രാജ്യത്തെ നടുക്കിയ വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ പോലീസ്. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ കാര്‍ അപകടത്തിലാണ് മിസ്ത്രി മരണപ്പെട്ടത്.
ഈ അപകടത്തിനിടയാക്കിയ മെര്‍സിഡീസ് ബെന്‍സ് ഓടിച്ചിരുന്നത് ഡോ. അനാഹിത പാണ്ഡോളെയാണ്. ഇവര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പോലീസ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുതുതായി കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്ന കുറ്റപത്രത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉള്ളത്.
അപകടസമയത്ത് കാരില്‍ സൈറസ് മിസ്ത്രിയോടൊപ്പം ജഹാംഗീര്‍ പണ്ഡോളെ, ഡോ അനാഹിത, ഭര്‍ത്താവ് ഡാരിയസ് പണ്ഡോളെ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മുന്‍ സീറ്റില്‍ യാത്ര ചെയ്ത അനാഹിതയും ഡാരിയസും പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും പിന്‍സീറ്റിലായിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ഡോളെയും മരണപ്പെടുകയായിരുന്നു.
നേരത്തെ, അനാഹിതയും ഡാരിയസും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അപകടസമയത്ത് അനാഹിത ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
മരണകാരണമാകും വിധം അശ്രദ്ധമായി വാഹനമോടിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അനാഹിതയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. തുടര്‍ച്ചയായി ഇവര്‍ അമിത വേഗതയില്‍ വാഹനമോടിച്ചിരുന്നു. മുന്‍പും നിരവധി തവണ നിമലംഘനം നടത്തിയിട്ടുണ്ട്.
അനാഹിതയ്ക്ക് എതിരെ 2019 മുതല്‍ 19 തവണയാണ് നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത് എല്ലാം അമിതവേഗതയില്‍ വാഹനമോടിച്ചതിനാണ്.
ഇവര്‍ ഈ അപകടത്തില്‍പ്പെട്ട കാര്‍ തന്നെയാണ് 19 തവണയും നിയമലംഘനത്തിന് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. പുലർച്ചെ രണ്ടു മണിയോടെ സെല്ലിലെ ശുചിമുറിയിലാണ് രാജേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 15ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ നടുറോഡില്‍ വച്ചാണ് നന്ദിയോട് സ്വദേശി സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ വഴയില റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പിന്തുടർന്ന രാജേഷ് കഴുത്തിലും തലയ്ക്കും വെട്ടുകയായിരുന്നു. രണ്ടിലധികം തവണ വെട്ടി. രാജേഷിനെ നാട്ടുകാർ ചേര്‍ന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വർഷമായി വഴയിലയിൽ ഒരുമിച്ചായിരുന്നു താമസം. ഭാര്യയും കുട്ടികളുമുളള രാജേഷ് സിന്ധുവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാജേഷ് മറ്റൊരു വീട്ടിലേക്ക് മാറി. സിന്ധു അകന്ന് പോകുന്നു എന്ന സംശമാണ് കൊലക്ക് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ചുവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ മുപ്പത് ലക്ഷം രൂപ വേണമെന്ന് അഞ്ജുവിന്റെ അച്ഛന്‍ അശോകന്‍ പറയുന്നു.
വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്‌സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ, നാല് വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് മരിച്ചത്. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.
ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
പിന്നാലെ അഞ്ജുവിന്റെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ജുവിനെ ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വൈക്കത്തുള്ള അഞ്ജുവിന്റെ ബന്ധുക്കളെ പോലീസ് അറിയിച്ചു.
സാജുവിനെ 72 മണിക്കൂര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.
അതേസമയം, ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പറഞ്ഞു.
അഞ്ജുവിനെ മുമ്പും ഭര്‍ത്താവ് സാജു ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ. മകളെ ഉപദ്രപിച്ചിരുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്നും അന്ന് വസ്ത്രത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും കൃഷ്ണാമ്മ കരച്ചിലടക്കാനാവാതെ പറയുന്നു.
