Crime

കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ മോഷണം കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ്(35) പോലീസ് പിടികൂടിയത്. പാമ്പാടി പോലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പാമ്പാടി പോലീസ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണം ഒളിപ്പിച്ചുവെച്ച കടയില്‍ എത്തി തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ വ്യക്തമാക്കി.

പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു.

അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് തന്നെ മോഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ബാക്കിയുള്ള സ്വര്‍ണം ഉള്‍പ്പെടെ പ്രതിയില്‍ നിന്നും കണ്ടെടുത്തു.

അന്വേഷണവുമായി പോലീസ് മുന്നോട്ടു പോയപ്പോള്‍ പിടിയിലാകും എന്ന് ഉറപ്പിച്ച പ്രതി ഇതോടെ വൈദികനായ പിതാവ് ജേക്കബ് നൈനാനോട് കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പിസി ജോര്‍ജ് രംഗത്ത്. കേസ് കൊണ്ട് നടിക്ക് ഗുണമാണുണ്ടായത്. കേസ് വന്നതിനാല്‍ നടിയ്ക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

‘അവര്‍ക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ അവര്‍ രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം ഒരു പ്രശ്‌നവുമില്ലെന്നേ. അതില്‍ കൂടുതല്‍ പറയാന്‍ പാടുണ്ടോ’ പിസി ജോര്‍ജ് പറഞ്ഞു.

താന്‍ അധികം സിനിമ കാണുന്ന ആളല്ല, അതുകൊണ്ട് അതിജീവിതയെ തനിക്ക് മുന്‍പ് അറിയില്ലായിരുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ കേസിന് ശേഷമാണ് താന്‍ അവരെ സിനിമയില്‍ കണ്ടിട്ടുള്ളത്. കേസ് കൊണ്ട് വ്യക്തി ജീവിതത്തില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ പൊതു ജീവിതത്തില്‍ അവര്‍ക്ക് ഗുണമാണുണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു.

കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് പിസി ജോര്‍ജ് തട്ടിക്കയറുകയും ചെയ്തു. പറഞ്ഞതില്‍ പരാതിയുണ്ടെങ്കില്‍ കേസ് കൊടുത്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞു.

പാലക്കാട് ചിറ്റില്ലഞ്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകയുടെ കൊലപാതകത്തിൽ പ്രതി സുജീഷിന്റെ മൊഴി പുറത്ത്. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സുജീഷ് പൊലീസിൽ കീഴടങ്ങിയിരുന്നു. ‘ ഞാൻ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ആലത്തൂർ പൊലീസ് കോന്നല്ലൂരിലേക്ക് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ആലത്തൂർ കോ ഓപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന കാലം മുതൽ ആറുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുജീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. മറ്റൊരാളുമായി പ്രണയമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സുജീഷ് വിശ്വസിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തിയത്.

തമിഴനാട്ടിലെ കരൂരിൽ ഈന്തപ്പഴ കമ്പനിയിൽ സെയിൽസ്മാനാണ് സൂജീഷ്.അമ്മ ഗീത, മുത്തച്ഛൻ മണി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ഗീതയുടെ സഹോദരൻ എന്നിവർക്കൊപ്പമാണ് സൂര്യ പ്രിയ താമസിച്ചിരുന്നത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. അമ്മ ഗീത തൊഴിലുറപ്പ് ജോലിക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. കൊല്ലപ്പെട്ട സൂര്യപ്രിയ മേലാർകോട് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗവും ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്

മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മുങ്ങി മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അക്ഷയും സാന്റോയും ഉൾപ്പെടെ മൂന്നുപേർ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വരികയായിരുന്നു.

തുടർന്ന് അക്ഷയും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാൾ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടത്തിന് പുറത്ത് നിന്നു. പാറയിടുക്കിനിടയിൽ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ് വിവരം. നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

പുറത്തെടുത്തപ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഒരുകാലത്ത് ഇവിടെ അപകടങ്ങൾ തുടർക്കഥയായിരുന്നു. ശേഷം, സുരക്ഷ ശക്തമാക്കിയതോടെ അപകടങ്ങളും കുറഞ്ഞിരുന്നു.

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യയാണ് ജീവനൊടുക്കിയത്. 33 വയസായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് ജ്ഞാനഭാഗ്യ ജീവനൊടുക്കിയത്. ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് ആതമഹത്യയ്ക്ക് പിന്നിലെന്ന് പലീസ് പറഞ്ഞു.

സിങ്കപ്പൂരിൽ ജോലിചെയ്യുന്ന സെന്തിലിന് ജ്ഞാനഭാഗ്യയെ സംശയമായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുന്നതും പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രി രണ്ട് കുട്ടികളെയും ഉറക്കി കിടത്തിയ ശേഷം ജ്ഞാനഭാഗ്യ പതിവുപോലെ സിങ്കപ്പൂരിലുള്ള ഭർത്താവിനെ വീഡിയോകോൾ ചെയ്തു. എന്നാൽ കോൾ ചെയ്യുന്നതിനിടെ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്ന് സെന്തിൽ ആരോപിച്ചു.

തുടർന്ന് ഇരുവരും തമ്മിൽ വഴക്കിടുകയും പിന്നാലെ ജ്ഞാനഭാഗ്യ ജീവനൊടുക്കുകയായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളിൽ കണ്ട സെന്തിൽ വിവരം ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. എന്നാൽ വീട്ടുകാർ വാതിൽ തകർത്ത് മുറിയിൽ പ്രവേശിച്ചപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു.

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി ചെന്നൈയില്‍ പിടിയില്‍. ആദം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് ഇയാള്‍ തമ്പാനൂരില്‍ നിന്നും ട്രെയിനില്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടത്.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68)യെ അടുത്ത വീട്ടിലെ കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

ഭര്‍ത്താവ് മകളെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി അയല്‍വാസികള്‍ ദിനരാജിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് നായ മണം പിടിച്ച് അയല്‍പക്കത്തെ വീട്ടിലെ കിണറിന് സമീപം വന്നു നിന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ എത്തിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ആദ്യ നിഗമനം. 60,000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ആറ് മാസം മുമ്പാണ് ആദം അലി ഉള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ മനോരമയുടെ വീടിന് സമീപം ജോലിക്കെത്തിയത്. കൊലപാതക ശേഷം ആദം അലി സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുതിയ സിം എടുക്കാനാണ് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചത്.

കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.

ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവായി അന്വേഷണസംഘത്തിന് വീഡിയോ. മരിച്ച നജ്‌ലയുടെ ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്റെ കാമുകി മൂന്ന് മരണങ്ങള്‍ആ വീട്ടില്‍നടക്കും മുന്‍പ് ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്ന വീഡിയോയാണ് ലഭിച്ചിരിക്കുന്നത്.

റെനീസിന്റെയും ബന്ധുവും കാമുകിയുമായ ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്‌ല മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന കണ്ടെത്തല്‍ ശരിവെക്കുന്നതാണ് തെളിവുകള്‍.

റെനീസ് ഡ്യൂട്ടിക്കായി പോയ സമയത്തായിരുന്നു രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‌ല ആലപ്പുഴ എആര്‍ ക്യാമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മെയ് 9നായിരുന്നു സംഭവം. ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസിന്റെ അന്വേഷണ വേളയിലാണ് നജ്‌ലയെ നിരീക്ഷിക്കാനായി ങ്ങന റെനീസ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങളാണ്.

വീട്ടിലേക്ക് വിളിച്ച് അരമണിക്കൂറിനുള്ളിൽ എത്താമെന്ന് അമ്മയോട് ടെലിഫോണിൽ വിളിച്ച് ഉറപ്പ് നൽകിയ മകൻ ഒരിക്കലും മടങ്ങി വരില്ലെന്ന് അറിഞ്ഞ ഞെട്ടലിലാണ് കുടുംബം. സിജോ ജെറിൻ ജോസഫ് (27) ഇനിയൊരിക്കലും വീട്ടിലേക്ക് പടി കടന്നുവരില്ല എന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. ഫോൺ വിളി എത്തി ഏറെ സമയം പിന്നിട്ടിട്ടും സിജോയെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ തിരഞ്ഞ് ഇറങ്ങിയിരുന്നു.പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ ഫോൺ സ്ഥാനം നിർണയിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അപകടവിവരം അറിയുന്നത്.

