വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ പുസ്തകമെടുക്കാന്‍ വീട്ടിലേക്ക് തന്നെ മടങ്ങിയ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. കോഴിക്കോട് എകരൂരിലാണ് പതിനഞ്ചുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
എകരൂര്‍ തെങ്ങിനി കുന്നുമ്മല്‍ അര്‍ച്ചന(15)യാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മയുടെ കൂടെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി അച്ഛമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിര്‍ത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി.
പിന്നാലെ അച്ഛമ്മയോട് ഒരു പുസ്തകം വീട്ടില്‍ ഉണ്ടെന്നും അത് എടുത്ത് വരാമെന്നും പറഞ്ഞ് പെണ്‍കുട്ടിയും വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു.പിന്നീട് പെണ്‍കുട്ടിയെ ഇവര്‍ താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടില്‍ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.
വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അര്‍ച്ചനയുടെ മൃതദേഹം വീടിനകത്തു നിന്നും കണ്ടെത്തിയത്.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വെച്ച് കാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയിലേക്കുള്ള ഹൈദരാബാദ് സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ വെച്ച് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം.
ഈ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ കാബിന്‍ ക്രൂവിനോട് ആക്രോശിക്കുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയവരെ ഉടനെ തന്നെ ക്യാബിന്‍ക്രൂ അംഗങ്ങള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു.
പുറത്തെത്തിയ വീഡിയോയില്‍ ഒരു യാത്രക്കാരന്‍ വനിതാ ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തുന്നതും വ്യക്തമാണ്. കൂടാതെ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ ജീവനക്കാരിയുടെ ദേഹത്ത് സ്പര്‍ശിച്ചതായും മറ്റു ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെടാനൊരുങ്ങവെയാണ് യാത്രക്കാരന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്‌പൈസ്ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. സംഭവം ക്യാബിന്‍ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.
വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ യാത്രക്കാരനെയും അയാള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെയും സ്‌പൈസ് ജെറ്റ് പുറത്താക്കിയെന്നും കുറിപ്പില്‍ പറയുന്നു.അതേസമയം, യാത്രക്കാരന്‍ പിന്നീട് ക്ഷമാപണം എഴുതി നല്‍കിയെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയാള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയില്ല.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി 100 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും കോടതി വിധിച്ചു. രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്.
ഇത് പെൺകുട്ടിയ്ക്ക് നൽകണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷം തടവിൽ കഴിയേണ്ടിവരും. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം.ബിനുവിന്റെ വീടിന് അടുത്താണ് പെൺകുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിനുവിന്റെ ക്രൂരത പുറത്ത് വന്നത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ബിനു ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിവേഗത്തിലായിരുന്നു കേസിന്റെ വിചാരണ. പീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കുണ്ടംകുഴിയിൽ അമ്മയേയും മികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയ സ്വദേശി നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ നാരായണിയുടെ ഭർത്താവ് ഊട്ടിയിൽ ബസുമായി പോയപ്പോഴാണ് സംഭവം നടന്നത്.
ശനിയാഴ്ച രാത്രിയാണ് നാരായണി മകൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച കുടുംബശ്രീ പ്രവർത്തകർ നാരായണി കുടുംബശ്രീയിൽ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ പറ്റിയില്ല തുടർന്ന് കുടുംബശ്രീ പ്രവർത്തകർ നാരായണിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാരായണിയെ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
തൊടുപുഴയിൽ പോലീസ് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കിയതിന് പിന്നിൽ സഹപ്രവർത്തകനായ പോലീസുകാരനാണെന്ന പരാതിയുമായി ഭർത്താവ് രംഗത്ത്. കുമളി സ്റ്റേഷനിലെ സിപിഒയും വാഗമൺ സ്വദേശിനിയുമായ മെർലിൻ കഴിഞ്ഞ വർഷം ഡിസംബർ നാലിന് ആത്മഹത്യ ചെയ്തിരുന്നു. മെർലിൻ ജീവനൊടുക്കിയത് സഹപ്രവർത്തകന്റെ ശല്യം കാരണമാണെന്നാണ് ഭർത്താവ് പ്രഭു സിങ് സംഭവം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പരാതി നൽകിയിരിക്കുന്നത്.
അതേസമയം സഹപ്രവർത്തകനായ പോലീസുകാരൻ ഭാര്യയെ ശല്ല്യം ചെയ്യുന്നതായി നേരത്തെയും പ്രബു സിങ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാതി അന്വേഷിക്കുകയും ആരോപണവിധേയനായ പോലീസുകാരനെ ഇടുക്കിയിലേക്കും മെർലിനെ കുമിളിയിലേക്കും സ്ഥലം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മെർലിൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളാണ് മെർലിന്റെ ആത്മഹത്യയ്ക്ക് കാരണമെനന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ എയർ ഹോസ്റ്റസ് ജീവനൊടുക്കി. കൊൽക്കത്ത സ്വദേശിനി ദേബോപ്രിയ ബിശ്വാസി (35) ആണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ ഫ്ലാറ്റിൽ താമസിച്ച് വരികയായിരുന്ന ദേബോപ്രിയ ബിശ്വാസി കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ഫ്ലാറ്റിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഫ്ലാറ്റിൽ നിന്നും ചാടിയ ദേബോപ്രിയ ബിശ്വാസി ഫ്ളാറ്റിന് സമീപത്തുള്ള റോഡിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജോലിക്കായി ശ്രമിക്കുകയായിരുന്നു. എന്നാൽ ജോലി ലഭിച്ചില്ല. ഇതിനെ തുടർന്ന് ദേബോപ്രിയ ബിശ്വാസി കടുത്ത മാനസിക പ്രശ്നം അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു.
കണ്ണില്ലാത്ത ക്രൂരത. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ മഴു കൊണ്ട് വെട്ടി രക്തത്തില്‍ കുളിച്ചുകിടക്കവേ കൂട്ടമാനഭംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മൂന്നംഗ സംഘമാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. സംഭവത്തില്‍ ദിനേഷ് ഉയിക്, നന്ദകിഷോര്‍ ഉയിക്, സിദ്ധാര്‍ത്ഥ് പാട്ടീല്‍ എന്നിവര്‍ അറസ്റ്റിലായി.
നാഗ്പൂരിലെ സുറേവാനി ഗ്രാമത്തിലുള്ള ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ശോഭന എന്ന 35കാരിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. എന്നിവര്‍ ഫാമില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചതോടെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. യുവതി ചെറുത്തുനിന്നതോടെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ചോരയില്‍ കുളിച്ച് നിലത്ത് വീണ യുവതിയെ മൂന്ന് പേരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ മൂവരും ഓടി രക്ഷപ്പെട്ടു. യുവതിയുടെ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മൂവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
കടുവയെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്. ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ശേഷമാണ് പ്രതികള്‍ കൃത്യം നടത്തിയത്.
നിക്ഷേപ തട്ടിപ്പ് കേസില്‍ തൃശൂര്‍ സ്വദേശി സ്വാതി റഹിം അറസ്റ്റില്‍. ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന സ്വാതി റഹീം. മൂന്നുപരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികള്‍ നല്‍കുമെന്നാണ് സൂചന.
ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയായ സ്വാതി റഹിം സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങിയത്. നിക്ഷേപകരെയെല്ലാം പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചു.
എന്നാല്‍ ലാഭം കിട്ടിയില്ല. ഇയാള്‍ക്കെതിരെ മൂന്നു വര്‍ഷത്തിനിടെ പരാതികളുണ്ട്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തൃശ്ശൂരില്‍ വെച്ചായിരുന്നു സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് . വലിയ പരിപാടിയായിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.
പരിപാടിയില്‍ വെച്ച് പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് സമ്മാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സമ്മാനം തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്.
സേവ് ബോക്‌സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. സ്വാതിയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ, സ്വാതിയുടെ പക്കല്‍ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്.
ഇലന്തൂർ നരബലി കേസിൽ ലോട്ടറി വില്പനക്കാരിയായ റോസ്‌ലിയെ കൊലപ്പെടുത്തിയതിന് കുറ്റപത്രം ഇന്ന് സമർപ്പിക്കും. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നരബലി കേസിലെ ഏറ്റവും ക്രൂരവും പ്രൈശാചികവുമായ കൊലപാതകമാണ് റോസ്‌ലിയുടേത്. നരബലി കേസിൽതമിഴ്നാട് സ്വദേശി പത്മ കൊല്ലപ്പെട്ടതിന്റെ കുറ്റപത്രം ജനുവരി ആറിന് സമർപ്പിച്ചിരുന്നു.
റോസ്‌ലിയെ നരബലിക്കായി കട്ടിലിൽ കെട്ടിയിട്ടതിന്റെ തെളിവുകൾ ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പൊലീസിന് ലഭിച്ചു. റോസ്‌ലിയെ കൊലപ്പെടുത്തുന്നതിന് മുൻപ് എടുത്ത ചിത്രമാണ് ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പോലീസ് വീണ്ടെടുത്തത്. എറണാകുളത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന റോസ്‌ലിയെ 2022 ജൂൺ എട്ടാം തീയതി മുതലാണ് കാണാതായത്. റോസ്‌ലിയെ നരബലിക്കായി ഷാഫി തട്ടികൊണ്ട് പോകുകയായിരുന്നു. റോസ്‌ലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ പാകം ചെയ്ത് കഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വളരെ ക്രൂരവും പൈശാചികവുമായാണ് പ്രതികൾ റോസ്‌ലിനോട് പെരുമാറിയത്.
അതേസമയം കൊല്ലപ്പെട്ടവർ ഇലന്തൂരിലുള്ള ഭഗൽസിങ്ങിന്റെ വീട്ടിൽ എത്തിയതിന് ദൃക്‌സാക്ഷികൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴിയും ഡിഎൻഎ ഫിംഗർ പ്രിന്റ് തുടങ്ങിയവയെ പോലീസ് ആശ്രയിക്കുകയായിരുന്നു. കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ,വാട്സാപ്പ് ഫേസ്‌ബുക്ക് ചാറ്റുകൾ, തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. റോസ്‌ലിയെ പൂർണ നഗ്നയാക്കി കട്ടിലിൽ കെട്ടിയിട്ടാണ് കൊലപാതകം നടത്തിയത്. ജീവനോടെ റോസ്‌ലിയുടെ അവയവങ്ങൾ മുറിച്ചെടുത്തതായി പ്രതികൾ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
മകളോട് അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്ത പിതാവിനെ മദ്യപസംഘം ആക്രമിച്ചു. തൊട്ടുപിന്നാലെ പിതാവ് ജീവനൊടുക്കി. ആയുർ സ്വദേശി അജയകുമാറാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ നാല് പേരടങ്ങുന്ന സംഘം വഴിയിൽ നിന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അജയകുമാറിനെ മകളുടെ മുന്നിൽവെച്ച് സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. അക്രമികളുടെ മർദ്ദനത്തിൽ അജയകുമാറിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.
അതേസമയം പോലീസിൽ പരാതി നൽകാൻ വീട്ടുകാരും ബന്ധുക്കളും അജയകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ധിക്കുമോ എന്ന ഭയം കാരണം പോലീസിൽ പരാതി നൽകിയില്ല. പിറ്റേദിവസം രാവിലെ അജയകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനം നൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.