പിറന്നുവീണ കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത കൈകള്‍ ഇന്ന് രാഹുല്‍ഗാന്ധിയെ വാരിപുണര്‍ന്നു. 1970 ജൂണ്‍ മാസത്തില്‍ രാഹുല്‍ഗാന്ധി ജനിച്ച ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നു.

നേഴ്‌സ് ജോലിയില്‍ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയി എത്തുന്നത്. ഇന്നിപ്പോള്‍ വിജയിച്ചു നന്ദി പറയാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയപ്പോള്‍ വോട്ടര്‍ കൂടിയായ രാജമ്മയെ കാണാന്‍ മറന്നില്ല. സ്‌നേഹനിര്‍ഭരമായിരുന്നു ഈ കൂടിക്കാഴ്ച. ഉറ്റവരെ എന്നും ചേര്‍ത്തുനിര്‍ത്തുന്ന രാഹുല്‍ഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാടുകാരി. അമ്മ സോണിയാഗാന്ധിക്കും അച്ഛന്‍ രാജീവ്ഗാന്ധിക്കും മുന്നേ രാഹുല്‍ഗാന്ധിയെ തലോടിയ കൈകള്‍ തന്റേതാണെന്നു രാജമ്മ സ്‌നേഹപൂര്‍വ്വം പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫോട്ടോ സഹിതം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.