Crime

ആദ്യ ആർത്തവ സമയത്ത് ആചാരത്തിന്റെ പേരിൽ ഓലഷെഡിലേക്കു മാറ്റിപ്പാർപ്പിച്ച ബാലിക ഗജ ചുഴലിക്കാറ്റിൽ തെങ്ങു വീണു മരിച്ചു. തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ട അനയ്ക്കാടു ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എസ്. വിജയ(12)യ്ക്കാണു ദാരുണാന്ത്യം. ഓലക്കുടിലിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ആചാരം ലംഘിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. മരം വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി ചുഴലിക്കാറ്റ് കനത്തപ്പോൾ പെൺകുട്ടി പേടിച്ച് അലറിക്കരയുന്നതു കേട്ടതാ‌യി അയൽക്കാർ പറഞ്ഞു.

ആദ്യ ആർത്തവ സമയത്തു പെൺകുട്ടികളെ വീടിനു പുറത്തു താമസിപ്പിക്കണമെന്നാണു സമുദായത്തിന്റെ ആചാരമെന്നും അപകടമുണ്ടാകുമെന്നു കരുതിയില്ലെന്നും വിജയയുടെ അച്ഛൻ സെൽവരാജ് കണ്ണീരോടെ പറയുന്നു. സെൽവരാജ് കൃഷിക്കാരനാണ്. അമ്മയും ഇളയ സഹോദരനുമാണു കുടുംബത്തിലെ മറ്റംഗങ്ങൾ. മൂത്ത സഹോദരൻ കഴിഞ്ഞ വർഷം പാമ്പു കടിയേറ്റു മരിച്ചു.

ആർത്തവ സമയത്ത് ഒരാഴ്ച മുതൽ 16 ദിവസം വരെ പെൺകുട്ടികൾ പുറത്തുകഴിയണമെന്ന ആചാരമാണു മേഖലയിലെ വിവിധ സമുദായങ്ങളിൽ ഉള്ളത്. വിജയയുടെ സമുദായത്തിൽ ഇതു 16 ദിവസമാണെന്നു പൊലീസ് പറഞ്ഞു. മരണത്തിൽ കേസെടുത്തിട്ടില്ല.

1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ പ്രതിയായ യഷ്പാല്‍ സിങിന് വധശിക്ഷ. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതി നരേഷ് ഷെഹ്‌റാവത്തിന് ജീവപര്യന്തം തടവിനും വിധിച്ചു. മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി മഹിളാപുരിൽ കലാപം നടത്തി സിഖുകാരെ വധിച്ചെന്നാണ് കേസ്. മഹിപാൽപുരിൽ ഹർദേവ് സിങ്, അവതാർ സിങ് എന്നിവർ കൊല്ലപ്പെട്ട കേസിൽ നരേഷ് ശെരാവത്ത്, യശ്‍പാൽ സിങ് എന്നിവർ കുറ്റക്കാരാണെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി അജയ് പാണ്ഡെ നേരത്തെ വിധിച്ചിരുന്നു.

തെളിവില്ലെന്ന കാരണത്താൽ ഡൽഹി പൊലീസ് 1994ൽ അവസാനിപ്പിച്ച കേസാണിത്. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം ഏറ്റെടുത്തു കുറ്റപത്രം സമർപ്പിച്ചത്. സിഖ് വിരുദ്ധ കലാപ കേസിലെ ആദ്യ വധശിക്ഷാ വിധിയാണിത്. വിധിപ്രഖ്യാപനത്തിന് മുമ്പുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് ഡൽഹി പട്യാല ഹൗസ് കോടതിക്ക് മുമ്പിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സിഖ് വിരുദ്ധ കലാപത്തിൽ രാജ്യത്താകമാനം 2800 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ഇതിൽ 2100 പേരും ഡൽഹിയിലാണ് കൊല്ലപ്പെട്ടത്.

യുവതികളെ കെണിയില്‍പ്പെടുത്തി വിദേശത്ത് എത്തിച്ച് ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്ന ബോളിവുഡ് നൃത്ത സംവിധായിക ആഗ്നസ് ഹാമില്‍ട്ടനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്ധേരിയില്‍ നൃത്ത വിദ്യാലയം നടത്തുന്ന ഇവര്‍ നൃത്ത, അഭിനയ ക്ലാസുകള്‍ ഇവര്‍ പെണ്‍വാണിഭത്തിന് മറയായി ഉപയോഗിക്കുകയായിരുന്നു.

ഇവര്‍ക്ക് ബോളിവുഡിലെ ധാരാളം സൂപ്പര്‍താരങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശത്തെ് ഡാന്‍സ് ബാറുകളില്‍ നിന്ന് ഒരുപാട് പണം സമ്പാദിക്കാം എന്നായിരുന്നു വിദ്യാര്‍ത്ഥികളോട് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എത്തിച്ചിരുന്നതാകട്ടെ വിദേശത്തെ വേശ്യാലയങ്ങളിലും. ഒരാള്‍ക്ക് 40,000 രുപ വീതമായിരുന്നു ഹാല്‍മില്‍ട്ടന്റെ പ്രതിഫലം. നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ ചതിയില്‍ പെട്ടതായാണ് സൂചന.

ആഗ്‌നസ് വേശ്യാവൃത്തിക്കായി അയച്ച യുവതികളില്‍ ൊരാളെ കെനിയന്‍ സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് ആഗ്‌നസിന് പിടി വീണത്. കെനിയയിലെ നല്ല ഹോട്ടലില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഹാല്‍മില്‍ട്ടന്‍ പരിചയത്തിലുളള യുവതിയെ കെനിയയിലേയ്ക്ക് അയക്കുകയായിരുന്നു. നെയ്റോബില്‍ ഒരു റസിയാ പട്ടേല്‍ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പോലീസിന് നല്‍കിയിട്ടുളള മൊഴി.

‘ഒന്നുകൊണ്ടും പേടിക്കേണ്ട.നിങ്ങൾ വാതിൽ അടച്ചിട്ടിരിക്കൂ. ഞാൻ ഉടനെത്താം..’ ആദൂർ സിഐ എം.എ.മാത്യു മാധവൻ നായരോട് ഇതു പറഞ്ഞ് തീരുന്നതിന് മുൻപ് ശ്യംകുമാർ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ കുത്തി വീഴ്ത്തിയിരുന്നു. കാസർകോട് മുള്ളേരിയെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുതർക്കമാണ് ഇത്തരത്തിൽ ഒരു അരുംകൊലയിലേക്ക് നയിച്ചത്. കോൺഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറൽ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട.മാനേജരുമായ ശാന്തിനഗറിലെ പി.മാധവൻ നായരാണ്കൊല്ലപ്പെട്ടത്.

മാധവൻ നായരുടെ ഭാര്യയുടെ സഹോദരനും മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ ശ്യാംകുമാറാണ് കൊലനടത്തിയത്. കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിലെ വിരോധം മൂലം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞ​ു. ഇന്നലെ ഉച്ചയ്ക്ക് 1.10 നാണു സംഭവം. കുത്തിയ വിവരം ആദൂർ സിഐ എം.എ.മാത്യുവിനെ ഫോണിൽ അറിയിച്ച ശ്യാംകുമാർ, സിഐ വരുന്നതു വരെ സമീപത്തെ ബസ് സ്റ്റാൻഡിൽ കാത്തിരുന്നു കീഴടങ്ങുകയായിരുന്നു.ശ്യാംകുമാറിന്റെ അമ്മയുടെ കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിന്റെ പേരിൽ മാധവൻ നായരുമായി തർക്കമുണ്ടായിരുന്നു.

അതുമായി ബന്ധപ്പെട്ടു മാധവൻ നായരുടെ വീടിന്റെ ജനൽ എറിഞ്ഞു തകർത്തതിന് ആദൂർ സിഐ ഇന്നലെ ശ്യാംകുമാറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. തിരികെ വീട്ടിലെത്തി കത്തിയെടുത്തു മാധവൻനായരെ കൊല്ലാൻ പോകുകയാണെന്ന് അമ്മയെ അറിയിച്ച ശേഷം ഇയാൾ ബൈക്കിൽ കയറി പോകുകയായിരുന്നു. ഈ വിവരം അപ്പോൾ തന്നെ ശ്യാംകുമാറിന്റെ അമ്മ, സഹോദരിയും മാധവൻ നായരുടെ ഭാര്യയുമായ രുദ്രകുമാരിയെ ഫോണിൽ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ മാധവൻ നായർ ഇക്കാര്യം സിഐയെ വിളിച്ചു പറഞ്ഞു. വാതിലുകൾ അടച്ചു അകത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

ശ്യാംകുമാർ വിളിച്ചാൽ വാതിൽ തുറക്കരുതെന്നും അപ്പോഴേക്കും താൻ എത്താമെന്നും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സിഐ. വിഷയം സിഐയുമായി സംസാരിക്കുന്നതിനിടെയാണു വാതിൽ ചവിട്ടിത്തകർത്ത് അകത്തു കടന്ന ശ്യാംകുമാർ, മാധവൻ നായരുടെ നെഞ്ചിൽ കുത്തിയത്. രുദ്രകുമാരിക്കും തടയാൻ കഴിഞ്ഞില്ല. ബഹളം കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ശ്യാംകുമാർ ബൈക്കിൽ കടന്നുകളഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന മാധവൻ നായരെ അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ആഴത്തിലായിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. എല്ലാറ്റിനും സാക്ഷിയായി ഫോണിന്റെ മറുതലയ്ക്കൽ നിസ്സഹായനായി നിൽക്കുകയായിരുന്നു ആദൂർ സിഐ എം.എ.മാത്യു. അൽപസമയത്തിനകം മറ്റൊരു ഫോൺകോളും അദ്ദേഹത്തിന്റെ ഫോണിലെത്തി. മാധവൻ നായരെ താൻ കുത്തിയെന്നു പറഞ്ഞു ശ്യാംകുമാറിന്റെ വിളി. ആദൂരിൽ നിന്നു പൊലീസ് എത്തുമ്പോഴേക്കും കൃത്യം നടത്തി ശ്യാംകുമാർ ശാന്തിനഗർ ബസ് സ്റ്റാൻഡിനു സമീപം നിൽക്കുകയായിരുന്നു.

ശ്യാംകുമാറിന്റെ അമ്മയുടെ മാതാപിതാക്കളുടെ പേരിലാണു സ്ഥലമുള്ളത്. ഇരുവരും മരിച്ചതിനാൽ അവകാശികളായ എല്ലാ മക്കളും ചേർന്നാൽ മാത്രമേ വീതം വയ്ക്കാൻ കഴിയുമായിരുന്നുള്ളൂ. മാധവൻ നായരുടെ ഭാര്യക്കുപുറമെ 7 മക്കൾ വേറെയുമുണ്ട്. മാധവൻ നായർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ശ്യാംകുമാറിന് എല്ലാവരോടും വൈരാഗ്യമായി. പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, ഡിവൈഎസ്പി എം.വി.സുകുമാരൻ എന്നിവർ സ്ഥലത്തെത്തി.

രാജസ്ഥാൻ ഇറച്ചിയെന്ന പേരിൽ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ച ഇറച്ചിയും. രാജസ്ഥാനിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന 2100 കിലോഗ്രാം പട്ടിയിറച്ചി ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ പിടികൂടി. ജോധ്പുർ- മന്നാർഗുഡി എക്സ്പ്രസിൽ 11 പാഴ്സൽ പാക്കറ്റുകളിലായി കൊണ്ടുവന്ന ഇറച്ചിയാണു പിടികൂടിയത്. ആർക്കു വേണ്ടി കൊണ്ടുവന്നതാണെന്ന അന്വേഷണം തുടങ്ങി. ചെന്നൈയിലെ ഹോട്ടലുകളിൽ പട്ടിയിറച്ചി വിളമ്പുന്നെന്നു നേരത്തേ പരാതിയുയർന്നിരുന്നു.

Image result for dog-meat-seized-chennai-egmore-railway-station

മാസങ്ങൾക്കു മുൻപ് ട്രെയിനിൽ കൊണ്ടുവന്ന പൂച്ചയിറച്ചി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയിരുന്നു. അതേസമയം, ഇറച്ചികൊണ്ടുപോകാനെത്തിയവർ ഇത് ആട്ടിറച്ചിയാണെന്നും ലാബിൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷനിൽ പ്രതിഷേധിച്ചു. ആർപിഎഫ് വഴങ്ങാതായതോടെ, സംഘം പാഴ്സൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

Image result for dog-meat-seized-chennai-egmore-railway-station

ഇന്നലെ ട്രെയിനിൽ കൊണ്ടുവന്ന പെട്ടികൾ എഗ്മൂറിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഇറക്കിയത്. പെട്ടികളിൽ നിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പാഴ്സൽ നീക്കാൻ അനുവദിച്ചില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ പട്ടിയിറച്ചിയാണെന്നു കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി മദ്രാസ് വെറ്ററിനറി കോളജിലേക്കയച്ചു.

Image result for dog-meat-seized-chennai-egmore-railway-station

രാജസ്ഥാൻ ഇറച്ചിയെന്ന പേരിൽ ചെന്നൈയിൽ കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കൊണ്ടുവന്നതാണെന്നാണു നിഗമനം. കഴിഞ്ഞ മാസം ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് 1600 കിലോഗ്രാം പട്ടിയിറച്ചി പിടിച്ചെടുത്തിരുന്നു. രാജസ്ഥാനിൽ നിന്നു ട്രെയിൻ വഴി വൻതോതിൽ പട്ടിയിറച്ചികൊണ്ടുവരുന്നുവെന്ന പരാതി നേരത്തേയുണ്ട്.

ഭാര്യയെ തിരികെ കിട്ടണമെന്ന അഭ്യർഥനയുമായി ഭർത്താവ് ലൈവിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എഡ്‌വിൻ ഫിലിപ്പ് സാം എന്ന യുവാവാണ് സഹായാഭ്യർഥനയുമായി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയത്. നാഗർകോവിൽ സ്വദേശിനിയായ ആരതി ചന്ദ്രനുമായി എഡ്‌വിൻ പ്രണയത്തിലായിരുന്നു.

നവംബർ 16ന് ഇരുവരും വിവാഹം റജിസ്റ്റർ ചെയ്ത ശേഷം എഡ്‌വിനൊപ്പം ഹരിപ്പാട് എത്തി. ഇത് അറിഞ്ഞെത്തിയ വീട്ടുകാർ പൊലീസിന്റെ സഹായത്തോടെ ആരതിയെ നാഗർകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കാം എന്ന ഉറപ്പിലാണ് ഹരിപ്പാട് പൊലീസ് ആരതിയെ വീട്ടുകാർക്കൊപ്പം നാഗർകോവിലിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം ആരതിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് എഡ്‌വിൻ പറയുന്നത്.

ആരതിയുടെ പേരിൽ എഫ്ഐആർ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിൽ നിന്നും പിടിച്ചുകൊണ്ട് പോയത്. ഞാൻ ഇപ്പോൾ നാഗർകോവിലിലാണ്. പൊലീസ്‌സ്റ്റേഷന്റെ മുമ്പിലാണ്, അവിടെ അവൾ ഇല്ല. എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ല, ഇനി കൊന്നു കളഞ്ഞോ എന്നും അറിയില്ല. ദയവായി സഹായിക്കണം. ഇപ്പോൾ ഇവിടെ പൊലീസും ഇല്ല. നാട്ടിലെ പൊലീസ് മനപൂർവ്വം ചതിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് വനിതാപൊലീസ് പോലുമില്ലാതെയായിരുന്നു അവർ വന്നത്.

ഞങ്ങൾ വാശിപിടിച്ചപ്പോൾ സിഐ മനോജ് വിയപ്പുരത്തുള്ള രണ്ട് വനിതാ പൊലീസുകാരെ അവൾക്കൊപ്പം വിട്ടു. അവിടെ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി തിരികെ എത്തിക്കാമെന്നാണ് പറഞ്ഞത്. ആരതിയെ നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, പക്ഷെ അവിടെ നിന്നും എവിടേക്ക് മാറ്റിയെന്ന് അറിയില്ല. ഇപ്പോൾ ഇങ്ങനെയൊരു കേസ് തന്നെയില്ല എന്നാണ് പറയുന്നത്.

തമിഴ്നാട്ടിൽ നിന്നുതന്നെ ആരതിയെ കിട്ടിയെന്നാണ് ഇവിടുത്തെ പൊലീസ് പറയുന്നത്. ഇവിടെ നിയമവും വ്യവസ്ഥിതിയും ഒന്നുമില്ലേ? –നിസ്സഹായതയോടെ എഡ്‌വിൻ ചോദിക്കുന്നു.

