Kerala

കൊല്ലം: രാജസ്ഥാന്‍ സ്വദേശികളുടെ മകളെ ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു.

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.

നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. അതേസമയം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

മലബാറിന്റെ സാമുദായിക സമവാക്യങ്ങളെ സമർത്ഥമായി ഉപയോഗിക്കാൻ കഴിയുന്ന നേതാവാണ് കെ.മുരളീധരൻ. മുരളീധരനെ പോലെയുള്ള സ്ഥാനാർതത്ഥി പി.ജയരാജനെ വൻ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. അൽപം വൈകിയാണങ്കിലും വടകരയിൽ ഉചിതമായ സ്ഥാനാർത്ഥിയെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് കെ.മുരളീധരൻ.

ഒപ്പം പതിറ്റാണ്ടുകാലം കോഴിക്കോടിന്റെ ജനകീയ എംപിയായി തുടര്‍ന്നതിന്റെ കരുത്തും തുണയാകും. ഈ കാലത്ത് രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തിച്ചത് വലിയ ബന്ധങ്ങളാണ് ജില്ലയില്‍ മുരളിക്കുള്ളത്. മലബാറിലെ മറ്റു മണ്ഡലങ്ങളിലും മുരളിയുടെ വരവ് സ്വാധീനിക്കും.

തര്‍ക്കത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.മലബാറിലെ ഇഷ്ട രാഷ്ട്രീയ തട്ടകത്തിലേക്ക് വടകര വഴി കെ.മുരളീധരന്റെ രണ്ടാംവരവ്. വടകരയില്‍ അങ്കംജയിച്ചാല്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഒപ്പംനില്‍ക്കുന്ന മലബാറിന്റെ േനതാവായി മുരളീധരന്‍ മാറും.
സേവാദള്‍ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച മുരളീധരന് ആശ്രിത വത്സലനായ അച്ഛന്‍ കരുണാകരന്റെ അനുഗ്രഹം എക്കാലത്തുമുണ്ടായിരുന്നു. 1989ല്‍ കോഴിക്കോട് നിന്നും ലോകസഭയിലേക്ക് കന്നിഅങ്കം, 91ലും 99ലും കോഴിക്കോട് മണ്ഡ‍ലം മുരളീധരനൊപ്പം നിന്നു.

കെപിസിസി ജനറല്‍സെക്രട്ടറിയായും വൈസ്പ്രസിഡന്റായും മുരളീധരന്‍ അതിവേഗം വളര്‍ന്നു. 2001 മുതല്‍ 2004 വരെ കെപിസിസി പ്രസിഡന്റായും കഴിവുതെളിയിച്ചു. എകെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റെങ്കിലും ഉപ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ നിന്നും തോറ്റു. ഗ്രൂപ്പ് പോരില്‍ നേതൃത്വവുമായി പിണങ്ങി മുരളീധരനും കരുണാകരനും 2005ല്‍ കോണ്‍ഗ്രസ് വിട്ടു. ഡിഐസി രൂപീകരിച്ച് ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

വയനാട്ടില്‍ മുന്നണിബന്ധങ്ങളില്ലാതെ മത്സരിച്ചു തോറ്റെങ്കിലും ലക്ഷത്തിനടുത്ത് വോട്ട്നേടി. എന്‍സിപി ലയനവും പുറത്താക്കലും കഴിഞ്ഞ് 2011ല്‍ മാതൃപ്രസ്ഥാനത്തില്‍ തിരിച്ചെത്തിയതും കരുത്തനായി തന്നെ. കാലം പാഠം പഠിപ്പിച്ചുവെന്ന് മുരളീധരന്‍ പാര്‍ട്ടിവിട്ടകാലത്തെ കുറിച്ച് പറായാറുണ്ട്. വട്ടിയൂര്‍ക്കാവിലെ വിജയം മുരളീധരനെ പാര്‍ട്ടിയില്‍ വീണ്ടും ഉന്നതനാക്കി. കെപിസിസി പ്രചരണ കമ്മിറ്റിയുടെ െചയര്‍മാനായി ഹൈക്കമാന്റ് നിശ്ചയിച്ചതും മുരളീധരനുള്ള അംഗീകാരമായി.

വടകരയില്‍ പി ജയരാജനെ വീഴ്ത്താനുള്ള വലിയ ദൗത്യം മുരളീധരനെ ഏല്‍പിക്കുന്നതും അദേഹത്തിനുള്ള അംഗീകാരമാണ്. ഈ അഗ്നിപരീക്ഷയില്‍ ജയിച്ചുകേറിയാല്‍ പാര്‍ട്ടിയില്‍ കെ കരുണാകരന്റെ പിന്‍ഗാമിയായി മുരളീധരന്‍ പുനപ്രതിഷ്ഠിക്കപ്പെടും.

വടകര തര്‍ക്കത്തില്‍ ഇടപെട്ട് ലീഗും മുതിര്‍ന്ന നേതാക്കളും രംഗത്ത്‌ എത്തിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. ഉമ്മന്‍ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചു. മല്‍സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ചുനിന്നു. വടകരയില്‍ മല്‍സരിക്കാന്‍ കെ.പി.സി.സി അധ്യക്ഷനുമേല്‍ സമ്മര്‍ദം തുടരുന്നുതിനിടെയാണ് തീരുമാനം.

കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാറിന്റെ പേരും വടകരയില്‍ പരിഗണനയിലുണ്ടായിരുന്നു. വിഎം സുധീരന്‍ അടക്കം ധാരാളം നേതാക്കളെയും പാര്‍ട്ടി സമീരിച്ചു. വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. രക്തസാക്ഷികളെ ഒാര്‍ത്തെങ്കിലും വടകര മണ്ഡലത്തെ ഗൗരവത്തോടെ കാണണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പത്തനംതിട്ട മണ്ഡലത്തിനായുള്ള തർക്കം രൂക്ഷമായതോടെ തീരുമാനം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് വിട്ടു. കേരളത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായി. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ മൽസരിപ്പിക്കാൻ സമ്മർദം ശക്തമാണ്. ആർ എസ് എസ് നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. അൽഫോൺസ് കണ്ണന്താനം, ടോം വടക്കൻ എന്നിവരും മൽസര രംഗത്തുണ്ടാകും.

ന്യൂഡല്‍ഹി: കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കെപിസിസി നിര്‍വാഹക സമിതിയില്‍പ്പെട്ടവര്‍ അടക്കം ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. പേര് കേട്ടാല്‍ അതിശയം തോന്നുന്ന പലരും ബിജെപിയില്‍ ചേരാന്‍ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ളയെ കണ്ട ശേഷം ടോം വടക്കനും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശീധരന്‍ പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും. സംസ്ഥാന ഘടകം തയ്യാറാക്കിയ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന ബിജെപി സ്ഥാനാര്‍ഥി പട്ടിക വീണ്ടും മാറിമറിയുന്നു. പ്രമുഖ നേതാക്കളായ പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും എംടി രമേശും പട്ടികയില്‍ ഇല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ നിന്നാവും മത്സരിക്കുക. പത്തനംതിട്ട സീറ്റിനായി സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശക്തമായി രംഗത്തുണ്ടായിരുന്നു. തര്‍ക്കം മുറുകിയതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ ആറ്റിങ്ങളിലേക്കും കണ്ണന്താനത്തെ കൊല്ലത്തേക്കും മാറ്റുകയായിരുന്നുവെന്നാണ് സൂചനകള്‍. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ളയായിരിക്കും സ്ഥാനാര്‍ത്ഥി.

കൊല്ലത്തേക്കു നേരത്തെ പരിഗിണിച്ചിരുന്ന സിവി ആനന്ദബോസ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഇവിടേക്കു കണ്ണന്താനത്തെ പരിഗണിച്ചത്. അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ എത്തിയ ടോം വടക്കന്‍ എറണാകുളത്തായിരിക്കും ജനവിധി തേടുക. വടക്കു താത്പര്യം തൃശൂര്‍ ആയിരുന്നെങ്കിലും ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സഖ്യകക്ഷിയായ ബിഡിജെഎസ് തയാറായില്ല. തൃശൂരില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാവും.

പത്തനംതിട്ടയിലും കോഴിക്കോട്ടുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെ പരിഗണിച്ചിരുന്നത്. കോഴിക്കോട് സീറ്റ് ബിഡിജെഎസുമായി വച്ചുമാറാനാണ് ഒടുവിലുള്ള ധാരണ. ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു സൂചനകള്‍. ആദ്യവട്ട ചര്‍ച്ചകള്‍ ഈ നിലയ്ക്കു പുരോഗമിച്ചെങ്കിലും കെ സുരേന്ദ്രന്‍ മത്സര രംഗത്ത് ഇല്ലാതാവുന്ന സാഹചര്യം വന്നതോടെ ചര്‍ച്ചകള്‍ വഴിമാറുകയായിരുന്നു. ശബരിമല സമരത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്രന്‍ തെക്കന്‍ കേരളത്തില്‍ എവിടെയെങ്കിലും സ്ഥാനാര്‍ത്ഥിയാവണം എന്നാണ് നേതൃത്വത്തിന്റെ താത്പര്യം. പത്തനംതിട്ടയ്ക്കാണ് സുരേന്ദ്രന്‍ തീവ്രശ്രമം നടത്തിയതെങ്കിലും സംസ്ഥാന പ്രസിഡന്റ് തന്നെ ഈ സീറ്റില്‍ താത്പര്യം പ്രകടിപ്പിച്ചു രംഗത്തുവരികയായിരുന്നു.

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി മകളെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. പതിമൂന്ന് വയസുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ടുപോയത് . ഇന്നലെ രാത്രിയാണ് ഓച്ചിറ വലിയകുളങ്ങര എന്ന ഭാഗത്ത് വിഗ്രഹങ്ങളും മറ്റും വിൽക്കുന്ന മാതാപിതാക്കളുടെ മകളെ തട്ടികൊണ്ടുപോയത്. സംഭവം നടന്നതിന് പിന്നാലെ തന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

നാലംഗ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ടുകൾ. ഇവർ വിഗ്രഹങ്ങൾ വിൽക്കുന്നതിന് തൊട്ടടുത്തായി ഷെഡ് കെട്ടിയായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് നാല് യുവാക്കൾ മാതാപിതാക്കളെ ക്രൂരമായി തല്ലിച്ചതച്ച ശേഷം പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയതെന്ന് ഇവർ പോലീസിൽ ഇന്ന് രാവിലെ പരാതി നൽകുകയായിരുന്നു.

പക്ഷെ നേരമിത്രയും പിന്നിട്ടിട്ടും തട്ടികൊണ്ടുപോയ സംഘത്തെ പിടികൂടാൻ പോലീസിന് കഴിയാത്തത് ഗുരുതര വീഴ്ചതന്നെയാണ്. തുടർന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പൊലീസ് അന്വേഷണം തന്നെ തുടങ്ങിയത്. കൊല്ലം എ സി പിയുടെ നേതൃത്വത്തിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്.

ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ചു. അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകി. പ്രദേശവാസികളായ നാല് യുവാക്കളാണ് ഉപദ്രവിക്കാറുള്ളതെന്നും അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അച്ഛനമ്മമാർ പറയുന്നു. ഇതുവരെയും പെൺകുട്ടി എവിടെയാണെന്ന കാര്യത്തിൽ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിക്കാത്തത് കുട്ടിയുടെ ജീവന് തന്നെ ആപത്തുണ്ടാക്കുമോ എന്ന് മാതാപിതാക്കൾ ഭയപ്പെടുന്നുണ്ട്.

നാട്ടുകാരും മറ്റും വലിയ രീതിയിൽ തന്നെ പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു ശേഷമാണ് പോലീസ് അന്വേഷണത്തിനുപോലും മുതിർന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരങ്ങൾ. ഇതിനു മുമ്പും മാതാപിതാക്കളെയും മകളെയും ചിലർ ശല്യപ്പെടുത്തിയിരുന്നതായി പോലീസിൽ പരാതി നൽകിയിരുന്നതായി അറിയാൻ സാധിക്കുന്നു. ഇന്നലെ മാതാപിതാക്കളെ മർദ്ദിച്ച് ഉപേക്ഷിച്ച സ്ഥലത്ത് നിന്നും കരുനാഗപ്പള്ളി ആശുപത്രിയിൽ എത്തിച്ച ശേഷം മാതാപിതാക്കൾ വീണ്ടും ഇവിടെ എത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. പോലീസ് കൂടുതൽ മൊഴി രേഖപ്പെടുത്തും.

മാതാപിതാക്കൾ നാട്ടുകാരോട് പറഞ്ഞത് പ്രദേശവാസികളായ ചിലർ തങ്ങളെ ശല്യപ്പെടുത്തിയിരുന്നു. ആ നാലുപേർ തന്നെയാണ് മകളെ ഇപ്പോൾ തട്ടിക്കൊണ്ടുപോയതെന്നുമാണ്. പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പെൺകുട്ടി ഇപ്പോൾ എവിടെയുണ്ടെന്നതുൾപ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.

സ്ഥാനാര്‍ഥിയെക്കിട്ടാതെ വലഞ്ഞ് പ്രതിസന്ധിയുടെ ക്ലൈമാക്സിലെത്തിയ വടകര അങ്കത്തില്‍ കെ.മുരളീധരന്‍റെ എന്‍ട്രി സൂപ്പര്‍ ട്വിസ്റ്റായി. പോരാളിയുടെ വീരപരിവേഷവുമായാണ് മുരളീധരന്‍ തിരുവനന്തപുരത്തുനിന്ന് വടകരയിലേക്ക് വണ്ടി കയറുന്നത്. മുല്ലപ്പളളിക്കു പകരക്കാരനായി പരിഗണിച്ച ചില ദുര്‍ബലമായ പേരുകള്‍കേട്ട് നിരാശരായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഈ പോക്കുപോയാല്‍ പി.ജയരാജന്‍ വടകര തൂത്തുവാരുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ളാദിക്കുകയും ചെയ്തു. വടകരയിലെ തീരുമാനം കേരളത്തിലാകെ യുഡിഎഫിനെ ക്ഷീണിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതിയിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മുരളിയുടെ രംഗപ്രവേശം. വടകരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് മുല്ലപ്പള്ളിയുടെ മാത്രം ബാധ്യതയായി മാറിയിരുന്നു. മുല്ലപ്പള്ളി നന്നേ വിയര്‍ത്തു. വടകരയില്‍ മല്‍സരിക്കാന്‍ വീണ്ടും സമ്മര്‍ദ്ദമേറി. വി.എം.സുധീരന്‍ അടക്കം പലര്‍ക്കും വിളി പോയി.

ഒടുവില്‍ മുല്ലപ്പള്ളിയെ വെട്ടിലാക്കിയെന്ന് കരുതിയ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെ മുരളിയെ വിളിച്ചു. അദ്ദേഹം സമ്മതംമൂളി. ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന് പറഞ്ഞത് ശരിയായി– വടകരയില്‍ തുറുപ്പുചീട്ട് തന്നെ ഇറക്കി കോണ്‍ഗ്രസ്. കോഴിക്കോടിന്‍റെ മുന്‍ എം.പിയായ മുരളീധരന്‍ മലബാറിന് സുപരിചിതന്‍. ഇടവേളയ്ക്കുശേഷം മുരളിയുടെ രണ്ടാംവരവ് നാടുവിട്ടുപോയ നായകന്‍റെ തിരിച്ചുവരവുപോലെ നാടകീയം.

പാര്‍ട്ടിക്കുവേണ്ടി മല്‍സരിക്കാന്‍ തയാറെന്ന് കെ. മുരളീധരന്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിളിച്ചു. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് അവരെ അറിയിച്ചു. എതിരാളി ആരെന്നത് പ്രശ്നമല്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വയനാട്ടില്‍ ടി.സിദ്ദിഖ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രഖ്യാപനം വൈകാതെയുണ്ടാകും. സ്ഥാനാര്‍ഥിയാവാന്‍ മുരളീധരന്‍ സമ്മതിച്ചെന്ന് മുല്ലപ്പള്ളി സ്ഥിരീകരിച്ചു. ആരായാലും ജയിക്കും, മുരളിയായാല്‍ വിജയം അനായാസമെന്നും അദ്ദേഹം പറഞ്ഞു. അന്തിമതീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും.
യുഡിഎഫില്‍ മൂന്ന് എംഎല്‍എമാര്‍ സ്ഥാനാര്‍ഥികള്‍ ആയതോടെ ഇടതുമുന്നണിയില്‍ നിന്ന് ആറുമടക്കം ഒമ്പത് എംഎല്‍എമാര്‍ ആരെ മല്‍സരിക്കുന്നു. തര്‍ക്കത്തിനും ആശങ്കകള്‍ക്കുമൊടുവിലാണ് കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത്.

ലോകത്തെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നാസ. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സ്ഫോടനം ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിൽ സംഭവിച്ചതായിട്ടാണ് പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ഡിസംബറിലാണ് ഇൗ വലിയ പൊട്ടിത്തെറി നടന്നത്. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റൻ പാറയാണ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതായിരുന്നെന്നും ശാസ്ത്രഞ്ജർ പറയുന്നു.ഇതിന്‍റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് നിഗമനം.

32കിലോ മീറ്റര്‍/സെക്കന്‍റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നുവെന്നും പറയുന്നു. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു. ഇതിന്‍റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്. ഇത് കടലില്‍ അയതിനാല്‍ വലിയ ആഘാതങ്ങൾ ഉണ്ടായില്ലെന്നാണ് ശാസാത്രഞ്ജരുടെ അഭിപ്രായം

 

കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ സ്ഥാർഥി ചിത്രം ഏകദേശം തെളിഞ്ഞുകഴിഞ്ഞു. ഈ അവസരത്തിൽ എൽഡിഎഫിലും യുഡിഎഫിലുമായി നാലുവനിതകളാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ മൽസരിക്കുന്നത്. എണ്ണത്തില്‍ കുറവെങ്കിലും മികവില്‍ മുന്‍പിലാണ് ഈ നാലു സ്ത്രീകളും.

വീണാ ജോർജ്

സാധ്യതകളുണ്ടെങ്കിലും എന്നും പ്രവചനാതീതമായ മണ്ഡലമാണ് പത്തനംതിട്ട. പത്തനംതിട്ടയിൽ വീണാ ജോർജിനെ മൽസരിപ്പിക്കുന്നതിലൂടെ ആറന്മുളയിലെ വിജയചരിത്രം ആവർത്തിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.

ആറന്മുളയിൽ നിയമസഭാ മണ്ഡലത്തിൽ വീണാ ജോർജിനെ ഇറക്കി വിജയിച്ച അതേ തന്ത്രം തന്നെയാണ് സിപിഎം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും ലക്ഷ്യമിടുന്നത്. പരമ്പരാഗതമായുള്ള യുഡിഎഫ് വോട്ട് സങ്കേതങ്ങളിലേക്ക് കടന്നുചെല്ലുകയാണ് തന്ത്രം. മണ്ഡലത്തിലെ ഭൂരിപക്ഷ വോട്ടുകേന്ദ്രങ്ങളായ ന്യൂനപക്ഷ വോട്ടുകളിലാണ് ഇടതുമുന്നണി കണ്ണുവയ്ക്കുന്നതെന്ന് ചുരുക്കം.

ശബരിമല ഉൾപ്പടെയുള്ള എതിർ ഘടകങ്ങളിൽ തൊടാതെ വികസനത്തിൽ ഊന്നിയുള്ള പ്രചാരണമാണ് വീണാ ജോർജ് നടത്തുന്നത്.

പുതിയ കാലത്തെ വോട്ടർമാർക്ക് വികസനത്തെക്കുറിച്ചാണ് ചർച്ച വേണ്ടതെന്നും ആ ചർച്ചയിൽ യുഡിഎഫിന്റെ വോട്ട് ഇളക്കാമെന്നും ഇടതുമുന്നണി പത്തനംതിട്ടയിൽ പയറ്റുന്ന തന്ത്രം.

പതിറ്റാണ്ടുകളായി വികസനമെത്താതെ കിടന്ന ആറൻമുളയിൽ താൻ എത്തിയതിന് ശേഷം വന്ന വികസനത്തെ അക്കമിട്ട് നിരത്താനും വീണാ ജോർജ് മടിക്കുന്നില്ല. സാധാരണ ഒരു നിയമസഭാ മണ്ഡലത്തിൽ 5 വർഷം കൊണ്ട് 30 കോടിയുടെ റോഡ് വികസനമാണ് ഉണ്ടാകുന്നതെങ്കിൽ 2 വർഷം കൊണ്ട് 350 കോടിയാണ് റോഡ് വികസനത്തിന് എത്തിച്ചതെന്ന് വീണ പറയുന്നു.

അധ്യാപിക, മാധ്യമപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തും രാഷ്ട്രീയഗോദയിലേക്ക് എത്തിയ വീണയ്ക്ക് മുതൽക്കൂട്ടാണ്. ആറന്മുളയിൽ മൽസരത്തിനിറങ്ങുമ്പോൾ രാഷ്ട്രീയ അടവുകൾ അത്രയൊന്നും പരിശീലിച്ചിട്ടില്ലാത്ത വീണ ഇത്തവണ ഇറങ്ങുന്നത് എംഎൽഎയുടെ അനുഭവസമ്പത്തും കൊണ്ടാണ്.

പി.കെ ശ്രീമതി

സ്ഥാനാർഥിത്വം മുൻപേ ഉറപ്പിച്ച ശ്രീമതി 5 വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ബോർഡുകളുമായി പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു. 2009ൽ 43,151 വോട്ടിനു യുഡിഎഫ് ജയിച്ച കണ്ണൂരിൽ 2014ൽ നേടിയ അട്ടിമറി വിജയം തന്നെയാണു ശ്രീമതിയുടെ അനുകൂലഘടകം. ചരിത്രത്തിലാദ്യമായി കണ്ണൂർ നഗരസഭയിൽ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടതും 35 വർഷത്തിനു ശേഷം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചതുമെല്ലാം ആ അട്ടിമറിക്കു ശേഷമായിരുന്നു. കണ്ണൂർ നഗരം കേന്ദ്രീകരിച്ചുള്ള ശ്രീമതിയുടെ പ്രവർത്തനങ്ങളും ഈ വിജയങ്ങൾക്കു പിന്നിലുണ്ടെന്നാണു പാർട്ടി വിലയിരുത്തൽ.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ 7 നിയമസഭാ മണ്ഡലങ്ങളിൽ 2016ലെ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ, ധർമടം, തളിപ്പറമ്പ്, കണ്ണൂർ മണ്ഡലങ്ങളിൽ എൽഡിഎഫാണ് വിജയിച്ചത്. പക്ഷേ ഇതിൽ കണ്ണൂർ ഒഴികെയുള്ള 3 മണ്ഡലങ്ങളിൽ മാത്രമേ സിപിഎമ്മിനു നിർണായക സ്വാധീനമുള്ളു. അതിനാൽ രാഷ്ട്രീയേതര വോട്ടുകൾ കൂടി സമാഹരിച്ചാലേ വിജയിക്കാനാകൂവെന്നു പാർട്ടി കണക്കുകൂട്ടുന്നു. ഇതും ശ്രീമതിക്ക് അനുകൂലമായി. പരമ്പരാഗതമായി യുഡിഎഫിനെ പി‍ന്തുണച്ചിരുന്ന ചില വിഭാഗങ്ങളുടെ പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം ഉറപ്പാക്കിയതു ശ്രീമതി വഴിയായിരുന്നു.

ശ്രീമതിയുടെ എതിരാളി കോണ്‍ഗ്രസിന്റെ കെ സുധാകാരനാണ്. ജില്ലയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്താന്‍ ശ്രീമതിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ വിജയം നില നിര്‍ത്തുകയെന്ന ദൗത്യമാണ് ശ്രീമതിക്കുള്ളത്.

ഷാനി മോൾ ഉസ്മാൻ

ആലപ്പുഴയിൽ എൽഡിഎഫിന്റെ സ്ഥാനാർഥി എം.എ ആരിഫിനെതിരെയാണ് ഷാനിമോൾ മൽസരിക്കുന്നത്. ആദ്യമായി സ്വന്തം മണ്ഡലത്തിൽ നിന്ന് തന്നെ ഷാനി മോൾ മൽസരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അഭിഭാഷകയെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷാനിമോൾ ആലപ്പുഴയക്ക് സുപരിചിതയാണ്.

ആലപ്പുഴ എസ്‌ഡി കോളജ് വിദ്യാർഥിനിയായിരിക്കേ 1983ലാണ് ഷാനിമോൾ കെഎസ്‌യുവിലൂടെ രാഷ്‌ട്രീയരംഗത്തെത്തിയത്. പിന്നീട് ഒരു വ്യാഴവട്ടക്കാലത്തോളം കെഎസ്യു സംസ്‌ഥാന ഭാരവാഹിയായി. തുടർന്ന് കേരള സർവകലാശാലാ സെനറ്റ് അംഗമായ ഷാനിമോൾ എൽഎൽബി വിദ്യാർഥിനിയായിരിക്കേ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് വി.എസ്. അച്യുതാനന്ദന്റെ നാടായ പുന്നപ്രയിൽ സിപിഎം സ്‌ഥാനാർഥിയെ അട്ടിമറിച്ച് ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2000ൽ ആലപ്പുഴ നഗരസഭാധ്യക്ഷ ആകുമ്പോൾ ജില്ലയിൽ ഈ സ്‌ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഷാനിമോൾ.

2002 മുതൽ മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷയായിരുന്ന ഷാനിമോൾ അടുത്തിടെയാണ് ഈ സ്‌ഥാനമൊഴിഞ്ഞത്. നിലവിൽ എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ മത്സരിച്ചിരുന്നു. 2009ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചെങ്കിലും നിരസിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ എഐസിസി സെക്രട്ടറി കൂടിയാണ് ഷാനിമോൾ ഉസ്‌മാൻ.

രമ്യ ഹരിദാസ്

അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് നടന്നു കയറിയത്. ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ ഉറപ്പിക്കുമ്പോള്‍ അത് കഴിവിനുള്ള അംഗീകാരം കൂടിയാകുന്നു. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. 29 മത്തെ വയസ്സിൽ ഈ പദവിയില്‍. രാഹുല്‍ കണ്ടെടുത്ത നേതാവ് എന്ന തലക്കെട്ടിലാകും രമ്യ വരുംനാളുകളില്‍ കോണ്‍ഗ്രസില്‍ ഇടമുറപ്പിക്കുക.

∙ ജവഹർ ബാലജനവേദിയിലൂടെ കടന്നു വന്ന് കെ എസ് യു വിലൂടെ വളർന്ന യൗവ്വനം

∙ യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് പാർലമെന്റ് സെക്രട്ടറി ആയി

∙ ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ

∙ കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007 ലെ പൊതു പ്രവർത്തക അവാർഡ്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 6 വർഷം മുന്‍പ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴി പാര്‍ട്ടിയുടെ ശ്രദ്ധ നേടി. 4 ദിവസമായി നടന്ന പരിപാടിയിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ രാഹുലിന്റെ അടക്കം ശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ രാഹുലിന്റെ പ്രത്യേക ടീമിൽ ഇടം. ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തു. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുത്തു.

∙ ബി എ മ്യൂസിക് ബിരുധദാരി

∙ ജില്ലാ സംസ്ഥാന സ്കൂൾ കലോൽത്സവ നൃത്ത സംഗീത വേദികളിൽ നിറഞ്ഞു നിന്ന കലാകാരി

∙ കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പിപി ഹരിദാസിന്റെയും രാധയുടെയും മകൾ ആണ് രമ്യ ഹരിദാസ്.

ആറ്റിങ്ങൽ: പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളി ഹോളോബ്രിക്‌സ് കമ്പനിയുടെ താമസസ്ഥലത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ചിത്രം പോലീസിന് ലഭിച്ചു. പശ്ചിമബംഗാൾ ജൽപായ്ഗുരി ജില്ല സ്വദേശിയായ ബിമൽ(33)ആണ് ഞായറാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ജൽപായ്ഗുരി സ്വദേശി അമലിനെ(25) സംഭവത്തിനു ശേഷം കാണാതായിട്ടുണ്ട്. ഇയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളുടെ ചിത്രമാണ് ചൊവ്വാഴ്ച രാത്രി പോലീസ് പുറത്തുവിട്ടത്.

ആറ്റിങ്ങൽ പൂവമ്പാറ-മേലാറ്റിങ്ങൽ റോഡിന് സമീപം പ്രവർത്തിക്കുന്ന എ.എം.ഹോളോബ്രിക്‌സിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ബിമൽ. മൂന്നാഴ്ച മുമ്പാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്. പശ്ചിമബംഗാളിൽ നിന്നെത്തി ചെറുവള്ളിമുക്കിൽ സ്ഥിരതാമസമാക്കിയിട്ടുള്ള രാഹുൽ എന്നയാളാണ് ബിമലിനെ ഹോളോബ്രിക്‌സ് കമ്പനിയിലെത്തിച്ചത്. ബിമലാണ് രണ്ടാഴ്ച മുമ്പ് അമലിനെ ഇവിടെ ജോലിക്ക് കൊണ്ടുവരുന്നത്.

സ്ഥാപനം നടത്തുന്ന മോഹൻകുമാർ ഇവരുടെ ഒരു വിവരങ്ങളും സൂക്ഷിച്ചിരുന്നില്ല. കാണാതായയാളുടെ ഫോൺനമ്പർപോലും ഉടമയുടെ കൈയിലുണ്ടായിരുന്നില്ല. ഇത് പോലീസിനെ ഏറെ വലച്ചു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകവിവരം നാടറിയുന്നത്. ബർമുഡയും ടീഷർട്ടും ധരിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു ബിമലിന്റെ മൃതദേഹം. കഴുത്തിന്റെ വലതുവശത്ത് വൃത്താകൃതിയിൽ തുളഞ്ഞുകയറിയ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മുഖം തോർത്തുകൊണ്ട് മറച്ച നിലയിലായിരുന്നു.

മുറിയിൽനിന്ന്‌ മദ്യം വാങ്ങിയ ബില്ല് മാത്രമാണ് തിങ്കളാഴ്ച പോലീസിന് ലഭിച്ചത്. വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച സ്ഥാപന ഉടമ ഇവരുടെ കൂലി കണക്കാക്കി മൂവായിരം രൂപ നല്കിയിരുന്നു. ഈ പണവും ബിമലിന്റെ മൊബൈൽഫോണുമുൾപ്പെടെ സകലതും കാണാതായിട്ടുണ്ട്.

ബിമലിന്റെ മൊബൈൽ കഴക്കൂട്ടത്ത് വച്ച് സ്വിച്ച്‌ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ മൊബൈലിലേക്ക്‌ വന്നതും പോയതുമായ വിളികളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ച് അമലിന്റേതെന്ന് കരുതുന്ന ഒരു നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പർ പ്രവർത്തനരഹിതമാണ്. മറ്റൊരാളിന്റെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് എടുത്തിട്ടുള്ളതാണ് ഈ നമ്പർ.

പൂവമ്പാറയിലെ ഹോളോബ്രിക്‌സ് കമ്പനിയിൽ ജോലിക്കെത്തും മുമ്പ് ബിമലും അമലും കരമനയിലെ ഹോളോബ്രിക്‌സ് കമ്പനിയിൽ ജോലിക്ക് നിന്നതായി കണ്ടെത്തിയ പോലീസ് അവിടെ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അമലിന്റെ ചിത്രം ലഭിച്ചത്. ഈ കമ്പനിയിലും ജോലിക്കുനിന്നവരെക്കുറിച്ച് ഒരു രേഖയും സൂക്ഷിച്ചിരുന്നില്ല.

ഇരുവരും രണ്ടാഴ്ചമാത്രമാണ് കരമനയിൽ ജോലിക്ക് നിന്നത്. അവിടെ ഒപ്പം ജോലിചെയ്തിരുന്നവരുടെയും ഇരുവരുടെയും ഫോണിലേക്ക്‌ വിളിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിത്രം ലഭ്യമായത്. അമലിനെ കരമനയിൽ ജോലിക്ക് ചേർത്ത ബംഗാൾ സ്വദേശി നാട്ടിലേക്ക്‌ മടങ്ങിപ്പോയി. അയാളുടെ ഫോണും പ്രവർത്തനരഹിതമാണ്.

ബിമലിനെ കമ്പനിയിൽ ജോലിക്ക് ചേർത്ത രാഹുലിനെ പോലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ബിമലിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി എസ്.ഐ. എം.ജി.ശ്യാം പറഞ്ഞു. ഇവർ ശനിയാഴ്ച എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ബിമലിന്റെ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും പോലീസ് അറിയിച്ചു.

Copyright © . All rights reserved