Kerala

മക്കളുടെ പഠനസമയമായ വൈകുന്നേരം 7.30 മുതല്‍ 10 മണി വരെയുള്ള ഒരു സീരിയലുകളും കാണില്ലെന്ന് 100 കണക്കിന് അമ്മമാര്‍ സത്യം ചെയ്തു. ചെറുവള്ളിക്കാവിലമ്മയാണെ സത്യം ചെയ്താണ് അമ്മമാര്‍ സീരിയല്‍ കാണില്ലെന്ന് പ്രഖ്യാപിച്ചത്.

സീരിയല്‍ കാണുന്നതുമൂലം കുട്ടികളുടെ പഠനനിലവാരത്തെ അത് ബാധിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നാട്ടിലെ അമ്മമാരെല്ലാം ഒരു ചടങ്ങില്‍ വെച്ച് നിറവിളക്കിന്റെ വെളിച്ചത്തിനുമുന്നില്‍ സത്യം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഇന്ന് യോഗം ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം പെന്‍ഷന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ് ജീവനൊടുക്കിയത്. ഇവരുടെ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്.

അതേസമയം ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ തീരുമാനം എടുത്തിരിന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശ്ശിക നല്‍കാനാണ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം ഏതാണ്ട് 284 കോടി രൂപയോളം സഹകരണ വകുപ്പില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനായി അനുവദിക്കും. ഏതാണ്ട് 15 ഓളം പേരാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തതെന്നാണ് കെസ്ആര്‍ടിസി യൂണിയനുകളുടെ കണക്ക്.

കൊല്ലം കടയ്ക്കലില്‍ കവി കുരിപ്പുഴ ശ്രീകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രചരിപ്പിച്ച് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. സോഷ്യല്‍ മീഡിയകളില്‍ തെറിവിളികളുമായാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തന്റെ പ്രസംഗത്തില്‍ സംഘ് പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിതരാക്കുന്ന തരത്തില്‍ ഒന്നും തന്നെ കുരീപ്പുഴ പറയുന്നില്ല.

സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലെയെന്ന് തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ കുരിപ്പുഴ ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസംഗത്തിന്റെ വീഡിയോയുടെ താഴെ രൂക്ഷമായി തെറിവിളിക്കുകയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ചെയ്യുന്നത്.

വിഡിയോയിലെ പ്രസംഗത്തില്‍ കുരിപ്പുഴ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ;

സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലേ. സരസ്വതി ദേവി ഉണ്ടാവുന്നത് എങ്ങനെയാണ്. അത് മനുഷ്യന്റെ കണ്ടുപിടുത്തത്തിന്റെ ഭാഗമായാണ്. ഒരു സ്ത്രീ താമരപ്പൂവില്‍ നില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ്. താമരപ്പൂവില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലല്ലോ. അത് നമ്മുടെ സങ്കല്‍പ്പമാണ്. അധിക സൗന്ദര്യസങ്കല്‍പ്പമുള്ളവര്‍ സങ്കല്‍പ്പിച്ച് എഴുതുന്നതാണ്. സരസ്വതി ദേവിക്ക് രണ്ട് കൈയല്ല ഉള്ളത് നാലു കൈകളാണ്. അങ്ങനെ ഉണ്ടാകുമോ. ഉണ്ടെങ്കില്‍ നല്ലതാണ്. മാപ്പിളരാമായണത്തില്‍ ഹനുമാന്‍ ലങ്കയില്‍ എത്തുന്ന കഥ പറയുന്നുണ്ട്. രാവണന്‍ താടി വടിക്കുകയായിരുന്നു. പത്തുതല താടി വടിക്കുന്നതായി കാണാന്‍ നല്ല രസമായിരിക്കും. പത്തുതലയുണ്ടാകും എന്നത് സങ്കല്‍പ്പമാണ്. മനുഷ്യന്റെ കണ്ടുപിടുത്തമാണ് ദൈവം. മനുഷ്യന്റെ കണ്ടുപിടുത്തമാണ് പാലാഴി. സര്‍പ്പത്തിന്റെ കിടക്ക എന്നതൊക്ക സങ്കല്‍പ്പമാണ്. സത്യമാണെന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി ഒരു വഴിക്ക് കൊണ്ടുപോകുന്നതാണ് മതം ചെയ്യുന്നത്. നന്മമാത്രമായി ഒരു മതവും ഇല്ലെന്നും കുരിപ്പുഴയുടെ പ്രസംഗത്തില്‍ പറയുന്നു.

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ യുവാവിനെ അക്രമിച്ച് സ്വര്‍ണാഭാരണങ്ങള്‍ കവരാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പിടികൂടി. മലപ്പുറം വടക്കേപ്പറമ്പില്‍ ചുങ്കത്തറ വീട്ടില്‍ ബാബു ജോണ്‍(24), കണ്ണൂര്‍ പടിയാംകണ്ടത്തില്‍ ജെറിന്‍(18)എന്നിവരെയാണ് കുന്നിക്കോട് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ ഷിജുവിനെ ഇനിയും പിടികൂടിയിട്ടില്ല. അടൂരില്‍ വളര്‍ത്തു പക്ഷികളെ വില്ക്കുന്ന സ്ഥാപനം നടത്തുന്ന ഇവര്‍ സമീപവാസിയായ ആളുടെ കാറെടുത്താണ് മോഷണത്തിനിറങ്ങിയത്. കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവിനെ മര്‍ദിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടികൊണ്ടിരുന്ന കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇളമ്പല്‍ കോട്ടവട്ടം ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

െന്മല ശിവാലയം വീട്ടില്‍ ശിവകുമാറാണ് ( 44) അക്രമത്തിന് ഇരയായതും ഗുരുതര പരിക്ക് പറ്റിയതും. ഇയാള്‍ പുനലൂര്‍ താലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നാല് പവന്‍ തൂക്കം വരുന്ന മാലയും മൂന്ന് പവന്റെ ചെയിനും സംഘം അപഹരിച്ചിരുന്നു. പുനലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ അടുത്തേക്ക് വരാനായി രാത്രി കൊട്ടാരക്കരയില്‍ പുനലൂരിലേക്ക് ബസ് കാത്ത് നില്‍ക്കുകയായിരുന്നു ശിവകുമാര്‍. ഈ സമയം അവിടെ എത്തിയ കാറിലുണ്ടായിരുന്നവര്‍ പുനലൂരിലേക്ക് ആണെന്ന് പറഞ്ഞ് ശിവകുമാറിനെയും കൂടെ കയറ്റി. തുടര്‍ന്ന് കുന്നിക്കോട് ജംഗ്ഷന് സമീപം എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ശിവകുമാറിനെ മര്‍ദിച്ച ശേഷം മാലയും ചെയിനും പിടിച്ച് വാങ്ങുകയായിരുന്നു.

പിടിവലിക്കിടെ നിയന്ത്രണം വിട്ട കാര്‍ കോട്ടവട്ടത്തിനും ഇളമ്പല്‍ ജംഗ്ഷനും ഇടയിലുളള കല്‍പാലത്തിങ്കല്‍ ഏലായിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. പെട്രോളിംഗിനെത്തിയ കുന്നിക്കോട് പൊലീസാണ് കാര്‍ അപകടത്തില്‍ പെടുന്നത് കണ്ടത്. തുടര്‍ന്ന് അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശത്തേയും പിന്‍വശത്തേയും നമ്പര്‍ പ്ലേറ്റുകള്‍ രണ്ടായിരുന്നു. സംഭവത്തിനിടെ മുങ്ങിയ കാര്‍ ്രൈഡവറെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി. മോഷണ ശ്രമത്തിന് കേസെടുത്ത കുന്നിക്കോട് പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കവര്‍ച്ച കേസില്‍ പിടിയിലായ മൂന്ന് പ്രതികളും 2014ല്‍ ചിങ്ങവനം പൊലീസ് രജിസ്റ്റര്‍ ചെയ്ത പിടിച്ചുപറിക്കേസിലും പ്രതികളാണെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു.

ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ 18കാരി കുത്തിവെയ്പിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ അവശയായ ഇടക്കൊച്ചി പൊതുശ്മശാനത്തിനു സമീപം പുളിക്കപ്പറമ്ബില്‍ സുധീറിന്റെ മകള്‍ ഐശ്വര്യാദേവി(18) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കരുവേലിപ്പടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവാഴ്ച രാവിലെ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ റൂമിലേക്ക് കയറ്റി പെണ്‍കുട്ടിക്ക് കുത്തിവയ്പ്പ് നടത്തിയിരുന്നു. ഇതോടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ ബന്ധുക്കളും ആശുപത്രിയിലുള്ള മറ്റു രോഗികളും ബഹളം വച്ചതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ബുധനാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറിയിട്ടില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പിഎസ് ശ്രീധരന്‍പിള്ള. ഇതു സംബന്ധിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലമാണ് ചെങ്ങന്നു.

കഴിഞ്ഞ തവണ മികച്ച മുന്നേറ്റമായിരുന്നെങ്കില്‍ ഇത്തവണ ബിജെപി മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കും. സ്ഥാനാര്‍ഥി നിര്‍ണയം മണ്ഡലവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമായിരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 2011ലെ നിയമാ സഭ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ബിജെപിയുടെ നില അതീവ ദയനീയമായിരുന്നു. 6000 വോട്ടുകള്‍ മാത്രമാണ് അന്ന് ബിജെപി മണ്ഡലത്തില്‍ നിന്ന് നേടിയത്. എന്നാല്‍ 2016 ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിജെപി തെരെഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ഏതാണ്ട് 43000 ത്തോളം വോട്ടുകള്‍ കരസ്ഥമാക്കിയ ബിജെപി നേട്ടത്തിനു പിന്നില്‍ അന്ന് ശ്രീധരന്‍പിള്ളയായിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതു മുതല്‍ ബിജെപി പാളയത്തില്‍ ഉയര്‍ന്ന് കേട്ട പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. എന്നാല്‍ പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എംടി രമേശിന്റെയും പേര് സ്ഥാനാര്‍ഥി പരിഗണന പട്ടികയിലെത്തി. തുടര്‍ന്ന് ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ശ്രീധരന്‍പിള്ള നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. പവര്‍ പൊളിടിക്‌സില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കോട്ടയം: മദ്യം വിളമ്പുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയം ക്ലബില്‍ മദ്യപിക്കാനെത്തിയവര്‍ ഏറ്റുമുട്ടി.രണ്ടു പേര്‍ക്ക് മര്‍ദനമേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷത്തിനിടെ ഒരാള്‍ വീട്ടില്‍ നിന്നു തോക്കുമായി എത്തിയത് സംഘര്‍ഷം ഇരട്ടിയാക്കി.സംഭവമറിഞ്ഞ് വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയാണ് മദ്യപിക്കാനെത്തിയവരെ ക്ലബില്‍ നിന്ന് പുറത്താക്കിയത്. സംഭവമുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് കേസെടുത്തു.

കോട്ടയം ക്ലബില്‍ ഏതാനും നാളുകളായി പണം വച്ചുളള ചീട്ടുകളി നടന്നിരുന്നു. രാത്രി പതിനൊന്നിന് ക്ലബ് അടയ്ക്കണമെന്നാണ് എക്‌െസെസ് നിയമം. എന്നാല്‍, നിശ്ചിത സമയത്തിനു ശേഷവും ഇവിടെ ചീട്ടുകളി നടക്കാറുണ്ട്. ബാര്‍ സമയത്തിനു ശേഷവും ചീട്ടുകളിച്ചവര്‍ മദ്യം ആവശ്യപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഭവം. സംഘര്‍ത്തിനിടെ കാഴ്ചക്കാരായി നിന്നവര്‍ക്ക് നേരെയും ചിലര്‍ അതിക്രമത്തിന് മുതിര്‍ന്നതായി പറയുന്നു.

അടുത്തയിടെ അംഗത്വം കിട്ടിയ ഒരു അംഗത്തിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഇയാള്‍ മുതിര്‍ന്ന ചില അംഗങ്ങളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കോട്ടയം ക്ലബിലേക്കുളള റോഡില്‍ വാഹനം കുറുകേ നിര്‍ത്തി മറ്റ് വാഹനങ്ങള്‍ തടഞ്ഞിട്ടാണ് ഇയാള്‍ നിരപരാധികളെ തല്ലിയത്. ഈ സമയത്താണ് ഒരാള്‍ വീട്ടില്‍ നിന്നു തോക്കുമായി എത്തിയത്.തല്ലിയ ആള്‍ക്കെതിരേ വേറെയും ചില കേസുകള്‍ ഉളളതായാണ് അറിയുന്നത്. കോട്ടയം ക്ലബ് രാത്രി പതിനൊന്നിന് അടയ്‌ക്കേണ്ടതാണെങ്കിലും മിക്കപ്പോഴും ക്ലബ് അടയ്ക്കുന്നതു നേരം പുലരാറാകുമ്പോഴാണ്. ഇത് സംബന്ധിച്ച് എക്‌സൈസ് പലതവണ ഭരണസമിതിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതുപോലെ ഒരു ദിവസം പതിനഞ്ചു മുതല്‍ 20 ലക്ഷം രൂപ വരെയയുളള ചീട്ടുകളി ക്ലബില്‍ നടക്കുന്നുണ്ട്. എന്നാല്‍ നഗരത്തിലെ പല പ്രമുഖരും ചീട്ടകളിക്കാനെത്തുന്നതിനാല്‍ പോലീസ് മൗനം പാലിക്കുകയാണ്. സാധാരണക്കാര്‍ മദ്യപിച്ചാല്‍ പിടികൂടാന്‍ നില്‍ക്കുന്ന പോലീസ് കോട്ടയം ക്ലബില്‍ നിന്നു മദ്യപിച്ചശേഷം വാഹനത്തില്‍ വരുന്നവരെ കണ്ടാല്‍ ഗൗനിക്കാറു പോലുമില്ല. സംഭവം വിവാദമായതോടെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീര്‍ക്കുന്നതിനുളള നീക്കവും സജീവമാണ്.

 

കൊച്ചി: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ കള്ളക്കേസില്‍ കുടുക്കി ഒരു ദിവസം പോലിസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു. സംഭവത്തില്‍ മനംനൊന്ത പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എസ് ശ്രീദേവി ആത്മഹത്യ ചെയ്തത്. പ്രിന്‍സിപ്പാളുടെ ആത്മഹത്യക്കിടയാക്കിയ സംഭവം വിദ്യാര്‍ത്ഥികളിലൊരാളായ ആതിരയാണ് ഫെബ്രുവരി മൂന്നിന് എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്.

പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത് വരികയായിരുന്നു. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ടീച്ചറെ പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം താമസിപ്പിച്ചത്.

കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ചതിന് ഇങ്ങനെയൊരു ശിക്ഷ നല്‍കരുതായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ പറയുന്നു. ടീച്ചര്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും സമരം ചെയ്യുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

വിഷയത്തില്‍ ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തതില്‍ അധ്യാപകര്‍ക്കിടയിലും അമര്‍ഷമുണ്ട്. കുണ്ടറ സ്വദേശിയാണ് ആത്മഹത്യ ചെയ്ത പ്രിന്‍സിപ്പാള്‍ ശ്രീദേവി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് ചില രക്ഷിതാക്കളുടെ ആവശ്യം. സംഭവം വിവാദമായതോടെ ഇക്കാര്യം എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് റിമൂവ് ചെയ്തിരുന്നു.

സ്വന്തം ലേഖകൻ ; മഞ്ഞു തുള്ളികൾ ഇറ്റുവീഴുന്ന ചുവന്ന ബോഗെൻവില്ല പൂത്തുലഞ്ഞ വഴിയിലൂടെ ഞാൻ നടന്നു , അസ്ഥിയെപ്പോലും കുത്തി നോവിക്കുന്ന തണുപ്പാണീ മലമുകളിൽ. പലപ്പോഴും ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിലൂടെയാണ് ഞാൻ യാത്ര നടത്താറുള്ളത് .

രാത്രിയിൽ ബസ്
സ്റ്റാൻഡിലിരുന്ന് ഉറങ്ങുമ്പോൾ മനസിൽ തെളിഞ്ഞു നിന്നതു മഞ്ഞു നിറഞ്ഞ ഈ മലമുകളിലെ സൂര്യോദയമായിരുന്നു.പലപ്പോഴും എന്റെ സ്വപ്നത്തിൽ കടന്നു വരാറുള്ള അതേ കാഴ്ച.

പാതയിൽ നിന്നു മാറി ചെറിയ പച്ചപ്പന്നൽ ചെടികൾ പറ്റിപ്പിടിച്ച പടികെട്ടുകൾ കയറുമ്പോഴാണ് കുറേ മുന്നിലായി ഇടക്കു മഞ്ഞിൽ മറഞ്ഞും ചിലപ്പോൾ തെളിഞ്ഞും ജീൻസും ഓവർ കോട്ടും ധരിച്ച ക്യാപ്പ് വെച്ച ഒരു പെണ്‍ രൂപം..ഞാൻ വേഗത്തിൽ നടക്കാൻ ശ്രമിച്ചപ്പോൾ അണച്ചു.അവൾ അനായാസം ആ കല്പടവുകൾ നടന്നു കയറി കൊണ്ടിരുന്നു.

പച്ചപ്പാർന്ന മരച്ചില്ലകളിലൂടെ അരിച്ചിറങ്ങിയ സൂര്യ രശ്മികൾ അവളുടെ മുടികൾക്ക് സ്വർണ്ണ വർണ്ണം നൽകിയിരുന്നു..അകലെ മലകൾക്കിടയിൽ മേഘകീറുകളിൽകൂടി ഉദിച്ചുയർന്ന സൂര്യനെ നോക്കി അവൾ ഒരു കാറ്റാടി മരത്തിൽ ചാരി നിൽക്കുന്നു.

ഞാൻ അടുത്തെത്തുമ്പോൾ അവൾ കൂസലില്ലാതെ ചോദിച്ചു

”മടുത്തുവോ”

”ഉം” ഞാൻ ഒന്നുമൂളി.

“ഇവിടെ ആദ്യമാണല്ലേ”

അതെയെന്നര്‍ത്ഥത്തില്‍, ഞാൻ തലകുലുക്കി…

“നിങ്ങളുടെ അലസമായ രൂപം കണ്ടിട്ടു ഒരു സഞ്ചാരി ആണന്നു തോന്നുന്നല്ലോ ”

“അതെ ,ഇവിടെ അടുത്താണോ വീട്..എന്നും വരാറുണ്ടോ ഇവിടെ..?”

അവൾ എന്റെ കണ്ണുകളിലേക്കു നോക്കി

“ഞാൻ താഴെയുള്ള ഓർഫനേജിലെ അന്തേവാസിയാണ്.. ഇവിടത്തെ സൂര്യോദയം വളരെ മനോഹരമാണ് ഓരോ നാളും ഓരോ അഴകാണിതിന്.”

സൂര്യൻ ഉദിച്ചു പ്രഭ ചൊരിഞ്ഞു മഞ്ഞുകണങ്ങൾ താഴ്വാരത്തെവിടെയോ പോയി മറഞ്ഞിരിക്കുന്നു..

“പേര് ?”

“അലീന…, എനിക്ക് മടങ്ങാന്‍ സമയമായി, അവിടെ കുട്ടികളെ ഒരുക്കി സ്കൂളിൽ വിടണം ..”

ഞാൻ തലയാട്ടി അവൾ ഇറങ്ങി നടന്നു..പിന്നെ തിരിഞ്ഞുനിന്നു

“ഓർഫനേജിൽ വരുവാണേൽ തണുപ്പ് മാറ്റാൻ ഒരു ചൂട് മസാല കാപ്പി കുടിക്കാം..”

ഞാൻ എന്റെ ബാഗ് തോളിലിട്ടു പഴഞ്ചൻ ക്യാമറ കയ്യിൽ പിടിച്ചു അവളുടെ പിന്നാലെ നടന്നു..കല്പടവുകൾക്ക് ഇരുവശവും നിന്ന കാട്ടുപൂക്കളെ എന്റെ ക്യാമറ എത്തിനോക്കി കൊണ്ടേയിരുന്നു… ഞങ്ങൾ പാതയിലേക്ക് ഇറങ്ങി നടന്നു.

“പേരെന്താണ് ”

“ജോർജ്”

പച്ചപ്പാർന്ന തേയില തോട്ടങ്ങളിലൂടെ നടക്കുമ്പോൾ കൊളുന്തു നുള്ളുന്ന സ്ത്രീകളോട് മലയാളം കലർന്ന തമിഴിൽ അവൾ വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു..

ഏതോ സായിപ്പിന്റെ പഴയ ബംഗ്ളാവ് പോലെ തോന്നി പച്ചനിറമുള്ള ഓർഫനേജ്. ബ്രിട്ടീഷ് കുലീനത നിറഞ്ഞ ഭക്ഷണ മുറിയിൽ എന്നെ ഇരുത്തി അവൾ ഏതോ പേരു നീട്ടിവിളിച്ചിട്ടു അകത്തേക്കു നടന്നു പോയി…അല്പം കഴിഞ്ഞപ്പോൾ കപ്പിൽ ആവി പറക്കുന്ന കാപ്പിയുമായി സാന്റാക്രോസിന്റെ പൊലെ വെള്ള താടിയുള്ള ഒരു വൃദ്ധരൂപം ഇറങ്ങി വന്നു.. ഒന്നും മിണ്ടാതെ തിരിച്ചു പോയി..കാപ്പി കുടിച്ചു ,ഭിത്തിയിൽ തൂക്കിയ ചിത്രങ്ങൾ നോക്കി നിൽക്കുമ്പോൾ അലീന വന്നു.

“കുട്ടികൾ സ്കൂളിലേക്ക് പോയി…” അവൾ പറഞ്ഞു.

അലീനയുമായി കുറെ സംസാരിച്ചു ഇരുന്നു വലിയ പ്ലാന്ററായിരുന്നു അവളുടെ അപ്പച്ചൻ .അപ്പച്ചനും അമ്മയും ആക്‌സിഡന്റിൽ മരിച്ചു..കുറെകാലം ഡിപ്രെഷനിലയിരുന്നു അവൾ ,അകന്ന ബന്ധത്തിൽ ഉള്ള ഒരു സിസ്റ്ററിന്റെ ഒപ്പമായിരുന്നു കുറേക്കാലം. അവരാണ് അവളെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ട് വന്നത്. അവരുടെ നിർദ്ദേശ പ്രകാരമാണ് ഈ വീടു ഓർഫനേജ് ആക്കി മാറ്റിയത്..ഇപ്പോൾ പത്തു കുട്ടികൾ ഉണ്ട്..

“വിവാഹാലോചനകളുമായി വന്നവർ ഒക്കെയും എന്റെ സ്വത്തു നോക്കിയാണ് വന്നത്.പിന്നീടുള്ള ചിന്തകളിൽ വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചു…”
അവൾ പറഞ്ഞു നിറുത്തി.

പ്രഭാത ഭക്ഷണം കഴിച്ചു അലീനയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ .അവളും ബസ് സ്റ്റോപ്പിൽ വരെ വന്നു..

എന്റെ ഓർഫനേജ് ജീവിതത്തിന്റെ പൊള്ളിക്കുന്ന കഥകൾ അവളോട്‌ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളില്‍ എതൊക്കെയോ ഭാവങ്ങള്‍ മിന്നി മറഞ്ഞു…

“ഇനിയും സൂര്യോദയം കാണാൻ വരുമ്പോൾ ഇവിടെ ഞാനുണ്ടാവും തീർച്ചയായും ഇതുവഴി വരണം മസലാകാപ്പി കുടിച്ചു കഥകൾ പറഞ്ഞു മടങ്ങാം …” അവൾ പറഞ്ഞു മൃദുവായി ചിരിച്ചു..

“ഐ ടി കമ്പനിയിലെ മനസു മടുക്കുന്ന ജോലികളിൽ നിന്നും ഒളിച്ചോട്ടമായിരുന്നു എന്റെ യാത്രകൾ പലപ്പോഴും..
ഒരർത്ഥവുമ ല്ലാത്ത യാത്രകൾ…”

മലമ്പാതയിലൂടെ ഹോണമടിച്ചു കയറി വന്ന ചുമന്ന ആനവണ്ടിയിൽ കയറുമ്പോൾ എന്റെ കയ്യിൽ ഏൽപിച്ച പേപ്പറിൽ ഓർഫനേജിന്റെ ഫോണ് നമ്പർ അവൾ കുറിച്ചിരുന്നു….

ബസ് നീങ്ങുമ്പോൾ തേയില തൊട്ടത്തിനടുത്തു ഒരു യൂക്കാലിപ്റ്റസ് മരത്തിൽ ചാരി അവൾ നിൽപ്പുണ്ടായിരുന്നു.

ഇനിയും ഇതു പോലെയുള്ള യാത്രകൾ നല്ല സൗഹൃദങ്ങൾ നേടുന്നതിന് കൂടിയാവട്ടെ എന്ന ചിന്തയോടെ ..വീണ്ടും ഞാൻ ഓഫീസ് തിരക്കുകളിലേക്ക്‌ മടങ്ങി..

പിന്നീട് കമ്മീറ്റെഡായ പല യാത്രകളും ഉള്ളതിനാൽ അലീനയുടെ മനോഹരമായ കുന്നിൻ ചെരുവിലേക്ക് പോകാൻ കഴിഞ്ഞില്ല..

ഒരു വർഷത്തിനു ശേഷം വീണ്ടും പോകുവാൻ തുടങ്ങുമ്പോൾ ഓർഫനേജിലെ അവൾ തന്ന നമ്പറിൽ വിളിച്ചു ആരും അറ്റൻഡ് ചെയ്തില്ല.എന്നാൽ അവൾക്കു ഒരു സർപ്രൈസ് കൊടുക്കാം എന്ന ചിന്തയിലാണ് അന്ന് രാവിലെ ഓർഫനേജിന്റെ കല്പടവുകൾ കയറി ചെന്നത് . അവിടെ എന്തൊക്കെയോ ഒരു അപൂർണ്ണതയും പഴയപോലെ അടുക്കും ചിട്ടയും നഷ്ടപ്പെട്ടത് പോലെ തോന്നി എനിക്ക്. പ്രധാന വാതിലിൽ തുക്കിയിരുന്ന ബെൽ അടിച്ചു.വാതിൽ തുറന്നതു അന്നത്തെ നീണ്ട നരച്ച താടിയുള്ള മനുഷ്യനായിരുന്നു.അയാൾ കൂടുതൽ ക്ഷീണിതനായിരിക്കുന്നു .

“ഞാൻ ജോർജ് മുൻപ് വന്നിട്ടുണ്ട് ഇവിടെ…അലീന..”

അയാൾ “എനിക്കറിയാം മിസ്റ്റർ ജോർജ്ജ് നിങ്ങളെ …നിങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..,”

“അലീന..”എന്റെ ചോദ്യം അയാളിൽ ഒരു നിശ്ശബ്ദത നിറച്ചു.. പ്രധാന മുറിയിലേക്ക് എന്നെ ആനയിച്ചു..അവിടെ ഭിത്തിയിൽ തൂക്കിയ ഫോട്ടോ എന്നെ ..കണ്ണുകൾകൊണ്ടു കാണിച്ചു തന്നു ,അതേ അലീനയുടെ മാല ചാർത്തിയ ഫോട്ടോ.. ചോദിക്കാൻ ശ്രമിച്ച ചോദ്യം
എന്റെ തൊണ്ടയിൽ ഒരു ഗദ്ഗദം മാത്രമായിനിന്നു..
..

“അലീന മോളുടെ ശരീരത്തെ കാർന്നു തിന്നത് ക്യാൻസറായിരുന്നു .അതിന്റെ മേജർ സ്റ്റേജിൽ എത്തുമ്പോളാണ് അറിഞ്ഞത്. പിന്നീട് കുറെ ചികിത്സകൾ.. ഒന്നും ഫലം കണ്ടില്ല ”

അയാൾ ദൂരേക്ക്‌ നോക്കി ചാരു ബെഞ്ചിൽ ഇരുന്നു..

“അവസാന നാളുകളിൽ എപ്പോളോ ഒന്നു രണ്ടു വട്ടം ജോർജിനെ അന്വേഷിച്ചിരുന്നു ”

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു..

സെമിത്തേരിയിൽ ‘അലീന മാത്യു’ എന്നു കുറിച്ചിരുന്ന കല്ലറയിൽ മുഖം അമർത്തി ഇരുന്നു ഞാൻ. എന്റെ അരുകിൽ നേർത്ത വെയിലിലും ചെറിയ മഞ്ഞു വന്നു നിറഞ്ഞപോലെ തോന്നി..അവൾ പരിഭവം പറയുകയാവും. ഞാൻ അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ ആ ചെറിയ മഞ്ഞും എങ്ങോ പോയി മറഞ്ഞിരുന്നു…പാതവക്കുകളിൽ ബോഗെന്‍വില്ലകൾ ഇനിയും ആർക്കോ വേണ്ടി നിറംതൂവി
പൂത്തുനിന്നിരുന്നു…

മനു ശങ്കർ പാതാമ്പുഴ

കൂത്തുപറമ്പ്: കണ്ണൂര്‍ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്.

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് 4 ലക്ഷം രൂപ വരെ ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ പറയുന്നു. മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തെളിവൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. പരസ്പര ബന്ധമില്ലാതെ സംസാരിച്ച ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപ്പറമ്പ് സ്വദേശിയുടെ എടിഎം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved