ഒറ്റദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായത് എട്ടു പെണ്‍കുട്ടികളെ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്.

ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിയ്ക്കൊപ്പമാണ് പോയത്. കോളജ് വിദ്യാര്‍ഥികളാണ് ഭൂരിഭാഗം പേരും. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.