ഡോക്ടർ എ. സി. രാജീവ് കുമാർ
നിരവധി സാംക്രമിക രോഗങ്ങൾ പരത്തുന്നത് രോഗാണുക്കളുടെ വ്യാപനം മൂലം ആകുന്നു. ബാക്ടീരിയ മൂലം ഉണ്ടാകുന്ന കുറേ രോഗങ്ങൾ നമുക്ക് ചുറ്റും കാലാവസ്ഥാ ഭേദം ഇല്ലാതെ കണ്ടു വരുന്നു. ജീവൻെറ ആദ്യ ഉറവിടമായി കരുതുന്നവ ആണ് ബാക്റ്റീരിയകൾ.
നഗ്ന നേത്രങ്ങൾക്ക് കാണാൻ ആവാത്തവ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. വൃത്താകൃതിയിലും, ദണ്ഡ് പോലെയും, ചുവപ്പ്, നീല, താമ്ര വർണങ്ങൾ ഉള്ളത് എന്നൊക്കെ പറയാം. നമുക്ക് ചുറ്റും മാത്രമല്ല നമ്മുടെ ഉള്ളിലും ധാരാളം ബാക്ടീരിയ വളരുന്നു. ഉപകാരികൾ ആയവയും ഉപദ്രവകാരികൾ ആയവയും ഇക്കൂട്ടത്തിൽ ഉണ്ട്.
പരിണാമത്തിൽ ബാക്റ്റീരിയക്കും മുമ്പുള്ള വൈറസുകളും ഭൂമിയിൽ എവിടെയും കാണപ്പെടുന്നു. ആർ എൻ എ യോ ഡി എൻ എ യോ മാത്രം ഉള്ള ഇവറ്റകൾക്ക് മറ്റൊരു ജീവനുള്ള വസ്തുവിൽ മാത്രമേ നിലനിൽക്കാനും വളരാനും ആവുകയുള്ളൂ. ഒരു പാരസൈറ്റ് എന്ന് പറയാം. ഇവ പരത്തുന്ന രോഗങ്ങൾക്ക് ചികിത്സ ഇല്ല എന്നത് ശ്രദ്ധിക്കുക. പ്രതിരോധ വാക്‌സിനേഷൻ മാത്രം. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചു രോഗത്തെ അകറ്റുക ആണ് ചെയ്യുക.
ഭക്ഷണം ശേഖരിക്കുന്നിടത്തും കൈകാര്യം ചെയ്യുന്നിടങ്ങളിലും ഭക്ഷ്യ വസ്തുക്കളിലും, റഫ്രിജറേറ്റർ എന്നിവിടങ്ങളിൽ ഒക്കെ വിവിധ തരം ബാക്റ്റീരിയ കാണും.
വൈറസുകൾക്ക് മറ്റൊരു ആശ്രയം ഇല്ലാതെ വംശ വർദ്ധന സാധ്യമല്ല. എല്ലായിടത്തും ഉണ്ടാവും. റാബീസ്, ഹെർപിസ്, എബോള ഒക്കെയും വൈറസുകൾ പരത്തുന്ന രോഗങ്ങൾ ആകുന്നു. വാക്‌സിനേഷൻ വഴിയുള്ള പ്രതിരോധം അല്ലാതെ ഫലപ്രദമായ ചികിത്സ ഇല്ല. ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് രോഗം പകർത്തുക, അമ്മയിൽ നിന്നും കുഞ്ഞിനും ഉണ്ടാകാം.
കൃമു ധാതുവിൽ നിന്നും ഉണ്ടായ കൃമി എന്ന വാക്കിന് സഞ്ചരിക്കുന്നത്, പകരുന്നവ വിക്ഷേപിക്കുന്നവ എന്നൊക്കെ ആണ് അമരകോശം അർത്ഥം ആക്കിയിട്ടുള്ളത്. ചാരക സുശ്രുത സംഹിതകളിൽ ഇരുപത് വിധം കൃമികളുടെ കാര്യം പറയുന്നുണ്ട്. ശരീരത്തിന്റെ നിലനില്പിന് സഹായകമായി നിലകൊള്ളുന്ന സഹജ കൃമികൾ ആയി മൈക്രോബയോം പ്രോബയോട്ടിക് ഇനങ്ങളെയും പറ്റി പറയുന്നു. ഉപദ്രവകാരികളായി ഭക്ഷ്യ വസ്തുക്കളിലെയും വിസർജ്യങ്ങളിലെയും മലജ കൃമികൾ, ശ്വസന അവയവങ്ങളിൽ വഴുവഴുപ്പുള്ള ദ്രാവകം ഉല്പാദിപ്പിക്കുന്ന ശ്ലേഷ്മജ കൃമി, രക്തത്തിൽ ഉള്ള രക്‌തജ കൃമി എന്നിങ്ങനെ പലവിധ കൃമികളെ സംഹിതകളിൽ പറയപ്പെടുന്നു.
ശരീരത്തിൽ രസ രക്ത മാംസ മേദസ് അസ്‌ഥി മജ്ജ ശുക്ള എന്നീ ധാതുക്കളെ ദുഷിപ്പിച്ച് നീർക്കെട്ട് ഉണ്ടാക്കുമ്പോൾ അവിടെ അടിഞ്ഞു കൂടുന്ന ജലാംശം അപകടകാരികളായ അണു കൃമികളെ അവിടേക്ക് ആകർഷിച്ചു പഴുപ്പ് നുലവ് ഉണ്ടാക്കുന്നതായി പറയുന്നു.
“ജ്വരോ വിവർണതാ ശൂലം
ഹൃദ്രോഗ സദനം ഭ്രമ :”
എന്നിങ്ങനെ ലക്ഷണങ്ങൾ പറയുന്നു. മധുരം ശർക്കര പാൽ തൈര് പുതിയ ധാന്യങ്ങൾ എന്നിവ അണുബാധ ഉള്ളപ്പോൾ ഒഴിവാക്കാൻ നിർദേശിക്കുന്നു.
പരസ്പര ബന്ധത്തിലൂടെയും, ശരീരം മുട്ടി ഉരുമ്മി കഴിയുന്നതും നിശ്വാസം ഏൽക്കുന്നതും, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത്, ഒരു കസേരയിൽ ഇരിക്കുക, കിടക്കയിൽ ഒന്നിച്ചു കിടക്കുക , വസ്ത്രം ആഭരണങ്ങൾ, മറ്റു വസ്തുക്കൾ പരസ്പരം കൈമാറി ഉപയോഗിക്കുക എന്നിവ ചെയ്യുന്നത് ജ്വരം, ത്വക് രോഗങ്ങൾ ക്ഷയം എന്നിവ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാനിടയാകും എന്ന മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
തുമ്മുക, കോട്ടുവായ് വിടുക, ചിരിക്കുക എന്നിവ ചെയ്യുമ്പോൾ മുഖം മറച്ചു പിടിക്കുവാനും, മൂക്കിലോ, വായിലോ, കണ്ണിലോ കൈകൾ ആവശ്യം ഇല്ലാതെ തൊടാൻ പാടില്ല എന്നും നിർദേശിക്കുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഒരു പൗരാണിക വൈദ്യശാസ്ത്രത്തെ വിശകലനം ചെയ്യുമ്പോൾ അക്കാലത്തു തന്നെ മനുഷ്യ ആരോഗ്യം ഏതെല്ലാം വിധത്തിൽ തകരാറിലാകുമോ അതിന് എല്ലാം പരിഹാരം നിർദേശിക്കാൻ ശ്രദ്ദിച്ചിട്ടുള്ളതായി കാണാനാവും.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 10,956 പേര്‍ക്ക്. ഇതാദ്യമായാണ് ഒരു ദിവസം 10,000 മുകളില്‍ ആളുകള്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,97, 535 ആയി. 24 മണിക്കൂറിനിടെ 396 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 8,498 ആയി. ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
വ്യാഴാഴ്ചത്തെ രാജ്യത്തെ കോവിഡ് കണക്കുകൾ കൂടി പരിഗണിക്കുന്പോഴാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളെ ഇന്ത്യ ഒറ്റദിവസം കൊണ്ടാണ് മറികടന്നത്.
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറയുമെന്നും ഗുരുതര സാഹചര്യത്തിലേക്ക് രാജ്യം കടക്കുമെന്നുമാണ് മുന്നറിയിപ്പ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നും വിലയിരുത്തുന്നു.
അതേസമയം . ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 20,45,549 പേരാണ് രാജ്യത്ത് ഇപ്പോൾ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,14,148 ആയി. 7,88,862 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോർക്ക്-4,00,660 , ന്യൂജഴ്സി-1,67,192, ഇല്ലിനോയിസ്-1,29,212, കാലിഫോർണിയ-1,37,034, മസാച്യുസെറ്റ്സ്-1,03,889, പെൻസിൽവേനിയ-80,961, ടെക്സസ്-78,997, മിഷിഗണ്‍-64,998, ഫ്ളോറിഡ-66,000, മെരിലാൻഡ്-58,904, ജോർജിയ-53,249, കണക്ടികട്-44,179, വിർജീനിയ-51,738, ലൂസിയാന-43,612, ഒഹിയോ-39,190.
മേൽപറഞ്ഞ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ. ന്യൂയോർക്ക്-30,603, ന്യൂജഴ്സി-12,369, ഇല്ലിനോയിസ്-6,018, കാലിഫോർണിയ-4,772, മസാച്യുസെറ്റ്സ്-7,408, പെൻസിൽവേനിയ-6,086, ടെക്സസ്-1,892, മിഷിഗണ്‍-5,943, ഫ്ളോറിഡ-2,769, മെരിലാൻഡ്-2,811, ജോർജിയ-2,285, കണക്ടികട്-4,097, വിർജീനിയ-1,496, ലൂസിയാന-2,962, ഒഹിയോ-2,429.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യൂറോപ്പിൽ ആകമാനം ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നു എന്നു പഠന റിപ്പോർട്ട്. 11 യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗണിലൂടെ മാത്രം 32 ലക്ഷം പേരുടെ ജീവൻ രക്ഷിക്കാനായെന്നാണ് ലണ്ടൻ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾക്ക് കാര്യമായ ഇളവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ബിസിനസുകൾ അവസാനിപ്പിച്ചു വീട്ടിലിരിക്കാൻ ആളുകളോട് പറഞ്ഞ നടപടി ഇല്ലായിരുന്നുവെങ്കിൽ മേയ് നാലിനകം 32 ലക്ഷം ആളുകൾ മരിക്കുമായിരുന്നു. ഇതിനർഥം യുകെയിൽ 4,70,000, ഫ്രാൻസിൽ 6,90,000, ഇറ്റലിയിൽ 6,30,000 എന്നിവ ഉൾപ്പെടെ 32 ലക്ഷം ജീവൻ രക്ഷിക്കപ്പെട്ടു എന്നാണെന്നു നേച്ചർ ജേർണലിലെ റിപ്പോർട്ടിൽ പറയുന്നു.
ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ, ബെൽജിയം, ഓസ്ട്രിയ, ഡെൻമാർക്ക്, നോർവേ, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് യൂറോപ്യൻ സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ശേഖരിച്ച കണക്കുകളാണ് പഠനത്തിന് ഉപയോഗിച്ചത്. രോഗത്തിന്റെ വ്യാപനം 82 ശതമാനം വരെ കുറയ്ക്കാൻ ലോക്ക്ഡൗണിലൂടെ സാധിച്ചു എന്നു പഠനത്തിൽ പറയുന്നു.<br> <br> കൊറോണക്കാലത്ത് ലോക്ഡൗണ്‍ എല്ലായിടത്തും ഒരു സമവാക്യമായി രൂപാന്തരപ്പെട്ടു. ലോക്ക്ഡൗണുകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ പൂർണമായി കണ്ടെ ത്തുന്നതിന് വർഷങ്ങളെടുക്കുമെന്നും പഠനം പറയുന്നു.
അതേസമയം, ബെർക്ലിയിലെ കലിഫോർണിയ സർവകലാശാല നടത്തിയ പഠനം പറയുന്നത് ചൈന, ദക്ഷിണ കൊറിയ, ഇറാൻ, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലെ ലോക്ക്ഡൗൺ ഏറെ പ്രയോജനം ചെയ്തില്ലന്നാണ്. എങ്കിലും ലോക്ക്ഡൗണ്‍ ആ രാജ്യങ്ങളിൽ 53 കോടി അണുബാധകളെ തടഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കാലഘട്ടങ്ങൾ താരതമ്യപ്പെടുത്തുന്പോൾ കൊറോണ വൈറസ് ഒരു യഥാർഥ മനുഷ്യ ദുരന്തമായിരുന്നുവെന്ന് ഗവേഷകരിലൊരാളായ ഡോ. സോളമൻ ഹിയാങ് പറഞ്ഞു. എന്നാൽ, വൈറസ് പടരുന്നത് തടയാനുള്ള ആഗോള നടപടി മൂലം മുന്പത്തേക്കാളും കുറഞ്ഞ കാലയളവിൽ കൂടുതൽ ജീവൻ രക്ഷിക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേര്‍പ്പുങ്കലില്‍ വിദ്യാര്‍ഥിനി അഞ്ജു പി.ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി. മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തു.
അതേസമയം വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം പൂര്‍ത്തിയായി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. ആംബുലന്‍സില്‍ നിന്ന് ബന്ധുക്കളെ പൊലീസ് ഇറക്കിവിട്ടെന്നും അഞ്ജുവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.
പുതുച്ചേരിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ച് സ്ട്രെച്ചറിൽ നിന്നും മൃതദേഹം കുഴിയിലേക്ക് എടുത്തറിഞ്ഞ ആരോഗ്യ പ്രവർത്തകർക്ക് പുതുച്ചേരി ലഫ്: ഗവർണർ കിരൺ ബേദി കാരണം കാണിക്കൽ നോട്ടീസ് നൽകി.
ചെന്നൈയിൽ നിന്ന് പുതുച്ചേരിയിലെ ഭാര്യാവസതിയിൽ എത്തിയ ജ്യോതി മുത്തു (47) വിന്റെ മൃതദേഹം ആംബുലൻസിൽ ആരോഗ്യ പ്രവർത്തകർ കൊണ്ടുവരുന്നതും സ്ട്രെച്ചറിൽ നിന്ന് മൃതദേഹം ശവക്കുഴിയിലേക്ക് വലിച്ചെറിയുന്നതുമായ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
ജൂൺ മൂന്നിനാണ് ഇയാൾ പുതുച്ചേരിയിൽ എത്തിയത്. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് പുതുച്ചേരി ഇന്ദിരാഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുതന്നെ മരണത്തിന് കീഴടങ്ങിയ ഇയാളുടെ ശ്രവസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് എന്ന് വ്യക്തമായത്.
മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമാണിത്.
അവസാന കൊവിഡ് രോഗിയെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിന്ന് വിജയിച്ച് കയറി ന്യൂസിലാന്റ്. ഒരു കൊവിഡ് രോഗിയും നിലവില്‍ ഇല്ല എന്നതാണ് സത്യം. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ നാഴികക്കല്ല് ഒരു നല്ല വാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. ‘ഫെബ്രുവരി 28-ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ, കോവിഡിനെതിരേ തുടരുന്ന ജാഗ്രത അനിവാര്യമാണ്. അതു തുടരും.’ – അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വകാര്യത മുന്‍നിര്‍ത്തി അവസാന രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓക്ക്ലാന്‍ഡിലെ ഒരു നഴ്സിംഗ് ഹോമില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് സജീവ കേസ് ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്.
ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ ഇനി മുതല്‍ കൊവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്‌പെഷ്യലൈസ്ഡ് അല്ലാത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ഇനി ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായിരിക്കും. അതേസമയം കേന്ദ്രസര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാരിന് കീഴിലേയും സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഡല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി നിരീക്ഷിച്ചു.
‘ഡല്‍ഹിയില്‍ നിലവില്‍ 25,000 കൊവിഡ് കേസുകളുണ്ട്. രോഗം ഇരട്ടിക്കുന്ന സമയം 14 മുതല്‍ 15 ദിവസമാണ്. ഇതിനര്‍ത്ഥം ജൂണ്‍ പകുതിയോടെ 50,000 കേസുകളും മാസാവസാനത്തോടെ ഒരു ലക്ഷം കേസുകളും ഉണ്ടാകും. ഈ രോഗികളില്‍ 20 മുതല്‍ 25 ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കിയാല്‍ ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമാണ്’ എന്നാണ് അഞ്ചംഗ സമിതിയുടെ ചെയര്‍മാന്‍ ഡോ. മഹേഷ് വര്‍മ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സമിതി ഈ റിപ്പോര്‍ട്ട് ഡല്‍ഹി സര്‍ക്കാരിന് നല്‍കിയത്.
സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണ് എന്നാണ് ഇന്നത്തെ കണക്ക് സൂചിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം ബാധിച്ചവരിൽ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 48 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് കൂടുതൽ കരുതൽ വേണമെന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ ഇന്ന് രോഗമുക്തരായി.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചെന്നൈയിൽനിന്നും എത്തിയ പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാള്‍ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവർ മരിച്ചത്. ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം അയച്ച സാന്പിളാണ് പോസിറ്റീവായത്.
ചെന്നൈയിൽനിന്നും മേയ് 25നാണ് ഇവർ വാളയാർ വഴി കേരളത്തിലെത്തിയത്. തുടർന്നു ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മേയ് 28ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് പ്രമേഹവും ന്യുമോണിയയും ഉണ്ടായിരുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇവരുടെ സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നു തന്നെ നടത്തും. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യനെ സംബന്ധിച്ച് ബാല്യകൗമാര കാലം വളർച്ചാ കാലമാണ്. വളർച്ചയുടെ പൂർണത കൈവരിക്കുന്ന യൗവനം, യുവത്വം സ്ത്രീ പുരുഷന്മാരുടെ വസന്ത കാലമാണ്. ശരീരം അതിന്റെ സൗന്ദര്യത്തെ ഏറ്റവും മനോഹരം ആയി പ്രകടിപ്പിക്കുന്നു ഇക്കാലത്ത്.
കൗമാര കാലം സ്ത്രീ പുരുഷന്മാരിൽ വളരെ ഏറെ വ്യത്യസ്ഥത ഉള്ളതായി നമുക്കു കാണാം. ശാരീരികവും മാനസികവും ആയ വ്യക്തമായ മാറ്റം ആൺകുട്ടികളും പെൺകുട്ടികളുമായി ഉള്ള കാലമാണിത്. ശാരീരിക വളർച്ചയുടെയും പ്രത്യുല്പാദന വ്യവസ്ഥയുടെയും വ്യക്തത പെൺകുട്ടികളിൽ ഇക്കാലത്ത് പൂർണതയിലെത്തിയിരിക്കും. ആൺകുട്ടികളിൽ ആകട്ടെ ശബ്ദമാറ്റം, രോമ വളർച്ച എന്നീ മാറ്റങ്ങൾ തുടങ്ങുക ഇക്കാലത്താണ്. അതിന്റെ ആകുലതകൾ, ആശങ്കകൾ ഒക്കെ സ്വഭാവത്തിൽ തന്നെ പല മാറ്റങ്ങൾക്കു തുടക്കമാകും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം ഒരു ആകർഷകത, കുടുംബ ജീവിതത്തിലെ സ്വാതന്ത്ര്യം, പലതരം ആകുലതകൾ, സാമൂഹിക ജീവിതത്തോടുള്ള മനോഭാവം, സാമ്പത്തിക അച്ചടക്കം, ബുദ്ധിപരമായ വളർച്ച, വിശ്രമ വേളകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ, തന്റേതായ ജീവിതത്തോടുള്ള വീക്ഷണവും ഉൾക്കാഴ്ചയും, ഒക്കെ യൗവനത്തിന്റ പ്രശ്നങ്ങൾ ആണ്.
ജീവിതം എന്തെന്ന് അറിയാൻ തുടങ്ങുന്ന യൗവന, യുവത്വ കാലത്താണ്. വിവാഹ സങ്കല്പങ്ങൾ സ്വപ്‌നങ്ങൾ, കുടുംബം, കുട്ടികൾ, മാതാപിതാക്കളുമായുള്ള ബന്ധം നിലനിർത്തൽ, ആഹാര കാര്യത്തിൽ വരുന്ന മാറ്റം എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ യുവത്വകാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
“ആരോഗ്യമദ്യം ഖലു ധർമ്മ സാധനം ”
ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ട കാലമാണിത്. എല്ലാത്തരത്തിലും ഉള്ള സ്വാതന്ത്ര്യം അവരവർക്കു ഗുണകമാകാൻ ആഹാര കാര്യത്തിൽ കടുത്ത നിയന്ത്രണം ആവശ്യം ആണ്. പ്രകൃതിതമായി ഏറെ സമരസപ്പെട്ടുള്ള ജീവിതം ആയുരാരോഗ്യ സൗഖ്യത്തിന് ഇടയാക്കും. ആഹാരം മിതമായിരിക്കണം. സമീകൃത ആഹാരം കഴിക്കുന്നു എന്നുറപ്പാക്കണം.
പരമ്പരാഗത ഭക്ഷണ രീതി പാടേ മാറ്റി പുതുമ നിറഞ്ഞ വിഭവങ്ങൾ വരുത്തി വെക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കി ഒഴിവാക്കേണ്ടവ ഒഴിവാക്കിയേ മതിയാകു. അര വയറാഹാരം കാൽ വയർ വെള്ളം ശേഷിക്കുന്നത് ദഹന സൗകര്യത്തിനും വായു സഞ്ചാരത്തിനും എന്ന പഴയ കാലത്തെ അളവ് ഓർക്കുക. പ്രാതലും അത്താഴവും എന്ന രണ്ടു നേരത്തെ ഭക്ഷണം മനുഷ്യന് മതിയായിരുന്നു. ഇന്ന് ഏത്ര തവണ എന്തെല്ലാം വിഭവങ്ങൾ. അവ ആരോഗ്യ ദായകമാണോ എന്ന ചിന്ത ആർക്കുമില്ല. ആഹാരത്തിലെ മിതത്വം ആരോഗ്യ രക്ഷക്ക് ഇടയാക്കും.
മതിയായ വ്യായാമം. ഓരോ മനുഷ്യനും വ്യത്യസ്ത ശരീര പ്രകൃതി ഉള്ളവരാണ് . അവനവന്റെ ശരീര പ്രകൃതിക്ക്, ശരീര ബലത്തിന് അനുസരിച്ചു ആവശ്യത്തിന് ഉള്ള വ്യായാമം സ്ഥിരമായി ചെയ്യുന്നതിലൂടെ ആരോഗ്യം കാത്തു സൂക്ഷിക്കുക.
പലതരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നവർ, പല സമയ ക്രമീകരണം ഉള്ള ജോലി ചെയ്യുന്നവർ, എന്നാൽ എല്ലാവർക്കും തങ്ങളുടെ ക്ഷീണം അകറ്റാനുള്ള വിശ്രമം, ഉറക്കം ആവശ്യത്തിന് ഉണ്ടാവണം. ശരീഅത്തിന്റെ പുനർ നിർമാണത്തിന്, നവീകരണത്തിന് ഇടയാക്കും വിധം ഉള്ള വിശ്രമവും ഉറക്കവും ഏതൊരാൾക്കും ആവശ്യം ആണ്.
മാനസികമായ ഉണർവിനും ഉന്മേഷത്തിനും സമചിത്തതക്കും ഇടയാക്കുന്ന സത്‌സംഘം നല്ല കൂട്ടായ്മകൾ പ്രകൃതിയുമായി സൗഹൃദമുള്ള ജീവിത ശൈലി കൂടി ആയാൽ ജീവിതം ആരോഗ്യ പൂർണമാക്കാം.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
