Kerala

ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേയ്ക്കുള്ള സൗദി എയര്‍ലൈൻസ് വിമാനത്തിൽ എയർ ഹോസ്റ്റസിനോട് അശ്ലീല ചേഷ്ട കാണിച്ച് കോട്ടയം സ്വദേശിയായ യാത്രക്കാരൻ. വിമാനത്തിൽ പുകവലിച്ചത് തടഞ്ഞ ക്യാബിൻ ക്രൂ അംഗത്തോടാണ് കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീൻ എന്ന യുവാവ് അപമര്യാദയായി പെരുമറിയത്. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോള്‍ തടഞ്ഞ എയര്‍ഹോസ്റ്റസിനോട് ഇയാള്‍ അപമര്യാദയായി സംസാരിക്കുകയായിരുന്നു.

എന്നാൽ കൂടുതൽ സഹായത്തിനായി മറ്റു ജീവനക്കാരെ എയര്‍ഹോസ്റ്റസ് വിളിക്കാൻ തുടങ്ങുമ്പോള്‍ ഇയാള്‍ പാന്‍റിന്‍റെ സിബ്ബഴിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നുവെന്നാണ് വിവരം.

ഡൽഹി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തയുടൻ വിമാനത്തിലെ ക്രൂ സംഭവം എയര്‍പോര്‍ട്ട് ഓപ്പറേഷൻസ് കൺട്രോള്‍ സെന്‍ററിനെയും തുടര്‍ന്ന് സിഐഎസ്എഫിനെയും വിവരം അറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതൽ നിയമനടപടികള്‍ക്കായി ഡൽഹി പോലീസിന് കൈമാറി.

പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മൃതദേഹം സംസ്കരിക്കാമെന്ന് ഇരു കക്ഷികളും സമ്മതിച്ചു. അഞ്ച് ദിവസത്തിനകം കല്ലറയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ആരോഗ്യവിഭാഗം പരിശോധന നടത്തും.

മെയ് 13-ന് മരിച്ച തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്കാരിക്കാന്‍ വഴിയൊരുങ്ങുന്നത്. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.

തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്കാരിക്കാന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നോ നാളെയോ തീരുമെന്ന് കരുതിയ പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ ഇപ്പോഴും അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുകയാണ്.

ഒടുവില്‍ പ്രശ്നം ശനിയാഴ്ച ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള വഴി തെളിഞ്ഞത്. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സംസ്കാരം നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ആരോഗ്യവിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അറ്റകുറ്റപ്പണി വൈകാൻ സാധ്യതയുള്ളതിനാല്‍ രണ്ട് നിര്‍ദേശങ്ങള്‍ കളക്ടര്‍ മുന്നോട്ട് വച്ചു.ഇതേ ഇടവകയിലെ തൊട്ടടുത്ത ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താം. അല്ലെങ്കില്‍ അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്കരിക്കാം.

രണ്ടാമത്തെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചു. ഇതോടെ പള്ളി അധികൃതര്‍ ഇന്നലെ അറ്റകുറ്റപ്പണി തുടങ്ങി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്ന് കളക്ടറുടെ നിര്‍ദേശം പള്ളി അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് പൊലീസെത്തി അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്പ്പിച്ചു. ഇന്ന് തഹസില്‍ദാരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ കല്ലറയില്‍ കോണ്‍ക്രീറ്റ് നടത്തും. കോണ്‍ക്രീറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം മൃതദേഹം സംസ്കരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.

അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം പിന്നെയും 14 ദിവസം വരെ കാത്തിരിക്കണമെന്ന് താൻ പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും പരാതിക്കാരില്‍ ഒരാളായ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2015-ല്‍ അന്നത്തെ കൊല്ലം കളക്ടര്‍ ഈ സെമിത്തേരിയില്‍ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും പള്ളി അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.

വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം പോയതിനെ ചൊല്ലി ഇരുവരുടെയും കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഏറ്റുമുട്ടി. പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍ സജാഹുദ്ദീനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.

സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെയും യുവതിയെയും ആക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. കൈയ്ക്കു പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സജാഹുദ്ദീൻ ചികിത്സ തേടി. അറസ്റ്റ് ചെയ്തവരിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ വിട്ടയച്ചു. ആറാട്ടുപുഴ സ്വദേശിയുമായുള്ള വിവാഹ റജിസ്ട്രേഷനായി തന്റെ വീട്ടിലുള്ള രേഖകൾ വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ടാണു പാനൂർ സ്വദേശിനി പൊലീസിനെ സമീപിച്ചത്. ഇതു പരിഹരിക്കാനാണു യുവതിയുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തിയത്.

ഇരുവരുടെയും ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയിരുന്നു. രേഖകൾ വീട്ടിലില്ലെന്നു പറഞ്ഞതോടെ ഇരുവിഭാഗത്തെയും രണ്ടു സമയത്തായി സ്റ്റേഷനിൽ നിന്നു പറഞ്ഞുവിട്ടു. എന്നാൽ സ്റ്റേഷന്റെ പരിസരത്തു കാത്തുനിന്ന യുവതിയുടെ ബന്ധുക്കൾ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടികൾക്ക് കാരണക്കാർ ഘടകകക്ഷികൾ ആണെന്ന വിമർശനവുമായി സംസ്ഥാന നേതൃത്വം. ഇക്കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് ചേർന്ന പൂഞ്ഞാർ മണ്ഡലം തെരെഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഘടക കക്ഷികളുടെ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല ഉള്ള വോട്ട് നഷ്ടപ്പെടാനും കാരണമാക്കി എന്നാണ് വിലയിരുത്തൽ. ഇതോടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഘടകകക്ഷികൾക്ക് നൽകുന്ന പ്രാധിനിത്യം ബിജെപി വെട്ടിച്ചുരുക്കിയേക്കും എന്നാണു വിവരം.

തെരെഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ ഏകീകരിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്നുള്ള ബിജെപിയുടെ മോഹം വൃഥാവിലായിരുന്നു. വെള്ളാപ്പള്ളിയുടെ കൈവശമുള്ള ഈഴവ വോട്ടുകൾ പോലും ബിജെപിയ്ക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല നായർ വോട്ടുകളും കോൺഗ്രസ് കൊണ്ടുപോയി എന്നും സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. എൻഡിഎ നേതാക്കളായ പിസി ജോർജ്ജും അൽഫോൻസ് കണ്ണന്താനവും വസിക്കുന്ന മണ്ഡലമായിട്ടുപോലും പത്തനംതിട്ടയിലും ജയിക്കാനായിരുന്നില്ല.

എൻഡിഎയിലേക്ക് വന്ന വെള്ളാപ്പള്ളി നടേശനും പിസി ജോർജ്ജും പാർട്ടിയ്ക്ക് ലഭിച്ചിരുന്ന നിക്ഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണക്കാരായ എന്നാണ് അവലോകന യോഗത്തിൽ കണ്ടെത്തിയത്. മകൻ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വെള്ളാപ്പള്ളി നടേശൻ രുപീകരിച്ച ബിഡിജെഎസ് പാർട്ടിയുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചില്ല. വെള്ളാപ്പള്ളി നടേശന്റെ സിപിഎം അനുകൂല നിലപാടുകളും തിരിച്ചടിയായി.

യുഡിഎഫിലും എല്ഡിഎഫിലും പ്രവേശനം നിഷേധിക്കപ്പെട്ട പിസി ജോർജ്ജ് മുന്നണിയിൽ എത്തിയിട്ടും ശബരിമല വിഷയം കത്തി നിന്ന പത്തനംതിട്ട മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. പിസി ജോർജ്ജിന്റെ പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെടെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു എന്നത് വലിയ നാണക്കേടിന് കാരണമായി. പിസി ജോർജ്ജിന്റെ സ്ത്രീ, മുസ്‌ളീം വിരുദ്ധ നിലപാടുകൾ മണ്ഡലത്തിൽ ബിജെപിയെ പിന്നോട്ടടിപ്പിച്ചു എന്നാണ് അവലോകനയോഗം വിലയിരുത്തിയത്.

തെരഞ്ഞെടുപ്പിന് മുൻപേ പിസി ജോർജ്ജ് നടത്തിയ പ്രസ്താവനകൾ ബിജെപിക്ക് തിരിച്ചടിയായി സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ശേഷം പിസി നടത്തിയ പ്രസ്താവനകളും ബിജെപി അവലോകന യോഗത്തിൽ ചർച്ചയായിരുന്നു. ബിജെപിയിലെ ന്യൂനപക്ഷ മോർച്ചാ നേതാവ് വോട്ടുമറിച്ചെന്ന പിസിയുടെ ആരോപണം സ്വന്തം തട്ടകത്തിൽ ഏറ്റ തിരിച്ചടിയുടെ ജാള്യത മറക്കാനാണ് എന്നാണ് നേതൃത്വം കണ്ടെത്തിയത്. എന്നാൽ പിസിയുടെ ഈ നടപടികൾ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ മകൻ ഷോൺ ജോർജ്ജിന് സീറ്റ് തരപ്പെടുത്തനുള്ള നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്. മത്സരിച്ച മണ്ഡലങ്ങളിൽ പോലും നേട്ടമുണ്ടാക്കാനാവാത്ത ബിഡിജെഎസിൽ നിന്നും നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനും അവലോകന യോഗത്തിനു ശേഷം തീരുമാനമായിട്ടുണ്ട്.

ഇതിനിടയിൽ കെ സുരേന്ദ്രന്‍റെ തോൽവിക്ക് പിന്നില്‍ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് കാലുവാരിയതാണെന്ന ജോർജിൻറെ പ്രസ്താവന വിവാദമായതോടെ ജോർജ് ക്ഷമാപണം നടത്തിയതായി നോബിള്‍ മാത്യു അറിയിച്ചു. സംസ്ഥാന പ്രസിഡണ്ടിനെ അല്ല ജില്ലാ പ്രസിഡണ്ടിനെ ആണ് ഉദ്ദേശിച്ചതെന്നും നാക്കുപിഴച്ചതാണെന്നും ജോർജ് തിരുത്തി

ജോർജിന്‍റെ വിവാദപ്രസ്താവന ബിജെപി സംസ്ഥാന നേതൃത്വത്തെ നോബിൾ മാത്യു അറിയിക്കുകയും ഇതിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ജോർജ് മലക്കം മറിഞ്ഞത്. ബിജെപിയിൽ ഗ്രൂപ്പിസം സൃഷ്ടിക്കാനുള്ള ജോർജിന്‍റെ നീക്കങ്ങൾ കരുതലോടെയാണ് നേതാക്കൾ കാണുന്നത്. വി മുരളീധരൻ മന്ത്രിയാകുമെന്ന് എന്ന് ഉറപ്പായ സാഹചര്യത്തിൽ ആ പക്ഷത്തേക്ക് ചാഞ്ഞ് ശ്രീധരൻ പിള്ളയ്ക്കെതിരെ നീങ്ങാനുള്ള നീക്കങ്ങളാണ് ജോർജ് നടത്തുന്നതെന്നുമുള്ള ആക്ഷേപങ്ങളാണ് ഉയർന്നിരിക്കുന്നത്. പിള്ള പക്ഷത്തുള്ള നോബിള്‍ മാത്യുവിനെ ലക്ഷ്യംവച്ചത് ഇതിൻറെ ഭാഗമാണ് എന്നാണ് കരുതുന്നത്.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നോബിള്‍ മാത്യു ബിജെപിയുടെ നേതാവായി ഉയരുന്നത് തടയിടുക എന്ന ലക്ഷ്യവും ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ കെ സുരേന്ദ്രൻ ജോർജിന്‍റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ജോർജ് ഒറ്റപ്പെടുകയായിരുന്നു. നരേന്ദ്രമോദിയെ എൻഡിഎ കക്ഷി നേതാവായി തെരഞ്ഞെടുത്ത യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിക്കും പിസി തോമസിനും ക്ഷണം കിട്ടിയിട്ടും ജോർജിനു ക്ഷണം ലഭിക്കാത്തതിന് പിന്നിലും ജോർജിൻറെ നിറം മങ്ങിയ പ്രകടനമാണെന്നാണ് കരുതുന്നത്.

ജാതിപറഞ്ഞുള്ള അധിക്ഷേപത്തെത്തുടർന്ന് മുംബൈയിൽ യുവ വനിതാഡോക്ടര്‍ ജീവനൊടുക്കിയസംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. സംഭവംനടന്ന് ദിവസങ്ങൾപിന്നിട്ടിട്ടും പ്രതികളായ സഹപ്രവർത്തകരെ പിടികൂടാൻകഴിയാത്തത് ചൂണ്ടിക്കാട്ടി മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മരണത്തിന് ഉത്തരവാദികളല്ലെന്നും, നീതിലഭിക്കണമെന്നുംകാട്ടി ഒളിവിലുള്ള പ്രതികൾ പൊലീസിന് കത്തെഴുതി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെൻട്രലിലെ സർക്കാർ ആശുപത്രിയായ ബിവൈഎൽ നായർ ആശുപത്രിയിൽ ഇരുപത്തിമൂന്നുകാരിയായ യുവഡോക്ടർ പായൽ സൽമാൻ താദ്വി ആത്മഹത്യചെയ്തത്. സീനിയേഴ്സിൻറെ ജാതീയമായ അതിക്ഷേപത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പിന്നാലെ സൂചനലഭിച്ചു. താദ്വിയുടെ സഹപ്രവർത്തകരായ ഹേമ അഹൂജ, ഭക്തി മെയർ, അങ്കിത ഖണ്ഡൽവൽ തുടങ്ങിയവരുടെ അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആശുപത്രിയിൽവച്ചും വാട്സാപ്പ് ഗ്രൂപ്പിലൂടെയും ഇവർ താദ്വിയെ മോശമായി ചിത്രീകരിച്ചെന്നാണ് കണ്ടെത്തിയത്.

തുടർന്ന് മൂവർക്കുമെതിരെ പൊലീസ് കേസ് എടുത്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ ആരോപണവുമായി താദ്വിയുടെ മാതാവും ബന്ധുക്കളും, സഹപ്രവർത്തകരും രംഗത്തെത്തി. ഗോത്രവര്‍ഗമെന്നുകാട്ടിയുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് നേരത്തെയും താദ്വി പരാതിപറഞ്ഞിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലെക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. എന്നാൽ, സംഭവംനടക്കുന്നതുവരെ ഒരുതരത്തിലുമുള്ള പരാതി ലഭിച്ചിരുന്നില്ല എന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, പ്രതികളായ മൂന്ന് വനിതാഡോക്ടർമാരും മുംബൈ നഗരംവിട്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ ഉടൻ അറസ്റ്റുചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു.

ബിജെപി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ആളാണ് മുൻ ഡിജിപി ടി.പി.സെൻകുമാർ. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകൾ വിവാദവുമാകാറുണ്ട്. എന്നാൽ, ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ സമയത്ത് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ആ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്നും സെൻകുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.

ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കു ചേരേണ്ടതാണ്. ജയ് ഹിന്ദ് !!

കൊച്ചി ബ്രോഡ്‍വേയില്‍ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീ നിയന്ത്രണവിധേയം. ആളപായമില്ല. അഗ്നിശമനസേനയുടേയും നാട്ടുകാരുടേയും ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ പത്തുമണിയോടെയാണ് ക്ലോത്ത് ബസാര്‍ റോഡിലുള്ള കെ.സി.പാപ്പു ആന്‍ഡ് സണ്‍സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. തയ്യല്‍ മെഷീനും അനുബന്ധ യന്ത്രങ്ങളും വില്‍ക്കുന്ന കടയായിരുന്നു ഇത്.

തുടര്‍ന്ന് സമീപത്തെ ഭദ്ര ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണിലേക്ക് തീ പടര്‍ന്നു. പിന്നാലെ സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിലേക്കും തീ പടര്‍ന്നു. മൂന്നു കടകളും കത്തിനശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ബ്രോഡ്‍വേയിലെ ഇടുങ്ങിയ റോഡുകളും വാഹനത്തിരക്കും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.

ഉപജീവനമാർഗം ഒരുനിമിഷംകൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് ബ്രോഡ് വേയിൽ കത്തി നശിച്ച കടകളിലെ ജീവനക്കാർ. രാവിലെ ജോലിക്ക് കയറിയ ഉടനെയാണ് തീപിടുത്തം ഉണ്ടായത്. തീ പടർന്ന ഉടൻ എല്ലാവരും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

രാവിലെ ജോലി ചെയ്ത കട കത്തിയമർന്ന് പോയെന്ന് ഇവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ജോലിക്കിടെ അപ്പുറത്തെ കടയിലെ ജീവനക്കാരാണ് തീ പടരുന്ന വിവരം വിളിച്ചു പറഞ്ഞത്. വലിയ തീ ആണെന്ന് മനസിലാക്കിയതോടെ എല്ലാവരും വേഗം തന്നെ കടകൾക്ക് പുറത്തേക്ക് ഓടി.

ഇനി എന്ത് എന്ന വലിയ ചോദ്യ ചിഹ്നമാണ് ഇവർക്കു മുന്നിൽ. കത്തിയമർന്ന കടകളിലേക്ക് നോക്കി നിൽക്കുന്പോൾ ഇവരുടെ നെഞ്ചിൽ ആശങ്കയുടെ നെരിപ്പോടാണ് എരിയുന്നത്.

തിരുവനന്തപുരം ∙ കേരള കോൺഗ്രസിലെ അധികാരത്തർക്കം നിയമസഭയിലുമെത്തിയതോടെ ജൂൺ ഒൻപതിനകം പുതിയ കക്ഷിനേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് ഇരുവിഭാഗങ്ങൾക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ‘റൂളിങ്’. ഉപനേതാവായ പി.ജെ. ജോസഫിന് അതുവരെ മുൻനിരയിൽ കെ.എം. മാണിക്കുണ്ടായിരുന്ന കക്ഷിനേതാവിന്റെ സീറ്റ് അനുവദിച്ചു. സ്പീക്കർക്കു കത്തു കൊടുത്തതിന്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതോടെ കേരള കോൺഗ്രസ് തർക്കം യുഡിഎഫ് നിയമസഭാകക്ഷിയെ ഉലച്ചു തുടങ്ങി.

കെ.എം. മാണി നിയമസഭയിൽ വഹിച്ചിരുന്ന ‘ലീഡർ’ പദവിക്കു വേണ്ടി അദ്ദേഹത്തിന്റെ വിയോഗത്തെതുടർന്ന് ഉടലെടുത്ത തർക്കത്തിലാണു സ്പീക്കർക്ക് ഇടപെടേണ്ടിവന്നത്. ജോസഫിന് ആ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫും അതിനെ എതിർത്ത് പാർട്ടി വിപ് റോഷി അഗസ്റ്റിനും കത്തു നൽകിയതായി സ്പീക്കർ സ്ഥിരീകരിച്ചു.

ഉപനേതാവ് ഉള്ളതിനാൽ മുൻനിരയിൽ കസേര ക്രമീകരിക്കണമെന്നായിരുന്നു മോൻസിന്റെ കത്ത്. കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ആർക്കും നേതാവായി അംഗീകാരം നൽകരുതെന്നു റോഷിയും ആവശ്യപ്പെട്ടു. കക്ഷി നേതാവിന് അംഗീകാരം നൽകുന്നതു താനല്ല, അതു പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നു സ്പീക്കർ വ്യക്തമാക്കി. മുൻനിരയിലെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല. കക്ഷിനേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് ആ കസേര അനുവദിക്കുന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണ്. കത്തു ലഭിച്ചില്ലെങ്കിലും അതു ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്റെ മൊഴി പുറത്ത്. പൊലീസ് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് വൈദികരുള്‍പ്പെടെ പറഞ്ഞതില്‍ സത്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആദ്യത്യന്റെ മൊഴി.

പൊലീസ് വാഹനത്തില്‍ വച്ച് തന്നെ ഡിവൈഎസ്പി തന്റെ വലത് കവിളത്ത് ശക്തിയായി അടിച്ചതായി ആദ്യത്യന്റെ മൊഴിയില്‍ പറയുന്നു. മുന്‍ സീറ്റില്‍ ഇരുന്നിട്ട് പിറകില്‍ ഇരുന്ന എന്റെ കവിളത്ത് അടിക്കുകയായിരുന്നു. കരണത്തും നെഞ്ചത്തും ശക്തമായി അടിച്ചുവെന്നാണ് മൊഴിയിലുള്ളത്.

‘ആലുവ ഡിവൈഎസ്പിയുടെ ഓഫീസില്‍ നിന്നും ഒരു ഒപ്പിടാനുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിപ്പിച്ചതെന്ന് മൊഴിയില്‍ വ്യക്താമക്കുന്നു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഡിവൈഎസ്പിയുടെ മുറിയില്‍ ഇരുന്നപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്‌തെങ്കിലും എടുക്കാന്‍ വിട്ടില്ല.

പിന്നീട് എന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ ഷര്‍ട്ടും പാന്റ്‌സും ഡി.വൈ.എസ്.പി ഊരിച്ചു. ഭിത്തിയോട് കാല്‍നീട്ടിവച്ച് ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ഇരുന്നു. താന്‍ പറയാതെ വേറെ ആരെയും അവിടേക്ക് കടത്തിവിടരുതെന്ന് ഡി.വൈ.എസ്.പി പോലീസുകാരോട് പറഞ്ഞു. രേഖ കിട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചു. അത് ഞാന്‍ എല്ലാ ദിവസവും പറഞ്ഞിരുന്നു. ഇത് ഞാന്‍ ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്നു ചോദിച്ചു. നാണം കെടുത്താന്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എതെങ്കിലും മീഡിയയില്‍ കൊടുത്താല്‍ പോരെ, പോള്‍ തേലക്കാട്ടിന് ഇമെയില്‍ അയക്കേണ്ട കാര്യമില്ലല്ലോ എന്നു ഞാന്‍ തിരിച്ചു ഡി.വൈ.എസ്.പിയോട് ചോദിച്ചു.

ഡി.വൈ.എസ്.പി ‘നീ സത്യം പറയുന്നോ അതോ എന്നെ കൊണ്ട് മെനക്കെടുത്തുവോ’ എന്ന് ചോദിച്ചു. തുടര്‍ന്ന് എന്റെ കാലില്‍ ചൂരല്‍കൊണ്ട് ആഞ്ഞടിച്ചു. അതിന്റെ പാട് എന്റെ കാലിലുണ്ട്. ഒരു പ്രാവിശ്യം അടിച്ചപ്പോള്‍ വടി ഒടിഞ്ഞുപോയി. വേദനകൊണ്ട് താന്‍ അലറിക്കരഞ്ഞു. വാതില്‍ അടച്ചിട്ടതുകൊണ്ട് ആരും കേട്ടില്ല. താന്‍ ആസ്തമ രോഗിയാണ്. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ ആന്റി ബയോട്ടിക്‌സ് എടുക്കുന്നതുകൊണ്ട് എന്റെ ശരീരം ഒട്ടും ഫിറ്റ് അല്ല എന്ന് പറഞ്ഞു.

എന്റെ അര്‍ദ്ധ നഗ്നമായ ശരീരം കണ്ട് ഡി.വൈ.എസ്.പി അസഭ്യമായ കമന്റ് പറഞ്ഞു. എന്റെ നെഞ്ച് നോക്കിയിട്ട് ‘നീ വേറെ വല്ല പണിക്കും പോകുന്നുണ്ടോ’ എന്ന് ചോദിച്ചു. കയറിവന്ന ഒരു പോലീസുകാരന്‍ ‘എന്തു ശരീരമാടാ ഇത്. പെണ്ണുങ്ങള്‍ക്ക് ഇതിലും നല്ല ശരീരം ഉണ്ടാവുമല്ലോ’ എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കരമായ മാനസിക വിഷമം ഉണ്ടാക്കി’- ആദിത്യന്റെ മൊഴിയില്‍ പറയുന്നു.

രാത്രി കഫെയില്‍ പോയി മെയില്‍ അയച്ചതിന്റെ ഡോക്യുമെന്ററി കോപ്പി എടുത്ത് തിരിച്ചുവരുമ്പോള്‍ വാഹനത്തില്‍ എന്റെ അടുത്തിരുന്ന ഓഫീസര്‍ എന്നെ കുനിച്ചു പിടിച്ച് എന്റെ നട്ടെലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു.

എന്റെ കാലിന്റെ നഖത്തിലും മുറിവുണ്ട്. ഞാന്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നഗ്നനായി കാലും നീട്ടി ഇരിക്കുമ്പോള്‍ ഡി.വൈ.എസ്.പി നിന്നുകൊണ്ട് എന്റെ കാലില്‍ ചവിട്ടുപിടിച്ചു. എന്നിട്ട് എന്റെ ഇടതുകാലിന്റെ വിരലിലെ നഖം വലിച്ചുപറിക്കാന്‍ നോക്കി. നഖത്തില്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ടെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ആദിത്യന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

പട്ടിക്കാട്ട് സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് 5 സെന്റില്‍ താമസിക്കുന്ന കുടുംബത്തെ ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചു. പുലിക്കോട്ടില്‍ ഹോച്ച്മിന്റെ ഭാര്യ ലൈഫി, മക്കളായ ആല്‍ഫിന്‍, അലീന എന്നിവരെയാണ് ആക്രമിച്ചത്. ലൈഫിയുടെ പിതാവ് ഭിന്നശേഷിക്കാരനായ സാമുവലിനെയും ഇവര്‍ ആക്രമിച്ചു. സാമുവലിന്റെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിയിടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണു കൊണ്ടു വന്ന് പറമ്പു നിരത്തുകയും വീട്ടിലെ കിണര്‍ മൂടുകയും ചെയ്തു.

അക്രമം കണ്ട് ചോദിക്കാന്‍ ചെന്ന പരിസരവാസികളേയും ഗുണ്ടകള്‍ വിരട്ടി. അക്രമം കണ്ട് കണ്‍വന്‍ഷന്‍ സെന്ററിന്റെ മുകള്‍നിലയിലുണ്ടായിരുന്നവര്‍ ഫോണില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. എന്നാല്‍ ഗുണ്ടകള്‍ അവിടെയെത്തി എല്ലാവരുടെയും ഫോണുകള്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഓഫിസില്‍ പിടിച്ചുവച്ചു. ഓരോരുത്തരെയായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ നശിപ്പിച്ചശേഷമാണ് ഫോണ്‍ തിരിച്ചുനല്‍കിയത്. ഫോണ്‍ നല്‍കാത്തവരുടെ കയ്യില്‍ നിന്ന് ബലമായി ഫോണ്‍ വാങ്ങി.

തലേദിവസം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയ വിവരം ഇന്നലെ രാവിലെ വീട്ടുകാര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പറമ്പും കിണറും നിരത്തിയ ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും ഗുണ്ടകള്‍ സ്ഥലം കാലിയാക്കിയിരുന്നു. സ്ഥലം ബാങ്കില്‍ നിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടല്‍ ഉടമ പറഞ്ഞതോടെ പൊലീസ് വീട്ടിലെ സ്ത്രീകളെയും ഹോട്ടല്‍ പ്രതിനിധിയെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി.

പരിസരവാസികളും ദൃക്‌സാക്ഷികളും പൊലീസിനോട് അക്രമത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും ഇരുകൂട്ടരുടെയും പേരില്‍ പോലീസ് കേസെടുത്തു.

Copyright © . All rights reserved