ഉത്തര കേരളത്തെയാകെ ഞെട്ടിച്ചാണ് ഗുഹയില്‍ യുവാവിന്‍റെ ദാരുണമരണം. കാസര്‍കോട് ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവാണ് മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.
കാസര്‍കോടിന്‍റെ അതിര്‍ത്തിയില്‍ തുളുനാട്ടില്‍ ഇത്തരം ഗുഹകള്‍ പതിവാണ്. കടുത്ത ജലക്ഷാമത്തെ അതിജയിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മണ്‍തിട്ടകളിലാണ് ഉറവ തേടി ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കുക. ഒരു മെഴുകുതിരി കത്തിച്ച് തുരന്നുതുരന്നു പോകുന്ന പതിവ്. ഒടുവില്‍ വെളിച്ചം കെട്ടുപോകുമ്പോള്‍ കുഴിക്കുന്നത് നിര്‍ത്തും. അതുവരെയേ ഓക്സിജന്‍ കിട്ടൂ എന്നതിനാലാണ് ഇത്. ഒരാള്‍ക്ക് മാത്രം സഞ്ചിക്കാന്‍ കഴിയുന്ന തുരങ്കമാണിത്.
ഭൂമിയുടെ ഞെരമ്പുകള്‍ കണ്ടെത്തി ഉറവകള്‍ തുറന്നുവിടുകയാണ് ഈ ഗുഹാദൗത്യങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ആ ഗുഹയാണ് നാടിനെയാകെ ഞെട്ടിച്ച മരണത്തിലേക്കും നീണ്ടിരിക്കുന്നത്. ഒരു മുള്ളന്‍ പന്നി കയറിപ്പോയെന്ന് ആരോ പറഞ്ഞത് കേട്ടാണ് ഇവര്‍ പിന്നാലെ കയറാന്‍ തീരുമാനിച്ചത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ ഏറെ പണിപ്പെട്ടാണ് അഗിനിശമസേനാംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്.
ഇന്നലെ രാത്രിയാണ് വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രമേശും അയല്‍വാസികളായ നാലുപേരുംഎത്തിയത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരെ പുറത്ത് കാവല്‍ നിര്‍ത്തി രമേശ് അകത്തുകയറി. ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടർന്ന് തുരങ്കത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ച് രക്ഷാപ്രവർത്തനം തുടർന്നു. കയറുപയോഗിച്ച് 4 സേനാംഗങ്ങൾ അകത്തേക്കു കടന്നെങ്കിലും 3 പേർക്കു മാത്രമേ മുന്നോട്ട് പോകാൻ കഴിഞ്ഞുള്ളൂ. ആദ്യം നിവർന്നു നടക്കാൻ കഴിഞ്ഞെങ്കിലും 10 മീറ്റർ കഴിഞ്ഞപ്പോൾ കുനിയേണ്ടി വന്നു. പിന്നെയും 10 മീറ്റർ കഴിഞ്ഞപ്പോൾ ഇരിക്കേണ്ടി വന്നു. പിന്നെ നിരങ്ങിയും ഇഴഞ്ഞും സേനാംഗങ്ങൾ രാത്രി തന്നെ മൃതദേഹത്തിന്റെ അടുത്തെത്തി.
കയർ അരയിൽ കെട്ടി മൃതശരീരം വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽപൂണ്ടു കിടന്നതിനാൽ സാധിച്ചില്ല. ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചതോടെ മൃതദേഹംം രാവിലെ പുറത്തെടുക്കാമെന്ന ധാരണയിൽ അർധരാത്രി എല്ലാവരും മടങ്ങി. തുരങ്കങ്ങളെക്കുറിച്ചറിയുന്ന തൊഴിലാളികളെയും സഹായത്തിനു കൂട്ടിയാണ് രാവിലെ ദൗത്യം തുടങ്ങിയത്. ഇവരുടെ നിർദേശമനുസരിച്ചു അടിഭാഗം കുഴിച്ച് അകത്തേക്കു നടന്നുപോകാൻ കഴിയുന്നത്ര മണ്ണെടുത്തു.
കുഴിച്ചെടുത്ത മണ്ണ് പുർണമായും പുറത്തേക്ക് നീക്കം ചെയ്തതോടെ കുനിഞ്ഞെങ്കിലും അകത്തേക്കുപോകാമെന്ന അവസ്ഥയായി. വായു ലഭിക്കുന്നതിനുള്ള യന്ത്രം(ബ്രീത്തിങ് അപ്പാരറ്റസ്)തുരങ്കത്തിനുള്ളിൽ കൊണ്ടുപോകാൻ കഴിയാത്തത് തിരിച്ചടിയായി.ഓരോ 10 മിനിട്ടിലും ഓക്സിജൻ സിലിണ്ടർ തുറന്ന് വിട്ടാണ് ശ്വസിച്ചത്.
അപ്പോഴും വെല്ലുവിളിയായി മുള്ളൻപന്നി അകത്തുണ്ടായിരുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന മുള്ളൻപന്നി അക്രമിച്ചാൽ സഹിക്കുകയല്ലാതെ തിരിയാൻ പോലും സ്ഥലമില്ലാത്ത തുരങ്കത്തിൽ മറ്റൊന്നിനും കഴിയുമായിരുന്നില്ല.
സ്റ്റേഷൻ ഓഫിസർ പി.വി.പ്രകാശ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ അജി കുമാർ ബാബു,ഫയർമാന്മാരായ പി.കെ.ബാബുരാജൻ, സി.എച്ച്.രാഹുൽ, ഐ.എം.രഞ്‌ജിത്ത്, അഖിൽ.എസ്.കൃഷ്ണ,കെ,സതീഷ്, എ.വി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്. ശനിയാഴ്ച വൈകുന്നേരമാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജനറല്‍ എന്‍എസ്.എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
എസ്എന്‍ഡിപി തീരുമാനം വ്യക്തമാക്കിയിട്ടില്ല. കോര്‍ മീറ്റിങ്ങിനു ശേഷം തീരുമാനിക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ ആദ്യം മുതല്‍ എതിര്‍ക്കുന്നതിനാല്‍ ഇനിയൊരു സമവായത്തിലേക്ക് പോവേണ്ടതില്ലെന്നാണ് എന്‍എസ്എസ് തീരുമാനം. യുവതീപ്രവേശത്തെ എതിര്‍ത്ത് ആദ്യമായി രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു.
പ്രതിഷേധസമരങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നാരോപിച്ച് എന്‍എസ്എസ് പിന്നീട് പ്രത്യക്ഷ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി. നേരിട്ട് കോടതിയെ സമീപിക്കാം എന്ന തീരുമാനത്തില്‍ പിന്‍വാങ്ങിയ സംഘടന ഇപ്പോള്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനില്ല നിലപാടിലാണ്.
ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പി.എസ് ശ്രീധരൻപ്പിള്ളയ്ക്കെതിരെ വിമർശനം. ശബരിമല വിഷയത്തിൽ സമരത്തിന് തീവ്രതയുണ്ടായില്ലെന്നും ഗാന്ധിയൻ സമരം പോരെന്നും മുരളീധര പക്ഷം വിമർശനം ഉന്നയിച്ചു. ബദൽ മാർഗ്ഗത്തെ കുറിച്ച് ശ്രീധരൻപ്പിള്ള ആരാഞ്ഞെങ്കിലും വിമർശനം ഉന്നയിച്ചവർ മറുപടി പറഞ്ഞില്ല. സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി.
സമരത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുന്നത് ഉൾപ്പെടെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു. ശബരിമല തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് വിശദീകരിയ്ക്കാൻ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഓദ്യോഗിക വിഭാഗത്തിനെതിരെ വിമത പക്ഷം തുറന്നിടച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ശുഭസൂചനയാണെന്നും യോഗം വിലയിരുത്തി.
എന്നാൽ യുവതീ പ്രവേശത്തിനെതിരായ ബിജെപി സമരകേന്ദ്രം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റുന്നു . കോടതി ഇടപെടലോടെ സന്നിധാനത്തെയും പരിസരങ്ങളിലെയും നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ശബരിമല കേന്ദ്രീകരിച്ച് സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലിലാണ് മാറ്റം.
ശബരിമലയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന സര്‍ക്കുലര്‍ വരെ തയാറാക്കി ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിരുന്നിടത്തു നിന്നാണ് ബിജെപിയുടെ പിന്നോട്ടു പോക്ക്. സമരകേന്ദ്രം ശബരിമലയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ ബിജെപി ഡിസംബര്‍ മൂന്നു മുതലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാവും അനിശ്ചിതകാല നിരാഹാരമിരിക്കുക.
ഭക്തരുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റണമെന്ന സിപിഎം നേതാക്കളുടെ ആഹ്വാനമനുസരിച്ചാണോ സമരകേന്ദ്രത്തിലെ മാറ്റമെന്ന ചോദ്യം പാര്‍ട്ടി അധ്യക്ഷന്‍ തള്ളി.
സന്നിധാനത്ത് യുവതിപ്രവേശനമുണ്ടായാല്‍ മാത്രം ഇനി ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തിയാല്‍ മതിയെന്നും നിയന്ത്രണങ്ങള്‍ ഏതാണ്ട് ഒഴിവായ സാഹചര്യത്തില്‍ സമരം തുടരുന്നത് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമാകുമെന്നും ഉളള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കെ.സുരേന്ദ്രനടക്കമുളള നേതാക്കള്‍ക്കെതിരെ കേസ് ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതികളില്‍ വ്യക്തിപരമായ നിയമവ്യവഹാരം നടത്തി തിരിച്ചടിക്കാനും സംഘടനാ നേതൃയോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയ്ക്കെതിരെ കെ.പി.ശശികലയുടെ മകന്‍ മാനനഷ്ട കേസ് നല്‍കും. കോടതി ഇടപെടലില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏതാണ്ടില്ലാതായതിനു പിന്നാലെ സമര കേന്ദ്രം നിന്ന് സെക്രട്ടറിയേറ്റ് പടിക്കലേക്കു മാറ്റാനുളള ബിജെപി തീരുമാനം കൂടിയെത്തിയതോടെ സുഗമമായ തീര്‍ഥാടനത്തിനുളള വഴി കൂടിയാണ് ശബരിമലയില്‍ തെളിയുന്നത്.
എടത്വാ: കുട്ടനാടന്‍ ജനതയുടെ ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 9 ദശാംബ്ദം കൊണ്ട് ഒരേ കുടുംബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളി വള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതിയുമായിട്ടാണ് ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചത്.
കൊല്‍ക്കത്തയില്‍ നടന്ന ആഗോള ടാലന്റ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് നിര്‍വഹിച്ചു.
എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര’ വള്ളം നീരണിയിക്കുന്നത്. ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും 2017 ജൂലൈ 27ന് ഏറ്റവും ഒടുവില്‍ നീരണഞ്ഞ കളിവളളം ആണ് ഷോട്ട് പുളിക്കത്ര.
കൊല്‍ക്കത്തയില്‍ പ്രഖ്യാപനം നടന്ന അതേ സമയം എടത്വാ മാലിയില്‍ പുളിക്കത്ര തറവാടിനോട് ചേര്‍ന്ന് ഉള്ള മാലിപ്പുരയില്‍ ജലോത്സവ പ്രേമികളും കുടുംബാംഗങ്ങളും ഒത്ത് ചേര്‍ന്നു. അര്‍പ്പുവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഗ്ലോബല്‍ പീസ് വിഷന്‍ അന്താരാഷ്ട്ര ചെയര്‍പേഴ്‌സണ്‍ വനജ അനന്ത(യു.എസ്.എ) പ്രഖ്യാപന രേഖ മോളി ജോണ്‍ പുളിക്കത്രക്ക് സമ്മാനിച്ചു. ചടങ്ങില്‍ ഗിന്നസ് & യു.ആര്‍.എഫ് റെക്കോര്‍ഡ്‌സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.
