Kerala

ചെന്നൈ: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്ന് എം.ഐ.ഷാനവാസ് എംപിയുടെ നില ഗുരുതരം. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ് ഷാനവാസ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബര്‍ 31നാണ് എം.ഐ ഷാനവാസിനെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളായി. എന്നാല്‍ നിര്‍ണായകമായ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഡയാലിസിസും നടത്തുന്നുണ്ട്. കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലാണ്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഹൈബി ഈഡന്‍ എം.എല്‍.എ, ടി. സിദ്ധിഖ് എന്നിവരും ഷാനവാസിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്താനായി കുടുംബ സമേതം എത്തിയ യുവതിക്ക് പൊലിസ് സംരക്ഷണം നല്‍കിയില്ലെന്ന് പരാതി. വടകര സ്വദേശി ശ്രേയസ് കണാരനും കുടുംബത്തിനുമാണ് ശബരിമലയിലേയ്ക്ക് പോകാന്‍ പൊലീസ് സുരക്ഷ നല്‍കാതിരുന്നത്.

ഐ.ജി. മനോജ് എബ്രഹാമിനോട് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. പൊലീസ് സംരക്ഷണം കിട്ടാതെ മടങ്ങേണ്ടി വന്നെങ്കിലും മണ്ഡലകാലത്ത് കൂടുതല്‍ പേരെ സംഘടിപ്പിച്ച് വീണ്ടും മലകയറാനെത്തുമെന്നും യുവതിയും കുടുംബവും അറിയിച്ചു. പൊലിസ് സുരക്ഷയൊരുക്കും എന്ന് പറയുന്നത് വെറും നാടകമാണെന്നും സുരക്ഷ ആവശ്യപ്പെട്ട് ഐ.ജി. മനോജ് എബ്രഹാമിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു. ഐ.ജി ഫോണ്‍ എടുത്തില്ലെന്ന് മാത്രമല്ല വാട്‌സാപ്പില്‍ അയച്ച സന്ദേശം വായിച്ചിട്ട് മറുപടി തന്നില്ലെന്നും യുവതി പറയുന്നു.

അതേസമയം, ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണ്‍ ചടങ്ങിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പിടികൂടി. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃശൂര്‍ സ്വദേശി ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയപ്പോഴായിരുന്നു സൂരജടക്കമുള്ള സംഘം ചേര്‍ന്ന് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ സൂരജാണ് പ്രധാനപ്രതി. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതാവ് കൂടിയാണ് അറസ്റ്റിലായ സൂരജ്. സംഭവവുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മറ്റ് നാലു പേര്‍ കൂടി പിടിയിലായതായാണ് സൂചന. ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആളുകള്‍ അക്രമം അഴിച്ചു വിട്ടത്.

sabarimala

ഭക്തി മാര്‍ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്നുവെന്ന് പറയുമ്പോഴും ശബരിമലയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ.

ഇതൊന്നും ആചാരലംഘനങ്ങളല്ലേയെന്ന് ഏതൊരു മലയാളിയും ചോദിച്ചുപോകും. ഇവിടെ എഴുത്തുകാരനും ഗവേഷകനുമായ ഡോ. എംവി നാരായണന്‍ പറയുന്നതും ഇതു തന്നെ.Sabarimala-Protesters.രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളത് എന്നു പറയുന്നതില്‍ തെറ്റില്ല. ഒരാള്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടക്കാന്‍ ശ്രമിക്കുന്നു… മറ്റൊരാള്‍ ഭക്തിസൂചകമായി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.. മറ്റൊരാള്‍ പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പ്രസംഗിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് ഡോ. എംവി നാരായണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.valsan-thillangeryഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇത് രാഷ്ട്രീയത്തെയോ, ഭക്തിയേയോ, ആചാരത്തെയോ സംബന്ധിക്കുന്ന ഒരു നിരീക്ഷണമല്ല. കേവലം പ്രായോഗികതയുടെ മാത്രം കാര്യമാണ്. സ്ത്രീകള്‍ എന്നല്ല, യഥാര്‍ത്ഥ ഭക്തരാരും തന്നെ ശബരിമലയില്‍ അടുത്തൊന്നും പോകാതിരിക്കയാവും നല്ലത്. കാരണം, അവിടെ നിറഞ്ഞു നിരങ്ങുന്നത് ശുദ്ധ ക്രിമിനലുകളാണ്.

Related image

രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ്. അവര്‍ അണിഞ്ഞിരിക്കുന്നത് ഭക്തരുടെ വേഷമാണെങ്കിലും, അവരുടെ മനസ്സില്‍ ഭക്തിയല്ല വിദ്വേഷമാണ്. അവരുടെ കൈകാലുകളില്‍ പതിയിരിക്കുന്നത് കാനനവാസനെ കാണാന്‍ വെമ്ബുന്ന ഊര്‍ജ്ജമല്ല, ഹിംസയാണ്. അവരുടെ വായില്‍ നിന്നൊഴുകുന്നത് ശരണം വിളികളല്ല, ശരണം വിളിയുടെ ഈണത്തിലുള്ള തെറിവിളികളും കൊലവിളികളുമാണ്.valsanതാഴെയുള്ള ചിത്രങ്ങള്‍ കഥ മുഴുവന്‍ പറയും. ഒന്നില്‍, 52 വയസ്സായ ഒരു സ്ത്രീയെ, ‘അവളെ അടിച്ചു കൊല്ലടാ’ എന്ന് ആര്‍ത്തട്ടഹസിച്ച്, കടിച്ചുകീറാന്‍ ആഞ്ഞടുക്കുന്ന കൂട്ടത്തിനിടയില്‍, സ്വന്തം അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടച്ച് പുണ്യം നേടാന്‍ ഓങ്ങുന്ന ഒരു ‘യുവഭക്തന്‍’. രണ്ടാമത്തേതില്‍, വായ മൂടിക്കെട്ടി, ഭക്തിപൂചകമായ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക എന്ന ആചാരത്തെ നിഷ്ഠയോടെ പാലിക്കുന്ന മറ്റൊരു ‘ യുവ അയ്യപ്പഭക്തന്‍’.ഇവരും, പിന്നെ പതി നെട്ടാം പടിയില്‍ അയ്യപ്പന് പൃഷ്ഠം കാണിച്ച് പ്രസംഗിക്കുന്നവനും, സന്നിധാനത്ത് മൂത്രം ഒഴിച്ച് പുണ്യാഹശുദ്ധി വരുത്താന്‍ പ്ലാനിട്ടവനും, ഒക്കെയാണ് ഇന്ന് അയ്യപ്പഭക്തരും ശബരിമലയുടെ ആചാര സംരക്ഷകരും എന്നുണ്ടെങ്കില്‍ അത് പൂങ്കാവനമല്ല, അക്രമഭൂമിയാണ്.അവര്‍ക്ക് വേണ്ടത് പുണ്യമല്ല, രക്തവും ശവങ്ങളുമാണ്. അവരുടെ ദൈവം അയ്യപ്പനല്ല, രക്തം ഇറ്റിറ്റു വീഴുന്ന നാക്കു പുറത്തേക്കിട്ട്, തലയോട്ടികള്‍ കൊണ്ടുള്ള മാലയണിഞ്ഞ്, കണ്ണുകളില്‍ ക്രോധത്തിന്റെ തീയോടെ പേട്ടതുള്ളി വരുന്ന മൃത്യു ദേവതയാണ്. അവരുടെ ലക്ഷ്യം ഭീതിയുടെ പുറത്തു പടുത്തുയര്‍ത്തപ്പെടുന്ന അധികാരമാണ്.

Image result for sabarimala violence

അങ്ങനെയെങ്കില്‍, ആ കാപാലികര്‍ക്ക് ഇരയാവാന്‍ യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ ആ വഴിക്കു തന്നെ പോകാതിരിക്കയാവും നല്ലത്. അവര്‍ ആരെന്നും, അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എന്തെന്നും ജനതക്കു മുഴുവന്‍ മനസ്സിലാവുന്ന ഒരു ദിനം വരും. അന്ന്, വീണ്ടും കെട്ടു നിറയ്ക്കാം, ശരണം വിളിക്കാം, പതിനെട്ടാംപടി കയറാം. അന്ന്, അവര്‍ക്ക് ഭക്തിയുടെ മാത്രമല്ല, ചരിത്രത്തിന്റെയും കരുത്തുണ്ടാവും.

തിരുവനന്തപുരം: യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിയെ പിടികൂടാനായില്ല. പ്രതിയായ ബി.ഹരികുമാര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇയാളുടെ ഫോണുകള്‍ ഓഫാണെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിക്കുന്നു. എന്നാല്‍ ഒളിവില്‍ പോയ പ്രതിക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. കേസില്‍ പോലീസിന് മെല്ലെപ്പോക്ക് സമീപനമാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

അന്വേഷണത്തോട് സഹകരിക്കണമെന്നും കീഴടങ്ങണമെന്നും ബന്ധുക്കള്‍ വഴി പ്രതിയെ പോലീസ് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം കൂടി പ്രതിക്കു വേണ്ടി കാത്തിരിക്കാനാണ് തീരുമാനം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ഹരികുമാറിന് ഇടുക്കിയിലും തമിഴ്‌നാട്ടിലും വിപുലമായ ബന്ധങ്ങളുള്ളതായാണു വിവരം. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇലക്ട്രീഷ്യനും പ്ലമറുമായ നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്. സനലാണ് മരിച്ചത്.

കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയാണ് തങ്ങള്‍ നിര്‍മ്മിച്ച ഫിലിം അറബിക്കടലില്‍ റിലീസ് ചെയ്ത് ശ്രദ്ധയാകര്‍ഷിച്ചത്. സൊസൈറ്റി കൂട്ടായ്മ നിര്‍മ്മിച്ച ‘മഴയ്ക്കു മുന്നെ’ എന്ന ഷോര്‍ട്ട് ഫിലിം ആണ് എറണാകുളത്തു അറബിക്കടലിലൂടെ നടത്തിയ ബോട്ട് യാത്രയില്‍ റിലീസ് ചെയ്തത്. പ്രളയവും പേമാരിയും വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ചോ വലിയ സെലിബ്രിറ്റികളെ കൊണ്ടുവന്നോ ഒരു റിലീസ് വേണ്ടെന്ന് ഈ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. മറിച്ച്, പ്രളയദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളുടെ രക്ഷയ്ക്ക് ദൈവദൂതന്മാരെപ്പോലെ ഓടി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ചാണ് ഇവര്‍ അറബിക്കടലിലൂടെ ബോട്ട് യാത്ര നടത്തി ഫിലിം റിലീസ് ചെയ്ത് വിത്യസ്തരായത്.

ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തതിനൊപ്പം മധുരപലഹാരവും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. തുടര്‍ന്ന് പാലാരിവട്ടം ഡോണ്‍ബോസ്‌ക്കോ സ്‌ക്കുളിന്റെ തിയേറ്ററില്‍ മഴയ്ക്ക് മുന്നെയുടെ പ്രദര്‍ശനവും നടന്നു. സിനിമ സ്വപ്നവുമായി നടന്ന കുറെപ്പേര്‍ ഫേസ്ബുക്കിലൂടെയാണ് പരസ്പരം അറിയുന്നത്. സോണി കല്ലറയ്ക്കല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇട്ട ഒരു പോസ്റ്റില്‍ രണ്ടു വര്‍ഷം മുന്‍പ് ഒത്തുകൂടിയവരാണ് സിനിമയെ സ്‌നേഹിക്കുന്ന ഇവര്‍. അന്ന് അവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ സിനിമയാണ് മിറക്കിള്‍.

ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി അന്ന് കിട്ടുകയും ചെയ്തിരുന്നു. പിന്നീട് ഈ കൂട്ടായ്മ പല സിനിമ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. പക്ഷേ സിനിമയില്‍ എത്തിപ്പെടാന്‍ ഇവര്‍ക്ക് ആവശ്യമായ പണമോ പിന്‍ബലമോ ഇല്ലായിരുന്നു. അങ്ങനെയാണ് ഫേസ് ബുക്കില്‍ ഒത്തുചേര്‍ന്നവര്‍ ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കുന്നത്. ആദ്യം ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുക. പിന്നീട് സിനിമയില്‍ ചുവട് ഉറപ്പിക്കുക എന്ന ലൈന്‍ ഈ ഗ്രൂപ്പ് സ്വീകരിക്കുകയായിരുന്നു. അങ്ങനെ ഈ സൊസൈറ്റിയിലെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ പിറന്ന ഷോര്‍ട്ട് ഫിലിം ആണ് മഴയ്ക്ക് മുന്നെ. ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും ക്യാമറയുമെല്ലാം കൈകാര്യം ചെയ്തിരുക്കുന്നത് അംഗങ്ങള്‍ തന്നെ. സൊസൈറ്റി പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം ആണ് ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. കൂടെ സൊസൈറ്റിയുടെ മറ്റ് ഭാരവാഹികളായ ജോഷി സെബാസ്റ്റിന്‍, മുബ് നാസ് കൊടുവള്ളി, വിബിഷ് സി.ടി, ആഷിഖ് അബുദുള്ള എന്നിവര്‍ അസോസിയേറ്റ് – അസിസ്റ്റന്റ് ഡയറക്ടര്‍മാരായും പ്രവര്‍ത്തിക്കുന്നു. ഒപ്പം ഒരു വനിതയും ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ബീനാ ടീച്ചര്‍ എന്ന ഒരു പ്രധാന കഥാപാത്രത്തെ ഇതില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍ ആണ്. അദേഹം രചിച്ച ‘മഴയൊരു നിറവായ്
നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറി കഴിഞ്ഞു. സൗഹൃദ ബന്ധനത്താല്‍ സച്ചിന്‍ ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ
മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. നിശോഭ് താഴെമുണ്ടയാട് എന്ന DOP ഒപ്പം ലെജീഷ് പി വി (അസോസിയേറ്റ്) ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടനാണ് കലാസംവിധാനം. നിര്‍മ്മാണ നിയന്ത്രണം രക്ഷാധികാരി സോണി കല്ലറയ്ക്കല്‍ തന്നെ. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്‌നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം എന്ന വിശ്വാസം ഈ ഗ്രൂപ്പും വെച്ച് പുലര്‍ത്തുന്നു. സ്‌ക്കുള്‍ കുട്ടികളെ സീറോ ബഡ്ജറ്റില്‍ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നതിനും ഇപ്പോള്‍ ഈ ഗ്രൂപ്പ് നേതൃത്വം നല്‍കി വരുന്നു. കുട്ടികളെക്കൊണ്ട് തിരക്കഥ സ്വയം എഴുതിപ്പിച്ച് ചെലവില്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 18 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയ്ക്ക് മുന്നെ സമകാലിക സംഭവത്തിന്റെ ദൃഷ്യാവിഷ്‌ക്കാരവും സാമൂഹിക സന്ദേശം ഉണര്‍ത്തുന്ന വിഷയവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് അടുത്ത ചിത്രവും പുറത്തിറങ്ങുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഈ ഷോര്‍ട്ട് ഫിലിമിനുശേഷം ചെറിയ മുതല്‍ മുടക്കില്‍ ഒരു സിനിമ നിര്‍മ്മിക്കാനും ആലോചിക്കുന്നുണ്ട്. അതിനുള്ള തിരക്കഥാ ചര്‍ച്ചകളും അണിയറയില്‍ നടന്നുവരുന്നു. ഇതിനുള്ള പണം അംഗങ്ങളെക്കൊണ്ട് മാത്രം കണ്ടെത്താന്‍ പരിമിതികള്‍ ഉള്ളതിനാല്‍ പുറത്തുനിന്ന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും സൊസൈറ്റി ശ്രമിച്ചു വരുന്നു. സിനിമയില്‍ അഭിനയിക്കാനും സാങ്കേതികമായി പ്രവര്‍ത്തിക്കാനും താല്പര്യമുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ സ്വപ്നങ്ങള്‍ തങ്ങളുടേതാക്കി മാറ്റി ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ‘മഴയ്ക്ക് മുന്നെ’ കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ 3 ദിവസങ്ങളിലായാണ് ഷൂട്ട് ചെയ്തത്.

ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസും പതിനെട്ടാം പടി കയറിയതോടെ ആചാര ലംഘനമുണ്ടായി എന്നതരത്തിലുള്ള വിവാദം കൊഴുക്കുകയാണ്. അതേ സമയം പതിനെട്ടാം പടിയുടെ പേരില്‍ യേശുദാസും പെട്ടുപോയിരുന്നു. അയ്യപ്പനെ പാടിയുറക്കുന്ന യേശുദാസിന് ഈ ഗതിയെങ്കില്‍ ഇവരുടെ അവസ്ഥ എന്താകുമെന്ന് കാണാം. വത്സല്‍ തില്ലങ്കേരിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും കെ.പി. ശങ്കരദാസ് സത്യപ്രതിജ്ഞ ലംഘനത്തിന്റെ പേരില്‍ പെട്ടുപോകും.

ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറിയതിന് യേശുദാസിനെതിരെ 2018ലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ആചാരലംഘനം നടന്നുവെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്. ആചാരങ്ങളെക്കുറിച്ച് യേശുദാസിന് അറിവുണ്ടായിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

2017 ഓഗസ്റ്റ് 21നായിരുന്നു സംഭവം. പടിപൂജയ്ക്ക് ശേഷം മുന്‍മേല്‍ശാന്തിയായിരുന്ന ശങ്കരന്‍ നമ്പൂതിരിക്കൊപ്പമാണ് യേശുദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ പാടില്ല എന്നതും പടിപൂജയ്ക്കുശേഷം ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറാന്‍ പാടുള്ളൂ എന്നതും ലംഘിക്കപ്പെട്ടതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

തുടര്‍ന്ന് ദേവസ്വംബോര്‍ഡില്‍ നിന്നും കോടതി വിശദീകരണം ആവശ്യപ്പെട്ടു. ആചാരം ലംഘനം നടന്നു എന്ന് ദേവസ്വംബോര്‍ഡ് സമ്മതിച്ചു. എന്നാല്‍ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് യേശുദാസിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. മേലില്‍ ഇത്തരം ആചാരലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു.

യേശുദാസിന് ആചാരങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന വാദം മുഖവിലയ്‌ക്കെടുത്താലും മുന്‍മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിക്ക് ഇതെല്ലാം അറിവുള്ളതല്ലേ എന്നു കോടതി ആരാഞ്ഞു. ആചാരലംഘനം തടയാന്‍ മതിയായ സംവിധാനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നു നിരീക്ഷിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം പരിഗണിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടന്‍ ദിലീപ് വീണ്ടും വിദേശയാത്രക്ക് അനുമതി തേടി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ജര്‍മ്മനിയില്‍ പോകാന്‍ വേണ്ടിയാണ് ദിലീപ് അനുമതി തേടിയത്. എന്നാല്‍ കേസിന്റെ വിചാരണ നീട്ടികൊണ്ടുപോകാനാണ് ദിലീപിന്റെ നീക്കമെന്നും അതിനാല്‍ അനുമതി നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അടുത്തമാസം 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലെ ഫ്രാങ്ക് ഫുര്‍ട്ടില്‍ പോവുന്നതിനാണ് ദിലീപ് അനുമതി തേടിയത്.

ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചു വിചാരണയ്ക്കു കാത്തിരിക്കുന്ന കേസ്, പ്രതിയുടെ വിദേശയാത്ര കാരണം വൈകാന്‍ ഇടവരുന്നതു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ കുറ്റപത്രം നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. ദിലീപും മറ്റുപ്രതികളും നിരന്തരം വിചാരണ നീട്ടിവെയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നീതിനിര്‍വഹണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ മറച്ചു വച്ചാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്റെ പ്രധാന സാക്ഷികളില്‍ പലരും സിനിമാ രംഗത്തുള്ളവരാണെന്നും അതി കൊണ്ട് തന്നെ പ്രതികളുടെ ഇത്തരം യാത്രകള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം കോടതിയുടെ ഏത് നിബന്ധനയും അംഗീകരിക്കാമെന്നും പാസ്‌പോര്‍ട്ട് വിട്ടുതരാനും വിസ സ്റ്റാംപ് ചെയ്യാനും അനുവദിക്കണമെന്നും ദിലീപ് കോടതിയെ അറിയച്ചത്. കേസ് നവംബര്‍ 9 തിന് കോടതി വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. കാറപകടത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരടങ്ങിയ സംഘമായിരിക്കും തെളിവുകള്‍ ശേഖരിക്കുക. ആരാണ് വാഹനമോടിച്ചിരുന്നത്. ബാലഭാസ്‌കറും, ലക്ഷ്മിയും ഉള്‍പ്പെടെ കാറിന്റെ ഏത് ഭാഗത്താണ് ഇരുന്നത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് പരിശോധന.

അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴിനല്‍കിയത് അര്‍ജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്. മൊഴികളിലെ വൈരുദ്ധ്യമാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. നേരത്തെ അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മറ്റൊരാളും ബാലഭാസ്‌കറാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് മൊഴി നല്‍കിയിരുന്നു.

അപകടസമയം ബാലഭാസ്‌കര്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്ന് അര്‍ജുന്റെ മൊഴിയില്‍ പറയുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് വിദഗ്ദ്ധരും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണത്തില്‍ പോലീസിനൊപ്പമുണ്ടാകും. അപകടത്തില്‍ ബാലഭാസ്‌കറും രണ്ട് വയസുകാരിയായ മകള്‍ തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു.

സന്നിധാനം: യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ ശബരിമല നടയടക്കുമെന്ന് മേല്‍ശാന്തി. നടയടച്ച് ശുദ്ധികലശം നടത്തുമെന്നാണ് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കിയത്. സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി സന്ദര്‍ശിച്ചപ്പോളാണ് മേല്‍ശാന്തി ഇക്കാര്യം അറിയിച്ചത്.

യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നടതുറക്കുന്നത്. വന്‍പോലീസ് വലയത്തിലാണ് ശബരിമലയും പരിസരപ്രദേശവും. മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3731 പേര്‍. അക്രമങ്ങളുമായി ബന്ധപ്പെട്ട 545 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചതായി കരുതുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുള്ളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ ഏതാനും പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അരാജകത്വം സൃഷ്ടിക്കുമെന്നായിരുന്നു കോടതി നിരീക്ഷണം.

മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും 10 കെഎസ്ആര്‍ടിസി ബസുകളും 13 പോലീസ് വാഹനങ്ങളും നശിപ്പിച്ച സംഭവങ്ങളിലും പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഇവരെ കൂടാതെ ഒട്ടനവധി പേര്‍ ശബരിമല സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ജീപ്പുകളും ബസുകളും തകര്‍ക്കാന്‍ ശ്രമിച്ച കേസിലെയും ചില പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെയും നിയമ നടപടി തുടരുകയാണ്. അതേസമയം നാമജപ യാത്രകളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസുകള്‍ എടുക്കുന്നത്. പൊലീസിനെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം നടത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയവരെയെല്ലാം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved