റോഡിൽ അയഞ്ഞു തൂങ്ങിക്കിടക്കുന്ന കേബിൾ ആദ്യം കുരുങ്ങിയത് മകൻ വിഷ്ണുവിന്റെ കഴുത്തിലാണ്. ഉടനടി വെട്ടിച്ചുമാറ്റിയതിനാൽ വലിയ അപകടത്തിൽ നിന്നാണ് വിഷ്ണു കരകയറിയത്. പിന്നിലൂടെ എത്തുന്ന തന്റെ മാതാപിതാക്കൾക്ക് വിഷ്ണു മുന്നറിയിപ്പും നൽകി. കണ്ണടച്ച് തുറക്കും മുൻപേയായിരുന്നു അമ്മ റോഡിൽ പിടഞ്ഞു വീണ് മരിച്ചത്. അപകടം കണ്ട് അച്ഛൻ ഒഴിഞ്ഞു മാറിയെങ്കിലും കേബിൾ അമ്മ ഉഷയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ച് തന്നെയായിരുന്നു ദാരുണ മരണം. മൂത്ത മകൻ വിശാഖിന്റെ ഭാര്യ മഞ്ജുവിന്റെ വീട്ടിൽ ഉത്സവാഘോഷച്ചടങ്ങിൽ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു കുടുംബം. ”ഇരുട്ടായിരുന്നു. കേബിൾ തൂങ്ങിക്കിടക്കുന്നതു കണ്ടില്ല. എന്തോ മുഖത്തു തട്ടിയപ്പോൾ പെട്ടെന്നു തല കുനിച്ചു. പിന്നിലിരുന്ന ഉഷ തെറിച്ചു വീണപ്പോഴാണ് അപകടം മനസ്സിലായത്” ഭാര്യയ്ക്കു പറ്റിയ അപകടം വിജയൻ പറയുന്നു.

തിങ്കളാഴ്ച രാത്രി 10.20ന് കായംകുളം ഇടശേരിൽ ജംക്ഷനു സമീപം എരുവമുട്ടാണിശേരിൽ റോഡിൽ ഉണ്ടായ അപകടത്തിലാണ് ആദിനാട് വടക്ക് കണ്ടത്തിൽതറയിൽ ഒ.ഉഷ(56) മരിച്ചത്. ബിഎസ്എൻഎല്ലിന്റെയും സ്വകാര്യ ടെലികോം സ്ഥാപനങ്ങളുടെയും പ്രാദേശിക ചാനലുകളുടെയും കേബിളുകളാണു റോഡിൽ തൂങ്ങിക്കിടന്നിരുന്നത്. എരുവ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചകൾ കടന്നുപോകാൻ കേബിളുകൾ അഴിച്ചുമാറ്റി പോസ്റ്റിൽ കെട്ടിയിരുന്നതായി കേബിൾ ഉടമകൾ പറഞ്ഞു.