നടന്‍ സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഞെട്ടി്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനാണ് അവകാശവാദവുമായി രംഗത്തെത്തിയത്.

നടനെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഇപ്പോഴും ബാക്കി നില്‍ക്കെയാണ് ആശുപത്രി ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ടിവി9-ന് നല്‍കിയ അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ എന്നയാളാണ് സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്.

‘സുശാന്ത് സിംഗ് രജ്പുത് അന്തരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലില്‍ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്. സുശാന്തിന്റെ ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങള്‍ കണ്ടിരുന്നു’- രൂപ്കുമാര്‍ പറയുന്നു.

ഉന്നതാധികാരികളുടെ നിര്‍ദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പോലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി.

നാളുകള്‍ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജന്‍സികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.

നടന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം ബോളിവുഡിലെ ചില ഭാഗങ്ങളില്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എന്‍സിബി അന്വേഷണം ആരംഭിച്ചിരുന്നു. മരണസമയത്ത് സുശാന്ത് നടി റിയയുമായി പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ 2020 ല്‍ റിയയെയും സഹോദരന്‍ ഷോക് ചക്രവര്‍ത്തിയെയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.

ഒരു മാസത്തിലേറെയായി നടി മുംബൈയിലെ ബൈക്കുള ജയിലിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ എന്‍സിബി രജിസ്റ്റര്‍ ചെയ്തിരുന്നു. റിയക്കും സഹോദരനും പുറമേ മറ്റ് നിരവധി പേരെയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍സിബി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.