ഇ-സിഗരറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. ഇ-സിഗരറ്റുകളുടെ കോയില്‍ ചൂടാക്കുന്ന സമയത്ത് അപകടരമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായും സിഗരറ്റ് വലിക്കുന്ന സമയത്ത് ഇവ ശരീരത്തലെത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായും പുതിയ പഠനം വ്യക്തമാക്കുന്നു. ഇ-സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം, മാഗ്നീസ്, നിക്കല്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ശ്വാസകോശം, കരള്‍, ഹൃദയം തുടങ്ങിയവയ്ക്ക് ദോഷകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള പദാര്‍ഥങ്ങള്‍ ചിലപ്പോള്‍ കാന്‍സറിന് തന്നെ കാരണമായേക്കാം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ദ്ധ സംഘം ഏതാണ്ട് 56 ഓളം പേരുടെ ഇ-സിഗരറ്റ് ഉപകരണം പരിശോധിച്ചതില്‍ നിന്നും അപകടകരമായ പദാര്‍ഥങ്ങള്‍ ഇവയില്‍ നിന്ന് ഉണ്ടാക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇ-സിഗരറ്റ് ഉപകരണങ്ങളില്‍ നിന്ന് വലിയ തോതില്‍ ജൈവിക വിഷം പടരുന്നതായി വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ചില ഉപകരണങ്ങളില്‍ നിന്നും എയ്റോസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളില്‍ അപകടത്തിന്റെ തോത് ഏകദേശം ഇരുപത് മടങ്ങ് കൂടുതലാണ്. പഠനത്തിനായി തെരെഞ്ഞെടുത്ത ഉപകരണങ്ങളില്‍ നിന്നും കണ്ടെത്തിയ എയ്റോസോള്‍ സാമ്പിളുകള്‍ എന്വിറോണ്മെന്റ് പ്രോട്ടക്ഷന്‍ ഏജന്‍സി നിര്‍ദേശിച്ചിരിക്കുന്ന ലെഡ് കോണ്‍സെട്രേഷന്‍ അളവിനേക്കാള്‍ കൂടുതലാണ്. ഉപകരണങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടുണ്ട്.
യുകെയില്‍ ഏകദേശം 10 മില്ല്യണ്‍ ആളുകള്‍ ഇ-സിഗരറ്റുകള്‍ ഉരപയോഗിക്കുന്നതായിട്ടാണ് കണക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരമാണ് ഇ-സിഗരറ്റുകള്‍. ഒരുതരം ദ്രാവകത്തെ ഹീറ്റ് കോയില്‍ ഉപയോഗിച്ച് ചൂടാക്കുമ്പോളാണ് അവ പുക നിര്‍മ്മിക്കുന്നത്. മിക്ക ഇ-സിഗരറ്റുകളും നിക്കോട്ടിന്റെ അംശം കലര്‍ന്നവയാണ്. മുന്‍കാലങ്ങളില്‍ നടന്ന പഠനങ്ങള്‍ ഇ-സ്ിഗരറ്റുകള്‍ സാധരണ പുകവലിയെ അപേക്ഷിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ കുറവ് ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇ-സിഗരറ്റ് ഉപയോഗം സാധരണ പുകവലിയേ അപേക്ഷിച്ച് 95 ശതമാനം ദോഷകരമല്ലെന്ന് 2015ല്‍ പബ്ലിക് ഹെല്‍ത്ത് ഇഗ്ലണ്ട് പറഞ്ഞിരുന്നു. എന്നാല്‍ 2015 പുറത്തിറങ്ങിയ ഒരു പഠനം മനുഷ്യ ശരീരത്തിലെ കോശങ്ങളെ ഇ-സിഗരറ്റുകള്‍ ഇല്ലാതാക്കുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരു പഠനത്തില്‍ ഹാര്‍ട്ട് അറ്റാക്കുകള്‍ക്കും സ്ട്രോക്കുകള്‍ക്കും ഇവ കാരണമാകുന്നുവെന്നും വ്യക്തമായിരുന്നു.
ആരോഗ്യ മേഖലയിലെ പിഴവുകള്‍ സംഭവിക്കുന്നത് തടയാന്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ നഴ്സുമാര്‍ക്ക് അധികാരം നല്‍കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. മെഡിക്കല്‍ രംഗത്ത് നിലനില്‍ക്കുന്ന അധികാരക്രമം മുതിര്‍ന്ന ഡോക്ടര്‍മാരെ പേരെടുത്ത് വിളിക്കുന്നതില്‍ നിന്ന് നഴ്സുമാരെ വിലക്കുന്നുണ്ട്. ഓപറേഷന് തീയ്യേറ്ററിലും അതുപോലുള്ള അടിയന്തര സാഹചര്യങ്ങളിലും സംഭവിക്കുന്ന പിഴവുകള്‍ ഇല്ലാതാക്കാന്‍ ഈ അധികാരക്രമം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറയുന്നു. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് ജെറമി ഹണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. പെരെടുത്ത് വിളിക്കാന്‍ ഇപ്പോഴും അധികാരം നല്‍കാത്ത ചുരുക്കം തൊഴില്‍ രംഗങ്ങളില്‍ ഒന്നാണ് ആരോഗ്യ മേഖലയെന്ന് അദ്ദേഹം പറയുന്നു. മെഡിക്കല്‍ രംഗത്ത് ഡോക്ടര്‍ എന്നുമാത്രമാണ് അഭിസംഭോദന രീതി. സര്‍ജന്റെ കാര്യത്തില്‍ അത് മിസ്റ്റര്‍ എന്നുമാണ്.
ചില ഡോക്ടര്‍മാര്‍ പാഴ്ച്ചെലവുകള് സൃഷ്ടിക്കുന്നതായും ഇത്തരക്കാര്‍ തെറ്റുകുറ്റങ്ങള്‍ സമ്മതിച്ചു തരാന്‍ മടിയുള്ളവരാണെന്നും ജെറമി ഹണ്ട് ആരോപണം ഉന്നയിച്ചു. ഏതാണ്ട് 9000ത്തോളം ആശുപത്രി മരണങ്ങള് സംഭവിക്കുന്നത് എന്‍എച്ച്എസ്സുകളുടെ പോരായ്മകള്‍ മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടിഷ് എയര്‍വേഴ്സ് പൈലറ്റിന്റെ ഭാര്യയായ എലൈന്‍ ബ്രൂമിലി മരണപ്പെടുന്നതിന് മുന്‍പ് നഴ്സ് അവര്‍ക്ക് അടിയന്തര ശ്വാസനാള ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു എന്നാല്‍ സര്‍ജനോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള ഭയം കാരണം നഴ്സ് മടിച്ചു നില്‍ക്കുകയാണ് ഉണ്ടായതെന്നും ജെറമി ഹണ്ട് ഉദാഹരണമായി പറഞ്ഞു. ഓപറേഷന് തീയ്യേറ്ററുകളില്‍ അധികാരക്രമം നിലനില്ക്കുമ്പോള് വീഴ്ച്ച വരുന്നത് തടയാന്‍ രണ്ട് കണ്ണുകള്‍ മാത്രമെ ഉണ്ടാവുകയുള്ളു. എന്നാല്‍ അത്തരം അധികാരക്രമം ഇല്ലെങ്കില്‍ തീയ്യേറ്ററിനുള്ളിലുള്ള എല്ലാ കണ്ണുകളും വീഴ്ച്ച വരുന്നത് തടയാന്‍ പാകത്തിന് നിലകൊള്ളാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
യുകെയിലെ മെഡിക്കല്‍ രംഗത്ത് ഇപ്പോഴും വലിയ രീതിയിലുള്ള അധികാരക്രമം നിലനില്‍ക്കുന്നുണ്ട്. പേരെടുത്ത് അഭിസംഭോദന ചെയ്യുന്നതിന് പകരമായി മിസ്റ്ററെന്നും ഡോക്ടറെന്നും മാത്രം വിളിക്കുന്ന ഒരേയൊരു തൊഴില്‍ മേഖല മെഡിക്കല്‍ രംഗമായിരിക്കും. എന്‍എച്ച്എസിലെ മരുന്നുകള്‍ നല്‍കുന്നതിനുള്ള പിഴവുമൂലം വര്‍ഷത്തില്‍ 22,000ത്തോളം മരണങ്ങള് സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഫാര്‍മസിസ്റ്റുകളുടെ ഇടയില്‍ നിന്ന് വര്‍ഷത്തില്‍ ഏകദേശം 237 മില്ല്യണ്‍ പിഴവുകള്‍ മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഭവിക്കാറുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. ആറില്‍ ഒരു ആശുപത്രിയിലെ രോഗികള്‍ ഇത്തരം പിഴവുകള്‍ക്ക് വിധേയമാകുന്നതായി പഠനത്തില്‍ നിന്നും വ്യക്തമാകുന്നു. തിരിച്ചറിഞ്ഞതിലും ഗുരുതര വീഴ്ച്ചയാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ആന്റി ബാക്ടീരിയല്‍ വൈപ്സ് കീടങ്ങളെ ഇല്ലാതാക്കുന്നതില്‍ ഫലപ്രദമല്ലെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. ആന്റി ബാക്ടീരിയല്‍ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കുന്ന അടുക്കളയില്‍ ഏതാണ്ട് ഇരുപത് മിനിറ്റിനുള്ളില്‍ കീടങ്ങള്‍ വീണ്ടും നിറയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വൈപ്സ് ഉപയോഗിക്കുന്നവര്‍ ഇതിനായി ചെലവഴിക്കുന്ന പണം പാഴാവുകയാണെന്നും ഇവ ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം സാധാരണ ഗണത്തില്‍പെടുന്ന ബാക്ടീരിയകളുടെ ഒരു സെല്ലെങ്കിലും നശിക്കാതെ ബാക്കിയുണ്ടെങ്കില്‍ ഏകദേശം 20 മിനിറ്റുകോണ്ട് ഇവ പെരുകി സര്‍വ്വ വ്യാപിയാകുമെന്ന് ന്യൂകാസിലിലെ നോര്‍ത്തംബ്രിയ യൂണിവേഴ്സിറ്റി ബയോമെഡിക്കല്‍ ശാസ്ത്രജ്ഞ ഡേ. ക്ലെയര്‍ ലാനിയോണ്‍ സാക്ഷ്യപ്പെടുത്തുന്നു. ബാക്ടീരിയകളെ നേരിടുന്നതില്‍ ബാര്‍ സോപ്പുകളാണ് താരതമ്യേന മികച്ചു നില്‍ക്കുന്നതെന്നും ബാര്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന അസംസ്കൃത വസ്തുക്കള്‍ കീടങ്ങളുടെ കോശഭിത്തികളെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ളവയാണെന്നും ഡോ. ലാനിയോണ്‍ പറയുന്നു.
ബിബിസിയിലെ ‘ട്രസ്റ്റ് മി ഐ ആം എ ഡോക്ടര്‍’ പരിപാടിയില്‍ ആന്റി ബാക്ടീരിയില്‍ വൈപ്സ് ഉപയോഗിച്ചതിനു ശേഷവും 12 മണിക്കൂറിനുള്ളില്‍ അടുക്കളയില്‍ കീടങ്ങള്‍ പെരുകുന്നതിനെ അടിസ്ഥാനപ്പെടുത്തി ഒരു പരീക്ഷണം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞയാണ് ഡോ. ലാനിയോണ്‍. മാംസ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം അടുക്കള വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അപകടകരമായ രോഗാണുക്കള്‍ പെരുകാന്‍ സാധ്യതയുണ്ട്. ബാര്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് അപകടകാരികളായ കീടങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ കഴിയുമെന്ന് ഡോ. ലാനിയോണ്‍ പറയുന്നു. നിമിഷ നേരംകൊണ്ട് പെറ്റുപെരുകുന്ന ബാക്ടീരിയകളുടെ ആക്രമണത്തില്‍ നിന്ന് അടുക്കളയെ പൂര്‍ണമായും സംരക്ഷിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ചില ബാക്ടീരിയകള്‍ പെരുകാന്‍ വേണ്ട സമയം ഏതാണ്ട് 20 മിനിറ്റുകള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഒന്നില്‍ നിന്ന് മില്ല്യണിലേക്ക് പെറ്റുപെരുകാന്‍ ഇവയ്ക്ക് അധികം സമയം ആവശ്യമില്ല. വെറും 6.6 മണിക്കൂറിനുള്ളില്‍ കോടിക്കണക്കിന് ബാക്ടീരിയകളായി വിഘടിക്കാന്‍ ഇവയ്ക്ക് കഴിവുണ്ടെന്ന് ലാനിയോണ്‍ ടെലഗ്രാഫിനോട് പറഞ്ഞു.
നമ്മുടെ വീടിന്റെ ഒരോ മുക്കും മൂലയും വൃത്തിയാക്കിയ ശേഷവും നമ്മള് അതൃപ്തരാവേണ്ട ആവശ്യമില്ല. എല്ലാ കീടങ്ങളില്‍ നിന്നും വീടിനെ സംരക്ഷിക്കുകയെന്നത് അസാധ്യമാണ്. രോഗാണുക്കള്‍ക്കിടയില്‍ ജീവിക്കുന്നത് ഒരു പരിധി വരെ നമ്മുടെ രോഗപ്രതിരോധ ശേഷിയെ ശക്തമായി നിലനിര്‍ത്തുന്നതിന് സഹായിക്കും. ബാക്ടീരിയകളില്‍ നിന്ന് 100 ശതമാനം മുക്തി നേടാന്‍ കഴിയില്ലെന്നും പഠനം പറയുന്നു. വ്യക്തിപരമായി താന്‍ ആന്റി ബാക്ടീരിയല്‍ വൈപ്സ് ഉപയോഗിക്കാറില്ലെന്നും ഡോ. ലാനിയോണ്‍ കൂട്ടിച്ചേര്‍ത്തു.
ശരീരത്തിൽ ധരിച്ചാൽ പ്രമേഹം അടക്കമുള്ള രോഗങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന പുതിയ സെൻസർ ഇന്ത്യൻ വംശജനായ ഗവേഷകന്റെ നേതൃത്വത്തിൽ കണ്ടുപിടിച്ചു. വലിച്ചുനീട്ടാനും വളയ്ക്കാനും കഴിയുമെന്നതാണ് ഈ സെൻസറിന് മുൻഗാമികളെ അപേക്ഷിച്ചുള്ള മേന്മ. സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിലേക്കാണ് വിവരങ്ങൾ കൈമാറുന്നത്.
ബ്രിട്ടനിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻജിനിയറിംഗ് വിഭാഗത്തിൽ ഗവേഷകനായ പ്രഫ. രവീന്ദർ ദാഹിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സെൻസർ കണ്ടുപിടിച്ചത്. വിയർപ്പിലെ പിഎച്ച് ലെവൽ അടക്കം പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്.
ഇത്തരം സെൻസറുകൾ ധരിച്ചാൽ പതിവ് രക്തപരിശോധന വേണ്ടിവരില്ല. ശരീരം ഉത്പാദിപ്പിക്കുന്ന ഗ്ലൂക്കോസ്, യൂറിയ തുടങ്ങിയ പദാർഥങ്ങൾ വിയർപ്പിലും ഉണ്ട്. ഇവ പരിശോധിച്ച് പ്രമേഹം, വൃക്കരോഗങ്ങൾ, ചിലതരം കാൻസറുകൾ എന്നിവയുടെ സാന്നിധ്യം നിർണയിക്കാനാകും. ഇപ്പോൾ കണ്ടുപിടിച്ച സെൻസറിന്റെ ശേഷി വർധിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്.
ലണ്ടന്‍: ശരിയായ അളവില്‍ മരുന്ന് പുറത്തു വിടാത്തതിനാല്‍ രണ്ട് തരത്തിലുള്ള ആസ്ത്മ ഇന്‍ഹേലറുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചു. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയാണ് ഇവ തിരികെ വിളിച്ചത്. ആറായിരത്തോളം രോഗികളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വെന്റോലിന്‍ 200 എംസിജി, സെറെറ്റൈഡ് 50/250എംസിജി ഇന്‍ഹേലറുകളാണ് അടിയന്തരമായി വിപണിയില്‍ നിന്ന് പിന്‍വവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശരിയായ വിധത്തില്‍ മരുന്ന് പുറത്തു വിടുന്നതില്‍ ഈ ഇന്‍ഹേലറുകള്‍ പരാജയമാണെന്നും അത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ജിപിയും ആസ്ത്മ യുകെ വക്താവുമായ ഡോ.ആന്‍ഡി വിറ്റമോര്‍ വ്യക്തമാക്കി.
ആസ്ത്മ രോഗികള്‍ ഉപയോഗിക്കാറുള്ള റിലീവര്‍ ഇന്‍ഹേലറുകളാണ് വെന്റോലിന്‍ ഇന്‍ഹേലറുകള്‍. ചുമ, ശ്വാസതടസം തുടങ്ങിയ ആസ്ത്മ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ആളുകള്‍ ഇത് ഉപയോഗിക്കാറുണ്ട്. തകരാറുള്ള ഇന്‍ഹേലറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് രോഗിക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മാത്രമല്ല, രോഗികള്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍ഹേലറുകള്‍ നിരോധിക്കപ്പെട്ട ബാച്ചിലുള്ളവയാണോ എന്ന് തിരിച്ചറിയുന്നതിന് അവയുടെ കീഴില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ പരിശോധിക്കണമെന്ന് രോഗികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരോധിക്കപ്പെട്ട ബാച്ച് നമ്പറിലുള്ളവയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുകയും ഫാര്‍മസിസ്റ്റിന് അവ തിരികെ നല്കി പകരം വാങ്ങുകയും വേണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാക്സോ വെല്‍കം യുകെ ലിമിറ്റഡ് നിര്‍മിച്ചവയാണ് നിരോധിക്കപ്പെട്ട രണ്ട് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും. 4500 വെന്റോലിന്‍ ഇന്‍ഹേലറുകളും 1400 സെറെറ്റൈഡ് ഇന്‍ഹേലറുകളും നിരോധിച്ച് ബാച്ചിലുണ്ടെന്ന് വക്താവ് പറഞ്ഞു.
ലണ്ടന്‍: കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്.
അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ പാനീയങ്ങളും വന്ധ്യതയുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ഈ സ്ത്രീകളുടെ 1045 പങ്കാളികളെയും പഠനത്തിന് വിധേയരാക്കി. ജീവിതശൈലി, മെഡിക്കല്‍ ഹിസ്റ്ററി, ആഹാരം, കോളകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.
സ്ത്രീകളുടെ കോള ഉപയോഗം ഓരോ മാസത്തിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യതകളെ 20 ശതമാനം ഇല്ലാതാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒന്നിലേറെ ക്യാനുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭിണികളാകാന്‍ 25 ശതമാനം സാധ്യത കുറവാണെന്നും വ്യക്തമായി. കോളകള്‍ ഉപയോഗിക്കുന്ന പുരുഷന്മാര്ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭിണികളാക്കാനുള്ള കഴിവ് 33 ശതമാനം കുറയുന്നതായും പഠനം കണ്ടെത്തി. ഡയറ്റ് കോളകളും അമിതമായി പഞ്ചസാരയടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും ഇതേവിധത്തില്‍ പാര്‍ശ്വഫലങ്ങളുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ലണ്ടന്‍: ഒരേ പ്രായക്കാരായ സഹപാഠികളേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച് ഉയരക്കുറവുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പഠനം. സ്ത്രീകളിലും പുരുഷന്മാരിലും മസ്തിഷ്കത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഇസ്കീമിക് പക്ഷാഘാതവും പുരുഷന്മാരില് രക്തക്കുഴലുകള്‍ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് പക്ഷാഘാതത്തിനും സാധാരണയേക്കാള്‍ ഉയരം കുറഞ്ഞവര്‍ക്ക് സാധ്യതയേറെയാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഏഴ് വയസ് വരം പ്രായത്തില്‍ സാധാരണയിലും പൊക്കം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്രാപൂര്‍ത്തിയായാല്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 11 ശതമാനം ഏറെയാണെന്നാണ് പഠനം പറയുന്നത്.