ഇക്കാര്യം അച്ഛനോട് പറയരുതെന്നും ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിരുന്നുവെന്നും കൃഷ്ണാമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള്‍ സാജുവിനെ ഭയന്നാണ് താനും കഴിഞ്ഞിരുന്നതെന്നും കൃഷ്ണാമ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെയും മക്കളായ ജീവയെയും ജാന്‍വിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അഞ്ജുവിനെ സാജു ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹമായിരുന്നു. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 7 വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടനിലേക്ക് പോയത്.
ദമ്പതികള്‍ക്കിടയിലെ വഴക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ തക്കലയില്‍ ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം വീട്ടില്‍ പോയി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് (35), ഭാര്യ ജെബ ബെര്‍നിഷയെ (31) വെട്ടിക്കൊലപ്പെടുത്തിയത്. ഇവര്‍ക്ക് ജെബ ശോഭന്‍, ജെബ ആകാശ് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. എബിനേസര്‍ ടെമ്പോ ഡ്രൈവറാണ്. ബെര്‍നിഷയെ കൊലപ്പെടുത്തിയ ശേഷം എബിനേസര്‍ വീട്ടിലെത്തി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശേഷം ഇയാള്‍ തന്നെ കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. അവിടെ നിന്ന് തുടര്‍ചികിത്സയ്ക്കായി മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബെര്‍നിഷ കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ട്രെയിനില്‍ ദിനവും തിരുവനന്തപുരത്ത് പോയി മടങ്ങി വരുന്നതായിരുന്നു പതിവ്. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിന് ശേഷം ബെര്‍നിഷയുടെ വസ്ത്രരീതിയില്‍ മാറ്റം വന്നതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടാകുന്നത് പതിവായിരുന്നു.
ഇതു സംബന്ധിച്ചുള്ള ഒത്തുതീര്‍പ്പിനായി ഇരുവരെയും ബെര്‍നിഷയുടെ പിതാവ് ജെബസിംഗ് മൂലച്ചലിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. ഒത്തുതീര്‍പ്പിന് ശേഷം എബിനേസറും ജെബ ബെര്‍നിഷയും ഒരുമിച്ച് വീട്ടിലേക്ക് പോകാനായി ഇറങ്ങിയെങ്കിലും പാരയ്‌ക്കോട് റോഡില്‍ വച്ച് വീണ്ടും ഇവര്‍ക്കിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
തുടര്‍ന്ന് ക്ഷുഭിതനായ എബിനേസര്‍ ഷര്‍ട്ടിനുള്ളില്‍ മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ബെര്‍നിഷയെ വെട്ടുകയായിരുന്നു. ബെര്‍നിഷയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും എബിനേസര്‍ രക്ഷപ്പെട്ടിരുന്നു. തലയില്‍ വെട്ടേറ്റ ബെര്‍നിഷ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല പോലീസ് മൃതദേഹം കൈപ്പറ്റി ഇന്‍ക്വസ്റ്റിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രതി ആശുപത്രി വിട്ടയുടനെ അറസ്റ്റ് ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് തക്കല പോലീസ് കേസെടുത്തു.
കടയ്ക്കാവൂരിൽ യുവതി ട്രെയിനിന് മുന്നിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. മണമ്പൂർ പന്തടിവിള ഓംങ്കാരത്തിൽ ശശാങ്കന്റെയും അജിതയുടെയും മകൾ ശരണ്യയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിന്‍റെ മാനസികപീഡനം മൂലമാണ് ശരണ്യ മരിച്ചതെന്നാണ് അവർ ആരോപിക്കുന്നത്. ശരണ്യയുടെ മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച കടയ്ക്കാവൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
2022 മെയ് 12നാണ് ചിറക്കര സ്വദേശി വിനോദുമായി ശരണ്യയുടെ വിവാഹം നടക്കുന്നത്. പാർതുകോണം ഭാരതീമംഗലം ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. ശരണ്യയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ വിവാഹ ശേഷം ശരണ്യയെ സ്ത്രീധന കാര്യം പറഞ്ഞും അവിഹിത ബന്ധങ്ങൾ ആരോപിച്ചും ഭർത്താവ് മാനസികമായും ശരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ശരണ്യക്ക് സ്വന്തം വീട്ടിലേക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നുവെന്നും ശരണ്യയുടെ മാതാവ് പറയുന്നു.
