വിദേശ വനിതയുടെ കൊലപാതക കേസിൽ വിധിപ്രസ്താവത്തിന് ശേഷം കോടതിയിൽ പ്രതികളുടെ രോഷ പ്രകടനം. കോടതി ശിക്ഷ വിധിക്കുന്നതു കേൾക്കാൻ ഒട്ടേറെ പേരാണ് തടിച്ചുകൂടിയത്. പ്രതികളോട് അടുപ്പമുള്ളവരും വിധി കേൾക്കാനെത്തിയിരുന്നു. ‘നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി തൂക്കുകയർ ആണെന്ന് അറിയാമോ’യെന്ന് കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷം കോടതി പ്രതികളോട് ചോദിച്ചിരുന്നു. തങ്ങൾക്കു കുറ്റബോധമുണ്ടെന്നു പറഞ്ഞ പ്രതികൾ പിന്നീട് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
വിധി പ്രസ്താവിച്ച ഇന്നലെയും പ്രതികൾ ഇത് ആവർത്തിച്ചു. കേസിൽ നുണ പരിശോധന നടത്താൻ തയാറാകണമെന്ന് പ്രതികളിലൊരാൾ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഒരു യോഗ പരിശീലകൻ ഓടിപ്പോയിരുന്നു. ഇയാൾ ദ്വിഭാഷിയാണ്. ഇയാളെക്കുറിച്ചും അന്വേഷിച്ചിട്ടില്ല. കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരത്തിൽ നിന്ന് ലഭിച്ച മുടി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നു നിരീക്ഷിച്ച കോടതി ഈ സംഭവത്തിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടായതായും വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ എത്തിയ ഇതര രാജ്യത്തിൽ ന്നുള്ള ഒരു വിദേശ സഞ്ചാരിയെ മൃഗീയമായി കൊലപ്പെടുന്നത് ആദ്യമാണ്. കൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദവും ശരി വയ്ക്കുന്നതായി വിധിപ്രസ്താവം. ഇരട്ട ജീവപര്യന്തം വിധിച്ചയുടനെ പ്രതികൾ കോടതിമുറിയിൽ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് ഇരുവരും രോഷത്തോടെ ആവശ്യപ്പെട്ടു. നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്തു.
കൊല്ലപ്പെടുന്നതിനു മുൻപായി വിദേശ യുവതിയെ നാലു തവണയാണ് പ്രതികൾ പീഡിപ്പിച്ചത്. ഏഴു മണിക്കൂറോളം യുവതി തങ്ങളുടെ പിടിയിലായിരുന്നുവെന്ന് പ്രതികൾ കുറ്റസമ്മതവും നടത്തി. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിനു തെല്ലകലെയുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽപ്പെടുത്തുകയായിരുന്നു. സുഹൃത്തായ ഉദയനുമൊത്ത് യുവതിക്കു ലഹരിമരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
വൈകിട്ട് ബോധം വീണ്ടെടുത്ത യുവതി കണ്ടൽക്കാട്ടിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീഴുകയായിരുന്നു. ശിരസ്സ് അറ്റുപോവുകയും ചെയ്തു.
ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറു കേസുകളിലും പ്രതിയായിരുന്നു. സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും വർഷങ്ങളായി ലഹരിമരുന്നിനും അടിമകളായിരുന്നു. വാഴമുട്ടത്തെ കണ്ടൽക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുള്‍സലാം ചുമതലപ്പെടുത്തിയിരുന്നു
ചികിത്സാപിഴവാണ് അപര്‍ണയുടെ ജീവനെടുത്തതെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രസവത്തിനായി തിങ്കളാഴ്ചയാണ് അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു വേദനയെത്തുടര്‍ന്ന് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. പുലര്‍ച്ചെ നാല് മണിക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് ഒപ്പ് വാങ്ങിയതായും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷമായിരുന്നു ഒപ്പ് വാങ്ങിയതെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്.
അതേസമയം, പൊക്കിള്‍ക്കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന്‍ തീരുമാനിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുള്‍സലാമിന്റെ വാദം. പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും 20 ശതമാനം മാത്രമായിരുന്നു ഹൃദയമിടിപ്പെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. അമ്പലപ്പുഴ പോലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മുതിര്‍ന്ന സ്ത്രീയ്ക്ക് ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കി ആഭരണം കവര്‍ന്ന സ്ത്രീ പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. തൃശൂര്‍ പുത്തൂര്‍ സ്വദേശിനിയായ മുതിര്‍ന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്.
തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത് . ഈ സ്ത്രീ മാല സ്വകാര്യ സ്ഥാപനത്തില്‍ പണയപെടുത്തി 70,000 രൂപ വാങ്ങിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ പിന്നീട് ആഭരണം പരിശോധിച്ചപ്പോഴാണ് മാല മുക്കുപണ്ടം ആണെന്ന് മനസ്സിലായത്.
ധനകാര്യ സ്ഥാപനത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിലാസവും പ്രതിയുടെ ദൃശ്യങ്ങളും കിട്ടി.സ്ഥിരമായി പണയം വയ്ക്കാന്‍ വരുന്നയാളായതിനാല്‍ ആദ്യം പണയമുതല്‍ പരിശോധിച്ചിരുന്നില്ല.
ഇത് മുക്കുപണ്ടമാണെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെ ലിജിതയോട് പണം തിരികെയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ മുപ്പതിനായിരം രൂപ തിരികെയടച്ചു. ബാക്കി പണം അടയ്ക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. ലിജിത എംബിഎ ബിരുധ ധാരിയാണ്
കാസർഗോഡ് തൃക്കരിപ്പൂർ വയലോടിയിലെ പ്രിയേഷിന്റെ മരണം സദാചാര കൊലപാതകമെന്ന് സൂചന. ഇതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ രാത്രി വൈകി എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിയെഷിനെ പിടികൂടിയത്. തുടർന്ന് സംഘം ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ്, മുഹമ്മദ് റഹ്നാസ് എന്നിവരെയാണ് ചന്തേര സിഐ പി നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്ന് പോലീസ് പറയുന്നു. പ്രിയേഷിന്റെ കാണാതായ മൊബൈൽ ഫോൺ ഷഹബാസിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.
ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് ആണ്‍കുട്ടികളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ. 16 ഉം 17 ഉം വയസ്സുള്ള കൗമാരക്കാരെയാണ് ഉത്തര കൊറിയയിലെ ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് റിയാങ്ഗാങ് പ്രവിശ്യയിലെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികള്‍ കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പൊതുജന മധ്യത്തില്‍ അധകൃതര്‍ വെടിവച്ച് ശിക്ഷ നടപ്പിലാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതിയാണ് 2020 ല്‍ കിം ഭരണകൂടം നിരോധനമേര്‍പ്പെടുത്താനുള്ള കാരണം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍കഥയാകുന്ന രാജ്യത്തു നിന്ന് നടുക്കുന്ന വാര്‍ത്തകളാണ് പുറത്തു വരാറുള്ളത്.
നേരത്തെ, ജനിക്കുന്ന കുട്ടികള്‍ക്ക് ബോംബ്, ഗണ്‍, സാറ്റലൈറ്റ് തുടങ്ങിയ പേരുകളിടണമെന്ന നിര്‍ദേശം ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു
കൽപ്പറ്റ കണിയാരത്ത് ടെക്‌സ്റ്റെെൽ ഉടമ കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് പൂർണമായി കത്തിയ നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മൃതദേഹം. കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. ഇന്നുച്ചയോടെയാണ് സംഭവം.
ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാല്‍ ഇവര്‍ക്ക് തീയണക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയച്ചതോടെ മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും ഏകദേശം പൂര്‍ണമായും കാര്‍ കത്തി നശിച്ചിരുന്നു. തീയണച്ചതിന് ശേഷമാണ് കാറിനുള്ളില്‍ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്.
പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മരണപ്പെട്ടത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞത്.
മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മകളുടെ കല്യാണം നടക്കാനിരിക്കെ മാനന്തവാടിയിലെ ബന്ധുക്കളെ ക്ഷണിക്കാനായി പോയതാണെന്നാണ് ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴി. കേളകം ടൗണില്‍ വര്‍ഷങ്ങളായി മഹാറാണി ടെക്‌സ്‌റ്റൈയിസെന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
അയര്‍ലണ്ടിലെ ഡബ്ലിൻ സ്വോർഡ്‌സിൽ നിന്നും കേരളത്തില്‍ സന്ദര്‍ശനത്തിനും ചികിത്സയ്ക്കുമായെത്തിയ യുവതിയെ കോവളത്ത് വെച്ച് ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളായ വെള്ളാര്‍ പനത്തുറ ഉമേഷിനും(28) ഇയാളുടെ ബന്ധു കൂടിയായ ഉദയകുമാറിനും (24 ) ഇരട്ടജീവപര്യന്തം . കൊല നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി.
തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാല്‍സംഗം ചെയ്തു കൊന്നുവെന്ന് കേസ് തെളിയാക്കാന്‍ പ്രൊസിക്യുഷന് കഴിഞ്ഞത് കൊണ്ടാണ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.1,65,000 യൂറോ പിഴയും പ്രതികള്‍ അടയ്ക്കണം.ഇത് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ കോടതി നിര്‍ദേശിച്ചു.ജീവിതാവസാനം വരെ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി.
2018 മാര്‍ച്ച് നാലിനാണ് കോര്‍ക്കില്‍ ബ്യുട്ടി പാര്‍ലര്‍ നടത്തുന്ന ഇവരുടെ സഹോദരി ഇലിസയോടൊപ്പം കോവളത്തെത്തിയ ലാത്വിയന്‍ വംശജയായ ലിഗയെന്ന യുവതിയെ കാണാതായത്. ഒരു മാസത്തിന് ശേഷം അവരുടെ മൃതദേഹം കോവളം ബിച്ചിന് അടുത്തുളള ഒരു ചതുപ്പില്‍ വള്ളികൊണ്ട് കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു ..
വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്നത് 376 (A) പ്രകാരമാണ് വിധിച്ചിട്ടുള്ളത്. ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികള്‍ ഒടുക്കണം. ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്. ഇത് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അന്വേഷണത്തിന് ശേഷമാണ് നല്‍കേണ്ടത്. വിധി മാതൃകാപരമാണെന്ന് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പ്രതികരിച്ചു.
ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഉമേഷ് എന്നിവരാണ് ലാത്വിയന്‍ യുവതിയെ കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചെയ്ത തെറ്റില്‍ കുറ്റബോധം ഉണ്ടോയെന്നും കോടതി ചോദിച്ചു. കുറ്റം ചെയ്യാത്തതിനാല്‍ കുറ്റബോധമില്ലെന്നും കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ അറിയിച്ചു.
ശിക്ഷാവിധിയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ പ്രതികളുടെ പ്രായം കോടതിക്ക് പരിഗണിക്കാം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം. ഈ സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ശിക്ഷായിളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയെ അറിയിച്ചിരുന്നു
എന്നാല്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ പ്രതികള്‍ക്ക് എതിരല്ലെന്നും പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കോടതി പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
ജീവിക്കാന്‍ അനുവദിക്കണമെന്നും രണ്ടു സെന്റ് വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കള്‍ക്ക് താന്‍ മാത്രമാണ് ആശ്രയമെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയില്‍ പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും വാദിച്ചു
രണ്ടു സെന്റ് വസ്തുവില്‍ താമസിക്കുന്നവരില്‍നിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരില്‍നിന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. 376 (എ) (ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തല്‍), 376 (ഡി) (കൂട്ടബലാല്‍സംഗം) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞപ്പോള്‍ വെവ്വേറെ ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
കോവളത്തെത്തിയ യുവതിയെ മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. മയക്കം വിട്ടുണര്‍ന്ന ഇവരും വിദേശ യുവതിയും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമായി. ഇതേ തുടര്‍ന്ന് ഇവരെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. ഇത്തരത്തില്‍ നിരവധി വിദേശ വനിതകളെ മയക്കുമരുന്ന് നല്‍കി ഈ പ്രദേശത്ത് ഇവര്‍ പീഡിപ്പിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അനൗദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന ഉമേഷിനും ഉദയകുമാറിനും മയക്ക് മരുന്ന് കച്ചവടവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോവളത്തെത്തുന്നു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് ഇത്തരത്തില്‍ ഇവര്‍ മയക്കുമരുന്ന് നല്‍കാറുണ്ടായിരുന്നു. അതിനെ ശേഷം വിദേശ യുവതികളെ ഇവര്‍ പീഡിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഉമേഷും ഉദയകുമറും അറസ്റ്റിലായത്.
ലിഗയെ കാണാതായ വിവരമറിഞ്ഞ് ഡബ്ലിന്‍ സ്വോര്‍ഡ്സില്‍ താമസിക്കുന്ന പാര്‍ട്‌നര്‍ ആന്‍ഡ്രു ജോര്‍ഡന്‍ കേരളത്തില്‍ എത്തിയിരുന്നു.ദേശം മുഴുവന്‍ ലീഗയുടെ ചിത്രമുള്ള അറിയിപ്പുകള്‍ സ്ഥാപിച്ചു നടന്നു നീങ്ങിയ ആന്‍ഡ്രുവിന്റെ സങ്കടം അന്ന് കേരളം ഏറ്റുവാങ്ങി അയാളോടൊപ്പം തിരച്ചില്‍ നടത്തിയിരുന്നു. നിരവധി സാമൂഹിക പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിലൂടെയാണ് കേസ് അന്വേഷണത്തില്‍ പോലീസ് സതീവമായി ഇടപെട്ടത്. സ്വോര്‍ഡ്സ് റോള്‍സ് ടൗണില്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ നടത്തുന്ന സഹോദരിക്കൊപ്പമാണ് ആന്‍ഡ്രുവും ,ലിഗയും അക്കാലത്ത് താമസിച്ചിരുന്നത്.
