5 വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കൂടിയ വെസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യം ബ്രിട്ടനാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. യുകെയുടെയും സ്വീഡന്റെയും ആരോഗ്യ മേഖലയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ താരതമ്യം ചെയ്തു നടത്തിയ പഠനത്തില്‍ 2003 മുതല്‍ 2012 വരെയുള്ള കണക്കുകളാണ് പരിശോധിച്ചിരിക്കുന്നത്. 5 വയസിന് താഴെയുള്ളവരുടെ മരണനിരക്ക് സ്വീഡനേക്കാളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുകെയിലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെക്കാളും 25 ശതമാനത്തിലധികം മരണനിരക്കും ബ്രിട്ടനിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ആരോഗ്യ മേഖലയാണ് യുകെയുടേത്. എന്നാല്‍ പുതിയ കണക്കുകള്‍ യുകെയുടെ ആരോഗ്യ മേഖലയുടെ ന്യൂനതകള്‍ പുറത്തുകൊണ്ടു വന്നിരിക്കുകയാണ്. യുകെയുടെ സാമ്പത്തിക വികസനത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും സമാനമാണ് സ്വീഡനിലേതും. എന്നാല്‍ സ്വീഡനില്‍ കുട്ടികളുടെ മരണനിരക്ക് വളരെ കുറവാണ്. ഗര്‍ഭിണികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന പുകവലിയും അമിതവണ്ണവും ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് കുട്ടികളുടെ മരണനിരക്ക് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. അകാല പ്രസവം, കുട്ടികള്‍ക്ക് ആവശ്യത്തിന് തൂക്കം ഇല്ലാതിരിക്കുക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടിപെടുക തുടങ്ങിയവയാണ് സാധാരണഗതിയില്‍ മരണ കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടി കാണിക്കുന്നത്.

പ്രസവ സമയത്തുണ്ടാകുന്ന ആരോഗ്യമില്ലായ്മ കുട്ടിയുടെ ജീവന് ഭീഷണിയാണ്. ഇംഗ്ലണ്ടില്‍ ആരോഗ്യ പ്രശ്‌നങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് മരണനിരക്ക് കൂടാന്‍ കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത്. 10,000ത്തില്‍ 29 കുട്ടികളെന്ന തോതിലാണ് യുകെയിലെ കുട്ടികളുടെ മരണനിരക്ക്. എന്നാല്‍ സ്വീഡനില്‍ 10,000ത്തില്‍ 19 കുട്ടികള്‍ മാത്രമാണ് മരണപ്പെടുന്നത്. ഇത്തരം 80 ശതമാനം മരണങ്ങളും സംഭവിക്കുന്നത് കുട്ടിക്ക് ഒരു വയസ് തികയുന്നതിന് മുന്‍പാണ്. കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോഴും വളരെ അപൂര്‍വ്വം തന്നെയാണ്.
ഐടി തകരാര്‍ മൂലം നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് എന്‍എച്ച്എസിന്റെ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗിനെക്കുറിച്ചുള്ള വിവരം നല്‍കാന്‍ സാധിച്ചില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. രോഗം തിരിച്ചറിയപ്പെടാതെ നൂറുകണക്കിനു പേര്‍ ഇതുമൂലം മരിക്കാനിടയുണ്ടെന്നും ഹണ്ട് പറഞ്ഞു. നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് ചെക്കപ്പ് സംബന്ധിച്ചുള്ള ഇന്‍വിറ്റേഷന്‍ അയക്കാന്‍ സാധിച്ചില്ലെന്നാണ് ഹണ്ട് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പിഴവു മൂലം 270 പേരെങ്കിലും അകാലത്തില്‍ മരിക്കാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിലും കൂടുതല്‍ സത്രീകളില്‍ രോഗം കണ്ടെത്തപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഹെല്‍ത്ത് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തിലായിരിക്കും മിക്കപ്പോഴും രോഗനിര്‍ണ്ണയം സാധ്യമാകുന്നത്. ഇതു മൂലം കൂടുതല്‍ കാലം ജീവിച്ചിരിക്കേണ്ട പലരും അകാല മരണത്തിന് കീഴടങ്ങുകയാണ്. ഭീതിദമായ പിഴവ് എന്ന് ചാരിറ്റികള്‍ വിശേഷിപ്പിക്കുന്ന ഈ വീഴ്ചയില്‍ സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. വിവരമറിയാതെ പോയവരില്‍ ആര്‍ക്കെങ്കിലും നഷ്ടപരിഹാരത്തിന് യോഗ്യതയുള്ളവരുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

