Education

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
അറിവിന്റെ ലോകത്തേയ്ക്ക് പുതിയൊരദ്ധ്യായം തുറക്കുക എന്ന ആശയവുമായി യുകെയിലെ വെയ്ക്ഫീല്‍ഡില്‍ താമസിക്കുന്ന അദ്ധ്യാപികയായ അഞ്ചു കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരണം ആരംഭിച്ച കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം ഭാഗം പ്രസിദ്ധീകരിച്ചു. ദൈര്‍ഘ്യം കൂടുതല്‍ ഉള്ളതുകൊണ്ട് രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്‍മുമ്പില്‍ ഉള്ളതും എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചുറ്റുപാടുമുള്ള വിഷയങ്ങളുടെ വിശകലനമാണ് കല്ലുകളും കഥ പറയും എന്ന പംക്തി കൊണ്ടുദ്ദേശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള കല്ലുകളില്‍ അതാത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ കളര്‍ ചിത്രങ്ങളാക്കി വരച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്ന് എപ്പിസോഡിനും നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. വരും നാളുകളില്‍ വിചിത്രങ്ങളായ പല അറിവുകളും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ഈ പംക്തിക്ക് കഴിയുമെന്ന് അഞ്ചു കൃഷ്ണന്‍ പറയുന്നു.

കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം എപ്പിസോഡ് കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മെയ് മൂന്നിന് കേന്ദ്ര സർക്കാർ പിൻവലിക്കുകയാണെങ്കിൽ മെയ് രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്.

എന്നാൽ, കോവിഡ് 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മെയ് എട്ടിനും, മെയ് 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട് തിയതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടുവെച്ചിരിക്കുന്നത്. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കന്ററിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്.

ഇരു വിഭാഗത്തിലേയും പരീക്ഷകൾ ഒന്നിച്ചാണ് ഇത്തവണ നടത്തിയത്. എന്നാൽ അവശേഷിക്കുന്ന പരീക്ഷകൾ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ് ധാരണ. എട്ടിന് പരീക്ഷ ആരംഭിക്കാനായില്ലെങ്കിൽ മെയ് 11 മുതൽ 14 വരെ നടത്താനാണ് നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ് ചേരും.

ലോക്ക്ഡൗണിന് ഇളവ് ലഭിച്ച ജില്ലകളിൽ പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് ഉൾപ്പെടെ ചർച്ച ചെയ്യും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായി. ഒൻപതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന് പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്ത് വാർഷിക പരീക്ഷക്ക് മാർക്ക് അനുവദിക്കും.

ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോഗർത്തം (ബ്ലാക്ക് ഹോൾ). എന്നാൽ ഇത്തരം തമോഗര്‍ത്തത്തിൽ നിന്നും പുറത്തു വരുന്ന കൂറ്റൻ പ്ലാസ്മാ ജെറ്റിന്റെ അഭൂതപൂർവമായാ ചിത്രം പകർത്തിയിരിക്കുകയാണ് ഗവേഷകർ. ശാസ്ത്ര ലോകത്തിന് മുന്നോട്ടുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് ചിത്രത്തിലൂടെ വെളിപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രത്തിന്റെ ഇടതുവശത്തുള്ള ശോഭയുള്ള ബ്ലോബ് തമോഗര്‍ത്തത്തിന് ചുറ്റുമുള്ള വാതകവും പൊടിപടലങ്ങളുമാണെന്ന് അവര്‍ അനുമാനിക്കുന്നു. ഈ ജെറ്റ് ബ്ലേസർ എന്നറിയപ്പെടുന്ന ഒരു ഘടനയാണ് എന്ന് വിദഗ്ധർ പറയുന്നു. സൂപ്പർമാസിവ് തമോഗര്‍ത്തങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നത്. അവ കറങ്ങുമ്പോൾ കാന്തികക്ഷേത്രങ്ങള്‍ ഉണ്ടാകുന്നു. തന്മൂലം തമോദ്വാരത്തിന് ചുറ്റുമുള്ള വസ്തുക്കൾ രണ്ട് ജെറ്റുകളായി പുറന്തള്ളപ്പെടും. അതിലൊന്നാണ് ഭൂമിക്കു നേരെ നീളുന്നത്.

തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്റെ സാന്നിധ്യം മനസ്സിലാക്കാനാകും.

ഒരു ചുഴിയിലേക്കെന്നപോലെ തമോഗര്‍ത്തത്തിലേക്ക് പതിക്കുന്ന പദാര്‍ത്ഥങ്ങള്‍ അതിവേഗം ചുറ്റുമ്പോള്‍ ഘര്‍ഷണംകൊണ്ട് കോടിക്കണക്കിന് ഡിഗ്രി ചൂടുള്ള, നിലച്ചക്രത്തില്‍ നിന്ന് തീപ്പൊരി ചിതറുന്നത് പോലെ പോലെ ഒരു ‘അക്രീഷന്‍ ഡിസ്‌ക്’ ഉണ്ടാകും. പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശോജ്വലമായ സംഭവങ്ങളിലൊന്നാണ് ബിസ്‌കറ്റ് പോലെയുള്ള ഈ വൃത്തം. ഈ വിചിത്രപ്രതിഭാസത്തിന്റെ ചിത്രമെടുക്കാനുള്ള അറ്റകൈ പ്രവര്‍ത്തനങ്ങളില്‍ ഭൗതികശാസ്തജ്ഞര്‍ ഇതിനായി ദക്ഷിണധ്രുവം മുതല്‍ ഹവായിയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളും യൂറോപ്പും വരെയുള്ള ദേശങ്ങളിലെ റേഡിയോ ടെലിസ്‌കോപ്പുകളെ കൂട്ടിയിണക്കിക്കൊണ്ട് ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പ് (ഇ.എച്ച്.ടി.) ഒരുക്കിയിരിക്കുന്നത്. ഈ ടെലിസ്‌കോപ്പ് പകർത്തിയ ചിത്രത്തിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും.

സൂപ്പർമാസിവ് തമോദ്വാരത്തിന് ചുറ്റുമുള്ള ജെറ്റിന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രം ഗവേഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. അതായത് ജെറ്റിന്റെ അടിഭാഗത്ത് എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണത്തിലേക്ക് ഗവേഷകർക്ക് ആദ്യമായി കടക്കാന്‍ കഴിയും. ചിത്രം Astronomy & Astrophysics ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷകളുടെയും മാർക്കിന്റെയും ക്രമീകരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്നലെ സർക്കാർ പുറത്തുവിട്ടു. എ ലെവൽ, ജിസി‌എസ്‌ഇ പരീക്ഷകൾ ഉൾപ്പെടെ ഉള്ളവ റദ്ദാക്കിയിരുന്നു. അതിനാൽ തന്നെ എക്സാം റെഗുലേറ്റർ ആയ ഒഫ്ക്വാൾ, പരീക്ഷ ബോർഡുകൾ എന്നിവ അധ്യാപകരുമായി കൂടിയാലോചിച്ചു വിദ്യാർത്ഥികൾക്ക് ഗ്രേഡ് നൽകാൻ തീരുമാനമായി. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് എല്ലാ രീതിയിലുമുള്ള പിന്തുണ നൽകി അവരുടെ തുടർപഠനങ്ങൾ നടപ്പാക്കത്തക്ക വിധം അവരെ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുമെന്ന് ഉറപ്പാക്കലാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണന. അതിനാൽ ജി‌സി‌എസ്‌ഇ, എ, എ‌എസ് ലെവൽ‌ വിദ്യാർത്ഥികൾക്ക് ഗ്രേഡുകൾ നൽകുന്നത് ഉറപ്പാക്കണം.

ഓഫ്‌ക്വലും എക്സാം ബോർഡും ചേർന്നു വിദ്യാർത്ഥികൾക്ക് അവരവരുടെ അർഹതയ്ക്കനുസരിച്ചുള്ള ഗ്രേഡ് നൽകും. ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ‌ക്കായി അടുത്ത അധ്യയനവർ‌ഷത്തിന്റെ തുടക്കത്തിൽ‌ ഒരു പരീക്ഷ എഴുതാൻ‌ അവസരമുണ്ടാകും. പരീക്ഷ നടന്നിരുന്നുവെങ്കിൽ വിദ്യാർത്ഥികൾക്ക് ഏത് ഗ്രേഡ് ലഭിക്കുമായിരുന്നു എന്ന് അദ്ധ്യാപകർ വിശകലനം ചെയ്ത് സമർപ്പിക്കണം. മോക്ക്, ക്ലാസ്സ് പരീക്ഷ, പരീക്ഷേതര വിലയിരുത്തൽ എന്നിവയുൾപ്പെടെ നിരവധി തെളിവുകളും വിവരങ്ങളും അധ്യാപകർ കണക്കിലെടുത്തായിരിക്കും ഒരു ഗ്രേഡ് നൽകുക. ഇതിനെസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.ജൂലൈക്ക് മുമ്പ് തന്നെ ഗ്രേഡുകൾ നൽകാനാണ് തീരുമാനം. മറ്റ് വർഷങ്ങളിലെ പോലെ തന്നെയായിരിക്കും ഈ പ്രക്രിയ.

“പരീക്ഷകൾ റദ്ദാക്കുന്നത് ഒരു വിദ്യാഭ്യാസ സെക്രട്ടറിയും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യമാണ്. എന്നിരുന്നാലും ഇത് അസാധാരണമായ സമയമാണ്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ ഈ നടപടി സുപ്രധാനമാണ്.” വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. ചില വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷ എഴുതാൻ കഴിയാത്തതിൽ നിരാശ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. അവരുടെ കാര്യത്തിൽ ശരിയായ പ്രക്രിയ പിന്തുടർന്നുവെന്ന് അവർ വിശ്വസിക്കുന്നില്ലെങ്കിൽ ആ അടിസ്ഥാനത്തിൽ അവർക്ക് അപ്പീൽ നൽകാൻ കഴിയും. കൂടാതെ, കണക്കുകൂട്ടിയ ഗ്രേഡ് അവരുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് തോന്നുന്നില്ലെങ്കിൽ, സ്കൂളുകൾ വീണ്ടും തുറന്നുകഴിഞ്ഞാൽ അനുയോജ്യമായ സമയത്ത് ഒരു പരീക്ഷ എഴുതാൻ അവർക്കവസരമുണ്ട്. 2021 വേനൽക്കാലത്ത് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരമുണ്ട് ; അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ അടച്ചിടും. അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ അടച്ചിടുമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടുമെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. പല യൂറോപ്പ്യൻ രാജ്യങ്ങളും സ്കൂൾ അടച്ചിടുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിലും ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഈ സമയത്ത് അക്ഷീണം പ്രയത്നിക്കുന്ന എൻ‌എച്ച്എസ് സ്റ്റാഫ്, പോലീസ്, ഫുഡ്‌ ഡെലിവറി ഡ്രൈവർമാർ എന്നിവരുടെ കുട്ടികൾക്കായി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. മാതാപിക്കളുടെ ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ഭക്ഷണം ലഭിക്കുന്ന കുട്ടികൾ, വിദ്യാഭ്യാസ ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ട കുട്ടികൾ എന്നിവരെ സഹായിക്കാൻ സ്കൂളുകളോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ ഏതൊക്കെ സ്കൂളുകളാണ് ഈ സേവനങ്ങൾ നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്കൂളുകൾ അടച്ചിടുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഇതിൽ ജിസി‌എസ്ഇ, എ-ലെവൽ പരീക്ഷകളും ഇംഗ്ലണ്ടിന്റെ പ്രൈമറി സ്കൂൾ ദേശീയ പാഠ്യപദ്ധതി പരീക്ഷയും (സാറ്റ്സ് ) ഉൾപ്പെടുന്നു. നേഴ്സറികളും സ്വകാര്യ സ്കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. പരീക്ഷകൾ നടക്കില്ലെന്നും എന്നാൽ എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ അർഹതയ്ക്കനുസരിച്ചുള്ള യോഗ്യത ലഭിക്കുമെന്നും വില്യംസൺ പറഞ്ഞു.