ആത്മഹത്യയാണെന്നു കരുതിയ യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് അറസ്റ്റിലായി. നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസിൽ അശ്വതിയുടെ മരണമാണ്ഒമ്പത് വർഷത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നേമത്തെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോൾ 23 വയസായിരുന്നു അശ്വതിയക്ക് പ്രായം. ലോക്കൽ പോലീസ് അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബകലഹമാണ് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ, അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പഴയ അസ്വാഭാവിക മരണങ്ങളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുന്നതിനിടെയാണ് അശ്വതിയുടെ മരണം സംബന്ധിച്ച റിപ്പോർട്ടിൽ ചില സംശയങ്ങളുദിച്ചത്. ഭർത്താവ് രതീഷിന്റെ കൈയിലുണ്ടായിരുന്ന ഒരു പൊള്ളലിന്റെ പാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കച്ചിത്തുരുമ്പായത്. കത്തിക്കരിഞ്ഞ അശ്വതിയുടെ ശരീരത്തിൽ പിടിച്ചതിലൂടെയാണ് പൊള്ളലേറ്റതെന്നാണ് രതീഷ് പറഞ്ഞത്. എന്നാൽ, ഇതു വിശ്വസിക്കാൻ പോലീസ് തയ്യാറായില്ല. അങ്ങനെയെങ്കിൽ കൈയുടെ അകം ഭാഗത്തേ പൊള്ളലുണ്ടാകൂവെന്നും പുറംഭാഗത്ത് പൊള്ളലുണ്ടാകില്ലെന്നും പോലീസ് വിലയിരുത്തി. തുടർന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്കു നീങ്ങുകയായിരുന്നു.
അശ്വതിയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെ കണ്ട് അന്വേഷണസംഘം വീണ്ടും വിവരങ്ങൾ ശേഖരിച്ചു. സംഭവം എങ്ങനെയാണ് നടന്നതെന്ന് പുനഃസൃഷ്ടിച്ചാൽ മാത്രമേ പൊള്ളലേറ്റത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഇതിനായി ഡോക്ടർമാരുടെ ഒരു സംഘത്തെ നിയോഗിക്കുകയും അവർ സംഭവം പുനഃസൃഷ്ടിച്ച് പരിശോധനകൾ നടത്തുകയും ചെയ്തു. അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്നും മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നും ഡോക്ടർമാരുടെ വിലയിരുത്തലുണ്ടായി.
അശ്വതിയും രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്നും അന്വേഷണസംഘം മനസ്സിലാക്കി. ഇതിനിടെ രതീഷിന് നുണപരിശോധന നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനു സമ്മതിച്ചിരുന്നില്ല.
കൂടുതൽ ചോദ്യംചെയ്യലിൽ അശ്വതിയുടെ ദേഹത്ത് താൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് രതീഷിനെ അറസ്റ്റുചെയ്തത്. പൂഴിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന രതീഷും അശ്വതിയും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രതീഷ് അശ്വതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലും സംഘവുമാണ് കേസ് അന്വേഷിച്ചത്.
ചങ്ങനാശേരി ബൈപ്പാസിന് സമീപം 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചെത്തിപുഴയിൽ ഇരുചക്രവാഹന വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിന്‍റേതാണ് (51) മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. പാലത്രയ്‌ക്കടുത്തുള്ള ഹോട്ടൽ സമുദ്രയുടെ സമീപത്തെ കാടുകയറിയ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതശരീരം.
ചങ്ങനാശേരിയില്‍ 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിപോള്‍ ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇദ്ദേഹത്തിൻ്റെ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് റോഡരികിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ടയര്‍ പഞ്ചര്‍ കട തീവെച്ച് നശിപ്പിച്ച് അതിഥി തൊഴിലാളി. മലപ്പുറത്താണ് സംഭവം. ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ടത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍.
ഇയാള്‍ക്കെതിരെ കടയുടമ കെ ടി അമാനുള്ളയാണ് പരാതി നല്‍കിയത്. കടയില്‍ നിന്നും സ്ഥിരമായി പണം നഷ്ടമാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ പരിശോധിച്ചപ്പോഴാണ് ആലം ആണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കടയ്ക്ക് തീയിട്ടത്. കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്.
തീയിട്ടതിന് പിന്നാലെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി ഇയാള്‍ നാടുവിടുകയായിരുന്നു. പുലര്‍ച്ചെ ഫുട്‌ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. തുടര്‍ന്ന് വിവരം അഗ്‌നിരക്ഷാ സേനയെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.