മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ച കുഞ്ഞിനെ ‘ജിഹാദിയുടെ വിത്ത്’ എന്ന് അധിക്ഷേപിച്ച ഹിന്ദുരാഷ്ട്ര സേവകനെതിരെ ഡിജിപിയ്ക്ക് പരാതി ലഭിച്ചു. ബിനില്‍ സോമസുന്ദരം എന്ന ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനാണ് കുട്ടിയെക്കുറിച്ച് വിഷം ചീറ്റുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇതിനെതിരെ പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായും ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്
“ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി”.
ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് വരുമ്പോള്‍ കേരളം ഒറ്റ മനസുമായി പ്രാര്‍ത്ഥനയിലായിരുന്നു. തെരുവുകളിലെ ജനങ്ങള്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. അതോടെ ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ന്നു. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് പറയുന്നത്.
കേരളത്തിൽ മത്സരിക്കാനും നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാകുന്നത് അഭിമാനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ ശബ്ദം പ്രതിനിധീകരിക്കാനായാൽ അതു വലിയ ഒരു ഭാഗ്യമാകും. കേരളം പല രംഗത്തും മാതൃകയാണ്. വ്യത്യസ്തങ്ങളായ ആശയങ്ങളും ജീവിതരീതികളും പുലരുന്പോൾ തന്നെ പരസ്പരം കരുതാനും സ്നേഹിക്കാനും കഴിയുന്നവരാണ് കേരളീയർ. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റുള്ളവരുടെ ആശയങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് കേരളീയർ. നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ലഭിച്ച അവസരമായി ഞാൻ ഇതിനെ കാണുന്നു. കേരള ചരിത്രം, പാരന്പര്യം ഇവയെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. നിങ്ങളുടെ ഭാഷ പഠിക്കാനും ശ്രമിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
പരിക്കേറ്റു ചികിത്സയിലായിരുന്നിട്ടും പ്രചാരണ രംഗത്തേക്കു ശക്തമായി മടങ്ങിയെത്തിയ ഡോ. ശശി തരൂരിനെ പ്രകീർത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയായ തരൂരിനെ ചേർത്തു നിർത്തിയാണു രാഹുൽ തരൂരിനെക്കുറിച്ചു വാചാലനായത്. കഴിഞ്ഞ ദിവസം തരൂരിന് ഒരപകടം പറ്റിയതായറിഞ്ഞപ്പോൾ തനിക്കു വലിയ വിഷമം തോന്നിയെന്നും എന്നാൽ, പ്രചാരണത്തിനായി ഇവിടെയെത്തുമ്പോൾ കർമനിരതനും ഉൗർജസ്വലനുമായ തരൂരിനെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.തരൂരിനെക്കുറിച്ച് രാഹുൽ പറഞ്ഞ നല്ല വാക്കുകൾക്കെല്ലാം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകർ ആവേശത്തോടെ കയ്യടിച്ചു. പരിക്ക് ഭേദപ്പെടും മുമ്പ് പ്രചാരണരംഗത്തു മടങ്ങിയെത്തിയത് തരൂരിന്‍റെ മനഃശക്തിയാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസ് പാർട്ടിക്കും കേരളത്തിനും കിട്ടിയ അമൂല്യ സമ്പത്താണ് തരൂർ. അതുകൊണ്ട് തരൂരിന്‍റെ വിജയം തലസ്ഥാനത്തെ ജനങ്ങൾ ഉറപ്പു വരുത്തണം. കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ തലസ്ഥാനത്തെ ജനങ്ങളോട് താൻ ഇതാണ് പറയാൻ ആഗ്രഹിക്കുന്നതെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ലെന്ന് രാഹുൽഗാന്ധി ഉറപ്പു നല്കി. രാജ്യത്ത‌് ഒരു നീതി മാത്രമേയുണ്ടാകൂ. അതു പാവപ്പെട്ടവനും പണക്കാരനും ഒരേപോലെയാകണം. കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അവരോടുള്ള താത്പര്യത്തിന്റെ ഫല മാണ്. ആയിരക്കണക്കിനു കർഷകരോടു സംസാരിച്ചശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം ഉൾപ്പെടുത്തിയത്. കർഷകരോട് ആലോചിക്കാതെ അവരുമായി ബന്ധപ്പെട്ട ഒരു തീരുമാനവുമുണ്ടാകില്ല. റബറിന്റെ മിനിമം വില വർധിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകും. മോദി സർക്കാരിന്റെ നയം മൂലം റബർ വില കുത്തനെ ഇടിയുകയായിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
കർഷകർക്കുള്ള നഷ്ടപരിഹാരം, പുത്തൻ സാങ്കേതികവിദ്യയുടെ അവതരണം, സഹായങ്ങൾ ഇക്കാര്യങ്ങളിലൊക്കെ കർഷകരുമായി കൂടിയാലോചന നടത്തും. വിദ്യാഭ്യാസം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ശരിയല്ല. ദരിദ്ര കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം തന്നെ നിഷേധിക്കുന്ന നടപടിയാണിത്. നരേന്ദ്ര മോദി സർക്കാർ വിദ്യാഭ്യാസത്തിനുള്ള സർക്കാർ വിഹിതം വെട്ടിക്കുറച്ചത് ലജ്ജാകരമാണ്. രാജ്യത്തിന്റെ പൊതുവരുമാനത്തിൽ ആറു ശതമാനം വിദ്യാഭ്യാസത്തിനു ചെലവിടണമെന്നതാണ് കോണ്‍ഗ്രസ് നയം: രാഹുൽ പറഞ്ഞു.
ശബരിമല ആചാരം സംരക്ഷിക്കാൻ വിശ്വാസികൾ നടത്തുന്ന സമരത്തിൽ ബിജെപി പാറപോലെ ഉറച്ചുനിൽക്കുമെന്നു ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ. ശബരിമല വിഷയത്തിനുവേണ്ടിയുള്ള സംഘർഷത്തിലായാലും ബിജെപിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽനിന്നു നിരവധി വിധികളുണ്ടായിട്ടും ശബരിമല വിഷയത്തിൽ മാത്രം പിണറായി സർക്കാർ കടുത്ത നിലപാടെടുക്കുകയാണ്.കോടതിവിധിയുടെ മറവിൽ ഭക്തർക്കെതിരേ അക്രമങ്ങളാണു കാണിച്ചത്. രണ്ടായിരം കേസുകളിലായി മുപ്പതിനായിരം ആളുകൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐക്കാരെ പോലീസുകാരാക്കിയാണ് സമരത്തെ തകർക്കാൻ സർക്കാർ ശ്രമിച്ചത്.
ശബരിമലയുടെ പരിപാവനത നശിപ്പിക്കാൻ നടക്കുന്ന ശ്രമത്തിനെതിരേ നടത്തുന്ന പ്രക്ഷോഭത്തിലും സംഘർഷത്തിലും ബിജെപിയുണ്ടാകുമെന്ന് അമിത്ഷാ ആവർത്തിച്ചു. <br> <br> ശബരിമല വിഷയത്തിൽ ആചാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണമായി സുപ്രീംകോടതിയിലെത്തിക്കാൻ ബിജെപി ശ്രമിക്കുമെന്നും പ്രകടനപത്രികയിലും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1,98,155 കോടി രൂപയാണ് വികസനത്തിനായി കേരളത്തിനു നൽകിയത്. വികസന കാര്യത്തിൽ യുപിഎ സർക്കാർ 45,393 കോടിയാണ് അനുവദിച്ചത്. കേരള സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ സമ്പൂർണ പരാജയമാണ്. പ്രളയത്തിന്റെ കാരണം സർക്കാരിന്റെ കഴിവില്ലായ്മയാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പോലും പുറത്തുവന്നിരിക്കയാണ്. കേന്ദ്രസർക്കാർ നൽകിയ സഹായം ഉപയോഗിക്കുന്നതിലും പരാജയമാണ്. പിണറായി സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടതായി അമിത് ഷാ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. വി. മുരളീധരൻ എംപി പ്രസംഗം പരിഭാഷപ്പെടുത്തി.
സ്ഥാനാർഥി സുരേഷ് ഗോപി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ, ബിജെപി നേതാക്കളായ എം.ടി. രമേശ‌്, കെ.പി. ശ്രീശൻ, എം.എസ്. സമ്പൂർണ, ബി. ഗോപാലകൃഷ്ണൻ, പി.എൻ. ഉണ്ണിരാജൻ തുടങ്ങിയവർ പങ്കെടുത്തു. ശബരിമലയെക്കുറിച്ചു പറയാതെ പറഞ്ഞ് സുരേഷ് ഗോപി
യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചതു വഴി വികസനമില്ലാത്ത സംസ്ഥാനമായി കേരളം അധഃപതിച്ചതായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ. കേരളത്തില്‍ ബിജെപിക്ക് അവസരം നല്കിയാല് എന്താണു വികസനമെന്നു ബോധ്യപ്പെടുമെന്നും അമിത്ഷാ പറഞ്ഞു. നെടുമ്പാശേരി അത്താണിയില്‍ സംഘടിപ്പിച്ച എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ തനിക്കുവേണ്ടി നടത്തിയ പൊതുയോഗത്തിൽ ശബരിമലയെക്കുറിച്ച് അമിത്ഷാ വീറോടെ പ്രസംഗിച്ചെങ്കിലും ഒന്നും പറയാൻ പറ്റാത്തതിന്റെ വിഷമം പറയാതെ പറഞ്ഞുതീർത്ത് സുരേഷ് ഗോപി. നിങ്ങൾ ഹൃദയവികാരത്തിന്റെ ഫ്യൂസ് ഉൗരിക്കോളൂ, എന്നാൽ ഒരു കാര്യം ഓർത്തോളൂ, നിങ്ങളുടെ പാർട്ടിയുടെ ഫ്യൂസ് ഉൗരാൻ പോകുകയാണ്. മുമ്പ് തേക്കിൻകാട് മൈതാനത്തു നടത്തിയ ഒരു യോഗത്തിൽ ശബരിമല വിഷയം സംസാരിച്ചതിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ജില്ലാ കളക്ടർ നൽകിയിരുന്നു. ഇതിൽ താൻ ശബരിമല വിഷയത്തിൽ വോട്ടു ചോദിച്ചില്ലെന്നു വ്യക്തമാക്കിയാണ് നോട്ടീസിന് മറുപടി നൽകിയത്.
ഇത്തവണ തൃശൂരിലെ എംഎൽഎ കൂടിയായ മന്ത്രി സുനിൽകുമാറിനെതിരേയായിരുന്നു പ്രസംഗം. കൃഷിയിൽ കേരളം അധഃപതിക്കുകയാണെന്നു സുരേഷ്ഗോപി പറഞ്ഞു. ബിജെപി മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൃഷിരീതികൾ കണ്ടു പഠിക്കണം. മഹാരാഷ്ട്ര യിൽ മൂന്നേകാൽ വർഷംകൊണ്ട് രണ്ടേമുക്കാൽ ലക്ഷം ഹെക്ടറിലാണ് അധിക കൃഷി നടത്തുന്നത്. ഇതൊക്കെ കണ്ട് മന്ത്രി സുനിൽകുമാർ പഠിക്കണമെന്നു സുരേഷ്ഗോപി പറഞ്ഞു. ജയിച്ചാൽ താൻ തൃശൂരിൽ സ്ഥലം വാങ്ങി വീടുവച്ചു താമസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടും ബി ജെ പി ചെയ്ത അത്രയും ദ്രോഹമൊന്നും ഇടതുപാർട്ടികൾ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു ഡി എഫ് പൊതുയോയോഗത്തിലാണ് രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ തലോടുന്ന ഈ പ്രസ്താവന നടത്തിയത്.
ബി ജെ പിയും ആർ എസ് എസും ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ അസ്ഥിവാരം തകർക്കുകയാണ് ചെയ്തത്. എന്നാൽ അത്തരത്തിൽ ഒന്നും ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ആർ എസ് എസും ബി ജെപിയും ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണ്. എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം – രാഹുൽ പറഞ്ഞു. ആര്‍എസ്എസിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ആലപ്പുഴയിൽ നടന്ന പറഞ്ഞു.
ആർഎസ്എസിനെ പ്രതിരോധിക്കാൻ കഴിയുക കോൺഗ്രസ്സിന് മാത്രമാണെന്നും രാഹുൽ ഗാന്ധി കൂട്ടി ചേര്‍ത്തു. ഇടത് പക്ഷത്തിനെതിരെ ഒരക്ഷരം പറയില്ലെന്ന് വയനാട്ടിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോൾ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെക്കൻ കേരളത്തിൽ പത്തനാപുരത്ത് നിന്ന് തുടങ്ങി പത്തനംതിട്ടയിലും ആലപ്പുഴയിലുമെല്ലാം പൊതുയോഗങ്ങളിൽ പങ്കെടുത്തെങ്കിലും ഒരു വിമര്‍ശനവും രാഹുൽ ഇടത് പക്ഷത്തിനെതിരെ പറഞ്ഞതുമില്ല.
കാസര്‍കോഡ് ഉദുമ സ്വദേശി ഹസന്റെ മനസാന്നിധ്യമാണ് കുഞ്ഞു ജീവന്‍ ഒരു കുഴപ്പവും കൂടാതെ ആശുപത്രിയില്‍ എത്താന്‍ കാരണം. ഹസന്റെ മനസ്സ് നിറയെ ആ കുഞ്ഞു മാത്രമായിരുന്നു. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ടാണ് ഹസന്‍ പിന്നിട്ടത്. എല്ലാവരുടെയും പിന്തുണ ഉള്ളത് കൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും നന്ദിയും ഹസന്‍ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനായി മംഗലാപുരത്ത് നിന്നും ഹസന്‍ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലന്‍സ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും എല്ലാത്തിനും സജ്ജരായി നിന്നു.
സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി. ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാന്‍ ഉച്ചയോടെ തിരുത്താനായി സര്‍ക്കാര്‍ ഇടപെട്ടു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയില്‍ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലന്‍സ് 400 കിലോമീറ്റര്‍ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി.
ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസന്‍ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബര്‍ 10ന് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസന്‍
”തിരുവനന്തപുരത്തേക്കായിരുന്നു കുഞ്ഞിനെ കൊണ്ടുപോകേണ്ടിയിരുന്നത്. അന്‍പത് കിലോമീറ്റർ മുൻപാണ് അമൃതയിലേക്കാണെന്ന വിവരം ലഭിച്ചത്”- ഹസ്സൻ പറഞ്ഞു.
ഇത് ഹസ്സന്‍റെ രണ്ടാം ദൗത്യം
ഇതാദ്യമായല്ല ഹസ്സൻ ദേളി ദീർഘദൂര യാത്രകൾ ഏറ്റെടുക്കുന്നത്. 2017 ഡിസംബർ പത്താം തീയതി മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസർഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സൻ അന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമെടുത്താണ് ഹസ്സൻ രോഗിയെ എത്തിച്ചത്.
പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവനായി വഴിയൊരുക്കി കേരളം ഒരുമിച്ചുനിന്നു. അടിയന്തര ഹൃദയശസ്ത്രക്രിയ വേണ്ട നവജാതശിശുവുമായി മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാനായി നാടൊന്നാകെ ഒരുമിക്കുന്ന കാഴ്ച. യാത്രാമധ്യേ ആരോഗ്യമന്ത്രിയുടെ ഇടപെടലില്‍ കുട്ടിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യമേര്‍പെടുത്തി. രാവിലെ പതിനൊന്നിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 400 കി.മീ. അഞ്ചരമണിക്കൂറില്‍ പിന്നിട്ട് ആംബുലന്‍സ് നാലരയോടെ കൊച്ചി അമൃത ആശുപത്രിയിലെത്തി. കാസര്‍കോട് സ്വദേശികളായ സാനിയ– മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് ഒരുക്കിയത്. കുട്ടിയുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും.
കണ്ണൂർ: എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട വികസനമല്ല അക്രമമാണെന്നും അവർ കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരാണാർഥമുള്ള വിജയ സങ്കൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നാണ് മന്ത്രി നിർമ്മലാ സീതാരാമൻ കണ്ണൂരിലെത്തിയത്. പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടതയും പ്രതിരോധമന്ത്രി തുറന്ന് കാട്ടി. ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന കപടതയാണ് സി.പി.എമ്മിനുള്ളത്. എവിടൊക്കെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമുണ്ടോ അവിടൊക്കെ അക്രമവുമുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഈ നാട്ടിൽ നിരവധി പ്രവർത്തകർക്ക് ബലിദാനം ചെയ്യേണ്ടി വന്നത് വ്യത്യസ്ഥമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു എന്നതുകൊണ്ടാണെന്ന് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ സ്മരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ കുടുംബാംഗങ്ങൾ എൻഡിഎക്ക് പിൻതുണയർപ്പിച്ച് നിർമ്മലാ സീതാരാമനോടൊപ്പം വേദിയിലെത്തിയത് പരിപാടിയുടെ മോടി കൂട്ടി. രാവിലെ പത്തരയോടെ കണ്ണൂരെത്തിയ പ്രതിരോധമന്ത്രി ബി.ജെ.പി ഓഫീസിലെ ബലിദാൻ സ്മൃതിയിലും മാരാർജിയുടെ പ്രതിമയിലും കണ്ണൂർ നഗരത്തിലെ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തി.
കൊല്ലം: കേരളം രാജ്യത്തിന് ആകെ മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ മാതൃകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തേയും മാവേലിക്കരയിലേയും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥമാണ് രാഹുല്‍ പത്തനാപുരത്ത് എത്തിയത്.
ഹൃദയവിശാലതയും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ആശയങ്ങളുള്ളതാണ് ഭാരതം. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആശയങ്ങളെയും ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയെന്നും രാഹുല്‍ പറഞ്ഞു.
ഒരാശയമോ ഒരു വ്യക്തിയോ ആണ് രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളോട് യോജിപ്പില്ലാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട‌്: മായാവതിയെയല്ല; വർഗീയ വിഷംതുപ്പുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി അധ്യക്ഷൻ അമിത‌്ഷായെയുമാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ വിലക്കേണ്ടതെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് പറഞ്ഞു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ‌് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളിൽ ജനങ്ങൾ തിരിച്ചടിക്കുമെന്ന‌് ഉറപ്പായപ്പോൾ നരേന്ദ്രമോഡിയും അമിത‌്ഷായും രാഷട്രീയമുതലെടുപ്പിന‌് വർഗീയ വിഷം തുപ്പുകയാണ‌്. മോഡി തമിഴ‌്നാട്ടിൽ പോയി അവിടത്തെ ജീവിത പ്രശ‌്നങ്ങളല്ല കേരളത്തിലെ ശബരിമലയെ കുറിച്ചാണ‌് പറയുന്നത‌്. വർഗീയ വൈര്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പിനാണ‌് ബിജെപിയും ആർഎസ‌്എസും ശ്രമിക്കുന്നത‌്. എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച റാലികൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത‌്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ ബിജെപി ഇന്ത്യയുടെ ഹൃദയം കവർന്നെടുത്തു. ലോകസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച‌് ഭരണഘടനെ തകർക്കാൻ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ‌് മോഡിയുടെത‌്. ജനാധിപത്യം തകർത്തു. മതപരവും ലിംഗപരവുമായ സമത്വം ബിജെപി അംഗീകരിക്കുന്നില്ല. പൗരാവകാശം ഇല്ലാതാക്കുന്നു. മറ്റ‌് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുകൾക്ക‌് മാത്രം രാജ്യത്ത‌് പൗരത്വം നൽകൂവെന്നാണ‌് മോഡി ഭരണം പ്രഖ്യാപിക്കുന്നത‌്. ഡോ. അംബേദ‌്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനയല്ല മനുസ‌്മൃതിയാണ‌് തങ്ങൾ അംഗീകരിക്കുന്നതെന്ന‌് വ്യക്തമാക്കിയവരാണ‌് ആർഎസ‌്എസ‌്. മതേതരത്വം ഇവർ അംഗീകരിക്കുന്നില്ല. തൊഴിലില്ലായ‌്മയും കർഷക ആത്മഹത്യയും പെരുകുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെടുന്നു. അമ്പലത്തിനെയും മതത്തെയും കുറിച്ച‌് മാത്രമാണ‌് ബിജെപി പറയുന്നത‌്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം.
ബിജെപിക്കെതിരെയുളള പോരാട്ടത്തിൽ രാജ്യം നേരിടുന്ന വലിയ ദുരന്തം പ്രധാനപ്രതിപക്ഷ പാർടിയായ കോൺഗ്രസിന‌് യാതൊരു റോളുമില്ല എന്നതാണ‌്. മതത്തെ കൂട്ടുപിടിച്ച‌് വോട്ട‌്നേടാനുള്ള ശ്രമത്തിൽ ബിജെപിയും കോൺഗ്രസും ഒരേ പാതയിലാണ‌്. രാജസ്ഥാനിലും ചത്തിസ‌്ഗഢിലും മധ്യപ്രദേശിലും ബിജെപിയെ പുറത്താക്കി കോൺഗ്രസ‌് വന്നപ്പോൾ വർഗീയതക്കെതിരെ കോൺഗ്രസ‌്നിലപാടെടുക്കുമെന്ന‌് പ്രതീക്ഷിച്ചു. മധ്യപ്രദേശ‌് സർക്കാർ പശുസംരക്ഷണത്തിന്റെ പേരിൽ ബിജെപി നയം പിന്തുടർന്ന‌് കർഷകരായ മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുന്നു. അയോധ്യ വിഷയത്തിൽ സുപ്രീംക്കോടതി തീരുമാനമെടുക്കണമെന്നാണ‌് സിപിഐ എം പറയുന്നത‌്. എന്നാൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ പറയുന്നത‌് അയോധ്യയിൽ ക്ഷേത്രം പണിയുമെന്നാണ‌്.
മതത്തെ രാഷട്രീയത്തിൽ നിന്ന‌് മാറ്റി നിർത്തേണ്ടിന‌് പകരം മതത്തിന്റെ പേരിൽ വോട്ട‌് പിടിക്കുന്ന കോൺഗ്രസ‌് ബിജെപിയുടെ വഴിയിലാണ‌്. മുസ്ലീം, ദളിത‌് വിഭാഗങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകം നടക്കുമ്പോൾ കോൺഗ്രസ‌് എവിടെയായിരുന്നു. ഹരിയാനയിലെ 16 വയസുകാരനായ ജുനൈദിനെ ട്രെയിനിൽ നിന്ന‌് വലിച്ചെറിഞ്ഞ‌് കൊലപ്പെടുത്തിയപ്പോൾ ഉമ്മ സൈറയെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും പോയത‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാരിന്റെ മുഖൃമന്ത്രി പിണറായി വിജയനാണ‌്. ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രിയോ കോൺഗ്രസ‌് നേതാക്കളൊ തിരിഞ്ഞുനോക്കിയില്ല.
കേരളത്തിൽ രാവിലെ ആർഎസ‌്എസ‌് പറയുന്നത‌് വൈകിട്ട‌് രമേശ‌് ചെന്നിത്തല ഏറ്റുപറയുന്നു. ജനവിരുദ്ധ സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും ഒട്ടിനിൽക്കുകയാണ‌്. അംബാനിയുടെയും അദാനിയുടെ നേതൃത്വത്തിലുള്ള കോർപറേറ്റുകൾ ഉണ്ടാക്കുന്ന പ്രത്യേകതരം പശയാണ‌് ഇവരെ ഒട്ടിച്ചുനിർത്തുന്നത‌്. കുത്തുകൾക്ക‌് അനുകൂലമാണ‌് ഇവരുടെ നയങ്ങൾ. മോഡി സർക്കാരും കോൺഗ്രസുകാരും തട്ടിപ്പ‌് നടത്തിയാണ‌് ജനങ്ങളെ കബളിപ്പിക്കുന്നത‌്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും നന്മകൾ ചെയ‌്ത‌് റെക്കൊഡ‌് നേട്ടം കൈവരിച്ച തട്ടിപ്പില്ലാത്ത രാജ്യത്തെ ഏക സർക്കാർ പിണറായി സർക്കാരാണെന്ന‌് ബൃന്ദ പറഞ്ഞു
തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തലക്ക് പരിക്കേറ്റ ശശിതരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദർശിച്ചിതിനിൽ തരൂർ സന്തോഷം പങ്കുവച്ചു. ട്വിറ്റലാണ് നിർമ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിർമ്മല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവ്വമാണെന്നും തരും ട്വിറ്ററിൽ കുറിച്ചു
തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്‍റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.
Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics – great to see her practice it by example! pic.twitter.com/XqbLf1iCR5
— Shashi Tharoor (@ShashiTharoor) April 16, 2019
മലപ്പുറം കൂട്ടിലങ്ങാടി ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേരുടെ നില ഗുരുതരം.പശ്ചിമ ബംഗാളുകാരായ എസ്.കെ. സാദത്ത് , എസ്.കെ. സബീർ അലി, സെയ്ദുൽ ഖാൻ എന്നിവരാണ് മരിച്ചത്. കോൺക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം.
മരിച്ച മൂന്നു പേരുടേയും മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരുക്കേറ്റവരെ സ്വകാര്യശുപത്രികളിലേക്ക് മാറ്റി.