Crime

ദീലീപിന് വേണ്ടി വ്യാജ സ്‌ക്രീന്‍ ഷോട്ടുകളുണ്ടാക്കി, ഷോണ്‍ ജോര്‍ജ്ജിനെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും അതിന്റെ വിശ്വാസ്യതക്കായി സ്‌ക്രീന്‍ ഷോട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് ഷോണിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

നാളെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷോണിന് നോട്ടീസ് നല്‍കി.മാധ്യമപ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന് ഷോണ്‍ അയച്ചെന്നാണ് കേസ്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

എന്നാല്‍ അഭിഭാഷകനായ തനിക്ക് ഇത്തരം മണ്ടത്തരം കാണിക്കേണ്ട കാര്യമില്ലന്നാണ് ഷോണ്‍ ജോര്‍ജ്് പറയുന്നത്. കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, 5 മെമ്മറി കാര്‍ഡുകള്‍, രണ്ട് ടാബുകള്‍ എന്നിവ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപുമായി തനിക്ക് നല്ല ആത്മബന്ധമാണുള്ളതെന്നും ഷോണ്‍ പറഞ്ഞിരുന്നു.

അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ എന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ചതെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ഇത് നിര്‍മ്മിച്ചതെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളുടെ കൂടെ ഉറങ്ങി കിടന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയത് ബിജെപി നേതാവിന് വേണ്ടി. ഫിറോസാബാദിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് ഏഴു വയസുള്ള ആണ്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. സിസി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും 2 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങിയതെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് നിലവില്‍ ഒരു മകളുണ്ട്. ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം കൊണ്ടാണ് ഇവര്‍ ‘ഡോക്ടര്‍’മാരില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ‘ഡോക്ടര്‍മാര്‍’ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വില്‍പന നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി. തട്ടികൊണ്ടുപോയ സംഘത്തിലെ എട്ടു പേര്‍ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടര്‍മാരാണ് ആശുപത്രി നടത്തുന്നത്. ഇതില്‍ ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.

ഇടുക്കിയെ നടുക്കി രാത്രിയിൽ വീണ്ടും പേമാരി; പുലർച്ചെ ഉരുൾപൊട്ടൽ. അഞ്ചു വയസ്സുള്ള കുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേരും മരിച്ചു. തൊടുപുഴയിൽ നിന്ന് 15 കിലോമീറ്ററകലെ കുടയത്തൂരിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണു ദുരന്തം. സംഗമം കവലയ്ക്കു സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), സോമന്റെ മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (5) എന്നിവരാണു മരിച്ചത്.

ഏഴു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മണ്ണിനടിയിൽ നിന്ന് 5 മൃതദേഹങ്ങളും പുറത്തെടുത്തു. വീടിരുന്ന സ്ഥലത്തുനിന്ന് 2 കിലോമീറ്റർ മുകളിൽ മോർക്കാട്- പന്തപ്ലാവ് റോഡിനു താഴ്ഭാഗത്താണ് ഉരുൾപൊട്ടിയത്. ഒലിച്ചുവന്ന കൂറ്റൻ പാറകളിലും ചെളിയിലും വീട് പൂർണമായും മൂടിപ്പോയി. ഉറങ്ങിക്കിടന്ന കുടുംബം ഒന്നാകെ അപകടത്തിൽപെട്ടു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ അയൽവാസികൾ കണ്ടത് സോമന്റെ വീടിന്റെ സ്ഥാനത്ത് കല്ലും മണ്ണും ചെളിയും മാത്രമാണ്.

പുലർച്ചെ 3.50നു കാ‌ഞ്ഞാർ പൊലീസും മൂലമറ്റത്തു നിന്നുള്ള അഗ്നിശമന സേനയുമെത്തി തിരച്ചിൽ തുടങ്ങി. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇന്നലെത്തന്നെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി സംസ്‌കാരം നടത്തി. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു സോമൻ. ഭാര്യ ഷിജി എടാട് ഗവ. എൽ.പി സ്കൂളിൽ പാർട്ട് ടൈം സ്വീപ്പറാണ്. ഷിമ കാഞ്ഞാറിലെ സ്വകാര്യ ലാബ് ജീവനക്കാരിയാണ്. ദേവാക്ഷിദ് ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.

അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിനെ ആംബുലൻസിൽനിന്നു പുറത്തിറക്കി കിടത്തിയപ്പോൾ അച്ഛൻ സുനിൽ മകനു നൽകിയ അന്ത്യചുംബനം കണ്ടുനിന്നവർക്കു കരച്ചിലടക്കാനായില്ല. അണപൊട്ടിയ തേങ്ങലുകൾക്കിടെ, കുടയത്തൂർ ദുരന്തത്തിൽ പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ വൈകിട്ട് 5ന് ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.

ആംബുലൻസുകൾ ഓരോന്നായി എത്തിയപ്പോൾ കാത്തുനിന്നവർക്കു നിയന്ത്രണംവിട്ടു. ഒരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി നാടിന്റെ നാനാ ഭാഗത്തുനിന്നായി ഒട്ടേറെ ആളുകളാണ് എത്തിയിരുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഹൂസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ നാലുപേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നഗരത്തിലെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഇതടക്കമാണ് നാല് മരണം.

വീടൊഴിയാൻ ആവശ്യപ്പെട്ടതിൽ കുപിതനായാണ് അക്രമി അയൽവാസികളെ വെടിവച്ച് കൊന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അക്രമി ആഫ്രിക്കൻ അമേരിക്കൻ ആണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ കറുത്ത വസ്ത്രം ധരിച്ചിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.

അപ്പനായി വന്നവനും ചേട്ടനായി വന്നവനും ഒക്കെ ഉപയോഗിച്ചു. പുറമേ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതം തകർന്നു. ഉറക്കമില്ല. ആരോടു ചിരിച്ചു സംസാരിക്കണം എന്നറിയാത്തപോലായി. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിക്കുകയാണ്. തന്നെക്കുറിച്ചു പറയുന്നവർ പറഞ്ഞു സന്തോഷിക്കട്ടെ. ഇപ്പോൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേ ഉള്ളൂ. ലഹരി, പെൺവാണിഭ കേസുകളിൽ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബു ഒരു മലയാളം ഓൺലൈനിനോട് പറഞ്ഞതാണിത്.

ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ലെന്നു അശ്വനി പറയുന്നു. ’25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാ ണ്ആഗ്രഹിക്കുന്നത്. വലിയ ആഗ്രഹങ്ങളില്ല. 16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയ അശ്വതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്ക് കൈമാറി പണമുണ്ടാക്കുകയായിരുന്നെന്നും’ അശ്വതി തുറന്നു പറഞ്ഞിരിക്കുകയാണ്.

താൻ ചെയ്ത തെറ്റ് ഒരിക്കലും സമൂഹം അറിയാതെ സൂക്ഷിക്കുകയായിരുന്നു അശ്വതി. പക്ഷെ അവർ ജീവിക്കാൻ വിടില്ലെന്നാണ് അശ്വനി പറയുന്നത്. ‘എന്നെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചതാണ്. സമൂഹത്തിൽ മോശപ്പെട്ട രീതിയിൽ ജീവിക്കണമെന്ന ആഗ്രഹിച്ചിരുന്നില്ല. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഡ്രഗ്സ് കൊടുത്ത് ഒരാളെയും നശിപ്പിച്ചിട്ടില്ല. പക്ഷെ ഇവർ ചെയ്തതിനു തെളിവുണ്ട്. എല്ലാത്തിനും ഞാൻ സാക്ഷിയാണ്. വീട്ടുകാരോട് തനിക്ക് ജോലിയാണ് എന്നാണു പറഞ്ഞിരുന്നത്. ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിലാണ്. ഡ്രഗ്സ് അടി നിർത്തി. വിവാഹം കഴിച്ച് ഇതിൽ നിന്നെല്ലാം മാറിപ്പോകാനുള്ള ശ്രമമാണ്. ആറുമാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഇനി എനിക്ക് പേടിക്കാതെ പറയാം കഴിയും’ അശ്വതി പറഞ്ഞിരിക്കുന്നു.

‘എനിക്ക് നഷ്ടമായത് ഇവർക്ക് തിരിച്ചു തരാൻ പറ്റുമോ? ആലോചിക്കുമ്പോൾ ഇതൊക്കെ എനിക്കു വേണ്ടതായിരുന്നോ? എനിക്ക് വീട്ടിൽ ആഹാരമില്ലായിരുന്നോ? അവർ എന്നെ നോക്കിയിട്ടില്ലായിരുന്നോ? എന്റെ വീട്ടുകാർ പറഞ്ഞു വിട്ടതാണോ എന്നെ? ഒരു സ്നേഹത്തിനു വേണ്ടി ചെയ്തതാണ് ഇങ്ങനെയൊക്കെ എത്തിയത് – അശ്വതി പറയുന്നു.

പ്രണയത്തിനായി വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ വിശ്വസിച്ചവർ ലഹരിക്ക് അടിമയാക്കി തന്റെ ശരീരം വിറ്റു പണമുണ്ടാക്കുകയായിരുന്നെന്ന് അശ്വതി ആരോപിക്കുന്നു. ചെറിയ പ്രായത്തിലാണ് അശ്വതി കൊച്ചിയിൽ എത്തുന്നത്. അന്ന് ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നു. അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ക്ക് നേരെയാണ് അശ്വനി ആരോണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇരുവരും മാറിമാറി തന്നെ കൂട്ടിക്കൊണ്ടു പോയി വിൽക്കുകയും പണം സ്വന്തമാക്കി ബിസിനസ് കെട്ടിപ്പടുക്കുകയും ആയിരുന്നു. ഒടുവിൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചു സമാധാനമായി ജീവിക്കാൻ തീരുമാനിച്ചിട്ടും വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറഞ്ഞിരിക്കുന്നു.

‘എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. ഞാൻ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകർക്കുകയായിരുന്നു. എന്നെ മിസ് യൂസ് ചെയ്തതാണ്. എനിക്ക് പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവർക്ക് ഇതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകും. അവസാനം നമ്മൾ കുപ്പയിലായി. അവർ ബെൻസിലാണ് ഇപ്പോൾ നടക്കുന്നത്. അശ്വതി പറയുന്നു.

ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്. പത്തനംതിട്ടയിലാണ് സംഭവം. വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന്‍ (24) എതിരെയാണ് പോക്‌സോ കേസ് ചുമത്തിയത്.

അച്ചുമോന്‍ പലതവണ ബസ്സില്‍വെച്ച് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇയാള്‍ മുന്‍പു 2 തവണ പെണ്‍കുട്ടിയുടെ കൈയ്ക്കു കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളില്‍ മുന്നോട്ടു കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് അരയില്‍ പിടിച്ച് തള്ളുകയും ചെയ്തതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടി വിഷമത്തിലായിരുന്നുവെന്നും അന്നുതന്നെ ഈ വിവരം വീട്ടിലെത്തി അറിയിച്ചിരുന്നതായി അമ്മയും മൊഴി നല്‍കി. പെണ്‍കുട്ടിക്കൊപ്പം ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും ഈ വിവരങ്ങള്‍ പറഞ്ഞിരുന്നു. ഇവരും പെണ്‍കുട്ടിയുടെ മൊഴി ശരിയാണെന്നു പൊലീസിനെ അറിയിച്ചു.

ഇതോടെയാണ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ അച്ചുമോനെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ ആക്രമിച്ചിരുന്നു. ഇയാള്‍ ഒളിവിലാണ്.

അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നു. എറണാകുളത്താണ് സംഭവം. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്തുവെച്ചാണ് കൊലപാതകം. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.

യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. അജയ്കുമാറും യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു.

ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ്, അജയ്കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീണു മരിച്ചു.

തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി പറയുന്നു. അതേസമയം, പോലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മഹാരാഷ്ട്രയില്‍ 15കാരിയുടെ മൃതദേഹം ബാഗില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാല്‍ഘര്‍ ജില്ലയിലെ ഹൈവേക്ക് സമീപത്താണ് പെണ്‍ക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈ അന്ധേരി സ്വദേശിയായ വന്‍ഷിത കനൈയലാല്‍ റാത്തോഡാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മുംബൈ അഹമ്മദാബാദ് ഹൈവേയുടെ വശത്ത് നൈഗാവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ബാഗ് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും വയറില്‍ കുത്തേറ്റിട്ടുള്ളതായും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് അന്ധേരി മുതല്‍ നൈഗാവ് സ്റ്റേഷനുകള്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ റെക്കോര്‍ഡിങുകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വസായിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികൾക്ക് സുപരിചിതമായത്. അദ്ദേഹത്തിൻറെ ജീവിതവും അതിൻറെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്. അറിവിന്റെ നിറകുടമായ ജി.എസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനപാഠമാണ്. ഒന്ന് രണ്ടു സിനിമകളിലും ജി.എസ് പ്രദീപ്‌ അഭിനയിച്ചിരുന്നു,മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജി.എസ് പ്രദീപ്‌ മിനി സ്ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് പ്രദീപ്, വാക്കുകളിങ്ങനെ,എനിക്കിപ്പോൾ അമ്പത് വയസായി. ജീവിതത്തിന്റെ രണ്ടാം പകുതിയിലെത്തി. ഇപ്പോൾ തുറന്ന് പറച്ചിലുകൾ ആവശ്യമായ സമയമാണ്. അതുകൊണ്ട് പറയാം. ഞാൻ നിന്നെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്ന് ഏതെങ്കിലും ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞാൽ അവനെ പോലൊരു നുണയൻ ഈ ലോകത്ത് വേറയെില്ല. ഒരു പുരുഷന് അവന്റെ പ്രണയം ഒരു സ്ത്രീയിലോ ഒൻപത് സ്ത്രീയിലോ അമ്പത് സ്ത്രീയിലോ ഒതുക്കി നിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ.

പ്രണയത്തിന് ഒരുപാട് നിറങ്ങളും മണങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ട്. ഉപാധികളോടുള്ള സ്‌നേഹം പ്രണയമല്ല. അത് സ്‌നേഹമാണ്. ഉപാധികളില്ലാത്തതാണ് പ്രണയം. അങ്ങനെ എന്നെ പ്രണയിച്ച ഒരുപാട് കുട്ടികളുണ്ടാവാം. പ്രായമൊന്നും പ്രണയത്തിന് പ്രസക്തമല്ല. ഞാൻ ആരുടെയും പ്രണയം നിഷേധിച്ചിട്ടില്ല. എല്ലാം വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇന്നും പ്രണയം ഞാൻ നിഷേധിക്കില്ല. പൊസസ്സീവ്‌നെസും പ്രണയവും രണ്ടാണ്. പ്രണയത്തിന് പൊസ്സെഷൻ ഇല്ല. പ്രതീക്ഷകളും ഉപാധികളും ഉള്ളത് പ്രണയമല്ല.

സംസ്ഥാനത്ത് കൊലപാതക ഇല്ലാത്ത ഒരു ദിവസം പോലുമില്ല. ഇന്നലെ തൃശ്ശൂരിൽ നിന്നാണ് അതിദാരുണമായ കൊലപാതക വാർത്ത പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിലാണ് സംഭവം ഉണ്ടായത്. ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.

കൊല്ലപ്പെട്ടശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിൻറെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല.

വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്‌നേഹത്തിലായിരുന്നു എന്ന അച്ഛൻ ചാത്തൂട്ടി പറയുന്നു. വലിയ പ്രശ്‌നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരി മാലതിയും വ്യക്തമാക്കുന്നു. വാടക വീടിനടുത്തുള്ള അയൽക്കാരും ഇവർ തമ്മിൽ മുമ്പ് പ്രശ്‌നങ്ങൾ ഉള്ളതായി അറിവില്ല.

Copyright © . All rights reserved