പിതാവിന്റെ ചേതനയറ്റ മുഖം വീഡിയോ കോളിലൂടെ അവസാനമായി കാണേണ്ടിവന്ന യുവാവാണു കൊറോണ കാലത്തെ ദുഖം. ലിനോ ആബേൽ എന്ന യുവാവാണു താൻ നേരിട്ട അനുഭവങ്ങളും കടന്നുപോയ അവസ്ഥകളും ഫേസ്ബുക്ക് കുറിപ്പിൽ ലോകത്തോടു പങ്കുവച്ചത്.
വിദേശത്തുനിന്ന് എത്തി തൊട്ടുപിന്നാലെ കോവിഡ്-19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചശേഷം യുവാവ് ഐസൊലേഷനിലേക്കു മാറുകയായിരുന്നു. തൊട്ടടുത്തുണ്ടായിട്ടും അച്ഛൻ മരിച്ചുകിടക്കുന്പോൾ ഒരുനോക്കു കാണാനായില്ലെന്നും ഒടുവിൽ വീഡിയോ കോളിലൂടെയാണ് അച്ഛന്റെ മുഖം അവസാനമായി കണ്ടതെന്നും യുവാവ് പറയുന്നു.
കുടുംബക്കാർക്കും നാട്ടിലുള്ളവർക്കും താനായിട്ടു രോഗം പടർത്തില്ല എന്നുറപ്പിച്ചതുകൊണ്ടു മാത്രമാണു തനിക്കു പിതാവിനെ കാണാൻ കഴിയാതിരുന്നതെന്നും ലിനോ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജിലാണ് ലിനോ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
Miss you achacha
എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാൻ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നോളൂ like ചെയ്യാനല്ല
മറ്റൊരാൾക്കു ഒരു inspiration അകാൻ share ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു ലൈവായി വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയിൽ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.
ഞാൻ ലിനോ ആബേൽ
മാർച്ച് 7 രാവിലെയാണ് എന്റെ ചേട്ടന്റെ മെസ്സേജ് കാണുന്നത് പെട്ടന്ന് വിളിക്കുക അത്യാവശ്യമാണ് പെട്ടന്ന് തന്നെ ഞാൻ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു അപ്പോൾ ആണ് അറിയുന്നത് അച്ചാച്ചൻ(അച്ഛൻ) രാത്രിയിൽ കട്ടിലിൽ നിന്നു ഉറക്കത്തിൽ താഴെ വീണു സീരിയസ് ആണെന്ന് തൊടുപുഴ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു പിന്നീട് വിളിച്ചപ്പോൾ casuality യിൽ ആണെന്നും സ്കാൻ ചെയ്തപ്പോൾ internal bleeding ബ്ലീഡിങ് ആണെന്നും പറഞ്ഞു എന്റെ കമ്പനിയിൽ (BEEGLOBAL PRODUCTION)പറഞ്ഞപ്പോൾ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു നാട്ടിലെ കൊറോണ വാർത്തകൾ കാണുകയും എത്തുവാൻ പറ്റുമോ എന്നും അറിയില്ലായിരുന്നു എങ്കിലും രാത്രിയിൽ qatar ൽ നിന്നും യാത്ര തിരിച്ചു
8 ആം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും ഫ്ലൈറ് ഫോം ഫിൽ ചെയ്തു ഏൽപ്പിക്കുകയും ചെയ്തു എനിക്ക് അപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു Temperature നോർമൽ ആയിരുന്നു
Mask ഞാൻ അവിടെ നിന്നു വരുമ്പോൾ തന്നെ യൂസ് ചെയ്തിരുന്നു തൊടുപുഴയിൽ നിന്നും N95 mask ഞാൻ വാങ്ങിച്ചിരുന്നു
ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടതിരിക്കാനും അകലം പാലിക്കാനും ഞാൻ ശ്രദിച്ചിരുന്നു അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നങ്ങുകൊണ്ടു അച്ഛനെ കാണാൻ നിന്നില്ല അപ്പോൾ അച്ഛൻ വെന്റിലേറ്റർ ആയിരുന്നു .
അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറുതായി ചുമക്കുകയും തൊണ്ടയിൽ എന്തോപോലെ തോന്നുകയും ചെയ്തു ആദ്യം വേണ്ട എന്നു തോന്നി പക്ഷെ ഞാൻ കാരണം എന്റെ വീട്ടിലുള്ളവരും എന്റെ ചുറ്റുമുള്ളവരെയും ഓർത്തപ്പോൾ കൊറോണ സെക്ഷനിൽ അറിയിക്കാൻ തന്നെ തീരുമാനിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ തന്നെ കൊറോണ സെക്ഷനിൽ ബന്ധപ്പെടുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞു ഖത്തർ എല്ലായിടത്തും കൊറോണ സ്പ്രെഡ് ആകുന്നതുകൊണ്ടു school supermarket അതുപോലെ ഇവിടെ നിന്നു qatar ലേക്കുള്ള യാത്രയും താൽകാലികമായി ക്ലോസ് ചെയ്തിരിക്കുന്നു എന്നും പറഞ്ഞു അവിടെ നിന്നും എന്നെ ഐസോലാഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അന്ന് രാത്രിയിൽ ഏകദേശം 10: 30 യോട് കൂടി അച്ഛന് ഒരു strock ഉണ്ടാകുകയും മാരണപ്പെടുകയും ചെയ്തു ഇവിടെ ഐസോലാഷൻ വാർഡിൽ നിന്നും ഒന്നു കാണാൻ സാദിക്കുമോയെന്നു ചോദിച്ചപ്പോൾ ഇപ്പോളത്തെ അവസ്ഥയിൽ സാധിക്കുകയില്ലെന്നും അറിയിച്ചു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞോളൂ …
തൊട്ടടുത്തു ഉണ്ടായിട്ടും ഒന്നു കാണാൻ പറ്റാതിരിക്കുന്നത് ഭീകരമാണ്
പിറ്റേദിവസം post mortem ഉണ്ടായിരുന്നു കട്ടിലിൽ നിന്നു വീണതുകൊണ്ടു. ഞാൻ കിടന്നിരുന്ന റൂമിന്റെ മുൻ വശത്തു തന്നെ ആയിരുന്നു post mortem റൂം ഉണ്ടായിരുന്നത് 10 ആം തീയതി ഉച്ചയ്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലൻസ് പോകുമ്പോൾ ജനലിൽ കൂടി നോക്കി നിൽക്കാനേ കഴിഞ്ഞോളൂ…
വീട്ടിൽ എത്തിയപ്പോൾ വീഡിയോ കാൾ ചെയ്താണ് ഞാൻ അച്ചാച്ചനെ അവസാനമായി കണ്ടത്
ഒരുപക്ഷേ ഞാൻ റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് അച്ചാച്ചനെ കാണാൻ പറ്റുമായിരുന്നു…
എന്റെ വീട്ടിലുള്ളവരെയും നാട്ടിലുള്ളവരെയും ഞാൻ ആയിട്ടു രോഗം ഉണ്ടെങ്കിൽ പടർത്തില്ല എന്നു ഉറപ്പിച്ചത് കൊണ്ടാണ് എനിക്ക് അപ്പനെ കാണാൻ പറ്റാതിരുന്നത്…
ദയവായി പ്രവാസികൾ അടുത്തുള്ള മെഡിക്കൽ ഓഫീസിൽ അറിയിക്കുക കുറച്ചു ദിവസങ്ങൾ ഇതിനായി മാറ്റിവച്ചാൽ നിങ്ങൾക് നിങ്ങളുടെ കുടുംബതോടൊപ്പം സുഖമായി കഴിയാം
“Isolation ward is not a concentration camp*”
ഇപ്പോഴും ഐസോലാഷൻ റൂമിൽ ആണ് negative result വരുന്നതും കാത്തു…
ഒരുപക്ഷേ negative result ആണെങ്കിൽ ആവും എനിക്ക് ഒരുപാട് സങ്കടമാവുക.
ഇന്ന് 12 march 2020 time 7:10
ലിനോ ആബേൽ
കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരില്‍ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും. യാത്രാപ്രശ്നങ്ങൾ മൂലം നാട്ടിലേക്കു വരാനാകാത്ത അവസ്ഥയിലാണ് മുഹ്സിന്റെ ഭാര്യ. കാമറിനോ സർവകലാശാലയിൽ ഗവേഷകയാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹ്സിന്റെ ഭാര്യ ഷഫക് ഖാസിം.
വിഷയം ഇന്നലെ നിയമ സഭയിലും ചർച്ചയാവുകയും ചെയ്തു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണു മുഹ്സിന്റെ ഭാര്യയുടെ വിഷയം സഭയിലെത്തിയത്. സഭയിൽ മുഹ്സിന് തൊട്ടടുത്ത് ഇരിക്കുന്ന പി സി ജോർജ്ജ് എംഎൽയായിരുന്നു വിഷയം ഉന്നയിച്ചത്.
മുഹ്സിൻ വലിയ വിഷമത്തിലാണ്, അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ ഇറ്റലിയിലാണ്. ഭാര്യയെ നേരിട്ടു കാണണമെന്നു പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ട്. വിഡിയോ കോളിലൂടെ മാത്രമേ കാണാൻ കഴിയൂ. അവർക്ക് നാട്ടിലെത്താൻ കഴിയുന്നില്ല എന്നായിരുന്നു പിസിയുടെ പരാമർശം. എന്നാൽ നാട്ടിലെത്താനാവാത്തത് അണ് പ്രശ്നം എന്നും ഇവിടെയെത്തിയാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു മന്ത്രി കെ.കെ ശൈലജ ഉറപ്പു നൽകി.
ഷഫക് ഖാസിമിന് നാട്ടിലെത്താൻ കഴിയാത്തതിനെ കുറിച്ച് മുഹമ്മദ് മുഹ്സിനും പിന്നീട് വിശദീകരിച്ചു. ”അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ ഇപ്പോൾ വളരെ ചുരുക്കമാണ്. എയർ ഇന്ത്യ, അലിറ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും ഇതിനോടകം റദ്ദാക്കിക്കഴിഞ്ഞു.
ഇറ്റലി പൂർണമായി സ്തംഭനാവസ്ഥയിലാണ്. ആരും പുറത്തിറങ്ങുന്നില്ല. ഇനി സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കരുതെന്ന അറിയിപ്പും വന്നിട്ടുണ്ട്. സർവകലാശാല നൽകിയ അപ്പാർട്ട്മെന്റിലാണു താമസം. പ്രദേശത്തെ കടകൾ ഏതു സമയവും അടച്ചേക്കും. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്നമില്ല. പക്ഷേ മറ്റ് പലരുടെയും അവസ്ഥ വളരെ മോശമാണ്. സൂപ്പർ മാർക്കറ്റുകളിലും മറ്റും പാർട്ട് ടൈം ജോലി ചെയ്താണു ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകൾ അടച്ചു പൂട്ടുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്ന് അറിയില്ല. പലരും സ്വകാര്യ അപാർട്ട്മെന്റ് എടുത്തു താമസിക്കുകയാണ്.
രണ്ടാഴ്ച മുൻപാണ് ഇറ്റലിയിൽ യാത്രാനിരോധനം വരുന്നത്. അതിന് മുൻപ് ഇന്ത്യക്കാർക്ക് ഇങ്ങോട്ടു വരാൻ കഴിയുമായിരുന്നു. പക്ഷേ റോമിലെ വിമാനത്താവളം വരെ എത്തണമെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമായിരുന്നു. ആ യാത്രയിൽ രോഗം പിടിപെടാനുള്ള സാധ്യത കുടുതലായിരുന്നു. എന്നാൽ ഇന്ത്യക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഞാനുൾപ്പെടെ പലരും എംബസിക്കു കത്തയിച്ചിട്ടും അവർ തിരിഞ്ഞുനോക്കിയില്ല.” എന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയത്ത് കൊറോണ നിരീക്ഷണത്തില്‍ ഉള്ളയാള്‍ മരിച്ചു. കൊറോണ സംശയത്തെ തുടര്‍ന്ന് രണ്ടാം ഘട്ട നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാളാണ് മരിച്ചത്. അതേസമയം, കൊറോണ സ്ഥിരീകരിച്ചിട്ടില്ല. സാമ്പിളികള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയക്കും. പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. കൊറോണയെ തുടര്‍ന്ന് ചെങ്ങളം സ്വദേശികളായ രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസ് ഇന്ന് മാനവരാശിയ്ക്ക് ആകമാനം ഭീക്ഷണി ആയി പടരുകയാണ് . കൊറോണവൈറസിനെ പ്രതിരോധിയ്ക്കാൻ മരുന്നുകൾ നിലവിലില്ല . എന്നാൽ കൊറോണ വൈറസിനെ പ്രതിരോധിയ്ക്കും എന്ന രീതിയിൽ പ്രചരിയ്ക്കുന്ന മരുന്നുകൾക്കും പൊടിക്കൈകൾക്കും ഒരു കുറവും ഇല്ല .ഇവയിൽ പലതും നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതുമാണ് . കൊറോണ വൈറസിനെതിരെ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ ചികിത്സാരീതികളാണ് ഇന്ന് മലയാളം യുകെ ന്യൂസ് വിശകലനം ചെയ്യുന്നത് .
1. വെളുത്തുള്ളി.
വെളുത്തുള്ളിയുടെ ഉപയോഗം അണുബാധയെ തടയും എന്ന വാർത്തകൾ ഇപ്പോൾ ഫേസ്ബുക്കിലും മറ്റും വൻ പ്രചാരമാണ് നേടുന്നത് . വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതും ആന്റി മൈക്രോബിയൽ പ്രോപ്പർട്ടീസ് ഉള്ളതുമാണ്. എങ്കിലും വെളുത്തുള്ളി ഭക്ഷിക്കുന്നത് വഴി കൊറോണയെ തടയാൻ സാധിക്കും എന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
2. അത്‌ഭുതപാനീയങ്ങൾ
ലോകമെമ്പാടും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രശസ്ത യൂട്യൂബർ ജോർദാൻ സതർ തന്റെ പക്കൽ ഒരു അത്ഭുത പാനീയം ഉണ്ടെന്നും അതിന് കൊറോണാ വൈറസിനെ തുടച്ചു മാറ്റുവാനുള്ള ശേഷിയുണ്ടെന്നും അവകാശപ്പെടുന്നു. ഇതിൽ ബ്ലീച്ചിംഗ് ഏജന്റ് ആയ ക്ലോറിൻ ഡൈ ഓക്സൈഡ് ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
3. വീട്ടിൽ ഉണ്ടാക്കുന്ന സാനിറ്റൈസർ
കൈകൾ കഴുകുന്നത് ഒരുപരിധിവരെ വൈറസ് പകരുന്നത് തടയും എന്നത് വസ്തുതയാണ് . പക്ഷെ കൊറോണ പടർന്നു പിടിച്ച ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാനിറ്റൈസേർസിന് ക്ഷാമം നേരിട്ടതിനാൽ ആളുകൾ ഇവ വീടുകളിൽ ഉണ്ടാക്കാൻ തുടങ്ങി.ഇതിൽ പ്രചാരത്തിലുള്ളപല അണുനാശിനികളും മനുഷ്യ ചർമ്മത്തിന് ഹാനികരവും വീട്ടുസാധനങ്ങളും മറ്റും അണുവിമുക്തമാക്കാനുള്ളതുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു .
4. എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കുക.
ഒരു ജപ്പാനീസ് ഡോക്ടറാണ് എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കാനും അതുവഴി നമ്മുടെ വായിലൂടെ കയറിയ വൈറസിനെ നശിപ്പിക്കാൻ സാധിക്കും എന്ന് പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങൾ ആകമാനം ഇത് ഏറ്റെടുക്കുകയും വൻപ്രചാരം ലഭിയ്ക്കുകയും ചെയ്തു . ഈ വാർത്തയുടെ അറബി പരിഭാഷ മാത്രം 2, 50, 000 തവണയിൽ കൂടുതലായി ഷെയർ ചെയ്തു കഴിഞ്ഞു. പക്ഷേ ഒരിക്കലും ശ്വാസകോശത്തിന് ബാധിക്കുന്ന വൈറസിനെ വെള്ളം കുടിച്ച് ദഹിപ്പിച്ച് കൊല്ലാൻ സാധിക്കില്ല എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ട്രൂഡി ലാംഗ് പറയുന്നു .
5. ചൂടുവെള്ളം കുടിക്കുക ഐസ്ക്രീം ഒഴിവാക്കുക
ഐസ് ക്രീം ഒഴിവാക്കുക , ചൂടുവെള്ളത്തിൽ കുളിക്കുക, ഹെയർ ഡ്രയർ ഉപയോഗിക്കുക ,സൂര്യപ്രകാശത്തിൽ നിൽക്കുക തുടങ്ങിയവയാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൊറോണാ വൈറസിനെ തടയുന്നതിനായി വന്ന മറ്റു വ്യാജവാർത്തകൾ.
കോവിഡ് ഭീതിയില്‍ കായിക ലോകം. ചെന്നൈയിന്‍ – എടികെ ഐഎസ്എല്‍ ഫൈനല്‍ മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. സ്പെയിനില്‍ രണ്ടാഴ്ച്ചത്തേക്ക് ഫുട്ബോള്‍ മല്‍സരങ്ങള്‍ വിലക്കി. റയല്‍ മഡ്രിഡ്, യുവന്റസ് താരങ്ങള്‍ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ചെന്നൈയിന്‍ എടികെ ഐഎസ് എല്‍ ഫൈനല്‍ . ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുന്ന കാര്യം ശനിയാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ പരിഗണിക്കുമെന്ന് ബി സി സി ഐ പറഞ്ഞു.
റയല്‍ മഡ്രിഡ് ബാസ്ക്കറ്റ് ബോള്‍ ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഫുട്ബോള്‍ താരങ്ങളും നിരീക്ഷണത്തിലാണ്. ലാ ലിഗ അടക്കം സ്പെയിനിലെ എല്ലാ ഫുട്ബോള്‍ മല്‍സരങ്ങളും രണ്ടാഴ്ച്ചത്തേക്ക് വിലക്കി. യുവന്റസ് പ്രതിരോധതാരം ഡാനിയേലെ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ റൊണാള്‍ഡോ അടക്കം എല്ലാ യുവന്റസ് താരങ്ങളും നിരീക്ഷണത്തിലാണ്. ടീമംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മക്‌ലാരന്‍ ഫോര്‍മുല വണ്‍ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിയില്‍ നിന്ന് പിന്‍മാറി. അമേരിക്കയില്‍ എന്‍.ബി.എ.മല്‍സരങ്ങള്‍ നിര്‍ത്തിവച്ചു.
സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും വന്നവര്‍ക്കാണ് രോഗം. ഇവര്‍ തൃശൂരിലും കണ്ണൂരിലും ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുനിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി.പ്രായമായവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വയോജനകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ സഞ്ചാരപാത പുറത്തുവിട്ടു. പത്തനംതിട്ട, കോട്ടയം കൊല്ലം ജില്ലകളിലായി പതിനാലിടങ്ങളിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. പരമാവധി ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകള്‍ക്കും മരുമകനുമാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മാതാപിതാക്കളെയും സഹോദരനെയും വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഇവരാണ്. 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന എട്ടാം തീയതി വരെ മൂന്ന് ജില്ലകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പത്തനംതിട്ടയിലും കൊല്ലത്തും റാന്നിയിലെ ബന്ധുക്കളോടൊപ്പമാണ് ഇവര്‍ എത്തിയത്.
കോട്ടയം ജില്ലയില്‍ ഒന്‍പതിടങ്ങളിലാണ് രോഗബാധിതര്‍ എത്തിയത്. മാര്‍ച്ച് ഒന്നിന് ചെങ്ങളത്തെ പെട്രോള്‍ പമ്പിലാണ് ആദ്യം എത്തിയത്. മൂന്നാം തീയതി തിരുവാതുക്കലിലെ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടു. നാലിന് ചിങ്ങവനത്തെ വര്‍ക്ഷോപ്പിലെത്തിയ ശേഷം കോടിമതയിലെ കടയിലുമെത്തി. ഇവരുടെ കാറിലായിരുന്നു ഈ ദിവസങ്ങളിലെ യാത്ര. പിന്നീട് റാന്നിയില്‍ പോയ ഇവര്‍ അഞ്ചാം തീയതി കോട്ടയത്ത് മടങ്ങിയെത്തി. രാത്രി സിഎംഎസ് കോളജിന് സമീപത്തെ ബേക്കറിയിലെത്തിയ ഇരുവരും തൊട്ടടുത്ത ദിവസം തിരുവാതുക്കലെത്തി വീണ്ടും ഡോക്ടറെ കണ്ടു. ഏഴാം തീയതി സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇല്ലിക്കലിലും ചെങ്ങളത്തെ തട്ടുകടയിലുമെത്തി.
ക്ലിനിക്കിലെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും ഇതിനോടകം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലുണ്ട്. വിട്ടുപോയവരെ കണ്ടെത്താനാണ് സഞ്ചാരപാത പുറത്തിറക്കിയത്. കോട്ടയതെത്തിയ റാന്നി സ്വദേശികളുടെ യാത്രാ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് കൂട്ടരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 74 പേരെ കണ്ടെത്തി. പരോക്ഷ സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേരെയും തിരിച്ചറിഞ്ഞു.
ഇറ്റലിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളിലും എത്തിയിരിക്കുകയാണ്. യുവന്റസിന്റെ സെന്റർ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിതീകരിച്ചിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തിന് നടത്തിയ ടെസ്റ്റിൽ കൊറൊണ പോസിറ്റീവ് ആണ് റിസൾട്ട് എന്ന് ഡോക്ടർമാർ അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഈ പരിശോധന ഫലം ഫുട്ബോൾ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പ് നടന്ന ഇന്റർ മിലാൻ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. താരവുമായി അടിത്ത് ഇടപെട്ടതു കൊണ്ട് യുവന്റ്സ് ടീമിൽ ഇനിയും കൊറൊണ ടെസ്റ്റുകൾ പോസിറ്റീവ് ആകാൻ സാധ്യതയുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള മുഴുവൻ യുവന്റസ് ടീമും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയണം എന്ന് നിർദേശം നൽകിയിരിക്കുകയാണ്.
ഫുട്ബോൾ ക്ലബുകളുടെ പരിശീലനം അടക്കം എല്ലാ പരുപാടികളും ഇപ്പോൾ ഇറ്റലിയിൽ നിരോധിച്ചിരിക്കുകയാണ്. യുവന്റസ് മാത്രമല്ല ഇന്റർ മിലാൻ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.
സിഡ്നി: ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വിൽസണും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് തങ്ങൾ ഇരുവർക്കും കൊറോണ വൈറസ് ബാധിച്ചെന്ന വിവരം അദ്ദേഹം പങ്കുവച്ചത്. പനി ബാധിച്ചതിനേത്തുടർന്ന ഓസ്ട്രേലിയയിലെ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഇറ്റലിയിൽ നിന്നെത്തിയ റാന്നികുടുംബത്തെ പരിശോധിക്കുന്നതിൽ വിമാനത്താവളത്തിൽ വീഴ്ച വന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്ത്. പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന് ആരോഗ്യമന്ത്രി നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വാക്കുകള്‍. പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മന്ത്രി പ്രസംഗിച്ചത്. .
മന്ത്രിയുടെ വാക്കുകള്‍:
കുടുംബത്തിന്റെ നിസഹകരണമാണ് ഇൗ പ്രശ്നങ്ങൾക്ക് കാരണമെന്ന് കെ.കെ ശൈലജ ആവർത്തിച്ച് വ്യക്തമാക്കുന്നു. എല്ലാ മുന്നറിയിപ്പുകളും നൽകിയിട്ടും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകാതെ ഇവർ കടന്നു കളയുകയായിരുന്നു.
ഇറ്റലിയിൽ നിന്നും ദോഹയിലെത്തിയ ശേഷമാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. വിമാനത്തിനുള്ളിൽ പോലും കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ഇറ്റലിയിൽ നിന്നും വരുന്നവർ പരിശോധനയ്ക്ക് വിധേയമാകണം എന്ന്. എന്നാൽ കുടുംബം ഇതിന് വഴങ്ങിയില്ല. സൂത്രത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സംവിധാനങ്ങൾ കണ്ടെത്താനോണോ പ്രായസം. അങ്ങനെയാണ് ഇവർ പരിശോധന കൂടാതെ പുറത്തുകടന്നത്.
പിന്നീട് ഇവർക്ക് പനിയായി സ്വകാര്യ ആശുപത്രിയിലെത്തി. അവിടെയും ഇറ്റലിയിൽ നിന്നും വന്നതാണെന്ന് അവർ വ്യക്തമാക്കിയില്ല. എന്നിട്ടും ഇവർ പലയിടത്തും പോയി. അയൽവാസിയും ബന്ധുവുമായ ഒരാൾക്ക് പനി വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരൻ പനിയുമായി ഗവൺമെന്റ് ആശുപത്രിയിലെത്തി. അയാളോട് ചോദിച്ചപ്പോഴാണ് ഇറ്റലിക്കാർ വന്ന സംഭവം അറിയുന്നത്.
സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോഴും സഹകരിക്കാൻ ഇവർ തയാറായില്ല. ആശുപത്രിയിൽ വരാനോ ആംബുലൻസിൽ കയറാനെ തയാറായില്ല. കാറിൽ വന്നോളാമെന്നാണ് പറഞ്ഞത്. അത്രമാത്രം ബുദ്ധിമുട്ടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ ഇവർക്കെതിരെ കേസെടുക്കാനല്ല സർക്കാർ നീക്കം. ആ ജീവനുകൾ രക്ഷിക്കുക എന്നത് മാത്രമാണ് മുന്നിലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
14 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ. നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 സാംപിളുകള്‍ പരിശോധിച്ചു. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര്‍ കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. വിമാനത്താവളത്തില്‍ സ്ക്രീനിംഗ് ശക്തമാക്കി. വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.