പുതുശ്ശേരി കവലയ്ക്ക് സമീപം വന്ന് സിജോയുടെ നമ്പറിൽ വിളിച്ചപ്പോൾ തോട്ടത്തിൽനിന്ന് മൊബൈൽ ശബ്ദമുയർന്നു. റോഡിൽനിന്ന് തെറിച്ച് റബ്ബർ തോട്ടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റനിലയിലായിരുന്നു സിജോ. കീഴ്വായ്പൂര് സ്റ്റേഷനിലെ എസ്‌ഐ സുരേന്ദ്രനും സജിയുമായിരുന്നു സിജോയെകണ്ടെത്തിയത്. ആ സമയത്ത് ചെറിയ അനക്കമുണ്ടോയെന്ന് സംശയം മാത്രമായിരുന്നു ബാക്കിയായത്.പിന്നീട് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസ്ഥിരീകരിച്ചു.

പുറമറ്റം കവലയിൽനിന്ന് കുറഞ്ഞൂക്കടവ് പാലം കടന്നുവന്ന ബൈക്ക് പുതുശ്ശേരി കവലയിൽ കയറുന്നതിന് മുൻപുള്ള വളവ് തിരിയാതെ നേരേ പോകുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ പത്ത് മീറ്ററോളം അകലെ മുതൽ ബ്രേക്ക് ചെയ്തതിന്റെ അടയാളം റോഡിൽ കാണാനുണ്ട്. മുള്ളുവേലി തകർത്ത് തോട്ടത്തിൽ കടന്ന ബൈക്ക് ഇടിച്ച് റബ്ബർ മരത്തിന്റെ പുറംപാളി രണ്ട് മീറ്റർ ഉയരത്തിൽ ഇളകിപ്പോയി. അത്ര പൊക്കത്തിലും ശക്തിയിലുമാണ് വന്ന് പതിച്ചതെന്ന് മരത്തിലെ പരിക്ക് തന്നെ സൂചിപ്പിക്കുന്നു.

കൊടുംവളവായ ഇവിടെ ഡിവൈഡറും മറ്റ് സുരക്ഷാപാളികളുമില്ല. റോഡുപണി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കേണ്ട പാതയുടെ ആദ്യത്തെ പാളി മാത്രമേ വിരിച്ചിട്ടുള്ളൂ. അതിനാൽ റോഡ് അടയാളങ്ങളോ അപകടമുന്നറിയിപ്പ് സൂചനകളോ ഇല്ലെന്നതുമാണ് അപകടത്തിന് കാരണമായത്.

അവിവാഹിതനാണ്. അച്ഛൻ: ജോസഫ് ജോർജ്, അമ്മ: അക്കാമ്മ. സഹോദരങ്ങൾ: ജൂബിൻ ജോസഫ് (മസ്‌കറ്റ്), ജൂലി മറിയം ജോസഫ് (നഴ്‌സ് കിങ് സൗദ് മെഡിസിറ്റി, സൗദി അറേബ്യ). സംസ്‌കാരം പിന്നീട്.

ആലപ്പുഴ ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ചേപ്പാട് കാഞ്ഞൂര്‍ ചൂരക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് മൃതദേഹത്തിന്റെ തല കണ്ടെത്തിയത്. നായ കടിച്ചെടുത്ത് കൊണ്ടിട്ടതാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി.

മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം കരീലക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.

കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് 48 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ 26കാരിയായ ദീപ്തിയാണ് പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. നൂലുകെട്ടിനു (ഇരുപത്തിയെട്ടുകെട്ടൽ) ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി പറഞ്ഞതായി പോലീസ് അറിയിച്ചു.

ഇതേത്തുടർന്ന് ദീപ്തി കൗൺസലിങ്ങിനു വിധേയയായിരുന്നു. ശനിയാഴ്ച കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് വീട്ടിലെ കിണറ്റിലേക്കിട്ടതെന്നാണ് ദീപ്തിയുടെ മൊഴി. സംഭവത്തിന് ശേഷം, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തിയെ വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പോലീസ് നിരീക്ഷണത്തിലാണ് ചികിത്സ. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തിന് കേസെടുത്തു. ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്.

കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞത്. എന്നാൽ, സംശയംതോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു. വീട്ടുകാർ പോലീസിനും ഇതേ മൊഴിതന്നെയാണ് നൽകിയത്. കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ അമ്മ കുറ്റംസമ്മതിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved