ഇസ്‌ലാമാബാദ്: പര്‍വ്വതാരോഹണം നടത്തുന്നതിനിടെ കാണാതായ രണ്ട് സഞ്ചാരികളുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാനിലെ പർവ്വതനിരകളില്‍ നിന്നും കണ്ടെത്തി. ബ്രിട്ടീഷുകാരനായ ടോം ബല്ലാര്‍ഡ്, ഇറ്റലിക്കാരനായ ഡാനിയേല്‍ നര്‍ദി എന്നിവരുടെ മൃതദേഹമാണ് രണ്ട് ആഴ്ചയ്ക്ക് ശേഷം കണ്ടെത്തുന്നത്. ലോകത്തിലെ കൊടുമുടികളിൽ വലിപ്പത്തിൽ ഒമ്പതാം സ്ഥാനത്തുളള കൊടുമുടിയായ നംഗ പര്‍ബാദ് കീഴടക്കാന്‍ എത്തിയതായിരുന്നു ഇരുവരും. സമുദ്രനിരപ്പില്‍ നിന്നും 26,660 അടി ഉയരത്തിലുളള കെടുമുടിയിലെ ഇന്ന് വരെ ആരും കടന്ന് പോവാത്ത പാതയിലൂടെയാണ് ഇരുവരും കയറാന്‍ ശ്രമിച്ചത്.
രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയതായി പാക്കിസ്ഥാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ വ്യക്തമാക്കി. തിരച്ചില്‍ അവസാനിപ്പിച്ചെന്ന് വളരെ ഖേദപൂർവ്വം അറിയിക്കുന്നതായി സ്റ്റിഫാനോ പോന്റെകോര്‍വോ പറഞ്ഞു. 5900 അടി ഉയരത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സ്പീനിഷ് സംഘം അടക്കമുളളവര്‍ ദിവസങ്ങളായി ഇരുവർക്കുമായി തിരച്ചില്‍ നടത്തുകയായിരുന്നു.
പാക് പർവ്വതാരോഹകനായ റഹ്മതുളള ബൈഗിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടന്നിരുന്നത്. റഹ്മതുളള രണ്ട് പേരുടേയും കൂടെ നേരത്തേ കൊടുമുടി കയറാനെത്തി പിന്നീട് പിന്തിരിഞ്ഞിരുന്നു. ആകാശമാര്‍ഗം നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം കനത്തതാണ് തിരച്ചില്‍ വൈകിപ്പിച്ചത്. പാക്കിസ്ഥാന്‍ വ്യോമമാര്‍ഗത്തിന് നിയന്ത്രണം വച്ചിരുന്നു.
ലണ്ടന്‍: മഹാരാഷ്ട്ര സര്‍ക്കാര്‍ നീരവ് മോദിയുടെ 100 കോടി രൂപയുടെ ഫ്‌ളാറ്റ് തകര്‍ത്താലും നീരവ് മോദിക്ക് കുഴപ്പമില്ല. നീരവ് മോദി ലണ്ടനില്‍ സ്വസ്ഥമായി ജീവിക്കുന്നു. 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ സ്വൈര്യജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടെലഗ്രാഫ് പുറത്തുവിട്ടു. നീരവ് മോദി ലണ്ടനില്‍ പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍ മിക്ക് ബ്രൗണ്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മോദിയുടെ മറുപടി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് മോദി ചിരിച്ചുകൊണ്ട് മറുപടി നല്കി. റിപ്പോര്‍ട്ടര്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാതെ മോദി വാഹനത്തില്‍ കയറി മുങ്ങി. 10000 യൂറോ (9.1 ലക്ഷം രൂപ) വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്നു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ളാറ്റിന്റെ വില. തട്ടിപ്പു നടത്തി ഇന്ത്യയില്‍നിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ടെലഗ്രാഫിന്േറത്. ഇന്ത്യന്‍ സര്‍ക്കാര്‍ മോദിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.മോദി വിദേശത്ത് യാത്രകള്‍ നടത്തുന്നത് വ്യാജ പാസ്പോര്ട്ടിലാണെന്നാണു സൂചന.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദിക്കെതിരേ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു നടപടി. മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India’s historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
മുന്‍ദില്‍ മഹിൽ എന്ന പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലണ്ടനിലെ ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ട വരീന്ദർ സിങ് ബോലയുടെ ഭാര്യാണ് മുൻദിൽ മഹിൽ. തീർന്നില്ല ലണ്ടനെ ഞെട്ടിച്ച കൊലക്കേസിൽ പ്രതിയായിരുന്ന മുൻദിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപേ പുറത്തിറങ്ങി സന്തോഷജീവിതം നയിക്കുന്നതിൽ ലണ്ടനിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലാണ് പെൺകെണി കൊലക്കേസിലെ പ്രതിയായ ഇന്ത്യൻ വംശജ മേയറുടെ ഭാര്യയാണെന്നറിഞ്ഞുള്ള അസ്വസ്ഥതയിലാണു റെഡ്ബ്രിജ് നിവാസികൾ.
ധനികനും ബ്രിട്ടനിലെ സിഖ് ടിവി എക്സിക്യൂട്ടീവുമായിരുന്ന ഇരുപത്തിയൊന്നുകാരൻ ഗഗൻദീപ് സിങിന്റെ കൊലപാതകവുമായിട്ടാണ് മുൻദിൽ വാർത്തകളിൽ ഇടം നേടിയത്. പഞ്ചാബിലെ ജലന്തർ സ്വദേശിയായ ഗഗൻ, ഇവിടെ ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മുന്‍ദിലും ഗഗനും പ്രണയത്തിലായി.
മുൻദിലിന്റെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ ഗഗൻ വഹിച്ചിരുന്നു. ഗഗനുമായുള്ള പ്രണയം പെട്ടെന്നൊരു ദിവസം മുൻദിൽ അവസാനിപ്പിച്ചു. ഒപ്പം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർത്തി. പ്രേമബന്ധം തകർന്നതോടെ മുൻദിലിനു ഗഗനോടു പകയായി. മുന്‍ കാമുകനെ വകവരുത്തുന്നതിനെപ്പറ്റിയായി പിന്നെ ആലോചന.അഞ്ചു വർഷത്തിലേറെ സൗഹൃദമുള്ള ഇലക്ട്രീഷ്യന്‍ ട്രെയിനി ഹര്‍വിന്ദര്‍ ഷോക്കറും (20) മുൻദിലിനെ പ്രേമിച്ചിരുന്നു. ഗഗന്‍ദീപ് തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം ഷോക്കറിനോടും യുവതി ആവർത്തിച്ചു. ഷോക്കറിനു തന്നോടുള്ള പ്രേമം മുതലെടുക്കാനും തീരുമാനിച്ചു. വാടകക്കൊലയാളിയും സ്കൂൾ സുഹൃത്തുമായ ഡാരന്‍ പീറ്റേഴ്സിനെ (20) ഷോക്കർ സമീപിച്ചതോടെ കൊലയ്ക്കു കളമൊരുങ്ങി.
തന്ത്രപൂർവ്വം ബ്രൈറ്റ്ടണിലെ വീട്ടിലേക്കു ഗഗനെ വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. മൻദിലിന്റെ ക്ഷണം അനുസരിച്ച് വീട്ടിലെത്തിയ ഗഗനെ അകത്ത് ഒളിച്ചിരുന്ന ഷോക്കറും പീറ്റേഴ്സും തലയ്ക്കും മറ്റും അടിച്ച് ഗഗനെ അവശനാക്കി. കേബിൾ വയർ കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി. ക്ഷീണിതനായ ഗഗനെ കെട്ടിവലിച്ചു കാറിലേക്കു തള്ളിയിട്ടു. തെക്കുകിഴക്കൻ ലണ്ടനിലെ ബ്ലാക്ക്ഹീത്തിൽ കാറിനു തീ കൊളുത്തി ഗഗനെ കൊന്നു. എല്ലാത്തിനും മൗനസമ്മതവുമായി മുൻദിൽ നിലകൊണ്ടു. പൊള്ളലേറ്റു തുടങ്ങുമ്പോൾ ഗഗനു ജീവൻ ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.
ഷോക്കറിനു ജീവപര്യന്തവും പീറ്റേഴ്സിനു 12 വര്‍ഷത്തെ ജയില്‍വാസവും കോടതി വിധിച്ചു. ഗഗന്റെ ആസൂത്രിത കൊലപാതകത്തിനു നേതൃത്വം വഹിച്ച സസക്സ് മെഡിക്കല്‍ സ്കൂളിലെ വിദ്യാര്‍ഥിനി മുന്‍ദിലിനു ആറു വര്‍ഷം കഠിനതടവാണു ലഭിച്ചത്. മറ്റുള്ളവർ ജയിലിൽ തുടരവേ, 2014ൽ ശിക്ഷാ കാലാവധി പകുതിയായപ്പോൾ മുൻദിൽ മോചിതയായി. പുതിയ ജീവിതം തേടി നടന്ന മുൻദിൽ എത്തിയത് ലേബർ പാർട്ടിയുടെ യുവ നേതാവ് വരീന്ദർ സിങ് ബോലയുടെ അടുത്ത്വരീന്ദർ ബോലയുടെ പഴ്സനൽ ട്രെയിനറായി മുൻദിൽ ചുമതലയേറ്റു. ഇരുവരും അടുപ്പമായി. 2016 ൽ ഇരുവരും വിവാഹിതരായി. കൊലക്കേസിലെ പ്രതി ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപേ പുറത്തിറങ്ങി സന്തോഷ ജീവിതം നയിക്കുന്നതിൽ അന്നേ ജനം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രണ്ടു വർഷത്തിനിപ്പുറം, വരീന്ദർ കൗൺസിലറായി. ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട വിവരം ട്വിറ്ററിലൂടെ വരീന്ദർ തന്നെയാണ് അറിയിച്ചത്. ഇതോടെ, പെൺകെണി കൊലക്കേസിലെ പ്രതിയായ യുവതിക്ക്, മേയറുടെ ഭാര്യയെന്ന നിലയിൽ സമൂഹത്തിൽ വലിയ അധികാരവും സ്വാധീനവും കിട്ടുമെന്നാണു നാട്ടുകാരുടെ പരാതി. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു മുൻദിലിന്റെ വാദം. ഗഗനെ വശീകരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ മുൻദിലിനു ആകെ കിട്ടിയതു മൂന്നു വർഷത്തെ ജയിൽവാസം മാത്രമാണെന്നു സഹോദരി അമൻദീപ് കൗർ സിങ് കുറ്റപ്പെടുത്തുന്നു. ഒരിക്കൽപ്പോലും കുറ്റസമ്മതം നടത്തുകയോ മാപ്പു പറയുകയോ ചെയ്തില്ല. ഒന്നും സംഭവിക്കാത്തതു പോലെ അവർ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോൾ വിഷമമുണ്ടെന്നും ഗഗന്റെ കുടുംബം പറഞ്ഞു.
റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവടിലാണ് സംഭവം. ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ചക്കരപ്പറമ്പില്‍ ഇലക്ട്രിക്കല്‍ ജോലി എടുക്കുന്ന ആളാണ് മരിച്ച ജിബിന്‍. പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിബിന്‍ സഞ്ചരിച്ച സ്‌കൂട്ടറും സമീപത്തുണ്ടായിരുന്നു.
സ്‌കൂട്ടറില്‍ നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. എംഎല്‍എയും കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ ഒമ്പതര മണി വരെ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ജിബിന്‍ രാത്രി വീട്ടിലേക്ക് പോയതായിരുന്നു. ശേഷം രാത്രി ഒരു മണിക്ക് സ്‌കൂട്ടറെടുത്ത് പുറത്തേക്ക് പോയി. ആരെങ്കിലും ഫോണ്‍ ചെയ്തിട്ടാണോ ജിബിന്‍ പുറത്തേക്ക് പോയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ലാത്തത് കൊണ്ട് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.
ലണ്ടൻ: ചാന്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ആഘോഷിച്ച യുവാവിന് പാരീസിൽ കുത്തേറ്റു. ബുധനാഴ്ച രാത്രിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനു ടാക്സി ഡ്രൈവറുടെ കുത്തേറ്റതെന്നു സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ടാക്സിയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യവെയാണ് യുവാവ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയമറിയുന്നത്. ഇത് അവർ ആഘോഷമാക്കി. ഇതിനെ ടാക്സി ഡ്രൈവർ എതിർത്തു.
തുടർന്നുണ്ടായ തർക്കത്തിനിടെ ഡ്രൈവർ വാഹനം നിർത്തി സംഘത്തോടു പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും സംഘത്തിലുണ്ടായിരുന്ന യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കവെ ഡ്രൈവർ യുവാവിനെ കുത്തുകയായിരുന്നു. നെഞ്ചിൽ പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇയാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു റിപ്പോർട്ട്. ആക്രമണം നടത്തിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
കടപ്പാട്; അഴിമുഖം രാകേഷ്
കന്യാസ്ത്രീ പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നിര്‍ണായക മൊഴി നല്‍കിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗം സി. ലിസി വടക്കേലിന് മഠത്തില്‍ നിന്നും വീണ്ടും ക്രൂരപീഢനങ്ങള്‍. സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെയാണ് മഠം അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജീവന് പോലും ഭീഷണിയുണ്ടെന്നും കാണിച്ച് സിസ്റ്റര്‍ ലിസി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംരക്ഷണം അനുവദിച്ചത്. പിന്നീട് എഫ്‌സിസി മദര്‍ സുപ്പീരിയറിന്റെ ഹര്‍ജി പരിഗണിച്ച് പൊലീസ് സംരക്ഷണം മജിസ്‌ട്രേറ്റ് കോടതി പിന്‍വലിക്കുകയായിരുന്നു.
ഇപ്പോള്‍ കടുത്ത മാനസിക പീഢനത്തിനാണ് സി. ലിസി ഇരയായിക്കൊണ്ടിരിക്കുന്നതെന്നാണ് അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ അഴിമുഖത്തിന് വിവരം നല്‍കുന്നത്. രോഗിയായ സിസ്റ്റര്‍ക്ക് മരുന്നുകള്‍ നല്‍കാനോ, ഭക്ഷണം നല്‍കാനോ മഠം അധികൃതര്‍ തയ്യാറാകുന്നില്ലെന്നും സിസ്റ്ററെ മുറിക്ക് പുറത്ത് ഇറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നുമാണ് പരാതി. തനിക്കെതിരെ മഠം അധികൃതരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പീഢനങ്ങള്‍ ചൂണ്ടിക്കാട്ടി, തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് സി. ലിസി.
പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെ സി. ലിസിയെ വീണ്ടും കന്യാസ്ത്രീ മഠത്തിന്റെ തടങ്കലില്‍ ആക്കിയിരിക്കുകയാണ്. മരുന്നു വാങ്ങിച്ചു കൊടുക്കാനോ ഭക്ഷണം നല്‍കാനോ പോലും മഠം അധികൃതര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സിസ്റ്റര്‍ക്ക് കടുത്ത പനിയായിരുന്നു. ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുക്കുമോ എന്നു ചോദിച്ചപ്പോള്‍ വേണമെങ്കില്‍ തനിയെ ഉണ്ടാക്കി കുടിച്ചോ പാല് ഫ്രിഡ്ജില്‍ ഉണ്ടെന്നായിരുന്നു മദറിന്റെ മറുപടി. ഭക്ഷണം ഉണ്ടാക്കിയിരുന്ന വ്യക്തിയെ മാറ്റി. പ്രഷറും ഷുഗറും ന്യുമോണിയയും ഉണ്ട് സിസ്റ്ററിന്. മഠത്തില്‍ രാവിലെ ചക്കയും കപ്പയുമൊക്കെയാണ് ഉണ്ടാക്കുന്നത്. ഷുഗറും പ്രഷറുമൊക്കെ ഉള്ളതുകൊണ്ട് സിസ്റ്ററിന് അതൊന്നും കഴിക്കാന്‍ പറ്റില്ല. അതുകൊണ്ട് മുന്‍പ് സി. ലിസിക്ക് ചപ്പാത്തിയോ അതുപോലെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊടുക്കുമായിരുന്നു. അതൊക്കെ നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ പഴങ്കഞ്ഞിയാണ് സിസ്റ്ററിന്റെ രാവിലത്തെ ഭക്ഷണം. രോഗിയായ ഒരാളെന്ന പരിഗണനപോലും സിസ്റ്ററിന് കിട്ടുന്നില്ല. മഠത്തില്‍ നിന്നും പുറത്തേക്കിറങ്ങാനുള്ള വാതിലുകള്‍ വരെ പൂട്ടിയിട്ടിരിക്കുകയാണ്. വേസ്റ്റ് കളയാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാന്‍ പോലും പറ്റുന്നില്ല. മഠത്തിന്റെ കോമ്പൗണ്ടില്‍ പോലും ഇറങ്ങാന്‍ അനുവദിക്കുന്നില്ല; സി. ലിസിയുമായി സംസാരിച്ചു മനസിലാക്കിയ കാര്യങ്ങള്‍ അഴിമുഖത്തോട് പങ്കുവച്ച കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ വാക്കുകള്‍.
ഉറ്റബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ പുറത്തു നിന്നുള്ള ആര്‍ക്കും സി. ലിസിയെ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിസിടിവി കാമറകള്‍ സ്ഥാപിച്ച് സിസ്റ്ററെ കനത്ത നിരീക്ഷണത്തില്‍ വചച്ചിരിക്കുകയാണ്. ഏകാന്ത തടവിലെന്നപോലെയാണ് സി. ലിസ ഇപ്പോള്‍ അവിടെയുള്ളത്. സിസ്റ്റര്‍ മഠത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് ഇറങ്ങിപ്പോയ്‌ക്കോളാനാണ് ഇപ്പോള്‍ പറയുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ അനാഥാലയത്തില്‍ പോയി താമസിച്ചുകൂടെ എന്നാണ് മദര്‍ സുപ്പീരിയര്‍ സി. ലിസിയോട് ചോദിച്ചതെന്നാണ് സിസ്റ്റര്‍ പറഞ്ഞതെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറയുന്നു.
മഠത്തിലെ ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, സി. ലിസിയായിരുന്നു കുര്‍ബാനയ്ക്കിടയില്‍ ബൈബിള്‍ വായിക്കുന്നതും ശുശ്രൂഷ ചെയ്യുന്നതും പാട്ടുപാടുന്നതുമൊക്കെ. എന്നാല്‍ അതിനൊന്നിനും ഇപ്പോള്‍ സിസ്റ്ററെ അനുവദിക്കുന്നില്ലെന്നാണ് പരാതി. വേറെ മഠത്തില്‍ നിന്നും ആളെ വരുത്തിച്ചാണ് സി. ലിസിക്കു പകരം ഈ പ്രവര്‍ത്തികളൊക്കെ ഇപ്പോള്‍ ചെയ്യിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി സമൂഹത്തിന്റെ വിവിധ തുറകളില്‍ സുവിശേഷ വേല ചെയ്തു വന്നിരുന്നതാണ് സി. ലിസി. രാജ്യത്ത് എവിടെയും സുവിശേഷ വേല ചെയ്യാനുള്ള അനുമതി കത്ത് സഭ സിസ്റ്റര്‍ക്ക് നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം സിസ്റ്ററെ വിലക്കിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെയായതോടെ സുവിശേഷ വേലയ്ക്ക് പോകാന്‍ സിസ്റ്റര്‍ക്ക് സാധിക്കുന്നില്ല. തന്റെ അടുക്കലേക്ക് പ്രാര്‍ത്ഥനയ്ക്കു പോലും വരാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും സി. ലിസി സങ്കടം പറയുകയാണ്. പല സ്ഥലങ്ങളിലും തന്റെ ധ്യാനം ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ഇതെല്ലാം വിളിച്ചു പറഞ്ഞു റദ്ദ് ചെയ്യിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കോതമംഗലം രൂപതയില്‍ നിന്നും ഇതുപോലെ വിളിച്ച് പറഞ്ഞ് സിസ്റ്റര്‍ നേതൃത്വം നല്‍കേണ്ടിയിരുന്ന ധ്യാനം റദ്ദ് ചെയ്യിപ്പിച്ചിരുന്നു. ഓരോയിടങ്ങളിലും സിസ്റ്ററിനെ വിളിക്കേണ്ടതില്ലെന്നു വിളിച്ചു പറയുകയാണ്.
തനിക്കെതിരേ ഉണ്ടാകുന്ന ഈ പീഢനങ്ങള്‍ ഇത്തരത്തില്‍ വര്‍ദ്ധിക്കുകയും ഭക്ഷണമോ, മരുന്നോ കിട്ടാതെ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് സി. ലിസി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കന്യാസ്ത്രീ പീഢനക്കേസില്‍ ഈയാഴ്ച്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് കേസിലെ നിര്‍ണായ സാക്ഷിക്കെതിരെ ഇത്തരം പീഢനങ്ങള്‍ നടക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്.
ബിഷപ്പിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെ തന്നെ വിജയവാഡ പ്രോവിന്‍സിലേക്ക് മാറ്റുകയും മാനസികവും വൈകാരികവുമായ പീഡനമാണ് അവിടെ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നുമായിരുന്നു സി. ലിസി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. രോഗാവസ്ഥയിലുള്ള അമ്മയെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പോലും കേള്‍ക്കാതെയാണ് വിജയവാഡയിലേക്ക് അയച്ചതെന്നും അവിടെ നിന്നാല്‍ ജീവന്‍ പോലും അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞതോടെയാണ് സ്വയം രക്ഷപ്പെട്ട് കേരളത്തില്‍ എത്തിയതെന്നും സി. ലിസി പറയുന്നുണ്ട്.
കേരളത്തില്‍ എത്തിയതിനു പിന്നാലെ വിജയവാഡയിലേക്ക് തന്നെ തിരിച്ചു പോകണമെന്നു മഠം അധികൃതര്‍ ഭീഷണി മുഴക്കിതോടെയാണ് സി. ലിസി തന്റെ അവസ്ഥകള്‍ സഹോദരങ്ങളോട് പറയുന്നതും അവര്‍ പൊലീസില്‍ പരാതി നല്‍കുന്നതും. മൂവാറ്റുപുഴയിലെ ജ്യോതിര്‍ഭവനിലെത്തിയ പൊലീസ് സി. ലിസിയെ അവിടെ നിന്നും മോചിപ്പിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. സിസ്റ്ററില്‍ നിന്നും ചോദിച്ചറിഞ്ഞ കാര്യങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി. ലിസിയെ വിജയവാഡയിലേക്ക് തിരിച്ചയക്കരുതെന്നും മൂവാറ്റുപുഴയിലെ ഹോമില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതനുസരിച്ച് സി. ലിസി താമസിച്ചിരുന്ന മൂവാറ്റുപുഴ ജ്യോതിര്‍ഭവനില്‍ പൊലീസ് സംരക്ഷണം ഒരുക്കിയത്. എന്നാല്‍ പൊലീസുകാരി മഠത്തില്‍ താമസിച്ച് സുരക്ഷ നല്‍കുന്നതില്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അധികൃതര്‍ കോടതിയില്‍ പരാതി നല്‍കുകയാണുണ്ടായത്. സിസ്റ്റര്‍ ലൂസിക്ക് എഫ് സി സിയുടെ മഠത്തില്‍ താമസിക്കണമെങ്കില്‍ സഭനിയമം അനുസരിക്കേണ്ടി വരുമെന്നും മദര്‍ സുപ്പീരിയര്‍ പറഞ്ഞിരുന്നു. ഇതിന്‍പ്രകാരമാണ് പൊലീസ് സംരക്ഷണം നീക്കുന്നത്. അതേസമയം സിസ്റ്റര്‍ക്ക് ഇഷ്ടമുള്ളിടത്ത് താമസിക്കാമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സി.ലിസി മൂവാറ്റുപുഴ ഹോമില്‍ താമസിച്ചു പോരുന്നത്.
സി. ലിസിയുടെ പരാതികളെ തള്ളിക്കൊണ്ട് വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗൗസ്റ്റ് ഹൗസില്‍ താമസിച്ചുകൊണ്ട് സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളായിരുന്നു സി. ലിസി നടത്തിപ്പോന്നിരുന്നതെന്നും കഴിഞ്ഞ 14 വര്‍ഷങ്ങളായി വിജയവാഡ പ്രോവിന്‍സിന്റെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴയിലെ ഹോമില്‍ സി. ലിസി അനധികൃതമായി കഴിയുകയായിരുന്നുമെന്നാണ്. സി. ലിസിയെ വഴിമാറി നടക്കുന്ന സഹോദരി എന്നായിരുന്നു എഫ്‌സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വിമര്‍ശിക്കുന്നതും. ഫ്രാങ്കോ കേസില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ടല്ല സി. ലിസിയെ വിജയവാഡയിലേക്ക് സ്ഥലം മാറ്റിയതെന്നു കൂടി എഫ്‌സിസി മഠം അധികൃതര്‍ വാദിച്ചിരുന്നു. എന്നാല്‍ വാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ സിസ്റ്റര്‍ക്കെതിരേ കെട്ടിച്ചമച്ചവയാണെന്നാണ് ഇപ്പോള്‍ സി. നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങള്‍ തെളിയിക്കുന്നതെന്നാണ് പരാതികള്‍ ഉയരുന്നത്.
അമിതവേഗതയിലെത്തിയ വാഹനമിടിച്ചത് ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി യുവാവിൻറെ കാറോട്ടം. ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി രണ്ടു കിലോമീറ്ററോളം ദൂരമാണ് ഇരുപത്തിമൂന്നുകാരൻ വണ്ടി പായിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിഡിയോ നവമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
23 കാരൻ രോഹിത്ത് മിത്തലാണ് തന്നെ ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി കാറോടിച്ചത്. അമിതവേഗതയിലെത്തിയ രോഹൻറെ കാർ വിർഭൻ സിങ്ങ് എന്നയാളുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇതു ചോദിക്കാനെത്തിയതാണ് വിർഭൻ സിങ്ങ്. കാറിൻറെ ബോണറ്റിൽ പിടിച്ച വിർഭനുമായി രോഹൻ അമിതവേഗത്തിൽ പാഞ്ഞു. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷിച്ചത്.
സംഭവത്തിൽ വിവേക് വിഹാർ സ്വദേശിയായ രോഹൻ മിത്തലിനെതിരെ പൊലീസ് കേസെടുത്തു.
#WATCH In a shocking case of road rage seen in Ghaziabad, driver of a car drove for almost 2 kilometers with a man clinging on to the car bonnet. The driver was later arrested by Police (6.3.19) (Note:Strong language) pic.twitter.com/hocrDi7qgg
— ANI UP (@ANINewsUP) March 7, 2019
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി അറസ്റ്റില്‍. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
പതിനഞ്ച് വയസുകാരിയെ കാറില്‍ കയറ്റി വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്ന ഷെഫീഖ് അല്‍ ഖാസിമി പിടിയിലായത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ അല്‍ ഖാസിമി മൂന്നാഴ്ചക്ക് ശേഷമാണ് പിടിയിലാകുന്നത്. അല്‍ ഖാസിമിയും സഹായിയായ ഫാസിലും മധുരയിലെ ഉള്‍പ്രദേശത്തെ ലോഡ്ജിലായിരുന്നു. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.
ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുന്‍പ് പിടിയിലായിരുന്നു. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്ന് പറഞ്ഞതിനൊപ്പം ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും പറഞ്ഞു. ഇത് പിന്തുടര്‍ന്നായിരുന്നു അന്വേഷണം.
പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്. പഠനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
മധുര: തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മതപ്രഭാഷകൻ ഷെഫീഖ് അൽ ഖാസിമി പിടിയിലായി. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വ്യാപകമായി ഇമാമിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇമാം രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ് അൽഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഒാൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയിൽ ഇന്ത്യൻ ദന്തഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ കാറിൽ ഒളിപ്പിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. 32 കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതിൽ സംശയിക്കപ്പെടുന്ന ഏക ആളും അപകടത്തിൽ മരിച്ചതാണു പൊലീസിനെ വലയ്ക്കുന്നത്. മുൻ കാമുകൻ ഡോ. ഹർഷവർധൻ നാര്ദെയുടെ അപകട മരണത്തിനു പ്രീതിയുടെ കൊലയുമായി എന്തുമാത്രം ബന്ധമുണ്ടെന്നു കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്.
പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റർ മാറിയാണു ഡോ. ഹർഷവർധൻ നാര്ദെ മരിച്ചുകിടന്നത്. ഹർഷവർധന്‍ ഓടിച്ച ബിഎംഡബ്ല്യു കാർ ന്യൂ ഇംഗ്ലണ്ട് ഹൈവേയിൽ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുൻ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഹർഷവർധന്റെ വാഹനാപകടമെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറയുന്നു.
കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് 340 കിലോമീറ്റർ ദൂരെയായി മുൻ കാമുകൻ അപകടത്തിൽപ്പെട്ടു മരിച്ചതു മനഃപൂർവമെന്നാണു പൊലീസ് കരുതുന്നത്. പ്രീതിയുടെ ദുരൂഹമരണത്തിൽ തന്റെ പങ്കു കണ്ടുപിടിക്കാതിരിക്കാൻ ആലോചിച്ചുറപ്പിച്ച അപകടമരണമാണ് ഹർഷവർധന്റേതെന്നാണു നിഗമനം. ടാംവർത്തിൽനിന്നു സിഡ്നിയിലേക്കു 400 കിലോമീറ്റർ യാത്ര ചെയ്തു തുടർപഠനത്തിനെന്ന പേരിൽ ഹർഷവർധൻ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു.
മറ്റൊരാളെ പരിചയപ്പെട്ടെന്നും അയാളുമായുള്ള ബന്ധം ഗൗരവമുള്ളതാണെന്നും ഹർഷവർധനെ പ്രീതി അറിയിച്ചെന്നു പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദ് ഡൈലി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ‘ഞാൻ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു’ എന്നൊരു സന്ദേശം പ്രീതി ഹർഷവർധനു കൈമാറി.
ഇരുവരും നിരവധി സന്ദേശങ്ങൾ മൊബൈൽ ഫോണിലൂടെ അയച്ചിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ചരിത്രമോ ഹർഷവർധന് ഇല്ലെന്നതു അന്തിമ നിഗമനങ്ങളിൽ എത്തുന്നതിനു പൊലീസിനു തടസ്സമാണ്. ശനിയാഴ്ച രാത്രിയിൽ ഇരുവരും സന്തോഷത്തോടെ ഹോട്ടൽ ലോബിയിൽ സംസാരിക്കുന്നതു കണ്ടതായി പ്രീതിയുടെയും ഹർഷവർധന്റെയും പൊതുസുഹൃത്തായ സഹപ്രവർത്തകൻ ഓർമിച്ചു. രാത്രി ഏഴു മണിക്കു കോൺഫറൻസ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു.
ദീർഘനാളായി ഇവരുടെ ബന്ധത്തെപ്പറ്റി അറിയാം. ആ ഊഷ്മളത ഇരുവരുടെയും പെരുമാറ്റത്തിലുണ്ടായിരുന്നു. കോൺഫറൻസിനു പിന്നാലെ ഹർഷവർധൻ ഫെയ്സ്ബുക്ക് അക്കൗണ്ട് കളഞ്ഞത് ഇപ്പോൾ ഓർക്കുമ്പോൾ അസ്വാഭാവികമായി തോന്നുന്നു– സഹപ്രവർത്തകൻ പറഞ്ഞു.

കൂടുക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കുശേഷം പുലർച്ച 2.15ന് സിഡ്നി സ്റ്റ്രാൻഡ് ആർക്കേഡിലെ മക്ഡൊണാൾഡ്സിലെ സിസിടിവിയിൽ പ്രീതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൗണ്ടറിൽ നിന്നിരുന്ന പ്രീതി കുറച്ചുസമയം പിന്നിട്ടപ്പോൾ ഒറ്റയ്ക്കു പുറത്തിറങ്ങുകയും മാർക്കറ്റ് സ്ട്രീറ്റിലേക്കു നടന്നു പോകുന്നതുമാണു ദൃശ്യത്തിലുള്ളത്. 5 മിനുറ്റ് കഴിഞ്ഞുള്ള മറ്റൊരു ദൃശ്യത്തിൽ പ്രീതി ഒരു ഹോട്ടലിലേക്കു കയറിപോകുന്നതും കാണാം.
‘നന്നായി അറിയാവുന്ന പുരുഷന്റെ’ ഒപ്പമാണ് അന്നു ഹോട്ടലിൽ പ്രീതി താമസിച്ചിരുന്നതെന്നു പൊലീസ് വക്താവ് പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെൻറിത്തിലെ വീട്ടിലേക്കു തിരികെയെത്തുമെന്ന് അറിയിച്ചു.
സമയമായിട്ടും പ്രീതി വരാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. പ്രീതിയെ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തിൽ ഫെയ്സ്ബുക് പേജ് തയാറാക്കി. ഞായറാഴ്ച ഉച്ചതിരിഞ്ഞു ഹോട്ടലിലെ ചുമട്ടുകാരന്റെ സഹായത്തോടെ ഹർഷവർധൻ വലിയൊരു സൂട്ട്കെയ്സ് കാറിലേക്കു മാറ്റുന്നതും സിസിടിവിയിലുണ്ട്. മാധ്യമവാർത്തകൾ പ്രകാരം, ഈ പെട്ടിയിലുണ്ടായിരുന്നത് പ്രീതിയുടെ മൃതദേഹമാണെന്നാണു സൂചന.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണു സിഡ്നിയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുനിന്നാണു കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രീതിയെ കാണാനില്ലെന്ന പരാതിക്കുപിന്നാലെ ഹർഷവർധനെ ചോദ്യം ചെയ്തിരുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഗാവിൻ ഡെൻഗേറ്റ് പറഞ്ഞു. അടുത്തദിവസമായ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു കാറപകടത്തിൽ ഹർഷവർധൻ മരിച്ചത്.
പ്രീതിയുടെ മരണത്തിൽ മറ്റുള്ളവർക്കാർക്കും പങ്കില്ലെന്നാണു പൊലീസിന്റെ നിലപാട്. എങ്കിലും പ്രീതിയുടെ അവസാന നിമിഷങ്ങളും സംഭവത്തിന്റെ തുടർ കണ്ണികളും ചേർത്തെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതേപ്പറ്റി എന്തെങ്കിലും അറിയുമെങ്കിൽ പങ്കുവയ്ക്കണമെന്നു പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.