തമിഴ്നാട് ചെന്നൈയില്‍ യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു. ഇന്നുപുലര്‍ച്ചെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവച്ചു വീഴ്ത്തിയത്. തിരിച്ചിലിനിടെ ആക്രമിച്ചപ്പോഴാണ് വെടിവച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ എസ്.ഐ അടക്കം രണ്ടു പൊലീസുകാര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു.

നഗരത്തിലെ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. വടിവാളു വീശി ആളുകളെ ഭീഷണിപെടുത്തുന്നത് അറിഞ്ഞെത്തിയതായിരുന്നു പൊലീസ്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനായ പൗണ്‍രാജിനു വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു ശേഷം പുലര്‍ച്ചയോടെ കൂടുതല്‍ പൊലീസുകാര്‍ എസ്. ഐ. പ്രേം കുമാര്‍ ദീപന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു.

ഒളിച്ചിരിക്കുകയായിരുന്ന പ്രതി വള്ളറസ് കയ്യില്‍ കരുതിയിരുന്ന വാളുമായി എസ്.ഐയെ ആക്രമിച്ചു. ഇതുകണ്ട മറ്റൊരു പൊലീസുകാരനനാണ് സര്‍വീസ് തോക്കു ഉപയോഗിച്ചു വെടിവെച്ചത്. വെടിയേറ്റു വീണ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്ത് വന്‍ പൊലീസ് സംഘം നിയോഗിച്ചിട്ടുണ്ട്.

കൊലപാതകവും കൊള്ളയുമടക്കം വ്യാസര്‍പാടി പൊലീസ് സ്റ്റേഷനില്‍ തന്നെ പത്തുകേസുകളിലെ പ്രതിയാണ് മരിച്ച വെള്ളറസ്. ഇയാളുടെ കൂട്ടാളികള്‍ വെടിവയ്പ്പുണ്ടായതോടെ ഓടിരക്ഷപെട്ടു. സംഭവത്തില്‍വിശദമായ അന്വേഷണത്തിനു വ്യാസര്‍പാടി മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.