Crime

അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭർത്താവും ചേർന്നു കഴുത്തറുത്തു കൊന്നു. കേരള–തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കോംബൈയിലാണു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛൻ ഉദയകുമാർ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭർത്താവ് കാർത്തിക് (25) എന്നിവരാണ് അറസ്റ്റിലായത്.

കോംബൈ മധുരവീരൻ സ്ട്രീറ്റിൽ മുരുകനെയാണു ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ ആൺകുട്ടിയെ ആണു കൊലപ്പെടുത്തിയത്. 2 വർഷം മുൻപ് ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കൾ താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ ആൺകുട്ടി ഗീതയുടെ മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരിൽ രണ്ടാം ഭർത്താവായ ഉദയകുമാർ ഗീതയുമായി വഴക്കിടുന്നതു പതിവായി.

ഇതേസമയം ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭർത്താവ് കാർത്തിക്കും ഇവരുടെ വീട്ടിലെ പതിവുസന്ദർശകരായിരുന്നു. വീട്ടിലെ വഴക്കിനിടെ ഗീതയും കാർത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസ്സമാകുമെന്നു കണ്ട ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നു പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 9നു കോംബൈ മൃഗാശുപത്രിക്കു സമീപത്തെ ചുടുകാട്ടിൽ കൊണ്ടുവന്നു കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകി. രാത്രി 8 മുതൽ കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം ചുടുകാട്ടിൽ കിടക്കുന്ന വാർത്ത പ്രചരിച്ചു. പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാർത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. രാത്രി കാർത്തിക്കിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. തുടർന്നു കാർത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.

കൊലപാതകത്തിനു പദ്ധതി തയാറാക്കിയ ശേഷം കാർത്തിക് തന്റെ ഓട്ടോറിക്ഷയിൽ ഉദയകുമാർ, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടിൽ ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ചുടുകാട്ടിൽ എത്തിച്ച കുട്ടിയെ കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചു. മരണം ഉറപ്പാക്കാൻ കഴുത്തറുത്തു. ചുടുകാട്ടിൽ 3 പേർ ചേർന്നു തന്റെ കുട്ടിയെ കൊല ചെയ്യുമ്പോൾ ഇവിടേക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാൻ ഗീത കാവൽ നിൽക്കുകയായിരുന്നു

യുവതികളും യുവാവും ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

എഞ്ചിനീയര്‍മാരും ആന്ധ്രപ്രദേശ് സ്വദേശികളുമായ ശിവ, ഭവാനി, നാഗലക്ഷ്‍മി എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി ഉരസിയ ശേഷം അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന തമിഴ്‍നാട് സര്‍ക്കാര്‍ ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ഭവാനിയും നാഗലക്ഷ്‍മിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവ ആശുപത്രിയിലാണ്. ഇരുപതുകാരനായ ശിവയാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവി വീഡിയോയില്‍. ബസിനെ ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് വീഡിയോ വ്യക്തമാക്കുന്നു. സ്ഥലപരിമിതി മൂലം ബൈക്ക് മറ്റൊരു ബൈക്കില്‍ ഉരസുന്നതും നിയന്ത്രണം വിട്ട് ബസിനു മുന്നിലേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം. കഷ്‍ടിച്ച് ബാലന്‍സ് വീണ്ടെടുക്കാന്‍ സാധിച്ചതിനാല്‍ മറ്റേ ബൈക്കിലെ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ബസ് ഡ്രൈവര്‍ ഗുണശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ തലയ്ക്ക് അടിച്ച കൊന്ന കേസിൽ പ്രതി പിടിയിൽ. കോഴഞ്ചേരി നാരങ്ങാനം സ്വദേശി ടി.പി. സത്യനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവര്‍ തമ്മില്‍ ഉടലെടുത്ത വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു.

തൃക്കൊടിത്താനം കോട്ടാശേരി പടിഞ്ഞാറെ പറമ്പിൽ പൊന്നമ്മയെ തലയ്ക്ക് അടിച്ചു കൊന്ന കേസിലാണ് സത്യനെ പൊലീസ് പിടികൂടിയത്. കഴി‍ഞ്ഞ 13നാണു മെഡിക്കൽ കോളജ് കാൻസർ വാർഡിനു സമീപത്തെ കാടുപിടിച്ച സ്ഥലത്തു നിന്ന് അഴുകിയ നിലയിൽ പൊന്നമ്മയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സത്യനെ പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത സത്യന്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ-

ലോട്ടറി വില്‍പ്പനക്കാരായ സത്യനും പൊന്നമ്മയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. പത്തുവര്‍ഷമായി മെഡിക്കല്‍കോളജിലാണ് സത്യന്‍റെ താമസം. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സത്യന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊന്നമ്മ ഇയാളെ ആക്രമിച്ചിരുന്നു. കാലിൽ വെട്ടിപ്പരുക്കേൽപ്പിക്കകയും തലയ്ക്ക് കല്ലു കൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷമായി പൊന്നമ്മ അടുപ്പം കാണിക്കാതിരുന്നതോടെ സത്യന് വൈരാഗ്യമായി. എട്ടാം തിയതി രാത്രി പൊന്നമ്മയെ വിളിച്ചുവരുത്തി കാന്‍സര്‍ വാര്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഒാടുന്നതിനിടെ പൊന്നമ്മ കാടുപിടിച്ച സ്ഥലത്തേക്ക് വീണെങ്കിലും പ്രതി പിന്നാലെയെത്തി വീണ്ടും അടിച്ച് മരണം ഉറപ്പാക്കി.

പൊന്നമ്മയുടെ കഴുത്തിൽ കിടന്ന 2 പവൻ വരുന്ന മാലയും ബാഗിലുണ്ടായിരുന്ന 3000 രൂപയുടെ ലോട്ടറിയും 40 രൂപയും പ്രതി കൈവശപ്പെടുത്തി രക്ഷപെട്ടു. പിറ്റേന്ന് അതിരാവിലെ പ്രദേശത്ത് എത്തിയ ഇയാൾ കാർഡ്ബോർഡ് കൊണ്ടു മൃതദേഹം മറച്ചു വെച്ചു. കോഴഞ്ചേരിയിലേക്ക് പോയ പ്രതിയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുിന്നു. പ്രതിയുമായി പൊലീസ് സംഘം കോഴഞ്ചേരിയിലെ ജ്വല്ലറിയിൽ എത്തി മാല വീണ്ടെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും തെളിവെടുപ്പു നടത്തി.

ഒന്നരവർഷം മുമ്പ് എറണാകുളത്തെ കുമ്പളത്ത് ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കോൺക്രീറ്റ് കഷണത്തോടു സാദൃശ്യമുള്ള കോൺക്രീറ്റ് തൂൺ കുമ്പളത്തുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീണ്ടും കുമ്പളത്തെ ദുരൂഹ മരണം വാർത്തകളിൽ നിറയുന്നത്.
മസ്ജിദ് റോഡിന് കിഴക്കു ഭാഗത്തെ ഒഴിഞ്ഞ പറമ്പിനോടു ചേർന്ന കായലോരത്തുള്ള തൂണിന്റെ പൊട്ടിയ ഭാഗത്തിനാണു ചാക്കിൽ കണ്ടെത്തിയ കഷണത്തോടു സാദൃശ്യമുള്ളതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ച മസ്ജിദ് റോഡിനു കിഴക്കുഭാഗത്തുള്ള തൂണിന് 25 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

അതേസമയം മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോൺക്രീറ്റ് കഷണം അധികം പഴക്കമില്ലാത്തതാണെന്നും പൊലീസ് പറയുന്നു. കൊലപാതകക്കേസിൽ ഇത്തരം ഒരു സംശയം ഉയർന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഫോറൻസിക് പരിശോധന നടത്തുന്നതിനാണ് പൊലീസ് തീരുമാനം. ഇതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു.

നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്ന് ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ സംഭവവുമായി നേരത്തെ നടന്ന കൊലപാതകത്തിനു സമാനതകളുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് വീണ്ടും ചൂടുപിടിച്ചത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിനു തുമ്പു കണ്ടെത്താൻ കഴിയാതിരുന്നതോടെ അന്വേഷണം ഏതാണ്ട് മരവിച്ച അവസ്ഥയിലായിരുന്നു.

