കുമ്പസാര രഹസ്യം പുറത്തുവിട്ടതില്‍ മനം നൊന്താണ് തന്‍റെ സഹോദരി ലില്ലി മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയതെന്ന് സഹോദരി ലിസമ്മ. 2015 ഒക്ടോബറിലാണ് ലിസമ്മയുടെ സഹോദരി പത്തനംതിട്ട സ്വദേശിനി ലില്ലി ആത്മഹത്യ ചെയ്തത്.

ലില്ലിയുടെ ആത്മഹത്യ കുറിപ്പില്‍ ഇത് പറഞ്ഞിട്ടുണ്ടെന്നുും ലിസമ്മ വ്യക്തമാക്കി. അയിരൂര്‍ സെന്റ ജോണ്‍ പള്ളിയില്‍ കുമ്പസാരിക്കവെ പുരോഹിതനോട് പങ്കുവച്ച രഹസ്യങ്ങള്‍ പരസ്യമായതില്‍ മനം നൊന്താണ് ലില്ലി ആത്മഹത്യ ചെയ്തത്. കുമ്പസാര രഹസ്യം പുരോഹിതന്‍ അന്യസ്ത്രീയോടു പങ്കുവെയ്ക്കുകയും ഇവരിലൂടെ രഹസ്യം പരസ്യമായതുമാണ് ലില്ലി ആത്മഹത്യ ചെയ്യാന്‍ കാരണം. കുമ്പസാര രഹസ്യം പൊതു സഭയില്‍ വെളിപ്പെടുത്തിയെന്ന കാരണത്താല്‍ ലില്ലിയും രഹസ്യം പുറത്തുവിട്ട സ്ത്രീയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.ഇതിനു പിന്നാലെ ലില്ലിയ്ക്ക് മാനസിക നിലതെറ്റുകയും ആത്മഹത്യചെയ്യുകയുമാണ് ചെയ്തത്.

”എന്റെ മരണത്തിന് കാരണം അച്ചനും രഹസ്യം പുറത്തുവിട്ട … മാണ്. ഇവര്‍ എന്നെ അപമാനിച്ചു. പള്ളിയില്‍ ഈ അച്ചന്‍ വന്ന ശേഷമാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായത്. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം ലില്ലി ആത്മഹത്യ കുറിപ്പില്‍ കുറിച്ചു”.

ലില്ലിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ലില്ലിയുടെ പിതാവ് എബ്രഹാം ജോര്‍ജ് പൊലീസിനെ സമീപിച്ചിരുന്നു. ലില്ലിയുടെ കുമ്പസാര രഹസ്യം പുരോഹിതന്‍ പറഞ്ഞത് മഹിളാ സമാജം സെക്രട്ടറി ആയിരുന്ന സ്ത്രീയോടാണെന്നും ഇവരുടെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പള്ളി ഭരണസമിതിഅംഗങ്ങളായിരുന്ന ലില്ലിയുടെ ഭര്‍ത്താവിനെയും എബ്രഹാമിനെയും ഇതിന്‍റെ പേരില്‍ വിലക്കി.

ലില്ലിയുടെ ആത്മഹത്യ കുറിപ്പിന്റെ ആധികാരികത പരിശോധിക്കണമെന്നും ആത്മഹത്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാപൊലീസ് മേധാവിയ്ക്ക് ഇവര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും പുരോഹിതനു എതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.