Health

11 വയസുകാരിയുടെ കണ്ണില്‍ നിന്ന് തുടര്‍ച്ചയായി ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നു. ഇതിന്റെ കാരണം കണ്ടുപിടിക്കാനാകാതെ കുഴയുകയാണ് ഡോക്ടര്‍മാര്‍. ബെല്‍ത്തങ്ങാടി സ്വദേശി അശ്വിനിയുടെ കണ്ണില്‍ നിന്നാണ് നിരന്തരം ഉറുമ്പുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മുതല്‍ കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു.

മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോഴാണ് കണ്ണിനുള്ളില്‍ ഉറുമ്പ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഉറക്കത്തിനുള്ളില്‍ കണ്ണിനുള്ളില്‍ പോയതാകാമെന്ന് കരുതി ഇവര്‍ അത് എടുത്തുകളയുകയും ചെയ്തു. എന്നാല്‍ പിന്നീടും കണ്ണു വേദനിക്കാന്‍ തുടങ്ങിയതോടെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു. നിലവില്‍ 60 ഓളം ഉറുമ്പുകളാണ് കുട്ടിയുടെ കണ്ണില്‍ നിന്നു പുറത്തു വന്നത്.

കണ്ണില്‍ ഒഴിക്കാന്‍ മരുന്നു നല്‍കിയിട്ടും മാറ്റമുണ്ടായില്ല. ഉറുമ്പ് പുറത്ത് വരുമ്പോള്‍ കണ്ണിനു സഹിക്കാന്‍ പറ്റാത്ത നീറ്റല്‍ ഉണ്ടാകുമെന്ന് കുട്ടി പറയുന്നു. ഒരു ദിവസം അഞ്ചും ആറും ഉറുമ്പുകളാണ് കണ്ണിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇത് എന്തു കൊണ്ടു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ഒരു ധാരണയും ഇല്ല. ചെവിയിലൂടെയാകണം ഉറുമ്പ് അകത്തു പ്രവേശിക്കുന്നത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ലോകത്തിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകരുള്ള രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്. ചെറിയ രാജ്യമായിരുന്നിട്ടു കൂടി പാലിന്റെയും പാലുത്പന്നങ്ങളുടെയും കയറ്റുമതിയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് നെതര്‍ലന്‍ഡിനുള്ളത്. അതേ രാജ്യം തന്നെയാണ് ചാണകം കാരണം പ്രതിസന്ധിയിലായിരിക്കുന്നത്.

18 ലക്ഷം പശുക്കളാണ് നെതര്‍ലാന്‍ഡിലുള്ളത്. ഇന്ധനമായോ മറ്റേതെങ്കിലും രീതിയിലോ ചാണകം വീണ്ടും ഉപയോഗിക്കാന്‍ രാജ്യം ശ്രമിക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്.

ഫാമുകളില്‍ ചാണകം കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു മാര്‍ഗവുമില്ലാതെ ചാണം അനധികൃതമായി പുറന്തള്ളുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. എന്നാല്‍ ഇതോടെ ഫോസ്ഫറസ് മൂലം ഭൂഗര്‍ഭ ജലമലിനീകരണം വ്യാപകമാവുകയും അമോണിയ വര്‍ധിച്ചതിലൂടെ വായുമലിനീകരണം ഉയരുകയും ചെയ്യുകയാണ്. ഫോസ്ഫറസിന്റെയും അമോണിയയുടെയും നിയന്ത്രണത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് ലംഘിക്കപ്പെട്ടു കഴിഞ്ഞു.

പ്രശ്‌നം ഗുരുതരമാകുമെന്ന് ഉറപ്പായതോടെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നെതര്‍ലന്‍ഡിന് മുന്നില്‍ വച്ചിരിക്കുകയാണ്. രാജ്യത്തെ പശുക്കളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനം കുറവു വരുത്തണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാന നിര്‍ദ്ദേശം. ഈ സമയം കൊണ്ടു തന്നെ പശുക്കളുടെ ചാണകം സംസ്‌കരിച്ച് വിവിധ രീതിയില്‍ പുനരുപയോഗം ചെയ്യാന്‍ രാജ്യം തയ്യാറാകണമെന്നും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പറയുന്നു.

ഈ പഴത്തില്‍ ലിസെറ്ററിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട്. പഴം കഴിച്ച മൂന്നുപേര്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നു മരണപ്പെടുകയുണ്ടായി. 12 പേരില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഇത്തരം പഴങ്ങള്‍ പൊതുജനങ്ങള്‍ ഭക്ഷിക്കരുത് എന്നും മുന്നറിയിപ്പുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു എ ഇ യില്‍ വിലക്ക്. ഇവ യു എ ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു എ ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക വകുപ്പാണ് ഉത്തരവിട്ടത്.

 

സ്വന്തം ലേഖകന്‍: 

ഇസ്ലാമബാദ് : കാന്‍സറിനു കാരണമാകുന്നു എന്ന കാരണത്താല്‍ ഹോട്ടലുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന അജിനോമോട്ടോയ്ക്ക് പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തി . പാക്കിസ്ഥാന്‍ സുപ്രീംകോടതിതിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.. അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാല്‍ രാജ്യത്ത് ഇവയുടെ വില്‍പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.

പാക്കിസ്ഥാനില്‍ ചൈനീസ് ഉപ്പ് എന്ന പേരിലും അറിയപ്പെടുന്ന അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്) ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പ്രത്യേകിച്ച്‌ മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്നതാണ്. ഇവ ആരോഗ്യത്തിന് അപകടമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചൈനയില്‍ നിന്നാണ് അജിനോമോട്ടോ മറ്റ് രാജ്യങ്ങളില്‍ വിപണിയില്‍ എത്തുന്നത്.

പാക്ക് ചീഫ് ജസ്റ്റിസ് മിയാന്‍ സഖീബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അജിനോമോട്ടോ ഉപ്പ് ഉപയോഗത്തിനെതിരെയുള്ള കേസിന്റെ വാദം കേട്ടത്. പ്രശ്നം പരിഹരിക്കാന്‍ പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയോട് കാബിനറ്റില്‍ ഈ വിഷയം ചര്‍ച്ച നടത്താന്‍ ജസ്റ്റിസ് നിസാര്‍ അറിയിച്ചു.

കിഴക്കന്‍ പഞ്ചാബ്, വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പക്തൂണ്‍ഖ്വ, തെക്കന്‍ സിന്ധ് എന്നി മൂന്ന് പ്രവിശ്യകളില്‍ നേരത്തെ അജീനൊമൊട്ടോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നടത്തിയ പഠനങ്ങളുടെയും , പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ പഞ്ചാബ് ഫുഡ് അതോറിറ്റി ‘ചൈനീസ് ഉപ്പ്’ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

അജിനോമോട്ടോയുടെ വില്‍പന , ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധനം അനുസരിക്കാതെ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.

സാധാരണ നിലയിലുള്ള ടൈപ്പ്-1, ടൈപ്പ്-2 മാത്രമല്ല പ്രമേഹ രോഗം അഞ്ച് തരമുണ്ടെന്ന് വെളിപ്പെടുത്തലുമായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. നിലവിലുള്ള രണ്ട് തരമല്ലാതെ കൗമാരത്തില്‍ അഞ്ച് തരം പ്രമേഹ രോഗം നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹ രോഗത്തിലെ പുതിയ കാറ്റഗറികള്‍ മനസ്സിലാക്കുന്ന ഡോക്ടര്‍മാര്‍ക്ക് മികച്ച ചികിത്സ നടത്തുന്നതിനും സഹായിക്കുമെന്നും ഇത് ചികിത്സാ രീതിയെ തന്നെ മാറ്റാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള രോഗമാണ് പ്രമേഹം. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കാം. ഫലപ്രദമായി ചികിത്സാ രീതിയെ കണ്ടെത്തുന്നതിന് പുതിയ കാറ്റഗറികള്‍ തിരിച്ചറിയുന്നത് സഹായകമാവും. ഇത് ചികിത്സയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതുമാണ്.

സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ള രണ്ട് തരം പ്രമേഹ രോഗങ്ങളാണ് ഉള്ളത് ഇതില്‍ ടൈപ്പ്-1 അപകടകാരിയാണ്. ബാല്യത്തില്‍ തന്നെ ടൈപ്പ്-1 കണ്ടെത്തിയേക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്ന ഇന്‍സുലിന്‍ ഉത്പാദനം നിലയ്ക്കുന്നതാണ് ടൈപ്പ്-1. ഇത്തരം രോഗികകള്‍ക്ക് ഇന്‍സുലിന്‍ നേരിട്ട് കുത്തിവെക്കുകയാണ് ചെയ്യാറ്. രണ്ടാമത്തെ കാറ്റഗറിയായ ടൈപ്പ്-2 അത്ര അപകടകാരിയല്ല. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഇന്‍സുലിന്‍ ചെറിയ തോതില്‍ ശരീരം ഉത്പാദിപ്പിക്കുമെങ്കിലും മൊത്തം ആവശ്യത്തിന് ഇവ തികയാതെ വരുന്ന അവസ്ഥയാണിത്. ടൈപ്പ്-1ലും ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ കുത്തനെ കൂടാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. സാധാരണഗതിയില്‍ ടൈപ്പ്-1 രോഗികള്‍ക്ക് ഭക്ഷണത്തിലെ ക്രമീകരണവും മരുന്നുകളുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്.

18 മുതല്‍ 97 വയസ്സുവരെയുള്ള പുതിയതായി രോഗം കണ്ടെത്തിയിട്ടുള്ള ആളുകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്‍സുലിന്‍ ഉത്പാദനത്തിലെ അളവിന്റെ വ്യത്യാസം കണക്കിലെടുത്ത് കാറ്റഗറി മാറുമെന്ന് പഠനം പറയുന്നു. നമ്മുടെ കാഴ്ച്ച ശക്തി നശിക്കാനും കിഡ്‌നി തകരാറിലേക്ക് നയിക്കാനും അതുപോലെ സ്‌ട്രോക്ക് വരാനുമുള്ള സാധ്യതകള്‍ പ്രമേഹ രോഗികളില്‍ കൂടുതലാണ്. ലോകത്ത് ഏകദേശം 420 മില്ല്യണ്‍ ആളുകള്‍ പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ടുന്നവരാണ്. ഇന്റര്‍ നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം 2045 ഓടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. വരും കാലഘട്ടത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം 629 മില്ല്യണിലേക്ക് ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ടൈപ്പ്-2 അപകടമേറിയതാണ്. പ്രമേഹത്തിലെ പതിറ്റാണ്ടുകളായി മാറ്റപ്പെടാതെ കിടക്കുന്ന കാറ്റഗറിയാണ് പുതിയ പഠനത്തിന്റെ വെളിച്ചത്തില്‍ വ്യത്യാസം വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻ ചാർജ് വർദ്ധിപ്പിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇനി മുതൽ ഓരോ പ്രിസ്ക്രിപ്ഷനും £8.80 നല്കണം. കൂടിയ നിരക്ക് നിലവിൽ വരുന്നത് ഏപ്രിൽ മുതലായിരിക്കും. 2.3 ശതമാനം വർദ്ധനയാണ് ഗവൺമെൻറ് വരുത്തിയിരിക്കുന്നത്. നിലവിൽ £8.60 ആണ് നിരക്ക്. ഇംഗ്ലണ്ടിൽ മാത്രമേ പ്രിസ്ക്രിപ്ഷന് ചാർജ് ഈടാക്കുന്നുള്ളു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ പ്രിസ്ക്രിപ്ഷൻ സൗജന്യമാണ്. മുൻകൂട്ടി മൂന്നു മാസത്തെ ചാർജായ 29.10 പൗണ്ട് അടയ്ക്കുന്നവർക്ക് നിരക്ക് വർദ്ധനയില്ല. വാർഷിക പ്രിസ്ക്രിപ്ഷൻ ചാർജായ 104 പൗണ്ട് നിരക്കിലും വർദ്ധന വരുത്തിയിട്ടില്ല.

