ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ ഇനി മുതല്‍ കൊവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്‌പെഷ്യലൈസ്ഡ് അല്ലാത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ഇനി ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായിരിക്കും. അതേസമയം കേന്ദ്രസര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാരിന് കീഴിലേയും സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഡല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി നിരീക്ഷിച്ചു.

‘ഡല്‍ഹിയില്‍ നിലവില്‍ 25,000 കൊവിഡ് കേസുകളുണ്ട്. രോഗം ഇരട്ടിക്കുന്ന സമയം 14 മുതല്‍ 15 ദിവസമാണ്. ഇതിനര്‍ത്ഥം ജൂണ്‍ പകുതിയോടെ 50,000 കേസുകളും മാസാവസാനത്തോടെ ഒരു ലക്ഷം കേസുകളും ഉണ്ടാകും. ഈ രോഗികളില്‍ 20 മുതല്‍ 25 ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കിയാല്‍ ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമാണ്’ എന്നാണ് അഞ്ചംഗ സമിതിയുടെ ചെയര്‍മാന്‍ ഡോ. മഹേഷ് വര്‍മ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സമിതി ഈ റിപ്പോര്‍ട്ട് ഡല്‍ഹി സര്‍ക്കാരിന് നല്‍കിയത്.