ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതെല്ലാം വേദനയുണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതേ എന്നാണ് ആ അമ്മ യാചിക്കുന്നത്. യൂട്യൂബ് ചാനലുകളിലും ചില ദൃശ്യമാധ്യമങ്ങളിലും മകള്‍ ഇളവൂരിലെ സമീപത്തെ ആറ് വഴിയുള്ള ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് പോയി എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്.

നെടുമണ്‍കാവ് ഇളവൂരിലെ വീട്ടില്‍ താന്‍ തുണി കഴുകുന്നതിന് മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ നോക്കാന്‍ ദേവനന്ദയോട് പറഞ്ഞ് മുന്‍ വശത്തെ കതക് പൂട്ടിയിരുന്നു. ശേഷം തുണി കഴുകി 15 മിനിറ്റിന് ശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാതായത്. ഗേറ്റ് പൂട്ടിയതിനാല്‍ വീട്ടിന്റെ പിറകുവശം വഴിയാവാം ദേവനന്ദ പുറത്ത് പോയിട്ടുണ്ടാകുക. ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് ധന്യ ഇപ്പോള്‍ അഭ്യര്‍ഥിക്കുന്നത്.

ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് ഞാന്‍ മോളോട് പറഞ്ഞിട്ടില്ല. മോള്‍ ഒരിക്കല്‍പ്പോലും ആറ്റിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലും പോയിട്ടില്ല. അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ് ആളില്ലാത്ത സമീപത്തെ വീട്ടിലും പോയിട്ടില്ല. ആ വീട്ടിലേക്ക് പൊലീസ് നായ പോയതുള്‍പ്പെടെ അന്വേഷിക്കിക്കേണ്ടതാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലം ഇതിനു മുന്‍പ് കുട്ടി കണ്ടിട്ടുകൂടിയില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം അവള്‍ക്കില്ല. ഇതിന് പിന്നിലെ കുറ്റവാളിയെ കണ്ടെത്തണം. മോള്‍ അന്ന് വീട്ടില്‍ നിന്നത് സ്‌കൂള്‍ അവധിയായതിനാലാണ്. അല്ലാതെ ക്ഷേത്രത്തില്‍ പോകാനല്ല.’ -ധന്യ പറയുന്നു.

”കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്കു പോകില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ മുന്‍പൊരിക്കലും ദേവനന്ദ പോയിട്ടില്ല. മൃതദേഹത്തിനൊപ്പം കിട്ടിയ അമ്മയുടെ ഷാള്‍ ധരിച്ച് കുഞ്ഞ് ഇതുവരെ പുറത്ത് പോയിട്ടില്ല’ മുത്തച്ഛന്‍ മോഹനന്‍പിള്ള പറയുന്നു.അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്രത്തില്‍ പോയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് കുടുംബാംഗങ്ങള്‍.

വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ദേവനന്ദയെ കാണാതായ നിമിഷം മുതല്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും കുടുംബാംഗങ്ങളും പറഞ്ഞിരുന്നു.മരണം വെള്ളത്തില്‍ മുങ്ങിയാണെന്നും പരുക്കുകളില്ലെന്നുമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ദുരൂഹതകള്‍ നീക്കുന്നതല്ലെന്ന നിലപാടിലാണ് തന്നെയാണ് കുടുംബാഗങ്ങള്‍. ദേവനന്ദയെപ്പൊലൊരു ആറുവയസ്സുകാരിക്ക് ഒറ്റയ്ക്കുപോകാവുന്ന വഴിയിലൂടെയല്ല പൊലീസ് നായ സഞ്ചരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്ന് ആരും വിശ്വസിക്കുന്നില്ല. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. കാണാതായ ദിവസം കുട്ടി വീട്ടില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു.

അമ്മ തുണി കഴുകുന്നിടത്തേക്കു പോയപ്പോള്‍ ഇല്ലാതിരുന്ന ഷാള്‍ പക്ഷേ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വീടിനു പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ് ധരിക്കുന്ന കുട്ടിയുടെ കാലില്‍ സംഭവദിവസം ചെരിപ്പ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

‘ദേവനന്ദ ഒറ്റയ്ക്ക്, ആരോടും പറയാതെ എവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ്. വീടിനകത്തു കളിക്കുമ്പോള്‍ മാത്രമാണു ഷാള്‍ ചുറ്റിയിരുന്നത്. അതെടുത്തു പുറത്തേക്കു പോകാറേയില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയിലുണ്ടായിരുന്നു ഷാള്‍. മോളെ കാണാതായി അകത്തേക്കു കയറിപ്പോഴാണു ഷാളും കാണാനില്ലെന്ന് അറിഞ്ഞത്. മോളുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടു വരണം.’