തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് മാരിയപ്പന്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. സംഭവത്തിനുശേഷം ഇയാള്‍ തമിഴ്നാട്ടിലെത്തിയതായി ബന്ധുവായ ഒരാളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അംബാസമുദ്രം പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
സൗമ്യനും പൊതുവേ ശാന്ത സ്വഭാവക്കാരനുമായ മാരിയപ്പന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ ശ്രീവരാഹത്തെ ജനങ്ങള്‍ക്കാവുന്നില്ല. ശ്രീവരാഹം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന മാരിയപ്പനും കുടുംബവും നാട്ടുകാരോട് അടുത്തിടപഴകിയവരായിരുന്നു. പൊതുവേ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
വീട്ടില്‍ അനാവശ്യമായി വഴക്കോ അടിപിടിയോ ഉണ്ടാകാറില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 20വര്‍ഷം
മുൻപ് തലസ്ഥാനത്തെത്തിയ ഇവര്‍ മണക്കാട് തോപ്പുമുടുക്കിലായിരുന്നു താമസം. വോട്ടവകാശം മണക്കാട് വാര്‍ഡിലും. കച്ചവടത്തിനെത്തിയ മാരിയപ്പനും കുടുംബവും ഇവിടത്തുകാരായി മാറുകയായിരുന്നു. ആക്രിക്കച്ചവടം പിന്നീട് പാത്രക്കച്ചവടത്തിലേക്ക് മാറി. മണക്കാട് താമസിച്ചിരുന്ന ചെറിയ വാടക വീട്ടില്‍ നിന്നും നാലുവര്‍ഷം
മുൻപ് ശ്രീവരാഹത്തേക്ക് താമസം മാറിയത്. മകള്‍ ഗീതയെ തമിഴ്നാട്ടിലേക്ക് വിവാഹം കഴിച്ചയച്ചു. മറ്റൊരു മകന്‍ ഗണേഷനും അവിടെയാണ്.
ഇളയമകന്‍ മണികണ്ഠനാണ് ഒപ്പമുള്ളത്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. 5 ലക്ഷം രൂപ ഒറ്റിക്ക് വീടെടുത്തായിരുന്നു ആദ്യം താമസം. അടുത്തിടെ ഉടമ്പടി പുതുക്കിയപ്പോള്‍ ഒറ്റിത്തുക 10ലക്ഷമായി വര്‍ദ്ധിപ്പിച്ചു. അതും നല്‍കാന്‍ മാരിയപ്പന്‍ തയ്യാറായി. അയല്‍വാസികളുടെ ആവശ്യങ്ങളോട് സഹകരിക്കുന്ന കുടുംബത്തെപ്പറ്റി നാട്ടുകാര്‍ക്ക് നല്ലതുമാത്രമേ പറയാനുള്ളു. മാരിയപ്പന്‍ മുഴുവന്‍ സമയ മദ്യപാനിയായിരുന്നില്ല. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അമ്പലത്തിലും സിനിമ കാണാനും പതിവായി പോകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്ന.രണ്ട് പേരും ക്ഷേത്രത്തില്‍ പോവുകയും പിന്നീട് ഒന്നിച്ച് സിനിമയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയിട്ടായിരുന്നു കൊലപാതകം.
മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും കലഹിക്കുന്നത് പതിവാണ്. മോഹനകുമാറിന്റെ വീടിന്റെ ഒന്നാം നിലയിലാണ് മാരിയപ്പനും കുടുംബവും താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു.കൊലപാതകം നടത്തിയ ശേഷം മാരിയപ്പന്‍ വീട്ടില്‍ നിന്നും ഇറങ്ങി തന്റെ ടൂവീലറില്‍ കയറി പോയി. ഈ സമയം ഇളയ മകന്‍ മണികണ്ഠന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛന്‍ വേഗത്തില്‍ തന്നെ മറികടന്ന് വണ്ടിയില്‍ പോകുന്നത് കണ്ടു.
വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോല്‍ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വീട്ടുടമസ്ഥനോട് മറ്റൊരു താക്കോല്‍ വാങ്ങി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്. നിലവിളിച്ചു കൊണ്ട് വീട്ടുമസ്ഥനെ വിവരമറിയിക്കുകയും വീട്ടുടമസ്ഥന്‍ ഫോര്‍ട്ട് പൊലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു.
സംഭവത്തിന്‌ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മാരിയപ്പന്‍ പേരൂര്‍ക്കടയ്ക്ക് സമീപം തന്റെ മൊബൈല്‍ഫോണും ഉപേക്ഷിച്ചിരുന്നു. ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് പൊലീസ് തന്നെ പിടികൂടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശം. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മാരിയപ്പനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
ഇയാളെ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചന. കന്നിയമ്മാളിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനും വീട്ടില്‍ പൊതുദര്‍ശനത്തിനുംശേഷം സംസ്‌കാരത്തിനായി രാത്രിയോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആദിത്യയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വിശ്വാസികളുടെ വൻ പ്രതിഷേധത്തെ തുടർന്നാണ് സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചത്. വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. പ്രതിഷേധിക്കാനെത്തിയവരിൽ പ്രായമായവർ വരെ ഉണ്ടായിരുന്നു.
തിരിച്ചെടുത്തതിനേക്കാൾ വിശ്വാസികൾ ഒപ്പുമുണ്ടെന്നതിൻറെ സന്തോഷമായിരുന്നു സിസ്റ്ററുടെ വാക്കുകളില്‍
”തിരിച്ചെടുത്തതിനേക്കാൾ അഭിമാനം സഭാവിശ്വാസികൾ എന്‍റെ കൂടെയുണ്ട് എന്നറിയുമ്പോഴാണ്. നീതിക്കു വേണ്ടി പോരാടാന്‍, സത്യത്തിനു വേണ്ടി നിലനിൽക്കാൻ അവരെനിക്ക് ഊർജം നൽകുന്നു. എന്‍റെ കൂടെയുള്ള സിസ്റ്റേഴ്സോ സന്യാസസമൂഹമോ അല്ല, ഇടവകാസമൂഹമാണ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത്, ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന നാനൂറോളം കുടുംബങ്ങളാണ്.
എൻറെ അപ്പച്ചൻറെ പ്രായമുള്ളവർ വരെ ഉണ്ടായിരുന്നു. ഇവിടെ വേദപാഠം പഠിപ്പിക്കുന്നതോ വിശുദ്ധ കുർബാന കൊടുക്കുന്നതോ ഒന്നുമല്ല പ്രശ്നം. അതിന് അച്ചന് ആരെ വേണമെങ്കിലും നിയോഗിക്കാം. തിരിച്ചെടുത്തവർ തന്നെ അതിനെ നെഗറ്റീവ് ആറ്റിറ്റ്യൂഡിൽ കാണരുത്. ഇത് സത്യത്തിനു നേരെ കണ്ണു തുറക്കാൻ ദൈവം തന്ന അവസരമാണ്. അത്മായ വിശ്വാസ സമൂഹത്തിന് ശബ്ദമുണ്ടെന്ന് തെളിയിച്ചു.
വൈദികർക്കും ആലോചനാ സംഘങ്ങൾക്കും തിരുത്താനുള്ള അവസരമായി ഇതിനെ കാണണം.
സഭയിൽ ഒത്തിരി നൻമയുണ്ട്. ഒപ്പം ഒത്തിരി തിൻമയുമുണ്ട്. സമൂഹം കൂടെയുണ്ടെങ്കിൽ എല്ലാം മാറ്റാം. കപടമായ ആശയങ്ങളെയും രീതികളെയും ഒഴിവാക്കി ശുദ്ധിയിലേക്കു വരണം. ഫ്രാങ്കോ എന്ന ബിഷപ്പിൻറെ തിൻമ വലുതാണ്. അത് കത്തോലിക്കാ സഭയുടെ കണ്ണ് തുറപ്പിക്കണം”.
കൊച്ചിയില്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. മലപ്പുറം സ്വദേശിയും ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനുമായ ജവഹര്‍ കാരടിനാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടില്‍ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റ് ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റത്. പത്തോളം ആളുകള്‍ റസ്റ്റൊറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞു വച്ച് മര്‍ദ്ദീക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.
ജവഹറിന്റെ ദേഹമാസകലം ചതവും നീര്‍ട്ടുമുണ്ട്, കഴുത്തിനും തോളിനും സാരമായ പരിക്കുണ്ട്. രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില് നടുറോഡിലിട്ടു മര്ദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജവഹറിന് നേരെ അക്രമം അഴിച്ചു വിട്ടത്. ‘നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും’ നീയാരാടാ ചോദിയ്ക്കാന്‍ എന്ന് പറഞ്ഞു ജവാഹറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ഏകദേശം അരമണിക്കൂറോളം മര്‍ദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതല്‍ പരിക്കേറ്റിരിക്കുന്നത്.
തൃശൂർ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഡ്രൈവർ ഒല്ലൂർ മുട്ടത്ത് രാജു ബേബിയുടെയും കണ്ടക്ടർ കെ.എം. ടിൻസണിന്റെയും മനസ്സാന്നിധ്യമാണു ബസിലുണ്ടായിരുന്ന യാത്രക്കാർക്കു രക്ഷയായത്. അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വന്നിരുന്ന കാറിന്റെ തൊട്ടുമുന്നിലായാണു ബസിനു നേർക്കു വന്നത്.
എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ ബൈക്ക് ബസിനടിയിൽ പാഞ്ഞുകയറി. ഒരു നിമിഷം മനസ്സു പിടഞ്ഞെങ്കിലും ബസിനു താഴെനിന്നു പുക ഉയരുന്നതു കണ്ടതോടെ യാത്രക്കാരോടു പുറത്തിറങ്ങാൻ അലറിവിളിക്കുകയായിരുന്നു. രാജു ബേബി പറയുന്നു. രാജുവിന്റെ അലർച്ച കേട്ടതോടെ ടിൻസൺ ബസിന്റെ വാതിലുകൾ തുറന്ന് യാത്രക്കാർക്ക് ഓടിമാറാൻ നിർദേശം നൽകി. എല്ലാ യാത്രക്കാരും ഇറങ്ങിയശേഷമാണു രാജുവും ടിൻസണും ബസിനടുത്തു നിന്നു മാറിയത്.
ഇതിനു പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു ബസിൽ തീയാളിപ്പടർന്നു. ഇതിനിടയിൽ ബൈക്ക് യാത്രികൻ അനൂപിനെ നാട്ടുകാരിൽ ചിലർ പുറത്തെടുത്തിരുന്നു. ഇയാളുടെ ബൈക്കിനൊപ്പം രണ്ടു ബൈക്കുകൾ കൂടിയുണ്ടായിരുന്നുവെന്നു രാജു ബേബി പറഞ്ഞു. എന്നാൽ അപകടത്തിനു ശേഷം മറ്റു ബൈക്കുകളിൽ ഉണ്ടായിരുന്നവർ സ്ഥലം വിട്ടു. ബസിനടിയിൽപ്പെട്ട ബൈക്ക് പൂർണമായി കത്തിനശിച്ചതിനാൽ മരിച്ച യുവാവിനെ തിരിച്ചറിയാനും വൈകി.
ബൈക്ക് നിയന്ത്രണംവിട്ടു കെഎസ്ആർടിസി ബസിനടിയിൽ ഇടിച്ചുകയറി പൊട്ടിത്തെറിച്ചു. ബൈക്കോടിച്ചിരുന്ന യുവാവ് മരിച്ചു. ബസും ബൈക്കും പൂർണമായി കത്തിനശിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തൻപുരവീട്ടിൽ അലക്സാണ്ടറുടെ മകൻ അനൂപ് (17) ആണു മരിച്ചത്.
ബസിലുണ്ടായിരുന്ന 44 യാത്രക്കാർ ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. എംസി റോഡിൽ മാറാടി പള്ളിപ്പടിയിൽ ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് അപകടം. തൃശൂരിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസ്. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. അപകടശേഷം പെട്രോൾ ടാങ്കിൽ നിന്നു തീപടർന്നു ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. പിന്നാലെ ബസും കത്തിനശിച്ചു.
ബൈക്ക് ബസിനടിയിലേക്കു പാഞ്ഞുകയറുകയും പുക ഉയരുകയും ചെയ്തതോടെ ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്നു യാത്രക്കാരെ ഉടൻ പുറത്തിറക്കി. എല്ലാവരും ബസിൽ നിന്ന് അകലേക്ക് ഓടിമാറിയതിനു തൊട്ടുപിന്നാലെയായിരുന്നു പൊട്ടിത്തെറിയും തീപിടിത്തവും.
ബസിനടിയിലേക്കു തെറിച്ചുവീണ അനൂപിനെ നാട്ടുകാർ പുറത്തെടുത്ത് ആദ്യം മൂവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. മൂന്നു ബൈക്കുകൾ ഓരോന്നായി മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. ബസ് ബൈക്കുമായി 50 മീറ്ററോളം റോഡിലൂടെ ഉരഞ്ഞുനീങ്ങി.
മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള നാലു ഫയർ യൂണിറ്റുകൾ ഒരു മണിക്കൂറോളം പ്രയത്നിച്ചാണു തീ അണച്ചത്. എംസി റോഡിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗത സ്തംഭനവുമുണ്ടായി. ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു.
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ബാലഭാസ്കറിന്റെ മകൾ തേജസ്വി ബാല( 2) മരിച്ചു. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി ഡ്രൈവർ അർജുൻ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് ഇവരുടെ വാഹനം അപകടത്തിൽപെട്ടത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ബാലഭാസ്കറും മകൾ തേജസ്വിയും മുൻ സീറ്റിലിരുന്നായിരുന്നു യാത്ര. നിയന്ത്രണം വിട്ട ഇന്നോവ കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഡ്രൈവർ അർജുൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.ബാലഭാസ്കറും ഭാര്യയും അതീവ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരുടെ പരുക്കുകൾ ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഡ്രൈവർ അർജുനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഹൈവേ പോലീസെത്തി ഇവരെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമാണ് ബാലഭാസ്കർ. മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.
മൂന്നാം വയസ് മുതൽ വയലിൻ അഭ്യസിച്ച് തുടങ്ങിയതാണ് ബാലഭാസ്കർ. അമ്മാവൻ ബി. ശശികുമാറിന്റെ ശിക്ഷണത്തിലായിരുന്നു പഠനം. പന്ത്രണ്ടാം വയസിലാണ് ബാലഭാസ്കർ ആദ്യമായി സ്റ്റേജിൽ വയലിനുമായി എത്തുന്നത്. അഞ്ച് വർഷം തുടർച്ചയായി കേരളാ യൂണിവേഴ്സിറ്റിയിൽ വയലിൻ ഒന്നം സ്ഥാനം ബാലഭാസ്കറിനായിരുന്നു.17ാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചായിരുന്നു ബാലഭാസ്കറിന്റെ തുടക്കം. പാഞ്ചജന്യം, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും ബാലഭാസ്കർ സംഗീതം നൽകിയിട്ടുണ്ട്.
കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇന്തോ- വെസ്റ്റേൺ ഫ്യൂഷൻ അവതരിപ്പിക്കുന്നതും ബാലഭാസ്കറാണ്. ബാലലീല എന്ന പേരിൽ ഒരു ബാൻഡുമുണ്ട് ബാലഭാസ്കറിന്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും രണ്ടാം റാങ്കോടെയാണ് ബാലഭാസ്കർ സംസ്കൃതം എംഎ പാസാകുന്നത്.
താൻ സഗീത ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന തരത്തിൽ ഒരിക്കൽ ബാലഭാസ്കറിന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. കടുത്ത മനാസിക സമ്മർദ്ദത്തിലാമെന്നും ഇനി സംഗീത രംഗത്ത് തുടരാൻ താൽപര്യമില്ലെന്നുമായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ നിരവധി പ്രോഗ്രാമുകൾ റദ്ദാക്കിയതായും സുഹൃത്തുക്കൾ അടക്കമുള്ളവർ ശ്രമിച്ചിട്ടും തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ താൻ വിദേശത്തായിരുന്ന സമയത്ത് ആരോ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന് വിശദീകരണവുമായി ബാലഭാസ്കർ പിന്നാലെയെത്തി. കൂടെ നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ ഹാക്ക് ചെയ്തുവെന്ന വാദം അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പൂർണമായി അംഗീകരിക്കാൻ തയാറായിരുന്നില്ല.
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ബിഷപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അറസ്റ്റ് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ് എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് ബിഷപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ശാസ്ത്രീയ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. തന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജയിലിൽ കഴിയേണ്ടി വരുന്നത് ജീവൻ അപകടത്തിലാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു.
ബിഷപ്പിന്റെ അറസ്റ്റോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി നിരീക്ഷിച്ചു. മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ, നാളെത്തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ബിഷപ്പിന്റെ വാദം കോടതി അനുവദിച്ചില്ല. ബിഷപ് അറസ്റ്റിലാവും മുന്‍പ് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി. പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടേയെന്ന് നിരീക്ഷിച്ച കോടതി മറ്റെന്തെങ്കിലും താല്‍പര്യങ്ങള്‍ ഹര്‍ജികള്‍ക്ക് പിന്നിലുണ്ടോ എന്ന് ആരാഞ്ഞു. കോടതിനിലപാട് എതിരായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹര്‍ജിക്കാര്‍ പിന്‍വലിച്ചു.
അതേസമയം അനുമതിയില്ലാതെ പോലീസ് തന്റെ വസ്ത്രങ്ങൾ എടുത്തുകൊണ്ടു പോയതായി ബിഷപ്പ് കോടതിയിൽ പറഞ്ഞു. പാലാ സബ് ജയിലിൽ ആണ് ബിഷപ്പിനെ പാർപ്പിച്ചിരിക്കുന്നത്.
പോലീസ് കസ്റ്റഡിയിൽ ആയിരുന്ന ബിഷപ്പിനെ ഉച്ചക്ക് ഒരു മണിയോടെ ആണ് പാലാ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോട്ടയം പോലീസ് ക്ലബ്ബിൽ വൈദ്യ പരിശോധന നടത്തിയ ശേഷമാണു ബിഷപ്പിനെ പാലാ കോടതിയിൽ എത്തിച്ചത്. പരാതികൾ എന്തെങ്കിലും ഉണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് പരാതികളില്ല എന്നാൽ ചില കാര്യങ്ങൾ ബോധിപ്പിക്കാൻ ഉണ്ടെന്നായിരുന്നു ബിഷപ്പിന്റെ മറുപടി. അനുമതി ഇല്ലാതെ എടുത്ത വസ്ത്രങ്ങൾ ഉപയോഗിച്ച് പോലീസ് തനിക്കെതിരെ തെളിവുകൾ സൃഷ്ടിക്കുമോ എന്ന് ആശങ്ക ഉണ്ടെന്ന് ബിഷപ്പ് കോടതിയിൽ പറഞ്ഞു.
ബിഷപ്പിന്റെ അഭിഭാഷകൻ എന്നാൽ വസ്ത്രങ്ങൾ എടുത്തത് നിയമാനുസൃതം ആണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കൃത്യമായ വൈദ്യസഹായം ലഭ്യമാക്കണം എന്നും ബിഷപ്പ് കോടതിയിൽ അഭ്യർത്ഥിച്ചു. ഈ രണ്ടു കാര്യങ്ങളും കോടതി രേഖപ്പെടുത്തി. തുടർന്നു ബിഷപ്പിനെ അടുത്ത മാസം ആറു വരെ റിമാൻഡ് ചെയ്തു
ശ്രീവരാഹത്ത് സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. മുക്കോലയ്ക്കലില്‍ താമസിക്കുന്ന കനിയമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുങ്ങിയ ഭർത്താവിനെ പൊക്കാൻ വലവിരിച്ച് അന്വേഷണ സംഘം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ കന്നിയമ്മാളാണ് (45) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
സംശയരോഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രണ്ട് പേരും ക്ഷേത്രത്തില്‍ പോവുകയും പിന്നീട് ഒന്നിച്ച് സിനിമയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയിട്ടായിരുന്നു കൊലപാതകം. മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും കലഹിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വീട്ടില്‍ കലഹം നടന്നതാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മോഹനകുമാറിന്റെ വീടിന്റെ ഒന്നാം നിലയിലാണ് മാരിയപ്പനും കുടുംബവും താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു.
കൊലപാതകം നടത്തിയ ശേഷം മാരിയപ്പന്‍ വീട്ടില്‍ നിന്നും ഇറങ്ങി തന്റെ ടൂവീലറില്‍ കയറി പോയി. ഈ സമയം ഇളയ മകന്‍ മണികണ്ഠന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛന്‍ വേഗത്തില്‍ തന്നെ മറികടന്ന് വണ്ടിയില്‍ പോകുന്നത് കണ്ടു. വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോല്‍ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വിട്ടുചമസ്ഥനോട് മറ്റൊരു താക്കോല്‍ വാങ്ങി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്. നിലവിളിച്ചു കൊണ്ട് വീട്ടുമസ്ഥനെ വിവരമറിയിക്കുകയും വീട്ടുടമസ്ഥന്‍ ഫോര്‍ട്ട് പൊലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ട് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജാശാുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മാരിയപ്പനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കരകുളം ഭാഗത്ത് നിന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും നെടുമങ്ങാട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതാകാനാണ് സാധ്യത. ആക്രി കച്ചവടക്കാരനായ മാരിയപ്പനും കുടുംബവും തൂത്തുക്കുടിയില്‍ നിന്നും കേരളത്തിലെത്തിയിട്ട് ഇരുപത് വര്‍ഷമാകുന്നു. മോഹനകുമാറിന്റെ വീട്ടില്‍ താമസം തുടങ്ങിയിട്ട് നാലുവര്‍ഷവും. ഇരുവരും തമ്മില്‍ സ്ഥിരം കലഹമുണ്ടാകുന്നത് പതിവായിരുന്നു. ഇതിനെപറ്റി വീട്ടുടമസ്ഥനായ മോഹനകുമാറിന്റെ ഭാര്യയോട് കന്നിയമ്മ പറഞ്ഞിരുന്നു.
