ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ഇതൊക്കെ സംശയത്തിന് കാരണമാകുന്നു.
ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി.
ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു. പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി.
ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു. വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.
അയോധ്യവിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്. വിധിയെ ഭയന്ന് അയോധ്യ നാടും. ഇതിനിടയിലാണ് അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് വരുന്നത്. ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായിട്ടാണ് സൂചന.
നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കൂടത്തായ് കൊലപാതക പരമ്പര കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ജോളി പൊന്നാമറ്റം കുടുംബത്തെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെന്ന് പോലീസ്. ജോളിയുടെ സയനൈഡ് പ്രയോഗത്തിൽ കൊല്ലപ്പെട്ട ആദ്യ ഭർത്താവ് റോയ് തോമസിന്റെ ഉറ്റ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് പോലീസിനെതിരേ തിരിച്ചുവിടാൻ വരെ ശ്രമം ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി.
പൊന്നാമറ്റം കുടുംബത്തിലെ റിട്ട.പബ്ലിക് പ്രോസിക്യൂട്ടറടങ്ങുന്ന റോയിയുടെ കസിൻ സഹോദരർ ചേർന്ന് ഇതിനായി അസോസിയേഷൻ വരെ രൂപീകരിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന റോയിയുടെ കസിൻ സഹോദരൻ ഉൾപ്പെടെയുള്ളവർ ചേർന്ന് അസോസിയേഷൻ രൂപീകരിക്കുകയും ജോളിയുടെ നിരപരാധിത്യം പുറത്തു കൊണ്ടുവരുന്നതിനായി ചാനലുകളെ സമീപിക്കുകയും ചെയ്തിരുന്നു.
താൻ തീർത്തും നിരപരാധിയാണെന്നും പോലീസ് തന്നെ വേട്ടയാടിയാൽ അത് മൊത്തം പൊന്നാമറ്റം കുടുംബത്തിന് ചീത്തപേരാകുമെന്നും കുടുംബത്തിലെ ആരേയും വിവാഹം ചെയ്തയയ്ക്കാൻ കഴിയില്ലെന്നുമാണ് ജോളി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ജോളിയിൽ അടുത്തിടെ സംശയം ഉദിച്ച ഒരു കസിൻ സഹോദരൻ ഇടപെട്ട് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ജോളി വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്ത കുടുംബ സ്വത്ത് സംബന്ധിച്ച കേസ് ഒത്തുതീർന്നപ്പോൾ റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ റോജോ നൽകിയ ക്രിമിനൽ കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദം ചെലുത്തിയതാണ് കസിൻ സഹോദരനിൽ സംശയം ജനിപ്പിച്ചത്. കുടുംബകല്ലറ പൊളിക്കുന്നത് തടയാൻ പൊന്നാമറ്റം കുടുംബം ഒന്നിച്ച് നിന്ന് പോരാടണമെന്നും ജോളി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ജോളി പ്രകടിപ്പിച്ച ആശങ്കയാണ് കസിൻ സഹോദരനിൽ സംശയം ജനിപ്പിച്ചത്.
വർഷങ്ങൾ പഴക്കമുള്ള മൃതദേഹ അവശിഷ്ടത്തിൽ ഡിഎൻഎ പരിശോധന ഫലം കാണുമോ എന്നായിരുന്നു ജോളിയുടെ സംശയം. ഇതിനായി ജോളി ഡോക്ടർമാരെയടക്കം ബന്ധപ്പെട്ടു. ഇതോടെയാണ് കസിൻ സഹോദരന് ജോളിയിൽ ആദ്യമായി സംശയം തോന്നിയത്. അറസ്റ്റിന് തൊട്ടു തലേന്ന് ജോളി മൂത്ത മകൻ റെമോയോടും ഒരു ബന്ധുവിനോടും കുറ്റസമ്മതം നടത്തിയിരുന്നു.
പറ്റിപ്പോയെന്നും കൊലപ്പെടുത്തണമെന്ന് ഉള്ളിൽ നിന്ന് തോന്നലുണ്ടായതിനാലാണ് കൊല നടത്തിയതെന്നുമായിരുന്നു കുറ്റസമ്മതം. ഇത് മകൻ റെമോ കോടതിയിൽ നൽകിയ രഹസ്യമൊഴിയിലുണ്ട്. ഇതിനിടെ ജോളിയും രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയാസുമായുള്ള ഉറ്റബന്ധത്തിന്റെ വിവരങ്ങൾ പോലീസിന് മൊഴിയായി ലഭിച്ചു.
സിലി വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനു മുമ്പാകെയാണ് കഴിഞ്ഞ ദിവസം ജോളി കുറ്റസമ്മതം നടത്തിയത്. വർഷങ്ങൾക്ക് മുൻപുതന്നെ തനിക്ക് സക്കറിയാസുമായി ബന്ധമുണ്ടായിരുന്നെന്നും ഷാജുവുമായുള്ള രണ്ടാം വിവാഹത്തിനു ശേഷവും ബന്ധം തുടർന്നതായാണ് ജോളിയുടെ മൊഴി. സക്കറിയാസുമൊത്ത് പലയിടങ്ങളിൽ യാത്ര ചെയ്തതിന്റെ വിശദാംശങ്ങളും ജോളി ഏറ്റുപറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സക്കറിയാസിനെ അന്വേഷണ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്യും.
കണ്ണൂർ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം മൂന്ന് ദിവസം മുൻപാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് ഒരു പുരുഷന്റേതാണെന്ന് കണ്ടെത്തി. എന്നാൽ സ്ത്രീവേഷത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചുഴലിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരന്‍ കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമന്റേതാണ് (45) മൃതദേഹമെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ:
ശശിയെക്കുറിച്ച് ഏറെ വിചിത്രമായ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. പകൽ ആശാരിപ്പണിക്ക് പോകുകയും രാത്രി സ്ത്രീവേഷമണിയുകയും ചെയ്യുന്ന വിചിത്രസ്വഭാവത്തിന് ഉടമയാണ് ശശി.അവിവാഹിതനായ ഇയാൾ പകൽ കൃത്യമായി ജോലിക്ക് പോകും. എന്നാൽ രാത്രിയാകുമ്പോൾ സ്ത്രീകളെപ്പോലെ സാരിയുടുത്ത് കണ്ണെഴുതി, പൊട്ടുതൊട്ട്, വിഗ്ഗും അണിഞ്ഞ് നടക്കും. ശരീരത്തിൽ ആഭരണങ്ങളും അണിയാൻ ശശിക്ക് താൽപര്യമുണ്ടായിരുന്നു. സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കിട്ടിയ മൊബൈൽ ഫോണിൽ ശശി സ്ത്രീ വേഷം കെട്ടിയ ഫോട്ടോകളുണ്ടായിരുന്നു.
അതോടൊപ്പം വിഗ്ഗും കണ്ണാടിയും ചീപ്പും മതൃദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചു. സ്ത്രീ വേഷം കെട്ടിക്കഴിഞ്ഞാൽ മേക്കപ്പ് സാധനങ്ങളടങ്ങിയ ഹാന്റ്ബാഗും കയ്യിൽ കരുതും. സ്ത്രീവേഷത്തിൽ നിന്നും ശശി പിന്നീട് യക്ഷി വേഷം കെട്ടാൻ തുടങ്ങിയതായും നാട്ടുകാരിൽ നിന്ന് അറിഞ്ഞു. യക്ഷിയുടെ ഭാവചലനത്തോടെ ജനസഞ്ചാരം കുറഞ്ഞ വഴികളിൽ ഇയാൾ ഇറങ്ങി നടക്കാറുണ്ടായിരുന്നു. യക്ഷികളെ അനുകരിച്ച് തുടങ്ങിയ ശശി മിക്ക രാത്രികളിലും ശ്മശാനങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്.
നേരം പുലരുന്നതോടെ ശശി വീണ്ടും പുരുഷ വേഷം സ്വീകരിക്കും. മടി കൂടാതെ ജോലിക്ക് പോകും. നാട്ടുകാർക്ക് യാതൊരുവിധ ശല്യവുമുണ്ടാക്കിയിട്ടില്ല. ആഡൂരിൽവച്ച് നാട്ടുകാർ ഒരിക്കൽ സ്ത്രീവേഷത്തിൽ ശശിയെ പിടിച്ചിരുന്നു. അതോടെയാണ് ചുഴലിയിലേക്ക് മാറിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് മാസത്തെ പഴക്കമുണ്ട്. ശശിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വനപ്രദേശത്ത് നിന്നാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. അതിനാൽ ആത്മഹത്യയാണോയെന്ന സംശയവുമുണ്ട്.
വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. സാരിയുടത്ത നിലയിലായതിനാൽ ആദ്യം സ്ത്രീയാണെന്നാണ് കരുതിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയുടെ ഫലം വരണം.
പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബീയർ കുപ്പി പൊട്ടിച്ചു ഫോർട്ട് എസ്ഐ എസ്.വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ എസ്ഐയെ ഗവ. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസ് രക്ഷപ്പെട്ടു.
15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തായി. പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. ‘അവനെ കൊല്ലെടാ’ (എസ്ഐയെ) എന്ന് ഒരാൾ ആക്രോശിക്കുന്നതും വ്യക്തമാണ്.
ബീയർ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്ഐയുടെ കൈയിൽ പുരട്ടാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിക്കുമ്പോഴാണു എസ്ഐയുടെ കൈക്ക് കുത്തേറ്റത്. കഞ്ചാവു കേസിൽ പ്രതിയായ ഇയാളെ ഫോർട്ട് സിഐ മുൻപു പിടികൂടിയപ്പോഴും പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് സംഘത്തിനു നേരെ പ്രതിയും ബന്ധുക്കളും അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ നിയാസിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിലായി. കുട്ടിയുടെ അമ്മയെ പന്നിയങ്കര പൊലീസ് ആണ് അറസ്റ്റു ചെയ്തത് . കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയാണ് പിടിയിലായത്. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം ഇവര്‍ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച ആളെ ഒരിക്കലും കണ്ടു പിടിക്കരുതെന്നു കരുതിയാണ് ഇവർ കോഴിക്കോട് എത്തി കുഞ്ഞിനെ ഉപേക്ഷിച്ചത്
തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു.. ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’- എന്നൊക്കെയായിരുന്നു കുറിപ്പില്‍. അതിനൊപ്പം കുഞ്ഞിന്റെ ജനന തിയതിയും കൊടുക്കേണ്ട മരുന്നുകളുടെ കുറിപ്പും കത്തിൽ പറയുന്നുണ്ട്.
പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30-ന് പള്ളി പരിസരത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാര്‍ഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.
വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്ന് അധികൃതര്‍ക്ക് മനസ്സിലായിരുന്നു. തുടർന്ന് കോഴിക്കോടും പരിസരത്തുമില്ല ആശുപത്രികളിൽ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം .കുഞ്ഞിനെ കണ്ടെത്തിയ സമയങ്ങളിൽ ഇതുവഴി പോയ വാഹനങ്ങളെയും കാൽ നടയാത്രക്കാരെയും പോലീസ് നിരീക്ഷിച്ചിരുന്നു …സമീപ പ്രദേശങ്ങളിലും വീടുകൾക്ക് മുന്നിലുമുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുമെന്നും ഡി എൻ എ ടെസ്റ്റ് നടത്തി വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് അന്ന് തന്നെ പറഞ്ഞിരുന്നു
ഏതായാലും ഇപ്പോൾ കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു…കുഞ്ഞിന്റെ അച്ഛനും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു .. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം അച്ഛന്റെ കൂടി അറിവോടെ ആണോ എന്ന് വ്യക്തമായിട്ടില്ല .
അതേസമയം ഈ കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാൻ തോന്നിയെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത് . എന്നാൽ ഇന്നത്തെ പല മാതാപിതാക്കളും ചെയ്യുന്ന പോലെ ഈ കുഞ്ഞിനെ അവർ കൊല്ലാതെ പള്ളിയ്ക്ക് മുന്നിൽ ഉപേക്ഷിച്ചത് നന്നായി എന്ന തരത്തിലുളള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു . കുഞ്ഞുങ്ങൾ ഇല്ലാത്ത ഏതെങ്കിലും ദമ്പതികൾ ഈ കുഞ്ഞിനെ സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്. ഇതേ തുടർന്ന് കുഞ്ഞിനെ ദത്തെടുക്കാൻ ധാരാളം ദമ്പതികൾ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തി ആയതിനുശേഷം കുഞ്ഞിനെ ദത്തുകൊടുക്കും എന്നാണു ശിശുസംരക്ഷണ സമിതി അധികൃതർ പറഞ്ഞിരുന്നത്
വിവാഹ മോചനം നേടിയ യുവതി മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഹാരിസ് കൗണ്ടി കൊറോണേഴ്സ് ഓഫിസ് സ്ഥിരീകരിച്ചു. സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്നു ഭർത്താവ് മർവിൻ ഓസീനുമായുള്ള ആഷ്‌ലിയുടെ (39) വിവാഹമോചനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ചു വിവരമൊന്നും ഇല്ലെന്നു ചൂണ്ടിക്കാണിച്ചു. കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ നാലുപേരേയും കണ്ടെത്തിയത്. സമീപത്തു നിന്നും വെടിവയ്ക്കാവാനുപയോഗിച്ചു എന്നു കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്.
ഹാരിഷ് ഓസിൻ (11), എലീനർ ഓസിൻ (9), ലിങ്കൺ ഓസിൻ (7) എന്നീ കുട്ടികളാണു കൊല്ലപ്പെട്ടത്. ബോണറ്റ് ജൂനിയർ സ്കൂളിലെ വിദ്യാർഥികളായിരുന്നു മൂന്നു പേരും. മൂന്നുപേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും കുട്ടികളുടെ അപ്രതീക്ഷിത മരണം അധ്യാപകരേയും സഹപാഠികളേയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. വിവാഹമോചനമായിരിക്കാം ആത്മഹത്യയിലേക്കും കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കൂടത്തായി കേസിലെ പ്രധാന പ്രതി ജോളി മുമ്പും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വ്യാജ രേഖ ചമയ്ക്കലും തട്ടിപ്പും ജോളി വളരെ ചെറുപ്പ പ്രായത്തില്‍ തന്നെ ചെയ്തിരുന്നു എന്നതിന് തെളിവായി ജോളിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.
വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
പക്ഷേ, പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണു ബികോമിനു ചേര്‍ന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.പാലായിലെ പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടര്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് കേരള, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.
തിരുവനന്തപുരം കഴക്കൂട്ടത്തു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ, അഭിലാഷ്, ടോമി നിരഞ്ചൻ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി കെഎ വിദ്യാധരൻ പറഞ്ഞു.
കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി കണ്ടെത്തി.
പിന്നീട് വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ദിവസം പെൺകുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. പീഡനവിവരം പെൺകുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി. പിന്നീട് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവരും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.