തന്റെ കുടുംബത്തിന് ജലോത്സവ പ്രേമികളും ദേശനിവാസികളും നല്കിയ പിന്തുണയും സഹകരണവും തിരിച്ചറിയുന്നുവെന്നും ഈ അംഗികാരം ഏവര്‍ക്കും കൂടി അവകാശപെട്ടതാണെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര (ജോര്‍ജി) പറഞ്ഞു. പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനുമാണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റനാക്കി നെഹ്‌റു ട്രോഫി ഉള്‍പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജലോത്സവ ലോകത്തിന്റെ ഹൃദയം താളമാണ് മാലിയില്‍ പുളിക്കത്ര തറവാട് എന്ന് അയല്‍വാസിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസനാധിപന്‍ കൂടിയായ മാത്യൂസ് മാര്‍ തേവോദോസിയോസിന്റ ആശംസ സന്ദേശത്തില്‍ അറിയിച്ചു.
കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തെഹല്‍ക്കയിലൂടെയാണ് മാധ്യമ മേഖലയില്‍ സാന്നിധ്യമറിയിച്ചത്. ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമയിലടക്കം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധേയനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ തുഫൈല്‍ പിടിയെയാണ് ആംആദ്മി കേരള ഘടകത്തെ നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
29 വയസ് മാത്രമുള്ള ഒരു വ്യക്തി സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ദിവസം എഎപി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരള എഎപിയുടെ സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്.
പ്രമുഖ ദേശീയ മാസികയായ ഔട്ട്‌ലുക്കില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് തുഫൈല്‍ വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് ഭരണം പിടിച്ചിട്ടും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അത്രശക്തിയില്‍ ഇറങ്ങി ചെല്ലാന്‍ സാധിക്കാത്ത ആം ആദ്മി പാര്‍ട്ടി വന്‍ മാറ്റത്തിന് തയ്യാറെടുക്കുന്നു.
പുരോഗമന ആശയങ്ങളെ എന്നും പിന്തുണച്ചിട്ടുള്ള കേരളത്തില്‍ വേണ്ടത്ര വിധത്തില്‍ വളരാനാകാത്തത് പാര്‍ട്ടിയെ തളര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ആപ്പ്.
ന്യൂഡല്‍ഹിയില്‍ ഒന്നരവര്‍ഷം കൊണ്ട് അഴിമതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ ചൂലെടുത്ത് മുന്‍നിരയിലേക്ക് വന്ന അരവിന്ദ് കെജരിവാളും ആം ആദ്മിയും ഏവരെയും ഞെട്ടിച്ചിരുന്നു. ഈ നേട്ടം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
സാറാ ജോസഫ്, സിആര്‍ നീലകണ്ഠന്‍, എം എന്‍ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ കേരളനിരയില്‍ അണിനിരന്നിട്ടും മുഖ്യധാരയില്‍ ചര്‍ച്ചയാകുന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ആം ആദ്മിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ യുവാക്കളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി തീരുമാനം.
കൊച്ചിയിൽ 3 അസം സ്വദേശികള്‍ പോലീസ് പിടിയിൽ . ബോഡോ തീവ്രവാദികളെന്ന സംശയത്തെത്തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കൊച്ചി മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ആണ് ഇവരെ പിടികൂടിയിരിക്കുന്നത്. ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
എടത്വാ: ലോക റിക്കോര്‍ഡിലേക്ക് ഉള്ള പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വള്ളംക്കളി പ്രേമികള്‍ ആവേശത്തിന്റെ ഓളപ്പരപ്പില്‍. കുട്ടനാടന്‍ ജനതയുടെ ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റിക്കോര്‍ഡില്‍ ഇടം പിടിക്കുന്നതിന്റെ പ്രഖ്യാപനം കല്‍ക്കട്ടയില്‍ നവംബര്‍ 30ന് നടക്കാനിരിക്കെ നാട് ഉത്സവ ലഹരിയില്‍. 9 ദശാബ്ദം കൊണ്ട് ഒരേ കുടുംബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളി വള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതിയുമായിട്ടാണ് ലോക റിക്കോര്‍ഡില്‍ ഇടം പിടിക്കുന്നത്.
കൊല്‍ക്കത്തയില്‍ നടക്കുന്ന ആഗോള ടാലന്റ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് നിര്‍വഹിക്കുമെന്നും ഈ ബഹുമതി ലോകത്തില്‍ പുളിക്കത്ര തറവാടിന് മാത്രം സ്വന്തമാണെന്നും ഗിന്നസ് & യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു.
എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926 ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര’ വള്ളം നീരണിയിക്കുന്നത്. ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും 2017 ജൂലൈ 27ന് ഏറ്റവും ഒടുവില്‍ നീരണഞ്ഞ കളിവളളം ആണ് ഷോട്ട് പുളിക്കത്ര. തന്റെ കുടുംബത്തിന് ജലോത്സവ പ്രേമികളും ദേശനിവാസികളും നല്കിയ പിന്തുണയും സഹകരണവും തിരിച്ചറിയുന്നുവെന്നും ഈ അംഗികാരം ഏവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര (ജോര്‍ജി) പറഞ്ഞു. പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനുമാണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്ടന്‍ ആക്കി നെഹ്‌റു ട്രോഫി ഉള്‍പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഇംഗ്ലണ്ടില്‍ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോര്‍ജ് ചുമ്മാര്‍ മാലിയില്‍, രജ്ഞന ജോര്‍ജ് എന്നീ ദമ്പതികളുടെ ഏകമകനായ ആദം പുളിക്കത്ര രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കല്‍ക്കത്തയില്‍ പ്രഖ്യാപനം നടക്കുന്ന അതേ സമയം എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ വള്ളംകളി പ്രേമികള്‍ ഒത്ത് ചേരുമെന്നും വഞ്ചിപാട്ട് ഉള്‍പെടെയുള്ള പ്രത്യേക പരിപാടി ക്രമികരിച്ചിട്ടുണ്ടെന്നും മാനേജര്‍ റജി വര്‍ഗ്ഗീസ് പറഞ്ഞു.
തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള സമയമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്നും പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കി മാത്രമേ കഴിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിഷയത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. ചുമ പോലെയുള്ള നിപ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക മേഖല സജ്ജീകരിക്കണം. ഇവിടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക മാസ്‌കുകള്‍ നല്‍കണം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. പഴം തിന്നുന്ന വവ്വാലുകളില്‍ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് എത്തിയതെന്ന് നേരത്തേ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2018-മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച നിപ വൈറസ് ബാധയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടികൂടിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിന് മുന്നിൽ ചാടി മരിച്ചത്. പരീക്ഷാ കോപിയടി നടത്തിയ വിദ്ധ്യാർത്ഥ്നിയെ സ്ക്വാഡ് പിടികൂടിയതിനെ തുടർന്ന് മനംനൊന്ത് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
കൊല്ലം ഫാത്തിമാമാതാ കോളജിലെ അവസാന ഇംഗ്ലീഷ് വിദ്ധ്യാർത്ഥിനിയാണ് ഇരവിപുരം സ്വദേശിനി രാഖികൃഷ്ണ. പരീക്ഷാ ഹാളിൽ കോപ്പിയടിച്ചത് സ്ക്വാഡ് പിടികൂടിയിരുന്നു. തുടർന്ന് രാഖി കൃഷ്ണയെ പുറത്തുനിർത്തുകയും രക്ഷകർത്താക്കളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
കോളേജ് അധികൃതർ രക്ഷിതാക്കളുമായി സംസാരിക്കുന്നതിനിടയിൽ രാഖിയെ കാണാതാവുകയായിരുന്നു പിന്നീട് കൊല്ലം കമ്മീഷണറോഫീസിനു സമീപം റയിൽവേ ട്രാക്കിൽ രാഖിയെ ട്രയിൻ തട്ടിയ നിലയിൽ പരിക്കുകളോടെ കണ്ടെത്തി. പോലീസ് രാഖിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി.
ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി. സി. ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു.
വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശനത്തെ എതിർത്ത് പി.സി.ജോർജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുമായി സഹകരിക്കാൻ ജോർജിന്‍റെ ജനപക്ഷം പാർട്ടി തീരുമാനിച്ചിരുന്നു.
ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോർജ് അടുക്കുന്നു എന്ന പ്രചാരണങ്ങൾക്കിടയിലാണ് നിയമസഭയിൽ ബിജെപിക്കൊപ്പം നിൽക്കാനുള്ള ജോർജിന്‍റെ തീരുമാനം.