2009ലുണ്ടായ പിഴവ് ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയാനായത്. ഇക്കാലയളവില്‍ പലര്‍ക്കും രോഗം തിരിച്ചറിയാനുള്ള അവസാന സാധ്യതയാണ് ഇല്ലാതായത്. 135 മുതല്‍ 270 വരെ സ്ത്രീകള്‍ക്ക് ഈ ഐടി തകരാര്‍ മൂലം ജീവിതദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ഹണ്ട് വ്യക്തമാക്കി. ഓരോ മൂന്ന് വര്‍ഷത്തിലും 50നും 70നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ എന്‍എച്ച്എസ് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി വരുന്നുണ്ട്. ഇപ്പോള്‍ 68നും 71നുമിടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ പിഴവ് ബാധിച്ചിരിക്കാനിടയുള്ളതെന്നും വിശദീകരിക്കപ്പെടുന്നു.
ന്യൂസ് ഡെസ്ക്
ആസ്തമ രോഗികൾ എൻഎച്ച് എസിലെ പിടിപ്പുകെട്ട ചികിത്സാ രീതികൾക്ക് കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവൻ. ആസ്തമ രോഗികൾക്ക് ഏറ്റവും മോശം ചികിത്സ നല്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ബ്രിട്ടൺ എന്നാണ് രോഗികളുടെ മരണനിരക്ക് തെളിയിക്കുന്നത്. യൂറോപ്പിലെ ശരാശരി നിരക്കിനേക്കാൾ യുകെയിൽ ആസ്തമ അറ്റാക്കുകൾ 50 ശതമാനം കൂടുതലാണ്. 2011 നുശേഷം ആസ്തമ അറ്റാക്കുമൂലം മരിച്ചവരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനയുണ്ടായി. വേണ്ട രീതിയിലുള്ള ചികിത്സയും നിർദ്ദേശങ്ങളും രോഗികൾക്ക് ലഭിക്കാത്തതിനാലാണ് അനാവശ്യ മരണങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും അനാസ്ഥ മൂലമാണ് മിക്ക മരണങ്ങളും ഉണ്ടാകുന്നത്.

യുകെയിൽ ആസ്തമയ്ക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സാരീതി കാലഹരണപ്പെട്ടതാണെന്നും ഇതിൽ ഉടൻ മാറ്റങ്ങൾ ഉണ്ടാവണമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ആസ്തമ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾ ഈ രംഗത്ത് ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ മരണനിരക്ക് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. മെച്ചപ്പെട്ട പരിചരണവും ചികിത്സയും എൻഎച്ച്എസ് ഒരുക്കങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങൾ ആസ്തമ ചികിത്സയിൽ വൻ പുരോഗതി നേടിയപ്പോൾ യുകെയിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആസ്തമ യുകെയുടെ റിസേർച്ച് ഡയറക്ടർ ഡോ. സാമന്ത വാക്കർ പറഞ്ഞു. രോഗികൾക്ക് ഇടയിലുള്ള പരിജ്ഞാനമില്ലായ്മയും മരണനിരക്ക് കൂടാൻ കാരണമായി കരുതപ്പെടുന്നു.

നേരത്തെ ആസ്തമ കണ്ടെത്തുക, ആസ്തമ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ തന്നെ എടുക്കുക, ഹെൽത്ത് കെയർ പ്രഫഷണലുകൾ ആസ്തമായ ഗൗരവകരമായ രീതിയിൽ സമീപിക്കുക എന്നീക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാവുകയും അതുവഴി ശ്വസനനാളി ഇടുങ്ങിയതാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആസ്തമ രോഗികളിൽ ഉണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണവും മറ്റ് രോഗങ്ങളും ആസ്തമ രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 5.4 മില്യൺ ആസ്തമ രോഗികളാണ് ബ്രിട്ടണിൽ ഉള്ളത്. ഇതിൽ 1.1 മില്യൺ കുട്ടികളാണ്. ഇൻഹെയ്ലറുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ആസ്തമ അറ്റാക്കിൽ നിന്ന് രക്ഷനേടാൻ കഴിയും. അതുപോലെ തന്നെ വർഷാവർഷമുള്ള ആസ്തമ റിവ്യൂ ചെയ്യുന്നതു ആക്ഷൻ പ്ലാൻ ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതും ആസ്തമ രോഗികൾക്ക് ആശ്വാസം നല്കും.
മനുഷ്യന് കടുത്ത അലര്‍ജിയുണ്ടാക്കാന്‍ കഴിയുന്ന പുഴുക്കള്‍ യുകെയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഓക്ക് പ്രൊസഷനറി മോത്ത് എന്ന നിശാശലഭത്തിന്റെ ലാര്‍വയാണ് ഇത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വിധത്തില്‍ ആസ്ത്മ, ഛര്‍ദ്ദി, ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ ഈ ലാര്‍വകള്‍ സൃഷ്ടിച്ചേക്കാമെന്ന് പരിസ്ഥിതി വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. പാര്‍ക്കുകളിലും ഗാര്‍ഡനുകളിലുമായി 600ലേറെ കൂടുകള്‍ കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഫോറസ്ട്രി സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.

ചെറിയ രോമങ്ങള്‍ നിറഞ്ഞ ശരീരമാണ് ഈ ലാര്‍വകള്‍ക്കുള്ളത്. തോമെറ്റോപോയിന്‍ എന്ന ടോക്‌സിന്‍ ഈ രോമങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ബാധയേറ്റാല്‍ ആസ്ത്മ, ഛര്‍ദ്ദി എന്നിവ മാത്രമല്ല, പനി, തളര്‍ച്ച, കണ്ണിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയവയും ഉണ്ടാകും. വളര്‍ത്തു മൃഗങ്ങള്‍ക്കും ഇവ മൂലം അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടാനിടയുണ്ട്. നായകളും പൂച്ചകളും ഇവയെ മണത്തു നോക്കിയാല്‍ പോലും പ്രശ്‌നങ്ങളുണ്ടായേക്കാം. നാവ് നീരുവെക്കുക, അമിതമായി ഉമിനീര്‍ പുറത്തേക്ക് വരിക, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളാണ് മൃഗങ്ങളില്‍ കാണാറുള്ളത്.

ജാഗ്രതയോടെയിരിക്കുക, നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ജീവികളാണ് അവയെന്ന് റിച്ച്മണ്ട് കൗണ്‍സിലിലെ അര്‍ബോറികള്‍ച്ചര്‍ മാനേജര്‍ ക്രെയിഗ് റുഡിക് പറഞ്ഞു. റിച്ച്മണ്ട് പ്രദേശത്ത് നിരവധി കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്ക് മരങ്ങളില്‍ കാണപ്പെടുന്ന ഈ പുഴുക്കള്‍ അവയുടെ പുറംതൊലി തിന്നാണ് ജീവിക്കുന്നത്. 2005ല്‍ ഇവയുടെ അധിനിവേശം ഉണ്ടായിരുന്നു. ഇറക്കുമതി ചെയ്ത മരത്തടിയില്‍ നിന്നാണ് ഇവയുടെ മുട്ട യുകെയില്‍ എത്തിയതെന്നാണ് കരുതുന്നത്.
കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മരുന്ന് ഇനി മുതല്‍ എന്‍എച്എസിലും ലഭ്യമാകും. കാര്‍-ടി തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സക്കുള്ള മരുന്ന് കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. അമേരിക്കയില്‍ ഫലപ്രദമായി നടത്തി വരുന്ന ഈ ചികിത്സക്ക് യുകെയില്‍ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം കാര്‍-ടി തെറാപ്പിക്ക് യുകെയില്‍ അനുമതി ലഭിക്കുമെന്ന സൂചനയാണ് സൈമണ്‍ സ്റ്റീവന്‍സ് നല്‍കിയത്. രോഗിയുടെ സ്വാഭാവിക രോഗപ്രതിരോധ വ്യവസ്ഥയിലെ കില്ലര്‍ കോശങ്ങളെ ജനിതക എന്‍ജിനീയറിംഗിലൂടെ ശക്തമാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഈ തെറാപ്പി അവലംബിക്കുന്നത്.

2011ല്‍ അമേരിക്കയിലാണ് ഈ ചികിത്സാരീതിക്ക് തുടക്കം കുറിച്ചത്. മാസങ്ങള്‍ മാത്രം ആയുസ്സ് പ്രവചിച്ച രോഗികളില്‍ പോലും ഈ തെറാപ്പി വന്‍ വിജയമായിരുന്നു. എന്നാല്‍ 3,40,000 പൗണ്ട് ഒരു രോഗിയുടെ ചികിത്സക്ക് മാത്രം ചെലവാകുമെന്ന ന്യനതയും കാര്‍-ടി തെറാപ്പിക്കുണ്ട്. പക്ഷേ കാന്‍സര്‍ ചികിത്സക്കായി എന്‍എച്ച്എസ് ഓരോ രോഗിക്കും അനുവദിച്ചിരിക്കുന്ന പരിധി 50,000 പൗണ്ട് മാത്രമാണ്. വളരെ ഫലപ്രദമായ ഈ ചികിത്സാരീതി എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി. അതിനായി മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദി ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ തെറാപ്പിക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചികിത്സ താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കും. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, മുതിര്‍ന്നവരെ ബാധിക്കുന്ന ലിംഫോമ എന്നിവയ്ക്ക് നല്‍കുന്ന കാര്‍-ടി ചികിത്സ ഇപ്പോള്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ പരിഗണനയിലാണ്. ഈ കടമ്പകള്‍ കൂടി കടന്നാലേ എന്‍എച്ച്എസിന് ഈ തെറാപ്പി അംഗീകരിക്കാന്‍ സാങ്കേതികമായി കഴിയൂ.
പ്രോസ്‌റ്റേറ്റ് വീക്കത്തിന് പുതിയ ചികിത്സാരീതി കൊണ്ടുവരാനൊരുങ്ങി എന്‍എച്ച്എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ചികിത്സാ സംവിധാനം വരുന്നത്. നോണ്‍-ക്യാന്‍സറസായിട്ടുള്ള പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റാണ് ഇത്തരത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുക. പ്രോസ്‌റ്റേറ്റ് ആര്‍ട്ടെറി എംബോളൈസേഷന്‍ എന്നറിയപ്പെടുന്ന ആ രോഗം മൂത്രം തടസത്തിനും ഇന്‍ഫക്ഷെനും കാരണമാകും. കൂടാതെ പ്രോസ്‌റ്റേറ്റിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുവാനും കലകള്‍ക്ക് നാശം വരുത്തുവാനും രോഗത്തിന് സാധിക്കും. നിലവില്‍ ഓപ്പറേഷന്‍, മരുന്ന് ചികിത്സ ലഭ്യമാണെങ്കിലും പുതിയ സംവിധാനം ഇവയെക്കാള്‍ മികച്ചതാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റ് ചികിത്സയ്ക്കായി നടത്തുന്ന സര്‍ജറികള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകളേറെയാണ്. സര്‍ജറികള്‍ക്ക് ശേഷം വന്ധ്യതയുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിഎഇ എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി വെറും ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അതേസമയം സര്‍ജറിക്കായി ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നേക്കാം. പ്രോസ്‌റ്റേറ്റിലേക്ക് ഒരു ട്യൂബ് കടത്തിയാണ് ചികിത്സ നടപ്പിലാക്കുക. ഇതര ചികിത്സകളേക്കാള്‍ ഫലപ്രദമാണ് പിഎഇ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ്(എന്‍ഐസിഇ) അധികൃതര്‍ വ്യക്തമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ യുകെയിലെ 20 സെന്ററുകളില്‍ ഈ ചികിത്സാ രീതി ലഭ്യമാണ്. എന്‍ഐസിഇയുടെ നിര്‍ദേശം പുറത്തുവന്നതോടെ കൂടുതല്‍ സെന്ററുകളിലേക്ക് ഇവ വ്യാപിപ്പിക്കും.

നിലവില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നടപ്പിലാക്കാനാണ് എന്‍ഐസിഇ നിര്‍ദേശം. പക്ഷേ സ്‌കോട്‌ലണ്ടിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ചികിത്സ കൊണ്ടുവരാന്‍ കഴിയും. 50 വയസിന് ശേഷമുള്ള ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്കും പ്രോസ്‌റ്റേറ്റ് എന്‍ലാന്‍ജ്‌മെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. മൂത്രതടസമാണ് ഇത്തരക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രധാന പ്രശ്‌നം. പുതിയ ചികിത്സാരീതി രോഗികളായ പുരുഷന്മാരെ ഏറെ സഹായിക്കുമെന്ന് കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. നിഗല്‍ ഹാക്കിംഗ് പറഞ്ഞു. രോഗികളുടെ ലൈംഗിക ശേഷിയെ ബാധിക്കാതെ തന്നെ ചികിത്സ നടത്താന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷവാതകം പുറത്തുവരുമെന്ന ആശങ്കയില്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയ തങ്ങളുടെ പുതിയ പാചകോപകരണം തിരികെ വിളിച്ചു. എല്‍ദ്സ്ലാഗ എന്ന ഗ്യാസ് ഹോബ് ആണ് തിരികെ വിളിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ഉദ്പാദിപ്പിക്കുന്നുവെന്ന ഭീതിയെത്തുടര്‍ന്നാണ് ഉല്‍പ്പന്നം തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ജനുവരി 1ന് മുമ്പായി വാങ്ങിയ ഈ മോഡലിലുള്ള ഹോബുകളിലെ മുകളില്‍ വലതുവശത്തായുള്ള റാപ്പിഡ് ബര്‍ണറില്‍ നിന്നാണ് വിഷവാതകം പുറത്തു വരുന്നതെന്നും ഇവ ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു.

എന്നാല്‍ ഈ പ്രശ്‌നം മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഉല്‍പ്പന്നം തിരികെ വിളിക്കുന്നതെന്നും പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. സ്‌ഫോടനത്തിനും തീപിടിത്തത്തിനും വരെ ഈ ഗ്യാസ് ഹോബിന്റെ ഉപയോഗം വഴിവെച്ചേക്കാം. ബെല്‍ജിയന്‍ മാര്‍ക്കറ്റ് നിരീക്ഷണ അതോറിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 21 യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയില്‍ നിന്ന് ഉല്‍പ്പന്നം തിരികെ വിളിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളേക്കാള്‍ അധികം കാര്‍ബണ്‍ മോണോക്‌സൈഡ് ഈ ഹോബില്‍ നിന്ന് പുറത്തു വരുന്നുണ്ടെന്നാണ് വ്യക്തമായത്.

ഹോബിന്റെ തകരാര്‍ വീടുകളിലെത്തി പരിഹരിക്കാമെന്നും ടെക്‌നീഷ്യന്‍മാര്‍ സൗജന്യമായി ഇത് ചെയ്തു തരുമെന്നും ഐക്കിയ അറിയിച്ചു. റാപ്പിഡ് ബര്‍ണറിന് മാത്രമാണ് ഈ തകരാറുള്ളത്. മറ്റു ബര്‍ണറുകള്‍ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. റിപ്പയര്‍ സമയം ബുക്ക് ചെയ്യാന്‍ 0203 645 0010 എന്ന നമ്പറില്‍ വിളിക്കാനും കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു.
കുട്ടികളില്‍ കാണപ്പെടുന്ന പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ജങ്ക് ഫുഡ് നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍. ഇതിനായി കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. യുകെയിലെ സ്‌കൂളുകള്‍ക്ക് സമീപം ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാണ് ആവശ്യം. കുട്ടികളിലെ അമിതവണ്ണം സംബന്ധിച്ച സര്‍ക്കാര്‍ നയം തിരുത്തുന്നതിന്റെ ഭാഗമായി റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നല്‍കിയ പ്രൊപ്പോസലിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

സ്‌കൂളില്‍ നിന്ന് വിശന്ന് ഇറങ്ങി വരുന്ന കുട്ടികള്‍ക്കു മുന്നിലാണ് വിലക്കുറവുള്ള ചിക്കന്‍ ഷോപ്പുകളും ചിപ്‌സ് ഷോപ്പുകളും മറ്റ് ജങ്ക് ഫുഡ് സ്റ്റോറുകളും തുറന്നിരിക്കുന്നതെന്ന് റോയല്‍ കോളേജ് പ്രസിഡന്റ് പ്രൊഫസര്‍ റസല്‍ വൈനര്‍ പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ ലഭിക്കുന്നത് കഴിക്കുകയെന്നതാണ് ആളുകള്‍ ചെയ്യുന്നത്. അതിന്റെയൊക്കെ ഫലമായി കുട്ടികളിലെ അമിതവണ്ണത്തിന്റെ നിരക്ക് ഉയരുകയാണ്. നാല്-അഞ്ച് വയസ് പ്രായമുള്ള കുട്ടികളില്‍ പത്തിലൊന്ന് പേര്‍ക്കും അപകടകരമായ വിധത്തില്‍ പൊണ്ണത്തടിയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൂടുതലാണെന്ന് 2016-17 വര്‍ഷത്തെ എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയും സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ ശരീരഭാരം രേഖപ്പെടുത്തണമെന്നും ഒരു നിര്‍ദേശം പറയുന്നു. ഈ വിഷയം ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അടുത്ത മാസം പരിഗണിക്കും.
കിച്ചണ്‍ കപ്‌ബോര്‍ഡുകള്‍ മനുഷ്യന് ഭീഷണിയാകുമോ? ചോദ്യം കേട്ടാല്‍ വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി വാസ്തവമാണെന്ന് പുതിയ പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് അയോവയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന ഒരു പഠനഫലം പുറത്തു വിട്ടിരിക്കുന്നത്. ചില ആധുനിക കിച്ചണ്‍ ക്യാബിനറ്റുകള്‍ പോളി ക്ലോറിനേറ്റഡ് ബൈഫിനൈല്‍ കോമ്പൗണ്ടുകള്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനം പറയുന്നത്. പിസിബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിന് കാരണമാകുന്നതാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്.

ക്യാബിനറ്റുകളില്‍ ഉപയോഗിക്കുന്ന സീലന്റുകളില്‍ നിന്നാണ് ഈ അപകടകരമായ രാസവസ്തു പുറത്തു വരുന്നത്. കാന്‍സറിന് കാരണമാകുമെന്നതിനാല്‍ പിസിബിയുടെ നിര്‍മാണം 1979 മുതല്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. എങ്കിലും ഇവയടങ്ങിയ ഒട്ടേറെ പദാര്‍ത്ഥങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകളിലും അടുക്കളകളിലും വീടുകളിലും സ്‌കൂളുകളിലുമൊക്കെ ഇവയുടെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആറാഴ്ച സമയത്ത് 16 വീടുകള്‍ക്കുള്ളിലെ പിസിബി സാന്നിധ്യം പരിശോധിച്ചാണ് പഠനം നടത്തിയത്. മൂന്ന് വിധത്തിലുള്ള പിസിബികളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.

പിസിബി 47, പിസിബി 51, പിസിബി 68 എന്നിവയുടെ സാന്നിധ്യം അപകടകരമാം വിധം ഉയര്‍ന്നതാണെന്ന് പഠനത്തില്‍ വ്യക്തമായി. പഴക്കമേറിയ വീടുകളില്‍ കാണുന്നതിനേക്കാള്‍ താരതമ്യേന പുതിയ വീടുകളില്‍ ഇവയുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നുവെന്നതാണ് അതിശയകരമായ ഒരു കാര്യം. ഈ രാസവസ്തു പുറത്തുവരുന്നത് എവിടെനിന്നാണെന്ന അന്വേഷണം ഗവേഷകരെ അടുക്കള ക്യാബിനറ്റുകളിലാണ് കൊണ്ടെത്തിച്ചത്. പുതിയ അടുക്കള ക്യാബിനറ്റുകളുടെ സീലന്റിലെ ഘടകമായ ഡൈക്ലോറോബെന്‍സോയില്‍ പെറോക്‌സൈഡ് വിഘടിച്ചാണ് ഇത് പുറത്തു വരുന്നതെന്നും വ്യക്തമായി.
ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാളും നഴ്സുമാരെക്കാളും കൂടുതല്‍ നിരക്കില്‍ റിക്രൂട്ട് ചെയ്യുന്നത് മാനേജര്‍മാരെയെന്ന് റിപ്പോര്‍ട്ട്. ബിബിസിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2013ന് ശേഷം എന്‍എച്ച്എസ് 3,600 മാനേജര്‍മാരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 8300 ഡോക്ടര്‍മാരെയും 7000 നഴ്സിംഗ് സ്റ്റാഫിനെയുമാണ് ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നത്. മാനേജര്‍മാരെ റിക്രൂട്ട് ചെയ്യുന്ന നിരക്കില്‍ 16ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ അധിക ഡോക്ടര്‍മാരെ നിയമിക്കുന്ന നിരക്കില്‍ ഉണ്ടായി വര്‍ദ്ധനവ് വെറും 8 ശതമാനവും നഴ്സിംഗ് സ്റ്റാഫിന്റെ കാര്യത്തില്‍ 2 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ എന്‍എച്ച്എസ് നഴ്സിംഗ് ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

റിക്രൂട്ട്മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത് മാനേജര്‍മാരുടെ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനായിട്ടാണെന്നാണ് അധികൃതര്‍ നല്കുന്ന സൂചനകള്‍. എന്നാല്‍ ഇക്കര്യം സംബന്ധിച്ച കൃത്യമായ പ്രതികരണം പുറത്ത് വന്നിട്ടില്ല. അതേസമയം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്ക് പ്രതിഷേധാര്‍ഹമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രതികരിച്ചു. മികവുറ്റ നഴ്സുമാരെ പരിശീലിപ്പിക്കുന്നതില്‍ നേരിടുന്ന പരാജയം മേഖലയില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യതയുണ്ടാക്കുമെന്നും റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പറഞ്ഞു. എന്‍എച്ച്എസ് സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യത ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സമീപ കാലത്ത് എആന്‍ഇ (അടിയന്തര ചികിത്സ) വെയിറ്റിംഗ് ടൈമില്‍ സര്‍വകാല റെക്കോഡില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന കാര്യവും ഇതോടപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

2013 ഡിസംബറിനും 2017 ഡിസംബറിനും ഇടയ്ക്ക് ഇഗ്ലണ്ടിലെ മുക്കാല്‍ ഭാഗം വരുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളും മാനേജര്‍മാരെ നിയമിക്കുന്ന നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ പ്രകാരമുള്ള കണക്കുകളാണിത്. കുറഞ്ഞ വേതന നിരക്ക്, വര്‍ദ്ധിച്ചു വരുന്ന ജോലി സമ്മര്‍ദ്ദം, മികച്ച നഴ്സുമാരെ പരിശീലിപ്പിച്ച് എടുക്കുന്നതിലുള്ള പരാജയം തുടങ്ങിയവയാണ് ഇന്ന് എന്‍എച്ച്എസ് നേരിടുന്ന നഴ്സിംഗ് ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ആന്റ് ജനറല്‍ സെക്രട്ടറിയുമായ ജനറ്റ് ഡേവിസ് വ്യക്തമാക്കുന്നു. അതേ സമയം എന്‍എച്ച്എസ് മാനേജര്‍മാര്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് അധികൃതര്‍ പ്രതികരിച്ചു. റിക്രൂട്ട്മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും ആവശ്യമായി അത്രയും മാനേജര്‍മാരെ ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.