ക്ഷേത്രത്തില്‍ ദിവസവും പോകുന്നത് സംബന്ധിച്ച് പലവട്ടം വഴക്കടിച്ചിട്ടുണ്ട്. ദിവസവും ആരെ കാണാനാണ് പോകുന്നത് എന്ന് ചോദിച്ച് പലപ്പോഴും മാനസികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ച് ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഇരുവരും നല്ല സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. മാരിയപ്പന്റെ എം.എ.ടി ടൂ വീലറിലാണ് ഇരുവരും പുറത്ത് പോയത്. സിനിമ കണ്ട ശേഷം കിഴക്കേ കോട്ടയിലെ ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ച് പുറത്തിറങ്ങുന്നതും ചിലര്‍ കണ്ടിരുന്നു. വാടക വീട്ടിലെത്തിയപ്പോഴും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണോ എന്നുമുള്ള സംശയത്തിലാണ് പൊലീസ്.
മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഗണേശന്‍,മണികണ്ഠന്‍,ഗീത. ഗീതയെ തൂത്തുക്കുടിയില്‍ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റു രണ്ട് പേരും ബിബിഎയ്ക്കും ബിഎയ്ക്കും പഠിക്കുന്നു. പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലിക്ക് പോയി വന്ന മണികണ്ഠനാണ് അമ്മ കൊല ചെയ്യപ്പെട്ട് കിടക്കുന്നത്കണ്ടത്.
രാജ്യത്തെ ബാങ്കുകളില്‍ നിന്ന് സഹസ്ര കോടികള്‍ ലോണെടുത്ത് രാജ്യം വിടുന്ന വ്യവസായികളുടെ നിരയിലേക്ക് ഒരാള്‍ കൂടി. ഗുജറാത്തിലെ മരുന്ന് കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നിതിന്‍ സന്ദേശരയാണ് 5,000 കോടി രൂപ വായ്പയെടുത്ത് നൈജീരിയയിലേയ്ക്ക് മുങ്ങിയത്.
നിതിനെകൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന.
ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്ന് 5,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിതിനും പങ്കാളികള്‍ക്കുമെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2016 വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. നിതിന്‍ സന്ദേശരക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
യുഎഇയില്‍ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍ നടപടികളെ ഇത് ബാധിക്കും. മല്യയ്ക്കും,നീരവ് മോദിക്കും, മെഹുല്‍ ചോസ്കിക്കും പിന്നാലെ ബാങ്കുകളെ പറ്റിച്ച് മറ്റൊരാള്‍ കൂടി സുരക്ഷിതമായി നാട് കടന്നിരിക്കുകയാണ്. രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളെ പിടികൂടി തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് വ്യക്തമാകുന്നതാണ് പുതിയ സംഭവം.
വീട്ടമ്മയെ കൊന്ന് വീടിന്റെ ജനാലയില്‍ കെട്ടിത്തൂക്കിയത് അയല്‍വാസിയായ പത്തൊന്‍പതുകാരന്‍. കറ്റാനം കണ്ണനാകുഴിയില്‍, മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യെയാണ് വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുളസിയുടെ മകന്റെ സുഹൃത്തുകൂടിയായ മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറില്‍ രാജുവിനെ പോലീസ് പിടികൂടി.
തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്നും ജെറിന്‍ പണം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കാന്‍ വീടിന് ചുറ്റും മുളകുപൊടി വിതറിയ ശേഷം രക്ഷപെട്ട ഇയാളെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഞ്ചാവു കേസിലും പ്രതിയാണ് ജെറിന്‍.
കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റോടെ അപ്രസക്തമായെന്ന് ഹൈക്കോടതി അറിയിച്ചു.
പൊലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടി ചടങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തതു ശരിയായില്ല. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു
ബിഷപിനെനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന
ഞായറാഴ്ച ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദേശം നൽകി.