വിവാഹം രജിസ്റ്റർ ചെയ്ത അന്ന് ആരതിയും തന്റെ ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേരളപൊലീസും വീട്ടുകാരുമാണെന്നായിരുന്നു ആരതിയുടെ വെളിപ്പെടുത്തൽ.

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവനുസരിച്ചാണ് കൊലപാതകമെന്ന് സി.ഐ.എ നിഗമനത്തിലെത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റിപ്പോർട്ട് നിഷേധിച്ച് യു.എസിലെ സൗദി സ്ഥാനപതി രംഗത്തെത്തി.

രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് സിഐഎ നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. സൗദി സർക്കാരിന്റെ എയർക്രാഫ്റ്റിലാണ് പതിനഞ്ച് ഉദ്യോഗസ്ഥർ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തി ഖഷോഗിയെ വധിച്ചതെന്ന് സിഐഎ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സൗദി കിരീടാവകാശിയുടെ സഹോദരനും യുഎസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിൻ സൽമാൻ, ഖഷോഗിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളും ഏജൻസി പരിശോധിച്ചു. ഖാലിദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് രേഖകൾ വാങ്ങാൻ ഖഷോഗി ഇസ്താംബുളിലെത്തിയതെന്നാണ് നിഗമനം.

കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് സൗദി ഭരണകൂടം ആവർത്തിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം, വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് ഖാലിദ് ബിൻ സൽമാൻ ട്വീറ്റുചെയ്തു. ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവർഷം മുന്‍പാണെന്നും തെളിവുകൾ പുറത്തുവിടാൻ അമേരിക്കൻ സർക്കാർ തയ്യാറാകണമെന്നുമാണ് പ്രതികരണം.

മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സിഐഎ തയ്യാറായിട്ടില്ല. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 23 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് വധശിക്ഷ നൽകണമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട്: ഹർത്താലിനിടെ മാധ്യമപ്രവർത്തകയെയും ഭർത്താവിനെയും ഒരുസംഘം ആക്രമിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ വച്ചാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ സാനിയോ മനോമിയെയും ഭർത്താവ് ജൂലിയസ് നികിതാസിനെയും പത്തോളം വരുന്ന ഹർത്താൽ അനുകൂലികൾ കാർ തടഞ്ഞു നിർത്തി ആക്രമിച്ചത്. ജൂലിയസ് നിതികാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനാണ്.

ഉച്ചയ്ക്ക് 12.30 ഓടെ കുറ്റ്യാടി അന്പലക്കുളങ്ങരയിൽ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയായിരുന്നു അക്രമം. ജൂലിയസിന്‍റെ മുഖത്താണ് മർദ്ദനമേറ്റത്. മൂക്കിൽ നിന്നും രക്തമൊഴുകുന്ന നിലയിൽ ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചു.  കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയും ഇവർക്കെതിരേ ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്. സംഭവത്തിൽ കുറ്റ്യാടി പോലീസ് കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരേ കേസെടുത്തു.

അന്യജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് ദമ്പതികളെ ജീവനോടെ കാവേരിനദിയിൽ എറിഞ്ഞു. ദുരഭിമാനക്കൊലയുടെ പുതിയ ഇരകളായിരിക്കുകയാണ് തമിഴ്നാട് സ്വദേശികളായ നന്ദീഷും (26) സ്വാതിയും(19). തമിഴ്നാട് കൃഷ്ണിഗിരി സ്വദേശികളാണ് ഇരുവരും. കമൽഹാസന്റെ പൊതുസമ്മേളനം കണ്ട് തിരികെ വരുന്ന വഴിയാണ് ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.

പ്രണയത്തിലായിരുന്ന ഇരുവരും മൂന്നു മാസം മുമ്പാണ് വിവാഹിതരായത്. വീട്ടുകാർ എതിർക്കുമെന്ന് അറിയാവുന്നതിനാൽ കർണാടകയിലെ ഹൊസൂരിൽ ഒളിച്ച് താമസിക്കുകയായിരുന്നു. സ്വാതി ഉയർന്ന ജാതിയും നന്ദീഷ് ദലിതുമായതാണ് എതിർപ്പിന് കാരണമായത്. ഒളിച്ചുതാമസിക്കുന്നതിന്റെ ഇടയിലാണ് ഹൊസൂരിൽ കമൽഹാസന്റെ പൊതുസമ്മേളനമുണ്ടെന്ന് അറിഞ്ഞ് ഇരുവരും പരിപാടി കാണാനെത്തുന്നത്. ദൗർഭാഗ്യവശാൽ സ്വാതിയുടെ ഒരു അകന്ന ബന്ധു ഇവരെ അവിടെവെച്ച് കാണാനിടയായി. ഇയാളാണ് സ്വാതിയുടെ പിതാവിനെ വിവരമറിയിക്കുന്നത്. ഏതാനും ബന്ധുക്കൾക്കൊപ്പം ഹൊസൂരിൽ തന്നെയുണ്ടായിരുന്ന പിതാവ് തിരികെ വരുന്ന വഴിയിൽവെച്ച് ഇരുവരെയും കൈകാലുകൾ ബന്ധിച്ച് ജീവനോടെ കാവേരിയിൽ എറിയുകയായിരുന്നു.

അഞ്ച് ദിവസം മുമ്പ് ശിവസമുദ്രയ്ക്ക് സമീപം പൊലീസാണ് നന്ദീഷിന്റെ ജഡം കണ്ടെത്തുന്നത്. രണ്ടുദിവസത്തിന് ശേഷം സ്വാതിയുടേതും കൈകൾ കെട്ടിയ നിലയിൽ അവിടെ നിന്ന് തന്നെ കണ്ടെത്തിയത്. ഇതോടെയാണ് ഇരുവരും ഒരേ ദിവസം തന്നെ കൊല്ലപ്പെട്ടതാകാമെന്ന സംശയം ബലപ്പെടത്. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് സ്വാതി പിതാവാണ് ഘാതകനെന്ന് തിരിച്ചറിയുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.

 

പുന്നക്കല്‍ പൊയലിങ്ങാ പുഴക്കരികെ അച്ചായന്‍ പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുന്നക്കല്‍ മധുരമൂല സ്വദേശി വരടായില്‍ അലവിയുടെ മകന്‍ റഷീദിനെയാണ് (33) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

പാലത്തിനോട് ചേര്‍ന്ന് കമഴ്ന്ന് കിടക്കുന്ന റഷീദിന്റെ മേലെ മോട്ടോര്‍ ബൈക്ക് കിടക്കുന്ന സ്ഥിതിയിലാണ് മൃതദേഹം കണ്ടത്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മൃതദേഹം കണ്ടത് വെളുപ്പിന് 5.15 ന് ടാപ്പിംഗ് ജോലിക്ക് പോയ പ്രദേശവാസിയാണ്.

വാഹനം മറിഞ്ഞ് കിടക്കുന്നതാണെന്നുകരുതി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബോഡി മരവിച്ച സ്ഥിതിയിലായിരുന്നതിനാല്‍ സമീപത്ത് തന്നെ ഉള്ള ഗ്രാമ പഞ്ചായത്ത് അംഗം വില്‍സണ്‍ താഴത്ത് പറമ്പിലിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കി. മൃതദേഹത്തിന്റെ മേല്‍ കിടക്കുന്ന കെഎല്‍ 05 എ എ5087 നമ്പര്‍ മോട്ടോര്‍ ബൈക്ക് റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. മോട്ടോര്‍ ബൈക്കുകള്‍ മാത്രം കഷ്ടിച്ച് കടന്നു പോകാന്‍ കഴിയുന്ന നാല് അടി മാത്രം വീതിയുള്ള നടപ്പു വഴിയിലാണ് മൃതദേഹവും ദേഹത്ത് എടുത്തു വച്ചതു പോലെ മോട്ടോര്‍ ബൈക്കും കിടന്നത്. സാധാരണ ഇത് വഴി പോകേണ്ട ആവശ്യമില്ലാത്ത റഷീദ് ഇവിടെ എങ്ങനെ എത്തി എന്നത് സംശയം ജനിപ്പിക്കുന്നു.

രാത്രി 9.20ന് ബാപ്പയുട ജേഷ്ഠന്റെ മകന്‍ ഫിറോസിനെ ഫോണില്‍ വിളിച്ചതായും എന്തോ പ്രശ്‌നമുള്ളതായും ഒരാളെ തല്ലണം എന്ന് പറഞ്ഞതായും ബന്ധു അറിയിച്ചു. ലോഡിംഗ് ഉള്‍പ്പെടെ വിവിധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹിതനാണ്

Copyright © . All rights reserved