കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും അക്രമിസംഘത്തിനു പണം നല്‍കിയതും സി.പി.എം. ലോക്കല്‍ സെക്രട്ടറിയെന്നു പോലീസ് കുറ്റപത്രം. ഷുഹൈബ് വധത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്നു നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയാണു കുറ്റപത്രം കുരുക്കായത്.
അന്വേഷണ ഉദ്യോഗസ്‌ഥനായ മട്ടന്നൂര്‍ സി.ഐ: എ.വി. ജോണ്‍ മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണു സി.പി.എം. എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്തിന്റെ പങ്ക് വ്യക്‌തമാക്കുന്നത്. അറസ്‌റ്റിലായ 11 പേരെ പ്രതിചേര്‍ത്ത കുറ്റപത്രമാണു സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ പ്രശാന്ത് ഉള്‍പ്പെടെ ആകെ 17 പ്രതികളുണ്ടെന്നു കുറ്റപത്രത്തില്‍ പറയുന്നു. പ്രശാന്തിനു പുറമേ സി.പി.എം. പ്രവര്‍ത്തകരായ അവിനാഷ്, നിജില്‍, സിനീഷ്, സുബിന്‍, പ്രജിത്ത് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രശാന്തിനും അവിനാഷിനും നിജിലിനുമെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിനു കാര്‍ വാടകയ്‌ക്കെടുക്കാനുള്ള പണത്തിനായി അഞ്ചാംപ്രതി അസ്‌കര്‍, നിജിലിനെയും സിനീഷിനെയും വിളിച്ചു. അസ്‌കറിനെയും എട്ടാംപ്രതി അഖിലിനെയും ലോക്കല്‍ സെക്രട്ടറി പ്രശാന്തുമായി ബന്ധപ്പെടുത്തിയതു സിനീഷാണെന്നും കുറ്റപത്രത്തിലുണ്ട്. കാര്‍ വാടക പ്രശാന്താണു നല്‍കിയത്. പിടികൂടാനുള്ള ആറുപേരും ഒളിവിലാണെന്നു പോലീസ് പറയുമ്പോഴും പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നു കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആരോപിച്ചു.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെ പിടികൂടിയശേഷം ഗൂഢാലോചന അന്വേഷിക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍, കുറ്റപത്രത്തില്‍ ഗൂഢാലോചനക്കാരുടെ പങ്കും വ്യക്‌തമാക്കി. തുടരന്വേഷണം എന്ന പേരില്‍ ഗൂഢാലോചനാ കേസ് ഇല്ലാതാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ഗൂഢാലോചനക്കാരെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ കൈയിലെ ചരടിലുണ്ടായിരുന്ന രക്‌തക്കറ കേസില്‍ നിര്‍ണായകതെളിവായി കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ജനുവരി 12-ന് എടയന്നൂര്‍ പട്ടണത്തിലുണ്ടായ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സി.ഐ.ടിയു. പ്രവര്‍ത്തകന്‍ ബൈജുവിനു പരുക്കേറ്റിരുന്നു. പിറ്റേന്നു സി.പി.എം. പാലയോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ഷുഹൈബിനെതിരേ വധഭീഷണി മുഴക്കി. അതിനുശേഷമാണു ബൈജു, നിജില്‍, അവിനാഷ്, അസ്‌കര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നു പ്രതികാരക്കൊലപാതം ആസൂത്രണം ചെയ്‌തതെന്നു കുറ്റപത്രത്തില്‍ പറയുന്നു. സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഷുഹൈബ് ഇടപെട്ടതാണു വൈരാഗ്യത്തിനു കാരണം. നേരത്തേ അറസ്‌റ്റിലായ എം.വി. ആകാശ് ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഫെബ്രുവരി 12-നു രാത്രി 10.45-ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയ്‌ക്കു മുന്നിലാണു ഷുഹൈബ് വെട്ടേറ്റുമരിച്ചത്.
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഉന്നതരെ ഒഴിവാക്കാനും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുമാണു പോലീസ് ശ്രമിക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വവും ഷുഹൈബിന്റെ ബന്ധുക്കളും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതു സുപ്രീം കോടതി 20-ലേക്കു മാറ്റി. ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സ്‌റ്റേ നേടിയിരുന്നു. സി.ബി.ഐ. അന്വേഷണകാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുംമുമ്പാണു ധൃതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കൊല്ലം: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് കൊല്ലപ്പെട്ടത്. കൊല്ലം അഞ്ചലിലാണ് സംഭവം. കേസില്‍ പനയഞ്ചേരി തെങ്ങുവിളയില്‍ ശശിധരക്കുറുപ്പിനെ (48) അറസ്റ്റ് ചെയ്തു. മറ്റൊരുപ്രതി തഴമേല്‍ ആസിഫ് മന്‍സിലില്‍ ആസിഫി(23)ന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ മാസം 25ന് വൈകീട്ട് ആറുമണിയോടെ പനയഞ്ചേരിയില്‍ വെച്ചാണ് മാണിക് റോയിയെ ശശിധരക്കുറുപ്പും ആസിഫും ചേര്‍ന്ന് മര്‍ദിച്ചത്. സമീപത്തെ വീട്ടില്‍നിന്ന് കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് വരികയായിരുന്നു മാണിക് റോയി. റോഡരികിലെ കലുങ്കിലിരുന്ന ഇരുവരും തടഞ്ഞുനിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.
മോഷ്ടിച്ചതല്ല, കോഴിയെ വിലയ്ക്കുവാങ്ങിയതാണെന്ന് യുവാവ് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. കോഴിയെ വിറ്റ വീട്ടുകാര്‍ വന്നുപറഞ്ഞപ്പോഴാണ് മര്‍ദനം നിര്‍ത്തിയത്. രക്തംവാര്‍ന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനുംദിവസത്തെ ചികിത്സയ്ക്കുശേഷം മാണിക് റോയി കൂലിവേലയ്ക്കുപോയി. കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്നവര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. തലയുടെ പിന്‍ഭാഗത്ത് മര്‍ദനമേറ്റുണ്ടായ മുറിവില്‍ അണുബാധയേറ്റതും വിദഗ്ദ്ധചികിത്സ കിട്ടാത്തതുമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനാ ഫലത്തില്‍ പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പന്ത്രണ്ടുവര്‍ഷമായി കുടുംബത്തോടൊപ്പം അഞ്ചലില്‍ താമസിക്കുകയായിരുന്നു മാണിക് റോയി.
കോട്ടയം : ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പിന്റെ ദൂതന്‍മാര്‍ രംഗത്ത്. കേസ് പിന്‍വലിക്കാന്‍ കന്യാസ്‌ത്രീയുടെ സഹോദരനു വാഗ്‌ദാനം ചെയ്‌തത് അഞ്ചുകോടി രൂപ. പരാതിക്കാരിയായ കന്യാസ്‌ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്താമെന്നാണു മറ്റൊരു വാഗ്‌ദാനം.
ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളുമാണു വാഗ്‌ദാനങ്ങളുമായി കന്യാസ്‌തീയുടെ സഹോദരനെ സമീപിച്ചത്. ഇദ്ദേഹം നെല്ല് വില്‍ക്കുന്ന കാലടിയിലെ ഒരു മില്ലുടമയാണു മധ്യസ്‌ഥന്‍. കഴിഞ്ഞ 13-നാണ് മില്ലുടമ കന്യാസ്‌ത്രീയുടെ സഹോദരനെ സമീപിച്ചത്.
ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഫ്രാങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തിയുണ്ടായിരുന്ന സിസ്‌റ്റര്‍ നീന റോസാണ് ആലഞ്ചേരിക്കു പരാതി നല്‍കിയത്.
സിസ്‌റ്റര്‍ നീനയുടെ ബന്ധുവായ വൈദികനുമായി ചേര്‍ന്ന് ഉജ്‌ജയിന്‍ ബിഷപ് സെബാസ്‌റ്റ്യന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കാന്‍ കന്യാസ്‌ത്രീ കര്‍ദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഉജ്‌ജയിന്‍ ബിഷപ് മുഖേന കഴിഞ്ഞ നവംബര്‍ 17-നു നീനയും മറ്റൊരു സിസ്‌റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്. അതിന്മേലും നടപടിയുണ്ടായില്ല.
ഇന്ന് എറണാകുളത്തെത്തുന്ന കര്‍ദിനാളിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. പീഡനം നടന്നതായി കന്യാസ്‌ത്രീ ആരോപിച്ച 2014-16 കാലയളവിലെ മുഴുവന്‍ വിളികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫോണ്‍ കമ്പനികളോട് ഉത്തരവിട്ടു. ബിഷപ്പും കന്യാസ്‌ത്രീയും ഉപയോഗിച്ചിരുന്ന ബി.എസ്.എന്‍.എല്‍, ഐഡിയ, എയര്‍ടെല്‍ ഫോണുകളുടെ വിശദാശംങ്ങള്‍ ഇന്ന് അന്വേഷണസംഘത്തിനു നല്‍കണമെന്നാണ് ഉത്തരവ്. ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മൊബൈല്‍ കമ്പനികളെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതിനേത്തുടര്‍ന്നാണു പോലീസ് കോടതിയെ സമീപിച്ചത്.
തീയറ്റര്‍ പീഡനക്കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പാളിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളജിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. പ്രിന്‍സിപ്പാള്‍ ഡോ. താജുരാജ് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
മെയ് 12ന് മൊയ്തീന്‍കുട്ടി അറസ്റ്റിലായതിനു ശേഷമാണ് കോളജില്‍ മകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നായിരുന്നു കോളജ് അധികൃതരുടെ കുട്ടിയെ അറിയിച്ചത്. ജൂണ്‍ 25ന് കോളജില്‍ ഫീസടയ്ക്കാന്‍ ചെന്നപ്പോള്‍ അതുവാങ്ങാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു. അടുത്ത വര്‍ഷം പരീക്ഷയെഴുതാനായിരുന്നു നിര്‍ദ്ദേശം. 12 ദിവസത്തെ ഹാജര്‍ കുറവുണ്ടെന്നാണ് കോളജ് കണ്ടുപിടിച്ച വാദം. എന്നാല്‍ മെഡിക്കല സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും പരീക്ഷ ഏഴുതിക്കാന്‍ ഇവര്‍ തയാറായില്ല. മകളുടെ വിദ്യാഭ്യാസം വഴിമുട്ടിയതോടെ മൊയ്തീന്‍കുട്ടി മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് സൂപ്രണ്ട് മുഖാന്തിരം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജില്‍ വരേണ്ടതില്ലെന്നും പരീക്ഷയ്ക്ക് ഹാജരായാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ തന്റെ ഭാര്യയെ ഫോണ്‍ വഴി അറിയിച്ചതായി മൊയ്തീന്‍ കുട്ടി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി സ്വീകരിച്ചത്.
കൊല്ലം മുളങ്കാടകത്ത് സീരിയൽ നടിയുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കള്ളനോട്ടടിക്കാനുള്ള കടലാസും അച്ചും തയാറാക്കാന്‍ സഹായിച്ചവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി.
ഇടുക്കി തോപ്രാംകുടി വാതല്ലൂർ ജോബിൻ ജോസഫ്്, കൊല്ലംപറമ്പിൽ റിജോ, അരുൺ മൈലിക്കുളത്ത് എന്നിവരെയാണ്് അന്വേഷണച്ചുമതലയുള്ള കട്ടപ്പന സി.ഐ.വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നു പേരും വിവിധ സ്ഥലങ്ങളിൽ ഡ്രൈവർമാരാണ്.അറസ്റ്റിലായ റിജോയ്ക്ക് ഇലക്ട്രിക് പണികൾ അറിയാം എന്ന് മനസിലാക്കിയ ഒന്നാം പ്രതി ലിയോ റിജോയെ കൊല്ലത്തെ നടിയുടെ വീട്ടിൽ നോട്ടു നിർമാണത്തിനായി കൂട്ടിക്കൊണ്ട് പോയിരുന്നു.
20 ദിവസം റിജോ സഹായിയി കൊല്ലത്ത് നിന്നു. കൂടുതൽ ആളുകളെ സഹായത്തിന് ആവശ്യമുണ്ടായതിനാൽ ജോബിനെയും അരുണിനെയും പിന്നീട് കൂടെ കൂട്ടുകയായിരുന്നു. കള്ളനോട്ടടിക്കാനുള്ള പേപ്പർ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നു ഇവരുടെ ചുമതല. പതിനായിരം രൂപ വീതം ഇവർക്ക് കൂലി നല്‍കി .പിടിയിലായ റിജോ മുൻപും ക്രിമിനൽ കേസിൽ പ്രതിയാണ്.
സീരിയൽ നടിയും കുടുംബവും അറസ്റ്റിലായതറിഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാവാനുണ്ട്. ഇതിനിടെ നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
അപകടത്തിൽപ്പെട്ട യുവതി കാറിൽ കുടുങ്ങി കിടന്നത് ഏഴ് ദിവസം. കാലിഫോര്‍ണിയയിലാണ് സംഭവം. പോര്‍ട്ട്ലാന്റിലെ വീട്ടില്‍നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെ കാണാന്‍പോയതായിരുന്നു ഏഞ്ചല. വഴിയില്‍കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാന്‍വേണ്ടി കാര്‍വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍കാര്‍മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഏഴ് ദിവസം കാറില്‍കുടുങ്ങിയ യുവതി റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ജീവന്‍നിലനിര്‍ത്തിയത്.
ഹൈവേയിലെ ഒരു പെട്രോള്‍പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി പതിഞ്ഞത്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രക്ഷാപ്രവര്‍ത്തകര്‍കണ്ടെത്തുമ്പോള്‍അര്‍ദ്ധബോധാവസ്ഥയിലായിരുന്നു ഏഞ്ചല. അപകടത്തില്‍തോളിന് പരിക്കേറ്റിട്ടുണ്ട്. മലയിടുക്കിന് താഴെ കടലായിരുന്നു. കാര്‍മലയിടുക്കില്‍കുടുങ്ങിയതിനാല്‍കടലില്‍പതിച്ചില്ല.
കോയമ്പത്തൂർ: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം. ടീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടീനയ്ക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ടീനയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആക്ഷന്‍ സമിതിയും ആവശ്യപ്പെട്ടു.
2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടിൽ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു.
ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും വീണ്ടും കേന്ദ്രീകരിക്കുന്നു. ജെസ്നയ്ക്കു ലഭിച്ചതും ജെസ്ന സംസാരിച്ചതുമായ ഫോണ്‍ സംഭാഷണങ്ങൾ വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ ആറു പേരാണ് നിരീക്ഷണത്തിലുള്ളത്.
ജെസ്നയെ കാണാതായ മാർച്ച് 22, 23 തീയതികളിൽ മുണ്ടക്കയത്തെ ഏതാനും യുവാക്കൾ നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അന്വേഷണം. ഇവരിൽ മൂന്നു പേർ ഒരു രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ്. മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, ചോറ്റി, കരിനിലം പ്രദേശങ്ങളിൽ ഇവർക്ക് അടുപ്പമുള്ളവരുടെയും ഫോണ്‍ സംഭാഷണങ്ങൾ വീണ്ടെടുക്കാൻ പോലീസ് നീക്കം നടത്തുകയാണ്. രണ്ടു ദിവസമായി പോലീസ് മഫ്തിയിൽ ഈ പ്രദേശങ്ങളിൽ നിരീക്ഷണങ്ങൾ നടത്തിവരികയാണ്. കോസടി, മടുക്ക, മൂലക്കയം പ്രദേശങ്ങളിൽ ശനിയാഴ്ച പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
ജെസ്നയുടെ സുഹൃത്തായ സഹപാഠിയെ മാർച്ച് 21ന് ജെസ്ന ഏഴു തവണ വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ബികോം ബിരുദത്തിനു ചേർന്നശേഷം ഇവർ തമ്മിൽ ആയിരത്തിലേറെ തവണ സംസാരിച്ചിട്ടുണ്ട്. ഇവരുടെ സൗഹൃദത്തെ ചിലർ താക്കീതു ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണു മറ്റുള്ളവരിലേക്കും അന്വേഷണം നീളുന്നത്. കേസിലെ സുപ്രധാനമായ നീക്കങ്ങളുടെ ഭാഗമായി ഫോണ്‍ സംഭാഷണം തെളിവായെടുത്ത് ഏതാനും പേരെ വീണ്ടും ചോദ്യം ചെയ്തേക്കും.
തിരൂർ: കോഴികോട്ട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ്കുമാർ (40) പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ ഞായറാഴ്ച തിരൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. കൈതപ്പൊയിലിൽ ധനകാര്യ സ്ഥാപന ഉടമ പി.ടി. കുരുവിളയെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയാണ് സുമേഷ്കുമാർ പെട്രോളൊഴിച്ച് കത്തിച്ചത്.
വെള്ളിയാഴ്ച കൈതപ്പൊയിലിലെ ഫിനാന്‍സ് സ്ഥാപനത്തിലെത്തിയ സുമേഷ്, സ്വര്‍ണവുമായി ഭാര്യ പുറകെ വരുന്നുണ്ടെന്നും രണ്ടു ലക്ഷം രൂപ വേണമെന്നും പറഞ്ഞു. പന്ത്രണ്ടരയോടെ സ്ഥാപനത്തിലെത്തിയ ഇയാള്‍ ഭാര്യയെ കാത്തു നിൽക്കുകയാണെന്ന വ്യാജേന അവിടെ തങ്ങിയ ശേഷം അങ്ങാടിയിൽ ആളൊഴിഞ്ഞ സമയത്ത് കൃത്യം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംസാരിക്കുന്നതിനിടെ കുരുവിളയുടെ മുഖത്തേക്ക് മുളകുപൊടി വിതറി. തുടർന്ന് ക്യാബിനിലിരുന്ന കുരുവിളയുടെ ദേഹത്തേക്ക് കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ക്യാബിനു പുറത്തുചാടി തീ കൊളുത്തുകയായിരുന്നു.