ശരണ്യയുടെ ആത്മഹത്യയ്ക്ക് തലേ ദിവസം ഭർത്താവിന്റെ ഫോണിൽ കണ്ട മറ്റൊരു സ്ത്രീയുമായുള്ള ചിത്രത്തെ കുറിച്ച് ശരണ്യ ചോദ്യം ചെയ്യുകയും അതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായെന്നും അമ്മ അജിത പറയുന്നു.
28 കാരിയായ ശരണ്യ പഠിത്തത്തിൽ ഏറെ മിടുക്കിയായിരുന്നു. എംബിഎ മികച്ച മാർക്കോടെ പൂർത്തിയാക്കിയ ശരണ്യ കൊല്ലത്ത് ഐ.എൽ.ടി.എസ് കോച്ചിങ്ങിനു പോകുകയായിരുന്നു. സംഭവ ദിവസം പതിവ് പോലെ കൊല്ലത്ത് പോകാൻ ചാത്തന്നൂരിൽ ഭർത്താവുമായി എത്തിയ ശേഷം ശരണ്യ ബസിൽ കയറി പോയി.
എന്നാൽ ഫോൺ സ്വിച്ചു ഓഫ് ആക്കി ശരണ്യ നേരെ വക്കത്തുള്ള കൊച്ചച്ചന്റെ വീട്ടിലേക്ക് പോയി. എന്നാൽ വീട്ടിൽ ആളില്ലായിരുന്നു. പിന്നീടാണ് ശരണ്യയുടെ മരണ വാർത്ത വീട്ടിൽ എത്തുന്നത്. ശരണ്യയുടെ പിതാവും സഹോദരനും വിദേശത്ത് ജോലി നോക്കുന്നവരാണ്. വിവാഹത്തിന് ഇരുവരും നാട്ടിൽ ഇല്ലായിരുന്നു. ഇപ്പോൾ മരണവാർത്ത അറിഞ്ഞാണ് സഹോദരൻ നാട്ടിൽ എത്തിയത്. വിവാഹശേഷം തന്നെ ഒന്ന് വിളിക്കാൻ പോലും ശരണ്യക്ക് ഭർത്താവ് അനുവാദം നൽകിയിരുന്നില്ല എന്ന് സഹോദരൻ ശരത് പറയുന്നു
മരണത്തിൽ ദുരൂഹത ഉണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
യാത്രക്കിടെ കാറിന് തീപിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. കേരളകൗമുദി ചാത്തന്നൂര്‍ ലേഖകന്‍ സുധി വേളമാനൂര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.
നാട്ടുകാര്‍ വിവരം അറിയിച്ച ഉടനെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും സുധിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലമൂടിന് സമീപമായിരുന്നു സംഭവം. വീട്ടില്‍ നിന്ന് കാറില്‍ പുറത്തേക്ക് ഇറങ്ങിയ ഉടനേ തീ പിടിക്കുകയായിരുന്നു.
കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് അതുവഴി വന്നയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചു. കാറിന്റെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ തുറക്കാനായില്ല. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ത്തെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു.
വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമവും വിഫലമായി. തുടര്‍ന്ന് പരവൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. കാര്‍ കത്തുന്നതിന് മുമ്പ് സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും തെളിവെടുത്തു.
മാതാപിതാക്കളെ വേർപിരിഞ്ഞതിനെ തുടർന്ന് സങ്കടം സഹിക്കാനാവാതെ മലയാളി വിദ്യാർത്ഥി കഴുത്ത് മുറിച്ച് മരിച്ചു. ബംഗളൂരുവിലെ എഎംസി കോളജിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ നിതിൻ ആണ് ജീവനൊടുക്കിയത്. 20 വയസായിരുന്നു. പന്തലായനി കാട്ടുവയൽ പടിഞ്ഞാറയിൽ കൃഷ്ണ നിവാസിൽ പ്രസൂൺ ശ്രീകല ദമ്പതികളുടെ മകനാണ്.
നിർമൽ ആണ് സഹോദരൻ. കോളജ് ഹോസ്റ്റലിൽ വച്ച് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ബംഗളൂരു പോലീസിന്റെ നിഗമനം. ബുധനാഴ്ച രാവിലെ മുതൽ നിതിനെ കാണാനില്ലായിരുന്നു. ഡിസംബർ ഒന്നിനാണ് നിതിൻ കോളജിൽ എത്തിയത്.
ബുധനാഴ്ച രാവിലെ മുതൽ കാണാതായതോടെ, കൂട്ടുകാർ അന്വേഷിച്ചെത്തിയിരുന്നു. മുറി അകത്തുനിന്ന് അടച്ചിട്ട നിലയിലായതിനാൽ ഹോസ്റ്റൽ വാർഡൻ കോളേജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിതിനെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബ്രിട്ടനിൽ മലയാളി യുവതിയും രണ്ടു മക്കളും താമസ സ്ഥലത്ത് മരിച്ച നിലയിൽ. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ടത്.മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ജുവിന്റെ ഭർത്താവ് സജു യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മുറിവേറ്റ നിലയിൽ അയൽക്കാർ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ ഇവരും പിന്നീട് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ സ്വദേശിയാണ് പ്രതി സജുവെന്ന് പ്രദേശത്തെ മലയാളി സംഘടനകൾ അറിയിച്ചു. മരിച്ചവരുടെയും പിടിയിലായ ആളുടെയും പേരുവിവരങ്ങൾ ബ്രിട്ടീഷ് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പ്രതി സജുവിന് ഏറെ നാളായി ജോലിയുണ്ടായിരുന്നില്ലെന്നും ഇതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നതായും സൂചനയുണ്ട്.സജു പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നുവെന്ന് അച്ഛൻ അശോകൻ കോട്ടയത്ത് പ്രതികരിച്ചു. ഏറെ നാളായി വീഡിയോ കോൾ വിളിക്കുമ്പോൾ മകൾ ദുഖത്തിലായിരുന്നു.ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭർത്താവ് സാജു. നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളുള്ളതായി അറിയില്ല. യുകെയിലേക്ക് മക്കളുമായി ഇവർ പോയത് ഒക്ടോബറിലായിരുന്നുവെന്നും അശോകൻ പറഞ്ഞു.സംഭവത്തിൽ ബ്രിട്ടീഷ് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പടിയൂർ കൊമ്പൻപാറ സ്വദേശിയായ നഴ്സിനെയും രണ്ട് മക്കളെയും ബ്രിട്ടനിലെ കെറ്ററിംഗിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പടിയൂർ കൊമ്പൻപാറയിലെ ചേലവാലേൽ സാജുവിന്റെ ഭാര്യ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തുകയായിരുന്നു.
കുട്ടികളെ ഉടൻ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഭർത്താവ് സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ 10 വർഷത്തോളം ടാക്സി ഡ്രൈവറായിരുന്ന സാജു പിന്നീട് രണ്ട് വർഷത്തോളം സൗദിയിലും ജോലി ചെയ്തിരുന്നു.
ഒരുവർഷം മുമ്പാണ് അഞ്ജുവിനെയും മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് പോയത്. കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ നഴ്സായ അഞ്ജു രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വീടിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. സംഭവത്തിൽ നോർത്താംപ്റ്റൺഷെയർ പോലീസ് അന്വേഷണം തുടങ്ങി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. കോട്ടയം സ്വദേശിയായ അഞ്ജു വിവാഹശേഷം പടിയൂരായിരുന്നു താമസം.
തലസ്ഥാനനഗരിയിൽ എൺപതുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സിന്ധുവിനെ വാക്കത്തി കൊണ്ടാണ് പ്രതി രാജേഷ് ആക്രമിച്ചതെന്നും ആദ്യം കഴുത്തിനാണ് വെട്ടിയതെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ബേബി ജോര്‍ജ് പ്രതികരിച്ചു. ആദ്യത്തെ വെട്ടേറ്റ് റോഡില്‍ വീണിട്ടും സ്ത്രീയെ അയാള്‍ വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും യാതൊരു കൂസലും ഇല്ലാതെയാണ് അയാള്‍ സംഭവസ്ഥലത്ത് നിന്നതെന്നും സമീപവാസികള്‍ പറഞ്ഞു.
”എന്റെ വീടിന്റെ മുന്നിലാണ് രാവിലെ സംഭവം നടക്കുന്നത്. ‘രക്ഷിക്കണേ എന്നെ കൊല്ലാന്‍ വരുന്നേ’ എന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് പുറത്തിറങ്ങി നോക്കുന്നത്. റോഡില്‍ അപകടം വല്ലതും സംഭവിച്ചതാണെന്ന് ആദ്യം കരുതിയത്. എന്നാല്‍ മതിലിന് മുകളിലൂടെ എത്തിനോക്കിയപ്പോള്‍ ഒരു സ്ത്രീയെ പിന്നാലെ ഓടിയെത്തിയ ആള്‍ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുന്നതാണ് കണ്ടത്. എനിക്ക് ഒന്നുംചെയ്യാന്‍ പറ്റിയില്ല. റോഡിലൂടെ പോകുന്ന ബൈക്കുകാരെ വിളിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ആദ്യം വന്നവരൊന്നും നിര്‍ത്തിയില്ല. വെട്ടുകൊണ്ട് വീണിട്ടും ആ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് വാഹനം നിര്‍ത്തിയെത്തിയ ചിലരാണ് അയാളെ പിടിച്ചുനിര്‍ത്തിയത്. സ്ത്രീയെ ആക്രമിച്ചതിന് ശേഷം അയാള്‍ ഓടിരക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല”, ബേബി ജോര്‍ജ് വിശദീകരിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വഴയില സ്വദേശി സിന്ധു(50)വിനെ സുഹൃത്തായ രാജേഷ് നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഹോംനഴ്‌സിങ് സ്ഥാപനത്തിലെ ജോലിക്കാരിയായ സിന്ധു, ബസ്സിറങ്ങിയശേഷം സ്ഥാപനത്തിലേക്ക് നടന്നുപോകുന്നതിനിടെ വാക്കത്തിയുമായി പിന്നാലെയെത്തിയ രാജേഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിനടക്കം വെട്ടേറ്റ സിന്ധുവിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
12 വര്‍ഷം മുമ്പാണ് പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും പരിചയത്തിലാകുന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുപ്പത്തിലായതോടെ ഭാര്യയും കുട്ടികളുമുള്ള രാജേഷ്, പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി സിന്ധുവിനൊപ്പം താമസം ആരംഭിച്ചു. ഏറെക്കാലം ഒരുമിച്ച് താമസിച്ചിരുന്ന ഇരുവര്‍ക്കുമിടയില്‍ അടുത്തിടെയായി ചില സാമ്പത്തികതര്‍ക്കങ്ങളുണ്ടായെന്നാണ് വിവരം. സിന്ധു തന്റെ പണവും സ്വത്തുമെല്ലാം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് രാജേഷ് സമീപത്തുതന്നെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങി. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് രാജേഷ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികനിഗമനം. സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും ആക്രമണത്തിന് കാരണമായതായി സംശയിക്കുന്നു. കൊല്ലപ്പെട്ട സിന്ധുവും വിവാഹിതയാണെന്നും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.