കൂടത്തായി കേസിലെ പ്രധാന പ്രതി ജോളി മുമ്പും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വ്യാജ രേഖ ചമയ്ക്കലും തട്ടിപ്പും ജോളി വളരെ ചെറുപ്പ പ്രായത്തില്‍ തന്നെ ചെയ്തിരുന്നു എന്നതിന് തെളിവായി ജോളിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.
വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
പക്ഷേ, പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണു ബികോമിനു ചേര്‍ന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.പാലായിലെ പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടര്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് കേരള, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.
തിരുവനന്തപുരം കഴക്കൂട്ടത്തു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ, അഭിലാഷ്, ടോമി നിരഞ്ചൻ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി കെഎ വിദ്യാധരൻ പറഞ്ഞു.
കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി കണ്ടെത്തി.
പിന്നീട് വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ദിവസം പെൺകുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. പീഡനവിവരം പെൺകുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റിക്കൊണ്ടുപോയി. പിന്നീട് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവരും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് വേണ്ടി നിലകൊണ്ട തദ്ദേശീയ നേതാവിനെ വെടിവച്ചുകൊന്നു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അററിബോയയില്‍ വെച്ചാണ് സംഭവം. പൗലോ പൗളിനോ ഗുജജാരയെന്ന നേതാവിനെയും, മറ്റൊരു ഗോത്രക്കാരനായ ലാർസിയോ ഗുജജാരയെയുമാണ് പ്രദേശത്ത് അനധികൃതമായി കടന്നുകയറിയവർ ആക്രമിച്ചതെന്ന് ബ്രസീലിയൻ ഇൻഡിജെനസ് പീപ്പിൾസ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.
കൊലപാതകത്തെക്കുറിച്ച് ബ്രസീലിയന്‍ ഫെഡറൽ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ സർക്കാരിലെ നീതിന്യായ മന്ത്രി സർജിയോ മൊറോ സ്ഥിരീകരിച്ചു. ‘ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ ഫോറസ്റ്റ് ഗാർഡിലെ അംഗങ്ങളാണ് അക്രമിക്കപ്പെട്ട ഗോത്രവർഗക്കാർ. അപൂര്‍വ്വമായ മരങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2012-ല്‍ രൂപീകരിച്ച ഗാര്‍ഡാണത്. സായുധ പട്രോളിംഗും ലോഗിംഗ് പാളയങ്ങൾ നശിപ്പിക്കലുമാണ് അവരുടെ പ്രധാന ജോലി. അതുതന്നെയാണ് അവരുടെ ജീവന്‍ അപകടത്തിലകാന്‍ കാരണമാകുന്നതും. അററിബോയയില്‍ നിന്നുള്ള മൂന്ന്‍ പേർ ഉൾപ്പെടെ മാരൻഹാവോയിലെ നിരവധിപേര്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബ്രസീലിലെ തദ്ദേശീയ മിഷനറി കൗൺസിലിന്റെ മാരൻഹോ റീജിയണൽ കോർഡിനേറ്റർ ഗിൽഡർലാൻ റോഡ്രിഗസ് പറഞ്ഞു. ‘അക്രമികളുടെ ലക്ഷ്യം ഗോത്ര വര്‍ഗ്ഗക്കാരെ തുരത്തി വനം കൊള്ളയടിക്കലാണെന്നും, അവരില്‍ ഭൂരിഭാഗവും അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും’ അദ്ദേഹം പറയുന്നു. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷമാകാതിരിക്കാന്‍ ക്രിമിനലുകല്‍ക്കെതിരെ നടപടി അത്യാവശ്യമാണെന്ന് റോഡ്രിഗസ് ആവശ്യപ്പെടുന്നു.
4,130 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അററിബോയയില്‍ ഗുജജാര, ആവ ഗോത്രങ്ങളില്‍പെട്ട 5,300 പേര്‍ മാത്രമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ഗോത്ര വിഭാഗങ്ങളാണ് അവര്‍. മാരൻഹാവോ സംസ്ഥാനത്ത് അവശേഷിക്കുന്ന അവസാന ആമസോൺ മഴക്കാടുകളിൽ ഭൂരിഭാഗവും അവിടെയാണുള്ളത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സർവൈവൽ ഇന്റർനാഷണലിലെ സീനിയർ റിസർച്ച് ആൻഡ് അഡ്വക്കസി ഓഫീസർ സാറാ ഷെങ്കർ പറയുന്നു. കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ അറിയുന്ന അടുത്തറിയുന്ന ആളാണ് അവര്‍.
വനമേഖല ഔദ്യോഗികമായി ബ്രസീലിലെ സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. പക്ഷെ, കൊള്ള സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. കൊള്ള സംഘങ്ങളും തദ്ദേശീയരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. 2015-ൽ ബ്രസീലിന്റെ പരിസ്ഥിതി ഏജൻസിയായ ഇബാമയുടെ ഓപ്പറേഷൻ കോർഡിനേറ്റർ റോബർട്ടോ കാബ്രലിന് വെടിയേറ്റിരുന്നു. ഈ വർഷം ജൂണിൽ അററിബോയയിലെ ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് ഗാര്‍ഡ് മേധാവി ഒലമ്പിയോ ഗുജജാര അക്രമികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.
കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ(63) മരണം കൊലപാതകമെന്നു ക്രൈംബ്രാഞ്ച് സംശയിക്കാൻ കാരണം പ്രതിപ്പട്ടികയിലുള്ളവരുടെ മൊഴികളിലെ വൈരുദ്ധ്യം. ഒരു ഓട്ടോറിക്ഷ യാത്രയും അതിനെ സംബന്ധിച്ചുള്ള പരസ്പര വിരുദ്ധമായ മൊഴികളുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിക്കുന്നത്.
കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരെ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനായാണ് തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻനായരും വീട്ടുജോലിക്കാരിയായിരുന്ന ലീലയും ഓട്ടോറിക്ഷ വിളിച്ചത്.
2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രൻനായരുടെ മൊഴി. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയി എന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. ജയമാധവൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് മെഡിക്കൽ കോളേജിൽ നിന്നും ഓട്ടോ വിളിച്ച് നേരെ വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി.
മൊഴികളിലെ ഈ വൈരുദ്ധ്യമാണ് അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചത്. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻനായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയുടെ മൊഴി. പൊലീസ് ചോദ്യം ചെയ്തപ്പോൾ, ഓട്ടോ വിളിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സഹദേവൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വിൽപത്രങ്ങൾ തയാറാക്കിയതു സംബന്ധിച്ചും രവീന്ദ്രൻ നായരുടേയും ലീലയുടേയും സഹദേവന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്.
ലീലയെയും രവീന്ദ്രൻനായരെയും ക്രൈംബ്രാഞ്ച് കൂടത്തിൽ തറവാട്ടിലെത്തിച്ച് ചോദ്യം ചെയ്തു. ഇരുവരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തി. രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട്ടിലെത്തിയത്. തുടര്‍ന്നു മൂന്നു മണിക്കൂറോളം സംഘം സ്ഥലത്തു പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും സഹോദരൻ ജയപ്രകാശ് രക്തം ശര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു.
ഫൊറൻസിക് വിദഗ്ധരുടെ സംഘവും ഒപ്പമുണ്ടായിരുന്നു. ജയമാധവൻനായർ മരിച്ചു കിടന്ന മുറിയിൽനിന്ന് ഫൊറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മരണം നടന്ന സമയത്ത് ഈ മുറി പൊലീസ് പരിശോധിച്ചിരുന്നില്ല. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
ജയമാധവൻ നായർ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്നു ക്രൈംബ്രാഞ്ച് ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു. എന്നാൽ ഇത് ആക്രമണത്തിലൂടെ ഉണ്ടായതാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്നാണ് പരിശോധിക്കുന്നത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യും. കേസിന്റെ കാലപ്പഴക്കം പ്രധാന ഘടകമാണെങ്കിലും തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ : കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചു വീഴ്ത്തി കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയും (ശ്രീജ–40) ) 6 കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ 5 മാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് ചെങ്ങാലൂരിൽ വാടകയ്ക്കു താമസിക്കുന്ന എറണാകുളം പള്ളുരുത്തി തണ്ടാശേരി സ്വദേശി സിനി അറസ്റ്റിലായത്.
കൂട്ടാളികളായ ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രാജീവ് (45), ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് ഉല്ലാസ് (44), മുണ്ടൂർ ചിറ്റിലപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23), പട്ടിക്കാട് കുറുപ്പത്ത് പറമ്പിൽ അജയ് (21), കുട്ടനെല്ലൂർ പൊന്നേമ്പലത്ത് ആഷിക് (20), മണ്ണുത്തി ചിറക്കേക്കോട് കൊട്ടിയാട്ടിൽ സലീഷ് (29) എന്നിവരും പിടിയിലായി. മേയ് 23ന് ദേശീയപാതയിലായിരുന്നു സംഭവം. ബൈക്കിൽ 5 ലക്ഷം രൂപയുമായി സഞ്ചരിച്ച രണ്ടുപേരെ ബൈക്കിലും കാറിലുമായെത്തിയ സംഘം ഇടിച്ചുവീഴ്ത്തി പണം തട്ടിയെടുത്തു മുങ്ങിയെന്നായിരുന്നു കേസ്.
സംഭവത്തെക്കുറിച്ചു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം ഇങ്ങനെ:
3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് സിനി പണം വാങ്ങിയിരുന്നു. പറഞ്ഞസമയം കഴിഞ്ഞിട്ടും മടക്കിനൽകാതായപ്പോൾ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ചാലക്കുടിയിലെത്തിയാൽ പണം നൽകാമെന്നു സിനി സമ്മതിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെയാണ് പണം വാങ്ങാൻ അയച്ചത്. കൊടകര മേൽപ്പാലത്തിനു മുകളിൽവച്ച് സിനി പണമടങ്ങിയ പൊതി കൈമാറി.
പണവുമായി യുവാക്കൾ മടങ്ങുമ്പോൾ കൊളത്തൂരിൽവച്ച് ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ പൊതി തട്ടിപ്പറിക്കാൻ ശ്രമിച്ചു.എന്നാൽ, ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. ഇതോടെ രണ്ടുകാറുകളിലും ബൈക്കിലുമായി സിനി യുവാക്കളെ പിന്തുടർന്നു. സർവീസ് റോഡിലേക്കു തിരിയാൻ ശ്രമിച്ചെങ്കിലും മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ വീണു. ഇവരിൽ നിന്നു പണപ്പൊതി കൈക്കലാക്കി സിനി സംഘവും കടന്നു. കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊടകര സിഐ വി. റോയ്, എസ്ഐ എൻ. ഷിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ടി.ജി. അനീഷ്, പി.പി. പ്രദീപ്കുമാർ, ഷൈജി കെ.ആൻറണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
‘ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തുവീണയുടനെ പിന്നാലെയെത്തിയ ഒരു കാർ അരികിൽ നിർത്തി. ആരോ ഇറങ്ങി യുവാക്കളുടെ കയ്യിൽ നിന്നു തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയി..’ മേയ് 23ന് കൊളത്തൂരിൽ നടന്ന ബൈക്ക് അപകടത്തിനു പിന്നിലെ കുറ്റകൃത്യ ശൃംഖലയിലേക്ക് ആദ്യ സൂചനകൾ നൽകിയത് ദൃക്സാക്ഷികൾ നൽകിയ ഈ വിവരമാണ്. പരുക്കേറ്റ യുവാക്കളുടെ മൊഴി കൂടി പരിശോധിച്ചപ്പോൾ സിനിയുമായുള്ള സാമ്പത്തിക ഇടപാടിലേക്കു സംശയമുന നീണ്ടു
സർവീസ് റോഡിലൂടെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് യുവാക്കൾ നിലത്തു വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടി വിവരങ്ങൾ തിരക്കിയപ്പോൾ അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാക്കൾ. വീഴ്ചയിൽ യുവാക്കളുടെ കയ്യും കാലുമൊടിഞ്ഞു. ഒരാളുടെ പല്ലുകൾ തെറിച്ചുപോയി. ഓടിയെത്തിയവരിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നതും യുവാക്കൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കാണാം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാക്കളെ ജീപ്പിൽ കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിഗ്രഹ വിൽപന മുതൽ നോട്ടിരട്ടിപ്പു വരെ നീളുന്ന വൻകിട തട്ടിപ്പുകളിലൂടെ പൊലീസിന്റെ സ്ഥിരം തലവേദനയാണ് പൂമ്പാറ്റ സിനി. ജ്വല്ലറി തട്ടിപ്പ്, വിഗ്രഹ വിൽപന, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സ്വർണക്കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ ഇവർ പ്രതിയാണ്. യഥാർഥ പേര് ശ്രീജ എന്നാണെങ്കിലും സിനി, ശാലിനി, ഗായത്രി, മേഴ്സി തുടങ്ങി പലപേരുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഹൈറോഡിലെ ജ്വല്ലറി ഉടമയെ തട്ടിച്ച് 20 ലക്ഷവും 70 ഗ്രാം സ്വർണവും കവർന്ന കേസിൽ ഇവർ പിടിയിലായത് കുറച്ചുകാലം മുൻപാണ്.
ആഡംബരശൈലിയിലുള്ള ജീവിതംകാട്ടി മറ്റുള്ളവരുടെ കണ്ണുമഞ്ഞളിപ്പിച്ചാണ് സിനി തട്ടിപ്പുകൾ നടത്തിയിരുന്നത്. മുന്തിയയിനം ആഡംബരക്കാറുകളിൽ സഞ്ചാരം. കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ തനിക്കു സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നു സിനി പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. തട്ടിപ്പിലൂടെ നേടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്. എറണാകുളത്തെ ജ്വല്ലറി ഉടമയിൽ നിന്ന് 95 പവൻ കവർന്നതിനും നടരാജ വിഗ്രഹ വിൽപനയുടെ പേരിൽ 30 ലക്ഷം തട്ടിയതിനും റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയതിനുമൊക്കെ ഇവർ പിടിയിലായിട്ടുണ്ട്.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും. കൊലപാതക പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ചെയ്ത റോയ് തോമസ് കേസില്‍ ജനുവരി മൂന്നിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കണം. കേസ് രജിസ്റ്റര്‍ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഈ കാലയളവിനുള്ളില്‍ സമര്‍പ്പിക്കുകയെന്നത് സങ്കീര്‍ണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഒരു കേസിൽ കുറ്റപത്രം വൈകിയാലും മറ്റ് അഞ്ചു കൊലപാതക കേസുകളിൽകൂടി പ്രതിയായതിനാൽ ജോളിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കണമെങ്കിൽ അന്വേഷണസംഘം 60 ദിവസത്തിനുള്ളിൽ എല്ലാ ജോലികളും പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കണം. തുടര്‍ന്ന് ഇത് വിദഗ്ധ ഉപദേശത്തിനായി എസ്പി, ഐജി, എഡിജിപി, ഡിജിപി തലത്തിൽ പരിശോധിക്കണം. ഇത് ഒരു മാസത്തിനുള്ളിൽ പൂര്‍ത്തീകരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം. ഓരോ വിഭാഗവും പരിശോധിക്കുമ്പോള്‍ കൂട്ടിച്ചേര്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ അന്വേഷണസംഘത്തിന് റിപ്പോര്‍ട്ടായി നല്‍കും. ഇതനുസരിച്ച് വീണ്ടും കുറ്റപത്രം തയാറാക്കണം. അതിനു ശേഷമേ കോടതിയിൽ സമര്‍പ്പിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കണം. ഇതിനായി ഫോറന്‍സിക് പരിശോധനയും വേഗത്തിലാക്കണം. പരിശോധനാഫലം ലഭിച്ച ശേഷം അത് കുറ്റപത്രത്തിൽ എഴുതിചേര്‍ക്കുകയും വേണം. കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന രേഖകളും തെളിവുകളും മറ്റും പരിശോധിക്കാനും രേഖപ്പെടുത്താനും കോടതിക്കും സമയം ആവശ്യമാണ്. അതിനാല്‍ 90 ദിവസത്തിന് മുമ്പേ തന്നെ സമര്‍പ്പിക്കണമെന്നാണ് പറയുന്നത്. ഇതിനെല്ലാം കാലതാമസം നേരിടും.
17 വര്‍ഷം മുമ്പുള്ള കേസായതിനാൽ തെളിവുകൾ ശേഖരിക്കുന്നതിനും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമെല്ലാം കാലതാമസം നേരിടുന്നുണ്ട്. പഴയ തെളിവുകൾ കണ്ടെത്തുകയെന്നതും സാക്ഷിമൊഴികൾ കൃത്യമായി കൂട്ടിയോജിപ്പിക്കുകയെന്നതും സങ്കീർണമാണ്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റംതെളിയിക്കാന്‍ കഴിയില്ല. അതിനാല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും നിര്‍ണായകമാണ്. റോയ്തോമസ് കേസില്‍ ഇരുപതോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മറ്റാരുടെയെങ്കിലും വിവരം വിട്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. രേഖപ്പെടുത്തിയ മൊഴികളെല്ലാം വിശദമായി പഠിച്ച ശേഷമേ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാവൂ.
കൂടാതെ ഫോൺവിളി സംബന്ധിച്ച റിപ്പോര്‍ട്ട് (സിഡിആര്‍), ഇവ കോടതിയില്‍ വിശദീകരിക്കാന്‍ മൊബൈല്‍ കമ്പനി സര്‍വീസ് പ്രൊവൈഡർമാരുടെ മൊഴികള്‍ എന്നിവയും ആവശ്യമാണ്. ഇത് ശേഖരിക്കുന്നതിനും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിനും മാസങ്ങളോളം വേണ്ടിവരും. അതേസമയം, അഞ്ചുകൊലപാതക കേസുകള്‍തന്നെ പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഓരോ കേസിലും വ്യത്യസ്ത കാലയളവിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അതിനാല്‍ അവസാന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം കഴിഞ്ഞ ശേഷമേ ജാമ്യം അനുവദിക്കുകയുള്ളൂവെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഓരോ കേസിലും അറസ്റ്റ് പരമാവധി വൈകി രേഖപ്പെടുത്തുകയെന്ന തന്ത്രമാവും പോലീസ് സ്വീകരിക്കുക.
റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു…. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേയാണ് രക്ഷപ്പെട്ടത്… താന്‍ ജയില്‍ ചാടുമെന്ന് ഇയാള്‍ പൂജപ്പുര ജയിലില്‍ ഒപ്പമുള്ളവരോട് നേരത്തെ പറഞ്ഞിരുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു.
മാവേലിക്കര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകും വഴിയാണ് ഇയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അപ്പുണ്ണിയെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച് പോലീസ് പണം കൊടുക്കുന്ന തക്കം നോക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു. അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു.
എന്നാല്‍ അറിയിപ്പു ലഭിച്ചിട്ടും ഇയാളെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് കോടതിയിലേക്ക് കൊണ്ടു പോയത്. ക്വട്ടേഷന്‍ ടീം അംഗമായ അപ്പുണ്ണി രാജേഷ് കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇപ്പോള്‍ രക്ഷപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശ ചെയ്ത മാതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. കരവാരം ചാത്തമ്പാറ തവക്കൽ മൻസിലിൽ സെനിത്ത് നൌഷാദിന്‍റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയും ഹയറുന്നിസയുടെ മകനുമായ ഷിയാസ് ഒളിവിലാണ്.
ഇവരുടെ അകന്ന ബന്ധുവായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഷിയാസ് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാത്തമ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഹയറുന്നിസയായിരുന്നു. ഇവരുടെ അറിവോടെയാണ് ഷിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പീഡനത്തിനുശേഷം ഷിയാസും ഹയറുന്നിസയും വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തതോടെ ഹയറുന്നിസയും ഷിയാസും ഒളിവിൽ പോയി.
ഏറെക്കാലമായി ഒളിവിലായിരുന്ന ഹയറുന്നിസ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു.
പീഡനവിവരം പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു. ഇത് വീട്ടിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഷിയാസും ഒരുക്കമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പതിനേഴ് വയസിലും മുന്‍പ് തന്നെ പെണ്‍കുട്ടിയുമായി ഷിയാസിന് ബന്ധമുണ്ട്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വരുമ്പോള്‍ മരണങ്ങള്‍ കൊലപാതകം ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ജയമാധവന്‍ നായരുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2017 ഏപ്രിൽ 2-നാണ് കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രൻ നായരുടെ മൊഴി.
എന്നാൽ കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് മുൻകാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻനായരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് തറയിൽ അബോധാവസ്ഥയിൽ കിടന്ന ജയമാധവൻ നായരെ സഹദേവന്റെ സഹായത്തോടെ വിളിച്ച ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നാണ് സഹദേവന്റെ മൊഴി.
കൂടത്തില്‍ തറവാട്ടിലെ ഏഴു പേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. തറവാട്ടിലെ കാരണവൻമാരിൽ ഒരാളായ വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് രണ്ട് പേര്‍ കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസിന് വിവരം നല്‍കി. പൊലീസ് എത്തി വിവരം തിരക്കിയപ്പോള്‍ കുട്ടി മരിച്ചതാണെന്നും ബസില്‍ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനാലാണ് ഇവിടെ അടക്കുന്നതെന്നും മൊഴി നല്‍കി.
തന്‍റെ പേരമകളുടെ കുട്ടിയാണെന്നും പേരമകളും പ്രസവത്തിനിടെ മരിച്ചെന്നും പൊലീസിനെ അറിയിച്ചു. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ബാഗില്‍ അടച്ച നിലയിലായിരുന്നു കുട്ടി. എന്നാല്‍, ബാഗ് തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി. കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തച്ഛനും അമ്മാവനുമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.