10 വർഷവും മനസിൽ പക സൂക്ഷിച്ചു കാത്തിരുന്നു. അവസാനം കൊലയാളിയെത്തി നേഹയുടെ ജീവനെടുത്തു. മാർച്ച് 30, വെള്ളിയാഴ്ച്ച പതിവുപോലെ പഞ്ചാബ് സ്വദേശി ഡോ.നേഹാ ഷൂറി ഓഫീസിലെത്തി. ഡ്രഗ് ഇൻസ്പെക്ടറായ നേഹയുടെ ഓഫീസിലെ അവസാന ദിനം കൂടിയായി ആ വെള്ളിയാഴ്ച. നേഹയോടൊപ്പം അനന്തരവളായി ആറു വയസ്സുകാരിയുമുണ്ടായിരുന്നു. നേഹയുടെ ഓഫീസിലേക്ക് അൽപം കഴി‍ഞ്ഞപ്പോഴേക്കും ഒരു യുവാവ് കടന്നുവന്നു. ചുവന്ന ജാക്കറ്റ് ധരിച്ച ഇയാൾ പോക്കറ്റിൽ നിന്ന് തോക്കെടുത്തതും വെടിയുതിർത്തതും വളരെ പെട്ടെന്നായിരുന്നു. രണ്ടെണ്ണം നേഹയുടെ ദേഹത്ത് തുളച്ചുകയറി. ഒരെണ്ണം നെറ്റിയിലും, മറ്റൊന്ന് നെഞ്ചത്തും. തൽക്ഷണം നേഹ ക്യാബിനിൽ മരിച്ചുവീണു. നേഹയുടെ മൃതദേഹം നോക്കി അയാൾ ഹാപ്പി ഹോളി എന്ന് അട്ടഹസിച്ചു.

എന്താണ് സംഭവിച്ചതെന്ന് ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പെട്ടന്ന് മനസിലായിരുന്നില്ല. എങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബൽവിന്ദറെ ജീവനക്കാർ തടഞ്ഞുനിറുത്തി. എന്നാൽ പൊലീസ് എത്തുന്നതിന് സ്വന്തം തലയിലേക്ക് നിറയൊഴിച്ച് അയാളും മരിച്ചുവീണു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തുവർഷം നീണ്ട പകയുടെ കഥ പുറത്താകുന്നത്.

2009ൽ മയക്കുമരുന്ന് അടങ്ങിയ 35 തരം മരുന്നുകൾ ബൽവീന്ദറിന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ സ്റ്റോറിന്റെ ഡ്രഗ്സ് ലൈൻസ് നിഷ്ക്രിയമാക്കി, പൂട്ടിച്ചത് ഡോക്ടർ നേഹയായിരുന്നു. അന്നുതുടങ്ങിയതാണ് ബൽവിന്ദറിന് നേഹയോട് അടങ്ങാത്ത പക. മാർച്ച് ഒമ്പതിന് നിയമപരമായ രീതിയിൽ തന്നെ അയാൾ തോക്ക് നേടിയെടുത്തു. ഒരുമാസത്തോളം നേഹയുടെ ഓഫീസിലും പരിസരത്തും ചുറ്റിനടന്ന് വരവും പോക്കും കൃത്യമായി നിരീക്ഷിച്ചു. ഒടുവിൽ വെള്ളിയാഴ്ച ദിവസം ഓഫീസ് മുറിയിലെത്തി നേഹയോടുള്ള പക തീർത്തു.

മൂന്ന് വർഷം മുമ്പാണ് നേഹ വിവാഹിതയായത്. രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട് നേഹയ്ക്ക്. പഞ്ചാബിൽ ഇതിന് മുമ്പ് ധീരരായ പല ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയുടെ ഇരയായിട്ടുണ്ട്. അതിൽ പുതിയ ഇരയാണ് ഡോ. നേഹാ ഷൂറി.