ഏഴ് വയസില്‍ ഉയരം കുറവായിരുന്ന പുരുഷന്മാര്ക്ക് ഇസ്കീമിക് പക്ഷാഘാതത്തിന് 10 ശതമാനം അധിക സാധ്യതയും ഹെമറാജിക് പക്ഷാഘാതത്തിന് 11 ശതമാനം സാധ്യതയുമാണ് ഉള്ളത്. ഏവ് വയസിനും 13 വയസിനുമിടയിലുള്ള വളര്‍ച്ച ഈ രോഗത്തിനുള്ള സാധ്യതയെ ബാധിക്കുന്നില്ലെന്നും ഡാനിഷ് സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1930നും 1989നും ഇടിയിലുള്ള കാലയളവില്‍ മൂന്ന് ലക്ഷം കുട്ടികളിലാണ് പഠനം നടത്തിയത്.
ഇവരില്‍ പകുതിയോളം പേരെ 31 വയസ് വരെ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു. സാധാരണയിലും ഉയരക്കുറവ് ചെറുപ്പത്തില്‍ കാണപ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകുമ്പോളുണ്ടാകുന്ന ഉയരം ജനിതകമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗര്‍ഭകാലത്ത് അമ്മ കഴിച്ച ഭക്ഷണം, കുട്ടിക്കാലത്തെ ഭക്ഷണം, മാനസിക സമ്മര്‍ദ്ദങ്ങള്‍, അണുബാധകള്‍ എന്നിവ ഇതിനെ ബാധിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലണ്ടന്‍: പക്ഷാഘാതമുണ്ടാകാനുള്ള കാരണം തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസമുണ്ടാകുന്നതാണ്. ഇത് തടയുന്നതിനായി രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കുകയാണ് ചെയ്തു വരുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണെന്ന് പുതിയ പഠനം പറയുന്നു. 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഇത്തരം മരുന്നുകള്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനമുണ്ടാക്കുന്നതായും വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നതായും പഠനം പറയുന്നു. ആന്റികൊയാഗുലന്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മരുന്നുകള്‍ സൂക്ഷിച്ച് വേണം നിര്‍ദേശിക്കാനെന്ന് ഗവേഷകര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒന്നിലേറെ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ പലവിധത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നതിന്റെ പ്രശ്നങ്ങളേക്കുറിച്ചും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. പോളിഫാര്‍മസി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രായമേറിയവരില്‍ പലരും ഇത്തരത്തില്‍ മരുന്നുകള്‍ കഴിക്കുന്നവരായിരിക്കും. വൃക്കരോഗവും ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്ന ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റുന്ന അസുഖവുമുള്ള 7000 പേരിലാണ് പഠനം നടത്തിയത്. ഏട്രിയല്‍ ഫൈബ്രിലേഷന് 55 വയസിനു മുകളില്‍ പ്രായമുള്ള 33.5 ദശലക്ഷം പേര്‍ക്ക് ആഗോള തലത്തില്‍ കാണപ്പെടുന്നുണ്ട്. എന്‍എച്ച്എസ് ബജറ്റിന്റെ ഒരു ശതമാനം ഈ അസുഖത്തിനായാണ് ചെലവാകുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു.
ആന്റികൊയാഗുലന്റുകള്‍ നിര്‍ദേശിക്കപ്പെട്ട ഏകദേശം അഞ്ചുലക്ഷത്തോളം ആളുകള്‍ക്ക് യുകെയില്‍ ഈ രണ്ട് രോഗങ്ങളും ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ പകുതിയാളുകള്‍ ഈ മരുന്നുകള്‍ കഴിക്കുന്നവരായിരുന്നു. 506 ദിവസം നീണ്ട നിരീക്ഷണത്തിനൊടുവില്‍ നടത്തിയ പരിശോധനയില്‍ ആന്റികൊയാഗുലന്റുകള്‍ കഴിച്ചവര്‍ത്ത് അല്ലാത്തവരേക്കാള്‍ 2.6 മടങ്ങ് പക്ഷാഘാത സാധ്യതയുണ്ടെന്ന് വ്യക്തമായി. ഹെമറേജ് ഉണ്ടാകാന്‍ 2.4 മടങ്ങ് അധിക സാധ്യതയും നിരീക്ഷിക്കപ്പെട്ടു.
സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് ചെലവില്‍ നടക്കുന്ന ചികിത്സ നഷ്ടം. ഏതാണ്ട് 1.6 മില്ല്യണ്‍ ആളുകളാണ് യുകെയില്‍ പ്രൈവറ്റ് ആശുപത്രികളില്‍ സര്‍ജറിക്കായി എത്തിച്ചേരുന്നത്. ഇതില്‍ പകുതിയോളം വരുന്ന രോഗികളുടെ ചികിത്സാച്ചെലവ് വഹിക്കുന്നത് എന്‍എച്ച്എസ് നേരിട്ടാണ്. ഇത്തരത്തില്‍ പ്രൈവറ്റ് ആശുപത്രികളില്‍ ചികിത്സ തേടാന്‍ എന്‍എച്ച്എസ് അയക്കുന്ന രോഗികള്‍ക്ക് ജാക്ക്പോട്ട് അടിച്ച പ്രതീതിയാണ്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യത്തിലുള്ള ആശുപത്രിയിലേക്ക് മാറാന്‍ ഇത് രോഗികളെ സഹായിക്കുന്നു. കൂടുതല്‍ പണം നല്കി മികച്ച ചികിത്സ ലഭ്യമാക്കാമെന്നത് നിലനില്ക്കുമ്പോള് തന്നെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ എല്ലാ സമയത്തും കൃത്യതയോടെ നടക്കുന്നില്ലെന്നതാണ് വാസ്തവം. എന്‍എച്ച്എസ് ആശുപത്രികളില്‍ പോലെ വിദഗ്ദ്ധരായ സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ പല സ്വകാര്യ ആശുപത്രികളിലും ലഭ്യമല്ല.
ആശുപത്രിയില്‍ വെച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ സമീപത്തുള്ള എന്‍എച്ച്എസ് എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ എത്തിക്കുകയാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് എന്‍എച്ച്എസില്‍ ചികത്സയ്ക്കായി അഡ്മിറ്റ് ചെയ്ത 100ലേറെ രോഗികള്‍ മരണപ്പെട്ടതായി കഴിഞ്ഞ ഒക്ടോബറില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ പ്രൊഫസര്‍ കോളിന് ലെയ്സാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കെയര്‍ ക്യാളിറ്റി കമ്മീഷന് 177 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തിന്റേയും ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷനിലൂടെ എന്‍എച്ച്എസില്‍ നിന്ന് ലഭ്യമായ വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് എഴുതുയിരിക്കുന്നത്.
പ്രൊഫസര്‍ കോളിന് ലെയ്സിന്റെ റിപ്പോര്‍ട്ടിന് സമാനമായ കണക്ക് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന് 2016ല്‍ പുറത്തുവിട്ടിരുന്നു. വര്‍ഷത്തില്‍ 6,000 രോഗികളെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ അപാകതമൂലം എന്‍എച്ച്എസുകളില്‍ നിന്ന് മാറ്റിയിരുന്നതായും ഇതില്‍ 2,500 പേരുടെ നില അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന് 2016ല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ രോഗികളുടെ ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ നൂറ് മില്ല്യണ്‍ പൗണ്ടിലധികം നഷ്ടം ഇത് എന്‍എച്ച്എസ്സിന് ഉണ്ടാക്കുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളിലും സര്‍ജറിക്ക് ശേഷമുള്ള പരിചരണത്തിന് ഒരു ജൂനിയര്‍ ഡോക്ടര്‍മാരുടെ സഹായം മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആസ്മ രോഗം മൂലം ശ്വാസ തടസ്സം നേരിട്ട അഞ്ച് വയസ്സുകാരിക്ക് അടിയന്തിരമായി ചികിത്സ നല്‍കുന്നതിന് 999 കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മുന്‍ഗണന നല്‍കിയില്ല. ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ജിപി നേരിട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്ത്മ മൂലം കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍ തന്നെ 999 വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നും കുട്ടിയെ ആംബര്‍ കോഡില്‍ പെടുത്താമെന്നും കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഏതാണ്ട് മൂന്നു മണിക്കൂറോളം ആംബുലന്‍സിനായി കാത്തിരുന്ന ശേഷം ജിപി നേരിട്ട് കുട്ടിയെ നോര്‍ത്ത് വെയില്‍സിലെ ഗ്ലാന്‍ ക്ലിവൈഡ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്വാസം നിലച്ചതോ അല്ലെങ്കില്‍ ബോധരഹിതരായവരെയോ ആണ് എമര്‍ജന്‍സി കേസുകളായി പരിഗണിക്കുന്നതെന്ന് 999 കോള്‍ കൈകാര്യം ചെയ്തയാള്‍ ജിപിയോട് പറഞ്ഞിരുന്നു. വെല്‍ഷ് ആംബുലന്‍സ് സര്‍വീസ് ആണ് ഈ വീഴ്ച വരുത്തിയത്. ഒരു ഡോക്ടര്‍ വിളിച്ചതും കുട്ടിയുടെ പ്രായവും എമര്‍ജന്‍സി സര്‍വീസ് കണക്കിലെടുത്തില്ലെന്നതാണ് വിചിത്രം.
ഡോക്ടര്‍ പിന്നീട് ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് പ്രതികരിച്ചെങ്കിലും അല്പ സമയത്തിനു ശേഷം പോസ്റ്റ് നീക്കം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യത്തിനു വനിതാ ജിപി മറുപടി നല്‍കിയില്ല. കുട്ടി നേരിട്ട ദുരനുഭവത്തില്‍ ഖേദമുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വെല്‍ഷ് ആബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണെന്നും ഡോക്ടര്‍ നേരിട്ട് സഹായം അഭ്യര്‍ഥിക്കുമ്പോള്‍ രോഗിയായി കുട്ടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണെന്നും വെല്‍ഷ് അസംബ്ലി മെമ്പര്‍ ഡാരന്‍ മില്ലര്‍ അഭിപ്രായപ്പെട്ടു. അടിയന്തിര സാഹചര്യത്തില്‍ കൃത്യമായി ഇടപ്പെട്ട ജിപിയുടെ സമര്‍പ്പണ ബോധവും പ്രതിജ്ഞാബദ്ധതയും കുട്ടിയുടെ ജീവന് രക്ഷിച്ചുവെന്നും മില്ലര്‍ തന്റെ പ്രസ്താനയില് കൂട്ടിച്ചേര്‍ത്തു.
ജനുവരി 26ന് വൈകീട്ട് 3.30ന് ആബുലന്സിന് വേണ്ടി അഭ്യര്‍ഥിച്ചിരുന്നെങ്കിലും 7 മണിയായിട്ടും സഹായം ലഭ്യമായില്ല. ഈ സമയത്ത് അവിടെ ലഭ്യമായിരുന്ന ഓക്സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുകയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജിപി പറഞ്ഞിരുന്നു. റെഡ് പ്രയോറിറ്റി അടിയന്തിര ആബുലന്‍സ് സേവനം ലഭിക്കാതിരുന്നത് കുട്ടിക്ക് ശ്വാസം നിലക്കാഞ്ഞത് കൊണ്ടാണ്. ഇത്തരമൊരു സാഹചര്യം തന്റെ 25 വര്‍ഷത്തെ മെഡിക്കല്‍ കരിയറില്‍ ആദ്യമാണെന്ന് കുട്ടിയെ ആശുപത്രിയെത്തിച്ച ഡോക്ടര്‍ പറയുന്നു.