തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്ന കാര്യം ജില്ലാ കളക്ടര്‍ തീരുമാനിക്കും. ആനയ്ക്ക് മദപ്പാടില്ലെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യക്ഷമതാ പരിശോധന നടത്തണമെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആനയ്ക്ക് മദപ്പാടില്ലെന്നും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്.

പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഴുന്നെള്ളിക്കുന്നതിന് തടസമായ ഗുരുതര പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ ഒരു മണിക്കൂര്‍ എഴുന്നെള്ളിക്കാനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. തൃശൂര്‍ പൂര വിളംബരത്തിന് ആനയെ എഴുന്നെള്ളിക്കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ആനയുടമയായിരിക്കും അതിന് ഉത്തരവാദിയെന്നും ഇത് ആനയുടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങളെ അകലെ നിര്‍ത്തി ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. ഭാവിയില്‍ ഇത് കീഴ്‌വഴക്കമാകരുത്. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ ആവശ്യപ്പെടുന്നു. ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.