ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’. ഇതാണ് വി.എസ്.നവാസ് ഭാര്യ ആരിഫയ്ക്ക് അവസാനമായി അയച്ച സന്ദേശം. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ വി.എസ്. നവാസ് ഇന്നലെ മുതലാണ് ഒളിവിൽ പോയത്.
സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്. ഇതിനു ശേഷം, ‘ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’ എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തന്റെ ഭർത്താവിനെ ഉയർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായും അദ്ദേഹത്തെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്പെക്ടർ നവാസിന്റെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. നാവസിന്റെ മേലുദ്യോഗസ്ഥൻ എസിപി പി.എസ്. സുരേഷ് കുമാർ വയർലസിലൂടെ അധിക്ഷേപിച്ചെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചാണ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേർത്തു.
അദ്ദേഹത്തെ കാണാതാകുന്നതിനു തലേ ദിവസം രാത്രി വന്നപ്പോൾ വാഹനത്തിൽ നിന്നു ഫോൺ എടുത്തിരുന്നില്ല. താനാണ് പിന്നീട് ഫോൺ എടുത്തു കൊടുത്തത്. അതു കഴിഞ്ഞ് രാത്രി യൂണിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് രാവിലെ നാലു മണിക്കാണ്. വന്നപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. എന്താണെന്നു ചോദിച്ചപ്പോൾ ‘ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത്’ എന്നു പറഞ്ഞു. തന്റെ കൂടെ വന്നു കിടക്കുകയും പിന്നെ എഴുന്നേറ്റു പോയി ടിവി വച്ചുകൊണ്ടിരിക്കുന്നതും കണ്ടു. ആ 20 മിനിറ്റിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്.
നേരത്തെ നിരവധി പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചു നിന്നു. വ്യക്തിപരമായി അധിക്ഷേപിക്കൽ തുടങ്ങി അനാവശ്യമായി കേസെടുക്കാൻ നിർബന്ധിക്കൽ എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത് അറിയാം. എസിയുമായി വയർലസിലൂടെ വിഷയമാണെന്നും പറഞ്ഞിരുന്നു. അപ്പോൾ വിഷമിപ്പിക്കാതിരിക്കാൻ ഉറങ്ങി എഴുന്നേറ്റിട്ട് കാര്യങ്ങൾ ചോദിക്കാമെന്നാണ് വിചാരിച്ചത്. ഭർത്താവിനെ കാണാതായപ്പോൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതിരുന്നപ്പോഴാണ് പരാതി കൊടുത്തത്. സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് മൊഴിയെടുത്തു പോയതല്ലാതെ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
പിന്നീട് സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹം കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിന് തെളിവു ലഭിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. അതുമാത്രമാണ് ഏക ആശ്വാസം.. മറ്റൊരു മറുപടിയും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന ഡിസിപിയുമായും സംസാരിച്ചിരുന്നു. അവർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്, കുട്ടികളെ ആശ്വസിപ്പിക്കൂ എന്നാണ് പറഞ്ഞത്. മക്കൾ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്ക് സമാധാനം പറയണം.
പൊലീസിന്റെ സഹായമില്ലാതെ വേറെ ഒരു വഴിയും മുന്നിലില്ല. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടില്ല. അക്കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിനിടെ സഹപ്രവർത്തകരും ബാച്ച് മേറ്റ്സും എല്ലാവരും വന്ന് ആശ്വസിപ്പിക്കുകയും കണ്ടെത്തുന്നതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണാതായതിന്റെ തലേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാം മൊഴിനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴിയെടുക്കണമെന്നും വയർലെസ് സന്ദേശം പരിശോധിക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.
24 മണിക്കൂറും ഒപ്പം കൊണ്ടുനടക്കുന്ന വയര്‍ലെസെറ്റിലൂടെ മേലുദ്യോഗസ്ഥരുടെ ശകാരവര്‍ഷം ഏല്‍ക്കാത്ത പൊലീസുകാര്‍ ഉണ്ടാകില്ല. ചുരുക്കം ചിലര്‍ പ്രതികരിക്കാന്‍ മുതിരുമ്പോള്‍ സ്ഥിതി ആകെ വഷളാകും. അതാണ് ഇക്കഴിഞ്ഞ പുലര്‍ച്ചെ കൊച്ചി സിറ്റി പൊലീസില്‍ ഉണ്ടായത്. സിഐ നവാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സെറ്റിലെത്തി ചൂടായ അസിസ്റ്റന്റ് കമ്മിഷണറോട് സിഐ തിരിച്ചടിച്ചു. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ, എസിയുമായി കൊമ്പുകോര്‍ത്തു. സിറ്റി പൊലീസില്‍ ആ നേരത്ത് ഉണര്‍ന്നിരുന്നവരെല്ലാം ഇതിന് സാക്ഷികളായി. എല്ലാം ശാന്തമായെന്ന് കരുതിയ പ്രഭാതം പുലര്‍ന്നപ്പോഴാണ് നവാസിനെ കാണാനില്ലെന്ന് വീട്ടില്‍ നിന്ന് അറിയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.
പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്ന് ഭാര്യക്ക് മെസേജും അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതോടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ പൊലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഓഫുചെയ്ത നിലയിലാണ്.
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പൊലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. കേസ് പരിഗണിക്കുന്ന അന്ധേരിയിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. തെളിവുകള്‍ കണ്ടെത്താനാകാത്തതിനാൽ അന്വേഷണം തുടരാനാവില്ലെന്നും പൊലീസ് അറിയിച്ചു.
2008ല്‍ ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് തനുശ്രീ ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു
തമിഴ്നാട്ടില്‍ ടിക് ടോക് മൊബൈല്‍ ആപ്പ് വീണ്ടും മനുഷ്യ ജീവനെടുത്തു. ടിക് ടോക് ഭ്രമത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താന്‍ വിഷം കഴിക്കുന്നതിന്റെ വീഡിയോ എടുത്ത യുവതി മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പളിയിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോക് കാമുകനെ സ്വന്തമാക്കാന്‍ ചെന്നൈയില്‍ യുവതി പിഞ്ചുകുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നത് വന്‍ വിവാദമായിരുന്നു.
പെരമ്പല്ലൂര്‍ ജില്ലയിലെ സീറാനമെന്ന സ്ഥലത്തെ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയാണ് ആത്മഹത്യ ദൃശ്യങ്ങള്‍ ടിക് ടോകില്‍ ചിത്രീകരിച്ചത്. അതും കുട്ടികളെ സംരക്ഷിക്കാതെ ടിക് ടോകില്‍ മുഴുകുന്നതിനു വഴക്കുപറഞ്ഞ ഭർത്താവിനെയും വീട്ടുകാരെയും പാഠം പഠിപ്പിക്കാന്‍. സിംഗപ്പൂരില്‍ ജോലിക്കാരനായ പഴനിവേലുവിന്റെ ഭാര്യ അനിതയുടെ കൈവിട്ട കളി ഒടുവില്‍ കാര്യമായി.
