മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, യുവതി മനം നൊന്ത് ആത്മഹത്യ ചെയ്തു. യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. ചെന്നൈ കുറവൻകുപ്പം സ്വദേശി രാധിക (22), പ്രതിശ്രുത വരൻ വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു.

കുറച്ചുനാൾ മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ പ്രേംകുമാർ ശ്രമിച്ചിരുന്നു. ഇതിനെതിരെ വിഘ്നേഷ് പരാതി നൽകി. ഈ ശത്രുത മനസിൽ കൊണ്ടുനടന്ന പ്രേംകുമാർ രാധികയുടെ ചിത്രം മോർഫ് ചെയ്ത് പ്രതികാരം വീട്ടുകയായിരുന്നു.

ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പ്രചരിച്ചതിൽ മനംനൊന്താണ് രാധിക ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു. മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. പ്രതി മുന്നാക്ക സമുദായവും മരണപ്പെട്ടവർ പിന്നാക്ക വിഭാഗവുമായത് ജാതിസപ്ർധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ പ്രദേശത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി