ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 908 കടന്നു. 40,000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത് എന്നാണ് ഇതുവരെയുള്ള കണക്ക്. ഇത് ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ ആകെ എണ്ണമാണ്. കൂടുതലും ചൈനയിൽ ആണ് എന്ന് മാത്രം.
ബ്രയിറ്റനിൽ ഉള്ള കൗണ്ടി ഓക് മെഡിക്കൽ സെന്ററിലെ ഒരു ജീവനക്കാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സിറ്റിയിലുള്ള കൗണ്ടി ഓക് മെഡിക്കൽ ജിപി സർജ്ജറി താൽക്കാലികമായി അടച്ചിരിക്കുകയാണ്. പ്രസ്‌തുത ജിപി സർജ്ജറിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനം ആവശ്യമെങ്കിൽ NHS നമ്പർ ആയ 111 ൽ ബന്ധപ്പെടേണ്ടതാണ് എന്ന് അധികൃതർ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. യുകെയിൽ രോഗം കണ്ടെത്തിയ എട്ടു പേരിൽ രണ്ട് പേർ ഹെൽത്ത് കെയർ ജീവനക്കാരാണ്.
എന്നാൽ രോഗനിർണയത്തിന് ശേഷം ജിപി സർജറി സന്ദർശിച്ച എത്ര പേരുണ്ടെന്നോ എന്ന് തുടങ്ങിയ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വലിയ ഒരു മലയാളി കമ്മ്യൂണിറ്റി ഉള്ള സ്ഥലമാണ് ബ്രയിട്ടൻ. വിന്റർ കാലമായതിനാൽ ജിപി സന്ദർശനം കൂടുതൽ ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ ഒരു ആശങ്ക സമീപ പ്രദേശത്തുള്ള മലയാളി സുഹൃത്തുക്കൾ പങ്കുവെച്ചത്. എന്നാൽ പൊതുസമൂഹത്തിന് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ആദ്യമായി കൊറോണ വൈറസ് ബാധിച്ച വ്യക്തി ബ്രയിട്ടൻ സ്വദേശിയാണ്. ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ഇപ്പോൾ ഉള്ളത്.
കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം വന്നിട്ടുണ്ട്. അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്തു മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്‌സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്‌കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്.
കൊറണ വൈറസ് നിരീക്ഷണത്തിൽ ഉള്ളവർ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് ആണ് അയക്കുന്നത്. പതിനാല് ദിവസമാണ് നിരീക്ഷണം.
കൊറോണ വൈറസിനെ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ ഡോക്ടര്‍ ലി വെന്‍ലിയാങ് (34) ആണ് മരിച്ചത്. കൊറോണ ബാധയെക്കുറിച്ച് ഡിസംബര്‍ 30 ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ചൈനീസ് ഭരണകൂടം നിശബ്ദമാക്കുകയായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ഇപ്പോള്‍ കൊറോണ വൈറസ് ഭീതി പടര്‍ത്തി വ്യാപിക്കുമ്പോള്‍, ചൈനയില്‍ 560 പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടമായപ്പോള്‍ അതിലൊരാളായി ലീ വെന്‍ലിയാങും മരണത്തിന് കീഴടങ്ങി!
സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം പകര്‍ച്ചവ്യാധി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. തന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് അദ്ദേഹം സന്ദേശമയച്ചത്. 2003 ല്‍ മഹാമാരിയായി പടര്‍ന്നു പിടിച്ച സാര്‍സ് പോലെയുള്ള രോഗം ചൈനയില്‍ പടരാന്‍ സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പബ്ലിക്ക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ഡോക്‌ടറുടെ പേര് പോലും മറയ്ക്കാതെയാണ് സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത്. താമസിയാതെ വുഹാന്‍ പോലീസ് എത്തി അദ്ദഹത്തോട് വാര്‍ത്ത വ്യാജമാണെന്നും മാപ്പുപറയാനും ആവശ്യപ്പെട്ടു. ശിക്ഷഭയന്ന് അദ്ദേഹം മാപ്പ് എഴുതി നല്‍കി. എന്നാല്‍ സുരക്ഷയില്ലാതെ ജോലി ചെയ്ത ഡോക്ടറും കൊറോണയുടെ പിടിയിലായി. ഒടുവില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ നഷ്ടമായി.
വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. തന്നെ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ ഒരു പുതിയതരം വൈറസ് ബാധ ലീ തിരിച്ചറിഞ്ഞിരുന്നു. 2003-ല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാര്‍സ് വൈറസിന് സമാനമായിരുന്നു അത്. ആ വിവരം ഡിസംബര്‍ 30നാണ് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ലീ അറിയിച്ചത്. ചാറ്റ് ഗ്രൂപ്പില്‍ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു.
ജനുവരി ആദ്യം പുതിയ വൈറസ് ബാധ വുഹാന്‍ അധികൃതര്‍ വെളിപ്പെടുത്തിയെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കേ വൈറസ് പകരൂ എന്നായിരുന്നു ഔദ്യോഗികഭാഷ്യം. രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജനുവരി പത്തോടെ ഡോ. ലീയ്‌ക്ക് ചുമയും പനിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രോഗബാധിതരായി.ജനുവരി 20-നു കൊറോണ വൈറസ് ബാധ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ജനുവരി 30-ന് ഡോക്‌ടറുടെ അടുത്ത സന്ദേശമെത്തി, “ഒടുവില്‍ എനിക്കും രോഗം സ്‌ഥിരീകരിച്ചു”
വൈറസുകള്‍ക്ക് ജീവന്‍ അപഹരിക്കാനുള്ള കഴിവില്ലെന്നും കൊറോണ വൈറസിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നുമുള്ള വ്യാജ പ്രചരണങ്ങളുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര്‍ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ജേക്കബ് വടക്കഞ്ചേരി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും അപ്പാടെ പരിഹസിച്ചാണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ. ഒരു വൈറസും ബാക്ടീരിയയും ശരീരത്തില്‍ രോഗങ്ങളുണ്ടാക്കുന്നില്ലെന്നാണ് ജേക്കബ് വടക്കാഞ്ചേരി പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം വൈറസുകള്‍ മനുഷ്യന് മാത്രം വരുന്നതെന്നും വടക്കാഞ്ചേരി ചോദിക്കുന്നു.
പ്രകൃതി ചികിത്സ, ആയുര്‍വേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് ലഭിച്ച പുതിയ തരം ജൈവായുധമാണ് കൊറോണ. ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.
മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
2239 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും 2155 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായ 140 സാമ്പികളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ 46 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. വുഹാനില്‍നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകകരിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ആരോഗ്യ വകുപ്പ് സംസ്ഥാന തലത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ തുടര്‍ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടർ എ. സി. രാജീവ് കുമാർ
കുരുമുളക്, മല്ലി, തുളസിയില, കരുപ്പെട്ടി ശർക്കര എന്നിവയിട്ട് ഉണ്ടാക്കുന്ന കട്ടൻ കാപ്പി,
കുരുമുളക് ചുവന്നുള്ളി വെളുത്തുള്ളി കായം ചേർത്തുള്ള രസം എന്നിവ രോഗമില്ലാത്ത അവസ്ഥയിൽ ഒരു പ്രതിരോധമായി പരീക്ഷിച്ചു നോക്കാവുന്നതാണ്.
കൊറോണ വൈറസ്
ലോകാരോഗ്യ സംഘടന 1960ൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിജീവന ശേഷി നേടിയ ഒരിനം വൈറസ് ആണ് ഇന്ന് ഭീതി പരത്തുന്നത്. ഇതിന്റെ ഉറവിടം വ്യകക്തമായി കണ്ടെത്താനായിരുന്നില്ല. പിന്നീട് 2019കൊറോണ വൈറസ് -2019 എൻ സി വി എന്ന ഒരിനം വൈറസ് ആണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സൈനസുകൾ ശ്വസന അവയവം ശ്വസനപഥം എന്നിവയിലൂടെ വ്യാപിക്കുന്ന കൊറോണ വൈറസ് എണ്ണൂറിലധികം പേരെ ബാധിക്കാൻ ഇടയായതായി ആണ് സൂചന. ക്രൗൺ ആകൃതിയിലുള്ളത് എന്നതാണ് കൊറോണ എന്ന പേരിന് ഇടയായത്. ഈ ഇനം വൈറസിന്റെ ഉറവിടം പ്രതിരോധം എന്നിവ ഇനിയും വ്യക്തമായിട്ടില്ല.
മറ്റു വൈറൽ ഫീവർ പോലെ നാസാ ദ്വാരങ്ങൾ ശ്വാസനാവയവം എന്നിവയിലൂടെ പകരാൻ ഇടയാക്കുന്ന ഒരിനം വൈറൽ ഫീവർ. രോഗ ബാധിതർ ചുമക്കുക തുമ്മുക എന്നിവ ചെയ്യുന്നതിലൂടെ, രോഗ ബാധിതരുമായുള്ള അടുത്ത സമ്പർക്കം, സ്പർശനം, അവർ സ്പർശിച്ച വസ്തുക്കൾ എന്നിവയിലൂടെ രോഗം പകരന്നു. രോഗം നീണ്ടുനിൽക്കുന്നത് ശ്വാസനാവയവം വൃക്ക ഹൃദയം എന്നിവക്ക് തകരാറുണ്ടാക്കും.
ശുചിത്വ പരിപാലനം ഒന്നു മാത്രമേ പ്രതിരോധം ആയി കരുതുന്നുള്ളു. പുറത്തു പോയി ജനസമ്പർക്കം ഉള്ളവർ കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകി അണുവിമുക്തം ആക്കുക. കൈ കഴുകാതെ വായ് മൂക്ക് മുഖം എന്നിവിടങ്ങളിൽ സ്പർശിക്കരുത് .
നന്നായി വേവിച്ചുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. പാൽ മുട്ട എന്നിവക്കും ഇതു ബാധകമാണ്. പുറത്തു നിന്നുള്ള ആഹാരം ഒഴിവാക്കുക.
മത്സ്യം മാംസം എന്നിവ പൂർണമായും ഒഴിവാക്കുകയോ നന്നായി വേവിച്ചു മാത്രമേ കഴിക്കുന്നുള്ളു എന്നുറപ്പാക്കുക. മത്സ്യം മാംസം എന്നിവ ഒരേ കത്തി കൊണ്ട് അറിയരുത്. വേറെ വേറെ കത്തി ഉപയോഗിക്കുക.
മുഖം മൂക്ക് കണ്ണ് എന്നിവ തുടക്കുന്ന ടവൽ നാപ്കിൻ എന്നിവ വീണ്ടും വീണ്ടും ഉപയോഗിക്കാൻ പാടില്ല. ഉപയോഗിച്ച വസ്ത്രം തുണി എന്നിവ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് അണു വിമുക്തമാക്കുക.
സാധാരണ മാസ്കുകൾ രോഗ പ്രതിരോധം ആവില്ല. എൻ 95 ഇനത്തിൽ ഉള്ള മൂക്കിനും വായിക്കും സുരക്ഷ ഉറപ്പ് നൽകുന്ന ഇത്തരം മാസ്കുകൾ ഉപയോക്കാൻ ശ്രദ്ദിക്കുക. പൊതു സ്ഥലങ്ങളിൽ പോകുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ദിക്കുക.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ജോർജ് സാമുവേൽ
ചൈനയിൽ ഉദ്ഭവിച്ച കൊറോണ വിഭാഗത്തിൽ പെടുന്ന വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു കഴിഞ്ഞു. ഭീതിയോടെയാണ് എല്ലാവരും കഴിയുന്നത്. എന്നാൽ ഇതിനായുള്ള മുൻകരുതലുകൾ സ്വീകരിക്കണമെങ്കിൽ എന്താണ് ഈ വൈറസ് എന്നും എങ്ങനെ പകരുന്നുവെന്നും നാം അറിഞ്ഞിരിക്കേണം. വളരെ പെട്ടന്ന് പകരുന്നതും സ്വന്തമായി നിലനില്പില്ലാത്തതുമായ വൈറസ് ആണ് കൊറോണ. തുടക്കത്തിൽ മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറിയതിനു ശേഷം ജനിതക സംവിധാനത്തെ പൂർണ്ണമായി കീഴ്പ്പെടുത്തുകയും പിന്നീട് സ്വന്തമായി ജീനുകൾ നിർമിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. സാധാരണയായി മൃഗങ്ങളിൽ കാണാറുള്ള വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമാണ് പകരുന്നത്.നൊവെൽ കൊറോണ വൈറസ് എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.
2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വിഭാഗത്തിലുള്ള വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. 14 ലധികം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു കഴിഞ്ഞു. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തിലാണ് ഈ വൈറസ് ബാധിക്കുന്നത്. രണ്ടു മുതൽ നാലു ദിവസം വരെ നീളുന്ന പനി, ചുമ, ശ്വാസ തടസ്സം, തലവേദന എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങൾ.വൈറസ് ബാധിച്ചു കഴിഞ്ഞാൽ ജലദോഷം സുഖപ്പെടുത്താൻ കഴിയില്ല എന്നത് പ്രധാനമാണ്.
സാർസ് മെർസ് എന്ന ഗുരുതര രോഗാവസ്ഥകൾക്കു ഇത് കാരണമാകുകയും ചെയ്യുന്നു. വൈറസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മിഡിൽ ഈസ്ററ് റെസ്പറേറ്ററി സിൻഡ്രോം എന്ന് പേരുള്ള മെർസ്. കൂട്ടത്തിൽ ഏറ്റവും തീവ്രമായതും ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഈ വൈറസാണ്. 2012ൽ മിഡിൽ ഈസ്റ്റിലാണ് ആദ്യമായി ഇത് സ്ഥിരീകരിക്കുന്നത്. മറ്റൊന്ന് സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്ന സാർസും മെർസിന്റെ അൽപ്പം മാത്രം കുറഞ്ഞ തീവ്രതയിൽ കാണപ്പെടുന്നു.ശ്വാസ കോശ രോഗങ്ങൾക്കൊപ്പം വൃക്ക സ്തംഭനവും ഉണ്ടാക്കുന്നു. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണ ചൈനയിലാണ്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുതിയ തരം വൈറസ് ആണ്. അതും ചൈനയിലെ വുഹാൻ നഗരത്തിൽ.ആദ്യമായിട്ടാണ് ഇത് മനുഷ്യ ശരീരത്തിൽ കണ്ടു പിടിക്കുന്നത്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് ഇത് പകരുന്നത്. അതുകൊണ്ട് തന്നെ ഭയത്തോടെ കാണാതെ ജാഗ്രതയോടെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്.
മുൻകരുതലുകൾ
—————————–
1.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക
2.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
3.കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
4.രോഗ ലക്ഷണം കണ്ടെത്തിയ ആളുമായുള്ള സമ്പർക്കം ഒഴിവാക്കുക
5.മാംസ മത്സ്യാഹാരങ്ങൾ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക
6.നന്നായി വെള്ളം കുടിക്കുക
7.രോഗലക്ഷണം ഉണ്ടാകുന്നവർ അടിയന്തിരമായി ചികിത്സ തേടുക

കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ എട്ടരയോടെ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർഥികളും വിമാനത്തിലുണ്ട്.
ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്നവരെയും ക്യാമ്പിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പോതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ് രോഗം. യോർക്കിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന ഇവരെ ന്യൂകാസിലിലെ സ്പെഷ്യലിസ്റ്റ് സെന്ററിലേക്ക് മാറ്റി. രോഗത്തെ നേരിടാൻ എൻ എച്ച് എസ് പൂർണ്ണസജ്ജമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. വൈറസ് ബാധിക്കപ്പെട്ട രണ്ട് പേരുമായി അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിൽ ആയിരിക്കും. യോർക്കിലെ സ്റ്റേസിറ്റി പ്രോപ്പർട്ടിയിലെ അതിഥികൾക്കോ ജോലിക്കാർക്കോ അണുബാധ ഏൽക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു.

രോഗം നേരത്തെ കണ്ടെത്തിയതിനാൽ കൂടുതൽ വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റീഡിംഗ് സർവകലാശാലയിലെ വൈറോളജി പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. യുകെയിൽ വൈറസ് ബാധ കണ്ടെത്തിയതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് വിദഗ്ധർ പറഞ്ഞു. രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ചൈനയെ ആണെന്നും അതിനാൽ തന്നെ 99% കേസുകളും അവിടെയാണെന്നും എഡിൻബർഗ് സർവകലാശാലയിലെ പ്രൊഫ. ദേവി ശ്രീധർ പറഞ്ഞു. ലോകാരോഗ്യ സംഘടന വ്യാഴാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. കൊറോണ വൈറസ് ബാധയുടെ മരണനിരക്ക് 2% മാത്രമാണ്. ഇത് എബോളയെക്കാൾ ഏറെ താഴെയാണ്. എന്നാൽ ഇനിയും മരണനിരക്ക് ഉയർന്നാൽ ലോകരാജ്യങ്ങൾ പ്രതിസന്ധിയിലാവും.

അതിനിടയിൽ, ചൈനയിലെ വുഹാനിൽ നിന്ന് 83 ബ്രിട്ടീഷുകാരുമായി ഒരു വിമാനം യുകെയിൽ എത്തുകയുണ്ടായി. ഇവർ വിറാലിലെ ആരോ പാർക്ക് ആശുപത്രിയിൽ രണ്ടാഴ്ച നിരീക്ഷണത്തിൽ ആയിരിക്കും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവരെ വിട്ടയക്കുകയുള്ളൂ. ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ എൻ എച്ച് എസിൽ ചികിത്സിക്കും. കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 8100 പേർക്കു രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. യുകെയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിലെ തൃശൂരിൽ കണ്ടെത്തി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ തൃശൂർ സ്വദേശിനിക്കാണു രോഗം.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുമ്പോഴും ആളുകളിലെ ഭീതി കൂടുന്നു. ആരോഗ്യം തൃപ്തികരമാണെന്നും ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും തൃശൂര്‍ ജനതയുടെ ആശങ്ക ഒഴിയുന്നില്ല. തൃശൂരിലെ ഹോട്ടലുകളില്‍ ആളുകളുടെ എണ്ണം കുറയുകയാണ്. ചില ഹോട്ടലുകളില്‍ കസേരകള്‍ പൂര്‍ണമായും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ.
തൃശൂരില്‍ അടുത്തിടെ നടക്കാനിരിക്കുന്ന പൊതുയോഗങ്ങളും പരിപാടികളും മറ്റും മാറ്റിവെച്ചുവെന്നാണ് വിവരം. ആളുകള്‍ കൂട്ടമായി നില്‍ക്കാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. ചൈനയില്‍ സെക്കന്‍ഡുകള്‍ കൊണ്ട് വൈറസ് പടര്‍ന്ന് 200ല്‍ കൂടുതല്‍ ആളുകള്‍ മരിച്ച സാഹചര്യത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലും ജനങ്ങള്‍ ഭയത്തിലാണ്.
പല സ്ഥലങ്ങളിലും ഇപ്പോള്‍ പെരുന്നാളും മറ്റും നടക്കുകയാണ്. ഇത്തരം മതപരമായ ചടങ്ങുകളെയും കൊറോണ വൈറസ് വാര്‍ത്ത ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ നിന്നെത്തിയവര്‍ പൊതുപരിപാടികളില്‍ തത്ക്കാലം പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ഭയപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
സ്വന്തം ലേഖകൻ
ചൈന :- കൊറോണ വൈറസ് ചൈനക്ക് പുറത്തേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ. വൈറസ് മൂലം 170 പേർ മരിച്ച സാഹചര്യത്തിലാണ് സംഘടനയുടെ ഈ തീരുമാനം. നിലവിൽ ചൈനയിൽ മാത്രമാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ വുഹാൻ നഗരമാണ് ഈ വൈറസിന്റെ ഉത്ഭവസ്ഥാനം. ചൈനയിൽ തന്നെ ഏകദേശം 7736 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, മറ്റ് പതിനെട്ടോളം രാജ്യങ്ങളിലായി 98 കേസുകളാണ് നിലവിലുള്ളത്.

ചൈനയ്ക്ക് പുറത്തേക്ക് ഈ രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യത്തോടുള്ള ചൈനയുടെ പ്രതികരണം ഏറ്റവും മികച്ചതാണെന്നു ഡബ്ല്യൂ എച്ച് ഒ ഡയറക്ടർ റ്റെഡ്‌റോസ് അധാനോം അഭിപ്രായപ്പെട്ടു. ശക്തമായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ ഈ രോഗം പടരുന്നത്, അതീവഗുരുതര സാഹചര്യങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ പ്രവർത്തനങ്ങളിലുള്ള വിശ്വാസമില്ലായ്മ അല്ല മറിച്ച്, മറ്റു രാജ്യങ്ങളിലേക്ക് ഇത് പകരുന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കേണ്ട സമയം അല്ല , മറിച്ചു എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട ഘട്ടമാണ് ഇത്.

നിലവിൽ ബ്രിട്ടണിൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ല. ചൈനയിൽ ആയിരിക്കുന്ന ബ്രിട്ടീഷുകാരെ തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഗവൺമെന്റ്. ഇവർ എൻഎച്ച്എസ് ആശുപത്രികളിൽ ഐസൊലേഷൻ വാർഡിൽ രണ്ടാഴ്ച നിരീക്ഷണത്തിലായിരിക്കും. മിക്കവാറുമുള്ള രാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടു പോവുകയാണ്.