പെറ്റ് ഷോപ്പിൽ നിന്ന് പട്ടികുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ അറസ്റ്റിൽ. കർണാടക സ്വദേശികളായ നിഖിൽ,ശ്രേയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നുമാണ് ഹെൽമെറ്റിൽ ഒളിപ്പിച്ച് നായക്കുട്ടിയെ മോഷ്ടിച്ചത്.
ബൈക്കിലെത്തിയ ഇരുവരും കൊച്ചിയിയിലെ തന്നെ മറ്റൊരു കടയിൽ നിന്ന് പട്ടിക്ക് ആവിശ്യമായ ഫുഡും മോഷ്ടിച്ചിരുന്നു. ഉഡുപ്പിയിൽ നിന്നും ബൈക്കിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. മോഷണത്തിന് ശേഷം ഇരുവരും ഉഡുപ്പിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉഡുപ്പിയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. വൈറ്റിലയിലെ കടയിലെത്തിയ ഇവർ കന്നടയിൽ സംസാരിച്ചതായി കടയിലെ ജീവനക്കാരൻ പോലീസിനോട് പറഞ്ഞു. എന്നാൽ നെട്ടൂരിലെ കടയിൽ ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചത്.
കാസർകോട് ബദിയടുക്ക ഏൽക്കാനത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ചത്. ഇവരുടെ ഭർത്താവിനെ കാണാതായിട്ടുണ്ട്. 28 വയസുകാരിയായ നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കഴുത്തിൽ തുണി കൊണ്ട് കുരുക്കിട്ടിരുന്നു. ഇവർ താമസിക്കുന്ന വീട്ടിലെ തറയിലായിരുന്നു ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
നീതുവിന്‍റെ ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശി ആന്‍റോയെ കാണാതായിട്ടുണ്ട്. ഒന്നര മാസം മുമ്പാണ് ഏൽക്കാനത്തെ ഒരു റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി നീതുവും ആന്‍റോയും എത്തിയത്. തിങ്കളാഴ്ച ആന്‍റോ പ്രദേശത്ത് നിന്ന് മുങ്ങിയെന്നാണ് പൊലീസ് നിഗമനം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബദിയടുക്ക പൊലീസ്.
കടയ്ക്കലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച സ്ത്രീയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കടയ്ക്കൽ കോട്ടപ്പുറം, പച്ചയിൽ സ്വദേശിനി ഷീലയെയാണ്(50) വീടിനു സമീപത്തെ റബ്ബർതോട്ടത്തിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ബന്ധുക്കളുമായി ഷീല വസ്തു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ശേഷം വീടുവിട്ടിറങ്ങിയ ഷീലയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ വിവരമറിയിച്ചു. രാവിലെ നടത്തിയ തിരച്ചിലിലാണ് റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഷീലയുടെ മൃതദേഹം കണ്ടത്.
തർക്കത്തിന് ശേഷം ഷീലയെ ബന്ധു കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് മൻമണി ആരോപിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാ ആണെന്നാണ് പോലീസിന്റെ നിഗമനം. കൃത്യമായ അന്വഷണം നടത്തണമെന്നാണ് ഷീലയുടെ വീട്ടുകാർ ആവശ്യപ്പെടുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. അതിനിടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പരാമർശിച്ചിട്ടുള്ളവരെയും സമീപവാസികളെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനും പൊലീസ് നീക്കം തുടങ്ങി. സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
പാലായിൽ ഓട്ടോറിക്ഷയിൽ കെഎസ്എസ്ആര്ടിസി ബസ് ഇടിച്ച് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. വള്ളിച്ചിറ നെല്ലിയാനി സ്വദേശി സുധീഷിന്റെ മകൾ വിഷ്ണുപ്രിയ (12) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ വിഷ്ണുപ്രിയയുടെ പിതാവ് സുധീഷ് (42), മാതാവ് അമ്പിളി (39), സഹോദരൻ കൃഷ്ണദേവ് (5) വല്ല്യമ്മ ഭാർഗവി (70) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുവയസുകാരൻ കൃഷ്ണദേവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. അമ്പിളിയുടെ കയ്യൂരിലെ വീട്ടിൽ പോയി ഓട്ടോയിൽ മടങ്ങുമ്പോഴാണ് അപകടം സംഭവച്ചത്.
ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്എസ്ആർടിസി ബസ് ഇവർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുപ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല.
ഫ്ലിപ്പ്കാർട്ട് ജീവനക്കാരിയെ നടുറോഡി വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി സ്വദേശിനി ജ്യോതി (32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഡൽഹി പശ്ചിമവിഹാറിൽ സംഭവം നടന്നത്.
ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ കൊറിയർ സർവീസ് വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ച് വീഴ്ത്തിയത്. ഭർത്താവ് നോക്കി നിൽക്കെയാണ് അക്രമകാരികൾ ജ്യോതിക്ക് നേരെ വെടിയുതിർത്തത്. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ജ്യോതിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭ സ്ഥലത്തേയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.
വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാസര്‍ഗോഡ് മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത പ്രതിയാണ് മുസ്തഫ. തറയിൽ വച്ച സമ്പൂർണ ബൈബിൾ വെളിച്ചെണ്ണയൊഴിച്ചശേഷം സ്റ്റൗവിൽ നിന്നും തീപടർത്തി കത്തിക്കുന്ന വീഡിയോയാണ് ഇയാള്‍ കെഎല്‍47 എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
പാലുദാൻ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ചാണ് ബൈബിൾ കത്തിക്കുന്നതെന്ന വാക്കുകളോടെയാണ് ഇയാള്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. ഡെന്മാർക്കിലെ വലതുപക്ഷ രാഷ്ട്രീയ നേതാവാണ് പാലുദാൻ. മതേതര സ്വഭാവമുള്ള ഭാരതത്തില്‍ ക്രൈസ്തവരുടെ പാവനമായ വിശുദ്ധ ഗ്രന്ഥം കത്തിച്ച് വര്‍ഗ്ഗീയത ആളിക്കത്തിച്ച ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വീഡിയോ പുറത്തു വന്നപ്പോള്‍ മുതല്‍ ശക്തമായിരിന്നു. സംഭവം വിവാദമായതോടെ ബേഡകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾക്കതിരേ ഐപിസി 153A (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക), 295A (മതത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിച്ചുക്കൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവ്വമായി പ്രവർത്തിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് ആരോപിച്ച് കുറ്റവിമുക്തനാക്കിയിരിന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ളാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരമാണ്. ആര്യ. നിരവധി പരിപാടികളുടെ ആങ്കർ ആയി ശ്രദ്ധിക്കപ്പെട്ട താരം ഏഷ്യാനെറ്റ് ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരിച്ചിട്ടുണ്ട്. വിവാഹിതയായ ആര്യ ദാമ്പത്യ ജീവിതം പരാജയപെട്ടതോടെ വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.
അഭിനയത്തിലും മോഡലിംഗിലും കഴിവ് തെളിയിച്ച ആര്യ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഒരു പരിപാടിക്കിടെ പരിപാടിയുടെ സ്പോൺസർ മോശമായി പെരുമാറിയതായി ആര്യ പറയുന്നു. സ്പോൺസർമാരിൽ ഒരാൾ വന്ന് തന്റെ തോളിൽ കൈയ്യിട്ടു. തുടർന്ന് കൈ പതുക്കെ താഴേക്ക് ഇറക്കി കാലിൽ തൊണ്ടിയിട്ട് പാൻറ് മുകളിലേക്ക് ആക്കാൻ നോക്കി.
അടുത്തറിയാവുന്ന അയാളിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റം തീരെ പ്രതീക്ഷിച്ചില്ലെന്നും. അത് വളരെ വേദനയും വിഷമവും ഉണ്ടാക്കിയെന്ന് താരം പറയുന്നു. ആദ്യമായാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നതെന്നും ചാനൽ പരിപാടിക്കിടയിൽ ആര്യ പറഞ്ഞു.
വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ (45) എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്.
എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റില്‍ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഫ്ളയര്‍ പൗള പെറൂച്ചിയോ പ്രശ്‌നമുണ്ടാക്കിയത്.
തന്റെ വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റിയ യുവതി അര്‍ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും അടിക്കുകയും തുപ്പുകയും ചെയ്തു. ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പെറൂച്ചിയോയെ കീഴടക്കി. വസ്ത്രം ധരിപ്പിച്ച് പുലര്‍ച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ പിന്‍വശത്തുള്ള സീറ്റില്‍ കെട്ടിയിട്ടു.
അന്ധേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു, കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. തുടര്‍ന്ന് യുവതിയെ ജാമ്യത്തില്‍ വിട്ടു.
പാക്കിസ്ഥാനിലെ പെഷവാര്‍ പള്ളിയില്‍ ചാവേര്‍സ്‌ഫോടനം. പെഷവാറിലെ പൊലീസ് ഹൗസിങ് ബ്ലോക്കിനു സമീപത്തെ മസ്ജിദിലാണു സ്ഫോടനം നടന്നത്. പ്രാര്‍ഥനയ്ക്കിടെയാണു രണ്ടുനില കെട്ടിടത്തില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ 28 പേര്‍ മരിച്ചതായും 150 പേര്‍ക്കു പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം ഉണ്ടായ സമയത്ത് 260 ഓളം പേര്‍ പള്ളിയിലുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, പെഷവാര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിക്കുകയും തൊണ്ണൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ് ലേഡി റീഡിങ് ഹോസ്പിറ്റല്‍ വക്താവ് മുഹമ്മദ് അസിം പറഞ്ഞു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. നിരവധി ആളുകള്‍ അതിനടിയിലുണ്ടെന്നു കരുതുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ സിക്കന്ദര്‍ ഖാന്‍ വ്യക്തമാക്കി.
അവശിഷ്ടങ്ങള്‍ നീക്കാനും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനും പൊലീസും പ്രദേശവാസികളും പരിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ പിടിവി പുറത്തുവിട്ടിട്ടുണ്ട്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇനിയും മരണസംഖ്യ ഒയരാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ പീഡിപ്പിച്ച കേസിൽ പിതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം കൂടാതെ ആറര ലക്ഷം രൂപ പിഴയായി കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു. 2021 മാർച്ചിലാണ് മദ്രസ അധ്യാപകനായ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചത്.
ഉമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിതാവ് നിരവധി തവണ പീഡിപ്പിച്ചു. പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് ബെഡ്‌റൂമിൽ എത്തിച്ചാണ് പിതാവ് പീഡനത്തിന് ഇരയാക്കിയത്. പീഡനം എതിർത്തപ്പോൾ മുഖത്തും ശരീര ഭാഗങ്ങളിലും അടിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാൽ ഉമ്മയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പതിനാലുകാരിയായ പെൺകുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിനിടയിൽ അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി നിർദേശം നൽകുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ പിതാവിന്റെ കുഞ്ഞാണ് മകളുടെ വയറ്റിൽ വളരുന്നതെന്ന് തെളിഞ്ഞു.