Image result for dead body in kochi

എന്നാൽ സംഭവത്തിൽ മയക്കു മരുന്നു സംഘങ്ങളുടെ ഇടപെടൽ സംശയിച്ചതോടെ ലഹരി കേസുകളിലെ പ്രതികളിലേയ്ക്ക് അന്വേഷണം നീട്ടുന്നതിനാണ് പൊലീസ് തീരുമാനം. യുവാവിന്റെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയെങ്കിലും ആരുടേതാണെന്ന് കണ്ടെത്താ‍ൻ പൊലീസിനു സാധിച്ചിട്ടില്ല. നേരത്തെ മയക്കുമരുന്നു സംഘത്തിന്റെ താവളമായിരുന്ന പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.
യുവാവ് കൊല്ലപ്പെട്ട് ഒന്നര വർഷമായിട്ടും യാതൊരു അന്വേഷണമോ കാണാതായതുമായി ബന്ധപ്പെട്ട കേസുകളൊ റിപ്പോർട്ടു ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഇതരസംസ്ഥാനത്തു നിന്നുള്ള ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. പ്രദേശത്തുള്ള മൊബൈൽ ടവറുകളിൽ നിന്നുള്ള നമ്പരുകൾ പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2017 നവംബർ എട്ടിനാണ് ഇവിടെ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി മുഖത്ത് ടേപ്പ് ഒട്ടിച്ച് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
26 വയസ് മുതൽ 30 വയസ് വരെയുള്ളയാളാണ് മരിച്ചത് എന്നാണ് അന്ന് ഫൊറൻസിക് വിദഗ്ധർ വിലയിരുത്തിയത്. മൃതദേഹം ഒഴുകി വന്നതാകാമെന്ന സാധ്യത പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. മൃതദേഹം വള്ളത്തിൽ കൊണ്ടുവന്ന് ഇവിടെ കെട്ടിത്താഴ്ത്തിയതാകാനാണ് സാധ്യത എന്നായിരുന്നു വിലയിരുത്തൽ. 30 പൊലീസുകാർ ഉൾപ്പെടുന്ന ഏഴു സംഘങ്ങൾ ഇതിനകം കേസ് അന്വേഷിച്ചിട്ടും തുമ്പൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം റിയാദിലെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കൊല്ലം ഓച്ചിറ സ്വദേശിയുമായ സുനില്‍കുമാര്‍ ഭദ്രനെ(38)യാണ് മെറിന്‍ ജോസഫും സംഘവും റിയാദിലെത്തി അറസ്റ്റ് ചെയ്തത്. സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 2010ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനത്തിലാണ് ഇത്തരത്തിലൊരു കരാറുണ്ടാക്കിയത്. നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം മൂന്നാഴ്ച മുമ്പ് തന്നെ സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് സൗദി ഇന്റര്‍പോള്‍ ഇയാളെ കൊല്ലം പോലീസ് കമ്മിഷണറായ മെറിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘത്തിന് കൈമാറും.

കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എം അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്. റിയാദില്‍ പ്രവാസിയായ സുനില്‍കുമാര്‍ 2017ല്‍ നാട്ടിലെത്തിയപ്പോഴാണ് 13കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വ്യക്തമായി. ഇതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു. കൊല്ലം കരിക്കോട്ടുള്ള മഹിളാ മന്ദിരത്തിലേക്ക് കുട്ടിയെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും അവിടെ വച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്യുകയായിരുന്നു.

കേസില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങി. റിയാദില്‍ കഴിയുന്ന സുനില്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ സ്വാഭാവിക നടപടിക്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നെങ്കിലും ഒന്നര വര്‍ഷമായിട്ടും ഇതൊന്നും ഫലം കാണുന്നുണ്ടായിരുന്നില്ല. ഇതോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും സൗദി ഇന്റര്‍പോള്‍ പ്രതിയെ പിടികൂടി വിവരം സിബിഐയ്ക്ക് കൈമാറി. പരമാവധി 45 ദിവസമാണ് സൗദി പോലീസിന് പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാകുക. ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പോലീസ് പ്രതിയുമായി കേരളത്തിലെത്തും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം(55) ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധി നഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പണവും സ്വര്‍ണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യന്‍ കൊന്നത്. മൂന്ന് ദിവസം മുന്‍പാണ് പൊന്നമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

കാന്‍സര്‍ വാര്‍ഡിന് എതിര്‍ വശത്ത് സിടി സ്‌കാന്‍ സെന്ററിനോടടുത്തുള്ള കുറ്റിക്കാട്ടിനുള്ളിലാണ് ശനിയാഴ്ച പകല്‍ ഒരുമണിയോടെയാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടെടുത്തത്. ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ആശുപത്രിയില്‍ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോള്‍ അഴുകിയ മൃതദേഹം ചതപ്പിലേക്ക് പതിച്ചു. തുടര്‍ന്ന് ഗാന്ധി നഗര്‍ പോലീസിനെ വിവരമറിയിച്ച് അന്വേഷണം നടത്തുകകയായിരുന്നു

മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിച്ചത്. കല്ലോ ഭാരമേറിയ വസ്തുവോ മൂലം തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തലയോട്ടിക്ക് സാരമായി ക്ഷതമേറ്റിരുന്നു. വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പൊന്നമ്മ. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് തൃക്കൊടിത്താനത്തെ മകളുടെ വീട്ടിലേക്ക് ഇവര്‍ പോയിരുന്നത്.നാല്‍പ്പതിനായിരും രൂപയും പത്ത് പവനും പൊന്നമ്മയുടെ പക്കലുണ്ടായിരുന്നെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: അഭയ കൊലക്കേസില്‍ പ്രതിപട്ടികയിലുള്ള സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും വിചാരണ നേരിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഇരുവരും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ഇരുവരും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അഭയ കേസിൽ മൂന്നാം പ്രതിയാണ് സിസ്റ്റർ സെഫി. പത്താം പ്രതിയാണ് തോമസ് കോട്ടൂർ.

അഭയ കേസിലെ പ്രതിപട്ടികയിലുള്ള ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നാണ് നേരത്തെ ഹെെക്കോടതി ഉത്തരവിട്ടത്. ഹെെക്കോടതി ഉത്തരവ് ഇന്ന് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും വിടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ, രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തൻപുരയ്ക്കല്‍ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.

കൂടാതെ അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മൈക്കിളിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി.

സിസ്​റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്​തനാക്കി.

ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയത് ശരി വെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ അറിയിച്ചിരുന്നു. പുതൃക്കയിലിന്റെ കാര്യത്തിൽ സിബിഐയുടെ നിലപാട് ഇരട്ടത്താപ്പാണന്ന് ജോമോൻ ആരോപിച്ചു. ഹൈക്കോടതിയിൽ കേസിൽ വാദം നടന്നപ്പോൾ പുതൃക്കയിലിനെ എതിർക്കാതിരുന്ന സിബിഐ, കേസ് വിധി പറയാൻ മാറ്റിയ ശേഷമാണ് വിചാരണക്കോടതി വിധിക്കെതിരെ ഹർജി നൽകിയതെന്ന് ജോമോൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ജീർണിച്ച നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) രണ്ടാം വർഷ എംടെക് വിദ്യാർഥി കോഴിക്കോട് വടകര സ്വദേശി ശ്യാൻ പത്മനാഭന്റെ(27) മൃതദേഹമാണ് ക്യാംപസിലെ കാടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. കോഴിക്കോട് വടകര പുത്തൂർ വരദയിൽ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ടെക്നോപാർക്കിലെ ജീവനക്കാരിയായ സഹോദരിക്കും ഭർത്താവിനുമൊപ്പം പാങ്ങപ്പാറയിലെ ഫ്ലാറ്റിലായിരുന്നു ശ്യാൻ താമസിച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ലൈബ്രറിയിൽ പോകുന്നുവെന്നു പറഞ്ഞ് ശ്യാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർക്കു പരാതി നൽകി. അന്വേഷണത്തിൽ ശ്യാനിന്റെ മൊബൈൽഫോൺ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്തെവിടെയോ ഉള്ളതായി വിവരം ലഭിച്ചു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.14 മുതൽ പിറ്റേന്ന് വൈകിട്ട് അഞ്ചു വരെ മൊബൈൽ ഓണായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഫോൺ ഓഫായതോടെ ഈ വഴിക്കുള്ള അന്വേഷണം അസാധ്യമായി. ഈ സമയത്തെല്ലാം മൊബൈല്‍ ഒരേ ലൊക്കേഷൻ പരിധിയിലായിരുന്നതോടെയാണ് പൊലീസ് ക്യാംപസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

തുടർന്ന് കാര്യവട്ടം ക്യാംപസിലെ സിസിടിവി ക്യാമറ പരിശോധിക്കുമ്പോൾ സഞ്ചിതൂക്കിയ ഒരു യുവാവ് ക്യാംപസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേക്കു പോകുന്നതായി കണ്ടെത്തി. ഇദ്ദേഹം തിരിച്ചു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നുമില്ല. ബന്ധുക്കൾ ഈ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. പൊലീസ് നായ എത്തി കുളത്തിനു സമീപം പോയി നിന്നു. തുടർന്ന് അഗ്നിശമനസേനയുടെ സ്കൂബാ ടീം കുളത്തിലിറങ്ങി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ക്യാംപസിലെ കാട് വളർന്നുകി‌ടക്കുന്ന സ്ഥലങ്ങളിൽ പൊലീസും കൂട്ടുകാരും ചേർന്ന് അന്വേഷിച്ചിട്ടും ഫലം കണ്ടില്ല. അന്നു തിരച്ചിൽ നടത്തിയതിന് ഒരു കിലോമീറ്റർ മാറിയാണ് ഇപ്പോൾ മൃതദേഹം ലഭിച്ചത്. ബിടെക് പാസായശേഷം ബെംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ശ്യാൻ കുറേ നാൾ ജോലി ചെയ്തിരുന്നു. ശ്യാൻ സംസ്ഥാനം വിട്ടോ എന്നറിയാൻ റെയിൽവേ‍ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും മറ്റും പരിശോധിക്കുകയും അന്വേഷണം ബെംഗളൂരൂവിലേക്കു വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് മെഡിക്കല്‍ കോളജ് വളപ്പില്‍ ജീര്‍ണിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ. അന്വേഷണത്തിലാണ് മരിച്ചത് തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മയാണെന്ന് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു 55 കാരിയായ പൊന്നമ്മ. പൊന്നമ്മയുടെ മകളാണ് മൃതഹേദം തിരിച്ചറിഞ്ഞത്. അഴുകിയ നിലയിലായതിനാല്‍ സാരി കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്ന് വ്യക്തമായി. കല്ലുപോലെ ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാലും ഉയരത്തില്‍നിന്ന് തലയിടിച്ച് വീണാലുമാണ് ഇത്തരം പരിക്കുകള്‍ക്ക് സാധ്യത.

ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സമീപത്തുനിന്നും കണ്ടെത്താനായിട്ടില്ല. നാല്‍പ്പതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണവും പൊന്നമ്മയുടെ കയ്യിലുണ്ടായിരുന്നുവെന്ന് മകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കവര്‍ച്ച ചെയ്തിരിക്കാമെന്നാണ് സൂചന. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, നേരത്തെ ഇയാള്‍ക്കൊപ്പമാണ് പൊന്നമ്മ താമസിച്ചിരുന്നത്. പണത്തിനായി പൊന്നമ്മയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 18 വര്‍ഷം മുന്‍പ് കാണാതായ മകന്‍ സന്തോഷിനെത്തേടിയാണ് പൊന്നമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. പിന്നീട് ലോട്ടറിക്കച്ചവടം നടത്തി അവിടെത്തന്നെ കഴിയുകയായിരുന്നു.

നെട്ടൂർ അർജുൻ കൊലക്കേസിൽ കുറ്റകൃത്യത്തിന്റെ ക്രൂരത വെളിവാക്കി പൊലീസിന്റെ റിപ്പോർട്ട്. അർജുനെ ബോധമില്ലാത്ത അവസ്ഥയിൽ വലിച്ചിഴച്ചു ചതുപ്പിൽ ഇട്ടു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാ‍ൻ അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ കോടതി അനുവദിച്ചു.

നെട്ടൂർ മാളിയേക്കൽ നിബിൻ പീറ്റർ(20), നെട്ടൂർ കുന്നലയ്ക്കാട് റോണി (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്ദു(21), കുമ്പളം നോർത്ത് തണ്ടാശേരി നികർത്തിൽ അജിത് കുമാർ(21) എന്നിവരെ ബുധനാഴ്ച വരെയാണു പൊലീസിനു കസ്റ്റഡിയിൽ നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്.

കേസിൽ പെടാതിരിക്കാൻ പ്രതികൾ നടത്തിയത് വൻ ആസൂത്രണം. യുവാവിനെ കാണാതാകുന്നതിന് തലേദിവസം പ്രധാനപ്രതി നിബിൻ കൊല്ലപ്പെട്ട അർജുന്റെ വീട്ടിൽ വന്നു താമസിച്ചതായി മാതാപിതാക്കൾ. നിബിനു ചായ തയാറാക്കി മുറിയിൽ കൊണ്ടു പോയി കൊടുത്തത് അർജുൻ തന്നെയാണെന്ന് അച്ഛൻ വിദ്യൻ മനോരമ ഓൺലൈനോട് പറഞ്ഞു.

വളരെ സൗഹാർദപരമായാണ് നിബിൻ അന്നും അർജുന്റെ കുടുംബാംഗങ്ങളോട് പെരുമാറിയിരുന്നത്. തന്റെ സഹോദരന്റെ ഓർമദിനത്തിൽ തന്നെ അർജുനെ വകവരുത്താൻ കൂട്ടുപ്രതി റോണിയുമായി പദ്ധതി മെനഞ്ഞതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ വീട്ടിലെത്തുകയായിരുന്നു.

കൊല്ലപ്പെട്ട അർജുനും സുഹൃത്ത് എബിനും കഴിഞ്ഞ വർഷം കളമശേരിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. സംഭവസ്ഥലത്തു വച്ചു തന്ന എബിൻ മരിച്ചു. അർജുനാകട്ടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. അപകടം നടന്ന ദിവസം അർജുൻ എബിനെ വീട്ടിൽ വന്നു കൂട്ടികൊണ്ടു പോകുകയായിരുന്നത്രെ. അത് മനപ്പൂർവമായിരുന്നെന്നും അർജുൻ എബിനെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് നിബിൻ വിശ്വസിച്ചിരുന്നത്.

അർജുനെ അപായപ്പെടുത്തിയത് റോണിയും നിബിനും ചേർന്നാണെന്ന് അർജുന്റെ സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ച് ജൂലൈ അഞ്ചാം തീയതി നിബിനെ വിദ്യൻ ഫോണിൽ വിളിച്ചു തന്റെ വീട് വരെ വരാൻ ആവശ്യപ്പെട്ടു, റോണിയെയും കൂട്ടി ബൈക്കിൽ വിദ്യന്റെ വീട്ടിലെത്തിയ നിബിൻ അർജുന്റെ മാതാപിതാക്കൾക്ക് യാതൊരു സംശയത്തിനും ഇടനൽകാത്ത രീതിയിലാണ് ഇടപെട്ടത്.

‘ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല ആന്റി, അവൻ ഞങ്ങളുടെ അടുത്ത കൂട്ടുകാരനല്ലേ… തലേദിവസം പെട്രോൾ വാങ്ങാൻ പോയതിൽ പിന്നെ ഞങ്ങൾ അവനെ കണ്ടില്ലെന്ന് അമ്മ സിന്ധുവിനോടും ബന്ധുക്കളോടും പറഞ്ഞു. അർജുന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യം ചെയ്യലിന്റെ രീതിയും ഭാവവും മാറിയതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഇരുവരും പറയാൻ തുടങ്ങി. ഇതൊടെയാണ് പൊലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പ്രതികളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് അര്‍ജുനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്– അർജുന്റെ അമ്മ സിന്ധു പറഞ്ഞു. മകനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചപ്പോൾ പരിഹസിക്കുന്ന രീതിയിലാണെന്ന് െപാലീസ് പെരുമാറിയതെന്നും അമ്മ സിന്ധു പറഞ്ഞു.

പ്രതികളെക്കുറിച്ച് കൃത്യമായി വിവരം നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ് തുടക്കം മുതല്‍ വീഴ്ച വരുത്തിയെന്നു വിദ്യൻ ആരോപിച്ചിരുന്നുവെങ്കിലും നിലപാട് മാറ്റി. പൊലീസിന്റെ തുടർ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പരാതികൾ ഒന്നും തന്നെയില്ലെന്നും വിദ്യൻ  പറഞ്ഞു. ഒരിക്കൽ അർജുൻ കേസിൽപെട്ടിരുന്നു. സ്ഥിരം കുറ്റവാളിയാണെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും വിദ്യൻ പറയുന്നു.

ലോണെടുത്താണ് മാതാപിതാക്കൾ മകനു ബൈക്ക് വാങ്ങി നൽകിയത്. ബൈക്ക് അപകടമുണ്ടായി ചികിത്സയിലായിരുന്ന അർജുനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ പിതാവ് ലക്ഷങ്ങളാണ് ചെലവാക്കിയത്. വീടും പുരയിടവുമെല്ലാം ജപ്തി ഭീഷണിയിലാണെന്നു ബന്ധുക്കൾ പറയുന്നു. പത്തുലക്ഷത്തിലേറെ രൂപ കടമുണ്ട് അർജുന്റെ പിതാവിന്.

മൃതദേഹം മറവു ചെയ്തിടത്ത് തെരുവുനായയെ കൊന്നിട്ടതും പ്രതികൾ തന്നെയാണെന്നാണ് സൂചന. മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തു വന്നാലും നായ ചത്തു നാറുന്നതാണെന്നു വിചാരിക്കാനായിരുന്നു ഇത്. മരിച്ച അർജുന്റെ സുഹൃത്തുക്കളിൽ ചിലർ പ്രതികളുടെ സംഘത്തിൽ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങൾ പുറത്തു വന്നത്. ഈ വിവരം പൊലീസിൽ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

Copyright © . All rights reserved