ബഹ്റൈനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 48 പേര്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ പുരുഷന്മാരും 39 പേര്‍ സ്‍ത്രീകളുമാണ്. അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും സ്‍ത്രീകളില്‍ വിവിധ രാജ്യക്കാരുണ്ടെന്നും മാത്രമാണ് അധികൃതര്‍ അറിയിച്ചത്. അറസ്റ്റിലായവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്.
അറസ്റ്റിലായ ഒരു സംഘത്തിന്റെ പക്കല്‍ നിന്ന് വലിയ അളവില്‍ മദ്യ ശേഖരവും കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ഒരു കെട്ടിടം അടച്ചുപൂട്ടുകയും ചെയ്‍തതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരായ കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു. കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.
15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയ്ത്ര പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഈ ശുപാര്‍ശ സര്‍ക്കാറിന് അയച്ചിരുന്നു. ഇന്നലെയാണ് മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവ് ലഭിച്ചത്- മയ്ത്ര പറഞ്ഞു.
ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബില്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
തുടര്‍ന്ന് ബില്‍ക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.
തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്സിജന്‍ കിട്ടാതെ രോഗി മരണപ്പെട്ടതായി പരാതി. പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്. സംഭവത്തില്‍ രാജന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
രാജന്റെ മരണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും തിരുവല്ല താലൂക്ക് ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലായിരുന്നു രാജനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. രാജന് കടുത്ത ശ്വാസം മുട്ടലുണ്ടായിരുന്നതിനാല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഓക്സിജന്‍ നല്‍കിയിരുന്നതായി മകന്‍ ഗിരീഷ് പറയുന്നു.
“മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി. എന്നാല്‍ ആംബുലന്‍സ് മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഓക്സിജന്‍ തീര്‍ന്നു. അച്ഛന്‍ അവശനാകുന്നത് കണ്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു,” ഡ്രൈവര്‍ ഇതിന് തയാറായില്ല, ഗിരീഷ് കൂട്ടിച്ചേര്‍ത്തു.
“ഡ്രൈവര്‍ പറയുന്നത് കേള്‍ക്കാതെ നേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു. എന്റെ മടിയില്‍ കിടന്നാണ് അച്ഛന്‍ മരിച്ചത്,” ഗിരീഷ് പറഞ്ഞു. ആശുപത്രിയിലെത്തിയതും ഡ്രൈവര്‍ കടന്നു കളഞ്ഞെന്നും ഗിരീഷ് ആരോപിക്കുന്നു. രാജന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ താലൂക്ക് ആശുപത്രി അധികൃതരും ആംബുലന്‍സ് ഡ്രൈവറും തള്ളി.
രാജന്റെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “ആശുപത്രിയിലെത്തിക്കുമ്പോള്‍ രാജന്റെ ഓക്സിജന്‍ ലെവല്‍ 38 ശതമാനമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രാജനെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത്,” ബിജു പറഞ്ഞു.
“ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളജിലേക്ക് അയച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചത്,” ബിജു കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ കിട്ടാതെയല്ല രോഗി മരിച്ചതെന്നും ആംബുലന്‍സിലെ ഓക്സിജന്‍ തീര്‍ന്നിട്ടില്ലെന്നും ഡ്രൈവര്‍ ബിജോയ് അവകാശപ്പെട്ടു.
പാലക്കാട് മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്.ഐ.ആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിന് തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്നു ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്ക് കാരണമായെന്നാണ് എഫ്.ഐ.ആറിലുള്ളത്.
കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം പത്ത് മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. തുടര്‍ന്ന് വിലാപയാത്രയായി കൊട്ടേക്കാട്ടില്‍ എത്തിക്കും. പൊതുദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാവിലെ തീരുമാനമെടുക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയയും വയോധികയുമായ മനോരമയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതിയായ </span><span style=”font-size: 14pt;”>ആദം അലി എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. തനിക്ക് പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ്പ്രതി മനോരമയെ സമീപിച്ചത്. സ്ഥിരം കാണുന്ന വ്യക്തിയായതിനാൽ ആദം അലിയോട് പൂക്കൾ താൻ പറിച്ചു നൽകാം എന്ന് മനോരമ പറയുകയായിരുന്നു.
തുടർന്ന് മനോരമ പൂക്കൾ പറിക്കുന്നതിനിടയിലാണ് ആദം അലി പിന്നിലൂടെ ചെന്ന് മനോരമയെ ആക്രമിച്ചത്. മാല പൊട്ടിക്കുവാൻ ആയിരുന്നു ശ്രമം. എന്നാൽ ആ ശ്രമം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും ആദം അലി പോലീസിന് മൊഴി നൽകി. അപ്രതീക്ഷിതമായി ആദം അലി പിന്നിലൂടെയെത്തി മാല പൊട്ടിച്ചെടുക്കാൻ നോക്കിയതും മനോരമ ഇതിനെ എതിർത്തു.
പിന്നാലെ തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി മനോരമയുടെ കഴുത്തിന് കുത്തുകയായിരുന്നു. അതിനുശേഷം മാല പൊട്ടിച്ച് എടുത്തു. മനോരമ നിലവിളിക്കുവാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് തുണികൊണ്ട് വായും മൂക്കും അമർത്തിപ്പിടിച്ചു. കയ്യിൽ ധരിച്ചിരുന്ന വളകളും പ്രതി ഊരിയെടുത്തു. അപ്പോഴേക്കും മനോരമ കൊല്ലപ്പെട്ടിരുന്നു.
താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതിനു ശേഷം മൃതദേഹം കിണറ്റിലിട്ടുവെന്നുമാണ് പ്രതി മൊഴി നൽകിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിനു സമീപത്തെ ഓടയിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ മോഷ്ടിച്ച സ്വർണം പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. ചെന്നെെയിൽ നിന്നും പിടികൂടിയ പ്രതിയെ കേരളത്തിലെത്തിച്ച് റിമാൻഡ് ചെയ്തിരുന്നു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. എന്നാൽ കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. ബാഗില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഓടയില്‍നിന്നാണ് കണ്ടെത്തിയത്. പ്രതി കത്തി ഒളിപ്പിച്ചത് ജോലിചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലായിരുന്നു.എന്നാല്‍, ഇവിടെനിന്ന് ഇത് ഓടയിലേക്ക് വീഴുകയായിരുന്നു.
വീട്ടില്‍ മനോരമ മാത്രമാണുള്ളതെന്ന് മനസ്സിലാക്കിയാണ് പ്രതി എത്തിയത് . കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കത്തി കൈയിൽ കരുതിയതും എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ പൂവ് ചോദിച്ചാണ് അകത്തേക്കു ചെന്നത്. വെള്ളമെടുക്കാന്‍വന്നുള്ള പരിചയം കാരണം കൊല്ലപ്പെട്ട വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നിയില്ല.
സ്വര്‍ണം നഷ്ടപ്പെട്ടെന്നു പ്രതി പറയുന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടി ബാക്കിയുണ്ട്. ഇതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതി ആദം അലിയുമായി കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ശക്തമായ ജനരോഷമുണ്ടായി. കൈയേറ്റ ശ്രമം ഉണ്ടായതിനെ തുടർന്ന് നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.കത്തി ഉപേക്ഷിച്ച സ്ഥലം കാണിച്ചശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ക്കുനേരേ കൈയേറ്റശ്രമമുണ്ടായത്.
പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊന്ന അമ്മ കസ്റ്റഡിയിൽ. മങ്കുഴിയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത (28)യാണ് പിടിയിലായത്. വെള്ളം നിറച്ച കന്നാസിലാണ് കുഞ്ഞിനെ മുക്കി കൊന്നത്. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി, പോലീസിന്റെ നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. ശൗചാലയത്തിൽ കയറിയ സുജിത ഏറെ നേരമായിട്ടും പുറത്തേക്കുവന്നില്ല. സംശയം തോന്നിയ ഭർത്താവ് മുട്ടിവിളിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും സുജിത രക്തസ്രാവം മൂലം അവശ നിലയിലായിരുന്നു. ഭയന്നുപോയ ഭർത്താവ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇവർ പ്രസവിച്ച കാര്യം അറിയുന്നത്.
ആദ്യം സുജിത നിഷേധിച്ചുവെങ്കിലും തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് താൻ പ്രസവിച്ചെന്നും കുട്ടിയെ വെള്ളം നിറച്ച കന്നാസിൽ ഉപേക്ഷിച്ചെന്നും സുജിത വെളിപ്പെടുത്തിയത്. എന്നാൽ സുജിത ഗർഭിണിയാണെന്ന വിവരം ഭർത്താവിനോ കുടുംബത്തിനോ അറിവില്ലായിരുന്നു. സുജിതയ്ക്കുണ്ടായ ശാരീരികമാറ്റം കണ്ട് ആശാപ്രവർത്തക വിവരം അന്വേഷിച്ചിരുന്നു. വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് വയറ് കൂടുന്നതെന്നാണ് സുജിത മറുപടി പറഞ്ഞ്. അതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
സുജിത ആൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പത്തുമാസം മുൻപ് ഭർത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് സുജിത വീടുവിട്ടിറങ്ങിയിരുന്നു. തമിഴ്‌നാട് ഗുണ്ടൽപേട്ടിൽ മറ്റൊരാളോടൊപ്പം കുറച്ചുനാൾ താമസിച്ചിരുന്നു. പിന്നീട് പോലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭർത്താവും അകൽച്ചയിലായിരുന്നു. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടർന്ന് സുജിതയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു.
ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തിൽ നെല്ലനാട് സ്വദേശിയായ 28കാരൻ ഷാനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി റോഡിലാണ് അപകടം നടന്നത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസാണ് മരണത്തോട് മല്ലടിക്കുന്ന ഷാനുവിനെ കണ്ടത്.
ഗുരുതരമായി പരിക്കേറ്റിരുന്ന ഷാനുവിന് കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. ഉടൻ തന്നെ വാരിയെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും ഷാനു മരണത്തിന് കീഴടങ്ങിയിരുന്നു. അൽപംകൂടി നേരത്തെ ആരെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
റോഡരികിൽ യുവാവ് പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും അതുവഴി പോയ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ മുഖംതിരിച്ചു പോയി. ഒരാൾ എങ്കിലും എത്തിയിരുന്നുവെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ചിറയിൻകീഴിലെ ഹോട്ടൽ ജീവനക്കാരനാണ് മരിച്ച ഷാനു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, ഷാനുവിനെ ഇടിച്ചിട്ട വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ച് അപകടവുമുണ്ടായി. ചോറ്റാനിക്കരയില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ സംഭവം നടന്നത്.
ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശിയായ ആഷ്ലി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്.
ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയത്. കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്ലി മറ്റൊന്നും നോക്കിയതുമില്ല.
അപരിചിതനായ ഒരാള്‍ കാര്‍ മുന്നോട്ടെടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി ബഹളം വെച്ചതോടെ ആഷ്ലി പരിഭ്രമിച്ചു. കൂടാതെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന വീട്ടമ്മ കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും വണ്ടി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയെത്തിയ ചോറ്റാനിക്കര പോലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു.
തന്റെ കാറാണെന്നും കാറിലിരുന്നവര്‍ തന്റെ കുടുംബമാണെന്നും തെറ്റിധരിച്ചാണ് താന്‍ കാറെടുത്ത് പോയതെന്നാണ് ആഷ്ലി പറയുന്നത്. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്ലി ബാറിലെത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പറവൂരില്‍ ആറാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ആശാ വര്‍ക്കറായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്തില ആശാവര്‍ക്കര്‍ ആയ ഇവര്‍ കുട്ടിയെക്കൊണ്ട് വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഭയം കാരണം സംഭവം പുറത്ത് പറയാതിരുന്ന കുട്ടി പിന്നീട് തന്റെ അധ്യാപകരോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശ വര്‍ക്കര്‍ രമ്യയെ പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തു.
രമ്യ മാനസികമായും ശാരീരികമായും കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിക്കുക തുടങ്ങി നിരവധി ക്രൂര കൃത്യങ്ങളാണ് കുട്ടിക്കെതിരെ രമ്യ നടത്തിയത്.
പീഡന വിവരം ആദ്യം അറിയുന്നത് സ്‌കൂള്‍ അധികൃതരാണ്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് രമ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ് ഇവര്‍. നിരന്തരം മദ്യപാനിയായ അച്ഛന് രമ്യയുമായുള്ള അടുപ്പം കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ രണ്ട് പേരെയും ബന്ധുവീട്ടിലേക്ക് മാറ്റി.
കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ മോഷണം കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ്(35) പോലീസ് പിടികൂടിയത്. പാമ്പാടി പോലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പാമ്പാടി പോലീസ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണം ഒളിപ്പിച്ചുവെച്ച കടയില്‍ എത്തി തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ വ്യക്തമാക്കി.
പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു.
അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് തന്നെ മോഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ബാക്കിയുള്ള സ്വര്‍ണം ഉള്‍പ്പെടെ പ്രതിയില്‍ നിന്നും കണ്ടെടുത്തു.
അന്വേഷണവുമായി പോലീസ് മുന്നോട്ടു പോയപ്പോള്‍ പിടിയിലാകും എന്ന് ഉറപ്പിച്ച പ്രതി ഇതോടെ വൈദികനായ പിതാവ് ജേക്കബ് നൈനാനോട് കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.