Health

 ജോർജ് സാമുവേൽ

ചൈനയിൽ ഉദ്ഭവിച്ച കൊറോണ വിഭാഗത്തിൽ പെടുന്ന വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു കഴിഞ്ഞു. ഭീതിയോടെയാണ് എല്ലാവരും കഴിയുന്നത്. എന്നാൽ ഇതിനായുള്ള മുൻകരുതലുകൾ സ്വീകരിക്കണമെങ്കിൽ എന്താണ് ഈ വൈറസ് എന്നും എങ്ങനെ പകരുന്നുവെന്നും നാം അറിഞ്ഞിരിക്കേണം. വളരെ പെട്ടന്ന് പകരുന്നതും സ്വന്തമായി നിലനില്പില്ലാത്തതുമായ വൈറസ് ആണ് കൊറോണ. തുടക്കത്തിൽ മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറിയതിനു ശേഷം ജനിതക സംവിധാനത്തെ പൂർണ്ണമായി കീഴ്പ്പെടുത്തുകയും പിന്നീട് സ്വന്തമായി ജീനുകൾ നിർമിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. സാധാരണയായി മൃഗങ്ങളിൽ കാണാറുള്ള വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമാണ് പകരുന്നത്.നൊവെൽ കൊറോണ വൈറസ് എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.
2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വിഭാഗത്തിലുള്ള വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. 14 ലധികം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു കഴിഞ്ഞു. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തിലാണ് ഈ വൈറസ് ബാധിക്കുന്നത്. രണ്ടു മുതൽ നാലു ദിവസം വരെ നീളുന്ന പനി, ചുമ, ശ്വാസ തടസ്സം, തലവേദന എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങൾ.വൈറസ് ബാധിച്ചു കഴിഞ്ഞാൽ ജലദോഷം സുഖപ്പെടുത്താൻ കഴിയില്ല എന്നത് പ്രധാനമാണ്.

സാർസ് മെർസ് എന്ന ഗുരുതര രോഗാവസ്ഥകൾക്കു ഇത് കാരണമാകുകയും ചെയ്യുന്നു. വൈറസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മിഡിൽ ഈസ്ററ് റെസ്പറേറ്ററി സിൻഡ്രോം എന്ന് പേരുള്ള മെർസ്. കൂട്ടത്തിൽ ഏറ്റവും തീവ്രമായതും ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഈ വൈറസാണ്. 2012ൽ മിഡിൽ ഈസ്റ്റിലാണ് ആദ്യമായി ഇത് സ്ഥിരീകരിക്കുന്നത്. മറ്റൊന്ന് സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്ന സാർസും മെർസിന്റെ അൽപ്പം മാത്രം കുറഞ്ഞ തീവ്രതയിൽ കാണപ്പെടുന്നു.ശ്വാസ കോശ രോഗങ്ങൾക്കൊപ്പം വൃക്ക സ്തംഭനവും ഉണ്ടാക്കുന്നു. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണ ചൈനയിലാണ്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുതിയ തരം വൈറസ് ആണ്. അതും ചൈനയിലെ വുഹാൻ നഗരത്തിൽ.ആദ്യമായിട്ടാണ് ഇത് മനുഷ്യ ശരീരത്തിൽ കണ്ടു പിടിക്കുന്നത്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് ഇത് പകരുന്നത്. അതുകൊണ്ട് തന്നെ ഭയത്തോടെ കാണാതെ ജാഗ്രതയോടെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്.

മുൻകരുതലുകൾ
—————————–
1.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക
2.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
3.കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
4.രോഗ ലക്ഷണം കണ്ടെത്തിയ ആളുമായുള്ള സമ്പർക്കം ഒഴിവാക്കുക
5.മാംസ മത്സ്യാഹാരങ്ങൾ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക
6.നന്നായി വെള്ളം കുടിക്കുക
7.രോഗലക്ഷണം ഉണ്ടാകുന്നവർ അടിയന്തിരമായി ചികിത്സ തേടുക

കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ എട്ടരയോടെ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർഥികളും വിമാനത്തിലുണ്ട്.

ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്നവരെയും ക്യാമ്പിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പോതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ് രോഗം. യോർക്കിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന ഇവരെ ന്യൂകാസിലിലെ സ്പെഷ്യലിസ്റ്റ് സെന്ററിലേക്ക് മാറ്റി. രോഗത്തെ നേരിടാൻ എൻ എച്ച് എസ് പൂർണ്ണസജ്ജമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. വൈറസ് ബാധിക്കപ്പെട്ട രണ്ട് പേരുമായി അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിൽ ആയിരിക്കും. യോർക്കിലെ സ്റ്റേസിറ്റി പ്രോപ്പർട്ടിയിലെ അതിഥികൾക്കോ ​​ജോലിക്കാർക്കോ ​​അണുബാധ ഏൽക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു.

രോഗം നേരത്തെ കണ്ടെത്തിയതിനാൽ കൂടുതൽ വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റീഡിംഗ് സർവകലാശാലയിലെ വൈറോളജി പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. യുകെയിൽ വൈറസ് ബാധ കണ്ടെത്തിയതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് വിദഗ്ധർ പറഞ്ഞു. രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ചൈനയെ ആണെന്നും അതിനാൽ തന്നെ 99% കേസുകളും അവിടെയാണെന്നും എഡിൻബർഗ് സർവകലാശാലയിലെ പ്രൊഫ. ദേവി ശ്രീധർ പറഞ്ഞു. ലോകാരോഗ്യ സംഘടന വ്യാഴാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. കൊറോണ വൈറസ് ബാധയുടെ മരണനിരക്ക് 2% മാത്രമാണ്. ഇത് എബോളയെക്കാൾ ഏറെ താഴെയാണ്. എന്നാൽ ഇനിയും മരണനിരക്ക് ഉയർന്നാൽ ലോകരാജ്യങ്ങൾ പ്രതിസന്ധിയിലാവും.

അതിനിടയിൽ, ചൈനയിലെ വുഹാനിൽ നിന്ന് 83 ബ്രിട്ടീഷുകാരുമായി ഒരു വിമാനം യുകെയിൽ എത്തുകയുണ്ടായി. ഇവർ വിറാലിലെ ആരോ പാർക്ക് ആശുപത്രിയിൽ രണ്ടാഴ്ച നിരീക്ഷണത്തിൽ ആയിരിക്കും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവരെ വിട്ടയക്കുകയുള്ളൂ. ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ എൻ എച്ച് എസിൽ ചികിത്സിക്കും. കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 8100 പേർക്കു രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. യുകെയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിലെ തൃശൂരിൽ കണ്ടെത്തി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ തൃശൂർ സ്വദേശിനിക്കാണു രോഗം.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുമ്പോഴും ആളുകളിലെ ഭീതി കൂടുന്നു. ആരോഗ്യം തൃപ്തികരമാണെന്നും ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും തൃശൂര്‍ ജനതയുടെ ആശങ്ക ഒഴിയുന്നില്ല. തൃശൂരിലെ ഹോട്ടലുകളില്‍ ആളുകളുടെ എണ്ണം കുറയുകയാണ്. ചില ഹോട്ടലുകളില്‍ കസേരകള്‍ പൂര്‍ണമായും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ.

തൃശൂരില്‍ അടുത്തിടെ നടക്കാനിരിക്കുന്ന പൊതുയോഗങ്ങളും പരിപാടികളും മറ്റും മാറ്റിവെച്ചുവെന്നാണ് വിവരം. ആളുകള്‍ കൂട്ടമായി നില്‍ക്കാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. ചൈനയില്‍ സെക്കന്‍ഡുകള്‍ കൊണ്ട് വൈറസ് പടര്‍ന്ന് 200ല്‍ കൂടുതല്‍ ആളുകള്‍ മരിച്ച സാഹചര്യത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലും ജനങ്ങള്‍ ഭയത്തിലാണ്.

പല സ്ഥലങ്ങളിലും ഇപ്പോള്‍ പെരുന്നാളും മറ്റും നടക്കുകയാണ്. ഇത്തരം മതപരമായ ചടങ്ങുകളെയും കൊറോണ വൈറസ് വാര്‍ത്ത ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ നിന്നെത്തിയവര്‍ പൊതുപരിപാടികളില്‍ തത്ക്കാലം പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ഭയപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.

സ്വന്തം ലേഖകൻ

ചൈന :- കൊറോണ വൈറസ് ചൈനക്ക് പുറത്തേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ. വൈറസ് മൂലം 170 പേർ മരിച്ച സാഹചര്യത്തിലാണ് സംഘടനയുടെ ഈ തീരുമാനം. നിലവിൽ ചൈനയിൽ മാത്രമാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ വുഹാൻ നഗരമാണ് ഈ വൈറസിന്റെ ഉത്ഭവസ്ഥാനം. ചൈനയിൽ തന്നെ ഏകദേശം 7736 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, മറ്റ് പതിനെട്ടോളം രാജ്യങ്ങളിലായി 98 കേസുകളാണ് നിലവിലുള്ളത്.


ചൈനയ്ക്ക് പുറത്തേക്ക് ഈ രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യത്തോടുള്ള ചൈനയുടെ പ്രതികരണം ഏറ്റവും മികച്ചതാണെന്നു ഡബ്ല്യൂ എച്ച് ഒ ഡയറക്ടർ റ്റെഡ്‌റോസ് അധാനോം അഭിപ്രായപ്പെട്ടു. ശക്തമായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ ഈ രോഗം പടരുന്നത്, അതീവഗുരുതര സാഹചര്യങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ പ്രവർത്തനങ്ങളിലുള്ള വിശ്വാസമില്ലായ്മ അല്ല മറിച്ച്, മറ്റു രാജ്യങ്ങളിലേക്ക് ഇത് പകരുന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കേണ്ട സമയം അല്ല , മറിച്ചു എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട ഘട്ടമാണ് ഇത്.

നിലവിൽ ബ്രിട്ടണിൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ല. ചൈനയിൽ ആയിരിക്കുന്ന ബ്രിട്ടീഷുകാരെ തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഗവൺമെന്റ്. ഇവർ എൻഎച്ച്എസ് ആശുപത്രികളിൽ ഐസൊലേഷൻ വാർഡിൽ രണ്ടാഴ്ച നിരീക്ഷണത്തിലായിരിക്കും. മിക്കവാറുമുള്ള രാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടു പോവുകയാണ്.

ചൈനയില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണ്. മന്ത്രി ശൈലജ ടീച്ചര്‍ മാധ്യമങ്ങളെ കാണുകയാണ്.

കേരളത്തില്‍ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചുകൊടുത്തത്. അതില്‍ ഒന്നിലാണ് പൊസിറ്റീവ് ഫലം വന്നത്. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. വാര്‍ത്താസമ്മേളനത്തിനുശേഷം മന്ത്രി തൃശൂരിലേക്ക് പോകും. അവിടെ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്.

എല്ലാവരും സഹകരണത്തോടെ മുന്നോട്ട് പോകണം. വാര്‍ത്തകളിലൂടെ ജനങ്ങളെ പേടിപ്പിക്കരുതെന്ന് ശൈലജ ടീച്ചര്‍ പറയുന്നു. ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ അത് മറച്ചുവയ്ക്കാതെ ചികിത്സ തേടണം. ഒരാള്‍ പോലും കൊറോണ ബാധിച്ച് കേരളത്തില്‍ മരിക്കരുതെന്നാണ് ആഗ്രഹം. അതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.

കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും പ്രത്യേക പരിശോധന ഏര്‍പ്പെടുത്തും. അയച്ചുകൊടുത്ത സാമ്പിളില്‍ 10 എണ്ണവും നെഗറ്റീവാണ്. ബാക്കി ഫലം കൂടി വരേണ്ടതുണ്ട്. ചൈനയില്‍ നിന്ന് വന്നവര്‍ വീടുകളില്‍ കഴിയണം. പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങും. പനിയും ചുമയും ഉള്ളവര്‍ ചികിത്സ തേടുമ്പോള്‍ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്ത് 806പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊറോണ ഭീതി ഒഴിയാതെ ചൈന. ഇന്നലെ 38പേര്‍കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 170 ആയി. 1700പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം ഏഴായിരത്തി എഴുന്നൂറു കടന്നു. കൊറോണ ബാധിച്ച് ടിബറ്റിലും ഒരാള്‍ മരിച്ചു. ചൈനയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ നീളുകയാണ്. ഒഴിപ്പിക്കലിനു പോകുന്നവര്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി പൈലറ്റ്സ് യൂണിയനും രംഗത്തെത്തി.‌‍
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നാണ് അമേരിക്ക പൗരന്‍മാരെ ഒഴിപ്പിച്ചത്. പ്രത്യേക വിമാനത്തില്‍ ഇവരെ കാലിഫോര്‍ണിയയില്‍ എത്തിച്ചു.

വൈറസ് ബാധ സ്ഥിരീകരിക്കാത്ത രാജ്യങ്ങളും വലിയ മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാര്യോഗസംഘടന ആവശ്യപ്പെട്ടു. വൈറസ് ബാധ ചൈനയില്‍ മാത്രമാണ് നിയന്ത്രാണീതമായി തുടരുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കുന്നത്. അതിനിടെ വുഹാനില്‍ പോയി ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പേക്കണ്ടി വന്നാല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ പൈലറ്റ്സ് യൂണിയന്‍ രംഗത്തെത്തി. രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വേണ്ട സുരക്ഷയൊരുക്കണം.

ഇതാവശ്യപ്പെട്ട് എയര്‍ ഇന്ത്യ തലവന്‍ അഷ്‌വാനി ലോഹനിക്ക് പൈലറ്റ്സ് യൂണിയന്‍ കത്തയച്ചു. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വുഹാനില്‍ കുടുങ്ങിക്കിടന്നവരെ തിരികെയെത്തിക്കുന്നതിന് ചൈനയുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊറോണ സംശയത്തോടെ 806 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 796 പേര്‍ വീടുകളിലും പത്തുപേര്‍ ആശുപത്രിയിലുമാണുള്ളത്.

അബുദാബി∙ ജീവിത ശൈലി രോഗങ്ങളെ ഓടി തോൽപിക്കാൻ ആഹ്വാനം ചെയ്ത് മലയാളി യുവാവിന്റെ ഓട്ടം കടൽകടന്നു. ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ മാർക്കറ്റിങ് ലീഡറായി ജോലി ചെയ്യുന്ന കണ്ണൂർ കല്യാശേരി സ്വദേശി ആകാശ് നമ്പ്യാരാണ് ജനങ്ങളെ ബോധവൽകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്നത്. അബുദാബി കോർണിഷിൽനിന്ന് 25ന് പുലർച്ചെ 5.30ന് ആരംഭിച്ച ഓട്ടം ദുബായ് ഇബ്ൻ ബത്തൂത്ത മാളിൽ 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ രാവിലെ 10ന് അവസാനിപ്പിക്കുമ്പോൾ 118 കിലോമീറ്റർ പിന്നിട്ടിരുന്നു. ഇത്രയും ദൂരം പിന്നിടാൻ ആകാശ് ഓടിയത് 27 മണിക്കൂർ. ഇതാദ്യമായാണ് അബുദാബിയിൽനിന്ന് ദുബായിലേക്ക് ഒരു മലയാളി യുവാവ് തനിച്ച് ഓടിയതെന്നാണ് സൂചന. നേരത്തെ സ്വദേശി യുവാവ് അധികൃതരുടെ പിന്തുണയോടെ ദുബായിൽനിന്ന് അബുദാബിയിലേക്ക് ഓടിയത് 2 ദിവസമെടുത്തായിരുന്നു.

പ്രമേഹം, അർബുദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങളും അവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും മനസിലാക്കി ദിവസത്തിൽ ശരാശരി 30 മിനിറ്റെങ്കിലും ഓടി കായികക്ഷമത നിലനിർത്താനാണ് ആകാഷ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ക്ലീൻ, ഗ്രീൻ ആൻഡ് ഫിറ്റ് എന്നതായിരുന്നു പ്രമേയത്തിലുള്ള ഓട്ടം നടനും നിർമാതാവും സൂപ്പർമോഡലും ഫിറ്റ്നസ് പ്രമോട്ടറുമായ മിലിന്ദ് സോമൻ യാത്ര ഓൺലൈനിലൂടെ ഫ്ളാഗ് ഓഫ് ചെയ്തു.

നഗ്നപാദത്തോടെയാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ അബുദാബി–ദുബായ് ഹൈവേയിൽ 3 മണിക്കൂർ പിന്നിട്ടപ്പോൾ യാത്ര ദുഷ്കരമായി. തുടർന്ന് സോക്സിന് സമാനമായ വൈബ്രം ധരിച്ചായിരുന്നു ഓട്ടം. ചെരിപ്പിടാത്ത അനുഭവം തന്നെ ലഭിക്കുന്നതാണ് വൈബ്രം തിരഞ്ഞെടുക്കാൻ കാരണം. ശരീരത്തിന് ആയാസം ലഭിക്കുന്നതും നഗ്നപാദ ഓട്ടമാണെന്ന് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.ഗതാഗതക്കുരുക്കില്ലാത്ത സമയങ്ങളിൽ കൂടുതൽ വേഗത്തിലും അല്ലാത്ത സമയങ്ങളിൽ ശരാശരി വേഗത്തിലുമായിരുന്നു ഓട്ടം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പോകുന്ന അബുദാബി–ദുബായ് അതിവേഗ പാതയിൽ രാപ്പകൽ ഒറ്റയ്ക്ക് ഓടുക എന്നതിലുപരി അന്തരീക്ഷത്തിലെ ശക്തമായ കാറ്റും അതിവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ കാറ്റുംകൂടിയായപ്പോൾ പറന്നുപോകുമോ എന്നുവരെ തോന്നി. ഇതുതന്നെയായിരുന്നു വെല്ലുവിളി.

അപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്കുള്ള ഓട്ടത്തിന് ആത്മവിശ്വാസം തന്നെയായിരുന്നു കൂട്ട്. തനിച്ച് ഓടുന്നത് കണ്ട് പലരും വാഹനം നിർത്തി ലിഫ്റ്റും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നു. ഓട്ടത്തിനിടെ 4 തവണ തന്നെ കണ്ട ഒരു പാക്കിസ്ഥാനി ഡ്രൈവർ ദുബായിൽ ആക്കിത്തരാമെന്ന് പറഞ്ഞു നിർബന്ധിച്ചിരുന്നു. പൈസയില്ലാതെ ദുബായിലേക്ക് നടന്നുപോകുകയാണെന്ന് കരുതിയായിരുന്നു വാഗ്ദാനം. ലക്ഷ്യം അറിയിച്ചതോടെ കുടിവെള്ളം സമ്മാനിച്ച് സ്നേഹത്തോടെ യാത്ര പറഞ്ഞു.കണ്ണൂരിൽ എൻജിനീയറിങിനുശേഷം ബാംഗ്ലൂരിൽ എംബിഎ ചെയ്ത പിന്നീട് അവിടത്തന്നെ ജോലി നോക്കുന്ന ആകാശ് അതിനിടയിലും ജനസേവനത്തിനായി സമയം കണ്ടെത്തുന്നു. കഠിനാധ്വാനം ചെയ്യുന്നവരാണ് ഗൾഫിലെ പ്രവാസികൾ. പക്ഷേ, സ്വന്തം ആരോഗ്യം മറന്ന് കഠിനാധ്വാനം ചെയ്യുന്നതിനോട് ആകാശിന് വിയോജിപ്പുണ്ട്. ആരോഗ്യത്തിന് വലിയ പ്രാധാന്യം കൊടുക്കാത്ത ഗൾഫിലെ പ്രവാസികളെ ബോധവൽകരിക്കാനാണ് ഓട്ടത്തിന് യുഎഇ തിരഞ്ഞെടുക്കാൻ കാരണമെന്നും പറഞ്ഞു. പുകവലി, മദ്യപാനം, അമിത ഭക്ഷണം, സാങ്കേതികവിദ്യ എന്നിവയുടെ അമിത ഉപയോഗം വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും മടി കാരണം അവയിൽനിന്ന് മോചനം തേടാത്തവരാണ് മലയാളികൾ. ഇത്തരക്കാർ വ്യായാമത്തിനായി ദിവസേന അര മണിക്കൂർ മാറ്റിവച്ചാൽ ആരോഗ്യം വീണ്ടെടുക്കാവുന്നതാണെന്നും പറഞ്ഞു.

ദീർഘദൂര ഓട്ടത്തിൽ വെള്ളം, ഉണങ്ങിയ പഴങ്ങൾ, ചോക്കലേറ്റ് എന്നിവയായിരുന്നു ഭക്ഷണം. ആദ്യ 40 കിലോമീറ്റർ പിന്നിട്ട ശേഷം ഷഹാമയിൽ ഒരു മണിക്കൂർ വിശ്രമിച്ചു. പിന്നീട് സംഹ, ഗന്തൂത്ത്, ലാസ്റ്റ് എക്സിറ്റ് എന്നിവിടങ്ങളിൽ അൽപം വിശ്രമം എടുത്തിരുന്നു. ബെയർഫൂട്ട് മല്ലു എന്ന നാമത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയപ്പെടുന്ന ആകാശ് ഇന്ത്യയിലെ ഒട്ടുമിക്ക മാരത്തണിലും പങ്കെടുത്തിട്ടുണ്ട്. നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള ആറാമത് ഓട്ടമാണിത്. ബാംഗ്ലൂരിൽനിന്ന് മൈസൂരിലേക്ക് 140 കിലോമീറ്റർ ദൂരം 2 ദിവസംകൊണ്ട് പൂർത്തിയാക്കിയതാണ് ആദ്യ ദീർഘദൂര ഓട്ടം. പിന്നീട് ഗോവയിൽനിന്ന് ഗോകർണയിലേക്ക് 145 കിലോമീറ്ററും ഹിമാചൽപ്രദേശിലെ പുനയിൽനിന്ന് ധർമശാലയിലേക്ക് 125 കിലോമീറ്ററും പോണ്ടിച്ചേരിയിൽനിന്ന് ചെന്നൈയിലേക്ക് 150 കിലോമീറ്ററും കൊളംബോയിൽനിന്ന് പുനവതൂനയിലേക്ക് 120 കിലോമീറ്റർ ഓടിത്തീർത്തിരുന്നു.

വർഷാവസാനത്തിൽ ഓടി പുതുവർഷം ആഘോഷിക്കുന്ന രീതിയാണ്. യുഎഇയിലെ കാലാവസ്ഥയും റിപ്പബ്ലിക് ദിനവും കണക്കിലെടുത്താണ് ഈ ദിവസം തിരഞ്ഞെടുത്തതെന്നും പറഞ്ഞു. ഓട്ടത്തിനിടെ വിവാഹക്കാര്യം ആലോചിച്ചില്ല, കൂടെ ഓടാൻ തോന്നുവരെ കിട്ടുന്നതുവരെ അതങ്ങനെതന്നെ തുടരുമെന്ന് 30കാരൻ വ്യക്തമാക്കി. കുട്ടിക്കാലത്ത് ഓട്ടം ഇഷ്ടമല്ലാതിരുന്ന ആകാശ് പിന്നീട് മിലിന്ദ് സോമനിൽ ആകൃഷ്ടനായാണ് ഓടാൻ തുടങ്ങിയത്. ഇന്ന് ലോകം മുഴുവൻ ഓടിക്കൊണ്ടിരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടിയാണ്. എന്നാൽ തുടങ്ങാലേ, റെഡി… സ്റ്റഡി… ഗോ.

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. അമേരിക്കയിലും തായ്‍വാനിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ വൈറസ് വ്യാപനം തടയാന്‍ ചൈന രാജ്യത്ത് പൊതുഅവധി നീട്ടി.

ചൈനയ്ക്ക് പുറമെ അമേരിക്കയിലും തായ്‌വാനിലുമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മൂന്ന് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ കര്‍ശന നിരീക്ഷണത്തിലുമാണ്. തായ്‌വാനില്‍ നാലാമതൊരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മൂലം രോഗബാധിതരായവര്‍ക്ക് പുറമെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

ഇതാണ് പുതിയ കൊറോണ വൈറസും പഴയ വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ചൈനീസ് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിനിടെ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് വന്യജീവികളുടെ വില്‍പ്പന ചൈന നിരോധിച്ചു. ഫ്രാന്‍സും അമേരിക്കയും സംയുക്തമായി വുഹാനില്‍നിന്ന് പൗരന്‍മാരെ പ്രത്യേകവിമാനത്തില്‍ നാളെമുതല്‍ നാട്ടിലേക്കെത്തിക്കും. ചൈനയ്ക്ക് പുറമെ ഹോങ്കോങ്, താ‌യ്‌വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ, സിങ്കപ്പൂ‍ര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്ട്രേലിയ, ഫ്ലാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍നിന്ന് ഇന്നലെ 109 പേര്‍ സംസ്ഥാനത്ത് തിരികെ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് പടരുന്നത് തടയാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇമിഗ്രേഷന്‍ കൗണ്ടറിന് സമീപം പ്രത്യേക ഹെല്‍ത്ത് ഡെസ്ക് തുറന്നു. ജീവനക്കാര്‍ക്കെല്ലാം ഗ്ലൗസുകളും മാസ്കുകളും നല്‍കുകയും ചെയ്തിട്ടുണ്ട്

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും തിരിച്ചെത്തിയവരിൽ പതിനൊന്ന് പേർ കേരളം, മുംബൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ. കേരളത്തിൽ ഏഴ്, മുംബൈയിൽ രണ്ട്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് യാത്രക്കാരിൽ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഈ 11 പേരിൽ മുംബൈ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരും ഹൈദരാബാദിലും ബെംഗളൂരുവിലും നിരീക്ഷണത്തിലുള്ള ഓരോരുത്തരുടേയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

“മുംബൈ, ബെംഗളൂരു, ഹൈദരബാദ് എന്നിവിടങ്ങളിലുള്ള​നാല് സാമ്പിളുകളുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഐസി‌എം‌ആർ-എൻ‌ഐ‌വി പൂനെ അറിയിച്ചു. മുംബൈലുള്ള രോഗികളിൽ ഒരാൾക്ക് സാധാരണ ജലദോഷ വൈറസുകളിലൊന്നായ റിനോവൈറസ് ഉണ്ട്,” മന്ത്രാലയം ട്വീറ്റ് ചെയ്തു. കേരളത്തിൽ 73 പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ പനി, ചുമ, തൊണ്ടവേദന എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കാണിച്ച ഏഴ് പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവരിൽ രണ്ടുപേർ കൊച്ചിയിലാണ്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തരും നിരീക്ഷണത്തിലാണ്.

ചൈനയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ പുറപ്പെട്ട തീയതി മുതൽ 28 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഇരുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൈനയിൽ നിന്ന് 96 വിമാനങ്ങളിലായി യാത്ര ചെയ്ത 20,844 യാത്രക്കാരെ ജനുവരി 24 വരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്ന 20,000 ത്തിലധികം യാത്രക്കാരെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നവർക്കായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഇൻസുലേഷൻ വാർഡും കേസുകൾക്ക് ചികിത്സ നൽകുന്നതിന് കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.

ചൈനയിലെ ഇന്ത്യൻ എംബസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വുഹാനിൽ നിന്ന് അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങിയ 25 ഓളം വിദ്യാർത്ഥികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അവരുടെ വിശദാംശങ്ങൾ ജില്ലാതല ഉദ്യോഗസ്ഥരുമായി പങ്കുവച്ചിട്ടുണ്ട്, കൂടാതെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ചൈനയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയ രണ്ടുപേരെ കസ്തൂർബ ആശുപത്രിയിലെ ഒരു ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ പരിശോധനയ്ക്കായി അവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചതായി മുംബൈയിൽ അധികൃതർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved