ചാക്യാര്‍കൂത്ത് വേദിയില്‍ അവതരിപ്പിക്കവെ കലാകാരന് മര്‍ദ്ദനം. കൂത്ത് അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കയറി യുവതി ചാക്യാരുടെ കരണത്തടിച്ചു. ആലുവ മണപ്പുറത്തു നഗരസഭ നടത്തുന്ന ദൃശ്യോത്സവത്തിനിടെയാണ് സംഭവം.
പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇപ്പോഴത്തെ വസ്ത്രധാരണ രീതികള്‍ കൂത്തിനിടെ പരിഹാസ രൂപേണ അവതരിപ്പിച്ചിരുന്നു. അതിനിടെയാണ് അതിഷ്ടപ്പെടാതിരുന്ന സ്ത്രീ വേദിയിലെത്തി കലാകാരനെ കരണത്തടിച്ചത്.
നഗരസഭാധികൃതരും പൊലീസും ചേര്‍ന്നു ഇവരെ പിടിച്ചുമാറ്റി. 55 വയസ് തോന്നിക്കുന്ന സ്ത്രീ ചുരിദാറാണ് ധരിച്ചിരുന്നത്. അകാരണമായി തന്റെ കരണത്തടിച്ചതിനെ കലാകാരന്‍ ചോദ്യം ചെയ്തപ്പോള്‍ സ്ത്രീ മൈക്കിനടുത്തെത്തി അസഭ്യം പറഞ്ഞതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കലാകാരനെ സംഘാടകര്‍ സമാധാനിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്ത്രീക്കു മാനസിക അസ്വസ്ഥതയുള്ളതായി സംശയമുണ്ടെന്നു പൊലീസ് പറയുന്നു.
ഇന്ത്യയിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ ശരവണ ഭവന്റെ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശരിവച്ച് സുപ്രീംകോടതി. 2001ൽ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എത്രയും വേഗം കീഴടങ്ങണമെന്നും രാജഗോപാലിനോട് കോടതി ആവശ്യപ്പെട്ടു.
കേസിൽ 2009ൽ രാജഗോപാൽ ജാമ്യം നേടിയിരുന്നു. നേരത്തെ മദ്രാസ് ഹൈക്കോടതിയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്നാണ് വിധിക്കെതിരെ രാജഗോപാൽ സുപ്രീംകോടതിയെ സമീപിച്ചത്. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാൽ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കൊടൈക്കനാലിലെ വനത്തിൽ ഇയാളുടെ മൃതദേഹം മറവുചെയ്യുകയായിരുന്നു.
ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് 2001ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
പി.രാജഗോപാൽ കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തോടെ. 2001 ഒക്ടോബറിലാണ് പ്രിൻസ് ശാന്തകുമാറിനെ ചെന്നൈയിൽ നിന്ന് കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രിൻസ് ശാന്തകുമാർ പ്രണയിച്ചിരുന്ന യുവതിയെ വിവാഹം കഴിക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. അണ്ണാച്ചി എന്നാണ് രാജഗോപാൽ അറിയപ്പെട്ടിരുന്നത്.
ജ്യോതിഷൻ പറഞ്ഞതു പ്രകാരമാണ് 20 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശരവണഭവൻ ഹോട്ടൽ ഉടമ രാജഗോപാൽ ഒരുങ്ങിയത്. അയാളുടെ മൂന്നാമെത്തെ വിവാഹമായിരുന്നു. എന്നാൽ പെൺകുട്ടി പ്രിൻസുമായി അടുപ്പത്തിലാണെന്ന് മനസിലാക്കിയ രാജഗോപാൽ പ്രിൻസിനെ ക്രൂരമായി കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 18 വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്.
പ്രിൻസ് ശാന്തകുമാറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി അയാളുമൊത്ത് ഒളിച്ചോടുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തു.
ഇതിനുശേഷമാണ് രാജഗോപാൽ പ്രിൻസിന്റെ കൊലപാതകം ആസൂത്രണം ചെയ്യുന്നത്. പെൺകുട്ടിക്കരികിൽ നിന്ന് പ്രിൻസിനെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കൊടൈക്കനാലിലാണ് പ്രിൻസിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് രാജഗോപാൽ കുറ്റക്കാരനാണെന്ന് പൊലീസ് കൊണ്ടെത്തിയത്. 18 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധിവരുന്നത്. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും കോടതി വ്യക്‌തമാക്കി.
കേസിൽ ശരവണഭവൻ ഹോട്ടൽ ശൃഖല ഉടമ പി. രാജഗോപാലിന് വിധിച്ച ജീവപര്യന്തം കഠിനതടവ് സുപ്രീംകോടതി ശരിവച്ചു. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും കോടതി വ്യക്‌തമാക്കി. 2001 ഒക്ടോബറിലാണ് പ്രിൻസ് ശാന്തകുമാറിനെ ചെന്നൈയിൽ നിന്ന് കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
സൗത്ത് ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ ശൃംഖലയാണ് ശരവണഭവൻ.യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ശരവണഭവന് റസ്റ്ററന്റുകളുണ്ട്. ഇന്ത്യയിൽ മാത്രം 25 റസ്റ്ററന്റുകളാണുള്ളത്.
ഓച്ചിറയില്‍നിന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പുറത്ത്. പീഡനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു. മുംബൈയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. തലയോട്ടി പൊട്ടിയ കുട്ടി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മര്‍ദനമേറ്റത്തിന്റെ പാടുകളാണെന്ന് തൊടുപുഴ എ.ഇ.ഒ. കെ.കെ.രമേശ് കുമാര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുളള അമ്മയുടെ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിക്കൊപ്പം ആശുപത്രിയിലുളള അമ്മയും പൊലീസ് നിരീക്ഷണത്തിലാണെന്നും കെ.കെ. രമേശ് കുമാര്‍ പറഞ്ഞു.
ക്രൂര മർദനത്തിനു വിധേയനായ മൂത്ത കുട്ടിയെ ഇന്നലെ പുലർച്ചെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റെന്നായിരുന്നു കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയും, ഇവരുടെ സുഹൃത്തും പറഞ്ഞത്. കുട്ടിയുടെ നില വഷളായതിനെ തുടർന്നാണു കോലഞ്ചേരിയിലേക്കു മാറ്റിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കോലഞ്ചേരിയിലേക്കു കൊണ്ടുപോയ ആംബുലൻസിൽ കയറാൻ മാതാവിന്റെ സുഹൃത്ത് വിസമ്മതം പ്രകടിപ്പിച്ചതും സംശയത്തിനിടയാക്കി.
മാതാവിന്റെ സുഹൃത്താണു സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും സഹോദരന്റെ തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചെന്നും, കാലിൽ പിടിച്ച് നിലത്തടിക്കുകയും ചെയ്തതായും ഇളയ കുട്ടി മൊഴി നൽകി. തലപൊട്ടി ചോര വന്നപ്പോൾ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു.
അമ്മയെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇളയ കുട്ടിയെ താൽക്കാലിക സംരക്ഷണത്തിന് അടുത്ത ബന്ധുവിനു കൈമാറി.
യുവാവിന്റെ മർദനത്തിൽ തലയോട്ടി പൊട്ടിയ രണ്ടാം ക്ലാസ് വിദ്യാർഥി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണ്. ആക്രമണത്തിൽ നാലുവയസ്സുകാരനായ ഇളയ സഹോദരന്റെ പല്ലു തകർന്നു. സംഭവത്തിൽ അമ്മയുടെ സഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടി തകർന്ന് രക്തസ്രാവമുള്ളതിനാലാണു അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 7 വയസുള്ള കുട്ടിയുടെ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്. ഇളയ കുട്ടിയെ തൊടുപുഴയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളിൽ അടിയേറ്റ പാടുകളുണ്ട്.
യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി. ജോസ് പറഞ്ഞു.
കുട്ടികളുടെ പിതാവ് ഒരുവർഷം മുൻപു മരിച്ചു. തുടർന്നാണു തിരുവനന്തപുരം സ്വദേശി, കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവർ നിയമപ്രകാരം വിവാഹിതരാണോയെന്ന് അറിയില്ല. ദമ്പതികളെന്നു പറഞ്ഞാണ് ഇവർ തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തത്. കസ്റ്റഡിയിലുള്ളയാളുടെ കാലിൽ കട്ടിൽ വീണു പരുക്കറ്റ പാടുണ്ട്. വടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.
ഇന്നലെ രാവിലെയാണു ഇതു സംബന്ധിച്ച് എറണാകുളം – ഇടുക്കി ജില്ലകളിലെ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം ലഭിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടർന്നു ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളും സംഭവം നടന്ന വീട്ടിലെത്തുകയും, മർദനമേറ്റ കുട്ടിയുടെ ഇളയ സഹോദരനിൽ നിന്നു വിവരം ശേഖരിക്കുകയും ചെയ്തു.
ആഡംബര കാർ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവ വ്യവസായി മരിച്ചു. ബെംഗളൂരു ഗിരിനഗർ സ്വദേശി സാഗർആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യയും മകനും ചികിൽസയിലാണ്.
അതിവേഗ പാതയായ നൈസ് റോഡിൽ ഹൊസക്കരഹള്ളി ടോൾബൂത്തിന് സമീപം ചൊവ്വ ഉച്ചയ്ക്കാണു സംഭവം. കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി ഷോറൂമിൽനിന്ന് ഒപ്പം ഡ്രൈവറെ നൽകിയെങ്കിലും സാഗർ ഇടയ്ക്ക് ഓടിക്കുകയായിരുന്നു. അമിതവേഗത്തിൽ കുതിച്ച കാർ റോഡരികിലെ ക്രാഷ് ഗാർഡ് ഇടിച്ചുതെറിപ്പിച്ച് താഴേയ്ക്ക് പതിച്ചു. ഷോറൂം ഡ്രൈവർ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഡെറാഡൂണിലെ സ്‌കൂളില്‍ പഠിക്കുന്ന ഏഴാംക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു. സ്‌കൂള്‍ അങ്കണത്തില്‍ നിന്നും 12 വയസായ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാംപസില്‍ നിന്നും പുറത്തു പോകുന്നത് തടയാന്‍ അധികൃതര്‍ മുതിര്‍ന്നതിന് കാരണക്കാരന്‍ എന്നാരോപിച്ചായിരുന്നു കൊലപാതകം. എന്നാല്‍ ഈ വിഷയം പൊലീസിനെയോ രക്ഷിതാക്കളെയോ അറിയിക്കാതെ മൃതദേഹം സ്‌കൂള്‍ അങ്കണത്തില്‍ തന്നെ അധികൃതര്‍ കുഴിച്ചുമൂടുകയായിരുന്നു.
മാര്‍ച്ച് പത്തിനാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോഴാണ് സംഭവം പുറത്തു വന്നത്. കൊല്ലപ്പെട്ട കുട്ടി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയുടെ സമയത്ത് ബിസ്‌കറ്റ് മോഷ്ടിച്ചുവെന്നും, ഇതിന് ശിക്ഷയായി അധികൃതര്‍ വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്ന് പുറത്തു പോകുന്നത് വിലക്കിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
മണിക്കൂറുകളോളം കുട്ടിയെ ക്രിക്കറ്റ് ബാറ്റുകളും സ്റ്റംപുകളും ഉപയോഗിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഡെറാഡൂണ്‍ എസ്എസ്പി നിവേദിത കുക്രേതി പറയുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടറും പറയുന്നു.
സംഭവം പുറത്തു വന്നതോടെ സ്‌കൂള്‍ മാനേജര്‍, വാര്‍ഡന്‍, കായികാധ്യാപകന്‍, രണ്ടു വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് അഞ്ചുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് ബന്ധുക്കള്‍. കെടുങ്ങോന്‍കണ്ടിയില്‍ രാജേഷിനെയാണ് കഴിഞ്ഞദിവസം വീടിന് സമീപത്തായി തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് മാതാവും സഹാദരിയും ആരോപിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന ആറംഗസംഘം രാജേഷിനെ വീട് കയറി ആക്രമിച്ചത്. ജനലും, വാതിലും നിര്‍ത്തിയിട്ടിരുന്ന വാഹനവുമുള്‍പ്പെടെ തല്ലിത്തകര്‍ത്തു. മുറിപൂട്ടി രാജേഷിനെ ക്രൂരമായി മര്‍ദിച്ചു. തടയാനെത്തിയ രാജേഷിന്റെ മാതാവിനും സഹോദരിയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമിച്ചവര്‍ നേരത്തെയും രാജേഷിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സഹോദരി.
സമീപത്തെ വീട്ടുകാര്‍ രക്ഷിക്കാനെത്തിയെങ്കിലും കത്തികാട്ടി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിലധികം സംഘര്‍ഷം തുടര്‍ന്നു. വീടിന് പുറത്തിറക്കി വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും രാജേഷിനെ മര്‍ദിച്ചു. പതിനൊന്നരയോടെയെത്തിയ സംഘം ഒരു മണിയോടെയാണ് മടങ്ങിയത്. പിന്നീട് പലയിടത്തും രാജേഷിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള പുരയിടത്തില്‍ പുലര്‍ച്ചെ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുണ്ട്. കാലൊടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായി പരിശോധിക്കുകയാണെന്നും ബാലുശേരി പൊലീസ് അറിയിച്ചു.
അതേസമയം, കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ ആക്രമിക്കുന്നത് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ വൈകി. ബാലുശേരി പൊലീസ് രാജേഷിനെ ആക്രമിച്ച പിതൃസഹോദരന്റെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയെന്നാണ് ആക്ഷേപം. രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്നും നീതിപൂര്‍വമായ അന്വേഷണം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
രാത്രി പതിനൊന്നരയ്ക്കാണ് ആറംഗ സംഘം രാജേഷിന്റെ വീട്ടിലെത്തുന്നത്. ആക്രമണം തുടങ്ങിയ ഉടന്‍ സഹോദരി ബാലുശേരി പൊലീസില്‍ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലരും പൊലീസിനെ ബന്ധപ്പെട്ടെങ്കിലും വരാന്‍ ഒന്നരമണിക്കൂറിലധികം വൈകിയെന്നാണ് പറയുന്നത്. ആക്രമണം നടത്തിയതിന് ശേഷം രാജേഷിന്റെ പിതൃസഹോദരനും മകനും സമീപത്തെ വീട്ടിലേക്ക് മടങ്ങി. പിന്നാലെയെത്തിയ പൊലീസ് ഇവരോട് രഹസ്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പിന്‍വാങ്ങിയെന്നാണ് പരാതി. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിന് തയാറായില്ല. ആക്രമണ വിവരം ഇവര്‍ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതായും മൃദുസമീപനം സംശയം ബലപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
രാജേഷിനായുള്ള തെരച്ചിലിനിടെ രാത്രിയില്‍ പലതവണ ബന്ധുക്കളും സുഹൃത്തുക്കളും മൊബൈല്‍ ഫോണില്‍ വിളിച്ചു. ബെല്ല് കേട്ടയുടന്‍ ഫോണ്‍ നിശ്ചലമാക്കുകയായിരുന്നു. ഇത് അക്രമി സംഘത്തിലെ ആളുകളാണെന്ന സംശയമാണ് ബലപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ രാജേഷും ഇവര്‍ക്കൊപ്പമുണ്ടായിരിന്നിരിക്കാം. എന്നാല്‍ ഈ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിന് പൊലീസ് ശ്രമിച്ചില്ല. രാഷ്ട്രീയ സമ്മര്‍ദ്ധമാണ് പൊലീസ് അന്വേഷണത്തിന് തടസമിടുന്നതെന്നാണ് ബന്ധുക്കളുടെ സംശയം.
ആലപ്പുഴയിൽ തീരദേശ പാതയിലുണ്ടായ വാഹന അപകടത്തില്‍ അദ്ധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3 വാർഡിൽ അറയ്ക്കൽ പയസിന്‍റെ ഭാര്യ അനിത 53 ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 ന് പെരുന്നോർ മംഗലം സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴി പനയ്ക്കൽ ജംങ്ങ്ഷന് തെക്ക് വശത്ത് കലിങ്കിന് സമീപമാണ് അപകടം നടന്നത്. അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്ത് നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കണക്ക് ടീച്ചറുടെ മരണം എസ്എസ്എൽസി കണക്ക് പരീക്ഷാദിവസം
‘രാത്രിയിൽ ഇരുന്നു പഠിക്കണം. സംശയങ്ങളുണ്ടെങ്കിൽ രാവിലെ വിളിച്ചോളൂ…’ – എസ്എസ്എൽസി കണക്ക് പരീക്ഷയുടെ തലേന്ന് അനിത ടീച്ചർ വിദ്യാർഥികളോട് ഇങ്ങനെ പറഞ്ഞതാണ്. പക്ഷേ, കുട്ടികളുടെ വിളിയെത്തുന്നതിനു മുൻപേ ടീച്ചർ എന്നന്നേക്കുമായി യാത്ര പറഞ്ഞുകഴിഞ്ഞിരുന്നു.
ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കണക്ക് അധ്യാപിക അനിത ജോസ്(53) അപകടത്തിൽ മരിച്ചത് ഇന്നലെ അതിരാവിലെയാണ്. ചൊവ്വാഴ്ച പരീക്ഷയില്ലാഞ്ഞതിനാൽ അനിത, വിദ്യാർഥികൾക്കു പ്രത്യേക ക്ലാസ് നടത്തിയിരുന്നു.
ടീച്ചറുടെ മരണം അറിയാതെയാണു സെന്റ് ജോസഫ്സിലെ പല വിദ്യാർഥികളും ഇന്നലെ പരീക്ഷയെഴുതിയത്. രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ അനിത മരിച്ചെന്നു വിദ്യാർഥികളെ അറിയിക്കാതെ ശ്രദ്ധിച്ചിരുന്നു.
സംസ്കാരം ഇന്നു വൈകിട്ടു 4നു ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ.
രാവിലെ 9ന് ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം വീട്ടിലെത്തിക്കും. അർത്തുങ്കൽ കാട്ടിപ്പറമ്പിൽ അച്ചപിള്ളയുടെയും പരേതയായ മോളിക്കുട്ടിയുടെയും മകളാണ് അനിത.
കള്ളില്‍ വ്യാപക മായം ചേര്‍ക്കല്‍. കഞ്ചാവിന്റെ അംശം കണ്ടെത്തിയതോടെ 22 ഷാപ്പുകള്‍ക്ക് പൂട്ടു വീണു. ആലപ്പുഴയിലെ ഷാപ്പുകളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. കള്ളിന്റെ വീര്യം കൂട്ടാന്‍ ചെയ്തതാണിതെന്നാണ് നിഗമനം.
സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര ഭാഗങ്ങളിലെ ഷാപ്പുകളാണ് പൂട്ടിച്ചത്. ഒക്ടോബറില്‍ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. ഇതിലാണ് മായം ചേര്‍ക്കല്‍ കണ്ടെത്തിയത്.
കള്ള് ഉത്പാദനം കുറഞ്ഞിരുന്ന സമയത്തെ സാംപിളുകളില്‍ നിന്നുള്ള പരിശോധന ഫലമാണിത്. അതുകൊണ്ട് തന്നെ അതതു പ്രദേശങ്ങളില്‍ നിന്ന് എത്തിച്ച കള്ളിലാണോ പുറത്ത് നിന്ന് കൊണ്ടു വന്ന കള്ളിലാണോ കഞ്ചാവിന്റെ അംശം കണ്ടെത്തിയതെന്ന് വ്യക്തമല്ല. ഷാപ്പുകളുടെ ലൈസന്‍സികളുടേയും വില്‍പ്പനക്കാരുടേയും പേരില്‍ കേസെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
കള്ള് ഷാപ്പുകളുടെ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ ജില്ലയിലെ എക്സൈസ് അധികൃതര്‍ വിവരം കമ്മീഷണറെ ധരിപ്പിച്ചിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈസന്‍സ് റദ്ദാക്കി കേസെടുത്തത്.
വീട്ടിൽനിന്നു പൊടുന്നനെ കാണാതായ ഗർഭിണിയായ പ്രവാസി യുവതിയുടെ മൃതദേഹം കനാലിൽനിന്നു കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ഭക്ര കനാലിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ താമസിച്ചിരുന്ന അവർ ഈ മാസം പകുതിയോടെയാണ് പഞ്ചാബിലെ വീട്ടിലെത്തിയത്. ഭർത്താവും കാമുകിയും ചേർന്നാണു കൊലപാതകത്തിനു പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു.
രൺവീത് കൗറിന്റെ ഭർത്താവ് ജസ്പ്രീതിന് ഓസ്ട്രേലിയയിൽ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതേത്തുടർന്നു ജസ്പ്രീത്, കാമുകി കിരൺജീതുമായി ചേർന്നു കൊലയ്ക്കുള്ള പദ്ധതി തയാറാക്കി അവരെയും പഞ്ചാബിലേക്ക് അയച്ചു. കിരൺജിത്തും വിവാഹിതയാണ്.
മാർച്ച് 14നാണു മാതാപിതാക്കളെ കാണാൻ രൺവീത് ഫിറോസ്പുരിലുള്ള സ്വന്തം വീട്ടിലെത്തിയത്. ഭാര്യയും ഭർത്താവും പരസ്പരം ഫോൺ വിളിക്കുക പതിവായിരുന്നു. ഇത്തരത്തിൽ വിഡിയോ കോൾ വിളിക്കുന്നതിനിടയ്ക്കു രൺവീത് പുറത്തേക്കു പോയെന്നും തുടർന്നാണു കാണാതായതെന്നും രൺവീത്തിന്റെ സഹോദരൻ പറഞ്ഞു. പുറത്തുപോയപ്പോൾ രൺവീത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനുമാനം.
കൊലയ്ക്കായി ജസ്പ്രീത് തന്നെയാണു കാമുകി കിരൺജിത്തിനെ പഞ്ചാബിലെ ഭാര്യയുടെ വീട്ടിലേക്ക് അയച്ചത്. കിരൺജിത്, സഹോദരിയുടെയും ബന്ധുവിന്റെയും സഹായത്തോടെ രൺവീത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ജസ്പ്രീത്, കിരൺജിത്, സഹോദരി തിരഞ്ചീത് കൗർ, ബന്ധു സന്ദീപ് സിങ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം നാടുവിട്ട കിരൺജിത്തിനെയും ഓസ്ട്രേലിയയിൽ കഴിയുന്ന ജസ്പ്രീതിനെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്തു.