കരഞ്ഞുകൊണ്ടു കീടനാശിനി വായിലേക്ക് ഒഴിക്കുന്നു. തുടര്‍ന്ന് വെള്ളം കുടിക്കുന്നു. വെള്ളം കുടിച്ചതിനുശേഷം ചുണ്ട് തുടച്ചു ഫോണിന്റെ ഹെഡ് സെറ്റ് ചെവിയില്‍ നിന്നും അഴിച്ചുമാറ്റുന്നതുമാണ് ദൃശ്യത്തിലുള്ളത്. ബന്ധുക്കള്‍ കണ്ടെത്തി തിരുച്ചിറപ്പള്ളിയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപെട്ട് കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോകില്‍ ഒന്നിച്ചു വീഡിയോകള്‍ ചെയ്തിരുന്ന യുവാവിനെ കല്ല്യാണം കഴിക്കാന്‍ യുവതി രണ്ടുകുട്ടികളെ കൊന്നത് തമിഴ്നാടിനെ പിടിച്ചുകുലുക്കിയിരുന്നു. ചെന്നൈ ടി.നഗറിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ ഭാര്യ അഭിരാമിയായിരുന്നു ടിക് ടോക് പ്രണയത്തിനായി ആറും നാലും വയസുമുള്ള മക്കളെ പാലില്‍ വിഷം ചേര്‍ത്ത് കൊന്നത്. കേസില്‍ അഭിരാമിയും കാമുകന്‍ സുന്ദരവും ഇപ്പോളും ജയിലിലാണ്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ നവാസിനെ കാണാതായതായി പരാതി. സെന്‍ട്രല്‍ സി.ഐ, വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി.
സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.
ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്.
സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഹൂതി വിമതരുടെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളുടെ ചിത്രങ്ങളാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ബുധനാഴ്ച പുലര്‍ച്ചെ 2.21നാണ് അസിര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ മിസൈല്‍ പതിച്ചത്. വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ദിവസവും സഞ്ചരിക്കുന്ന തിരക്കേറിയ വിമാനത്താവളമാണിത്. പരിക്കേറ്റ 26 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരിക്ക് പുറമെ യമന്‍, സൗദി പൗരകളായ രണ്ട് സ്ത്രീകള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ 18 പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കി. എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുഎഇ ഉള്‍പ്പെടെയുള്ള അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു.




വീടിനുള്ളിൽ തൊട്ടിലിൽ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു .കോഴിക്കോട് പന്തീരാങ്കാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് മോഷണം പോയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസിൽ അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
അതേസമയം മോഷ്ടാവ് ഗോവണിയുടെ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ ശ്രമിച്ചതായും കാണുന്നുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ് .
ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ പദവിയിലെത്തുന്ന ആദ്യ വനിതയായ ധര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഭിഭാഷകനായ മനിഷ് ശര്‍മയാണ് ധര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന് വെടിയേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. ധര്‍വേശിന്‍റെ മരണം ഉറപ്പാക്കിയ ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കാമുകന്റെ സഹായത്തോടെ കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച വീട്ടമ്മയും കാമുകനും പിടിയിൽ. കൊലയ്ക്ക് ശേഷം ഭർത്താവിനെ ആത്മഹത്യാപ്രേരണ കേസിൽ കുരുക്കാനുള്ള തെളിവുകളും ഒരുക്കി കാമുകനുമൊപ്പം മുങ്ങിയ വീട്ടമ്മ ഒടുവിൽ പൊലീസിന്റെ വലയിലാകുകയായിരുന്നു.
മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ജാധവ്‌വാഡി നിവാസി സോനാലി ഷിൻഡെ (30) ആണ് പിടിയിലായത്. കാമുകൻ ഛബ്ബാദാസ് വൈഷ്ണവിന്റെ (26) സഹായത്തോടെയാണു കൂട്ടുകാരി രുക്മൺബായ് മാലിയെ (31) കൊലപ്പെടുത്തിയത്.
കൊലയ്ക്ക് ശേഷം തന്റെ വസ്ത്രവും പാദരക്ഷകളും ചില ആഭരണങ്ങളും മൃതദേഹത്തിൽ അണിയിച്ച് കത്തിച്ചു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികിൽ സോനാലി എഴുതിവച്ചിരുന്നു.
വസ്ത്ര ഭാഗങ്ങളും ആഭരണങ്ങളും കണ്ട് മൃതദേഹം സോനാലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ സംസ്‌കരിക്കുകയും ഭർത്താവ് സദാശിവ് ഷിൻഡെയ്ക്ക് എതിരെ പരാതി നൽകുകയും ചെയ്തു. ഇതിനിടെ രുക്മൺബായിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുകേസുകളും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉടലെടുക്കുകയായിരുന്നു.
സോനാലി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസം ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയിൽവേ സ്‌റ്റേഷനിൽ കാമുകനൊപ്പം സോനാലി പിടിയിലാകുകയായിരുന്നു
പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്നുമാണ് യുവാവിന് ഷോക്കേറ്റത്. മാങ്ങോട് പാടത്ത് ഷീല സുലൈമാന്‍ ദമ്പതികളുടെ മകന്‍ ആഷിഖാണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസം എസ്ഡിപിഐ- എഐവൈഎഫ് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ മുൻകരുതൽ പ്രവർത്തനങ്ങളെ തുടർന്നാണ് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ചികിത്സയിലാണ്.
ഷിയാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരില്‍ 13-ാം വയസ്സില്‍ അറസ്റ്റിലായ സൌദീ പൌരനെ വധശിക്ഷക്ക് വിധിച്ചുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ‘ഭീകര സംഘടന’യില്‍ ചേര്‍ന്നു, ‘രാജ്യദ്രോഹ കുറ്റം’ ചെയ്തു തുടങ്ങിയ വകുപ്പുകളാണ് മുര്‍ത്തജ ഖുറൈറീസ് എന്ന, ഇപ്പോള്‍ പതിനെട്ടു വയസ്സുള്ള, യുവാവിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
2014 സെപ്തംബറിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. അതിനുശേഷം ഇത്രയും കാലം ഏകാന്ത തടവിൽ പാര്‍പ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് സൗദി അറേബ്യ ഈ കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം സൗദിയില്‍ 37 പേരുടെ വധശിക്ഷയാണ് കൂട്ടത്തോടെ നടപ്പാക്കിയത് എന്നത് ആശങ്കാജനകമാണ്. അവരിൽ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണ് എന്നതാണ് ശ്രദ്ധേയം. അതില്‍ 16 വയസുള്ളപ്പോൾ അറസ്റ്റിലായ ഒരു ഷിയാ യുവാവും ഉണ്ടായിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.
മുര്‍ത്തജ ഖുറൈറീസിനെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റങ്ങളില്‍ അയാൾക്ക് വെറും പത്തുവയസ്സ് മാത്രമാണ് പ്രായമുള്ളപ്പോള്‍ നടന്ന സംഭവവുമുണ്ട്. മുത്തര്‍ജയുടെ മുതിർന്ന സഹോദരന്‍ 2011-ലെ അറബ് വസന്തകാലത്ത് നടന്ന സമരങ്ങളുടെ ഭാഗമായി കൊല ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നതാണ് മുര്‍ത്തജക്കെതിരെ ചുമത്തിയിട്ടുള്ള ഒരു കുറ്റം. അറസ്റ്റ് നടക്കുമ്പോള്‍ അയാളുടെ പ്രായം പതിനൊന്നു വയസ്സാണ്.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഷിയാ ന്യൂനപക്ഷ പ്രക്ഷോഭകർ 2011-ല്‍ തുല്യാവകാശത്തിനുവേണ്ടി സമരം ചെയ്തിരുന്നു. സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭിക്കുന്നില്ലെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള വഹാബികളില്‍നിന്നും, സുന്നികളില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നതെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.
2014-മുതൽ സൗദി അറേബ്യയിലെ ഭീകരവിരുദ്ധ കോടതിക്ക് മുമ്പാകെ നൂറോളം ഷിയാ വിഭാഗക്കാരാണ് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സർക്കാറിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും കുട്ടങ്ങലുമാണ് അവര്‍ക്കുമേല്‍ ചുത്തപ്പെട്ടിരിക്കുന്നത് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. 2016-ൽ സൌദിയിലെ ഏറ്റവും വലിയ ഷിയാ നേതാവായ ശൈഖ് നിംർ അൽ-നിംറിനെ സൗദി അറേബ്യ വധിച്ചിരുന്നു.