോടതി വിലയിരുത്തി. 2011 ലാണ് പെൺകുട്ടി ആദ്യമായി തന്നെ പീഡിപ്പിച്ചുവെന്ന പരാതി പോലീസിന് നൽകിയത്. എന്നാൽ പോലീസ് ഈ സംഭവത്തിൽ കേസെടുക്കാനോ, അന്വേഷണം നടത്താനോ തയ്യാറായില്ല. നാലുവർഷത്തിനുശേഷം ഇപ്പോഴാണ് ഷെഫീൽഡ് ക്രൗൺ കോടതി ജാസിം മുഹമ്മദ്‌ (37), നാസർ അൻവർ (40), കവാൻ ഒമർ അഹ്‌മദ്‌ (31), ഷങ്കർ ഇബ്രാഹിമി (30) എന്നിവർ തെറ്റുകാർ ആണെന്ന് കണ്ടെത്തിയത്. നാൽപത്തിയൊന്നുകാരനായ സബ മുഹമ്മെദിനെതിരെ ആസൂത്രണ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് വളരെ വേദനാജനകമായ ഒരു ബാല്യമായിരുന്നു ഉണ്ടായിരുന്നതെന്നും, പതിമൂന്നാമത്തെ വയസ്സിൽ അമ്മ നഷ്ടപ്പെട്ടതായും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഈസ്റ്റ് യോർക്ക്ഷെയറിൽ ജീവിച്ചു വന്നിരുന്ന പെൺകുട്ടി അമാൻഡ സ്‌പെൻസർ എന്ന സ്ത്രീയുടെ സംരക്ഷണയിലായിരുന്നു. അവരാണ് പെൺകുട്ടിയെ ഈ നാലു പേർക്ക് പരിചയപ്പെടുത്തിയത്.

പെൺകുട്ടി നേരിട്ട പീഡനങ്ങൾ അതിശക്തമായ ആഘാതമാണ് അവളിൽ ഉളവാക്കിയതെന്നും, അതിൽ നിന്ന് കരകയറാൻ അവൾക്ക് ഇനിയും ആയിട്ടില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു. പെൺകുട്ടിയുടെ ധൈര്യത്തെ കോടതി അതിശക്തമായി പ്രശംസിച്ചു. തനിക്ക് നേരിട്ട് പീഡനങ്ങൾക്ക് നീതി ലഭിക്കുന്നതിനായി അവൾ നടത്തിയ പോരാട്ടം പ്രശംസനീയമാണെന്നും കോടതി പറഞ്ഞു.

ഈ നാല് പേർക്കെതിരെയുള്ള വിധി മാർച്ച് 13ന് കോടതി പുറപ്പെടുവിക്കും. പ്രതിപ്പട്ടികയിൽ പേരുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ കോടതി വെറുതെ വിടുകയും ചെയ്തു. പെൺകുട്ടി ഇപ്പോൾ അതിശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്.

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയ്ക്ക് പാരമ്പര്യമായി ലഭിച്ച അമൂല്യനിധി വില്‍പ്പനയ്ക്കുണ്ടെന്ന് കാണിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വേലംപാളയം സ്വദേശി പരമേശ്വരന്‍, ധനപാല്‍ എന്നിവര്‍ക്കെതിരെയാണു പരാതി. അനുപ്പര്‍പാളയത്തു കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാടകയ്ക്കു നല്‍കുന്ന രാജ്പ്രതാപ് ആണു സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. വ്യാപാരിയില്‍നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പണം ചോദിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, കേന്ദ്ര ധനമന്ത്രി എന്നിവര്‍ ഒപ്പിട്ടതാണെന്നു പറഞ്ഞു വ്യാജ രേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു. കുടത്തിന്റെ മൂല്യം പല കോടികളായി വര്‍ധിച്ചതായി കാണിക്കുന്നതായിരുന്നു രേഖ. സമാനമായ രീതിയില്‍ പ്രതികള്‍ മറ്റു പലരില്‍നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.

പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ നേതാവായ കുമാര്‍നഗര്‍ സ്വദേശി അറുമുഖത്തിനുവേണ്ടിയാണെന്നു പറഞ്ഞ് ഇവര്‍ 2012ല്‍ രാജ്പ്രതാപില്‍നിന്നു പണം ആവശ്യപ്പെട്ടിരുന്നു. നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണു മുത്തുലക്ഷ്മിയുടെ കൈവശമുള്ള പുരാവസ്തുവായ കുടം വില്‍ക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. കുടം വിറ്റാല്‍ ഒരു കോടിയോളം രൂപ ലഭിക്കുമെന്നും അതു ലഭിച്ചാല്‍ പണം ഇരട്ടിയായി തിരികെ നല്‍കാമെന്നും പറഞ്ഞാണ് എട്ടര ലക്ഷം രൂപ വാങ്ങിയത്. പണം നല്‍കാമെന്നു പറഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയും വാങ്ങിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പണം തിരികെ ചോദിക്കുമ്ബോഴെല്ലാം രാഷ്ട്രീയ ബന്ധം പറഞ്ഞു ഭീഷണിപ്പെടുത്തി.

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കൈയും കാലും ഒടിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 60 വയസ് പ്രായം തോന്നിക്കും. കൊല നടത്തിയ ശേഷം ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വലതു കൈയും ഇടതുകാലുമാണ് ഒടിഞ്ഞ നിലയിലുള്ളത്.

ബുധനാഴ്ച രാത്രി 12 മണിയോടെ ഒരു കാര്‍ ഈ വഴി കടന്നുപോയതായി സമീപത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായത്. 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.
ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ഇടവേള ബാബു കൂറുമാറി. വിസ്താരത്തിനിടെയാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. വിസ്താരത്തിനിടെ ദിലീപിന് അനുകൂലമായ മൊഴി നല്‍കുകയായിരുന്നു.പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ നിന്ന് ഇടവേള ബാബു പിന്മാറുകയായിരുന്നു.

അവസരങ്ങള്‍ തട്ടിക്കളഞ്ഞുവെന്ന് നടി പറഞ്ഞുവെന്നായിരുന്നു ഇടവേള ബാബു അന്ന് പറഞ്ഞത്. ഇതിനെപറ്റി പല അസ്വാരസ്യങ്ങളും അമ്മ സംഘടനയിലടക്കം നടന്നിരുന്നു. അന്ന് ഇടവേള ബാബു അങ്ങനെയൊരു പരാതി പിന്നീട് കിട്ടിയിരുന്നുവെന്നാണ് പറഞ്ഞത്.

കേസില്‍ താരങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വിസ്താരം നടന്നുകൊണ്ടിരിക്കുകയാണ്.

കൊല്ലത്ത് സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നു രാവിലെ ഒന്‍പതരയോടെയാണു സംഭവം. കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. രക്ഷപെടാന്‍ ശ്രമിച്ച നാടോടി സ്​ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന്​ എസ്​.എന്‍.യു.പി സ്​കൂളിലെ വിദ്യാര്‍ഥിനി​ ജാസ്​മിനെയാണ്​ തട്ടികൊണ്ട്​ പോകാന്‍ ശ്രമിച്ചത്​. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശിനിയായ ജ്യോതിയെ ആണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് .

നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പിൻ്റെ നടപടി പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു. ആലുവ അശ്വതി തീയറ്റേഴ്‌സിന്റെ വണ്ടിക്കാണ് കനത്ത പിഴ ചുമത്തിയത്. ബോര്‍ഡിന്റെ നീളം അളന്ന് തിട്ടപ്പെടുത്തിയശേഷമാണ് ഉദ്യോഗസ്ഥ പിഴ കണക്കാക്കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വൻ വിമർശനമാണ് ഉയരുന്നത്.

വനിതാ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് യാത്രക്കിടയില്‍ വാഹനം പിടികൂടിയ മോട്ടോര്‍വാഹന വകുപ്പ് പിഴ ഈടാക്കിയത്. വനിതാ ഇന്‍സ്‌പെക്ടര്‍ വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന്റെ അളവെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റാണോ എന്നുമെല്ലാം വാഹനത്തിലുണ്ടായിരുന്ന നാടകപ്രവര്‍ത്തകര്‍ ചോദിക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ മറ്റൊരാള്‍ അല്‍പ്പം ദേഷ്യത്തോടെ സംസാരിക്കുന്നുമുണ്ട്. ഇതിനോടെല്ലാം സൗമ്യമായാണ് ഓഫിസര്‍ പ്രതികരിക്കുന്നതെന്നും വീഡിയോയിൽ കാണാം.

നിരവധി പ്രമുഖ നാടകപ്രവര്‍ത്തകരെല്ലാം മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് പതിനഞ്ചുപേരുടെ അരിപ്രശ്‌നമാണ് ഇത് എന്നാണ് നാടകപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്.

ഇതിനിടെ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ ബിജു രംഗത്തത്തി.

ഡോ ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടക വണ്ടി മോട്ടോര്‍ വാഹന വകുപ്പ് റോഡില്‍ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തില്‍ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോര്‍ഡ് അല്‍പ്പം വലുപ്പം കൂടുതല്‍ ആണത്രേ..ടേപ്പുമായി വണ്ടിയില്‍ വലിഞ്ഞു കയറി ബോര്‍ഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തില്‍ കാണാം. നാടക വണ്ടിയില്‍ നാടക സമിതിയുടെ ബോര്‍ഡ് വെച്ചത് ഏതാനും സെന്റീമീറ്റര്‍ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനല്‍ കുറ്റത്തിന് ആ നാടക കലാകാരന്മാര്‍ക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവന്‍ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാര്‍ക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവര്‍ക്കും ഒരു പോലെ ആകണം. സര്‍ക്കാര്‍ വാഹനത്തില്‍ പച്ചക്കറി മേടിക്കാനും , മക്കളെ സ്‌കൂളില്‍ വിടാനും, വീട്ടുകാര്‍ക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോള്‍ഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയര്‍ന്ന ആളുകളുടെയും വാഹനങ്ങള്‍ കൂടി പരിശോധിക്കാന്‍ ഉണ്ടാകണം. പറഞ്ഞാല്‍ ഒത്തിരി കാര്യങ്ങള്‍ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്‌കാരിക ബോധവും എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ…

Copyright © . All rights reserved