സ്കോട് ലാൻഡ് സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുയാണെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. സെപ്റ്റംബറിന് മുമ്പ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകാനാവില്ലെന്നും സ്റ്റർജിയൻ പറഞ്ഞു. യുകെയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,626 ആയി ഉയർന്നു. മരണസംഖ്യ 108ലേക്കും ഉയർന്നു. ഈയൊരവസ്ഥയിൽ സ്കൂളുകൾ അടച്ചിടുന്ന നടപടി, രോഗവ്യാപനത്തെ ഒരു പരിധി വരെ തടയുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
*

എംജി യൂണിവേഴ്സിറ്റിയിലെ എം സിഎ യുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ പത്തു റാങ്കുകളിൽ എട്ടും  നേടി മാക്ഫാസ്റ്റിലെ വിദ്യാർ്‌തഥികൾ . ഒന്നും,രണ്ടും, റാങ്കുകൾക് പുറമെ നാലു മുതൽ ഒമ്പതു വരെ ഉള്ള റാങ്കുകളും മാക്‌ഫാസ്റ്റിലെ വിദ്യാർ്‌തഥികൾ കരസ്ഥമാക്കി .

ആൻ ആനി റെജിക്ക് ഒന്നാം റാങ്കും ,കൃപ തങ്കചന് രണ്ടാം റാങ്കും അർച്ചന അരവിന്ദിന് നാലാം റാങ്കും ,വീണ ഉപേന്ദ്രൻ ,ബെൻസി ബേബി ,മെറിൻ എം തോമസ് ,സേബ പി ജോർജ് ,രെമ്യ ആർ എന്നിവർക്ക് അഞ്ചു മുതൽ ഒൻപത് വരെ  റാങ്കുകൾ  യഥാക്രമം ലഭിച്ചു .
ഇദംപ്രദമായിട്ടാണ് ഒരു കോളേജിലെ ഇത്രയും വിദ്യാർ്‌തഥികൾ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നത് .

2016 -2019 ബാച്ചിലെ വിദ്യാർഥികൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമൊപ്പം

എം .സി .എ റെഗുലർ 2016 -2019 ബാച്ചിലെ വിദ്യാർഥികൾ തുടർച്ചയായി ഒന്നാം സെമസ്റ്റർ മുതൽ ആറാം സെമസ്റ്റർ വരെ 100 ശതമാനം ചരിത്ര വിജയം നേടിയിരിക്കുന്നു .

2001 ൽ കോളേജ് ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ എം .ബി.എ ,എം .സി .എ,എം.സ്.സി ബയോ സയൻസ് വിഭാഗങ്ങളിലായി 106 റാങ്കുകൾ കരസ്ഥമാക്കി എം.ജി സർവകലാശാലാ റാങ്ക് പട്ടികയിൽ മാൿഫാസ്റ് ഒന്നാം സ്ഥാനത്താണെന്നു പ്രിൻസിപ്പാൽ ഫാ . ഡോ .ചെറിയാൻ ജെ കോട്ടയിൽ അറിയിച്ചു.

2017 -2019 എംസിഎ ലാറ്ററൽ എൻട്രി ബാച്ചിലെ വിദ്യാർഥികൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമൊപ്പം

ദീപ പ്രദീപ്

അനുനിമിഷം അത്ഭുതങ്ങളുടെ ലോകം സൃഷ്ടിക്കുകയാണ് ഗ്യാലക്സികൾ ഓരോന്നും. ഭൂമിയോട് അടുത്തുള്ള ഗ്യാലക്സിയിൽ നിന്ന് നിഗൂഢമായ റേഡിയോ സിഗ്നലുകൾ വരുന്നു എന്ന് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ അതിശയങ്ങളെക്കാൾ കൂടുതൽ അറിവുകൾക്ക് വഴിവയ്ക്കുന്ന ഒന്നായി മാറുകയാണ്. പ്രപഞ്ചത്തിലൂടെ അയച്ചുകൊണ്ടിരിക്കുന്ന അതിവേഗ റേഡിയോ സ്ഫോടനങ്ങളുടെ രഹസ്യം പരിഹരിക്കാൻ ഈ പുതിയ കണ്ടെത്തൽ സഹായിക്കുമെന്ന് കരുതുന്നു. ഇപ്പോൾ കണ്ടെത്തിയ പുതിയ റേഡിയോ സിഗ്നലുകൾക്ക് ശാസ്ത്രജ്ഞർ ഇട്ടിരിക്കുന്ന പേര് FRB 18 0 9 1 6 എന്നാണ്.

അജ്ഞാത പ്രകൃതിപ്രതിഭാസങ്ങളിൽ നിന്നും അന്യഗ്രഹജീവികളിൽ നിന്നുമുള്ള എന്തിനും ഈ പുതിയ റേഡിയോ സിഗ്നൽ കാരണമാകാമെന്ന് ശാസ്ത്രജ്ഞൻ ഊഹിക്കുന്നു. പുതിയ റേഡിയോ തരംഗങ്ങളുടെ കണ്ടെത്തലിനെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നത്. റേഡിയോ തരംഗങ്ങളെ അധികനേരം നിരീക്ഷിക്കാൻ കഴിയാത്തതാണ് വെളിപ്പെടുത്തലുകൾക്ക് പൂർണ്ണത ഇല്ലാതാക്കാൻ കാരണമെന്ന് ഗവേഷകർ അറിയിക്കുന്നു. മില്ലിസെക്കന്റ് മാത്രം നീണ്ടുനിൽക്കുന്ന സിഗ്നലുകൾ ആയതുകൊണ്ടുതന്നെ ആകാശത്ത് എവിടെ നിന്ന് വേണമെങ്കിലും അവ വരാം എന്നും അവയെ കുറിച്ചുള്ള വിശദമായ പഠനം അവ്യക്തത നിറഞ്ഞതാകാം എന്നും കരുതുന്നു.

പുതുതായി കണ്ടെത്തിയ ഈ റേഡിയോ തരംഗങ്ങൾ (Fast Radio Bursts-FRBs) ഏത് പരിസ്ഥിതിയിൽ ആണ് ജീവിക്കുന്നതെന്നും യഥാർത്ഥത്തിൽ എന്താണ് FRBs ഉൽപാദിപ്പിക്കുന്നതെന്നും അറിയേണ്ടത് അത്യാവശ്യമാണെന്ന് ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രൊഫസറുമായ സഹ ബാർക്കോ പോളാർ പറയുന്നു. പുതുതായി കണ്ടെത്തിയ തരംഗങ്ങൾ ഭൂമിയിൽനിന്ന് അര ബില്യൺ പ്രകാശവർഷം അകലെ ആണെന്ന് അനുമാനിക്കുന്നു. ഇതുവരെ കണ്ടെത്തിയവയേക്കാൾ ഏഴ് മടങ്ങ് അടുത്താണ് FRB 18 0 9 1 6.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി 2 വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നൽകാൻ സർക്കാർ പദ്ധതിയിടുന്നു. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമായി മാറും. ഏത് വിഷയത്തിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തേക്ക് ജോലി ചെയ്യുവാനോ ജോലി അന്വേഷിക്കുവാനോ ഇതിലൂടെ സാധിക്കും. ലോകത്തിലെ തന്നെ തിളക്കമാർന്ന പ്രതിഭകളെ നിലനിർത്തുവാനും നിയമിക്കുവാനുമുള്ള പദ്ധതിയാണ് ഇതിലൂടെ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലുള്ള മുന്നേറ്റവും ഇതിലൂടെ അവർ ലക്ഷ്യമിടുന്നുണ്ട്. ഏത് മേഖലയിലും കഴിവുള്ള കുട്ടികൾക്ക് പഠിക്കുവാനും ജോലി ചെയ്യുവാനും സാധിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ സർ ഡൊമിനിക് അസ്ക്വിത്ത് പറഞ്ഞു: “ബിരുദം പൂർത്തിയാക്കിയ ശേഷം യുകെയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് സന്തോഷകരമായ വാർത്തയാണ്. സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള മികച്ച അവസരമാണിത്. ലോകത്തിലെ മികച്ച ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമായ യുകെയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. കഴിഞ്ഞ വർഷം മാത്രം 42% വർദ്ധനവ് കാണപ്പെട്ടു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യുകെ മാറുന്നുവെന്ന് ഉറപ്പാക്കാൻ ഈ പ്രഖ്യാപനം സഹായിക്കും.” കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ യുകെയിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത് ഏറി വരികയാണ്.

2019 ജൂൺ വരെ ഏകദേശം 22000ത്തോളം വിദ്യാർത്ഥികൾ യുകെയിൽ എത്തി. കൂടാതെ, യുകെ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരിൽ 96% പേരും വിജയിക്കുകയും ഉണ്ടായി. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത് ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം തുടങ്ങിയ പഠനമേഖലകളാണ്.

മണമ്പൂർ സുരേഷ്

ജര്‍മ്മനിയിലേക്ക് പോസ്റ്റ്‌ ഗ്രാജുവേഷനും, ഗവേഷണവും ചെയ്യാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ? അതിനുള്ള ചെലവെന്താണ്? യോഗ്യത എന്താണ് ? ഭാഷാപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?

പഠിച്ചവരും പഠിക്കുന്നവരുമായ മൂന്നു പേര്‍ അവരുടെ അനുഭവം Planet Search with MS എന്ന യു ട്യൂബ് ചാനലിനോട് വിവരിക്കുന്നു. ഇതില്‍ ഒരാള്‍ അവിടെ നിന്നും PhD എടുത്തു. മറ്റുരണ്ടു പേര്‍ അവിടെ ഇപ്പോള്‍ PhD ചെയ്യുന്നു. അതില്‍ ഒരാള്‍ ജര്‍മ്മനിയിലേക്ക് പോസ്റ്റ്‌ ഗ്രാജുവേഷനും ചെയ്തയാളാണ്.

ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിനടുത്തുള്ള ജസ്ടസ് ലീബിക് യൂനിവേഴ്സിറ്റിയില്‍ പോയി നേരിട്ട് രേക്കോര്‍ടു ചെയ്തതാണിത്. Planet Search with MS ന്റെ പുതിയ എപിസോട് ഇതിലേക്ക് വെളിച്ചം പരത്തുകയാണ്. രണ്ടാം ഭാഗം ഡിഗ്രി കോഴ്സിനു ജര്‍മ്മനിയില്‍ പോകുന്നതിനെക്കുറിച്ചാണ്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ  സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8000 ഒഴിവുകളാണുള്ളത്. കേരള സർക്കിൾ/ സെന്ററിൽ 400 ഒഴിവുകളുണ്ട്. ഓൺലൈനിൽ അപേക്ഷിക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26.

ഏതെങ്കിലും  ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.

ശമ്പളം: 11765–31450 രൂപ.

വിദ്യാഭ്യാസ യോഗ്യത (2020 ജനുവരി ഒന്നിന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.

പ്രായം: 2020 ജനുവരി ഒന്നിന് 20 – 28. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും മറ്റും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷയിൽ (ഫെബ്രുവരി/മാർച്ച്) ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ   എബിലിറ്റി, റീസനിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്.

പ്രിലിമിനറി പരീക്ഷയ്‌ക്കു ശേഷം ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കു മെയിൻ പരീക്ഷ നടത്തും. ഒബ്‌ജെക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് ഓൺലൈൻ വഴിയുള്ള മെയിൻ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം  ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷനുണ്ടാകും.

കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ലക്ഷദ്വീപിൽ കവരത്തിയിലാണ് പരീക്ഷാകേന്ദ്രം.

സംവരണാനുകൂല്യമുള്ളവർ അഭിമുഖത്തിനു ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പട്ടികവിഭാഗം, വികലാംഗർ, വിമുക്‌തഭടൻ, ഒബിസി എന്നിവരുടെ ഇളവുകൾ സംബന്ധിച്ച വ്യവസ്‌ഥകൾ വിജ്‌ഞാപനത്തിലുണ്ട്.  കാഴ്‌ചക്കുറവുള്ളവർക്കു വ്യവസ്‌ഥകൾക്കു വിധേയമായി പരീക്ഷയെഴുതാൻ സഹായിയെ നിയോഗിക്കാം.

പട്ടികജാതി/വർഗം/ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് പ്രീ–എക്‌സാമിനേഷൻ ട്രെയിനിങ്ങിന് സൗകര്യമുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് പ്രീ–എക്‌സാമിനേഷൻ ട്രെയിനിങ്ങുള്ളത്.

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻ, വികലാംഗർക്ക് ഫീസില്ല. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം:  www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.

RECENT POSTS
Copyright © . All rights reserved