നിരവധി പ്രിസ്ക്രിപ്ഷനുകൾ സ്ഥിരമായി ആവശ്യം വരുന്നവരെ ബാധിക്കാത്ത രീതിയിലാണ് വർദ്ധന നടപ്പാക്കുന്നതെന്ന് ഗവൺമെന്റ് പറഞ്ഞു. കുട്ടികൾക്കും 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക മെഡിക്കൽ കണ്ടീഷൻ ഉള്ളവർക്കും നിലവിൽ ലഭിക്കുന്ന സൗജന്യ പ്രിസ്ക്രിപ്ഷൻ ഇനിയും തുടരും. എന്നാൽ ദീർഘകാല ചികിത്സകൾക്ക് വിധേയരാകുന്നവർക്ക് നിരക്ക് വർദ്ധന സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ചാർജ് വർദ്ധനയ്ക്കെതിരെ കാമ്പയിൻ നടത്തുന്നവർ പറയുന്നു.

രോഗങ്ങൾ മൂലം ഫുൾ ടൈം ജോലി ചെയ്യാൻ കഴിയാത്തവർക്ക് ചെറിയ വർദ്ധന പോലും താങ്ങാനാവില്ല. ചാർജുകൾ ഇളവു ചെയ്തു കൊടുക്കുന്നതിനു പകരം കുറഞ്ഞ വരുമാനമുള്ളവരുടെ മേൽ അവശ്യ സർവീസുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കുന്നത് ശരിയായ നടപടിയല്ല എന്ന് കാമ്പയിനേഴ്സ് പറഞ്ഞു.

ആധുനിക ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറന്ന് ബ്രെയിന്‍ മെഷീന്‍. ഓട്ടിസം ബാധിച്ചവര്‍ക്ക് പരിശീലനം നല്‍കുന്നതിനടക്കം ബ്രെയിന്‍ മെഷീന്‍ ഉപയോഗിക്കാം. ഹൃദയാഘാതം നേരത്തെ അറിയാനുള്ള നാനോ ബയോ സെന്‍സര്‍ എന്ന ഉപകരണത്തിനും സാധ്യതകളേറുകയാണ്.

അമേരിക്കയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോടെക്നോളജിയാണ് ബ്രെയിന്‍ മെഷീനും നാനോ ബയോ സെന്‍സറും വികസിപ്പിച്ചെടുത്തത്. നെറ്റിയോട് ചേര്‍ത്തുവെക്കുന്ന ബ്രയിന്‍ മെഷീന്‍ ഇ.ഇ.ജി തരംഗങ്ങളെ വേര്‍തിരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റോബോര്‍ട്ടിലേക്കെത്തിക്കും. ചിന്തകള്‍ക്കനുസരിച്ചും, കണ്ണിന്‍റെ ചലനങ്ങള്‍ക്കനുസരിച്ചും റോബോര്‍ട്ട് പ്രവര്‍ത്തിക്കും.

തുണിയില്‍ ഘടിപ്പിക്കാവുന്ന നാനോ ബയോ സെന്‍സര്‍ ഹൃദയാഘാതമടക്കമുള്ള അപകടങ്ങളെ കുറിച്ചടക്കം മുന്നറിയിപ്പ് നല്‍കും. സാങ്കേതികവിദ്യ ഇന്ത്യയില്‍ സജീവമാക്കാന്‍ ചെന്നൈയിലെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി ജി.ഐ.എന്‍.ടി ധാരണപത്രം ഒപ്പുവച്ചു.

ന്യൂസ് ഡെസ്ക്

“നഴ്സായി ജോലി ചെയ്ത ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഇനി എൻറെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കണം”. മോണിക്ക ബുൾമാൻ പറയുന്നു. യുകെയിൽ ഏറ്റവും കൂടുതൽ സർവീസുള്ള നഴ്സാണ് മോണിക്ക ബുൾമാൻ. എൻഎച്ച്എസിൽ 66 വർഷം നഴ്സായി ജോലി ചെയ്ത മോണിക്ക റിട്ടയർ ചെയ്യുകയാണ്. എൻഎച്ച്എസിന് നാല് വർഷം പ്രായമുള്ളപ്പോൾ ആണ് മോണിക്ക ബുൾമാൻ സ്റ്റേറ്റ് എൻറോൾഡ് നഴ്സായി ജോലിക്ക് കയറിയത്. എൻഎച്ച്എസ് ആരംഭിച്ചത് 1948 ജൂലൈ 5 നാണ്. 1952 ൽ തൻറെ പത്തൊമ്പതാം വയസിൽ എൻഎച്ച്എസിൽ ട്രെയിനിയായി നഴ്സിംഗ് കരിയർ തുടങ്ങിയ മോണിക്ക ബുൾമാൻ 1957 ൽ സ്റ്റേറ്റ് രജിസ്റ്റേർഡ് നഴ്സ് എന്ന ഇപ്പോഴത്തെ രജിസ്റ്റേർഡ് ജനറൽ നഴ്സിന് തുല്യമായ പോസ്റ്റിൽ നിയമിക്കപ്പെട്ടു.

മോണിക്ക ബുൾമാന് ഇപ്പോൾ പ്രായം 84 ആണ്. ഡെവണിലെ ടോർബെ ഹോസ്പിറ്റലിൽ ഹച്ചിങ്ങ്സ് വാർഡിൽ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എൻഡോസ്കോപി യൂണിറ്റിലെ സ്പെഷ്യലിസ്റ്റ് ഔട്ട് പേഷ്യന്റ് സർജിക്കൽ ക്ലിനിക്ക് ടീമിലെ മെമ്പറാണ് രജിസ്റ്റേർഡ് ജനറൽ നഴ്സായ മോണിക്ക. എൻഎച്ച്എസിലെ തൻറെ ജോലി ജീവിതത്തിലെ തന്നെ ഒരു പ്രധാന അദ്ധ്യായമായിരുന്നുവെന്ന് മോണിക്ക പറയുന്നു. നഴ്സിൻറെ യൂണിഫോം അഴിച്ചു വയ്ക്കാൻ സമയമായി എന്നാണ് കരുതുന്നതെന്ന് അവർ പറഞ്ഞു. നഴ്സായി എന്നും ജോലിയ്ക്ക് വന്നിരുന്ന ആ ദിനങ്ങളിലെ ഓർമ്മകളിൽ നിന്ന് പെട്ടെന്ന് മുക്തമാകാൻ കഴിയില്ലെന്ന് മോണിക്ക കരുതുന്നു.

തൻറെ 66 വർഷത്തെ നഴ്സിംഗ് സേവനത്തിനിടയിൽ ആരോഗ്യ രംഗത്തെ നിരവധി മാറ്റങ്ങൾക്ക് മോണിക്ക ബുൾമാൻ സാക്ഷ്യം വഹിച്ചു. ടെക്നോളജിയുടെ മാറ്റം അത്ഭുതകരമായിരുന്നുവെന്ന് അവർ അഭിപ്രായപ്പെടുന്നു. പേപ്പർ വർക്കുകൾ കൂടിയെങ്കിലും എക്സ് റേ അടക്കമുള്ള ടെസ്റ്റ് റിസൾട്ടുകൾക്ക് നീണ്ട കാത്തിരിപ്പ് ആവശ്യമില്ലെന്നതും ഒരു ബട്ടൺ അമർത്തിയാൽ അത് സ്ക്രീനിൽ തെളിയുമെന്നതും അത്ഭുതകരമായ മാറ്റങ്ങളാണെന്ന് മോണിക്ക പറഞ്ഞു.  യൂണിഫോം പല തവണ മാറി. എന്നാൽ നഴ്സായ തനിക്ക് യൂണിഫോം ഒരു പ്രത്യേക ഗ്ലാമറാണ് തന്നിരുന്നതെന്ന് അവർ സന്തോഷപൂർവ്വം ഓർക്കുന്നു.  1957 ൽ ആദ്യമായി യൂണിഫോമിട്ടപ്പോൾ ഉപയോഗിക്കാനായി വാങ്ങിയ ബെൽറ്റാണ് 66 വർഷത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൻറെപടിയിറങ്ങുമ്പോഴും മോണിക്ക ബുൾമാൻ ഉപയോഗിച്ചിരുന്നത്. പതിനായിരക്കണക്കിന് രോഗികളെയാണ് മോണിക്ക ബുൾമാൻ തൻറെ ആറു ദശകത്തിലേറെ നീണ്ടു നിന്ന കരിയറിൽ ശുശ്രൂഷിച്ചത്.

ലണ്ടനിലെ എൽതാം ഹോസ്പിറ്റലിൽ ആണ് 1952 ൽ നഴ്സിംഗ് ട്രെയിനിയായി  മോണിക്ക തുടക്കമിടുന്നത്. 1954 ൽ സെൻറ് ജോൺസ് ലണ്ടനിൽ ജോലിയാരംഭിച്ചു. സെൻറ് ജോൺസിൽ തീയറ്റർ നഴ്സായി 1959 വരെയും ജോലി ചെയ്തു. പിന്നീട് വിവിധ ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത മോണിക്ക 1968 ൽ ടോർക്വെയിലേയ്ക്ക് ഭർത്താവിനും രണ്ടു പുത്രന്മാരോടുമൊത്ത് താമസം മാറ്റുകയും ഏജൻസി നഴ്സായി കരിയർ തുടരുകയും ചെയ്തു. 1998 ൽ റിട്ടയർമെന്റ് പ്രായമെത്തിയെങ്കിലും കരിയർ തുടരാൻ തന്നെയായിരുന്നു മോണിക്കയുടെ തീരുമാനം. 1998 ലാണ് ടോർബെ ഹോസ്പിറ്റലിൽ ജോലിയാരംഭിച്ചത്.

നല്ല അനുഭവങ്ങളുടെയും സുഹൃദ് ബന്ധങ്ങളുടെയും നീണ്ട നാളുകളാണ് തൻറെ കരിയർ നല്കിയതെന്ന് മോണിക്ക ബുൾമാൻ സന്തോഷത്തോടെ ഓർക്കുന്നു. പുസ്തകങ്ങൾ വായിച്ചും ലോക്കൽ സ്കിറ്റിൽ ക്ലബ്ബിൽ സമയം ചിലവഴിച്ചും റിട്ടയർമെന്റ് ആഘോഷിക്കാനാണ് മോണിക്ക ബുൾമാന്റെ പ്ലാൻ. കുടുംബത്തോടും കൊച്ചുമക്കളോടുമൊപ്പം ബാക്കിയുള്ള ജീവിതം സന്തോഷത്തോടെ കഴിയാനാണ് യുകെയിലെ ഏറ്റവും കൂടുതൽ സർവീസുള്ള നഴ്സിൻറെ ആഗ്രഹം.

ഇ-സിഗരറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. ഇ-സിഗരറ്റുകളുടെ കോയില്‍ ചൂടാക്കുന്ന സമയത്ത് അപകടരമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായും സിഗരറ്റ് വലിക്കുന്ന സമയത്ത് ഇവ ശരീരത്തലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായും പുതിയ പഠനം വ്യക്തമാക്കുന്നു. ഇ-സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം, മാഗ്നീസ്, നിക്കല്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ശ്വാസകോശം, കരള്‍, ഹൃദയം തുടങ്ങിയവയ്ക്ക് ദോഷകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള പദാര്‍ഥങ്ങള്‍ ചിലപ്പോള്‍ കാന്‍സറിന് തന്നെ കാരണമായേക്കാം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ദ്ധ സംഘം ഏതാണ്ട് 56 ഓളം പേരുടെ ഇ-സിഗരറ്റ് ഉപകരണം പരിശോധിച്ചതില്‍ നിന്നും അപകടകരമായ പദാര്‍ഥങ്ങള്‍ ഇവയില്‍ നിന്ന് ഉണ്ടാക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇ-സിഗരറ്റ് ഉപകരണങ്ങളില്‍ നിന്ന് വലിയ തോതില്‍ ജൈവിക വിഷം പടരുന്നതായി വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ചില ഉപകരണങ്ങളില്‍ നിന്നും എയ്റോസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളില്‍ അപകടത്തിന്റെ തോത് ഏകദേശം ഇരുപത് മടങ്ങ് കൂടുതലാണ്. പഠനത്തിനായി തെരെഞ്ഞെടുത്ത ഉപകരണങ്ങളില്‍ നിന്നും കണ്ടെത്തിയ എയ്റോസോള്‍ സാമ്പിളുകള്‍ എന്‍വിറോണ്‍മെന്റ് പ്രോട്ടക്ഷന്‍ ഏജന്‍സി നിര്‍ദേശിച്ചിരിക്കുന്ന ലെഡ് കോണ്‍സെട്രേഷന്‍ അളവിനേക്കാള്‍ കൂടുതലാണ്. ഉപകരണങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിട്ടുണ്ട്.

യുകെയില്‍ ഏകദേശം 10 മില്ല്യണ്‍ ആളുകള്‍ ഇ-സിഗരറ്റുകള്‍ ഉരപയോഗിക്കുന്നതായിട്ടാണ് കണക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരമാണ് ഇ-സിഗരറ്റുകള്‍. ഒരുതരം ദ്രാവകത്തെ ഹീറ്റ് കോയില്‍ ഉപയോഗിച്ച് ചൂടാക്കുമ്പോളാണ് അവ പുക നിര്‍മ്മിക്കുന്നത്. മിക്ക ഇ-സിഗരറ്റുകളും നിക്കോട്ടിന്റെ അംശം കലര്‍ന്നവയാണ്. മുന്‍കാലങ്ങളില്‍ നടന്ന പഠനങ്ങള്‍ ഇ-സ്ിഗരറ്റുകള്‍ സാധരണ പുകവലിയെ അപേക്ഷിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവ് ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇ-സിഗരറ്റ് ഉപയോഗം സാധരണ പുകവലിയേ അപേക്ഷിച്ച് 95 ശതമാനം ദോഷകരമല്ലെന്ന് 2015ല്‍ പബ്ലിക് ഹെല്‍ത്ത് ഇഗ്ലണ്ട് പറഞ്ഞിരുന്നു. എന്നാല്‍ 2015 പുറത്തിറങ്ങിയ ഒരു പഠനം മനുഷ്യ ശരീരത്തിലെ കോശങ്ങളെ ഇ-സിഗരറ്റുകള്‍ ഇല്ലാതാക്കുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരു പഠനത്തില്‍ ഹാര്‍ട്ട് അറ്റാക്കുകള്‍ക്കും സ്‌ട്രോക്കുകള്‍ക്കും ഇവ കാരണമാകുന്നുവെന്നും വ്യക്തമായിരുന്നു.

ആരോഗ്യ മേഖലയിലെ പിഴവുകള്‍ സംഭവിക്കുന്നത് തടയാന്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ നഴ്‌സുമാര്‍ക്ക് അധികാരം നല്‍കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. മെഡിക്കല്‍ രംഗത്ത് നിലനില്‍ക്കുന്ന അധികാരക്രമം മുതിര്‍ന്ന ഡോക്ടര്‍മാരെ പേരെടുത്ത് വിളിക്കുന്നതില്‍ നിന്ന് നഴ്‌സുമാരെ വിലക്കുന്നുണ്ട്. ഓപറേഷന്‍ തീയ്യേറ്ററിലും അതുപോലുള്ള അടിയന്തര സാഹചര്യങ്ങളിലും സംഭവിക്കുന്ന പിഴവുകള്‍ ഇല്ലാതാക്കാന്‍ ഈ അധികാരക്രമം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറയുന്നു. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് ജെറമി ഹണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. പെരെടുത്ത് വിളിക്കാന്‍ ഇപ്പോഴും അധികാരം നല്‍കാത്ത ചുരുക്കം തൊഴില്‍ രംഗങ്ങളില്‍ ഒന്നാണ് ആരോഗ്യ മേഖലയെന്ന് അദ്ദേഹം പറയുന്നു. മെഡിക്കല്‍ രംഗത്ത് ഡോക്ടര്‍ എന്നുമാത്രമാണ് അഭിസംഭോദന രീതി. സര്‍ജന്റെ കാര്യത്തില്‍ അത് മിസ്റ്റര്‍ എന്നുമാണ്.

ചില ഡോക്ടര്‍മാര്‍ പാഴ്‌ച്ചെലവുകള്‍ സൃഷ്ടിക്കുന്നതായും ഇത്തരക്കാര്‍ തെറ്റുകുറ്റങ്ങള്‍ സമ്മതിച്ചു തരാന്‍ മടിയുള്ളവരാണെന്നും ജെറമി ഹണ്ട് ആരോപണം ഉന്നയിച്ചു. ഏതാണ്ട് 9000ത്തോളം ആശുപത്രി മരണങ്ങള്‍ സംഭവിക്കുന്നത് എന്‍എച്ച്എസ്സുകളുടെ പോരായ്മകള്‍ മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടിഷ് എയര്‍വേഴ്‌സ് പൈലറ്റിന്റെ ഭാര്യയായ എലൈന്‍ ബ്രൂമിലി മരണപ്പെടുന്നതിന് മുന്‍പ് നഴ്‌സ് അവര്‍ക്ക് അടിയന്തര ശ്വാസനാള ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു എന്നാല്‍ സര്‍ജനോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള ഭയം കാരണം നഴ്‌സ് മടിച്ചു നില്‍ക്കുകയാണ് ഉണ്ടായതെന്നും ജെറമി ഹണ്ട് ഉദാഹരണമായി പറഞ്ഞു. ഓപറേഷന്‍ തീയ്യേറ്ററുകളില്‍ അധികാരക്രമം നിലനില്‍ക്കുമ്പോള്‍ വീഴ്ച്ച വരുന്നത് തടയാന്‍ രണ്ട് കണ്ണുകള്‍ മാത്രമെ ഉണ്ടാവുകയുള്ളു. എന്നാല്‍ അത്തരം അധികാരക്രമം ഇല്ലെങ്കില്‍ തീയ്യേറ്ററിനുള്ളിലുള്ള എല്ലാ കണ്ണുകളും വീഴ്ച്ച വരുന്നത് തടയാന്‍ പാകത്തിന് നിലകൊള്ളാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

യുകെയിലെ മെഡിക്കല്‍ രംഗത്ത് ഇപ്പോഴും വലിയ രീതിയിലുള്ള അധികാരക്രമം നിലനില്‍ക്കുന്നുണ്ട്. പേരെടുത്ത് അഭിസംഭോദന ചെയ്യുന്നതിന് പകരമായി മിസ്റ്ററെന്നും ഡോക്ടറെന്നും മാത്രം വിളിക്കുന്ന ഒരേയൊരു തൊഴില്‍ മേഖല മെഡിക്കല്‍ രംഗമായിരിക്കും. എന്‍എച്ച്എസിലെ മരുന്നുകള്‍ നല്‍കുന്നതിനുള്ള പിഴവുമൂലം വര്‍ഷത്തില്‍ 22,000ത്തോളം മരണങ്ങള്‍ സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഫാര്‍മസിസ്റ്റുകളുടെ ഇടയില്‍ നിന്ന് വര്‍ഷത്തില്‍ ഏകദേശം 237 മില്ല്യണ്‍ പിഴവുകള്‍ മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഭവിക്കാറുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. ആറില്‍ ഒരു ആശുപത്രിയിലെ രോഗികള്‍ ഇത്തരം പിഴവുകള്‍ക്ക് വിധേയമാകുന്നതായി പഠനത്തില്‍ നിന്നും വ്യക്തമാകുന്നു. തിരിച്ചറിഞ്ഞതിലും ഗുരുതര വീഴ്ച്ചയാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Copyright © . All rights reserved